Saturday, April 4, 2020 11:34 PM IST
മഹാമാരിയുടെ പിടിയിൽപ്പെട്ട് ലോകത്ത് ഹതാശരായി മരിച്ചുപോകുന്ന സകല മനുഷ്യരുടെയും നിലവിളികളുടെ തിരമാലകളിലമർന്ന്, ഒരു ജ്ഞാനവൃദ്ധൻ മഹാകാരുണ്യത്തിന്റെ ജീവിക്കുന്ന അടയാളമായ ’ദിവ്യകാരുണ്യം’ കരങ്ങളിലേന്തി, ക്രിസ്തുവിനെപ്പോലെ, ഏന്തിയേന്തി സാൻ പിയത്രോ ബസിലിക്കയുടെ പടവുകൾ കയറിയ പശ്ചാത്തലത്തിലാണ് ഇത്തവണ മാർപാപ്പയുടെ ഓശാന ഞായർ സന്ദേശം നാം വായിക്കേണ്ട ത്. ആ സന്ദേശത്തിൽ പാപ്പാ ചോദിക്കു
ന്നു, യുവജനങ്ങളേ നിങ്ങൾക്ക് കരയാൻ കഴിയുമോ?
ഓശാന ഞായറാഴ്ച ആഗോള കത്തോലിക്കാ സഭയിലെ യുവജനദിനമായി പ്രഖ്യാപിച്ചത് 1986ൽ വിശുദ്ധ ജോണ്പോൾ രണ്ടാമൻ പാപ്പായാണ്. ഇത് 35-ാമത്തെ യുവജനദിനമാണ്. നമ്മുടെ ചുറ്റുമുള്ള മനുഷ്യർ കൊടിയ യാതനകളിലൂടെ കടന്നുപോകുന്ന ഈ കാലത്ത് യുവജനങ്ങളുടെ സാമൂഹിക ബോധത്തെ ഉണർത്തുന്നതാണ് ഇത്തവണത്തെ സന്ദേശം.
യുവജന സിനഡിനു ശേഷം 2019ൽ പുറപ്പെടുവിച്ച ’ക്രിസ്തു ജീവിക്കുന്നു’ എന്ന അപ്പസ്തോലിക ആഹ്വാനത്തിന്റെ ചുവടുപിടിച്ചാണ് ഫ്രാൻസിസ് പാപ്പാ 35-ാം യുവജനസന്ദേശം തയാറാക്കിയത്. അപ്പസ്തോലിക ആഹ്വാനത്തിലെ യുവജനങ്ങളോടുള്ള പാപ്പായുടെ പ്രധാന ചോദ്യമാണ്, യുവജനങ്ങളേ നിങ്ങൾക്ക് കരയാൻ കഴിയുമോ എന്നത്. പട്ടിണി കിടക്കുന്ന ഒരു കുഞ്ഞിനെ കാണുന്പോൾ, തെരുവുകളിൽ ഉപേക്ഷിക്കപ്പെട്ടവരെ കാണുന്പോൾ, പാർപ്പിടമില്ലാത്തവരെ കാണുന്പോൾ, മറ്റുള്ളവരാൽ ദുരുപയോഗിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നരെ കാണുന്പോൾ ഞാൻ കരയുമോ? കത്തോലിക്കാസഭയുടെ അമരക്കാരന്റെ മനസിന്റെ ശ്രേഷ്ഠത വെളിവാക്കുന്ന പ്രസ്താവമാണ് തുടർന്നു വരുന്നത്. “നിങ്ങളുടെ കണ്ണുകളിൽ കണ്ണീരു വരുന്നില്ലെങ്കിൽ കരയാനുള്ള വരം തരണമേയെന്ന് ദൈവത്തോട് യാചിച്ചുകൊള്ളുവിൻ!” ഉള്ളിൽ ദൈവബോധമുള്ളവരാണ് കരയുന്നത്. അല്ലാത്തവർ കരയുന്നില്ല. ഫറവോ കരഞ്ഞതായി ബൈബിൾ പറയുന്നില്ല. എന്നാൽ, ജോസഫും ദാവീദും മോശയും പത്രോസുമൊക്കെ ഏങ്ങലടിച്ചു കരയുകയാണ്.
