Wednesday, March 25, 2020 11:04 PM IST
ഇങ്ങനെയൊന്നു നമ്മുടെ കാലഘട്ടത്തിൽ ഉണ്ടായിട്ടില്ല. അതിനുള്ള ചികിത്സയും മുന്പ് പരീക്ഷിച്ചിട്ടുള്ളതല്ല. അസാധാരണവും അഭൂതപൂർവവുമായ കാലത്താണു നാം.
കോവിഡ്-19 ന്റെ വ്യാപനം അതിവേഗമായിരുന്നു. അപ്രതീക്ഷിതമായ സ്ഥലങ്ങളിൽനിന്നാണ് അതു വന്നത്. അതിന്റെ വ്യാപനം തടയാൻ ലോകത്തിന് ഇന്നറിയാവുന്ന ഏകവഴി അടച്ചുപൂട്ടലാണ്. മരുന്നോ വാക്സിനോ ഇല്ല. പെട്ടെന്ന് അവ ഉണ്ടാകുമെന്നു കരുതാനും വഴിയില്ല.
ആരും നീങ്ങരുത്
ഇന്ത്യ മൂന്നാഴ്ചത്തെ സന്പൂർണ അടച്ചിടീൽ പ്രഖ്യാപിച്ചു. ഓരോരുത്തരും ആയിരിക്കുന്നിടത്തു തുടരുക, എങ്ങോട്ടും മാറരുത്. രോഗി എങ്ങോട്ടും നീങ്ങരുത്. അതായത് വേറെ ആർക്കും രോഗം നൽകരുത്. അഥവാ ഒരിടത്തും വൈറസിനെ നിക്ഷേപിക്കരുത്. രോഗമില്ലാത്തവർ നീങ്ങരുത്. രോഗികളെ കണ്ടോ വൈറസ് ഇരിക്കുന്ന പ്രതലത്തിൽ സ്പർശിച്ചോ രോഗം ഏറ്റുവാങ്ങരുത്.
137 കോടി ജനങ്ങളുള്ള രാജ്യം ഇങ്ങനെ അടച്ചുപൂട്ടുന്നതു ചെറിയ സംഭവമല്ല. ഒരിടത്തും പരീക്ഷിച്ചിട്ടില്ലാത്ത കാര്യമാണ്. ചൈന വുഹാനിലും മറ്റു 15 നഗരങ്ങളിലുമായി 6.8 കോടി ജനങ്ങളെയാണ് അടച്ചുപൂട്ടലിൽ ആക്കിയത്. യൂറോപ്യൻ രാജ്യങ്ങൾ പ്രഖ്യാപിച്ച ലോക്ക് ഡൗൺ പോലും അഞ്ചോ ആറോ കോടി ജനങ്ങളെ വീതമേ ബാധിച്ചിട്ടുള്ളൂ. ഇന്ത്യ ചെയ്യുന്നത് അത്യപൂർവമായ കാര്യമാണ്.
എന്തുകൊണ്ട് ഇങ്ങനെ?
ഇത്രയും വേണോ? ഇങ്ങനെ കടുത്ത നടപടിയിലൂടെ എന്തു ഫലമാണുണ്ടാവുക? രോഗബാധ പിടിച്ചുകെട്ടാനാകുമോ?
കോവിഡ്-19 വൈറസ് ദൃഷ്ടിയിൽപ്പെട്ടിട്ട് നാലുമാസമേ ആയിട്ടുള്ളൂ. അതിന്റെ പെരുമാറ്റവും പ്രതികരണവും പഠിച്ചുതീർന്നിട്ടില്ല. ഇപ്പോഴുള്ളതു നിഗമനങ്ങൾ മാത്രം.
ഈ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ രണ്ടു മുതൽ 14 വരെ ദിവസങ്ങൾക്കകം രോഗലക്ഷണങ്ങൾ ഉണ്ടാകും. അപൂർവം ചിലരിൽ ഒരുമാസം കഴിഞ്ഞു മാത്രം രോഗലക്ഷണം കണ്ടിട്ടുണ്ട്.
