Friday, January 31, 2020 11:39 PM IST
നാശത്തിൽനിന്നു ദുരന്തത്തിലേക്ക്- ഇന്ത്യൻ സന്പദ്ഘടനയുടെ ഇപ്പോഴത്തെ പോക്കിനെക്കുറിച്ചു മുൻ പ്രധാനമന്ത്രിയും ധനകാര്യ വിദഗ്ധനുമായ ഡോ. മൻമോഹൻ സിംഗിന്റെ പ്രതികരണമാണിത്. റിപ്പബ്ലിക് ദിനത്തിൽ ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബോൽസൊനാരോയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മന്ത്രിമാരും സ്ഥാനപതിമാരും അടക്കമുള്ള അതിഥികൾക്കായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നൽകിയ അറ്റ് ഹോം വിരുന്നു സത്കാരം കഴിഞ്ഞുള്ള സംഭാഷണത്തിനിടെയാണ് ഇന്ത്യയുടെ സാന്പത്തിക നിലയെക്കുറിച്ചു മുൻ പ്രധാനമന്ത്രി ദീപിക ലേഖകനോടു പ്രതികരിച്ചത്.
ഇന്ത്യയുടെ സാന്പത്തിക സ്ഥിതിയെപ്പറ്റി രണ്ടു വാചകത്തിൽ ഉത്തരം പറയാമെന്നായിരുന്നു മുൻ പ്രധാനമന്ത്രിയുടെ പ്രതികരണം. "ബാഡ് ടു വേഴ്സ്' എന്നതു രണ്ടു വാക്കുകളിലെ ചെറിയ സൂചന മാത്രമാണെന്നും മൻമോഹൻ സിംഗ് വിശദീകരിച്ചു. സാന്പത്തിക നയങ്ങളും സമീപനങ്ങളും പാളുന്നു. മാന്ദ്യം പരിഹരിക്കാൻ ശരിയായ തിരുത്തൽ നടപടികളുടെ അഭാവവും പ്രശ്നം വഷളാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സാന്പത്തിക കുതിപ്പിനു കാരണമായ ഉദാരവത്കരണത്തിനു നേതൃത്വം നൽകിയ മുൻ ധനമന്ത്രിയുടെ വാക്കുകൾക്കു വലിയ വിലയുണ്ട്.
ഓക്സ്ഫഡിൽനിന്നു സാന്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റു നേടിയ ശേഷം ഐക്യരാഷ്ട്ര സഭയിൽ പ്രവർത്തിച്ചിരുന്ന മൻമോഹനെ വാണിജ്യ, വ്യവസായ ഉപദേഷ്ടാവായി എൽ.എൻ. മിശ്രയാണ് ഇന്ത്യയിലേക്ക് ക്ഷണിച്ചുവരുത്തിയത്. ധനമന്ത്രി മുതൽ പ്രധാനമന്ത്രി വരെയുള്ള സ്ഥാനങ്ങളും അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു. പിന്നീട് ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ, റിസർവ് ബാങ്ക് ഗവർണർ, ഇന്ത്യാ ഗവണ്മെന്റിന്റെ മുഖ്യ സാന്പത്തിക ഉപദേഷ്ടാവ്, അടൽ ബിഹാരി വാജ്പേയി സർക്കാരിന്റെ കാലത്തു രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് എന്നീ നിലകളിലും തിളങ്ങി.
നോട്ടിൽ തട്ടി മുറിവ്
സ്വർണശേഖരം വരെ പണയം വയ്ക്കേണ്ടിവന്ന ദുഃസ്ഥിതിയിൽനിന്നു ലോകത്തിലെ ഏറ്റവും കുതിക്കുന്ന സന്പദ്ഘടനയായി ഇന്ത്യയെ മാറ്റുന്നതിൽ മുഖ്യപങ്കു വഹിച്ചയാളാണ് മൻമോഹൻ. ആഗോള സാന്പത്തിക മാന്ദ്യത്തിന്റെ കാലത്ത് ഇന്ത്യയെ പിടിച്ചു നിർത്തിയതും ഇദ്ദേഹത്തിന്റെ മികവായിരുന്നു. ലോക രാഷ്ട്രങ്ങളുടെ തലവന്മാർ പോലും ഉപദേശത്തിനായി മൻമോഹന്റെ പക്കലെത്തി. ഏതായാലും മൻമോഹൻ സിംഗിന് സാന്പത്തിക മാനേജ്മെന്റ് അറിയില്ലെന്നു സാക്ഷാൽ നരേന്ദ്ര മോദി പോലും ഇന്നേവരെ പറഞ്ഞിട്ടില്ല.
