Monday, March 30, 2020 10:44 PM IST
കൊറോണ വൈറസ് എല്ലാവരെയും ക്വാറന്റൈനിൽ ആക്കിയിരിക്കുകയാണല്ലോ. വീട്ടിലടയ്ക്കപ്പെട്ടപ്പോൾ പലരുടെയും വലിയൊരാശ്വാസവും ആശ്രയവും ഓൺലൈൻ ഉണ്ടല്ലോ എന്നതാണ്. വിരസയാമങ്ങളെ ക്രിയാത്മകമാക്കാൻ അവനവനിണങ്ങുന്ന വിഭവങ്ങളൊരുങ്ങുന്പോൾ ഓരോരുത്തരും ഹാപ്പി. അറിവുകളും അറിയിപ്പുകളും ആശയങ്ങളും സാരോപദേശങ്ങളും സത്യത്തിൽ നമ്മെ പ്രബുദ്ധരാക്കുകയാണോ ആശയക്കുഴപ്പത്തിലാക്കുകയാണോ എന്നു സംശയമില്ലാതില്ല.
എന്തിനും ഏതിനും മൊബൈൽ ഉപയോഗിച്ച്, അനിശ്ചിതമായി നീണ്ടേക്കാവുന്ന ക്വാറന്റൈൻ കാലം കഴിയുന്പോൾ നോമോഫോബിയ (nomophobia) എന്നൊരു സ്വഭാവക്രമം ആബാലവൃദ്ധം ജനങ്ങളിലും സംക്രമിച്ചേക്കാം. nomophobia എന്നാൽ no mobile phone phobia അല്ലെങ്കിൽ cellpone addiction എന്നതാണ്. കൈയകലത്തിലോ കൺവെട്ടത്തോ ഫോൺ കാണാതാകുന്പോൾ കാണിക്കുന്ന വെപ്രാളമോ ചേഷ്ടകളോ മാനസികപിരിമുറുക്കമോ ആണ് ഈ ഫോബിയയുടെ ബാക്കിപത്രം.
കുട്ടികളുടെ ഫോൺ അഡിക്ഷനെക്കുറിച്ചു വേവലാതി പൂണ്ട് ബോധവത്കരണ ക്ലാസുകളും ചികിത്സാവിധികളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്ന മുതിർന്ന തലമുറ മനസറിവില്ലാതെ ഇതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടതുണ്ട്.
അദൃശ്യമായ ഒന്നിന്റെ ഭയപ്പാടിൽ ഭവനങ്ങളിൽ ഭദ്രമായിരിക്കണമെന്ന അവസ്ഥ വരുന്പോൾ ആരോഗ്യമുള്ള ശരീരവും സ്വസ്ഥമായ മനസും ആത്മീയ ഉണർവും ആവശ്യമാണ്. പരിശീലനംകൊണ്ട് സിദ്ധിക്കാത്ത ഒന്നുമില്ല. പുതിയൊരു ജീവനക്രമത്തിലൂടെ തിരിച്ചറിവുകളുടെ പുതിയൊരു ലോകം സൃഷ്ടിക്കാൻ കഴിയും. പരിശീലനംകൊണ്ട് സ്വായത്തമാക്കാവുന്ന ചിലത് ഇവിടെ കുറിക്കട്ടെ.
1. പുസ്തകവായന: വിശുദ്ധഗ്രന്ഥങ്ങളും മറ്റ് ഉത്കൃഷ്ട ഗ്രന്ഥങ്ങളും പുണ്യാത്മാക്കളുടെ ജീവചരിത്രങ്ങളും പാഠ്യവിഷയങ്ങളും വായിച്ച് ആത്മീയ ഭൗതികതലങ്ങളെ ഉണർത്തുക.
2. ധ്യാനം: സുദീർഘമായ യാത്രാപഥമേത് എന്നു ചോദിച്ചാൽ എന്നിലേക്കുള്ള യാത്രയെന്ന് ജ്ഞാനികൾ പറയും. ദിവസേന നമ്മെ ശക്തിപ്പെടുത്താനും മനസിലാക്കാനും ഇത്തിരി സമയം നാം കരുതേണ്ടതുണ്ട്. നിശബ്ദതയുടെ പുണ്യനിമിഷങ്ങളിൽ നാമറിയാതെതന്നെ പരുവപ്പെടുന്നുണ്ടെന്ന് സാവകാശം നാം തിരിച്ചറിയും. തുടക്കത്തിൽ ശ്വാസനിശ്വാസങ്ങളെ ശ്രദ്ധിച്ചു മനസിനെ ഏകാഗ്രമാക്കാൻ പഠിക്കാം. തുടർന്നങ്ങോട്ട് ആസ്വദിച്ചുതുടങ്ങും. മനഃശാന്തിക്കുള്ള മരുന്നാണ് ധ്യാനം. ശക്തർക്കേ നിശബ്ദമാകാൻ പറ്റൂ എന്നോർക്കുക.
