Friday, February 14, 2020 11:26 PM IST
ഡൽഹിയിൽ ആം ആദ്മി പാർട്ടി വീണ്ടും അധികാരത്തിലെത്തിയതു ലോകമെങ്ങുമുള്ള നിരവധി ഇന്ത്യക്കാരിൽ വലിയ പ്രതീക്ഷയുണർത്തി. പതിവു രാഷ്ട്രീയ പാർട്ടികളിൽനിന്നു വ്യത്യസ്തമായി വികസനം, ജനക്ഷേമം, സമുദായ സൗഹാർദം തുടങ്ങിയവയിൽ ശ്രദ്ധിക്കുന്നുവെന്ന ധാരണയാണ് ഇതിനു പ്രേരകമായത്. കോണ്ഗ്രസിൽനിന്നു വ്യത്യസ്തമാണെന്നും അഴിമതിയും കള്ളപ്പണവും ഭീകരതയും മറ്റും ഇല്ലാതാക്കുമെന്നുമുള്ള പ്രതീക്ഷയിലാണു ബിജെപിയെ ജനം കേന്ദ്രത്തിൽ വീണ്ടും അധികാരത്തിലെത്തിച്ചത്.
പക്ഷേ, വാഗ്ദാനം ചെയ്തതാണോ പാർട്ടികൾ നൽകുന്നതെന്ന കൃത്യമായ പരിശോധന പലരും നടത്താറില്ല. ജാതി, മതം, രാഷ്ട്രീയം തുടങ്ങി വിദ്വേഷവും വൈകാരികതയും മുതൽ പല കാരണങ്ങൾകൊണ്ടു തങ്ങളുടെ സ്വന്തമെന്നു കരുതുന്ന പാർട്ടികളെ കണ്ണടച്ചു പിന്തുണയ്ക്കുകയാണ് പലരും. തമ്മിൽ ഭേദം തൊമ്മൻ എന്നതിനാലാണു മറ്റു പലരും ഭരിക്കുന്നവരുടെ തെറ്റുകളെ കണ്ടില്ലെന്നു നടിക്കുന്നത്.
ആം ആദ്മി പാർട്ടി വന്നാൽ രാഷ്ട്രീയം ശുദ്ധിയാകുമെന്നു കരുതിയവർക്കു തെറ്റുന്നതായിരുന്നു അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) പുറത്തുവിട്ട വസ്തുതാ റിപ്പോർട്ട്. ഡൽഹിയിലെ പുതിയ എംഎൽഎമാരിൽ പകുതിയിലേറെയും ഗുരുതരമായ ക്രിമിനൽ കേസുകളിലെ പ്രതികളും കോടീശ്വരന്മാരുമാണെന്നതും പലർക്കും പുതിയ അറിവായിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ജനപ്രതിനിധികൾ സ്വയം സമർപ്പിക്കുന്ന സത്യവാങ്മൂലങ്ങളിലെ വിവരങ്ങൾ മാത്രമാണ് എഡിആർ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയത്. അതിനാൽ തന്നെ വസ്തുതാപരമായി സത്യമെന്നു വ്യക്തം.
പാവം കോടീശ്വരന്മാർ
ഡൽഹിയിലെ ആകെയുള്ള 70 എംഎൽഎമാരിൽ 43 പേർക്കെതിരേ (63 %) ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇവരിൽ തന്നെ 37 പേർ കൊലപാതകം, മാനഭംഗം, സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ അടക്കമുള്ള ഗുരുതരമായ കേസുകളിലെ പ്രതികളാണ്. കഴിഞ്ഞ നിയമസഭയിലേക്കാൾ ക്രിമിനൽ കേസ് പ്രതികളായ എംഎൽഎമാരുടെ എണ്ണം ഇരട്ടിയോളം വർധിച്ചുവെന്നതും കാണാതിരിക്കാനാകില്ല.