അതായത് രോഗബാധ രണ്ടാഴ്ചകൊണ്ട് അറിയാം.
പ്ലാസ്റ്റിക്, ലോഹപ്രതലങ്ങളിൽ മൂന്നുദിവസംവരെയാണ് ഈ വൈറസ് ജീവിക്കുക എന്നും നിഗമനമുണ്ട്. വെറുതേ വായുവിലൂടെ പടരില്ല. എന്തെങ്കിലും കണങ്ങളോടു ചേർന്നോ പ്രതലത്തിലൂടെയോ ആണ് പകരൽ.
ഇതെല്ലാം കണക്കിലെടുത്താണ് മൂന്നാഴ്ച വിലക്ക്. രോഗാണു കയറിയവരിൽ അതിനിടെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. ഒരു വീട്ടിൽ കഴിയുന്നവർക്കിടയിൽ സന്പർക്കംകൊണ്ടു രോഗം പടർന്നാലും ഈ 21 ദിവസത്തിനകം ലക്ഷണങ്ങൾ കാണപ്പെടും.
89 ശതമാനം കുറയ്ക്കാം
വൈറസ് 21 ദിവസംകൊണ്ടു നശിക്കില്ല. പക്ഷേ 21 ദിവസത്തിനകം വ്യാപനം എവിടെയൊക്കെ ഉണ്ടെന്നു കണ്ടെത്താം. അവരെ മാറ്റിനിർത്തി ചികിത്സിക്കാം. മറ്റുള്ളവരെ നിരീക്ഷിച്ച് അടുത്തയാഴ്ചകളിൽ രോഗവ്യാപനത്തിന്റെ വഴി അടയ്ക്കാം. ഇതൊക്കെയാണ് സന്പൂർണ അടച്ചിടലിലെ ലക്ഷ്യങ്ങൾ.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഒരു ഗണിത മാതൃക തയാറാക്കി നടത്തിയ പഠനത്തിൽ കണ്ടത് ഈ രീതിയിൽ സാമൂഹ്യഅകലം പാലിക്കൽ നടപ്പാക്കിയാൽ രോഗവ്യാപനം 89 ശതമാനം കുറയ്ക്കാനാകും എന്നാണ്.
അസാധാരണമായ ഈ ചികിത്സ നൂറുശതമാനം ഫലപ്രദമായില്ലെങ്കിലും രാജ്യത്തിനു വലിയ ആശ്വാസമാകും. രോഗബാധ ഏറ്റവും കുറയ്ക്കുക എന്നതാണ് ഇന്ത്യക്ക് ചെയ്യാവുന്ന ഏറ്റവും വലിയ പ്രതിരോധം. നമ്മുടെ ആരോഗ്യസംവിധാനങ്ങൾ അത്രകണ്ടു കുറവാണ്. ഒരുലക്ഷം പേർക്ക് 70 ആശുപത്രിക്കിടക്ക മാത്രമാണ് ഇവിടെയുള്ളത്. 420 കിടക്ക ഉള്ള ചൈനയും 340 കിടക്ക ഉള്ള ഇറ്റലിയുമൊക്കെ വലയുന്നതു നാം കണ്ടതാണ്. അപ്പോൾ ഇവിടെ രോഗബാധ നൂറുകളിൽനിന്നു ലക്ഷങ്ങളിലേക്കു കടന്നാലുള്ള അവസ്ഥ എന്താകും?
ഒന്പതു ലക്ഷം കോടി നഷ്ടം
അടച്ചുപൂട്ടൽ സാഹസികം മാത്രമല്ല. ചെലവേറിയതുമാണ്. യാത്ര മുടക്കൽ മാത്രമല്ല ഇത്. പണിമുടക്കുകയാണ്- ഓഫീസുകളിലെയും കടകളിലെയും ഫാക്ടറികളിലെയും ഒക്കെ പണി. അത്യാവശ്യം, അനിവാര്യം, അടിയന്തരം എന്നൊക്കെ പറഞ്ഞ് കുറേ ഫാക്ടറികളും വ്യാപാരസ്ഥാപനങ്ങളും ഓഫീസുകളും പ്രവർത്തിപ്പിക്കും. പക്ഷേ സന്പദ്ഘടനയുടെ സിംഹഭാഗവും നിശ്ചലമായിരിക്കും.
