Tuesday, March 17, 2020 11:28 PM IST
ലോകത്തുതന്നെ ജനസാന്ദ്രതയിൽ മുന്നിൽ നിൽക്കുന്ന ചില നഗരങ്ങൾ ഇന്ത്യയിലാണ്. നാം അടുത്ത സന്പർക്കത്തിൽ ജീവിക്കുകയും മെട്രോകളിലും ബസുകളിലും നിത്യേന തിങ്ങിഞെരുങ്ങി സഞ്ചരിക്കുകയും ചെയ്യുന്നു. കോവിഡ് 19 രോഗം ഇതുവരെ നൂറിലധികം നഗരങ്ങളെയാണു ബാധിച്ചത്. പകർച്ചവ്യാധികൾക്കെതിരായി നഗരങ്ങളിലെ ആസൂത്രണം ശക്തമാക്കുകയും പ്രതിരോധ, ചികിത്സാ മാർഗങ്ങൾ കൂടുതലായി ഉറപ്പാക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തിലേക്ക് ഇതു വിരൽചൂണ്ടുന്നു. ശക്തമായ നഗരപരിപാലന സംവിധാനമുള്ള രാജ്യം എന്ന നിലയിൽ ഇന്ത്യക്ക് ഈ രോഗം നിയന്ത്രിക്കുന്നതിൽ മുന്നിലെത്താൻ സാധിക്കും.
രോഗങ്ങളും നഗരാസൂത്രണവും തമ്മിലുള്ള ബന്ധത്തിനു ചരിത്രം പ്രാധാന്യം കൽപ്പിക്കുന്നുണ്ട്. ആധുനിക നഗരാസൂത്രണ സംവിധാനങ്ങളിൽ കൂടുതലും രൂപംകൊണ്ടത് പത്തൊന്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ മലേറിയയും കോളറയും നഗരങ്ങളിൽ പടരുന്നതിനെതിരേ ജല ശുദ്ധീകരണ, ശുചിത്വ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാൻ ശ്രമമുണ്ടായപ്പോഴാണ്. അതുപോലെതന്നെ, ഇരുപതാം നൂറ്റാണ്ടിൽ ലോകമെന്പാടും അഞ്ചു കോടിയോളം ആളുകളെ തുടച്ചുനീക്കിയ സ്പാനിഷ് ഫ്ളൂ ബാധ നിരവധി നഗരങ്ങളിൽ പകർച്ചവ്യാധികളെ നേരിടാനുള്ള നഗരതല ഭരണ സംവിധാനവും സ്ഥാപനപരമായ ചട്ടക്കൂടും യാഥാർഥ്യമാക്കാനിടയാക്കി.
വൈദ്യശാസ്ത്രത്തിന്റെയും ഡിജിറ്റൽ അടിസ്ഥാനസൗകര്യത്തിന്റെയും വലിയ വളർച്ച ഇന്നിപ്പോൾ കോവിഡ്-19ന്റെ വ്യാപനം നിയന്ത്രിക്കുന്നതിനു വിജയകരമായി ഉപയോഗപ്പെടുത്താം. ആഗോളവത്കരണത്തിന്റെ ഭാഗമായി, നാലു മടങ്ങായി മാറിയ ലോക ജനസംഖ്യയിൽ പകുതിയും ജീവിക്കുന്നത് നഗരങ്ങളിലാണ്; രാജ്യങ്ങളുടെ സന്പദ്വ്യവസ്ഥകൾക്കു രണ്ടുതരം സ്വഭാവം കൈവരികയും ചെയ്തു.
കൂടുതൽ പരസ്പരബന്ധിതമായ ഡിജിറ്റൽ, സാന്പത്തിക അടിസ്ഥാന സൗകര്യ ശൃംഖലയിലൂടെ പരിസ്ഥിതിയെ കാത്തുരക്ഷിക്കുന്നതിനു ഭൗതികവും സാമൂഹികവുമായ അടിസ്ഥാനസൗകര്യം ഉറപ്പാക്കുന്നതുവഴി (വെള്ളവും പൊതുശുചിത്വ സംവിധാനങ്ങളും ആശുപത്രികളും ആരോഗ്യപരിരക്ഷാ സംവിധാനങ്ങളും) പകർച്ചവ്യാധികളോടു പൊരുതാൻ ഫലപ്രദവും നവീനവുമായ രീതികൾ വികസിപ്പിക്കുന്നതിൽ നഗര ഭരണകൂടങ്ങൾക്കു നിർണായക പങ്കാണുള്ളത്.
