Tuesday, March 31, 2020 10:59 PM IST
കോവിഡ് വൈറസിനേക്കാൾ വിശപ്പിനെ ഭയക്കുന്നവരാണ് രാജ്യത്തെ തെരുവുമക്കൾ. ഒരുനേരത്തെ അന്നത്തിനായി പകൽ മുഴുവൻ പരക്കംപായുകയും തെരുവോരങ്ങളിൽ അന്തിയുറങ്ങുകയും ചെയ്യുന്ന ലക്ഷക്കണക്കിന് അരപ്പട്ടിണിക്കാർ. 21 ദിവസത്തെ ലോക്ക്ഡൗൺ എന്തെല്ലാമായിരിക്കും ഇവർക്കു സമ്മാനിക്കുക എന്ന ആശങ്ക പെരുകുകയാണ്. ഭവനരഹിതരായ തെരുവുമക്കൾക്കുവേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളുടെയെല്ലാം ചിന്തയും ഇപ്പോൾ ഇതാണ്. കാരണം, രാജ്യത്തു ഭവനരഹിതരായ തെരുവുവാസികളുടെ എണ്ണം നിസാരമല്ല. 2011ലെ സെൻസസിൽത്തന്നെ 17 ലക്ഷം ഭവനരഹിതരെയാണ് അടയാളപ്പെടുത്തിയിരുന്നത്.
വൻകിട പദ്ധതികളും ഊർജിത നഗരവത്കരണവും ഗ്രാമീണ തൊഴിൽമേഖലകളുടെ അസ്തമയവുമെല്ലാം വർഷംതോറും അനേകരെ ഭവനരഹിതരാക്കുന്ന രാജ്യമാണ് ഇന്ത്യ. ഇത്തരത്തിൽ ഭവനരഹിതരാകുന്നവരിൽ വലിയൊരു പങ്കും നഗരങ്ങളിലെ തെരുവുകളിലാണ് എത്തിച്ചേരുന്നത്. തെരുവുവാസികളിൽ 40 ശതമാനത്തോളം പേരും നിരക്ഷരരാണ് എന്നതും ഗൗരവതരമാണ്. രാജ്യത്ത് കോവിഡ്-19 വൈറസിന്റെ സമൂഹവ്യാപനമുണ്ടായാൽ ഇത്തരം തെരുവുവാസികളിൽ എത്രപേർ അവശേഷിക്കുമെന്നു കണ്ടറിയണം. ലോകം ഭയപ്പെടുന്നതും ഇത്തരമൊരു അവസ്ഥയെയാണ്.
കേരളത്തിലെ ചെറുപട്ടണങ്ങളിൽപ്പോലും നാടോടികളായും കൂലിപ്പണിക്കാരായും തമ്പടിച്ചിരിക്കുന്ന ഭവനരഹിതരെ കാണാം. ഡൽഹി, മുംബൈ, കോൽക്കത്ത, ചെന്നൈ തുടങ്ങിയ വൻനഗരങ്ങളിൽ ഇവരുടെ എണ്ണം ലക്ഷങ്ങളാണ്. 2011ലെ സെൻസസ് റിപ്പോർട്ട് പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. ഭവനരഹിതർക്കായി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളുടെ കണക്കനുസരിച്ച് രാജ്യത്തെ നഗരങ്ങളിലെ തെരുവുകളിൽ 30 ലക്ഷത്തോളം ഭവനരഹിതരെങ്കിലും ഉണ്ടാകും. ഡൽഹിയിൽ രണ്ടു ലക്ഷത്തോളം പേരുണ്ടെന്നാണ് സന്നദ്ധസംഘടനകൾ കണക്കാക്കുന്നത്.