കള്ളപ്പണം, വ്യാജ നോട്ടുകൾ, അഴിമതി, ഭീകരത തുടങ്ങിയവയെല്ലാം ഇല്ലാതാക്കാനെന്നു കൊട്ടിഘോഷിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകപക്ഷീയമായി 2016 നവംബർ എട്ടിനു നടപ്പാക്കിയ നോട്ട് അസാധുവാക്കലിനെതിരേ മൻമോഹൻ സിംഗ് നൽകിയ മുന്നറിയിപ്പുകൾ അക്ഷരംപ്രതി ശരിയായെന്ന് ഇപ്പോൾ തെളിഞ്ഞു. മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ (ജിഡിപി) രണ്ടു ശതമാനം കുറവുണ്ടാകുമെന്നതായിരുന്നു രാഷ്ട്രീയത്തിന് അപ്പുറത്ത് മൻമോഹൻ നൽകിയ പ്രധാന മുന്നറിയിപ്പ്.
ആസൂത്രിത കൊള്ളയും നിയമാനുസൃത പിടിച്ചുപറിയും ആണ് നോട്ട് അസാധുവാക്കലെന്ന മൻമോഹന്റെ വിമർശനത്തിലും രാഷ്ട്രീയത്തേക്കാളേറെ പല യാഥാർഥ്യങ്ങളുമുണ്ട്. നിരോധിച്ച 500, 1000 കറൻസി നോട്ടുകളുടെ 99.3 ശതമാനവും ബാങ്കിംഗ് സംവിധാനത്തിൽ തിരിച്ചെത്തിയതുതന്നെ സർക്കാരിന്റെ ലക്ഷ്യം പാടെ തകർന്നുവെന്നു തെളിയിക്കുന്നതാണ്. കള്ളപ്പണവും വ്യാജ നോട്ടുകളും അഴിമതിയും മറ്റും ഇല്ലാതാകുമെന്ന വാഗ്ദാനങ്ങൾ വെറും ജലരേഖകളായി.
കാണാനില്ല കള്ളപ്പണം
സ്വിസ് ബാങ്കുകളിൽ അടക്കം വിദേശത്തുള്ള ദശലക്ഷക്കണക്കിനു കോടി രൂപയുടെ കള്ളപ്പണവും രാജ്യത്തു പ്രചാരണത്തിലുണ്ടായിരുന്ന ലക്ഷക്കണക്കിനു കോടിയുമെല്ലാം തിരിച്ചുപിടിച്ചു രാജ്യത്തിന്റെ ഖജനാവിലേക്കു മുതൽക്കൂട്ടുമെന്ന മോഹത്തെക്കുറിച്ചു പിന്നീടു നരേന്ദ്ര മോദി പോലും മിണ്ടാതായി. ജമ്മു കാഷ്മീരും മുത്തലാക്കും മുതൽ പൗരത്വ പ്രശ്നം വരെയുള്ളവയിലേക്കു ജനശ്രദ്ധ തിരിച്ചുവിട്ടതോടെ ജനം പഴയതു മറക്കുമെന്നാണു ബിജെപിയുടെ വിശ്വാസം.
ജിഡിപിയിലെ കുറവു മൂലം രാജ്യത്തിനുണ്ടായ നഷ്ടം ഏകദേശം 2.8 ലക്ഷം കോടി രൂപയാണ്. ഇന്ത്യ കണ്ട എല്ലാ അഴിമതിക്കേസുകളിലെ ആരോപണങ്ങൾ മുഴുവൻ ചേർത്താൽ പോലും ഇതിനടുത്തു പോലും നഷ്ടം വന്നിട്ടില്ല. ഫലത്തിൽ രാജ്യത്ത് ഇതുവരെയുള്ള എല്ലാ സർക്കാരുകളും കൂടി ചേർന്നു നഷ്ടപ്പെടുത്തിയതിലും കൂടുതൽ തുകയാണു ആറു വർഷം കൊണ്ട് എൻഡിഎ സർക്കാർ നഷ്ടമാക്കിയിരിക്കുന്നത്.
മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം ആദ്യമായി ജിഡിപി വളർച്ച അഞ്ചു ശതമാനത്തിലേക്കു വീണ്ടും വീണിരിക്കുകയാണ്. എട്ടു ശതമാനത്തോളം വളരേണ്ട സന്പദ്ഘടനയാണ് 11 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന അഞ്ചു ശതമാനത്തിലേക്കു കൂപ്പുകുത്തിയത്. കഴിഞ്ഞ ജൂലൈ- സെപ്റ്റംബർ പാദത്തിൽ വളർച്ചാനിരക്ക് 4.5 ശതമാനമായാണു താഴ്ന്നത്.
ശബ്ദം നൽകി ധനമന്ത്രി
കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ഇന്നു രാവിലെ ലോക്സഭയിൽ അവതരിപ്പിക്കുന്ന ബജറ്റിലൂടെ സന്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കാൻ കഴിയുമോയെന്നതാണു മുഖ്യം. സാന്പത്തിക മേഖലയിലെ മാന്ദ്യത്തിനു മരുന്നുണ്ടോ എന്നാണ് അറിയേണ്ടത്. ആദായനികുതി സ്ലാബുകളിലെ കാര്യമായ ഇളവുകൾ പോലുള്ള ചിലതുകൊണ്ടു മാത്രം ഉപഭോഗം കൂട്ടാനും വളർച്ച ദ്രുതഗതിയിലേക്കു തിരിച്ചു കൊണ്ടുവരാനും മതിയാകില്ല. മുംബൈ ഓഹരിവിപണിയിലെ സെൻസെക്സ് 190 പോയിന്റ് നഷ്ടത്തിൽ ഇന്നലെ ക്ലോസ് ചെയ്തത് കേന്ദ്ര ബജറ്റിനെക്കുറിച്ചു പ്രതീക്ഷയില്ലാതെയാണ്.
മോദി- ഷാ കൂട്ടുകെട്ടിന്റെ ചങ്ങാത്തക്കാരായ വൻ മുതലാളിമാരും ആർഎസ്എസിലെ ബുദ്ധിജീവികളും നൽകുന്ന നിർദേശം വച്ച് ഉദ്യോഗസ്ഥർ തയാറാക്കുന്ന കേന്ദ്ര ബജറ്റ് നിർമലാ സീതാരാമന്റെ സ്വരത്തിൽ ഇന്നു ലോക്സഭയിൽ കേൾക്കാമെന്നാണു പ്രതിപക്ഷത്തെ ചിലർ പരിഹസിക്കുന്നത്. ഈ പരിഹാസം അപ്പാടെ തെറ്റാണെന്നു തറപ്പിച്ചു പറയാനുമാകില്ല. മോദിയും ഷായുമാണ് എല്ലാ വകുപ്പുകളുടെയും മന്ത്രിമാരെന്നാണു നോർത്ത്, സൗത്ത് ബ്ലോക്കുകളിലെ അധികാരത്തിന്റെ ഇടാനാഴികളിൽ കേൾക്കുന്നത്.
ചൈനയിലെ കൊറോണ വൈറസ് ബാധ പോലെ ഗുരുതരമായി മാറിയ സാന്പത്തിക നിലയെ വീണ്ടും പഴയ കുതിപ്പിലേക്കു കൊണ്ടുവരാൻ നാട്ടു മരുന്നുകൾ പോരാതെ വരും. വ്യവസായികൾ, വ്യാപാരികൾ, നിക്ഷേപകർ എന്നിവർ മുതൽ കർഷകരും കർഷകത്തൊഴിലാളികളും നിർമാണ തൊഴിലാളികളും വരെയുള്ളവർക്ക് ആത്മവിശ്വാസവും ആശ്വാസവും നൽകാൻ രണ്ടാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റിനു കഴിയേണ്ടതുണ്ട്.
പ്രതിസന്ധികളുടെ പൊള്ളൽ
സാന്പത്തിക മുരടിപ്പു മാറ്റാനും കാർഷിക, വ്യാവസായിക, വാണിജ്യ, വ്യാപാര, നിർമാണ, ഉത്പാദന മേഖലകളിലെ തകർച്ചയ്ക്കു പരിഹാരം കാണാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയുകയെന്നതു വലിയ വെല്ലുവിളിയാണ്. സാന്പത്തിക മാനേജ്മെന്റിലും നയങ്ങളിലും നികുതിഘടനയിലുമെല്ലാം വലിയ മാറ്റങ്ങളും ക്രിയാത്മക നടപടികളും എടുക്കാൻ ബജറ്റിനു കഴിയുമോയെന്നു തെളിയിക്കേണ്ടതു കേന്ദ്രസർക്കാരും ധനമന്ത്രിയുമാണ്.