ശുചിത്വം നിർബന്ധം
ജല, ശുചീകരണ മേഖലകളിലെ അധികൃതർ നിർബന്ധമായും നഗരങ്ങളിൽ ശുചിത്വ സംവിധാനങ്ങൾ ഉറപ്പാക്കണം:
വൈറസ് വ്യാപനം ഫലപ്രദമായി തടയുന്നതിനു പാരിസ്ഥിതിക ശുചിത്വം നിർബന്ധമാണ്. മുഴുവൻ പൊതുകക്കൂസുകളും നിർബന്ധമായും കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുകയും അവിടങ്ങളിൽ കൈകഴുകാനുള്ള സോപ്പ്, തുടയ്ക്കുന്നതിനുള്ള ടിഷ്യൂ പേപ്പർ എന്നിവ ലഭ്യമാക്കുകയും വേണം. പാർക്കുകൾ, അങ്ങാടികൾ, സ്ഥാപനങ്ങൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ മാലിന്യ നിർമാർജനത്തിന് സുരക്ഷിതവും സ്ഥിരവുമായ സംവിധാനങ്ങൾ ഉണ്ടായിരിക്കണം. ഇത്തരം സാഹചര്യം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനു ശുചിത്വ ഭാരത ദൗത്യം, അമൃത് പദ്ധതി എന്നിവയ്ക്കു കീഴിലുള്ള മുന്നേറ്റങ്ങൾ വഴി ഇപ്പോൾത്തന്നെ രാജ്യത്തെ ഒട്ടേറെ നഗരങ്ങൾ സുസജ്ജമാണ്.
ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും ജില്ലാ ഭരണകൂടങ്ങൾ പതിവായി അതു നിരീക്ഷിക്കുകയും ചെയ്യുക:
കേരള മാതൃക
കൊറോണ വൈറസ് കേസുകൾ വിജയകരമായി കൈകാര്യം ചെയ്യുന്നതിൽ കേരളം മാതൃകയാണ്. രോഗികളെ ഐസൊലേറ്റ് ചെയ്യുന്നതിലും രോഗനിർണയത്തിലും ഡിജിറ്റൽ ആരോഗ്യ അടിസ്ഥാനസൗകര്യങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെയാണ് അതു സാധിച്ചത്. ഈ പ്രവർത്തനങ്ങളുടെ ഭാഗമായി, മാറ്റിപ്പാർപ്പിച്ചവരെ പിൻതുടരുന്നതിനും നിയന്ത്രണമില്ലാതെ യാത്രകൾ നടത്തുന്നതു തടയുന്നതിനുമായി പത്തനംതിട്ട ജില്ലാ ഭരണകൂടം ജിപിഎസ് ബന്ധിത സംവിധാനത്തിനു രൂപം നൽകിയിട്ടുണ്ട്. ചികിത്സ സംബന്ധമായും ഭരണനിർവഹണപരമായും സാന്പത്തികമായും ആരോഗ്യ സംവിധാനങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ ഡിജിറ്റൽ സൗകര്യങ്ങൾ നിർണായകമാണെന്ന് നിതി ആയോഗ് 2019ൽ തയാറാക്കിയ "പുതിയ ഇന്ത്യക്ക് ഒരു ആരോഗ്യ സംവിധാനം’ എന്ന റിപ്പോർട്ടിലും ശിപാർശ ചെയ്തിരുന്നു.
തയാറെടുപ്പുകൾ വർധിപ്പിക്കുന്നതിലും രോഗം നിയന്ത്രിക്കുന്നതിലും രോഗം സ്ഥിരീകരിച്ച കേസുകൾ ഫലപ്രദമായി ചികിത്സിക്കുന്നതിലും വിവരങ്ങൾക്കു സുപ്രധാന പങ്ക്:
രോഗബാധിത മേഖലകളിൽ പ്രാദേശിക അധികൃതർ പതിവായി വിവരശേഖരണം നടത്തുകയും പ്രദേശത്തെ മാറ്റങ്ങൾ നിരീക്ഷിക്കുകയും ചെയ്യണം. ഈ വിവരങ്ങൾ പിന്നീട് സമഗ്ര പ്രതികരണ സംവിധാനങ്ങൾ രൂപപ്പെടുത്തുന്നതിൽ പ്രധാനമായിത്തീരും. രാജ്യത്തെ 100 സ്മാർട്ട് നഗരങ്ങളിൽ സ്മാർട്ട് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതുപോലെ തന്നെയാണ് പ്രാദേശികമായ വിവരശേഖരണവും അത് കൈകാര്യം ചെയ്യലും.