യുവാവേ, ഞാൻ നിന്നോടു പറയുന്നു, ഉണർന്നെണീക്കുവിൻ
ചരിത്രത്തിന്റെ നിർണായകമായ ഈ വഴിത്തിരിവിൽ പുതിയൊരു തുടക്കത്തിനായി നാം ദൈവത്താൽ വെല്ലുവിളിക്കപ്പെട്ടിരിക്കുന്നുവെന്ന് സ്വത്വബോധം നഷ്ടപ്പെട്ടുപോയ സകല യുവജനങ്ങളോടുമായി പാപ്പാ പറയുന്നു. ചിതറിക്കപ്പെട്ടുപോയ സ്വപ്നങ്ങളുടെ മരുഭൂമികളിൽനിന്ന് പ്രത്യാശയുടെയും ധൈര്യത്തിന്റെയും ചക്രവാളങ്ങളിലേക്ക് ഉണർന്നെണീക്കാൻ പാപ്പാ യുവജനങ്ങളെ ആഹ്വാനം ചെയ്യുന്നു. നായിനിലെ വിധവയുടെ മകനെ ഈശോ ഉയർപ്പിക്കുന്ന രംഗം (ലൂക്കാ 7:13-14) വ്യാഖ്യാനിച്ചുകൊണ്ടാണ് പാപ്പാ ഈ ആഹ്വാനം നൽകുന്നത്. ആദ്യന്തം സ്ഫോടനാത്മകമായ വ്യാഖ്യാനമാണത്. തന്റെ മകനെ ഓർത്തുള്ള ആ അമ്മയുടെ നിലവിളിക്കുമുന്പിൽ മഹാതിശയനായ ക്രിസ്തു നിൽക്കുകയാണ്. എന്നിട്ട് ജീവച്ഛവമായിപ്പോയ ആ അമ്മയെയും മൃതനായിപ്പോയ അവളുടെ മകനെയും നോക്കി അവൻ പറയുകയാണ്: നിന്റെ സങ്കടങ്ങളുടെ അലയൊടുങ്ങാത്ത കടൽത്തീരങ്ങളിൽ നിന്ന് എഴുന്നേൽക്കുവിൻ.
പാപ്പാ പറയുന്നു: ദുഃഖകരമെന്നു പറയട്ടെ, യുവജനങ്ങളുടെയിടയിൽ വിഷാദം മഹാമാരിപോലെ പടരുകയാണ്. ചില സന്ദർഭങ്ങളിൽ സ്വയം ജീവനെടുക്കാൻ തയാറാകുന്നതുവരെയുള്ള പ്രലോഭനങ്ങളിലേക്ക് അത് നയിക്കുന്നു. എത്രയോ സന്ദർഭങ്ങളിലാണ് കഠിനമായ നിരാശതയിലേക്കും ദു:ഖങ്ങളിലേക്കും യുവജനങ്ങൾ ആഴ്ന്നു പോകുന്നത്! എത്രയോ യുവജനങ്ങളാണ് തങ്ങളുടെ അപേക്ഷ കേൾക്കാൻ ആരുമില്ല എന്ന് പറഞ്ഞ് ഉറക്കെ കരയുന്നത്! നായിനിലെ മൃതനായ യുവാവിനു തുല്യം ഭഗ്നാശരായിപ്പോയ സകല യുവജനങ്ങളോടുമായി പാപ്പാ പറയുന്നു: നിങ്ങളുടെ ആർജവം, നിങ്ങളുടെ ഉത്സാഹം നിങ്ങൾക്ക് നഷ്ടപ്പെട്ടിട്ടുണ്ടെ ങ്കിൽ അഥവാ ആരെങ്കിലും അത് നിങ്ങളിൽനിന്ന് അപഹരിച്ചിട്ടുണ്ടെ ങ്കിൽ, നിങ്ങളുടെ സ്വപ്നങ്ങൾ ചിതറിക്കപ്പെട്ടെങ്കിൽ, ജീവിതത്തെക്കുറിച്ചുള്ള നിങ്ങളുടെ ശുഭാപ്തി വിശ്വാസം കൈമോശം വന്നെങ്കിൽ, നിങ്ങളുടെ വിശാലഹൃദയത്തിന് ക്ഷിതി സംഭവിച്ചെങ്കിൽ ഇതാ ക്രിസ്തു അവന്റെ ഉത്ഥാനത്തിന്റെ സർവശക്തിയോടും കൂടെ നിങ്ങളുടെ മുന്പിൽ നിൽക്കുന്നു; വിധവയുടെ മൃതനായ മകന്റെ മുന്പിൽ നിന്നതു പോലെ. അവൻ നിങ്ങളെ എഴുന്നേൽക്കാൻ പ്രേരിപ്പിക്കുന്നു: “യുവാവേ ഞാൻ നിന്നോടു പറയുന്നു: ഉണർന്നെണീക്കൂ.”
