Thursday, April 2, 2020 11:43 PM IST
കേരളത്തിലെ കാർഷിക മേഖലയുമായി ബന്ധപ്പെട്ടു നിരാശപ്പെടുത്തുന്ന വിവരങ്ങളാണു കേരള സംസ്ഥാന ആസൂത്രണ ബോർഡ് തയാറാക്കിയ 2019 ലെ സാന്പത്തിക അവലോകന റിപ്പോർട്ടിൽ പങ്കുവച്ചിട്ടുള്ളത്. നിരവധി പ്രതിസന്ധികളുടെ മധ്യത്തിലും മുൻവർഷത്തെ 7.3 ശതമാനത്തിൽനിന്ന് 7.5 ശതമാനമായി സന്പദ്വ്യവസ്ഥ വളർന്നുവെങ്കിലും കാർഷിക മേഖല പിന്നോട്ടടിക്കുകയാണു ചെയ്തത്. സംസ്ഥാനത്തെ ഇതര മേഖലകളെല്ലാം മുൻവർഷത്തേക്കാൾ മുന്നോട്ടുപോയിട്ടും കാർഷിക മേഖല 2017-18 ൽ നേടിയ 1.72 ശതമാനം വളർച്ചയിൽ നിന്നു പിന്നോട്ടടിച്ച് 2018-19 ൽ പൂജ്യത്തിനും താഴെ 0.52 ശതമാനം തളർച്ച രേഖപ്പെടുത്തി.
ഇതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് തുടർച്ചയായ രണ്ടു വർഷങ്ങളിലുണ്ടായ പ്രളയമാണ്. പ്രളയംമൂലം കാർഷിക അനുബന്ധ മേഖലകളിൽ ഉണ്ടായ വരുമാന നഷ്ടം 7,154 കോടി രൂപയുടേതാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. തുടർച്ചയായി ഉണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളും വിലയിലുണ്ടാകുന്ന വ്യതിയാനങ്ങളും കൊറോണ പോലെയുള്ള അപ്രതീക്ഷിത മഹാമാരികളും കേരളത്തിലെ കാർഷിക മേഖലയിൽ ഏൽപ്പിക്കുന്ന ആഘാതം കനത്തതാണ്. കഴിഞ്ഞവർഷങ്ങളിൽ പ്രകൃതിക്ഷോഭം മൂലം കാർഷിക മേഖലയ്ക്കുണ്ടായ നഷ്ടത്തിന്റെ 88 ശതമാനവും വിളനഷ്ടമായാണു കണക്കാക്കിയിരിക്കുന്നത്. വിളനഷ്ടം വളരെ ദൂരവ്യാപക പ്രത്യാഘാതങ്ങളാണ് കേരളത്തിലെ കാർഷിക മേഖലയിൽ ഉണ്ടാക്കുക.
ഡയറക്ടറേറ്റ് ഓഫ് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് 2019 ൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം കേരളത്തിന്റെ മൊത്തം മൂല്യവർധനവിൽ കൃഷി അനുബന്ധ മേഖലകളുടെ പങ്ക് 2013-14ൽ 12.37 % ആയിരുന്നത് 2018-19 ൽ 8.77 % ആയി കുറഞ്ഞു. കൊറോണ പോലെയുള്ള ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ വരുംവർഷങ്ങളിൽ ഈ പങ്ക് കുറയാനാണ് എല്ലാ സാധ്യതയും.
