Friday, May 8, 2020 12:10 AM IST
കേരളത്തിൽ തിരികെയെത്തുന്ന വിദേശ മലയാളികളെ സ്നേഹത്തോടെ നമുക്കു സ്വീകരിക്കാം. കേരളത്തിന്റെ അന്തസുയർത്തുന്ന ഏറ്റവും ഉചിതമായ കൊറോണക്കാല നടപടിയായി അതു മാറണം.
സംസ്ഥാനത്തിന്റെ സന്പദ്ഘടനയ്ക്ക് എക്കാലത്തും വലിയ സംഭാവന ചെയ്തിട്ടുള്ളവരാണ് പ്രവാസികൾ. മറുനാടുകളിലുള്ള മുഴുവൻ മലയാളികളും ഈ ഘട്ടത്തിൽ തിരിച്ചുവരാൻ ആഗ്രഹിക്കുന്നതായി കാണുന്നില്ല. മടങ്ങിവരുന്നതിനുവേണ്ടി നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൂന്നു ലക്ഷത്തിലധികം പേരിൽ ഭൂരിഭാഗം പേരും ഗൾഫ് നാടുകളിലുള്ളവരാണ്. ഓഖിയിലും പ്രളയകാലത്തും തങ്ങളുടെ തുച്ഛമായ വരുമാനത്തിൽ നിന്നു ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മികച്ച സംഭാവനകൾ നല്കിയവരാണ് പ്രവാസികൾ, പ്രത്യകിച്ച് ഗൾഫിലുള്ളവർ എന്ന കാര്യവും നാം മറന്നുകൂടാ. നമ്മുടെ നാടിന്റെ വളർച്ചയിൽ വലിയ പങ്കു വഹിക്കുന്ന അവരെ നാം മാന്യമായി സ്വീകരിക്കേണ്ടതുണ്ട്.
പ്രവാസികളുടെ സംഭാവനയാണ് ഇന്ന് അഭിമാനപൂർവം നാം എടുത്തുകാട്ടുന്ന കൊച്ചി വിമാനത്താവളം.
നമ്മുടെ നാട്ടിൽ ഉപജീവനം കണ്ടെത്തിയിരിക്കുന്ന മറ്റു സംസ്ഥാനക്കാർ ഏകദേശം 30 ലക്ഷം വരുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഈ ലോക്ക്ഡൗണ് കാലത്തും ഇവരിൽ ഭൂരിപക്ഷം ആളുകളും സ്വന്തം നാട്ടിലേക്കു പോകാൻ താത്പര്യപ്പെടുന്നവരാണ്. ഇങ്ങനെ കേരളത്തിൽ നിന്ന് മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം വിദേശത്തുനിന്നു താത്കാലികമായെങ്കിലും മടങ്ങി വരുന്ന മലയാളികളേക്കാൾ വളരെ കൂടുതലാണ്. തന്മൂലം കേരളത്തിലേക്കെത്തുന്ന പ്രവാസികൾക്ക് കേരളത്തിൽ തന്നെ തൊഴിൽ സാധ്യതകളുണ്ട്- പ്രത്യകിച്ചു നിർമാണരംഗങ്ങളിൽ.
ഒരു മാസം 35,000 മുതൽ 50,000 വരെ രൂപ അതിഥി തൊഴിലാളികൾക്ക് ഇവിടെ വരുമാനമുള്ളതായി കണക്കാക്കപ്പെടുന്നു. അതേ സമയം ഗൾഫ് രാജ്യങ്ങളിലെ ഭൂരിപക്ഷം മലയാളികളും ലേബർ ക്യാന്പുകളിൽ ജീവിച്ച് സ്വരുക്കൂട്ടുന്ന സന്പാദ്യങ്ങളാണ് കേരളത്തിലേക്കയയ്ക്കുന്നത്.
