Wednesday, February 19, 2020 11:34 PM IST
ക്രിക്കറ്ററിൽനിന്നു രാഷ്ട്രീയക്കാരന്റെ കുപ്പായത്തിലേക്കു കയറിയ മികച്ച ഫാസ്റ്റ് ബൗളറായ പാക്കിസ്ഥാൻ പ്രസിഡന്റ് ഇമ്രാൻ ഖാൻ ഒരു മുഴം മുന്പേ എറിഞ്ഞെങ്കിലും ആ പന്ത് കൊള്ളേണ്ടിടത്തു കൊണ്ടില്ല. പാക്കിസ്ഥാൻ ഇപ്പോൾ ഭീകരർക്കുള്ള സുരക്ഷിത ലാവണമല്ലെന്ന് ഇമ്രാൻ പ്രസ്താവന നടത്തിയതിനു തൊട്ടടുത്ത ദിവസംതന്നെ ഭീകരവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആഗോള സംഘടനയായ എഫ്എടിഎഫ്(ഫൈനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ്) ഈ അവകാശവാദം പൊളിയാണെന്നു വ്യക്തമാക്കിയിരിക്കുകയാണ്.
ഭീകരപ്രവർത്തനത്തിനു സഹായം നൽകുന്നതിന്റെ പേരിൽ ‘ഗ്രേ ലിസ്റ്റി’ൽ പെട്ടിരിക്കുന്ന പാക്കിസ്ഥാൻ അതിൽനിന്നു കരകയറാനുള്ള ശ്രമത്തിലായിരുന്നു. പക്ഷേ, അതു നടക്കുമെന്നു തോന്നുന്നില്ല.
അഫ്ഗാനിസ്ഥാനിൽനിന്നുള്ള അഭയാർഥികൾക്ക് പാക്കിസ്ഥാൻ അഭയം നൽകാൻ തുടങ്ങിയതിന്റെ നാല്പതാം വാർഷികത്തോടനുബന്ധിച്ചു നടന്നൊരു സമ്മേളനത്തിലാണ് ഇമ്രാൻ ഈ അവകാശവാദം നടത്തിയത്. അഫ്ഗാനിസ്ഥാനിലെ വിവിധ ഭീകരപ്രസ്ഥാനങ്ങൾക്കു പാക് മണ്ണിൽ സംരക്ഷണവും പ്രോത്സാഹനവും നൽകുന്നതായി പരക്കെ ആരോപണമുയർന്നിരുന്നു.
പാരീസിൽ എഫ്എടിഎയുടെ കീഴിലുള്ള ഇന്റർനാഷണൽ കോ-ഓപ്പറേഷൻ റിവ്യു ഗ്രൂപ്പ്(ഐസിആർജി)യുടെ സമ്മേളനം നടക്കുന്ന അവസരത്തിൽ ഇമ്രാൻ നടത്തിയ ഈ പ്രസ്താവന ഭീകരപ്രവർത്തനത്തിനു തന്റെ രാജ്യം പ്രോത്സാഹനം നൽകുന്നുവെന്ന ആരോപണത്തിൽനിന്നു രക്ഷപ്പെടുന്നതിനായിരുന്നു. എന്നാൽ, ഐസിആർജി പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ അവകാശവാദത്തെ ഖണ്ഡിച്ചുകൊണ്ടുള്ള പ്രസ്താവനയാണ് കഴിഞ്ഞ ദിവസം നടത്തിയത്. ഭീകരപ്രവർത്തനത്തിനായി സാന്പത്തിക തിരിമറികൾ നടത്തുന്നതിനെക്കുറിച്ചാണ് ഐസിആർജി പ്രത്യേകമായി പഠിക്കുന്നത്.