ബ്രിട്ടീഷ് നിക്ഷേപ ബാങ്ക് ബാർക്ലേയ്സ് ഇന്ത്യയുടെ അടച്ചുപൂട്ടലിനെപ്പറ്റി പഠിച്ചു തയാറാക്കിയ റിപ്പോർട്ട് പറയുന്നത് ഒൻപതുലക്ഷം കോടി രൂപയുടെ (12,000 കോടി ഡോളർ) ഉത്പാദനം നഷ്ടമാകും എന്നാണ്. ഇതു മൊത്ത ആഭ്യന്തര ഉതപാദനത്തിന്റെ (ജിഡിപി) നാലുശതമാനംവരും.
സാന്പത്തികരംഗം മുരടിപ്പിലായിരിക്കെ ഇങ്ങനെയൊന്ന് അങ്ങേയറ്റം അപകടകരം തന്നെയാണ് എന്നതിനു സംശയമില്ല. ഈ വർഷത്തെ സാന്പത്തികവളർച്ചതന്നെ ബലി കൊടുക്കുന്ന നടപടി എന്നും പറയാം.
സാന്പത്തികം മാത്രമല്ല
പക്ഷേ അതിനൊരു മറുവശമുണ്ട്. എല്ലാം സാന്പത്തികനേട്ടത്തിന്റെ കണ്ണിലൂടെ നോക്കുന്നതിൽ കാര്യമില്ല. ഇങ്ങനെയൊരു നടപടി ഇല്ലെങ്കിൽ ഒരുപക്ഷേ വരിക വലിയൊരു മാനുഷികദുരന്തമാകും. ചൈനയോ ഇറ്റലിയോ ഒക്കെ കണ്ടതിലും വലിയ ദുരന്തം. കോവിഡ്-19 അനിയന്ത്രിതമായി പടർന്നാൽ മരിച്ചുവീഴുക ലക്ഷങ്ങളാകും.
കോവിഡ് അതിൽതന്നെ മാരകമല്ല. നല്ലൊരു ഫ്ളൂ വരുന്നതുപോലെ മാത്രം. പക്ഷേ അതു ശരീരത്തിന്റെ രോഗപ്രതിരോധശേഷി തകർക്കും. മറ്റു രോഗങ്ങൾ- പ്രത്യേകിച്ചു ശ്വാസകോശത്തിനോ ഹൃദയത്തിനോ വൃക്കയ്ക്കോ- ഉള്ളവർക്ക് കോവിഡ് മാരകമാകും. ആ രോഗങ്ങൾ മൂർച്ഛിക്കും. ശ്വാസകോശത്തിൽ ന്യുമോണിയ ബാധിക്കും, ചിലപ്പോൾ രക്തത്തിൽ അണുബാധയും ഉണ്ടാകും.
അചിന്ത്യമായ വലിപ്പത്തിലുള്ള ഒരു മാനുഷികദുരന്തം ഒഴിവാക്കാനാണ് സർക്കാരിന്റെ കടുത്ത നടപടി. അതു വിജയകരമാകട്ടെ എന്നാശംസിക്കാം.
