Monday, March 30, 2020 10:47 PM IST
മഹാമാരിയായി ലോകത്തെ വരിഞ്ഞുമുറുക്കിയിരിക്കുന്ന കോവിഡ്-19 വൈറസ് ബാധയെ ചെറുക്കാൻ ഇന്ത്യ പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഒരാഴ്ചയാകുമ്പോൾ രാജ്യം ഗുരുതരമായ പ്രതിസന്ധിയിലേക്കാണു കടന്നിരിക്കുന്നത്. ലോകരാഷ്ട്രങ്ങളെയെല്ലാം അദ്ഭുതപ്പെടുത്തിക്കൊണ്ടാണ് പ്രധാനമന്ത്രി 24ന് അർധരാത്രി മുതൽ 21 ദിവസത്തേക്ക് രാജ്യം മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. രാജ്യത്തെ മുഴുവൻ ആളുകളും അവർ അപ്പോൾ ആയിരിക്കുന്ന സ്ഥലത്തെ പാർപ്പിടങ്ങളിൽ 21 ദിവസം പുറത്തിറങ്ങാതെ കഴിച്ചുകൂട്ടണമെന്നായിരുന്നല്ലോ ആഹ്വാനം ചെയ്തത്. രോഗവ്യാപനം തടയാൻ ഏറ്റവും ശക്തമായ പ്രതിരോധമെന്ന നിലയിൽ ലോക്ക്ഡൗണിന് ലോകവ്യാപകമായി അംഗീകാരം കിട്ടുകയും ചെയ്തു.
എന്നാൽ, മുന്നൊരുക്കങ്ങളൊന്നുമില്ലാതെ പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണിന്റെ പ്രത്യാഘാതങ്ങൾ ഇപ്പോൾ രാജ്യം അനുഭവിക്കാൻ തുടങ്ങിയിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികൾ രാജ്യതലസ്ഥാനത്ത് കുറച്ചുദിവസങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ലോക്ക്ഡൗൺ ലംഘനം കഴിഞ്ഞദിവസം കേരളത്തിലും അരങ്ങേറി. ചങ്ങനാശേരി പായിപ്പാട്ട് തടിച്ചുകൂടിയ നൂറുകണക്കിന് അതിഥിത്തൊഴിലാളികൾ ഉയർത്തിയ പ്രശ്നങ്ങൾ നിസാരമായി കാണാനാവില്ല.
45 കോടിയിലേറെ പേരുടെ ജീവനെ ബാധിക്കുന്ന ഈ വിഷയം രാജ്യത്തിന്റെ മുഴുവൻ മാനുഷികപ്രശ്നമായി ഉരുത്തിരിയുകയാണ്. ഇവരുടെ വേദനകൾ നെടുവീർപ്പുകളും വിതുമ്പലുകളും വിട്ട് തെരുവുകളിലുയരുന്ന വിലാപമായി മാറിയാൽ വലിയ വില നൽകേണ്ടിവരും. ലോകമാധ്യമങ്ങളെല്ലാം ഇക്കാര്യത്തിൽ മുന്നറിയിപ്പുകൾ നൽകിത്തുടങ്ങി.
അവഗണനയുടെ ഇരകൾ
ലോകം മുഴുവനായും ലോക്ക്ഡൗണിലേക്കു മാറുമ്പോൾ പ്രതിസന്ധിയിലാകുന്നത് കുടിയേറ്റക്കാരാണ്. പ്രധാനമായും മൂന്നു തരത്തിലുള്ള കുടിയേറ്റമാണുള്ളത്. വിദേശരാജ്യങ്ങളിലേക്കും രാജ്യത്തിനകത്തുതന്നെ വിവിധ സംസ്ഥാനങ്ങളിലേക്കും സംസ്ഥാനത്തിനകത്തുതന്നെ വിവിധ ജില്ലകളിലേക്കും. തൊഴിലും വിദ്യാഭ്യാസവും തേടിയാണ് പ്രധാനമായും ഇത്തരം കുടിയേറ്റമുണ്ടാകുന്നത്. 2011ലെ സെൻസസ് പ്രകാരം അന്തർസംസ്ഥാന കുടിയേറ്റത്തിൽ 30.3 ശതമാനം തൊഴിലും ബിസിനസും വഴിയാണ്. 13.8 ശതമാനം വിദ്യാഭ്യാസത്തിനാണ്. രാജ്യാന്തര കുടിയേറ്റത്തിലും തൊഴിലും ബിസിനസും വിദ്യാഭ്യാസവുമാണു മുഖ്യം.