വിവിധ നഗരങ്ങളിലെ ഭവനരഹിതർ (സന്നദ്ധ സംഘടനകളുടെ കണക്ക്)
ഡൽഹി 2,00,000
ചൈന 50,000
മുംബൈ 2,00,000
ഇൻഡോർ 12,000
വിശാഖപട്ടണം 18,000
ബംഗളൂരു 50,000
ഹൈദരാബാദ് 60,000
അഹമ്മദാബാദ് 1,00,000
പാറ്റ്ന 25,000
കോൽക്കത്ത 1,50,000
ലക്നൗ 19,000
ഹിന്ദി മേഖലയുടെ ആശങ്ക
എല്ലാം ഉപേക്ഷിച്ചു ജീവനുംകൊണ്ട് പിറന്ന നാട്ടിലേക്ക് ഓടിയെത്തിയവർക്ക് ഉത്തർപ്രദേശിൽ ലഭിച്ച അണുനാശിനിപ്രയോഗം എത്രയോ ക്രൂരമാണ്. ഇതുകണ്ടു രാജ്യം തലകുനിച്ചുപോയി. രാജ്യത്തെ ഏറ്റവും വലിയ ഈ സംസ്ഥാനത്തുനിന്നാണ് ഏറ്റവുമധികം പേർ തൊഴിൽ തേടി മറ്റു രാജ്യങ്ങളിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും പോകുന്നത്. സമീപത്തെ ഡൽഹി മുതൽ ഇങ്ങ് തെക്കേയറ്റത്തെ കേരളത്തിൽ വരെ യുപിക്കാർ ധാരാളമായി എത്തുന്നു.
ഇവരൊന്നും അതിസമ്പന്നന്മാരാകാനല്ല, അരവയർ നിറയ്ക്കാനാണ് ഇത്രയേറെ കഷ്ടതകൾ സഹിക്കുന്നത്. ബിഹാറിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. പരമ്പരാഗതമായി ഡൽഹിയിലും കോൽക്കത്ത നഗരത്തിലും മുംബൈയിലും കുടിയേറിയിരുന്ന ബിഹാറികൾ ഇപ്പോൾ കേരളത്തിന്റെ ഗ്രാമങ്ങളിൽവരെ പതിവുകാരായി മാറിയിരിക്കുന്നു.
2011ലെ സെൻസസ് പ്രകാരം യുപി, ബിഹാർ സ്വദേശികളാണു കുടിയേറ്റക്കാരിൽ മുൻപന്തിയിൽ. ഈ രണ്ടു സംസ്ഥാനങ്ങളിൽനിന്നുമായി 2.09 കോടി പേർ മറ്റു സംസ്ഥാനങ്ങളിലേക്കു കുടിയേറിയിട്ടുണ്ട്. ഇത് ആകെ നടന്നിരിക്കുന്ന അന്തർസംസ്ഥാന കുടിയേറ്റത്തിന്റെ 37 ശതമാനം വരുമെന്നും സെൻസസ് രേഖകൾ വ്യക്തമാക്കുന്നു.
2011ലെ സെൻസസ് നടക്കുമ്പോൾ ഡൽഹിയും മുംബൈയുമായിരുന്നു പ്രധാനമായും തൊഴിലാളി കുടിയേറ്റം നടക്കുന്ന നഗരങ്ങൾ. ഈ രണ്ടു നഗരങ്ങളിലുമായി 99 ദശലക്ഷം കുടിയേറ്റക്കാരാണ് ഉണ്ടായിരുന്നത്. അതായത്, ഇവിടങ്ങളിലെ ആകെ ജനസംഖ്യയായ 2.92 കോടിയുടെ മൂന്നിലൊന്നും കുടിയേറ്റക്കാരായിരുന്നു. 2011 സെൻസസ് പ്രകാരം യുപി, ബിഹാർ, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്നാണ് 50 ശതമാനം അന്തർസംസ്ഥാന കുടിയേറ്റവും നടന്നിരുന്നത്. പിന്നീട് പശ്ചിമബംഗാൾകൂടി ഇത്തരമൊരു അവസ്ഥയിലേക്കെത്തി.
