Wednesday, May 13, 2020 10:58 PM IST
കോവിഡ്-19 സൃഷ്ടിക്കുന്ന ഭയാനകമായ അവസ്ഥ ലോകചരിത്രത്തിൽ ഇതിനുമുന്പ് ഉണ്ടായിട്ടില്ല. മിക്കവാറും എല്ലാ രാജ്യങ്ങളിലെയും മനുഷ്യർ ഈ മഹാമാരിയുടെ പിടിയലമർന്ന് ഭീതിയോടെ കഴിയുന്നു. നഗ്നനേത്രങ്ങൾക്ക് അദൃശ്യമായ വൈറസിനെ ഭയന്ന് വാതിലുകളെല്ലാം അടച്ചു മനുഷ്യൻ അകത്തിരിക്കുന്ന കാലം. പളളികൾ, അന്പലങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവയ്ക്കെല്ലാം പൂട്ടുവീണിരിക്കുന്നു. ഇത് എത്രനാൾ തുടരേണ്ടിവരുമെന്ന് ആർക്കും പ്രവചിക്കാനാകുന്നില്ല. എങ്കിലും ഇതു ചില സുന്ദരക്കാഴ്ചകളും ചില നല്ല ശീലങ്ങളും നമുക്കു തരുന്നുണ്ട്; പുതിയ ചില പാഠങ്ങൾ നമുക്കു പഠിച്ചെടുക്കാനാകുമോ?
എല്ലാ മനുഷ്യരും തുല്യരാണ്
സന്പന്നരും ദരിദ്രരും ഭരണകർത്താക്കളും ഭരണീയരുമെല്ലാം കോവിഡിനു തുല്യരാണ്. ലോകത്തിലെ ഏറ്റവും സന്പന്നരാജ്യങ്ങൾ കോവിഡിന്റെ മുന്പിൽ മുട്ടുമടക്കുന്നതു ഭയത്തോടെയാണു ലോകം വീക്ഷിച്ചത്. പണത്തിനും പ്രതാപത്തിനും ഒരു വിലയും കോവിഡ് കല്പിക്കുന്നില്ല. ഒരു തരത്തിലുളള നിരപ്പാക്കലിനാണു നാം സാക്ഷ്യം വഹിക്കുന്നത്. എല്ലാവരും ദൈവതിരുമുന്പിൽ തുല്യരാണെന്ന സത്യം ലോകം തിരിച്ചറിയുന്ന കാലം.
പണവും പ്രതാപവും നിഷ്പ്രഭമാകുന്നു. ലോകത്തിലെ ഏറ്റവും സന്പന്ന രാജ്യമായ അമേരിക്കപോലും നിസഹായതയുടെ വക്കിലാണ്. ഒരു കൊച്ചു വൈറസിന്റെ മുന്പിൽ സകല ആയുധങ്ങളും താഴെവച്ച് വിനയപ്പെടുന്ന അവസ്ഥ. വലിയ പാഠം ഉൾക്കൊള്ളുന്നുണ്ട്!
