Monday, February 24, 2020 1:36 AM IST
ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുകയും സ്വാധീനിക്കുകയും ചെയ്ത മഹാത്മാക്കളിൽ പ്രാതഃസ്മരണീയനാണു മഹാത്മാഗാന്ധി. ഗാന്ധിജിയുടെ ജീവിതവും ചിന്തയും ചെലുത്തിയ പ്രേരണ തർക്കരഹിതമാണ്. ഗാന്ധിജി വിപ്ലവകാരിയായ ചിന്തകനായിരുന്നു. മനുഷ്യരിലും സമൂഹത്തിലും സുപ്രധാനമായ ഒരു പരിവർത്തനം വരുത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. ഇന്ത്യയുടെ സ്വത്തായ ഗാന്ധിജിയുടെ ശബ്ദം വരാനിരിക്കുന്ന തലമുറയുടേതുകൂടിയാണ്.
മത്സരത്തിന്റെയും അക്രമത്തിന്റെയും ലോകത്തിൽനിന്നു പുറത്തുകടന്ന് സഹകരണത്തിന്റെയും അനുരഞ്ജനത്തിന്റെയും അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ രാഷ്ട്രം തയാറാകണമെന്ന് ഗാന്ധിജി പഠിപ്പിച്ചു. ചിന്തകനായ ഡോ. എസ്. രാധാകൃഷ്ണൻ ഓർമിപ്പിക്കുന്നതുപോലെ ""തെറ്റിലകപ്പെട്ടു നശിക്കുകയും കാലത്തിന്റെ മായാജാലത്താൽ മൂടപ്പെടുകയും ചെയ്ത ഒരു ലോകത്തിന്, കാലാതീതമായ ഈശ്വരസത്യത്തിന്റെയും സഹോദരസ്നേഹത്തിന്റെയും പ്രമാണങ്ങളാണു പരമാർഥമായ മാനുഷികബന്ധം സ്ഥാപിക്കാനാവശ്യമായ അടിത്തറ'' എന്നു ഗാന്ധിജി ഉപദേശിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലും സന്ദേശത്തിലും പരിഷ്കാരത്തിന്റെ സ്വപ്നം യാഥാർഥ്യമാക്കപ്പെട്ടതു നാം കാണുന്നു.
സത്യത്തിന്റെ ശബ്ദത്തിനു നേരേ കാതു കൊട്ടിയടച്ച് ലോക ദുരന്തത്തിലേക്കു നീങ്ങരുതെന്നാണ് മഹാത്മാവ് ഓർമിപ്പിക്കുന്നത്. വിദ്വേഷംകൊണ്ട് വിഭ്രാന്തവും തെറ്റിദ്ധാരണകൾകൊണ്ട് ഛിന്നഭിന്നവും ആയ ഒരു ലോകത്തിൽ ഗാന്ധിജി സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും അനശ്വരമായ പ്രതീകമാണ്.
ലക്ഷ്യങ്ങളും മാർഗങ്ങളും അത്യന്തം പരസ്പരപൂരകങ്ങളാണെന്ന് ഗാന്ധിജി പഠിപ്പിച്ചു. ഒന്നിനൊന്നു മല്ലടിക്കുന്ന, തികച്ചും സ്വതന്ത്രങ്ങളായ രാഷ്ട്രങ്ങളല്ല; പ്രത്യുത, മൈത്രിയിലും പരസ്പരാശ്രയത്തിലും കഴിയുന്ന രാഷ്ട്രങ്ങളുടെ ഫെഡറേഷനാണു ലോകസമാധാനത്തിന് ആവശ്യം. സി.എഫ്. ആൻഡ്രൂസ് പറഞ്ഞുവച്ചു: ""മഹാത്മാഗാന്ധി നമ്മുടെ കാലഘട്ടത്തിലെ സെന്റ് ഫ്രാൻസീസ് അസീസിയാണ്.'' ഈ പരാമർശം അഹിംസയിലേക്കുള്ള മാനവരാശിയുടെ പ്രയാണങ്ങളിൽ മഹാത്മാവിന്റെ സ്വാധീനം ഓർമിപ്പിക്കുന്നു. യഥാർഥവും ജീവസുറ്റതും പ്രിയങ്കരവുമായ ഒരു വ്യക്തിത്വമാണു മഹാത്മാഗാന്ധിക്കുണ്ടായിരുന്നത്. ഭാരതീയരിൽ എല്ലാ വിഭാഗം ജനങ്ങളുടെയും സ്നേഹവും ബഹുമാനവും അദ്ദേഹം ആർജിച്ചിരുന്നു. നമ്മുടെ ഹൃദയങ്ങളിലും മനസ്സുകളിലും അതിശക്തമായ പ്രേരണ ചെലുത്താൻ ഗാന്ധിജിക്കു കഴിഞ്ഞു.