സന്പന്നരാകുക എന്നതു തെറ്റായി കാണാനാകില്ലെങ്കിലും സാധാരണക്കാരുടെ പാർട്ടിയെന്നു പറയുന്ന ആം ആദ്മി പാർട്ടിയുടെ അടക്കം 70 എംഎൽഎമാരിൽ ഭൂരിപക്ഷവും (55 പേർ- 74%) കോടിപതികളാണ്. കോടിപതികളിൽ 45 പേർ ആം ആദ്മി പാർട്ടിക്കാരും ഏഴു പേർ ബിജെപിക്കാരുമാണ്.
എഎപിയുടെ 62 എംഎൽഎമാരുടെ ശരാശരി സന്പത്ത് 14.96 കോടി രൂപയാണ്. ബിജെപിയുടെ എട്ട് എംഎൽഎമാരുടെ ശരാശരി സന്പത്ത് 9.10 കോടി രൂപയും. ആം ആദ്മികളായ പാവം കോടീശ്വരന്മാർ ഉണ്ടായാൽ എന്തു ചെയ്യും? കുറച്ചു സൗന്ദര്യം ഉണ്ടായതു തെറ്റല്ലല്ലോ എന്നു ചില സിനിമാ നടിമാർ ചോദിക്കുന്നതുപോലെ!
എഎപിയുടെ എംഎൽഎ ധരംപാൽ ലാഖ്റ ഇത്തരമൊരു സാധാരണക്കാരനാണ്. ഇദ്ദേഹത്തിന്റെ പ്രഖ്യാപിത സന്പത്ത് 292 കോടി രൂപയാണ്. ആം ആദ്മി പാർട്ടിയുടെ തന്നെ എംഎൽഎമാരായ പ്രമീള ടോക്കസ് 80 കോടി രൂപയും രാജ്കുമാർ ആനന്ദ് 78 കോടി രൂപയുമാണു സ്വമേധയാ വെളിപ്പെടുത്തിയ സന്പത്ത്.
മൊത്തം 23 കോടി രൂപയുടെ സന്പത്തുള്ള എഎപിയുടെ എംഎൽഎ കർത്താർ സിംഗ് ആറ് കോടി രൂപയാണു കഴിഞ്ഞ വർഷം ആദായനികുതി അടച്ചത്. എഎപിയുടെ എംഎൽഎമാരായ രാജ് കുമാർ ആനന്ദ് 1.82 കോടിയും കൈലാഷ് ഗെലോട്ട് 1.55 കോടി രൂപയുമാണ് ആദായനികുതി നൽകിയത്. നികുതി നൽകിയതു നല്ല കാര്യം. വെറും 76,000 രൂപ മാത്രം ആകെ സന്പത്തുള്ള രാഖി ബിർളയും എഎപിയുടെ എംഎൽഎ ആണെന്നതു വേറെകാര്യം.
പാർലമെന്റും ഭേദമല്ല
പാർലമെന്റിലും മറ്റു മിക്ക സംസ്ഥാന നിയമസഭകളിലും സ്ഥിതി വ്യത്യസ്തമല്ല. നിലവിലെ ലോക്സഭയിലുള്ള എംപിമാരിൽ പകുതിയോളം പേർ (233 പേർ) ക്രിമിനൽ കേസുകളിലെ പ്രതികളാണ്. ബിജെപിയുടെ 116, കോണ്ഗ്രസിന്റെ 29, ജെഡിയുവിന്റെ 13 (ആകെയുള്ള എംപിമാരുടെ 81 ശതമാനം), ഡിഎംകെയുടെ 10, തൃണമൂലിന്റെ ഒന്പത് എന്നിങ്ങനെയാണു കണക്ക്. 2014ൽ ക്രിമിനൽ കേസ് പ്രതികളായ 116 എംപിമാരേ ആകെ ഉണ്ടായിരുന്നുള്ളൂ.
ക്രിമിനൽ കേസ് പ്രതികളായ എംപിമാരുടെ എണ്ണം അഞ്ചു വർഷംകൊണ്ട് ഇരട്ടിയായി. 109 ശതമാനമാണു വർധന. രാഷ്ട്രീയപ്രേരിതമായ കേസുകൾ അല്ല ഇവർക്കെതിരേയുള്ളത്. മാനഭംഗം, കൊലപാതകം, സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ എന്നിവയിലെ പ്രതികളാണു കൂടുതലും. 31 എംപിമാർക്കെതിരേ വിദ്വേഷപ്രസംഗത്തിനും കേസ് നിലവിലുണ്ട്.