പാക്കിസ്ഥാനിലെ അഫ്ഗാൻ അഭയാർഥി ക്യാന്പുകളിൽ മുന്പ് ഭീകരർക്കു സുരക്ഷിത താവളമുണ്ടായിരുന്നുവെന്ന കാര്യം സമ്മതിച്ചശേഷമാണ് ഇപ്പോൾ ഇതൊന്നും ഇല്ലെന്ന കാര്യം ഇമ്രാൻ സമർഥിച്ചത്. മുൻ ഭരണകൂടങ്ങളെ ഇക്കാര്യത്തിൽ കുറ്റപ്പെടുത്താനും ഇമ്രാൻ മറന്നില്ല. പാക്കിസ്ഥാനിലെ അഫ്ഗാൻ അഭയാർഥി ക്യാന്പുകളിൽ താലിബാൻ ഇപ്പോഴും പോരാളികളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന് അഫ്ഗാൻ വൈസ് പ്രസിഡന്റ് സർവാർ ഡാനിഷ് ഇക്കഴിഞ്ഞ ദിവസവും ആരോപിച്ചിരുന്നു.
പാക്കിസ്ഥാനിൽ ഈയിടെ സന്ദർശനം നടത്തിയ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പാക്കിസ്ഥാൻ അഫ്ഗാൻ അഭയാർഥികൾക്കു നൽകുന്ന സഹായത്തെ പ്രകീർത്തിക്കുകയുണ്ടായി. പാക്കിസ്ഥാനിലെ ആഭ്യന്തര സുരക്ഷ, മറ്റു മേഖലകളിലുണ്ടായ വികസനം എന്നിവയെക്കുറിച്ചും സെക്രട്ടറി ജനറൽ പ്രശംസിച്ചിരുന്നു. ലോകസമൂഹത്തിനു മുന്നിൽ പാക്കിസ്ഥാന്റെ ഭീകരവിരുദ്ധ നിലപാട് തെളിയിക്കാൻ ഈ അവസരം ഉപയോഗിക്കാമെന്ന ഇമ്രാന്റെ മോഹമാണ് എഫ്എടിഎഫിന്റെ സാന്പത്തികാന്വേഷണ വിഭാഗമായ ഐസിആർജിയുടെ വെളിപ്പെടുത്തലിലൂടെ പൊലിഞ്ഞത്.
2008ലെ മുംബൈ സ്ഫോടനക്കേസിലെ മുഖ്യ സൂത്രധാരനായ ലഷ്കർ ഇ തോയിബ തലവൻ ഹാഫീസ് സയീദിനെ പാക്കിസ്ഥാനിലെ ഭീകരവിരുദ്ധ കോടതി ഈയിടെ 11 വർഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. ഭീകരപ്രവർത്തനത്തിനു സാന്പത്തികസഹായം സജ്ജമാക്കിക്കൊടുത്ത രണ്ടു കേസുകളിലായിരുന്നു ഈ വിധി. ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളുടെ മുഖ്യസൂത്രധാരനായ ഹാഫീസ് സയീദിനെ ആഗോള ഭീകരനായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചതാണ്. അമേരിക്ക ഹാഫീസിന്റെ തലയ്ക്ക് ഒരു കോടി ഡോളറാണു വിലയിട്ടിരിക്കുന്നത്.
കരിന്പട്ടികയിൽ പെടുമോ?
ലഷ്കർ ഇ തോയിബ, ഹിജ്ബുൾ മുജാഹിദീൻ തുടങ്ങിയ ഭീകരസംഘടനകൾക്കു പിന്തുണ നൽകുന്ന പാക്കിസ്ഥാനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ എഫ്എടിഎഫിനോട് ആവശ്യപ്പെട്ടിരുന്നു. ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിൽ എഫ്എടിഎഫ് പാക്കിസ്ഥാനോടു വിശദീകണം ചോദിച്ചിരുന്നു.
യുഎൻ ഭീകരപട്ടികയിൽ പെട്ട 16 പേർ മാത്രമാണു പാക്കിസ്ഥാനിലുണ്ടായിരുന്നതെന്നും അവരിൽ ഏഴുപേർ മരിച്ചുവെന്നുമാണ് പാക്കിസ്ഥാൻ നൽകിയ മറുപടിയിൽ വ്യക്തമാക്കിയിരുന്നത്. മറ്റൊരു ഭീകരനേതാവായ മസൂദ് അസ്ഹറും കുടുംബവും എവിടെയാണെന്ന് അറിയില്ലെന്നും പാക്കിസ്ഥാൻ പറയുന്നു.
