Monday, March 23, 2020 12:02 AM IST
പ്രപഞ്ചഘടനയിൽ സ്രഷ്ടാവായ ദൈവം ആരംഭത്തിൽത്തന്നെ നിക്ഷേപിച്ചിരിക്കുന്ന ക്രമവത്കൃതമായ സംവിധാനങ്ങൾ അതീവ പ്രാധാന്യമർഹിക്കുന്നവയാണ്. ഈ സംവിധാനത്തിൽ മനുഷ്യൻ ഉൾപ്പെടെയുള്ള സർവജീവജാലങ്ങൾക്കും തനതായ ദൗത്യമുണ്ട്. ഈ സംവിധാനങ്ങളുടെ സ്വാഭാവികമായ ക്രമങ്ങൾക്ക് ആഘാതമോ ക്ഷതമോ വിള്ളലുകളോ സംഘർഷങ്ങളോ സംഭവിച്ചാൽ പ്രകൃതിയുടെ സ്വയംസംരക്ഷണാർഥം ദൈവംതന്നെ നിശ്ചയിച്ചുതന്ന സന്തുലനാവസ്ഥയ്ക്കു ഭംഗം സംഭവിക്കുന്നു. അതിനാലാണ് ദൈവം ഈ സംവിധാനങ്ങളുടെ സംരക്ഷണച്ചുമതല വിശേഷബുദ്ധി നൽകി മനുഷ്യനെ ഏല്പിച്ചത്.
ഈ ദൗത്യം സ്വതന്ത്രമായി വിനിയോഗിക്കാനുള്ള നിയോഗം ലഭിക്കുന്പോഴും വിവേകപൂർവമായ തീരുമാനം പരമപ്രധാനമാണ്. പ്രകൃതിയോടും പ്രകൃതിവിഭവങ്ങളോടുമുള്ള മനുഷ്യന്റെ സമീപനം സ്രഷ്ടാവിന്റെ ലക്ഷ്യത്തിനു വിരുദ്ധമാകുന്പോൾ അതിന്റെ പരിണിതഫലങ്ങളാണ് പ്രതിസന്ധികളും പ്രശ്നങ്ങളും. ഇന്നു മനുഷ്യൻ നേരിടുന്ന പരിസ്ഥിതിപ്രശ്നങ്ങളുടെ കാരണം പ്രപഞ്ചഘടനയുടെ സത്താപരമായ നിലനിൽപ്പിന്റെ അടിസ്ഥാനസംവിധാനക്രമങ്ങൾക്കു സംഭവിച്ചിരിക്കുന്ന താളംതെറ്റലാണ്. ഇതു വ്യത്യസ്തരൂപത്തിലും ഭാവത്തിലും മനുഷ്യജീവിതം ആപത്കരവും ദുഷ്കരവുമാക്കുന്നു.
ഇപ്പോൾ ലോകത്തെ മുഴുവൻ ഭീതിയിലേക്കു തള്ളിവിട്ടിരിക്കുന്ന കോവിഡ്-19 എന്ന മഹാമാരി ഇതിനോടകം ആയിരങ്ങളുടെ ജീവനപഹരിക്കുകയും ലക്ഷക്കണക്കിനാളുകളെ രോഗികളാക്കുകയും മനുഷ്യജീവിതം നിശ്ചലമാക്കി ലോകത്തെ സ്തംഭിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഇതുമൂലം വൻ സാന്പത്തികപ്രശ്നങ്ങളും ലോകം നേരിടുന്നു. ഇത്തരുണത്തിൽ ഈ സാംക്രമികരോഗത്തിന്റെ ഉത്ഭവം സംബന്ധിച്ച കാര്യങ്ങളല്ല, പ്രത്യുത, ഈ രോഗത്തിന്റെ വ്യാപനം തടഞ്ഞ് ആഘാതങ്ങൾ പരമാവധി ലഘൂകരിക്കുകയാണ് കരണീയമായിട്ടുള്ളത്. ഈയവസരത്തിൽ ആവശ്യമായിരിക്കുന്നതു പരിഭ്രമവും ഭീതിയുമല്ല, മനക്കരുത്തും നിശ്ചയദാർഢ്യവുമാണ്. സർവശക്തനായ ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് മനുഷ്യന്റെ നിസാരതയും നിസഹായാവസ്ഥയും അംഗീകരിച്ച് പാരസ്പര്യത്തിന്റെ അറ്റുപോയ കണ്ണികൾ വിളക്കിച്ചേർത്തു പ്രകൃതിയുടെ സന്തുലിതാവസ്ഥയെ പുനഃപ്രതിഷ്ഠിക്കാം.