നിലവിലെ 11 എംപിമാർക്കെതിരേ കൊലക്കേസുണ്ട്. ബിജെപിയുടെ പ്രജ്ഞാ സിംഗ് ഠാക്കൂറിനെതിരേ ഭീകരപ്രവർത്തനത്തിനാണു കേസ്. 2008ലെ മാലിഗാവ് സ്ഫോടനക്കേസിൽ പ്രതിയായിരിക്കെയാണു ഭോപ്പാലിൽ നിന്ന് മുൻ മുഖ്യമന്ത്രി ദിഗ്്വിജയ് സിംഗിനെ അനായാസം പരാജയപ്പെടുത്തി എംപിയായത്. ഏതു കേസിൽ പ്രതിയാണെങ്കിലും ജാതി, മത പരിഗണനകളും സന്പത്തും ഉള്ളവർക്ക് സീറ്റു നൽകാൻ പാർട്ടി നേതാക്കളും ജയിപ്പിക്കാൻ പാവം ജനങ്ങളും തയാറാകുന്നു.
രാഷ്ട്രീയം, മതം, പണം എന്നിവയും പ്രബലരായവരുടെ പിന്തുണയും ഉണ്ടെങ്കിൽ ആർക്കും സീറ്റു കിട്ടുകയും ജയിക്കുകയും ചെയ്യാമെന്ന സ്ഥിതി. ജനപിന്തുണയില്ലാത്ത കോർപറേറ്റ് മുതലാളിമാരെയും അതിസന്പന്നരെയും മതസ്വാധീനമുള്ളവരെയും വയോധികരെയും മറ്റും രാജ്യസഭയിലെ എംപിമാരാക്കിയും ജനാധിപത്യത്തെ അട്ടിമറിക്കാൻ പ്രയാസമില്ല. എന്തിനേറെ നാമനിർദേശം ചെയ്യപ്പെടുന്ന എംപിമാർക്കും ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട എംപിമാരുടെ എല്ലാ അവകാശങ്ങളും അധികാരങ്ങളും ശന്പളവും ആനുകൂല്യങ്ങളും ലഭിക്കും.
അട്ടിമറിക്കുന്ന അന്തഃസത്ത
ക്രിമിനൽ കേസ് പ്രതികൾ മുതൽ സന്പന്നരും ജാതി- മത സംഘടനകളുടെ നോമിനികളും മറ്റും ജനപ്രതിനിധികളായി ജനസേവകരുടെ മുഖംമൂടിയണിഞ്ഞു ജനാധിപത്യത്തിന്റെ അന്തഃസത്ത അട്ടിമറിക്കുന്നതു വലിയ അപകടമാണ്. ജനാധിപത്യ വ്യവസ്ഥിതിയിൽ സാധാരണ ജനങ്ങൾക്കുള്ള വിശ്വാസം ദിവസവും കുറഞ്ഞുവരുന്നതിനു പ്രധാന കാരണവും മറ്റൊന്നല്ല. ഡൽഹി പോലെ വിദ്യാഭ്യാസപരമായും തൊഴിൽപരമായും മുന്പിലുള്ള സംസ്ഥാനത്ത് 38 ശതമാനത്തോളം പേർ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നതും നോട്ടയ്ക്കു വോട്ട് ചെയ്യുന്നവരുടെ എണ്ണം കൂടി വരുന്നതും ഈ നിഷേധാത്മകത മൂലമാണ്.