അഹിംസാ സിദ്ധാന്തം
രാഷ്ട്രത്തിനു ഗാന്ധിജി നൽകിയ ഏറ്റവും മികച്ച സംഭാവന നിസംശയമായും അഹിംസാ സിദ്ധാന്തമാണ്. ആത്മീയമായ അഹിംസയ്ക്കു ശാരീരികമായ അഹിംസയോടൊപ്പമോ ഒരുപക്ഷേ അതിലും കൂടുതലായോ പ്രാധാന്യം മഹാത്മാവ് നൽകിയിരുന്നു. നമ്മുടെ നാട്ടിൽത്തന്നെ വളർന്നുവരുന്ന പ്രാദേശികത്വം, വർഗീയത, ആൾക്കൂട്ടക്കൊല എന്നിവ ആത്മീയമായ അസഹിഷ്ണുതയെ തറപ്പിച്ച് പ്രതിഫലിപ്പിക്കുന്നു. ഗാന്ധിജിയുടെ രണ്ടാമത്തെ പ്രധാന സംഭാവന, മനുഷ്യന്റെ അന്തസ് എന്ന സിദ്ധാന്തം ഭാരതസമൂഹത്തിൽ വ്യാപിപ്പിച്ചു എന്നതാണ്. ഒരു തൊഴിലും, അതെത്ര ചെറുതോ അപ്രധാനമോ ആയാലും, ആക്ഷേപിക്കപ്പെടാതിരിക്കാൻ മഹാത്മാവ് തന്നെ എല്ലാത്തരം ജോലികളും ചെയ്തു.
അതേവിധം സമൂഹം അവഗണിച്ചിരുന്നവരെ ദൈവത്തിന്റെ മക്കളായി കരുതി സ്നേഹിച്ച് അവരുടെ അന്തസ് ഭാരതമാതാവിന്റെ അന്തസാക്കി മാറ്റി. ശക്തമായ മതവിശ്വാസത്തിൽനിന്ന് ഉടലെടുത്തതായിരുന്നു ഗാന്ധിജിയുടെ മതേതരത്വം. മതം മനുഷ്യരെ ഭിന്നിപ്പിക്കരുതെന്നും നേരേമറിച്ച് യോജിപ്പിക്കണമെന്നും അദ്ദേഹം വിശ്വസിച്ചു. മഹാത്മാവിനെപ്പറ്റി സുനീതികുമാർ ചാറ്റർജി ഓർമിപ്പിച്ചതുപോലെ “തലമുറകളിൽ ഒരിക്കൽ മാത്രം പ്രത്യക്ഷപ്പെടുന്ന തരത്തിലുള്ള മനുഷ്യനായിരുന്നു മഹാത്മജി. ഇത്ര വലിയ ഒരു മനുഷ്യസ്നേഹി നമ്മുടെ രാജ്യത്തു ജനിച്ചതിൽ നാം ഭാഗ്യവാന്മാരാണ്. ശരിയായ വഴിയിൽക്കൂടി നമ്മെ നയിക്കാൻ ശ്രമിച്ച വീക്ഷണശാലിയായ ഒരു മഹാൻ എന്നു ഗാന്ധിജിയെ ഓരോ ഭാരതീയനും തിരിച്ചറിയണം. ഗാന്ധിജി മാനുഷികമൂല്യങ്ങളെ മാനിക്കുന്ന ഒരു ഹ്യൂമനിസ്റ്റ് മാത്രമായിരുന്നില്ല, ആത്മസംയമനത്തോടു ചായ്വുള്ള ആളുമായിരുന്നു.''