കേരളത്തിലെ ഭൂവിനിയോഗം
2018-19ലെ ഭൂവിനിയോഗ കണക്കുകൾ പ്രകാരം സംസ്ഥാനത്തിന്റെ ആകെ വിസ്തൃതിയായ 38.86 ലക്ഷം ഹെക്ടറിൽ 53 ശതമാനമായ 20.44 ലക്ഷം ഹെക്ടറും യഥാർഥ കൃഷിഭൂമിയാണ്. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ നേർപകുതിയോളം കൃഷിയെയും അനുബന്ധ മേഖലകളെയും ആശ്രയിച്ച് ജീവിക്കുന്നതായി കണക്കാക്കിയിരിക്കുന്നു. 2018-19 ലെ കണക്കുകൾ പ്രകാരം ആകെ കൃഷിഭൂമിയുടെ 62.1 % പ്രദേശത്തും കൃഷിചെയ്യുന്നത് നാണ്യവിളകളായ റബർ, കുരുമുളക്, ഏലം, കാപ്പി, തേയില, കശുമാവ്, തെങ്ങ് എന്നിവയാണ്. ആകെ കൃഷിഭൂമിയുടെ 27.7 ശതമാനവും കൈയടക്കിയിരിക്കുന്നത് റബർ, ഏലം, കാപ്പി, തേയില എന്നിവയാണ്. ഇതിൽതന്നെ 21.5 % കൃഷിഭൂമിയിലും റബർ മാത്രമാണു കൃഷി ചെയ്യുന്നത്.
ചുരുക്കിപ്പറഞ്ഞാൽ കേരളത്തിലെ മുഴുവൻ കൃഷിഭൂമിയുടേയും കാർഷിക സന്പദ്വ്യവസ്ഥയുടേയും നാലിലൊന്നോളം റബർ കൃഷിയെ ആശ്രയിച്ചുനിൽക്കുന്നു എന്നു പറയേണ്ടിയിരിക്കുന്നു. കേരളത്തിലെ കാർഷിക സന്പദ്വ്യവസ്ഥയിൽ നാണ്യവിളകൾക്കുള്ള അമിത സ്വാധീനം ലോക സന്പദ്വ്യവസ്ഥയിൽ ഉണ്ടാകുന്ന ചെറിയ മാറ്റം പോലും നമ്മുടെ ഉത്പന്ന വിലയെയും കന്പോളത്തെയും സ്വാധീനിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. കേരളത്തിലെ ആകെ കൃഷിഭൂമിയുടെ 10.15 % സ്ഥലത്തു മാത്രമാണ് നെല്ല്, കപ്പ പോലെയുള്ള ഭക്ഷ്യവിളകൾ കൃഷി ചെയ്യുന്നത്. ഇതു കേരളത്തെ പൂർണമായും ഒരു ഉപഭോക്തൃ സംസ്ഥാനമായി മാറ്റുന്നു.
ഭക്ഷ്യ ആവശ്യങ്ങൾക്കുവേണ്ടി പൂർണമായും തന്നെ അന്യ സംസ്ഥാന കന്പോളങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് കേരളം ഇന്ന്. ഇന്ത്യയിൽ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ് പോലെ അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ അതിന്റെ ഭവിഷ്യത്തുകൾ ഏറ്റവുമധികം നേരിടേണ്ടിവരിക കേരളത്തിൽ ഉള്ളവർ ആയിരിക്കും. സംസ്ഥാനാന്തര അതിർത്തികൾ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടാൽ കേരളത്തിന് അധികകാലം പിടിച്ചുനിൽക്കാൻ കഴിയില്ല.
കാർഷികമേഖല നേരിടുന്ന വെല്ലുവിളികൾ
അതിഗുരുതരമായ വെല്ലുവിളികളിലൂടെയാണ് കേരളത്തിലെ കാർഷിക മേഖല കടന്നുപോകുന്നതെന്ന് കണക്കുകളും ഉദാഹരണങ്ങളും ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലെ കൃഷിഭൂമിയുടെ 21.5 ശതമാനവും കൈയടക്കിയിരിക്കുന്ന റബർ മേഖല അതിഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. 2017-18 ൽ 6.9 ലക്ഷം ടണ് സ്വാഭാവിക റബർ ആയിരുന്നു ഉത്പാദിപ്പിക്കപ്പെട്ടതെങ്കിൽ 2018-19 ൽ 6.2 % കുറവ് രേഖപ്പെടുത്തി ഉത്പാദനം 6.51 ലക്ഷം ടണ്ണിൽ എത്തിയിരിക്കുന്നു. ഈ കാലയളവിൽ രാജ്യത്ത് സ്വാഭാവിക റബറിന്റെ ആവശ്യം 2017-18 ലെ 11, 12, 210 ടണ്ണിൽ നിന്ന് 9% വർധിച്ച് 12,11,940 ടണ്ണിലെത്തിയിരിക്കുന്നു.