39 അംഗങ്ങളുള്ള എഫ്എടിഎഫിൽ 12 പേരുടെ പിന്തുണ ഉണ്ടെങ്കിലേ പാക്കിസ്ഥാന് ഗ്രേ ലിസ്റ്റിൽനിന്നു വൈറ്റ് ലിസ്റ്റിൽ കടക്കാനാവൂ. ഇപ്പോഴത്തെ നിലയിൽ കരിന്പട്ടികയിലെങ്കിലും (ബ്ലാക്ക് ലിസ്റ്റ്) പെടാതിരിക്കാനാണു പാക്കിസ്ഥാന്റെ ശ്രമം. അതിന് ഇനി മൂന്നു രാജ്യങ്ങളുടെകൂടി പിന്തുണ ഉറപ്പാക്കണം. കഴിഞ്ഞ മാസം ബെയ്ജിംഗിൽ നടന്ന എഫ്എടിഎഫ് യോഗത്തിൽ ഇപ്പോഴത്തെ അധ്യക്ഷപദവിയുള്ള ചൈനയുടെയും മലേഷ്യ, തുർക്കി എന്നീ രാജ്യങ്ങളുടെയും പിന്തുണ പാക്കിസ്ഥാനുണ്ടായിരുന്നു. എഫ്എടിഎഫ് വെള്ളിയാഴ്ചയാണ് പാക്കിസ്ഥാന്റെ കാര്യത്തിൽ അന്തിമതീരുമാനമെടുക്കുക.
ലഷ്കർ ഇ തോയിബ, ജെയ്ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ ഭീകരസംഘടനകൾക്ക് സാന്പത്തികസഹായം കിട്ടുന്നതു നിയന്ത്രിക്കാൻ പാക്കിസ്ഥാനു പരിപൂർണമായി സാധിക്കുന്നില്ലെന്ന് കഴിഞ്ഞ ഒക്ടോബറിൽ നടന്ന എഫ്എടിഎഫ് പ്ലീനറി സമ്മേളനം കണ്ടെത്തിയിരുന്നു. ഇന്ത്യയിൽ സ്ഫോടനപരന്പരകൾ നടത്തിയ സംഭവങ്ങളിൽ ഈ സംഘടനകളെല്ലാം ഉൾപ്പെട്ടിരുന്നതായാണു കണ്ടെത്തിയിട്ടുള്ളത്.
മാസ്ക് മോഷണം
ചൈനയിലും ജപ്പാനിലുമൊക്കെ ഇപ്പോൾ പ്രധാന മോഷണവസ്തു മുഖകവചമാണ്. ഭീകരപ്രവർത്തനത്തിനോ മോഷണത്തിനോ ഒന്നുമല്ല ഇത്. ജീവൻ രക്ഷിക്കാനാണ്.
കൊറോണാ വൈറസ് ഏറ്റവും രൂക്ഷമായി പിടികൂടിയിരിക്കുന്നത് ചൈനയെയാണ്. അതിൽനിന്നു കരകയറാൻ അവർ സകല ശ്രമവും നടത്തുന്നു. എന്നിട്ടും മരണസംഖ്യ ഉയരുകയാണ്.
ജപ്പാനിലും കൊറോണ ഭീതി പരത്തുന്നുണ്ട്. ജപ്പാനിലെ ഒരു ആശുപത്രിയിൽനിന്നു കഴിഞ്ഞദിവസം ആറായിരം സർജിക്കൽ മാസ്കുകളാണു മോഷ്ടിക്കപ്പെട്ടത്. തുറമുഖ നഗരമായ കോബെയിലെ റെഡ് ക്രോസ് ആശുപത്രിയിൽനിന്നാണു നാലു പെട്ടികളിലായി സൂക്ഷിച്ചിരുന്ന മാസ്കുകൾ കാണാതായത്. പോലീസ് അന്വേഷണം ആരംഭിച്ചു. കൂടിയ വിലയ്ക്കു മറിച്ചു വില്ക്കുകയാണു തസ്കരരുടെ ലക്ഷ്യമെന്നു പോലീസ് പറയുന്നു. മുഖകവചത്തിന് വലിയ ക്ഷാമമാണ് ജപ്പാനിലിപ്പോൾ. ഓൺലൈൻ കച്ചവടം പൊടിപൊടിക്കുന്നു. പക്ഷേ, അവർക്കും ഓർഡർ അനുസരിച്ചു സാധനം നൽകാനാവുന്നില്ല. മിക്ക കടകളിലും മുഖകവചങ്ങൾ വിറ്റുതീർന്നു.
