Saturday, May 16, 2020 12:19 AM IST
ഡൽഹിഡയറി /ജോർജ് കള്ളിവയലിൽ
കോവിഡിനു മുൻപും പിൻപും ഇരുട്ടു കൊണ്ട് അടയ്ക്കാവുന്ന വിടവുകളല്ല സാന്പത്തിക രംഗത്തുണ്ടായിട്ടുള്ളത്. വാഗ്ദാനങ്ങളും മോഹിപ്പിക്കലുകളും പുതിയതല്ല. പക്ഷേ കോവിഡിനെ തുടർന്നു ദുരിതത്തിലായി ജനങ്ങൾക്കും തകർന്നടിഞ്ഞ സന്പദ്ഘടനയുടെ പുനരുദ്ധാരണത്തിനും വെറും മോഹിപ്പിക്കലുകളും വാഗ്ദാനങ്ങളും പോരാ.
വിഷമം അനുഭവിക്കുന്നവർക്ക് നേരിട്ടു സഹായം എത്തിക്കേണ്ട കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വീന്പു പറച്ചിലുകളും മോഹനവാഗ്ദാനങ്ങളും കൊണ്ടു സാധാരണക്കാരന്റെ കുന്പിളിൽ കഞ്ഞി വീഴില്ല. നേരത്തെ തന്നെ മാന്ദ്യത്തിലായിരുന്ന രാജ്യത്തെ സാന്പത്തിക മേഖല കൂടുതൽ തകർന്നടിയുകയാണ്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 20 ലക്ഷം കോടി രൂപയുടെ സാന്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) 10 ശതമാനം എന്ന പ്രഖ്യാപനം കേട്ടു സന്തോഷിക്കാത്തവർ കുറവാണ്. പതിവുപോലെ രാത്രി എട്ടിന് ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടാണു മോദി വലിയ മോഹിപ്പിക്കൽ നടത്തിയത്. രാത്രി എട്ടിന് ടെലിവിഷനിൽ മോദി വരുന്നുവെന്നു കേൾക്കുന്പോൾ പലർക്കുമിപ്പോൾ ഉള്ളിൽ തീയാണ്.
എട്ടിൽ ഞെട്ടിയ നോട്ട്
2016 നവംബർ ഒന്പതിനു രാത്രി എട്ടു മണിക്ക് ഇതേ പോലെ നോട്ടുകൾ അസാധുവാക്കിയതിന്റെ നടുക്കവും ദുരിതങ്ങളും ഇനിയും മാറിയിട്ടില്ല. മഹാത്മാഗാന്ധി സീരീസിലുള്ള 1000, 500 രൂപ കറൻസികൾ ഇല്ലാതാക്കിയപ്പോഴും എന്തൊക്കെയായിരുന്നു വാഗ്ദാനങ്ങൾ. വ്യാജ നോട്ടുകളും കള്ളപ്പണവും മുതൽ ഭീകരത വരെ ഇല്ലാതാക്കുമെന്ന മോഹത്തിനു മുന്നിൽ വേഗം കാലിയാകുന്ന എടിഎമ്മുകളുടെ മുന്നിൽ മണിക്കൂറുകൾ ക്യൂ നിന്നതിന്റെ വേദന പോലും മറന്നു.