ശാസ്ത്രത്തിന്റെ പരിമിതികൾ വ്യക്തമാകുന്പോഴും ദൈവം മനുഷ്യനു കല്പിച്ചു നൽകിയ ബുദ്ധിശക്തിയുടെ പ്രാധാന്യം കുറയുന്നില്ല. കോവിഡ്-19 നെതിരേയുള്ള മരുന്നുകളും പ്രതിരോധമാർഗങ്ങളും പരീക്ഷണശാലകളിൽ സജീവമാകുന്പോൾ വരുംനാളുകളിൽ പരിഹാരവും പ്രതിവിധികളുമുണ്ടാകുമെന്നു ന്യായമായും പ്രതീക്ഷിക്കാം.
സമൂഹത്തിൽ ഓരോ വ്യക്തിക്കും ഈ പ്രതിസന്ധിയെ നേരിടുന്നതിൽ സുപ്രധാനമായ സ്ഥാനമുണ്ട്. രോഗിയാകാതിരിക്കുന്നതിന് ആവശ്യമായ മുൻകരുതലുകളും നടപടികളും കൃത്യമായി പാലിക്കപ്പെടണം. ഒരാൾക്ക് ഈ രോഗം ഉണ്ടായാൽ നൂറു മടങ്ങ് പ്രത്യാഘാതങ്ങൾ ഉളവാക്കി വൻ പ്രതിസന്ധി സൃഷ്ടിക്കാനാവും എന്നതാണ് ഈ വിപത്തിന്റെ പ്രത്യേകത. അതുകൊണ്ട് ആരോഗ്യമേഖലയിലുള്ളവർ നൽകുന്ന മുൻകരുതൽ നടപടികൾ എല്ലാവരും പാലിക്കണം. ലോകത്തിൽ പല സ്ഥലങ്ങളിലും, പ്രത്യേകിച്ചു യൂറോപ്യൻ രാജ്യങ്ങളിൽ, കോവിഡ്-19 പടർന്നുപിടിക്കാൻ കാരണം വേണ്ടത്ര ജാഗ്രത പുലർത്താതിരുന്നതാണ്. രോഗലക്ഷണങ്ങൾ ഉണ്ടായാലുടൻ ആരോഗ്യമേഖലയിലുള്ളവരെ വിവരം ധരിപ്പിച്ച് സ്വയം ഒറ്റപ്പെട്ടുനിന്നു സഹകരിക്കണം. സ്വയം രോഗം വരാതെ സൂക്ഷിച്ചും രോഗത്തിന്റെ വ്യാപനം തടയുന്നതിൽ സമൂഹത്തെ സഹായിച്ചും കോവിഡ് വിരുദ്ധ മനുഷ്യമുന്നേറ്റത്തിൽ എല്ലാവരും പങ്കുചേരണം.
ആന്തരിക ആത്മീയതയുടെ വാതിലുകൾ
കോവിഡ്-19 മൂന്നാംഘട്ട സമയത്തിലേക്കു പ്രവേശിക്കുന്പോൾ സാമൂഹ്യവ്യാപനം തടയുക എന്നത് അതിപ്രധാനമാണ്. ജനക്കൂട്ടം ഒഴിവാക്കുക എന്നത് ഈ ഘട്ടത്തിൽ അത്യാവശ്യമാണ്. ആരാധനാലയങ്ങളിൽ പ്രവേശനത്തിനുള്ള നിയന്ത്രണങ്ങൾ വിശ്വാസസമൂഹത്തിന് വേദനാജനകമെങ്കിലും ഇപ്പോൾ അനിവാര്യമായ ആവശ്യമാണ്. രോഗവ്യാപനസാധ്യത എന്ന പ്രതികൂലമായ സാഹചര്യമാണു കാരണം. അതുകൊണ്ട് ദൈവാരാധനയ്ക്കായുള്ള ആത്മാർത്ഥ മായ ആഗ്രഹം മാത്രം ഈയവസരത്തിൽ മതിയാവും. അതു വിശ്വാസത്തെ ദുർബലപ്പെടുത്തുന്നില്ല, പ്രത്യുത ശക്തിപ്പെടുത്തുകയാണ്.