ചൈനയ്ക്കു പുറത്ത് ഏറ്റവും കൂടുതൽ പേർ കൊറോണ വൈറസിനിരയായിട്ടുള്ളതു ജപ്പാനിലാണ്. ലോകത്തെ മൂന്നാമത്തെ സാന്പത്തിക ശക്തിയായ ജപ്പാനെ ഈ പ്രതിസന്ധി തെല്ലൊന്നുമല്ല അലട്ടുന്നത്. കൊറോണ വൈറസിനെ നേരിടുന്നതിന് എച്ച്ഐവി മരുന്നുകൾ ഉപയോഗിക്കാനുള്ള സാധ്യതയും ജപ്പാൻ തേടി. ചില കന്പനികൾ ജീവനക്കാർക്ക് വീട്ടിലിരുന്നു ജോലി ചെയ്യാനുള്ള അനുമതി (വർക്ക് അറ്റ് ഹോം) നൽകിയിരിക്കുകയാണ്.
ചൈനയുടെ പ്രതിസന്ധി
കൊറോണ വൈറസ് ചൈനയുടെ സാന്പത്തിക ഭദ്രതയ്ക്കു വലിയ വെല്ലുവിളിയാണുയർത്തിയിരിക്കുന്നത്. അതുപക്ഷേ അവിടംകൊണ്ടു തീരില്ല. ചൈനയുമായി വ്യാപാര, വാണിജ്യബന്ധമുള്ള നിരവധി രാജ്യങ്ങളെയും അതു ബാധിക്കും. ദക്ഷിണകൊറിയ സാന്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ പിന്നിലുള്ളതും ഈ ആഘാതമാണ്.
കടുത്ത നടപടികളിലൂടെ വൈറസ് ബാധ പടരാതിരിക്കാൻ ചൈന ശ്രമിക്കുന്നുണ്ട്. വൈറസ് ബാധയുടെ പ്രഭവകേന്ദ്രമായ ഹ്യൂബെയ് പ്രവിശ്യയിൽ സഞ്ചാരസ്വാതന്ത്ര്യം കർശനമായി നിയന്ത്രിച്ചുകൊണ്ടായിരുന്നു തുടക്കം. അതു മറ്റിടങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പല ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ടെങ്കിലും ചൈനീസ് ഭരണകൂടം അതെല്ലാം നിഷേധിച്ചു. പക്ഷേ, വ്യാപാരരംഗത്ത് കടുത്ത പ്രതിസന്ധിയുണ്ടായിട്ടുണ്ടെന്ന കാര്യം ചൈനീസ് അധികൃതരും സമ്മതിക്കുന്നു.