നൂറു പേരുടെ ജീവനെടുത്ത, സാധാരണക്കാരുടെ നീണ്ടുനിന്ന വലിയ കഷ്ടപ്പാടുകൾക്ക് ആരും ഉത്തരവാദിത്വം ഏറ്റതുമില്ല. ഡിജിറ്റൽ ഇന്ത്യ എന്നതും ഇനിയും സ്വപ്നമാണ്. കാഷ്ലെസ് ഇക്കണോമി എന്ന വീന്പിൽ പിന്നീട് വെള്ളം ചേർത്ത് ലെസ് കാഷ് എന്നാക്കി. പൈസയില്ലാതെ അന്നു വിഷമിച്ച ദിവസക്കൂലിക്കാരും പാവപ്പെട്ടവരും ഇന്നു വീണ്ടും രണ്ടു മാസത്തോളം നീണ്ട ലോക്ക്ഡൗണിനെ തുടർന്നു വീണ്ടും അതേ ഗതികേടിലായെന്നതാണു കഷ്ടം. പാവപ്പെട്ടവരും പെട്ടിക്കടക്കാരും ചായക്കടക്കാരും അടക്കം ചെറുകിട കച്ചവടക്കാരും കർഷകരുമെല്ലാം പണമില്ലാതെ വീണ്ടുമൊരു ദുരന്തം ഏറ്റുവാങ്ങേണ്ടിയും വന്നിരിക്കുന്നു.
അസാധുവാക്കിയ 15 ലക്ഷം കോടി രൂപയുടെ നോട്ടുകളിൽ 4.5 ലക്ഷം കോടി ബാങ്കുകളിൽ തിരിച്ചുവരുമെന്നും ബാക്കിയുള്ള ’കള്ളപ്പണം’ തിരിച്ചുവരില്ലെന്നുമാണ് അറ്റോർണി ജനറൽ മുകുൾ റോത്തഗി സുപ്രീംകോടതിയിൽ അന്നു പറഞ്ഞത്. പക്ഷേ സംഭവിച്ചതോ? മൊത്തം ഉണ്ടായിരുന്ന കറൻസിയുടെ 99.3 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയെന്നു റിസർവ് ബാങ്ക് സമ്മതിച്ചു. നോട്ട് അസാധുവാക്കിയതിന്റെ 35 ദിവസത്തിനുള്ളിൽ തന്നെ 80 ശതമാനവും തിരിച്ചെത്തിയിരുന്നു.
മോദിയുടെ ചരിത്രപരമായ നോട്ട് അസാധുവാക്കൽ തീരുമാനം നിയമവിധേയമായ കവർച്ചയും സംഘടിത കൊള്ളയുമാണെന്നും മനുഷ്യ നിർമിത സാന്പത്തിക മാന്ദ്യമാകും ഫലമെന്നും സാന്പത്തിക വിദഗ്ധനായ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പറഞ്ഞതു വെറും രാഷ്ട്രയമായിരുന്നില്ല. മൊത്തം വരുമാനത്തിൽ (ജിഡിപി) രണ്ടു ശതമാനം കുറവുണ്ടാകുമെന്നു മൻമോഹൻ അന്നു പറഞ്ഞത് അതേപടി ശരിയായെന്നു പിന്നീട് തെളിഞ്ഞു. ജിഡിപിയുടെ രണ്ടു ശതമാനം എന്നതിലൂടെ മൂന്നര- നാലു ലക്ഷം കോടി രൂപയുടെ നഷ്ടമാണു രാജ്യത്തിനുണ്ടായത്. അതിനും ആർക്കും ഉത്തരവാദിത്വമില്ല.
കോവിഡിനെ തുടർന്നു സ്ഥിതി കൂടുതൽ വഷളാകും. നടപ്പു സാന്പത്തിക വർഷത്തെ ഇന്ത്യയുടെ ജിഡിപി വളർച്ചാനിരക്ക് 1.2 ശതമാനമായി കുറയുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. സ്ഥിതി തുടർന്നാൽ രാജ്യത്തു ചുരുങ്ങിയതു 10 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമാകുമെന്നു കഴിഞ്ഞ വർഷം സെപ്റ്റംബറിലും മൻമോഹൻ സിംഗ് മുന്നറിയിപ്പു നൽകിയതിലേക്കോ, അതിലേറെ ഗുരുതര സ്ഥിതിവിശേഷത്തിലേക്കോ ആണ് കാര്യങ്ങൾ നീങ്ങുന്നത്.