വിദേശത്തുള്ള ഇന്ത്യക്കാരോടു കാട്ടിയ പരിഗണനയുടെ ചെറിയൊരു അംശംപോലും രാജ്യത്തിനകത്തുള്ള കുടിയേറ്റത്തൊഴിലാളികളോടു കാട്ടിയില്ല എന്നതാണു യാഥാർഥ്യം. രാജ്യത്തിനകത്തുള്ള അന്തർസംസ്ഥാന കുടിയേറ്റത്തിന്റെ വ്യാപ്തിക്കനുസരിച്ച് യാത്രാസൗകര്യങ്ങൾ ഒരുക്കുന്നതിനു പരിഗണന നൽകിയില്ല. ഇതാണ് ഇപ്പോൾ രാജ്യം നേരിടുന്ന പ്രതിസന്ധി. തൊഴിലിനും വിദ്യാഭ്യാസത്തിനുമായി അന്തർസംസ്ഥാന യാത്രകളും കുടിയേറ്റങ്ങളും നടത്തിയിട്ടുള്ള കോടിക്കണക്കിനു ജനങ്ങളുടെ പ്രശ്നങ്ങളും വികാരങ്ങളും കണക്കിലെടുക്കാനോ ക്ലേശങ്ങൾ ലഘൂകരിക്കാനോ ഭരണാധികാരികൾ ചെറുവിരലനക്കിയില്ല. ഭാഷയിലും ആഹാരത്തിലും ആചാരങ്ങളിലുമെല്ലാം തികഞ്ഞ വൈവിധ്യം പുലർത്തുന്ന ഇക്കൂട്ടരെ 21 ദിവസം ശാന്തരാക്കി ഇരുത്താൻ കഴിയുമെന്ന ആത്മവിശ്വാസം അസ്ഥാനത്തായിരിക്കുന്നു. പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ അമ്പരപ്പിൽ ഏതാനും ദിവസങ്ങൾ തള്ളിനീക്കിയ അവർ തെരുവിലിറങ്ങി.
ദശലക്ഷക്കണക്കിന് ജനങ്ങളാണ് സ്വന്തം നാട്ടിലേക്കുപോകാൻ ഏതുമാർഗവും അവലംബിക്കാൻ തയാറായിരിക്കുന്നത്. അതിർത്തികൾ അടച്ചിട്ട് ഇവരെ തടയാമെന്ന സർക്കാർ കണക്കുകൂട്ടലും പലയിടത്തും പിഴയ്ക്കുകയാണ്. നൂറുകണക്കിനു കിലോമീറ്റർ നടന്ന് നാടുപിടിക്കാമെന്ന ആഗ്രഹത്തിൽ കുട്ടികളേയും സ്ത്രീകളേയും മാത്രമല്ല ഗർഭിണികളേയും കൂട്ടിപ്പോലും ആളുകൾ പലായനം ചെയ്യുന്നു. രാജ്യംമുഴുവൻ ഈ പ്രതിഭാസം അലയടിക്കുന്നുണ്ട്. ഇത്തരം പലായനത്തിന്റെ വ്യാപ്തി അറിയണമെങ്കിൽ രാജ്യത്തെ കുടിയേറ്റ തൊഴിലാളികളുടെ കണക്കുകൾ അറിയണം.
പ്രതിസന്ധിയിൽ 45 കോടി ആളുകൾ
ഇന്ത്യയിൽ അവസാനമായി സെൻസസ് നടന്നത് 2011 ലാണ്. 2021ലെ സെൻസസിന് ഒരുക്കങ്ങൾ നടന്നുവരുന്നതേയുള്ളൂ. അതിനാൽത്തന്നെ രാജ്യത്ത് ലഭ്യമായ സ്ഥിതിവിവരക്കണക്കുകൾ 2011ലേതാണ്. പിന്നീടുണ്ടായിരിക്കുന്ന അവലോകനത്തിലൂടെയാണ് സെൻസസ് കണക്കുകൾ പുതുക്കുന്നത്. 2011ലെ സെൻസസ് പ്രകാരം രാജ്യത്ത് അന്തർസംസ്ഥാന കുടിയേറ്റക്കാർ 5.63 കോടിയാണ്. ഒരേ സംസ്ഥാനത്തുതന്നെ നടന്നിരിക്കുന്ന അന്തർജില്ലാ കുടിയേറ്റം 12.12 കോടിയുണ്ട്. കേരളംപോലെ ചെറിയ സംസ്ഥാനത്ത് അന്തർജില്ലാ കുടിയേറ്റമെന്നത് വലിയ കാര്യമല്ല. എന്നാൽ ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ വലിയ സംസ്ഥാനങ്ങളിൽ അന്തർജില്ലാ കുടിയേറ്റത്തിനു പ്രസക്തി കൂടുതലാണ്.