യുപിക്കാരായ 29.05 ലക്ഷം പേർ ഡൽഹിയിലും 29.92 ലക്ഷം മഹാരാഷ്ട്രയിലും കുടിയേറിയെന്നും 2011 സെൻസസ് രേഖകൾ വ്യക്തമാക്കുന്നു. 11.78 ലക്ഷം ഹരിയാനയിലേക്കും 11.48 ലക്ഷം മധ്യപ്രദേശിലേക്കും 10.07 ലക്ഷം ഗുജറാത്തിലേക്കും 9.22 ലക്ഷം ഉത്തരാഖണ്ഡിലേക്കും 6.93 ലക്ഷം പഞ്ചാബിലേക്കും കുടിയേറ്റം നടത്തി. ബിഹാറികളിൽ 14.01 ലക്ഷം പേർ ജാർഖണ്ഡിലേക്കും 11.48 ലക്ഷം പേർ ഡൽഹിയിലേക്കും 11.49 ലക്ഷംപേർ പശ്ചിമബംഗാളിലേക്കും 11.21 ലക്ഷം യുപിയിലേക്കും 6.31 ലക്ഷം മഹാരാഷ്ട്രയിലേക്കും കുടിയേറ്റം നടത്തിയിരുന്നു. 2011നുശേഷം അന്തർസംസ്ഥാന കുടിയേറ്റത്തിൽ വലിയ വർധനയാണ് ഉണ്ടായത്. ഹിന്ദി മേഖല ഇപ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളിയും ഇതാണ്.
കേരളത്തിന്റെയും രാജ്യത്തിന്റെ പൊതുവേയുമുള്ള ഇപ്പോഴത്തെ അവസ്ഥ വച്ചുനോക്കിയാൽ വിദേശങ്ങളിൽനിന്ന്, പ്രത്യേകിച്ച് ഗൾഫ് മേഖലയിൽനിന്ന്, എത്തിയവർക്കാണ് കോവിഡ്-19 വൈറസ് ബാധ കൂടുതലായി കാണുന്നത്. യുപിയിലേക്കും ഗൾഫ് മേഖലയിൽനിന്നു ധാരാളം പേർ എത്തിയിട്ടുണ്ട്. അവരുടെയൊന്നും രക്തസാമ്പിൾ പരിശോധന വ്യാപകമായി നടന്നിട്ടുമില്ല. അവരെക്കൂടാതെ മറ്റു സംസ്ഥാനങ്ങളിലേക്കു കുടിയേറിയവർകൂടി സംസ്ഥാനത്തേക്ക് എത്തുമ്പോൾ ഉത്തർപ്രദേശ് കൂടുതൽ ആശങ്കയിലാകുകയാണ്.
വിട്ടുവീഴ്ചയരുത്, കോവിഡിനോടും വിശപ്പിനോടും
21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സർക്കാർ ഇത്തരം മാനുഷിക പ്രശ്നങ്ങൾക്കു യാതൊരു പരിഗണനയും നൽകിയില്ല എന്നതാണു സങ്കടകരം. എഫ്സിഐ ഗോഡൗണുകളിൽ ആവശ്യത്തിനു ധാന്യങ്ങൾ സ്റ്റോക്കുണ്ടെന്നു പറയുന്നവർ പാർശ്വവത്കരിക്കപ്പെട്ട ജനലക്ഷങ്ങളിലേക്ക് അത് എങ്ങനെ എത്തുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കേരളത്തിൽ നടപ്പാക്കുന്ന കമ്യൂണിറ്റി കിച്ചണും സൗജന്യറേഷനും ഗുണംചെയ്യും. എന്നാൽ, റേഷൻ കാർഡ് പോലുമില്ലാത്ത അനേകരാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുള്ളത്.
വേണ്ടത്ര ഭക്ഷ്യവസ്തുക്കൾ ശേഖരിക്കാൻ ശേഷിയുള്ളവർപോലും അതിനവസരം കിട്ടിയില്ലെന്നു പരിതപിക്കുന്നതാണ് നിലവിലെ അവസ്ഥ. ഇവിടെയാണ് മുന്നൊരുക്കത്തിന്റെ കുറവ് കൂടുതൽ വ്യക്തമാകുന്നത്. നമ്മുടെ അയൽ രാജ്യമായ ബംഗ്ലാദേശ് പോലും രണ്ടുദിവസത്തെ സാവകാശം നൽകിയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. മാർച്ച് 26 മുതൽ ഏപ്രിൽ നാലുവരെ ലോക്ക്ഡൗണായിരിക്കുമെന്ന് മാർച്ച് 24ന് ബംഗ്ലാദേശ് സർക്കാർ പ്രഖ്യാപിച്ചു.