രാഷ്ട്രീയവും രാഷ്ട്രീയ പാർട്ടികളും ജനാധിപത്യ, ഭരണ സംവിധാനങ്ങളും അടിമുടി ഉടച്ചുവാർത്തു ശുദ്ധീകരിക്കാതെ ഇന്ത്യയിലെ ജനാധിപത്യം നല്ല രീതിയിലാകില്ല. അതിനാൽ തന്നെ ക്രിമിനൽ കേസ് പ്രതികളെ മത്സരിപ്പിക്കുന്നത് എന്തിനാണെന്നതു അടക്കം രാഷ്ട്രീയ പാർട്ടികൾ വിശദീകരിക്കണമെന്ന സുപ്രീംകോടതിയുടെ പുതിയ വിധിയെ സ്വാഗതം ചെയ്യാതിരിക്കാനാകില്ല. ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിപ്പിക്കുന്ന സ്ഥാനാർഥികൾക്കു ക്രിമിനൽ പശ്ചാത്തലമുണ്ടെങ്കിൽ അതിന്റെ വിശദീകരണം രാഷ്ട്രീയ പാർട്ടികൾ അവരുടെ വെബ്സൈറ്റുകളിലും സമൂഹ മാധ്യമങ്ങളിലും അടക്കമുള്ളവയിൽ പ്രസിദ്ധപ്പെടുത്തണമെന്നാണു വിധി.
ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാതിരിക്കാൻ പാർലമെന്റ് ശക്തമായ നിയമം കൊണ്ടുവരണമെന്ന് 2018 സെപ്റ്റംബറിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടതാണ്. സുപ്രധാനമായ ഈ വിധി നടപ്പിലാക്കാത്തതു ചൂണ്ടിക്കാട്ടി നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ജസ്റ്റീസുമാരായ രോഹിൻടണ് നരിമാൻ, രവീന്ദ്ര ഭട്ട് എന്നിവരുടെ ബെഞ്ച് കൂടുതൽ നിർദേശങ്ങൾ ഉൾപ്പെടുത്തി പുതിയ ഉത്തരവ് നൽകിയത്.
എളുപ്പവഴിയിൽ വിജയിക്കുന്നവർ
സ്ഥാനാർഥിയുടെ ക്രിമിനൽ കേസുകളും മറ്റു പശ്ചാത്തലങ്ങളും അടങ്ങിയ വിവരങ്ങൾ പ്രാദേശിക, ദേശീയ മാധ്യമങ്ങളിലും പാർട്ടിയുടെ ഒൗദ്യോഗിക വെബ്സൈറ്റിലും ഫേസ്ബുക്ക്, ട്വിറ്റർ അടക്കമുള്ള സമൂഹ മാധ്യമങ്ങളിലും പ്രസിദ്ധപ്പെടുത്തണമെന്ന സുപ്രീംകോടതിയുടെ നിർദേശം ശുഭസൂചനയാണ്. കുറ്റകൃത്യങ്ങളുടെ സ്വഭാവം, അതിനു കാരണമായ വസ്തുതകൾ, ഏതെല്ലാം വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തപ്പെട്ടിട്ടുണ്ട്, അന്വേഷണം നടക്കുന്നുണ്ടെങ്കിൽ അവ സംബന്ധിച്ച വിവരങ്ങൾ, ഏതെല്ലാം കോടതികളിൽ കേസുണ്ട്, കേസ് നന്പർ തുടങ്ങിയ വിവരങ്ങൾ സ്ഥാനാർഥികളും അവർ ഉൾപ്പെട്ട രാഷ്ട്രീയ പാർട്ടികളും പ്രസിദ്ധപ്പെടുത്തണം.
ക്രിമിനൽ പ്രതിയെ എന്തുകൊണ്ടു സ്ഥാനാർഥിയാക്കിയെന്നും എന്തുകൊണ്ടു മറ്റുള്ളവരെ ഒഴിവാക്കിയെന്നും രാഷ്ട്രീയ പാർട്ടികൾ വിശദമാക്കണം. എന്നാൽ ക്രിമിനൽ കേസിൽ ഉൾപ്പെട്ടവർ ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് അയോഗ്യത കല്പിക്കണമെന്ന പബ്ലിക് ഇന്ററസ്റ്റ് ഫൗണ്ടേ ഷൻ, മുൻ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ജെ.എം. ലിംഗ്ദോ തുടങ്ങിയവരുടെ ഹർജിയിലെ പ്രധാന ആവശ്യം അംഗീകരിക്കപ്പെട്ടില്ല എന്നതു ഖേദകരമാണ്.