ലണ്ടനിലെ കോളറാക്കാലത്ത് 1854ൽ ജോണ് സ്നോ എന്ന വ്യക്തിയാണ് ഭൗമശാസ്ത്രപരമായ വിവരം ശേഖരിക്കുന്നതിനും അതു ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനും തുടക്കമിട്ടത്. സ്ഥലത്തിന്റെ കൃത്യമായ മാപ്പ് തയാറാക്കുകയും ജലസ്രോതസുകൾ സൂക്ഷ്മശ്രദ്ധയിൽ കൊണ്ടുവരികയും അതിൽനിന്നു പകരാനുള്ള സാധ്യത പരിശോധിക്കുകയും ചെയ്തു. വായുവിലൂടെയാണ് കോളറ വൈറസ് പടരുന്നത് എന്ന മുൻ ധാരണയ്ക്കു വിരുദ്ധമായി പടരുന്നതു ജലസ്രോതസുകളിലൂടെയാണ് എന്ന് ഇതിലൂടെ കണ്ടുപിടിക്കാൻ സാധിച്ചു. രോഗപ്രതിരോധത്തിന്റെ തുടർപ്രവർത്തനങ്ങൾക്ക് ഇതു വൻതോതിൽ ഫലപ്രദമായി.
പകർച്ചവ്യാധികൾ തടയുന്നതിലെ ഒൗഷധേതര ഇടപെടലുകൾ:
1918ലെ സ്പാനിഷ് ഫ്ളൂ പകർച്ചവ്യാധിക്കാലത്ത് ആളുകൾ തമ്മിലുള്ള ഇടപഴകൽ കുറയ്ക്കാൻ അമേരിക്കൻ നഗരങ്ങളിൽ നടത്തിയ പ്രയത്നം രോഗം പകരുന്നത് നിയന്ത്രിക്കുന്നതിൽ മറ്റെന്തിനേക്കാൾ വലിയ പങ്കാണു വഹിച്ചത്. പൊതുസ്ഥലങ്ങളിലെ കൂടിച്ചേരലുകൾ ഫിലാഡൽഫിയ അനുവദിച്ചപ്പോൾ സെന്റ് ലൂയി മുഴുവൻ പൊതുപരിപാടികളും നിരോധിക്കുകയാണു ചെയ്തത്. തത്ഫലമായി, മരണനിരക്ക് അത്ഭുതകരമായി കുറഞ്ഞു. ഒരു ലക്ഷം ആളുകളിൽ 31 ആയിരുന്നു സെന്റ് ലൂയിയിലെ ഉയർന്ന മരണനിരക്ക്. എന്നാൽ, ഫിലാഡൽഫിയയിൽ ഇത് 257 ആയി.
വീട്ടിലിരുന്നു ജോലി ചെയ്യുക, സ്കൂളുകൾ അടച്ചിടുക, പൊതുപരിപാടികൾ നിയന്ത്രിക്കുക തുടങ്ങിയ ഒൗഷധേതര നടപടികൾ രോഗം പടരുന്നത് വൻതോതിൽ നിയന്ത്രിക്കാൻ സഹായകമായി. ആരോഗ്യ സംവിധാനങ്ങളുടെമേൽ അമിതഭാരം ചുമത്താതെയും വിലപ്പെട്ട വിഭവങ്ങൾ സംരക്ഷിച്ചും രോഗപ്രതിരോധം സാധ്യമായി എന്നതാണു പ്രത്യേകത.