സ്വാഭാവികമായും ലളിത സാന്പത്തിക സിദ്ധാന്തങ്ങൾ അനുസരിച്ച് ഉത്പാദനം കുറയുകയും ആവശ്യം കൂടുകയും ചെയ്താൽ കന്പോളത്തിൽ വില വർധിക്കേണ്ടതാണ്. പക്ഷേ ഇവിടെ സംഭവിക്കുന്നതു നേരേ തിരിച്ചാണ്. ഇതിനു കാരണം അനിയന്ത്രിതമായി വർധിച്ചുവരുന്ന ഇറക്കുമതിയാണ്. 2017-18ൽ 4.69 ലക്ഷം ടണ്ണായിരുന്ന ഇറക്കുമതി 2018-19 ൽ 24% വർധിച്ച് 5.82 ലക്ഷം ടണ്ണിൽ എത്തിയിരിക്കുന്നു. ഇന്ത്യയിലേക്കുള്ള ഇറക്കുമതി നിയന്ത്രിച്ചാലും ആഭ്യന്തര വിപണിക്ക് ആവശ്യമുള്ള അത്രയും റബർ ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നില്ല എന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
റബറിന്റെ കഷ്ടകാലം
ലോക സാന്പത്തിക മാന്ദ്യവും ക്രൂഡ് ഓയിലിന്റെ വിലയിടിവും കൊറോണ രോഗബാധയും റബർ മേഖലയിലെ പ്രതിസന്ധിയുടെ ആഴം കൂട്ടുകയാണ്. റബർ കർഷകരെ സഹായിക്കാൻ കൊണ്ടുവന്ന റബർ വിലസ്ഥിരതാ ഫണ്ടും ഏറെക്കുറെ അട്ടിമറിക്കപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. റബറിന്റെ വിലയിടിവ് മൂലവും കൊറോണ രോഗബാധയുടെ പശ്ചാത്തലത്തിലും റബർ കർഷകർക്ക് വില സ്ഥിരതാഫണ്ടിൽ നിന്നു കിട്ടാനുള്ള കുടിശിക ഇപ്പോൾ ലഭിച്ചിരുന്നെങ്കിൽ വലിയ ആശ്വാസമാകുമായിരുന്നു. 2018-19 വർഷത്തെ 48 കോടി രൂപയും 2019-20 വർഷത്തെ 60 കോടി രൂപയും ഇപ്പോൾ കുടിശികയായി കർഷകർക്കു നൽകാനുണ്ട്.
2017-18 ൽ കിലോഗ്രാമിന് (ആർഎസ്എസ്- 4 ഗ്രേഡിന്) 129 രൂപ 80 പൈസയും 2018-19 ൽ 125 രൂപ 95 പൈസയുമാണ് ശരാശരി വിലയായി കർഷകന് ലഭിച്ചതെങ്കിൽ 2019-20 ൽ അത് 120 രൂപയിൽ എത്തിനിൽക്കുന്നു. കൂടാതെ റബറിന്റെ വിലയിടിവുമൂലം സീസണിൽ സ്റ്റോക്ക് വിൽക്കാതെ ഉത്പാദനം നടക്കാത്ത വേനൽക്കാലത്ത് അൽപ്പം മെച്ചപ്പെട്ട വില പ്രതീക്ഷിച്ച് റബർ പിടിച്ചുവച്ച കർഷകർ ഇപ്പോൾ വ്യാപാരം നടക്കാത്തതിനാൽ വലിയ ബുദ്ധിമുട്ടിലാണ്. ആവർത്തന കൃഷിക്ക് ഒരുക്കങ്ങൾ നടത്തേണ്ട സമയം ആയിട്ടുകൂടി സാന്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പല കർഷകർക്കും അതിന് കഴിയുന്നില്ല.