ആന്തരിക ആത്മീയതയുടെ വാതിലുകൾ ഇവിടെ തുറക്കപ്പെടണം. ഓരോ ഭവനവും വ്യക്തിയും ദൈവാലയങ്ങളായി രൂപാന്തരപ്പെടണം. മനുഷ്യന്റെ വാസകേന്ദ്രങ്ങൾ ദൈവാലയങ്ങളാക്കുകയും മനുഷ്യഹൃദയങ്ങൾ ശുദ്ധമാക്കപ്പെടുത്തുകയും ചെയ്തുകൊണ്ട് നിശബ്ദതയിലും ഏകാന്തതയിലും ദൈവസ്വരം കേൾക്കാനിടയാകണം. ഒപ്പം ശരിയായ ആത്മപരിശോധനയും നടക്കണം.
നമ്മുടെ ഉള്ളിലേക്കു തിരിഞ്ഞ് നമ്മെ രോഗഗ്രസ്തമാക്കുന്ന മനോഭാവങ്ങളും ശൈലിയും തഴക്കങ്ങളും ദുരീകരിച്ച് സ്വയം നവീകരിക്കപ്പെടാനുള്ള സമയമാണ്. ആന്തരികപരിവർത്തനം മനുഷ്യനെ കൂടുതൽ ദൈവികമാക്കുകയും സാമൂഹിക പ്രതിബദ്ധതയുള്ളവനാക്കുകയും ചെയ്യും.
ആരാധനാലയങ്ങൾ പരമപരിശുദ്ധനായ ദൈവത്തിന്റെ സാന്നിധ്യത്താൽ മഹത്തരമാണ്. അതുകൊണ്ട് അവയുടെ പരിശുദ്ധി സൂക്ഷിക്കപ്പെടണം. സാംക്രമികരോഗസാധ്യത നിലനിൽക്കുന്പോൾ നിയന്ത്രണം ആവശ്യമാണ്. ദൈവസന്നിധിയിൽ നിൽക്കാൻ മനസിന്റെയും ശരീരത്തിന്റെയും ശുദ്ധി പരമപ്രധാനമാണ്. അണുബാധ ഭീഷണിയുള്ളപ്പോൾ ദൈവാലയപ്രവേശനത്തിന് നിയന്ത്രണങ്ങൾ ഉണ്ടാവണം. ദൈവം ആഗ്രഹിക്കുന്നത് മനുഷ്യൻ സൗഖ്യമുള്ളവനായിരിക്കണം എന്നതാണ്.
കോവിഡ്-19 നെ നേരിടുന്പോൾ ഏറ്റവും ഫലപ്രദമായ പ്രതിരോധവും പരിഹാരവും പ്രാർഥനതന്നെയാണ്. ബാഹ്യമായ മുഖാവരണങ്ങൾ ഉണ്ടാവുന്നതോടൊപ്പം ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്ന ആന്തരികാവരണമായ പ്രാർഥന പ്രത്യാശയുടെ ഒൗഷധംകൂടിയാണ്. ഈ മഹാമാരിയുടെ പിടിയിൽപ്പെട്ടു ക്ലേശിക്കുന്ന രോഗികൾക്കുവേണ്ടിയും ജീവാർപ്പണം ചെയ്യുന്ന ആരോഗ്യരംഗത്തുള്ള മനുഷ്യർക്കുവേണ്ടിയുമെല്ലാം ദൈവസന്നിധിയിൽ നിൽക്കുന്നതിൽ ഓരോ വ്യക്തിയും ശ്രദ്ധിക്കണം.