സന്ദേശം ആളുകളിലെത്തിക്കുക
ആളുകൾ തമ്മിലുള്ള ആശയവിനിമയം ശക്തമാക്കുന്നതു രോഗപ്രതിരോധത്തിന്റെ ആദ്യപടി:
ചില ഒൗഷധേതര നടപടികൾ മാനസികമായും സാന്പത്തികമായും നിഷേധാത്മക പ്രതികരണങ്ങൾ സൃഷ്ടിക്കുകയും അതു കൂടുതൽ അപകടസാധ്യതയുള്ളവരും ദുർബലരുമായ ആളുകളെ ബാധിക്കുകയും ചെയ്യാൻ ഇടയുണ്ട്. ആളുകളുടെ പേടിയും നാണക്കേടും വിവേചനവും മാറ്റാൻ ഉതകുന്ന പൊതു സന്ദേശങ്ങൾ പ്രചരിപ്പിക്കണം. കുട്ടികൾക്കിടയിൽ കൊറോണ വൈറസിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് "വായുവാണോ കൊറോണയാണോ, ആരാണ് പോരാട്ടം ജയിക്കുക?’ എന്ന പേരിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അടുത്തിടെ ഒരു ചിത്രകഥാ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. ഇത്തരം ശ്രമങ്ങൾ ആളുകൾക്ക് വൈറസിനെക്കുറിച്ച് ലളിതമായും വേഗത്തിലും മനസിലാക്കാൻ ഉപകരിക്കും.
ആരോഗ്യപരിരക്ഷാ സംവിധാനങ്ങൾ നിയന്ത്രിതമായി ഉപയോഗിക്കുകയും കൂടുതൽ ശ്രദ്ധ വേണ്ടയിടങ്ങളിൽ താത്കാലികമായി കൂടുതൽ സംവിധാനങ്ങൾ ഉപയോഗിക്കുകയും ചെയ്യുക:
കോവിഡ് 19 പോലുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ചികിത്സിക്കാൻ വെന്റിലേഷൻ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടുകൂടിയ കൂടുതൽ മെച്ചപ്പെട്ട ആശുപത്രികൾ ഉണ്ടാവുകയാണു പ്രധാനം. മറ്റ് ഒൗഷധ ചികിത്സകൾ രണ്ടാമതാണ്. സ്ഥിരീകരിച്ച കോവിഡ് 19 കേസുകൾ ചികിത്സിക്കാൻ നിരീക്ഷണ സംവിധാനങ്ങളും ഐസൊലേഷൻ വാർഡുകളുമുള്ള ആശുപത്രികളും മികച്ച താത്കാലിക സംവിധാനങ്ങളും വേണം. ഇതിനായി തെരഞ്ഞെടുക്കുന്ന കെട്ടിടങ്ങൾ നിർബന്ധമായും അണുമുക്തമാക്കണം. തയാറെടുപ്പിന്റെ ഭാഗമായി ആധുനിക സൗകര്യങ്ങൾ സജ്ജീകരിക്കുകയും വേണം.
അവശ്യമരുന്നുകൾക്കൊപ്പം മാസ്കുകളും മെഡിക്കൽ വസ്ത്രങ്ങളും ഹാൻഡ് വാഷും ആൽക്കഹോൾ അധിഷ്ഠിത സാനിറ്റൈസറും തുടങ്ങിയ മുൻകരുതൽ സാമഗ്രികളും ഫലപ്രദമായി വിതരണം ചെയ്യുക:
സാനിറ്റൈസറുകളും മാസ്കുകളും അവശ്യവസ്തു നിയമപ്രകാരം 2020 ജൂണ് 30 വരെ അവശ്യവസ്തുക്കളായി മാർച്ച് 13നു കേന്ദ്ര ഗവണ്മെന്റ് പ്രഖ്യാപിച്ചു. ആവശ്യവും ലഭ്യതയും തമ്മിലുള്ള പൊരുത്തക്കേടും അമിത ലാഭചിന്തയും പൂഴ്ത്തിവയ്പും അമിതവിലയും അവസാനിപ്പിക്കേണ്ടതു പ്രധാനമായിരുന്നു. എല്ലാ ജില്ലാ ഭരണകൂടവും ഈ സാധനങ്ങളുടെ പട്ടിക സൂക്ഷിക്കുകയും മരുന്നുകടകൾ ഭീഷണിയുടെ വഴി പിൻതുടരുന്നില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.