ജനങ്ങൾക്കുവേണ്ടി ജനങ്ങളാലുള്ള ഭരണം എന്നതാണു ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വം. പക്ഷേ മഹാഭൂരിപക്ഷം വരുന്ന പാവപ്പെട്ടവരും തൊഴിലാളികളും ചെറുകിട- ഇടത്തരം കർഷകർ, വ്യാപാരികൾ, ജീവനക്കാർ എന്നിവരുമെല്ലാം തഴയപ്പെടുന്നതാണു ഫലത്തിൽ കാണുന്നത്. വൻകിട കോർപറേറ്റ് മുതലാളിമാർ മുതൽ സന്പന്നരും പ്രബലരും ശക്തരുമായവർ ജനപ്രതിനിധികളാകുന്നു. പാർട്ടി നേതാക്കളെ പണം കൊടുത്തും മതവും ജാതിയും അടക്കം മറ്റു പല രീതികളിൽ സ്വാധീനിച്ചും സ്ഥാനാർഥിത്വം ഉറപ്പാക്കുകയും ഇതേ മാതൃകയിൽ വിജയിക്കുന്നതുമാണു നാം കാണുന്നത്.
തിരുത്തലിനായി പോരാടാം
മണിയും മസിൽപവറുമാണു രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നതെന്നതിൽ സംശയിക്കേണ്ട; ജാതി, മത സംഘടനകളും സംഘടിത ഗ്രൂപ്പുകളും ചെലുത്തുന്ന സമ്മർദങ്ങൾ വേറെ. രാഷ്ട്രീയ പാർട്ടികളുടെ നടത്തിപ്പിനും നേതാക്കളുടെ ഉൗരു ചുറ്റലിനും പ്രചാരണങ്ങൾക്കുമെല്ലാം കോടിക്കണക്കിനു രൂപയാണു ചെലവിടുന്നത്. ഈ പണം സംഭാവനയായി നൽകുന്ന കോർപറേറ്റ് ഭീമന്മാരും വൻകിട വ്യവസായികളും സന്പന്നരുമെല്ലാം പറയുന്നതു കേൾക്കാൻ ഭരണത്തിലേറുന്നവർ തയാറാകുന്നു. വ്യവസായ, മത നേതാക്കൾ പറയുന്നതുപോലെ നിയമനിർമാണം പോലും നടത്തുന്നു.
പല എംപിമാരുടെയും താത്പര്യങ്ങളിലെ വൈരുധ്യം വളരെ വ്യക്തമാണ്. അമേരിക്കൻ ഏജൻസികൾ വരെ ഇന്ത്യയിലെ നിയമനിർമാതാക്കളെയും നിയമനിർമാണത്തെയും നേരിട്ടും പരോക്ഷമായും സ്വാധീനിക്കുന്നു. രാജ്യത്തിന്റെയും സാധാരണക്കാരുടെയും പൊതുവായ താത്പര്യത്തിനും രാജ്യസുരക്ഷയ്ക്കും പോലും വിനാശകരമായ പലതും പിന്നാന്പുറങ്ങളിൽ നടക്കുന്നു.
ജനാധിപത്യ സംവിധാനവും രാഷ്ട്രീയവും ശുദ്ധീകരിക്കാൻ കോടതികളും തെരഞ്ഞെടുപ്പു കമ്മീഷനും മാത്രം ശ്രമിച്ചാൽ പോരാ. രാഷ്ട്രീയത്തിലും പുറത്തുമുള്ള നല്ലവരായ നേതാക്കളും പൊതുസമൂഹവും ജാഗ്രതയോടെയും നിശ്ചയദാർഢ്യത്തോടെയും തിരുത്തലുകൾക്കായി പോരാടേണ്ടതുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമെന്നതല്ല, മികച്ച ജനാധിപത്യ ഭരണം എന്നതാകട്ടെ ലക്ഷ്യം.
ഡൽഹി ഡയറി / ജോർജ് കള്ളിവയലിൽ