“ഇന്ന് ഈ തീർഥയാത്രക്കാരൻ തന്റെ നീണ്ട വഴിയിലൂടെ മുന്നോട്ടു നീങ്ങുകയാണ്. കൈയിൽ വടിയുമായി, പൊടിനിറഞ്ഞ വഴികളിലൂടെ, തെളിഞ്ഞ കണ്ണുകളോടും ഉറച്ച കാൽവയ്പുകളോടുംകൂടി പുറകെ വലിഞ്ഞു നടന്നെത്തുന്ന വിശ്വസ്തരായ അനുയായികളോടു കൂടി ഒരു മഹാനിശ്ചയത്തിന്റെ അഗ്നിജ്വാലയും ദുഃഖിതരായ സഹോദരങ്ങളോടുള്ള അനന്തമായ സ്നേഹവും അദ്ദേഹത്തിലുണ്ട്. അതോടൊപ്പം സത്യത്തോടുള്ള പൊള്ളിക്കുന്ന സ്നേഹവും ഉത്തേജകമായ സ്വാതന്ത്ര്യസ്നേഹവും” എന്ന ജവഹർലാൽ നെഹ്റുവിന്റെ ദണ്ഡിയാത്രാ അഭിവാദനത്തെ നാം വിസ്മരിക്കരുത്.
ഗാന്ധിജി സ്വപ്നം കണ്ട സ്വരാജ് എന്നതു ജീവിതാവശ്യങ്ങൾ എല്ലാവർക്കും അനുഭവയോഗ്യമാകത്തക്കവണ്ണം പടുത്തുയർത്തിയ രാജ്യം എന്നതാണ്. ഈ സൗകര്യങ്ങൾ അതിലുള്ള എല്ലാവർക്കും ഉറപ്പായി ലഭിക്കുംവരെ സ്വരാജ് ഒരിക്കലും പൂർണമല്ല. “സ്വതവേ മോഷ്ടിച്ചതല്ലെങ്കിലും നമുക്കാവശ്യമില്ലാത്ത ഒന്നാണ് നാം കൈവശം വയ്ക്കുന്നത് എങ്കിൽ അതിനെയും മോഷണമുതൽ ആയി കരുതണം” എന്ന ആഹ്വാനം ഗാന്ധിജിയുടെ സോഷ്യലിസത്തിന്റെ വിശദീകരണമാണ്. സാമൂഹികവും രാഷ്ട്രീയവുമായ കാര്യങ്ങളും ആത്മീയവും മനഃസാക്ഷിയെ സംബന്ധിച്ചതുമായ കാര്യങ്ങളെയും ഏറ്റവും സാധാരണമായ രീതിയിൽ ബന്ധിപ്പിക്കുന്നതിനു മഹാത്മാവിനു കഴിഞ്ഞിരുന്നു.
എല്ലാവർക്കും യോജിച്ച സന്ദേശം
ഗാന്ധിജി ചെയ്തതും പറഞ്ഞതും ഒരു കാലഘട്ടത്തിനുവേണ്ടിയോ ഇന്ത്യക്കുവേണ്ടിയോ മാത്രമായിരുന്നില്ല. അദ്ദേഹത്തിന്റെ സന്ദേശം എല്ലാ മനുഷ്യനും യോജിച്ചതാണ്. എല്ലാവർക്കും പരമാവധി നന്മ ലഭിക്കുന്ന ഒരു സമുദായത്തെയാണ് മഹാത്മാവ് അഭിലഷിച്ചത് - അതായത് സർവോദയത്തെ. ഓരോ അംഗത്തിനും തുല്യമായ പദവിയും അവസരവും വളരാൻ സ്വാതന്ത്ര്യവുമുള്ള ഒരു സമൂഹമാണ് അദ്ദേഹം വിഭാവനം ചെയ്തത്. ഗാന്ധിയൻ ദർശനത്തിന്റെ സവിശേഷത സാധാരണ ജനങ്ങൾ ഗാന്ധിജിയുടെ ജീവിതത്തിൽനിന്ന് ഉൾക്കൊള്ളുന്ന പ്രചോദനമാണ്.