വിലത്തകർച്ച മൂലം ബുദ്ധിമുട്ടുന്ന ചെറുകിട റബർ കർഷകർക്ക് ആശ്വാസമായി കിലോയ്ക്ക് 150 രൂപയെങ്കിലും കിട്ടുന്നു എന്ന് ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് റബർ വിലസ്ഥിരതാ പദ്ധതി സർക്കാർ പ്രഖ്യാപിച്ചത്. മൂന്നു വർഷം മുൻപ് റബർ ബോർഡ് തയാറാക്കിയ കണക്കുപ്രകാരം ഒരു കിലോഗ്രാം റബർ ഉത്പാദിപ്പിക്കാൻ 172 രൂപ ചെലവു വരുന്പോൾ ഇപ്പോൾ കർഷകന് കിട്ടുന്നത് 120 രൂപ മാത്രമാണ്. ഈ സാഹചര്യത്തിൽ കർഷകർക്ക് വലിയ ആശ്വാസമായ പദ്ധതിയിലെ കുടിശിക എങ്കിലും കൊടുത്തു തീർക്കാൻ സർക്കാർ തയാറാവാത്തതു പ്രതിഷേധാർഹമാണ്.
നെൽകൃഷി പ്രതിസന്ധി
നെൽകൃഷിയുടെ കാര്യമെടുത്താൽ പുഞ്ചകൃഷിയുടെ കൊയ്ത്ത് ഏകദേശം പൂർത്തിയായിവരുന്പോഴാണ് മഹാ ദുരന്തമായി കൊറോണയെത്തുന്നത്. അതിനുമുന്പുതന്നെ തൊഴിൽ പ്രശ്നവും കൊയ്ത്തുയന്ത്രങ്ങളുടെ അഭാവവും മൂലം നെല്ല് കൊയ്യാനാവാത്ത സാഹചര്യം നിലനിന്നിരുന്നു. അത് ഏറെക്കുറെ പരിഹരിച്ചപ്പോഴാണ് കൊയ്തെടുത്ത നെല്ല് സംഭരിക്കാൻ ആളില്ലാതെ പാടശേഖരങ്ങളുടെ പുറംബണ്ടിൽ കെട്ടിക്കിടന്ന് നശിക്കുന്നത്. നെല്ല് സംഭരിക്കുന്നതിനായി സർക്കാർ സ്വകാര്യ മില്ലുകളെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും അവരാരും കർഷകരെ തിരിഞ്ഞുനോക്കാത്ത അവസ്ഥയാണ്.
കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ചരക്കു വാഹനങ്ങളുടെയും കയറ്റിറക്ക് തൊഴിലാളികളുടെയും അഭാവം രൂക്ഷമായ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വിരിപ്പുകൃഷിക്ക് ഒരുങ്ങേണ്ട സമയമായിട്ടുകൂടി അതിനുപോലും കഴിയാത്ത അത്ര രൂക്ഷമായ പ്രതിസന്ധിയിലാണ് നെൽ കർഷകർ.