മനുഷ്യകുലം ഒന്നാണ്
മനുഷ്യകുലം ഒരു കുടുംബമാണെന്ന സത്യം പഠിച്ചിടുക്കാൻ കോവിഡ്- 19 അവസരമൊരുക്കുന്നു. നമ്മുടെ അയൽപക്കത്തെ വീട്ടിലെ അടുക്കളയിൽ തീ പുകയുന്നുണ്ടോയെന്ന് അന്വേഷിക്കാൻ കോവിഡ് നമ്മെ പഠിപ്പിക്കണം. ജാതിയും മതവും വർഗവും നോക്കാതെ കൈവശമുളള പണവും ഭക്ഷണവും കോവിഡിനെ തുരത്താൻ മാസ്കും വെന്റിലേറ്ററും പങ്കുവയ്ക്കാനും പ്രവാസികളെ പാർപ്പിക്കാൻ മുറികൾ വിട്ടുകൊടുക്കാനും അന്യസംസ്ഥാന തൊഴിലാളികളെ അതിഥികളായി കാണാനും നമുക്കു കഴിഞ്ഞു. കൊച്ചുകുട്ടികൾപോലും തങ്ങളുടെ കൊച്ചു നിക്ഷേപങ്ങൾ മുഖ്യമന്ത്രിയുടെ കോവിഡ് ഫണ്ടിലേക്കു കൊടുക്കാൻ തയാറാകുന്നു. പള്ളികളുടെയും അന്പലങ്ങളുടെയും പണപ്പെട്ടികൾ പാവപ്പെട്ട തൊഴിൽരഹിതർക്കുവേണ്ടി തുറക്കാൻ വിശ്വാസിസമൂഹം തയാറാകുന്നു. ആരോഗ്യപ്രവർത്തകരും പോലീസുകാരും ഭരണകർത്താക്കളും രാപകലില്ലാതെ പണിയെടുക്കുന്നു.
നന്മയുടെ പാഠങ്ങളാണ് ഇതെല്ലാം. ലോകമെങ്ങുമുളള ശാസ്ത്രജ്ഞർ കോവിഡിനെ തുരത്താൻ വാക്സിനും മറ്റും കണ്ടെത്താനുളള കടുത്ത ശ്രമത്തിലാണ്. മഹാമാരിയുടെ മുന്പിൽ എല്ലാവരും പരസ്പരം കൈകോർക്കാൻ പഠിച്ചിരിക്കുന്നു. കോവിഡിന്റെ കാലം കഴിഞ്ഞാലും ഈ പുതിയ സംസ്കാരം നാം കാത്തുസൂക്ഷിക്കണം. മനുഷ്യത്വം പൂത്തുലഞ്ഞു നില്ക്കുന്ന കാഴ്ച നമുക്ക് എന്നും കാണാൻ കഴിയണം.
ലളിതജീവിതം
ലോക്ക്ഡൗണ് കാലത്തു നാം പാലിച്ച ലളിതമായ ജീവിതം ഒരു ശൈലിയായി മാറ്റിയെടുക്കണം. വളരെ കുറച്ചു വസ്തുക്കൾകൊണ്ടു സുഭിക്ഷമായി ജീവിക്കാൻ നാം പഠിച്ചു. ഈ.എഫ്. ഷൂമാക്കർ പഠിപ്പിച്ച പാഠം -less is more and small is beautiful - നാം ഹൃദിസ്ഥമാക്കണം. രാഷ്ട്രപിതാവ് നമ്മെ പഠിപ്പിച്ച പാഠമാണിത്. നമ്മുടെ അയൽരാജ്യമായ ഭൂട്ടാൻ അടുത്തകാലത്തു സ്വീകരിച്ച അനുകരണീയമായൊരു നയമുണ്ട്. സന്പത്തല്ല സന്തോഷമാണ് പൗരന്മാർക്ക് ഏറ്റവും വിലപ്പെട്ടതെന്ന സത്യമാണതിന്റെ പിന്നിൽ. കൂട്ടായ്മയ്ക്കും ഈശ്വരചിന്തയ്ക്കും വിശ്രമത്തിനും ഇടമുണ്ടാകണമെന്ന ചിന്തയ്ക്ക് അവർ വലിയ പ്രാധാന്യം കൊടുക്കുന്നു.