ആരാധനാലയങ്ങളിലെ കർമാനുഷ്ഠാനങ്ങൾ അടിയന്തരസാഹചര്യംമൂലം ഒഴിവാക്കപ്പെടുന്പോൾ ഈ സൃഷ്ടപ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ദൈവമഹത്വത്തിലേക്ക് നമ്മുടെ ഹൃദയം ചേർത്തുവയ്ക്കാം. മനുഷ്യന്റെ ഓരോ പ്രവൃത്തിയും ദൈവമഹത്വത്തിനായിരിക്കണം. കർമാനുഷ്ഠാനങ്ങളുടെ സംലഭ്യതയിൽ ദൈവഹിതമറിയാതെപോകുന്ന സ്ഥിതിയും ഉണ്ടാകരുത്. സർവത്തിലും സർവതിലും ദൈവനാമം പൂജിതമാകപ്പെടണമെന്ന ആഗ്രഹത്തോടെ ജീവിക്കാനാകുന്പോൾ ആരാധനയുടെ ചൈതന്യം ജീവിതത്തിലേക്കും ജീവിതസഹാചര്യങ്ങളിലേക്കും വ്യാപിക്കുന്നു.
അതുകൊണ്ട് ഈ കാലയളവിൽ കൂടുതൽ വിശുദ്ധരായി പരിശുദ്ധനായ ദൈവത്തിന്റെ സന്നിധിയിൽ എത്താനുള്ള ഒരവസരം ലഭിച്ചിരിക്കുന്നുവെന്നു വിശ്വസിക്കാം. നമ്മുടെ ആരാധനയും ജീവിതവും തമ്മിലുള്ള വിടവ് നികത്തപ്പെടുന്പോൾ പ്രകൃതിയുടെ സന്തുലിതാവസ്ഥയുടെ പുനഃസൃഷ്ടി സംഭവിക്കുകയും ആരാധനാലയങ്ങളുടെ വാതിലുകൾ തുറക്കപ്പെടാൻ തക്കവിധം വിശുദ്ധിയാകുന്ന യോഗ്യത മനുഷ്യൻ ആർജിക്കുകയും ചെയ്യും.
ശുചിത്വം ആരോഗ്യപാലനത്തിന്
ആരോഗ്യപരിപാലനത്തിൽ വ്യക്തിശുചിത്വവും പൊതു ശുചിത്വവും ഒരുപോലെ പ്രധാനപ്പെട്ടതാണ്. കോവിഡ്-19 ന്റെ പ്രഭവസ്ഥാനം ചൈനയിലെ വുഹാനിലെ ശുചിത്വരഹിതമായ മത്സ്യമാർക്കറ്റാണെന്ന് പ്രചരിക്കുന്പോഴും നിജസ്ഥിതി വ്യക്തമല്ല. എന്നാൽ, ശുചിത്വരഹിത സാഹചര്യം വൈറസ് പോലുള്ള അതിസൂക്ഷ്മജീവികളുടെ വിഹാരരംഗമാകുമെന്നതിൽ തർക്കമില്ല. കേരളീയസമൂഹം വ്യക്തിശുചിത്വത്തിൽ മുൻപന്തിയിലെങ്കിലും പൊതുശുചിത്വത്തിൽ വളരെ പിറകിലാണ്. വീടുപോലെതന്നെ പൊതുസ്ഥലങ്ങളും വൃത്തിയും വെടിപ്പുമുള്ളതായിരിക്കണമെന്ന സാമാന്യതത്വം കേരളീയർ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.
പൊതുസ്ഥലങ്ങളിൽ പാലിക്കേണ്ട ശുചിത്വമര്യാദകൾ വിസ്മരിക്കുന്നത് മനസ് ശുഷ്കമാണെന്നതിന്റെ സൂചനയുമാണ്. കോവിഡ്-19 നെതിരേയുള്ള ഈ മുന്നേറ്റം നമ്മുടെ പരിസരങ്ങളും പൊതുസ്ഥലങ്ങളും ശുചിയാക്കാനും അപ്രകാരം സൂക്ഷിക്കാനുമുള്ള സാമൂഹികജ്ഞാനം പ്രദാനം ചെയ്യപ്പെടണം. എല്ലാവരും ശുചിത്വപാലകരാകണം. ഒരാൾക്കുപോലും ഇതിൽനിന്ന് ഇളവുനൽകാൻ സാധ്യമല്ല.