വിലയിടിഞ്ഞ് നാണ്യവിളകൾ
രാജ്യത്തെ കുരുമുളക് ഉത്പാദനത്തിന്റെ 58 ശതമാനവും കേരളത്തിന്റെ സംഭാവനയാണ്. 2018-19 ൽ മുൻ വർഷത്തേക്കാൾ 4.57 % ഇടിവ് രേഖപ്പെടുത്തി 36,218 ടണ്ണാണ് കേരളത്തിൽ ഉത്പാദിപ്പിച്ചത്. 2017 ൽ കിലോഗ്രാമിന് 529 രൂപ കർഷകന് ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ അത് 288 ലേക്ക് വീണിരിക്കുന്നു. പുതിയ കുരുമുളകിന്റെ വിപണന സമയത്ത് ഉണ്ടായ കൊറോണ ദുരന്തവും കേരളത്തിലെ കുരുമുളകിന്റെ പ്രധാന കന്പോളമായ യൂറോപ്യൻ രാജ്യങ്ങളിൽ കൊറോണ കൊണ്ടുവന്ന രൂക്ഷമായ പ്രതിസന്ധിയും കുരുമുളകു കർഷകർക്ക് വലിയ പ്രയാസങ്ങൾക്ക് കാരണമാകുന്നുണ്ട്.
കാപ്പിയുടെ ഉത്പാദനവും കേരളത്തിൽ കുറഞ്ഞുവരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2017-18ൽ 66,465 ടണ് കാപ്പി ക്കുരുവാണ് കേരളത്തിൽ ഉത്പാദിപ്പിച്ചിരുന്നതെങ്കിൽ 2018-19 ൽ അത് 64,616 ടണ്ണായി കുറഞ്ഞിരിക്കുന്നു. അതുപോലെ വിലത്തകർച്ചയും രൂക്ഷമാണ്. രാജ്യത്തെ തേയില ഉത്പാദനത്തിന്റെ 4.50 % സംഭാവനയാണ് കേരളം നൽകുന്നത്. 2018-19 ൽ തേയില കൃഷിയുടെ വിസ്തൃതി 20.7 % വർധിച്ചുവെങ്കിലും ഉത്പാദനത്തിൽ മുൻ വർഷത്തേക്കാൾ 2.36 % കുറവുണ്ടാവുകയാണ് ചെയ്തത്.
അതുപോലെ തേയിലയുടെ ശരാശരിവില കിലോയ്ക്ക് 150 രൂപയിൽനിന്നു 95 രൂപയിലേക്ക് ഇടിഞ്ഞു. ഇന്ത്യയിൽനിന്നു തേയില ഇറക്കുമതി ചെയ്യുന്ന പല രാജ്യങ്ങളും കൊറോണ ഭീതിയിൽ ആയിരിക്കുന്നത് പ്രതിസന്ധി രൂക്ഷമാക്കുകയാണ്.
ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ഏലത്തിന്റെ 89.07 % വും കേരളത്തിൽ നിന്നാണ്. ഉത്പാദനത്തിൽ ഉണ്ടാകുന്ന ഇടിവാണ് ഏലം മേഖലയിൽ പ്രതിസന്ധി രൂക്ഷമാക്കുന്നത്. 2018-19 ൽ മുൻ വർഷത്തേക്കാൾ 37% ഇടിവ് രേഖപ്പെടുത്തി 11,535 ടണ് ഏലമാണ് കേരളത്തിൽ ഉത്പാദിപ്പിക്കപ്പെട്ടത്. കാലാവസ്ഥാ വ്യതിയാനവും തൊഴിലാളികളുടെ അഭാവവും പ്രതിസന്ധി വർധിപ്പിക്കുന്നു.
തമിഴ്നാട്, കർണാടക അതിർത്തികൾ അടച്ചതിനാൽ ഇടുക്കി, വയനാട് ജില്ലകളിലെ ഏലത്തോട്ടങ്ങളിൽ തൊഴിലാളികൾ എത്തുന്നില്ല. അത് അടുത്ത സീസണിലെ മുന്നൊരുക്കങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഏലത്തിന് ഇപ്പോൾ മെച്ചപ്പെട്ട വില ലഭിക്കുന്നുവെങ്കിലും കനത്ത ഉത്പാദനച്ചെലവും ഉത്പാദനത്തിൽ ഉണ്ടാവുന്ന ഇടിവും പ്രതിസന്ധികൾ സൃഷ്ടിക്കുന്നു. കശുവണ്ടി ഉത്പാദനത്തിൽ രാജ്യത്ത് 11.17 % സംഭാവന ചെയ്യുന്നത് കേരളമാണ്. 2009-10 ൽ 35,820 ടണ്ണായിരുന്നു കേരളത്തിലെ ഉത്പാദനമെങ്കിൽ 2018-19 ൽ 15,640 ടണ്ണായി ഉത്പാദനം കുറഞ്ഞു. വിലത്തകർച്ചയും ഉത്പാദനത്തിലെ കുറവുമാണ് ഇവിടത്തെ പ്രതിസന്ധികൾ.