രാജ്യത്ത് എത്ര സന്പത്ത് ഉദ്പാദിപ്പിക്കപ്പെടുന്നു ( GDP) എന്നതിനു പകരം എത്ര സന്തോഷം സംജാതമാക്കാൻ (GNH) കഴിയുന്നുവെന്ന ചോദ്യത്തിനാണ് അവർ പ്രാധാന്യം കൊടുക്കുന്നത്. കൈകൊണ്ട് അധ്വാനിച്ച്, ഉള്ളതുകൊണ്ടു തൃപ്തിയായി ജീവിക്കണമെന്നു മഹാത്മാഗാന്ധി പഠിപ്പിച്ച ജീവിതരീതി എത്രയോ മഹത്തരമാണ്. സ്വന്തം കൈകൊണ്ട് അധ്വാനിച്ചു ജീവിക്കണമെന്ന തത്ത്വം നാം മറന്നുപോയിരിക്കുന്നു. അധികം സന്പാദിച്ചവന് ഒന്നും മിച്ചമുണ്ടായിരുന്നില്ല; അല്പം സന്പാദിച്ചവനു കുറവുമുണ്ടായിരുന്നല്ല (2 കോറി 8, 15) എന്ന അപ്പസ്തോലന്റെ ഓർമപ്പെടുത്തൽ ഇവിടെ അർഥവത്താണ്. ആർത്തിപൂണ്ട ജീവിതംകൊണ്ടു നമുക്ക് ഒന്നും നേടാനാകില്ലെന്ന സത്യം നാം പഠിക്കണം.
ലളിതജീവിതം മാനവരാശിയുടെ നിലനില്പിനുതന്നെ അനിവാര്യമാണെന്നു പരിസ്ഥിതി ശാസ്ത്രജ്ഞരും മതനേതാക്കളും ആവർത്തിച്ച് നമ്മെ ഓർമപ്പെടുത്താൻ തുടങ്ങിയിട്ടു വർഷങ്ങളായി. അരനൂറ്റാണ്ട് മുന്പ് പോൾ ആറാമൻ പാപ്പാ ഇക്കാര്യം ലോകത്തെ ഓർമിപ്പിച്ചിരുന്നു. ഫ്രാൻസിസ് പാപ്പായുടെ "അങ്ങേക്കു സ്തുതി' എന്ന ചാക്രികലേഖനം ഈ രംഗത്തെ ശ്രദ്ധേയമായ പാഠങ്ങൾ ഉൾക്കൊള്ളുന്നു. സ്രഷ്ടാവ് മനുഷ്യനെ ഏൽപ്പിച്ച ഭൂമിക്ക് ഒരു കേടും വരുത്താതെ വരുംതലമുറകൾക്കായി നാം കാത്തു സൂക്ഷിക്കണം. അതിനുളള ഏക വഴി ആർത്തിയും അഹന്തയും ഉപേക്ഷിച്ച് ലളിതജീവിതം നയിക്കുക തന്നെയാണ്.
മനുഷ്യന്റെയും സകലജീവജാലങ്ങളുടെയും പൊതുഭവനമായ ഭൂമി മാലിന്യക്കൂന്പാരംകൊണ്ടു നാം വികലമാക്കി. ദാഹജലവും ജീവവായുവും മണ്ണും വിഷലിപ്തമാണിന്ന്. ആഗോളതാപനം ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുന്നു. അതുണ്ടാക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ വർണനാതീതമാണ്. ജലപ്രളയഭീഷണിയിലാണ് ഇനിയും നാം. കോവിഡ് പോലെയുള്ള പുതിയ രോഗങ്ങൾക്കു നാം വഴി തുറക്കുകയല്ലേ ചെയ്യുന്നത് എന്ന ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട്.
ക്രമാതീതമായ ധൂർത്ത് സൃഷ്ടിക്കുന്ന പരിസ്ഥിതിപ്രശ്നങ്ങൾ ഏറ്റവും കൂടുതൽ പ്രതിസന്ധി ഉണ്ടാക്കുന്നതു ദരിദ്രർക്കാണ്. വലിയ വിലകൊടുത്തു ദാഹജലം വാങ്ങേണ്ടിവരുന്ന അവസ്ഥയുണ്ട്. അധികം താമസിയാതെ ഓക്സിജൻ ബോട്ടിലുകൾ വാങ്ങേണ്ടിവരുമെന്ന ആശങ്കയ്ക്കും വകയുണ്ട്. വർധിച്ചുവരുന്ന കാൻസർ, കിഡ്നി രോഗങ്ങൾ തുടങ്ങിയവയുടെ ചികത്സക്കുവേണ്ടി പണം കണ്ടെത്തേണ്ടിവരുന്ന പാവപ്പെട്ടവരുടെ ജീവിതം ഏറെ ദുഷ്കരമാകുന്നു. ജീവിതം ലളിതമാക്കാൻ ഇവയെല്ലാം എല്ലാവരെയും പ്രേരിപ്പിക്കണം.