2011നുശേഷം തൊഴിലാളികളുടെ അന്തർ സംസ്ഥാന കുടിയേറ്റത്തിൽ വലിയ വർധന ഉണ്ടായിരിക്കുന്നുവെന്നാണ് 2016-17ലെ സാമ്പത്തിക സർവേ വ്യക്തമാക്കിയത്. റെയിൽവേ യാത്രക്കാരിലുണ്ടായ വർധനകൂടി പരിഗണിച്ചായിരുന്നു ഈ നിഗമനത്തിലെത്തിയത്. 2001-2011 കാലഘട്ടത്തിൽ തൊഴിലാളികളുടെ അന്തർസംസ്ഥാന കുടിയേറ്റത്തിന്റെ വാർഷിക വർധന അഞ്ച് മുതൽ 6.5 വരെ ദശലക്ഷമായിരുന്നു. എന്നാൽ, 2011-16 കാലഘട്ടത്തിൽ വാർഷികവർധന ഒമ്പത് ദശലക്ഷം എന്ന നിലയിലേക്കാണ് ഉയർന്നത്.
2016നുശേഷവും സംസ്ഥാന അതിർത്തികൾ ഭേദിച്ച് തൊഴിലാളികളുടെ ഒഴുക്ക് അനുസ്യൂതമുണ്ടായി. കേരളീയർക്ക് ഇതിന്റെ വ്യാപ്തിയെക്കുറിച്ച് നല്ലബോധ്യമുണ്ട്. രാജ്യത്തെ കാർഷിക മേഖല തകർന്നടിഞ്ഞതോടെ ഗ്രാമങ്ങളിൽനിന്ന് നഗരങ്ങളിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും കുടിയേറ്റം നടത്തുന്ന തൊഴിലാളികളുടെ എണ്ണം ക്രമാതീതമായി വർധിച്ചു. ഈ കണക്കുകളും സാഹചര്യങ്ങളുമെല്ലാം പരിഗണിച്ചാൽ രാജ്യത്ത് 45 കോടിയിലധികം കുടിയേറ്റക്കാർ ഉണ്ടാകുമെന്നാണ് അനൗദ്യോഗിക കണക്ക്.
(തുടരും)
മികച്ച പരിഗണന കേരളത്തിൽ
അതിഥികളെന്നു വിളിച്ചാണ് ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിയ തൊഴിലാളികളെ കേരളം ആദരിക്കുന്നത്. ഇത്തരം കുടിയേറ്റക്കാരായ തൊഴിലാളികൾക്ക് ഏറ്റവും മികച്ച പരിഗണന കിട്ടുന്നതും കേരളത്തിലാണ്. ഇന്ത്യ മൈഗ്രേഷൻ നൗ എന്ന മുംബൈ ആസ്ഥാനമായുള്ള സന്നദ്ധസംഘടനയുടെ പഠനത്തിൽ ഇക്കാര്യം വ്യക്തമാവുകയും ചെയ്തിട്ടുണ്ട്.
ഏഴു സംസ്ഥാനങ്ങളിലെ അവസ്ഥകളെക്കുറിച്ച് നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് കഴിഞ്ഞ ഓഗസ്റ്റിലാണ് സംഘടന പുറത്തുവിട്ടത്. പഠനസംഘം നിശ്ചയിച്ച മാനദണ്ഡങ്ങളനുസരിച്ച് ഇംപെക്സ് ആവറേജ് 41 പോയിന്റായിരുന്നു. എന്നാൽ, കേരളത്തിന്റെ സ്കോർ 62 ആണ്. മഹാരാഷ്ട്രയാണ് രണ്ടാമത്.