സംസ്ഥാനത്ത് ചെറുതും വലുതുമായ സംരംഭങ്ങൾ തുടങ്ങാൻ വിദേശമലയാളികളുടെ സാങ്കേതിക പരിജ്ഞാനവും അധ്വാനവും ഉപയോഗപ്പെടുത്താവുന്നതാണ്. ഇപ്പോൾ പുറത്തു വരുന്ന വാർത്തകളനുസരിച്ച് ചൈനയിൽ നിക്ഷേപം നടത്തിയവർ ഭാവികാല സംരംഭങ്ങൾക്ക് ഇന്ത്യയെയാണ് പരിഗണിക്കുന്നത്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ മികച്ച വൈദഗ്ധ്യം പ്രകടിപ്പിച്ച് ദേശീയ- അന്തർദേശീയ തലത്തിൽ ശ്രദ്ധയാകർഷിച്ച കേരളത്തിൽ നിക്ഷേപം നടത്താൻ തയാറാകുന്നവരെ ആകർഷിക്കുന്നതിനുള്ള നടപടികൾക്കും ഈ ലോക്ക് ഡൗണ്കാലം ഉപയോഗിക്കണം. അതിനായി നിക്ഷേപ- തൊഴിൽ നിയമങ്ങൾ സൗഹൃദാന്തരീക്ഷത്തിലേക്കു മാറ്റേണ്ടതുണ്ട്.
കാർഷികം, ഐ.ടി., വിദ്യാഭ്യാസം, ടൂറിസം, ഫിഷറീസ്, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളിൽ സംസ്ഥാനത്ത് നിരവധി വികസന സാധ്യതകളാണുള്ളത്. അതിനായി ഇനിയുള്ള നമ്മുടെ കൊടിപിടിത്തങ്ങളൊക്കെ കൂടുതൽ നിക്ഷേപ സൗഹൃദങ്ങൾക്കു വേണ്ടിയുള്ളതായിരിക്കണം. തൊഴിൽ മികവ്, കഠിനാധ്വാനം, മികച്ച സാങ്കേതിക പരിജ്ഞാനം, വിശ്വസ്തത എന്നിവയിലൂടെ ലോകം മുഴുവൻ അംഗീകരിക്കപ്പെടുകയും സ്വാഗതം ചെയ്യപ്പെടുകയും ചെയ്തിട്ടുള്ളവരാണ് മലയാളികൾ. ആയതിനാൽ അവരിൽ നിന്നു മടങ്ങിവരാൻ ആഗ്രഹിക്കുന്നവരെ നാം രണ്ടു കൈയും നീട്ടി സ്വീകരിക്കുകയും അവരുടെ ആരോഗ്യ- തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുകയും അവരുടെ മികവും കഴിവും കേരളത്തിന്റെയും രാജ്യത്തിന്റെയും വികസനത്തിന് പ്രയോജനപ്പെടുത്തുകയും വേണം.
അമേരിക്കയിലെയും യുറോപ്യൻ രാജ്യങ്ങളിലെയും മലയാളി പ്രവാസികളിൽ ബഹുഭൂരിപക്ഷവും അവർക്കു ലഭ്യമായിരിക്കുന്ന തൊഴിൽ സംരക്ഷണവും ജീവിതശൈലിയും കാഴ്ചപ്പാടുകളും ഇഷ്ടപ്പെടുന്നതു കൊണ്ട് അതാതിടങ്ങളിൽ തന്നെ തുടരാൻ താത്പര്യപ്പെടുന്നവരാണ്. എന്നാൽ, ഗൾഫ് മേഖലയിലെ പ്രവാസികൾ താഴ്ന്ന വരുമാനക്കാരായതിനാൽ ജീവിതം ദുഃസഹമാണ്. ഈയൊരു സാഹചര്യത്തിൽ ഗൾഫ് നാടുകളിലെ മലയാളികൾക്കു പ്രത്യക പരിഗണന നല്കേണ്ടതുണ്ട്. ഇപ്പോൾ വിദേശത്തു തുടരുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി ഭാരതീയരുടെ കൊറോണക്കാലത്തെ ക്ലേശകരമായ ജീവിതം മെച്ചപ്പെടുത്താനും ആരോഗ്യ സംരക്ഷണവും തൊഴിലും ഉറപ്പുവരുത്താനും അതാത് എംബസികൾ മുൻകൈ എടുക്കണം. ഇതിനാവശ്യമായ നിർദേശങ്ങൾ കേന്ദ്ര സർക്കാർ നല്കേണ്ടതുണ്ട്.
പ്രഫ. കെ.വി. തോമസ് മുൻ കേന്ദ്രമന്ത്രി