കൊറോണ ഉയർത്തിയ അപ്രതീക്ഷിത പ്രതിസന്ധിയിൽ തരിച്ചുനിൽക്കുകയാണ് നാളികേര മേഖല. ഏറ്റവുമധികം നാളികേരം സംഭരിക്കുന്ന ഈ മാസങ്ങളിൽ അപ്രതീക്ഷിത തിരിച്ചടിയാണ് നാളികേര കർഷകർക്ക് ഉണ്ടായിരിക്കുന്നത്. വിത്തു തേങ്ങയുടെ സംഭരണവും നിലച്ചിരിക്കുകയാണ്.
കാർഷിക പാക്കേജ് അനിവാര്യം
കേരളത്തിലെ കാർഷിക മേഖല നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കാൻ സർക്കാരിന്റെ ശക്തമായ ഇടപെടൽ അനിവാര്യമാണ്. വാർഷിക ബജറ്റുകളിൽ കാർഷിക മേഖലയ്ക്കുവേണ്ടി മാറ്റിവയ്ക്കുന്ന തുക അപര്യാപ്തമാണ്. പ്രളയ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ 2019 ലെ ബജറ്റിൽ കാർഷിക മേഖലയ്ക്കു വേണ്ടി 2500 കോടി രൂപയുടെ പദ്ധതികളും 2020 ലെ ബജറ്റിൽ 2000 കോടി രൂപയും പ്രഖ്യാപിക്കുകയുണ്ടായി. കൂടാതെ 2020 ലെ ബജറ്റിൽ വയനാട് പാക്കേജായി 2000 കോടിയും ഇടുക്കി പാക്കേജായി 1000 കോടിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾ വ്യക്തമല്ലാത്തതിനാൽ കാർഷിക മേഖലയുടെ പുനരുദ്ധാരണത്തിന് എത്രമാത്രം പ്രയോജനകരമാകും എന്നതിൽ സംശയമുണ്ട്.
കാർഷിക മേഖലയെ ഹ്രസ്വകാലത്തേക്കും ദീർഘകാലത്തേക്കും സഹായിക്കാൻ പറ്റുന്ന സവിശേഷമായ പദ്ധതികളാണ് ഇന്ന് ആവശ്യം. വിള ഇൻഷ്വറൻസ് പദ്ധതി പോലെ കൃത്യമായി ടാർജറ്റ് ചെയ്യുന്ന പദ്ധതികൾ വേണം. അതുപോലെ കിസാൻ ക്രെഡിറ്റ് കാർഡ് പോലെയുള്ള പദ്ധതികൾ കൂടുതൽ വ്യാപകമാക്കണം. പദ്ധതിയിലുള്ള വിശ്വാസക്കുറവോ ആവശ്യത്തിനുള്ള പ്രചാരണങ്ങളുടെ അഭാവമോ എന്താണെന്നറിയില്ല, വലിയ വിഭാഗം കർഷകരും പദ്ധതിയോടു മുഖംതിരിഞ്ഞു നിൽക്കുകയാണ്. ഈ സാഹചര്യങ്ങളിൽ ധീരമായ നടപടികളിലൂടെ മാത്രമേ കേരളത്തിലെ കാർഷിക മേഖലയെ കൈപിടിച്ചുയർത്താൻ കഴിയൂ.
പ്രഫ. റോണി കെ. ബേബി