ജയപ്രകാശ് നാരായൺ സൂചിപ്പിക്കുന്നതുപോലെ “ഞങ്ങൾ ഇന്ത്യയിൽ ഇങ്ങനെയാണു ചെയ്യാറ്; ഞങ്ങൾ ഞങ്ങളുടെ മഹാത്മാക്കളെ ഈശ്വരനാക്കും. എന്നിട്ട് ഒരു പീഠത്തിലോ പൂജാചക്രത്തിന്മേലോ കയിറ്റിവയ്ക്കും. എന്നിട്ട് പുറംതിരിഞ്ഞുകളയും. മഹാത്മാവിനോടുള്ള നമ്മുടെ സമീപനത്തെക്കുറിച്ച് നാം ആത്മപരിശോധന നടത്തണം.” ഗാന്ധിജിയെക്കുറിച്ചുള്ള ചിലരുടെ അഭിപ്രായപ്രകടനങ്ങൾ കേൾക്കുന്പോൾ ജയപ്രകാശ് നാരായൺ പറഞ്ഞതു ശരിയല്ലേ എന്ന് ആരും ചിന്തിക്കും.
ഗാന്ധിജിയുടെ ഉദാത്തമായ പൈതൃകങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു മതേതരത്വം. അതിനുവേണ്ടി തന്റെ ജീവനെക്കൂടി അദ്ദേഹം ബലികഴിച്ചു. മതേതരത്വം എന്നാൽ മതമില്ലായ്മ എന്നോ മതത്തോടുള്ള ഉദാസീനത എന്നോ അർഥമില്ല. എല്ലാ മതങ്ങളോടും തുല്യബഹുമാനം എന്നാണിതിനർത്ഥം. ഗാന്ധിജി പ്രാധാന്യം നൽകിയത് വെറും സഹിഷ്ണുതയ്ക്കല്ല, പ്രവൃത്തികൊണ്ടുള്ള ബഹുമാനത്തിനാണ്. മതേതരത്വത്തിനു വേണ്ടതു സ്ഥിരമായ ആത്മപരിപരിശോധനയും നിരന്തരമായ പ്രവർത്തനവുമാണ്. നമ്മുടെ രാഷ്ട്രത്തിന്റെ ഭാവി തന്നെ മതേതരത്വത്തിലാണ്.
സ്പർശിച്ചതെല്ലാം അലങ്കരിക്കുക എന്നതു ഗാന്ധിജിയുടെ പ്രത്യേകതയായിരുന്നു. അദ്ദേഹത്തിന്റെ എല്ലാ സാമൂഹിക പ്രവർത്തനങ്ങളിലും ഒരു മാനുഷിക സമീപനം കാണാം. ഒരു രാജ്യതന്ത്രജ്ഞൻ, രാഷ്ട്രമീമാംസകൻ, സാമൂഹിക പരിഷ്കർത്താവ്, നല്ല വാഗ്മി, ലേഖകൻ, അധ്യാപകൻ, മാനുഷികമൂല്യവാദി, ബഹുജന വർഗനായകൻ, സന്ന്യാസിവര്യൻ, സർവോപരി ഒരു പ്രവാചകൻ തുടങ്ങിയ പദവികളെല്ലാം ഒരു വ്യക്തിയിൽ കലർന്നതായിരുന്നു ഗാന്ധിജി. അദ്ദേഹത്തെ കണ്ടെത്തുന്നവരാണ് ഇന്ത്യയെ കണ്ടെത്തുന്നത്.
ബിഷപ് ജോസഫ് കല്ലറങ്ങാട്ട്