ഭാരം സാധാരണക്കാരിൽ
എന്നാൽ, ഈ നടപടിയുടെ വലിയ ഭാരം പേറേണ്ടിവരുന്നത് സാധാരണക്കാരും ദരിദ്രരുമാണ്. കർഷകർ, ദിവസക്കൂലിക്കാർ, കരാർ തൊഴിലാളികൾ, ഓട്ടോറിക്ഷ- ടാക്സി തൊഴിലാളികൾ എന്നു തുടങ്ങി അസംഘടിത മേഖലയിലെ മുഴുവൻപേരുംചെറുകിട- നാമമാത്ര സംരംഭകരും വ്യാപാരികളുമൊക്കെ ഇവരിൽപ്പെടുന്നു. ഇവരെ രക്ഷിക്കാനും സംരക്ഷിക്കാനും ഒപ്പം നടപടികൾ ഉണ്ടാകണം. അതു മുൻഗണനയോടെ നടപ്പാക്കുകയും വേണം.
ഇന്നു പണിതാൽ മാത്രം വിശപ്പടക്കാനാവുന്ന ജനങ്ങൾ ഏറെയുണ്ട്. മഹാമാരിയെ രാജ്യം വിജയകരമായി തരണം ചെയ്തതിന്റെ കഥകൾ കേൾക്കാൻ അവർ ഉണ്ടാകണമെങ്കിൽ അവരുടെ ഇന്നത്തെ ആഹാരപ്രശ്നം പരിഹരിക്കണം.
സാന്പത്തിക ഉത്തേജന പരിപാടികൾ തയാറാക്കുകയാണെന്നു സർക്കാർ പറയുന്നു. അതിലേറെ ആവേശത്തോടെ ഓഹരിവിപണിയുടെ ഭദ്രതയ്ക്ക് 50,000 കോടി രൂപയുടെ പ്രത്യേക നിധിയെപ്പറ്റി പറയുന്നു.
വിശാലമായ ഉത്തേജക പദ്ധതി അനിവാര്യമാണ്. വിപണി ഭദ്രമായിരിക്കേണ്ടതും ആവശ്യം. പക്ഷേ അതിനുമുന്പേ ദരിദ്രകോടികളുടെ ഉപജീവനകാര്യം നോക്കേണ്ടതുണ്ട്.
എത്ര കാലത്തേക്ക്?
അടച്ചുപൂട്ടൽ കഴിയുന്പോൾ- അതിന് എത്രകാലമെന്ന് ആർക്കും പ്രവചിക്കാനാവില്ല- സന്പദ്ഘടനയെ പുനർനിർമിക്കേണ്ട നിലയാണ് വരിക. ഇപ്പോഴത്തെ മൂന്നാഴ്ചയ്ക്കപ്പുറത്തേക്കു ഗുരുതര സാഹചര്യം നീണ്ടാൽ അടച്ചുപൂട്ടൽ കൂടുതൽ കാലത്തേക്കു നീളും. ഉത്പാദന നഷ്ടം മാന്ദ്യത്തിലേക്കല്ല, സാന്പത്തിക തകർച്ചയിലേക്കാകും നയിക്കുക.
ഇപ്പോൾത്തന്നെ കമ്മിയെയും ബജറ്റ് ലക്ഷ്യത്തെയുംപറ്റി ചിന്തിക്കാനാവാത്ത അവസ്ഥയിലായി സന്പദ്ഘടന. വരുമാനം കോവിഡ് ആക്രമിക്കുന്നതിനു മുന്പേ കുറഞ്ഞിരുന്നു. കോവിഡ് ഒരു സൗകര്യപ്രദമായ വിശദീകരണമായി. പക്ഷേ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി വളർച്ചയ്ക്കു വഴിതെളിക്കാനാണ് ഗവൺമെന്റ് ശ്രമിക്കേണ്ടത്.
സിദ്ധാന്തങ്ങളും പിടിവാശികളും മാറ്റിവച്ച് മൂലധന നിക്ഷേപം കൂട്ടാനുള്ള അവസരമാണിത്. അതിനു സ്വകാര്യമേഖലയെ കാത്തിരിക്കാതെ സർക്കാർ മുന്നോട്ടു വരികയും വേണം. അതില്ലെങ്കിൽ അടച്ചുപൂട്ടലിലൂടെ രാജ്യവും ജനങ്ങളും നൽകുന്ന കനത്ത വില വെറുതേയാകും.
റ്റി.സി. മാത്യു