തൊഴിലില്ലാത്ത അച്ഛേ ദിൻ
അച്ഛേ ദിൻ എന്ന വരാനിരിക്കുന്ന നല്ല ദിവസങ്ങളായിരുന്നു മോദിയുടെ വലിയ വാഗ്ദാനം. സ്വിസ് ബാങ്കുകളിലും മറ്റുമുള്ള കള്ളപ്പണം പിടിച്ചെടുത്തു ബാങ്ക് അക്കൗണ്ട് വഴി ഇന്ത്യയിലെ ഓരോ പൗരനും എത്തിക്കുമെന്നും പ്രതിവർഷം രണ്ടു കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഒക്കെ പറഞ്ഞതും മറക്കരുത്. തൊഴിൽ സൃഷ്ടിച്ചില്ലെന്നല്ല, ഉള്ള തൊഴിലുകൾ കൂടി നഷ്ടമാക്കിയെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്.
നാഷണൽ സാന്പിൾ സർവേ ഓർഗനൈസേഷന്റെ കഴിഞ്ഞ വർഷത്തെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ 2017-18 വർഷത്തെ തൊഴിലില്ലായ്മ 45 വർഷത്തെ ഏറ്റവും കൂടിയ 6.1 ശതമാനമാണ്. കോവിഡും ലോക്ക്ഡൗണും മൂലം തൊഴിൽ നഷ്ടമായവരുടെ കണക്കെടുത്താൽ തൊഴിലില്ലായ്മ വീണ്ടും കുത്തനെ കൂടുമെന്നു പുതിയ കണക്കുകളും പറയുന്നു.
കഴിഞ്ഞ മാസം മാത്രം രാജ്യത്ത് 2.7 കോടി പേർക്കു തൊഴിൽ നഷ്ടമായെന്നാണ് സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ) റിപ്പോർട്ട് ചെയ്തത്. ഇതിൽ പകുതിയിലേറെയും (52%) 40 വയസിൽ താഴെയുള്ള ചെറുപ്പക്കാരാണെന്നതു കൂടുതൽ ഗുരുതരമാണ്.
നിർമാണ മേഖലയിലും സേവന മേഖലകളിലുമാണ് കോവിഡും ലോക്ക് ഡൗണും മൂലം കൂടുതൽ തൊഴിൽ നഷ്ടം. എയർലൈനുകൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ, മാധ്യമസ്ഥാപനങ്ങൾ, സിനിമ അടക്കമുള്ള എന്റർടെയിൻമെന്റ് വ്യവസായം തുടങ്ങിയവയിലാണ് ഏറ്റവും കൂടുതൽ തൊഴിൽനഷ്ടം റിപ്പോർട്ടു ചെയ്തത്.
നിർമലമല്ല നിയോഗങ്ങൾ
ഈ പശ്ചാത്തലത്തിലാണ് 20 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജ് വലിയ ചർച്ചയായത്. പതിവുപോലെ വലിയ പ്രഖ്യാപനങ്ങളല്ലാതെ വിശദാംശങ്ങളൊന്നും മോദി പറഞ്ഞില്ല. എല്ലാം ധനമന്ത്രി നിർമലാ സീതാരാമൻ പിറ്റേദിവസം പറയുമെന്നായിരുന്നു മോദി വ്യക്തമാക്കിയത്. നിർമലയാകട്ടെ ഇപ്പോൾ ഓരോ ദിവസവും ഓരോ കുറിപ്പടികളായാണ് വരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ദിവസേനയുള്ള പത്രസമ്മേളനം പോലെ.