കുടിയേറ്റത്തൊഴിലാളികളും തെരുവുവാസികളും യാചകരുമെല്ലാം ജീവന്മരണ പോരാട്ടമാണു നടത്തുന്നത്. പ്രഖ്യാപനങ്ങൾകൊണ്ട് ഇവരുടെ വിശപ്പടങ്ങില്ല. അതിന് അന്നംതന്നെ ഇവരുടെ മുന്നിലെത്തണം. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കൈകോർത്ത് അതിനുള്ള കർമപദ്ധതികൾ അടിയന്തരമായി ആവിഷ്കരിച്ചു നടപ്പാക്കുകയും വേണം.
യാചകർ നാലു ലക്ഷം
2011ലെ സെൻസസിൽ രാജ്യത്ത് 3.7 ലക്ഷം യാചകരുണ്ടെന്നായിരുന്നു കണക്കാക്കിയത്. എന്നാൽ, 2015ൽ സാമൂഹ്യനീതി വകുപ്പു സഹമന്ത്രി വിജയ് സംപ്ലാ രാജ്യസഭയിൽ പറഞ്ഞത് രാജ്യത്ത് 4,13,670 യാചകരുണ്ടെന്നാണ്. ഇവരിൽ 81,244 പേർ ഭിക്ഷാടനം നടത്തുന്ന പശ്ചിമബംഗാളിനാണ് ഒന്നാം സ്ഥാനം. ഉത്തർപ്രദേശിൽ 65,835, ആന്ധ്രയിൽ 30,218 ബിഹാറിൽ 29,723, മധ്യപ്രദേശിൽ 28,695 എന്നിങ്ങനെ യാചകരുണ്ടെന്നും മന്ത്രി പറയുകയുണ്ടായി.
വിദേശത്തേക്കും യുപിക്കാർ
ഐക്യരാഷ്ട്ര സംഘടനയുടെ തൊഴിലാളി വിഭാഗമായ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ(ഐഎൽഒ) കണക്കനുസരിച്ച് ഇന്ത്യയിൽനിന്ന് വിദേശരാജ്യങ്ങളിൽ തൊഴിൽതേടി പോകുന്നവരിൽ മൂന്നിലൊന്നും ഉത്തർപ്രദേശുകാരാണ്. ഇന്ത്യയിൽനിന്നുള്ള തൊഴിലാളികളുടെ കുടിയേറ്റം സംബന്ധിച്ച് 2018ൽ ഐഎൽഒ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം മൂന്നു കോടി ഇന്ത്യക്കാരാണ് തൊഴിലിനായി വിദേശത്തുള്ളത്. ഇതിൽ 90 ലക്ഷംപേർ ജിസിസി മേഖലയായ ഗൾഫിലാണ്.
ഇന്ത്യയിൽനിന്ന് വിദേശത്തേക്കു തൊഴിൽ തേടി പോകുന്നവരുടെ കൃത്യമായ കണക്കുകളൊന്നു ലഭ്യമല്ലെന്നാണ് ഐഎൽഒ റിപ്പോർട്ടിൽ പറയുന്നത്. എമിഗ്രേഷൻ ക്ലിയറൻസുകൾ നൽകിയതു സംബന്ധിച്ച കണക്കുകളാണ് ലഭ്യമായിട്ടുള്ളത്. ഇതനുസരിച്ച് 2011ൽ 6,37,337 പേർക്കാണ് എമിഗ്രേഷൻ ക്ലിയറൻസ് നൽകിയത്. 2012-7,46,349, 2013- 8,19,701, 2014- 8,05,005, 2015- 7,84,152, 2016- 5,20,938, 2017-3,91,024 എന്നിങ്ങനെയാണ് എമിഗ്രേഷൻ ക്ലിയറൻസ് കൊടുത്തിരിക്കുന്നത്.
ഇതിലെല്ലാം യുപിക്കാരാണ് മുന്നിട്ടുനിൽക്കുന്നത്. 2011-16 കാലഘട്ടത്തിൽ എമിഗ്രേഷൻ ക്ലിയറൻസ് ലഭിച്ച് വിദേശത്തേക്കു പോയവരിൽ 31 ശതമാനവും യുപിക്കാരാണ്. 15 ശതമാനമാണ് ബിഹാറുകാർ. തമിഴ്നാട്ടുകാർ 11 ശതമാനവും കേരളീയർ 10 ശതമാനവുമാണ്.
(അവസാനിച്ചു)
വിലാപം തെരുവുകളിലേക്ക് -02 / സി.കെ. കുര്യാച്ചൻ