നാം കൂടെക്കൂടെ വീഴുന്നവർ; എങ്കിലും നമുക്ക് എഴുന്നേറ്റേ മതിയാകൂ!
യുവജനങ്ങളുടെ ഹൃദയവികാരങ്ങളുടെ തേരിലേറി നിന്നാണ് പാപ്പാ തന്റെ സന്ദേശം നൽകുന്നത്. പാപ്പാ പറയുന്നു: ക്രിസ്ത്യാനികളായ നാം കൂടെക്കൂടെ വീഴുന്നവരാണ്; എങ്കിലും നമുക്ക് എഴുന്നേറ്റേ മതിയാകൂ. അപ്പസ്തോലിക ആഹ്വാനത്തിൽ യുവജനങ്ങളെ ധൈര്യപ്പെടുത്തി പാപ്പാ പറയുന്നത്, പത്രോസിനെയും ധൂർത്തപുത്രനെയും ക്രിസ്തു ആശ്ലേഷിച്ചത് അവരുടെ വീഴ്ചകൾക്കു മുന്പല്ല അതിനു ശേഷമാണ് എന്നാണ്. അതിനാൽ പ്രിയ യുവജനമേ, നിങ്ങളുടെ ഓരോ വീഴ്ചയ്ക്കു ശേഷവും നിങ്ങളെ വീണ്ടും ആലിംഗനം ചെയ്യാൻ മിശിഹാ തയാറായി നിൽക്കുന്നു. സർവാശ്ലേഷിയായ അവന്റെ കരങ്ങൾ നിങ്ങളുടെ മുന്പിൽ ഒരിക്കലും ചുരുങ്ങിപ്പോകില്ല. അവന്റെ സ്നേഹം തണുത്തുറയുകയുമില്ല.
’എഴുന്നേൽക്കൂ’ എന്ന ആഹ്വാനം ഈ ലോകത്തെ മാറ്റാനുള്ള ക്ഷണമാണ്; പ്രതീക്ഷകളെയും ആഗ്രഹങ്ങളെയും വീണ്ടും ജ്വലിപ്പിക്കാനുള്ള ക്ഷണമാണ്; സ്വർഗത്തെയും നക്ഷത്രങ്ങളെയും ചുറ്റുമുള്ള ലോകത്തെയും ധ്യാനിക്കാനുള്ള ക്ഷണമാണ്. എഴുന്നേൽക്കുവിൻ; എന്നിട്ട് നിങ്ങൾ എന്താകുന്നുവോ അതാകുവിൻ; നിങ്ങളിൽത്തന്നെ വിശ്വസിക്കുവിൻ. നിങ്ങളുടെ ആന്തരിക സാധ്യതകളെ കണ്ടെ ത്തുവിൻ!
മറ്റുള്ളവർ ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന കണ്ണുകൾ
വലിയ ജനക്കൂട്ടത്തിന്റെ നടുവിൽ നിന്ന് നായിനിലെ വിധവയുടെ കരയുന്ന മുഖം കണ്ട ക്രിസ്തുവിന്റെ കാഴ്ചയെപ്പറ്റി പറഞ്ഞാണ് യുവജനങ്ങൾക്കു സമൂഹത്തോടുണ്ടാകേണ്ട ഉത്തരവാദിത്വത്തെക്കുറിച്ച് പാപ്പാ ഓർമിപ്പിക്കുന്നത്. മറ്റുള്ളവരുടെ ദുഃഖം കാണാനുള്ള കഴിവാണ് യുവജനങ്ങൾക്കു വേണ്ട ത്. തന്നെക്കുറിച്ചു മാത്രം ചിന്തിക്കുന്നവനായിരുന്നു ക്രിസ്തുവെങ്കിൽ വിധവയുടെ മകൻ ഉയിർപ്പിക്കപ്പെടില്ലായിരുന്നു. പിന്നീട് പാപ്പാ ചോദിക്കുന്നത് ഇങ്ങനെയാണ്: നഷ്ടപ്പെട്ടു പോകുന്ന ജീവിതങ്ങളെ തിരികെ പിടിച്ചുനിർത്താൻ എന്തെങ്കിലും നമുക്ക് ചെയ്യാനാവുന്നുണ്ടോ? മറ്റുള്ളവർ ജീവിച്ചിരിക്കണമെന്ന് ആഗ്രഹിച്ച ക്രിസ്തുവിന്റെ കണ്ണ് യുവജനങ്ങൾക്ക് വേണമെന്ന് പാപ്പാ പറയുന്നു.