സന്പദ്ഘടനയെ പുനരുദ്ധരിക്കാനും ഉള്ള തൊഴിലും കൂലിയുമെങ്കിലും നഷ്ടമാകാതിരിക്കാനും വ്യക്തവും കൃത്യവുമായി പറയാൻ നിർമലയ്ക്കും പിണറായിക്കും കഴിഞ്ഞില്ല. സംസ്ഥാന ധനമന്ത്രി തോമസ് ഐസക് ആകട്ടെ എല്ലാത്തിനും പഴി കേന്ദ്രത്തെ ചാരി തടിതപ്പുകയും ചെയ്യുന്നു. പ്രവാസികളെ തിരികെ നാട്ടിലെത്തിക്കുന്നതിന് അവരുടെ പിച്ചച്ചട്ടിയിൽ നിന്നു കൈയിട്ടു വാരുന്ന കേന്ദ്രസർക്കാരിനെ ന്യായീകരിക്കാനാണു കേരളത്തിൽ നിന്നുള്ള ഏക കേന്ദ്രമന്ത്രി വി. മുരളീധരന്റെ നിയോഗം.
വഴിയാധാരത്തിനും വായ്പ
കേന്ദ്രത്തിന്റെ 20 ലക്ഷം കോടിയിലെ പകുതി പത്തു ലക്ഷം കോടി രൂപ താഴെത്തട്ടിലുള്ള 50 ശതമാനം പൗരന്മാർക്ക് വീതിച്ചു നൽകിയിരുന്നെങ്കിൽ വലിയ ആശ്വാസവും കൂടുതൽ ഗുണകരവുമായേനെ. അതിനു പകരം ബാങ്കിൽ പോയി വായ്പയെടുത്ത് വഴിയാധാരമാകാനാണ് ധനമന്ത്രി ഗുളിക കുറിച്ചത്. തെണ്ടിത്തിന്നാൻ വഴി പറഞ്ഞുതരുകയാണ് കേന്ദ്ര ധനമന്ത്രി നിർമല ചെയ്യുന്നതെന്നാണ് കേരളത്തിൽ നിന്ന് ഇന്നലെ ടെലിഫോണിൽ സംസാരിച്ച സുഹൃത്ത് പറഞ്ഞത്.
രാജ്യത്തെ പാവപ്പെട്ടവർ, തൊഴിലാളികൾ, കർഷകർ, കച്ചവടക്കാർ, ചെറുകിട- ഇടത്തരം- പരന്പരാഗത വ്യവസായികൾ തുടങ്ങിയവർക്ക് എന്താണു സർക്കാരിൽ നിന്നു കിട്ടിയതെന്ന ചോദ്യം മിച്ചമാകും. ഒന്നാംഘട്ടമായി ധനമന്ത്രി പ്രഖ്യാപിച്ച 5.94 ലക്ഷം കോടി രൂപയിൽ വെറും 25,500 കോടി മാത്രമാണ് കേന്ദ്രസർക്കാരിന്റെ മുടക്കുമുതലെന്ന് ഇന്നലെ ദീപിക ചൂണ്ടിക്കാട്ടിയിരുന്നു.
ഇരുപതു ലക്ഷം കോടിയുടെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചിട്ടും രാജ്യത്തെ ഓഹരി വിപണിയെ പോലും ഉണർത്താൻ കഴിഞ്ഞില്ല. പ്രോവിഡന്റ് ഫണ്ടിലെ തൊഴിൽദാതാവിന്റെയും തൊഴിലാളിയുടെയും വിഹിതം കുറച്ചതു പോലും തൊഴിലാളിക്ക് നഷ്ടവും ഉള്ള സുരക്ഷ കൂടി ഇല്ലാതാക്കുന്നതുമായിരുന്നു.
പിഎഫിൽ 12 ശതമാനമായിരുന്ന വിഹിതം 10 ശതമാനമായി കുറച്ചതിലൂടെ ഒാരോ തൊഴിലാളിയുടെ ഈ വർഷത്തെ മൊത്തം തുകയിൽ വലിയ കുറവുണ്ടാവുകയാണ് ഫലം. വെറും ആയിരം രൂപ വിഹിതം ഉള്ള തൊഴിലാളിക്കു പോലും ഈ വർഷത്തെ പിഎഫ് അക്കൗണ്ടിൽ 31,248 രൂപ ഉണ്ടാകേണ്ടിയിരുന്നതു പുതിയ തീരുമാനത്തിലൂടെ 26,040 രൂപയായി കുറയും. ചുരുക്കത്തിൽ ഈ പാക്കേജിലൂടെ ലക്ഷക്കണക്കിനു തൊഴിലാളികളുടെ ഉള്ള കഞ്ഞിയിൽ കൂടി പാറ്റ വീഴുന്ന സ്ഥിതിയാണ്.