പ്രതിസന്ധികളെ ഭാവാത്മകമായി നേരിടുന്നതിൽ കേരളീയ സമൂഹം ലോകത്തിനു മുന്പിൽ ഒരു മാതൃകതന്നെയാണ്. കഴിഞ്ഞ വർഷങ്ങളിൽ തുടർച്ചയായി ഉണ്ടായ പ്രളയവും നിപ്പാ വൈറസ് പോലുള്ള പകർച്ചവ്യാധികളും നേരിടുന്നതിൽ പ്രകടമാക്കിയ കാര്യക്ഷമതയും സമർപ്പണവും മാതൃകാപരമായ ജനകീയകൂട്ടായ്മയുടെ ഉത്തമോദാഹരണങ്ങളാണ്. പരസ്പരം കൈപിടിച്ചും കൈകോർത്തും പ്രശ്നങ്ങളെ വസ്തുനിഷ്ഠമായി സമീപിച്ചും കേരളീയസമൂഹം പ്രകടമാക്കിയ സാമൂഹികപാടവം അനുഗ്രഹീതമായിരുന്നു. ഭരണാധികാരികളും ജനങ്ങളും ഓരേ മനസോടെ, ലക്ഷ്യപ്രാപ്തിക്കായി സമയോചിതമായി പ്രവർത്തിച്ചതുകൊണ്ടാണ് ഈ പ്രതിസന്ധികളെ വിജയകരമായി തരണംചെയ്യുവാനായത്.
പൗരധർമം നിർവഹിക്കപ്പെടണം
ഇപ്പോൾ ലോകം മുഴുവനുമായി വ്യാപിച്ച കോവിഡ്-19 എന്ന ഭീകരവിപത്തിനെ ആദ്യ ഘട്ടത്തിൽ ഫലപ്രദമായി പ്രതിരോധിക്കാൻ നമുക്കായി എന്നത് ആശ്വാസകരമാണ്. എന്നാൽ, ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ ജാഗ്രതയും നിയന്ത്രണവും അത്യാവശ്യമാണ്. യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ്-19 മാരകരൂപം പൂണ്ടത് ആദ്യ ഘട്ടങ്ങൾക്ക് ശേഷമാണെന്നത് ഓർമ വേണം. നമ്മുടെ ജനങ്ങൾ ഇക്കാര്യത്തിൽ പ്രകടമാക്കുന്ന സാമൂഹികപാടവം അഭിനന്ദനാർഹമാണ്. കോവിഡ്-19 നെ നമ്മുടെ മനക്കരുത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പിൻബലത്തിൽ കീഴ്പെടുത്താനാവും എന്ന് പ്രത്യാശിച്ചുകൊണ്ട് എല്ലാ പ്രതിരോധനടപടികളെയും അകമഴിഞ്ഞ സഹായിക്കാം.
കോവിഡ്-19 എന്ന മഹാമാരിക്കെതിരേ ലോകം മുഴുവൻ സുസജ്ജമായി പ്രാർഥനയിലും പോരാട്ടത്തിലുമായിരിക്കുന്പോൾ ഓരോ പൗരനും തന്റെ പൗരധർമം കൃത്യമായി നിർവഹിക്കണം. ഗവണ്മെന്റിന്റെയും ആരോഗ്യമേഖലയിലുള്ളവരുടെയും നിർദേശങ്ങളും മുന്നറിയിപ്പുകളും ശ്രദ്ധയോടെ പാലിച്ച് നിയന്ത്രണങ്ങളോട് സമൂഹം മുഴുവൻ ഒറ്റക്കെട്ടായി സഹകരിക്കണം. ഒപ്പം ഈ മഹായജ്ഞത്തിൽ പോർമുഖത്തായിരിക്കുന്ന മെഡിക്കൽ, ആരോഗ്യ, അവശ്യസേവന മേഖലയിലുള്ളവരുടെ ജീവൻ തൃണവൽഗണിച്ചുള്ള സേവനത്തിനു മുന്പിൽ നന്ദിയോടെ നമ്മുടെ ശിരസു നമിക്കാം. സർവശക്തനായ ദൈവത്തിന്റെ അനുഗ്രഹത്താൽ നാം ഈ മഹാമാരിയെ അതിജീവിക്കുകതന്നെ ചെയ്യും.
ബിഷപ് ജേക്കബ് മുരിക്കൻ