സഞ്ചാരസ്വാതന്ത്ര്യത്തിനും നിയന്ത്രണമുള്ളതുകൊണ്ടു പല അന്താരാഷ്ട്ര വ്യാപാര സമ്മേളനങ്ങളും മാറ്റിവയ്ക്കേണ്ടതായി വന്നു. സഹസ്രകോടികളുടെ ബിസിനസാണ് ഇതിലൂടെ നിശ്ചലമായിരിക്കുന്നത്. നിരവധി വ്യാപാരമേളകൾ മാറ്റിവച്ചു, ചിലതു റദ്ദാക്കി.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ മാർച്ചിൽ നടക്കേണ്ട വാർഷിക കോൺഗ്രസും മാറ്റിവയ്ക്കാൻ ആലോചനയുണ്ട്. മുനിസിപ്പൽ, പ്രവിശ്യ തലങ്ങളിൽനിന്നുള്ള മൂവായിരത്തോളം മുതിർന്ന നേതാക്കളാണ് ഈ സുപ്രധാന യോഗത്തിൽ പങ്കെടുക്കാനുള്ളത്. ഇവരിൽ പലരും ഇപ്പോൾ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുത്തുകൊണ്ടു തിരക്കിലാണ്. കൊറോണ വൈറസിന്റെ ഔദ്യോഗിക നാമം കോവിഡ്-19 എന്നാക്കിയിട്ടുണ്ടെങ്കിലും കൊറോണ എന്ന പേരുതന്നെയാണ് മിക്കവരും ഇപ്പോഴും ഉപയോഗിക്കുന്നത്.
കാനഡയിലേക്കു കണ്ണുനട്ട്
ഉപരിപഠനത്തിനും പിന്നീടു ജോലിക്കുമായി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം ഇന്ത്യയിൽ ഓരോ വർഷവും വർധിക്കുകയാണ്. അമേരിക്കയിലും മിക്ക യൂറോപ്യൻ രാജ്യങ്ങളിലും കുടിയേറ്റ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്പോൾ ഇന്ത്യക്കാരുടെ മോഹങ്ങളാണു കൊഴിയുന്നത്. അവിടെയും ഐടി തുടങ്ങിയ സാങ്കേതികമേഖലകളിൽ ഇപ്പോഴും സാധ്യതകളുണ്ട്. പക്ഷേ, പഠനശേഷവും അവിടെ തങ്ങാനോ ജോലി സന്പാദിക്കാനോ അത്ര എളുപ്പമല്ല. അതുകൊണ്ടാണ് അക്കാര്യത്തിൽ കുറേക്കൂടി സാധ്യതയുള്ള കാനഡയിലേക്കും ഓസ്ട്രേലിയയിലേക്കും ഇപ്പോൾ ഇന്ത്യക്കാർ കണ്ണു പായിക്കുന്നത്. അതിൽത്തന്നെ കാനഡയാണിപ്പോൾ കൂടുതൽ പഥ്യം.
കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഇന്ത്യയിൽനിന്നുള്ള ഒരു ലക്ഷത്തിലേറെ വിദ്യാർഥികൾക്കാണു കാനഡ പഠനാനുമതി നൽകിയത്. 2019ൽ നാലു ലക്ഷത്തിലേറെ വിദേശ വിദ്യാർഥികൾക്കു കാനഡ സ്റ്റഡി പെർമിറ്റ് നൽകിയപ്പോൾ അതിൽ 34.5 ശതമാനവും(1.39 ലക്ഷം) ഇന്ത്യക്കാർക്കായിരുന്നു. 21 ശതമാനം ചൈനക്കാർക്കും അനുമതി ലഭിച്ചു. ചൈനക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ മൂന്നു വർഷങ്ങളായി നേരിയ ഇടിവുണ്ടായപ്പോൾ ഇന്ത്യക്കാരുടെ ഗ്രാഫ് മുകളിലേക്കാണ്.
കാനഡയിൽ പഠനാനുമതി നേടുന്ന വിദ്യാർഥികൾക്ക് പാർട്ട് ടൈം ജോലി ചെയ്യാനുള്ള അനുമതിയുണ്ട്. തങ്ങളുടെ പഠനച്ചെലവിന്റെ ഒരു ഭാഗം ഇതിൽനിന്നു സന്പാദിക്കാനവർക്കാകും. ഇതുകൂടാതെ ബിരുദാനന്തരബിരുദ പഠനത്തിനുള്ള ത്രിവത്സര അനുമതിയും ഇപ്പോൾ നൽകുന്നുണ്ട്. യുകെയും അടുത്തവർഷം മുതൽ വിദ്യാർഥികൾക്ക് രണ്ടു വർഷത്തെ ജോലി പെർമിറ്റ് നൽകാൻ ആലോചിക്കുന്നു.
ലോകവിചാരം / സെർജി ആന്റണി