കർഷകന്റെ കണ്ണിൽ മണ്ണിടരുത്
ഇന്നലെ പ്രഖ്യാപിച്ച മൂന്നാം ഘട്ടത്തിൽ കൃഷിക്കും അനുബന്ധ മേഖലകൾക്കും ഉൗന്നൽ നൽകുമെന്നു ധനമന്ത്രി പറയുന്നു. പക്ഷേ കർഷകനും കർഷകത്തൊഴിലാളിക്കും പതിനായിരം രൂപയുടെ സാന്പത്തിക സഹായം പോലുമില്ല. കാർഷികോത്പന്നങ്ങൾക്കു ന്യായവില നൽകുകയല്ല, മറിച്ച് ന്യായവില കിട്ടാൻ സഹായിക്കുന്ന പുതിയ നിയമം കൊണ്ടുവരുമത്രേ. നിയമങ്ങളുടെ കുറവല്ല, ഫലപ്രദമായ സർക്കാർ സഹായവും പദ്ധതികളുമില്ലാത്തതാണു പ്രശ്നമെന്നു സാധാരണക്കാരനു പോലുമറിയാം.
പയർവർഗങ്ങളും വിവിധയിനം എണ്ണയും എണ്ണക്കുരുക്കളും മുതൽ സവോളയും കിഴങ്ങും വരെ അവശ്യസാധനങ്ങളുടെ പട്ടികയിൽ നിന്നു മാറ്റുന്നതോടെ രൂക്ഷമായ വിലക്കയറ്റം കൂടുതൽ കയർ പൊട്ടിച്ചു കുതിക്കുന്നതാകും ഫലം. 1955ലെ അവശ്യസാധന നിയമം ഭേദഗതി ചെയ്യുന്നതിലൂടെ ഉത്തരേന്ത്യയിലെ വൻകിടക്കാരെ സഹായിക്കാൻ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലെ സാധാരണക്കാരെ പിഴിയുകയാകും സംഭവിക്കുക.
മൽസ്യത്തൊഴിലാളികൾക്കായുള്ള പ്രധാനമന്ത്രി മൽസ്യ സംപദ യോജനയ്ക്കായി ഇന്നലെ പ്രഖ്യാപിച്ച 20,000 കോടിയുടെ കഥയും വ്യത്യസ്തമാകില്ല. കർഷകരുടെ പേരിൽ ചെലവാക്കുന്ന വലിയ തുകയിലെ സിംഹഭാഗവും ആയിരക്കണക്കിന് ഉദ്യോഗസ്ഥർക്കു ശന്പളവും ആനുകൂല്യങ്ങളും നൽകാനും ഓഫീസുകൾക്കും വാഹനങ്ങൾക്കുമായാണു ചെലവാക്കുന്നതെന്നതും രഹസ്യമല്ല.
കേന്ദ്രത്തിലെയും സംസ്ഥാനത്തെയും കൃഷി വകുപ്പും നബാർഡും കൃഷി ഓഫീസുകളും ബോർഡുകളും കോർപറേഷനുകളും സംഘങ്ങളും പിരിച്ചുവിട്ട് ആ തുക കർഷകനു നേരിട്ടു നൽകിയാൽ പോലും ഇന്ത്യയിലെ കൃഷിയും കർഷകനും മെച്ചപ്പെട്ടേനെ. കൃഷിയും കർഷകനും പാവപ്പെട്ടവനും ചെറുവരുമാനക്കാരും രക്ഷപ്പെടുകയെന്നതു സുപ്രധാനമാണ്.