കനിവ് പേറുന്ന മനസ്
മറ്റുള്ളവരുടെ വേദനകൾ സ്വന്തം വേദനകളാക്കി ഏറ്റെടുക്കുന്പോഴാണ് നാം ക്രിസ്തുവിന്റെ മനസിനോളം വലുതാകുന്നതെന്ന് പാപ്പാ പറയുന്നു. യുവജനങ്ങളുടെ കനിവുള്ള ഹൃദയത്തെ വാഴ്ത്തുകയാണു പാപ്പാ. പാപ്പാ പറയുന്നു: പ്രിയ യുവജനമേ, എത്രയേ തവണ നിങ്ങൾ കനിവുള്ളവരാണെന്ന് തെളിയിച്ചു കഴിഞ്ഞു! വലിയ ദുരന്തങ്ങളിൽ, ഭൂകന്പങ്ങളിൽ, വെള്ളപ്പൊക്കങ്ങളിൽ നിങ്ങൾ കാണിച്ച മഹാമനസ്കതയും ത്യാഗസന്നദ്ധതയും ആർക്കാണ് മറക്കാനാവുക? നിങ്ങളുടെ കനിവാർന്ന കരങ്ങളില്ലായിരുന്നെങ്കിൽ അവയെ ഒന്നും നാം അതിജീവിക്കില്ലായിരുന്നു.
ചുറ്റുമുള്ള യാതനകളോട് പ്രതികരിക്കാനുള്ള സംവേദനക്ഷമത ആരും നിങ്ങളിൽ നിന്ന് കൊള്ളയടിച്ചു കൊണ്ടുപോകാതിരിക്കട്ടെ എന്നാണ് യുവജനങ്ങളോട് പാപ്പാ ആശംസിക്കുന്നത്. ഈ ലോകത്തിൽ കരയുകയും മരിക്കുകയും ചെയ്യുന്നവർ നിങ്ങളെ തുടർച്ചയായി അസ്വസ്ഥരാക്കണം. ജീവിതത്തിലെ ചില യാഥാർഥ്യങ്ങൾ കണ്ണീർ തുളുന്പുന്ന കണ്ണുകളിലൂടെയേ നമുക്ക് മനസിലാക്കാനാകൂ! നിങ്ങളുടെ സമകാലികരിൽ അനേകം പേർ ചൂഷണങ്ങളുടെയും പീഡനങ്ങളുടെയും അക്രമങ്ങളുടെയും ഇരകളാണ്. അവരുടെ മുറിവുകൾ നിങ്ങളുടെ മുറിവുകളാകണം. അപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ സഹോദരങ്ങളോട് ഇപ്രകാരം പറയാനാകും: എഴുന്നേൽക്കൂ സഹോദരാ, ഇനിമേൽ നീ തനിച്ചല്ല’.
കരുണയുടെ മനുഷ്യരൂപമായ മാതാവിന്റെ മാധ്യസ്ഥ്യം നേടിയിട്ട് അപാരമായ അർഥങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രസ്താവത്തോടെയാണ് പാപ്പാ തന്റെ യുവജന സന്ദേശം അവസാനിപ്പിക്കുന്നത്. മനോഹരമായ ആ പ്രഖ്യാപനം ഇതാണ്: ലോകത്ത് മരിക്കുന്ന ഓരോ വിശ്വാസിയിലും സഭ മരിക്കുന്നു; ജീവിതത്തിലേക്ക് ഉയർത്തെഴുന്നേൽക്കുന്ന ഓരോ വിശ്വാസിയിലും സഭ ഉയിർപ്പിക്കപ്പെടുകയും ചെയ്യുന്നു!
ഫാ. ജോസഫ് ആലഞ്ചേരിൽ
(സീറോ മലബാർ സഭ യൂത്ത് കമ്മീഷൻ സെക്രട്ടറിയും രാമപുരം മാർ ആഗസ്തീനോസ് കോളജ് വൈസ് പ്രിൻസിപ്പലുമാണ് ലേഖകൻ).