ലളിതജീവിതത്തിന്റെ വഴികൾ
കോവിഡ്മൂലമുളള ലോക്ക് ഡൗണ് പരിസ്ഥിതി പ്രശ്നങ്ങളെ ലഘൂകരിക്കാൻ സഹായിച്ചിട്ടുണ്ട്. പുഴകളും തെരുവോരങ്ങളും മാലിന്യമുക്തമായി; വായുവിലെ കർബണ്ഡൈയോക്സൈസഡിന്റെ അളവു കുറഞ്ഞു. വായുമലിനീകരണംകൊണ്ടു നട്ടംതിരിഞ്ഞിരുന്ന ഡൽഹിയിലെ ജനങ്ങൾക്കു നീലാകാശവും നക്ഷത്രങ്ങളും കാണാൻ പറ്റുന്നുവെന്ന ശുഭ വാർത്തയുണ്ടായിരുന്നു. ആഗോളതാപനത്തിലും കുറവു സംഭവിച്ചു. നമുക്കൊരു പുതിയ അവസരമാണിത്. ലളിതജീവിതത്തിന്റെ പുതിയ വഴികൾ നാം ഓരോരുത്തരും കണ്ടെത്തണം. ആവശ്യവും അനാവശ്യവും വേർതിരിച്ചു കാണണം.
വ്യക്തിപരമായ തീരുമാനങ്ങളാണ് ഈ രംഗത്ത് ഉണ്ടാകേണ്ടത്. എങ്കിലും ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാം. പേരിനും പ്രശസ്തിക്കും വേണ്ടി നടത്തപ്പെടുന്ന സൽക്കാരങ്ങൾ കൂടിവരികയാണ്. ഇതിന്റെ ഫലമായി മാലിന്യം കുന്നുകൂടുന്നു. ഇക്കാര്യത്തിൽ വലിയ കുറ്റക്കാർ സന്പന്നരാണ്. അവരുടെ ധൂർത്തും ആർഭാടവും ഒരുതരത്തിലും നീതീകരിക്കാനാകില്ല. പാവപ്പട്ടവരും ദാരിദ്ര്യത്തിന്റെ നടുവിൽ അത് അനുകരിക്കാൻ നിർബന്ധിതരാകുന്നു. ഈ രംഗത്തു പുതിയ മാതൃകകൾ സൃഷ്ടിക്കാൻ സന്പന്നർ ധൈര്യം കാണിക്കണം. വിദേശത്തുപോയി ഉണ്ടാക്കുന്ന സന്പത്ത് കൊട്ടാരസമാനങ്ങളായ വീടുകൾ പണിതു പ്രതാപം കാണിക്കുന്ന സംസ്കാരം നാണക്കേടാണ്. അതിനുപകരം പുതിയ സംരംഭങ്ങൾ തുടങ്ങാനും അതുവഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും തയാറകേണ്ട സമയമാണിത്.