കേരളത്തിൽ 30 ലക്ഷത്തിലധികം അതിഥി തൊഴിലാളികൾ ഉണ്ടെന്നാണ് സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഇന്‍ക്ലൂസീവ് ഡവലപ്മെന്റ് (സിഎംഐഡി)എന്ന സന്നദ്ധസംഘടന 2016-2017ൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.
2013 ല്‍ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ നടത്തിയ പഠനത്തില്‍ കേരളത്തിലേക്കുള്ള കുടിയേറ്റക്കാരുടെ എണ്ണം 23 ലക്ഷം ആണെന്ന് കണ്ടെത്തിയിരുന്നു. റെയില്‍വേയുടെ കണക്കുകള്‍ ആധാരമാക്കിയായിരുന്നു ഇവരുടെ പഠനം.
സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഉള്‍പ്പെടുന്ന 25 പ്രദേശങ്ങളിലെ 194 ജില്ലകളില്‍ നിന്നാണ് കേരളത്തിലേക്ക് കുടിയേറ്റം നടക്കുന്നത് എന്നാണ് സിഎംഐഡി റിപ്പോർട്ടിൽ പറയുന്നത്.
ഇവയില്‍ അഞ്ചില്‍ നാലു ഭാഗവും വരുന്നത് തമിഴ്നാട്, കര്‍ണാടക, ഒഡീഷ, ജാര്‍ഖണ്ഡ്, ബിഹാര്‍, ഉത്തര്‍പ്രദേശ് , പശ്ചിമബംഗാള്‍, ആസാം എന്നീ എട്ട് സംസ്ഥാനങ്ങളില്‍ നിന്നാണ്.
വിദേശത്തുള്ളവരും വിഷമത്തിൽ
ലോകത്ത് ഏറ്റവുമധികം രാജ്യാന്തര കുടിയേറ്റങ്ങൾ നടത്തിയിരിക്കുന്നത് ഇന്ത്യക്കാരാണ്. 2019ൽ ഐക്യരാഷ്ട്ര സംഘടന പുറത്തുവിട്ട കണക്കനുസരിച്ച് ലോകത്താകമാനം 27.2 കോടി ജനങ്ങളാണ് രാജ്യാന്തര കുടിയേറ്റം നടത്തിയിരിക്കുന്നത്. ഇതിൽ 1.75 കോടി ഇന്ത്യക്കാരാണ്. 1.18 കോടി കുടിയേറ്റക്കാരായുള്ള മെക്സിക്കോയാണ് രണ്ടാംസ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള ചൈനയിൽനിന്ന് 1.07 കോടി ജനങ്ങളാണ് കുടിയേറ്റം നടത്തിയിരിക്കുന്നത്. യുഎഇയിൽ മാത്രം 35 ലക്ഷത്തിലധികം ഇന്ത്യക്കാരാണുള്ളത്.
കോവിഡ് -19 വൈറസ് വ്യാപനത്തെത്തുടർന്ന് വിദേശങ്ങളിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാരെ രാജ്യത്തേക്കു തിരിച്ചെത്തിക്കുന്നതിന് സർക്കാർ മുൻഗണന നൽകി. വിദേശത്തുണ്ടായിരുന്നവരെ നാട്ടിലേക്കു കൊണ്ടുവരുന്നതിന് പരമാവധി സൗകര്യങ്ങൾ ചെയ്തു. ഇനിയും വരാൻ കഴിയാത്തവർ സുരക്ഷിതസ്ഥാനങ്ങളിലാണ് എന്നാണ് പൊതുവേ കണക്കാക്കിയിരിക്കുന്നത്. എന്നാൽ, രോഗവ്യാപനം ഉച്ചസ്ഥായിയിലെത്തി നിൽക്കുന്ന ഇറ്റലി അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിലും ഗൾഫ് മേഖലയിലും അമേരിക്ക, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും ജോലിക്കും പഠനത്തിനുമായി പോയിരിക്കുന്ന അനേകംപേർ ഇപ്പോഴും തീതിന്നു കഴിയുകയാണ്. രാജ്യാന്തര യാത്രാവിലക്കുകൾ ഇവർക്ക് കനത്ത പ്രഹരമാകുന്നുണ്ട്.
സി.കെ. കുര്യാച്ചൻ