പൊതുഗതാഗത ഏജൻസികൾ പതിവായി ശുചീകരിക്കുകയും അവരവരുടെയും മറ്റുള്ളവരുടെയും സുരക്ഷയ്ക്കായി സ്വീകരിക്കേണ്ട ശരിയായ കാര്യങ്ങളെ കുറിച്ചു ജീവനക്കാർക്കും യാത്രക്കാർക്കും മുന്നറിയിപ്പുകൾ നൽകിക്കൊണ്ടിരിക്കുകയും ചെയ്യുക:
രോഗബാധ ഉള്ളപ്പോഴും അല്ലാത്തപ്പോഴും ഡൽഹി മെട്രോയും മുംബൈയിലെ പ്രാദേശിക തീവണ്ടികളും സ്റ്റേഷനുകളും രോഗാണുമുക്തമാക്കാറുണ്ട്. ആളുകൾ പങ്കുവച്ച് ഉപയോഗിക്കുന്ന സൈക്കിൾ പോലുള്ള വാഹനങ്ങൾ, ബസുകൾ, തീവണ്ടികൾ, കപ്പലുകൾ തുടങ്ങിയവയും ഇതേ രീതിയിൽ അണുമുക്തമാക്കണം. യാത്രയുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ കോവിഡ്-19 സംശയിക്കാവുന്ന വ്യക്തികളെ കണ്ടാൽ സർക്കാർ അംഗീകൃത ഐസൊലേഷനുള്ള ആശുപത്രിയിൽ എത്തിക്കണം. അവരുമായി സന്പർക്കത്തിലായ മറ്റുള്ളവരുടെ പട്ടിക വേഗംതന്നെ തയാറാക്കി സന്പർക്കമുണ്ടായവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കണം.
പ്രത്യാഘാതങ്ങൾ ലഘൂകരിക്കുക
നഗരങ്ങളുടെ സാന്പത്തികാവസ്ഥയ്ക്കു വലിയ ഇടിവാണ് സംഭവിക്കാനിടയുള്ളത്. ആഭ്യന്തര മൊത്ത ഉത്പാദനത്തിൽ (ജിഡിപി) നഗരങ്ങൾ സുപ്രധാന സംഭാവന നൽകുന്നതിനാൽ ഇത് അവഗണിക്കാൻ കഴിയില്ല. പ്രാദേശിക സാന്പത്തിക പ്രത്യാഘാതങ്ങൾ പരമാവധി ലഘൂകരിക്കുക എന്നതു പ്രധാനമാണ്. ഇതു സാധ്യമാക്കുന്നതിൽ ജില്ലാ ഭരണകൂടങ്ങൾക്കു പ്രധാന പങ്കുവഹിക്കാൻ കഴിയും. ഉറച്ച തൊഴിൽ ഇല്ലാത്തവർ പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. മുൻകരുതൽ നടപടികൾക്കു പൂർണരൂപത്തിൽ തുടക്കമിട്ടുകഴിഞ്ഞാൽ കാര്യങ്ങൾ സാധാരണ നിലയിലാവുകയും ദീർഘകാല പ്രത്യാഘാതം ഉണ്ടാകാത്ത വിധം വേഗത്തിൽ പ്രതികരണമുണ്ടാവുകയും ചെയ്യും.
കൃത്യമായി ആസൂത്രണം ചെയ്തു നടപ്പാക്കുന്ന നഗരസംവിധാനത്തിനു സാംക്രമിക രോഗങ്ങൾ നിമിത്തമുള്ള അപകടസാധ്യത കുറയ്ക്കാൻ സാധിക്കും. കൂടുതൽ സംഘടിതവും ഒൗപചാരികവുമായ വികസനത്തിനായുള്ള മാറ്റത്തിന് ഇന്ത്യയുടെ നഗര സംവിധാനം നേതൃത്വം നൽകേണ്ടതുണ്ട്. വൈറസിനോടു പ്രതിരോധ ശേഷി ഇല്ലെങ്കിലും ക്രിയാത്മകമായ ആസൂത്രണവും നടത്തിപ്പും വഴി ഈ പകർച്ചവ്യാധിയുടെ കാഠിന്യം കുറച്ചുകൊണ്ടുവരാൻ സാധിക്കും.
അമിതാഭ് കാന്ത്, റിച്ച രശ്മി
(അമിതാഭ് കാന്ത് നീതി ആയോഗ് സിഇഒയും റിച്ച രശ്മി നീതി ആയോഗ് ഉദ്യോഗസ്ഥയുമാണ്). നിരീക്ഷണങ്ങൾ വ്യക്തിപരം)