തിരുനാളുകളും ഉത്സവങ്ങളും
തിരുനാളുകളും ഉത്സവങ്ങളും പലപ്പോഴും പ്രൗഢിക്കും പ്രശസ്തിക്കും വേണ്ടി ആകുന്നില്ലേ? അവ ആത്മീയ വളർച്ചയ്ക്കും കൂട്ടായ്മ പരിപോഷിപ്പിക്കുന്നതിനും സഹായകമാകണം. ശക്തിപ്രകടനവും പ്രൗഢിയും ലക്ഷ്യംവച്ച് ആളെക്കൂട്ടുന്ന പരിപാടികൾ ഒഴിവാക്കാനാകില്ലേ എന്ന ചോദ്യത്തിനും പ്രസക്തിയുണ്ട്. ഉൗട്ടുനേർച്ചയ്ക്കും മറ്റും പരസ്യംകൊടുത്ത് ആളെക്കൂട്ടുന്ന സമ്പ്രദായത്തിന്റെ പിന്നിലെ ലക്ഷ്യങ്ങൾ എത്ര സംശുദ്ധമാണെന്നതിനെപ്പറ്റി ഗൗരവമായ സംശയമുണ്ട്. അതത് ഇടവകസമൂഹത്തിലും പ്രാദേശിക കൂട്ടായ്മകളിലും നടത്തപ്പെടേണ്ടവയാണ് ഇവ. ഇങ്ങനെ വലിയ ജനാവലി ഒന്നിച്ചുകൂടേണ്ടിവരുന്നതിന് എത്രയോ വാഹനങ്ങൾ നിരത്തിലോടണം.
ചില ദേവാലയ തിരുനാളുകൾക്കു നൂറുകണക്കിനു കുരിശുകൾ പ്രദക്ഷിണത്തിനു നിരത്തുന്ന രീതി അടുത്തകാലത്തു തുടങ്ങിയതാണ്. മത്സരബുദ്ധിയോടെ അതനുകരിക്കാൻ നടത്തുന്ന ശ്രമങ്ങൾ ലജ്ജാകരം തന്നെ. എത്രയോ വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടിയാലാണ് അവയെല്ലാം പള്ളികളിൽനിന്നു കൊണ്ടുവരാൻ കഴിയുക? അതുണ്ടാക്കുന്ന വായുമലിനീകരണവും താപനവും എങ്ങനെ കണ്ടില്ലെന്നു വയ്ക്കാനാകും? നല്ല മാതൃകകൾ കാഴ്ചവയ്ക്കുന്നവർ ഈ രംഗത്തുണ്ടെന്നതു പ്രതീക്ഷയ്ക്കു വകനല്കുന്നു.
സ്വയംപര്യാപ്തതയുടെ നല്ല നാളുകൾ
ലോക്ക് ഡൗണ് കാലത്തു മനുഷ്യർ പട്ടിണി കിടക്കാതിരുന്നതു ഭക്ഷ്യകിറ്റുകളും റേഷനരിയും പാവപ്പെട്ടവർക്കു സംലഭ്യമാക്കിയതുകൊണ്ടാണ്. ദാരിദ്ര്യം വാതിൽപ്പടിയിലുണ്ടെന്നാണു വിദഗ്ധരുടെ നിരീക്ഷണം. മണ്ണിലേക്കു നാം മടങ്ങണം. നെല്ല് വിളയിക്കേണ്ട പാടശേഖരങ്ങൾ പരസ്പരം സഹകരിച്ചും കൂട്ടായും ഫലസമൃദ്ധമാക്കാൻ ഇനി ഒട്ടും വൈകിക്കൂടാ. അടുക്കളത്തോട്ടങ്ങളിൽ നമുക്കാവശ്യമായ പച്ചക്കറികൾ ഉത്പാദിപ്പിക്കണം. നൂറുകണക്കിനു ട്രക്കുകളാണ് ദിനംതോറും അയൽസംസ്ഥാനങ്ങളിൽനിന്നു പച്ചക്കറികളുമായി വരുന്നത്. എത്രയോ ഡീസലും പെട്രോളും അതിനുവേണ്ടി നാം കത്തിച്ചു കളയുന്നു. അതുണ്ടാക്കുന്ന വായുമലിനീകരണവും വലിയ പ്രശ്നമാണ്. റോഡ് നിറയെ ട്രക്കുകൾ ഓടുന്ന അവസ്ഥ ഒട്ടും അഭിലഷണീയമല്ല.