3. വ്യായാമം: ആയുസ് ആരോഗ്യകരമാകണമോ വ്യായാമം തുടങ്ങിക്കോളൂ. അനുദിന വ്യായാമം മനസിനെയും ഉന്മേഷമുള്ളതാക്കും. യോഗാസനകൾ ഏറെ ഉപകരിക്കും. ഡാൻസും ഒന്നാന്തരം വ്യായാമമാണ്. പൂന്തോട്ടമൊരുക്കലും കൃഷിയിടങ്ങളിലെ പണികളും വ്യായാമമാണ്.
4. വിശ്രമം: പരിശ്രമംപോലെ പ്രധാനമാണ് വിശ്രമവും. പകലും രാത്രിയും അധ്വാനിക്കുന്ന നമ്മൾ വിശ്രമിക്കാൻ കൊതിക്കുന്നുണ്ടാവും. നിവർന്നുകിടന്ന് കൈകാലുകളകത്തി കണ്ണുകളടച്ച് ശരീരത്തിനും മനസിനും ശരിയായ വിശ്രമവും ഉറക്കവും പ്രദാനം ചെയ്യുക. ശരിയായ വിശ്രമം ആരോഗ്യദായകമാണ്.
5. ഭക്ഷണം: സമയമെടുത്ത് ചവച്ചരച്ച് കഴിക്കുന്ന പുതിയൊരു ഭക്ഷണക്രമം നമുക്കുണ്ടാകട്ടെ. ദാരിദ്ര്യംകൊണ്ടോ ഭക്ഷണമില്ലാഞ്ഞിട്ടോ അല്ല മലയാളികൾ രോഗികളായതും കുടുംബ ബജറ്റ് അവതാളത്തിലായതും. സമയമെടുത്തു ചവച്ചരച്ച് കഴിച്ചു പഠിച്ചാൽ മനസിലാകുന്ന ഒരു വസ്തുതയുണ്ട്- ഇത്രയും നാൾ കഴിച്ചതിന്റെ പകുതി അളവേ ആവശ്യമായിവരൂ എന്നുള്ളത്. സാന്പത്തികനേട്ടം മാത്രമല്ല ഭക്ഷണക്ഷാമഭയം പരിഹരിക്കാനുമാകും.
6. പ്രകൃതിവിചാരം: വീടിന്റെ സാഹചര്യങ്ങൾക്കനുസരിച്ച് ജാലകങ്ങൾ മലർക്കെ തുറന്നിട്ടോ മുറ്റത്തിറങ്ങിയോ ടെറസിൽ കയറിയോ മനോഹാരിയായ പ്രകൃതിയെ ആസ്വദിക്കാം. വൃക്ഷലതാദികളും പക്ഷിമൃഗാദികളും നമ്മുടെ കണ്ണിൽപ്പെടണം. അവയുടെ വർണങ്ങളും വളർച്ചകളും കൺകുളിർക്കെ കാണണം. സൂര്യോദയത്തോടും അസ്തമനത്തോടുമടുപ്പിച്ച് കൂടുവിട്ടുപോവുകയും കൂടണയുകയും ചെയ്യുന്ന, ഒറ്റയ്ക്കും കൂട്ടായും പോകുന്ന പക്ഷികളെ നോക്കിയിരിക്കണം. പ്രകൃതിയുടെ സ്പന്ദനങ്ങൾ നമ്മുടേതുമാകട്ടെ.
7. ഉല്ലാസം: അപ്പനും അമ്മയും മക്കളുമൊക്കെ ഒരുമിച്ചിരുന്ന പാടാൻ, നൃത്തംചവിട്ടാൻ, ചിത്രപ്പണികൾ ചെയ്യാൻ, കഥകൾ പറഞ്ഞിരിക്കാൻ, പാചകം ചെയ്യാൻ, കേടായി കിടക്കുന്നവ നന്നാക്കാൻ, വാർത്തകൾ അപ്ഡേറ്റ് ചെയ്യാൻ, പ്രിയപ്പെട്ടവരെ തിരക്കാൻ എന്നിങ്ങനെ കുറച്ചുസമയം ഉപയോഗപ്പെടുത്തണം.
ക്വാറന്റൈൻ കാലഘട്ടം വീണ്ടുവിചാരങ്ങളുടെയും ഈശ്വരാനുഭവത്തിന്റെയും കുടുംബശക്തീകരണത്തിന്റെയും നല്ല നാളുകളാകട്ടെ.
ഫാ. പീറ്റർ, സഹൃദയ ആത്മയോഗ അക്കാദമി