കോവിഡ് കാലത്ത് പുതിയൊരു കാർഷികസംസ്കാരം രൂപപ്പെടുത്താൻ നാം ശ്രദ്ധിക്കണം. കഴിയുന്നിടത്തോളം ഓരോ കുടുംബവും ഇക്കാര്യത്തിൽ സ്വയംപര്യാപ്തമാകണം. വിഷമില്ലാത്ത, പച്ചക്കറികളും മത്സ്യവും മുട്ടയും മാംസവും നമ്മുടെ ഗ്രാമാന്തരങ്ങളിൽ ഉത്പാദിപ്പിക്കണം. നഗരങ്ങളിൽ വസിക്കുന്നവരും എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തണം.
കുടുംബബന്ധങ്ങൾ
കുട്ടികളുടെ ജീവിതത്തിൽ ഒരിക്കലും വിസ്മരിക്കാൻ ഇടയില്ലാത്ത അനുഭവങ്ങൾ ഈ ദിവസങ്ങളിൽ വീടുകളിൽ കിട്ടിയിട്ടുണ്ട്. മാതാപിതാക്കളും മക്കളും ഒരുമിച്ചു വിനോദിക്കുകയും കൃഷിചെയ്യുകയും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുകയും പ്രാർഥിക്കുകയും ചെയ്തതിന്റെ കോവിഡ് കാല ഓർമകൾ എന്നും സ്മരിക്കാൻ അവർക്കു കാണും. ശാസ്ത്രവും കണക്കും മറ്റും പഠിക്കുന്നതിനെക്കാൾ എത്രയോ വിശിഷ്ടമായ കാര്യങ്ങൾ മാതാപിതാക്കളിൽനിന്ന് അവർ പഠിച്ചെടുത്തുകാണും. സ്നേഹിക്കാനും പങ്കുവയ്ക്കാനും കരുണകാണിക്കാനും പ്രാർഥിക്കാനും പഠിച്ചെടുക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ഉത്കൃഷ്ടമായ ലക്ഷ്യം. കുട്ടികളുടെ സൃഷ്ടിപരത വളർത്താനും ധാരാളം അവസരങ്ങൾ കുടുംബങ്ങളിലുണ്ടായിട്ടുണ്ട്. സ്വയം ഏറ്റെടുക്കുന്ന ലോക്ക് ഡൗണ് കാലം ഭാവിയിൽ ഓരോ കുടുംബത്തിനും ഉണ്ടാകുന്നത് അഭികാമ്യമാകും.
വേറിട്ടൊരു സുന്ദരക്കാഴ്ച
അന്പലങ്ങളും പള്ളികളും അടച്ചിട്ടപ്പോൾ മതനേതാക്കളുടെ സൗഹൃദക്കൂട്ടായ്മയ്ക്കും അവരുടെ ഒന്നിച്ചുളള പ്രാർഥനയ്ക്കും കേരളജനത ദൃക്സാക്ഷികളായി. മതസൗഹാർദത്തിനു പേരുകേട്ട കേരളം ഭാരതത്തിനു മുഴുവനും പുതിയൊരു മാതൃകകൂടി കോവിഡ് കാലത്ത് കാഴ്ചവച്ചിരിക്കുന്നു. കേരളത്തിന്റെ മുന്പോട്ടുളള പോക്കിൽ ഈ കൂട്ടായ്മ പുതിയ വഴികൾ വെട്ടിത്തെളിക്കുമെന്നുവേണം പ്രതീക്ഷിക്കാൻ. മനുഷ്യത്വം, സ്നേഹം, കൂട്ടായ്മ, അച്ചടക്കം, പൗരബോധം, ലളിതജീവിതം തുടങ്ങിയ മൂല്യങ്ങൾ ഒറ്റക്കെട്ടായി പഠിപ്പിക്കാൻ ഈ പുതിയ കൂട്ടായ്മയ്ക്ക് ആകട്ടെ.
ബിഷപ് തോമസ് ചക്യത്ത്