കോർപറേറ്റ് ഭീമന്മാർക്കും ചങ്ങാത്ത മുതലാളിമാർക്കും അനുകൂലമായ നയപരിപാടികളും നിയമനിർമാണങ്ങളും നികുതിയിളവുകളുമാണ് മോദി സർക്കാർ നടപ്പാക്കുന്നതെന്നതു പ്രതിപക്ഷത്തിന്റെ ആരോപണം ആകും. എന്നാൽ, രാജ്യത്തെ ഭൂരിപക്ഷം വരുന്ന കർഷകർ, കർഷകത്തൊഴിലാളികൾ, മറ്റു തൊഴിലാളികൾ, ചെറുകിട- ഇടത്തരം വ്യാപാരികൾ, വ്യവസായികൾ, പരന്പരാഗത വ്യവസായികൾ, ചെറുകിട സംരംഭകർ തുടങ്ങിയവർക്കുവേണ്ടി എന്തു ചെയ്തുവെന്നതാണു പ്രധാനം. പാവപ്പെട്ട തൊഴിലാളികൾക്കു നേരിട്ടു പണം കിട്ടിയിരുന്ന തൊഴിലുറപ്പു പദ്ധതി പോലും മൃതപ്രായത്തിലാണ്.
യുപിയിലും ബിഹാറിലും ഗ്രാമങ്ങളിൽ പോലും പ്രധാനമന്ത്രി മോദിയുടെ ചിരിക്കുന്ന മുഖവുമായി വലിയ ബിൽ ബോർഡുകൾ കാണാനാകും. 2022ൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനമാണ് ഈ വലിയ പരസ്യബോർഡുകളിലുള്ളത്. സാധാരണക്കാരന്റെ നികുതിപ്പണം ഉപയോഗിച്ചു നൽകുന്ന പരസ്യങ്ങൾക്കും മോദിയുടെ പ്രതിച്ഛായ സൃഷ്ടിക്കലിനും അപ്പുറത്തു കർഷകർ കൂടുതൽ ദരിദ്രരാകുന്നുവെന്നതാണു കേരളം മുതൽ ജമ്മു കാഷ്മീർ വരെയുള്ള സ്ഥിതി.
ലക്ഷക്കണക്കായ ചെറുകിട, ഇടത്തരം കർഷകരുടെ വരുമാനം ഗണ്യമായി കുറയുകയും കടം കൂടി വരുകയും ചെയ്യുന്നുവെന്നതാണു വസ്തുത. കേരളത്തിന്റെ സന്പദ്ഘടനയുടെ നട്ടെല്ലായിരുന്ന റബർ, കുരുമുളക്, ഏലം, നാളികേരം, നെല്ല് തുടങ്ങിയ ഒട്ടുമിക്ക കൃഷികളും വൻ നഷ്ടത്തിലായി. കർഷകരും തൊഴിലാളികളും വ്യാപാരികളുമെല്ലാം കാർഷിക പ്രതിസന്ധിയുടെ പൊള്ളലിൽ ദുരിതക്കയത്തിലാണ്.
ഒന്നും ശുഭസൂചകമല്ല
പാർലമെന്റിൽ ഇന്നലെ സമർപ്പിച്ച 2019-2020ലെ സാന്പത്തിക സർവേ റിപ്പോർട്ടിലെ സൂചനകളും സൂചികകളും ശുഭകരമല്ല. നടപ്പു സാന്പത്തിക വർഷം അഞ്ചു ശതമാനമാണു വളർച്ചാനിരക്കെന്നു കേന്ദ്രസർക്കാരിന്റെതന്നെ സാന്പത്തിക സർവേ വ്യക്തമാക്കി. കേന്ദ്രസർക്കാർ മുന്നോട്ടുവച്ച പ്രതീക്ഷ പോലും സാന്പത്തിക വളർച്ചയിൽ നേടാനായില്ലെന്ന സമ്മതം റിപ്പോർട്ടിലുണ്ട്. നടപ്പു വർഷത്തിൽ ഏഴു ശതമാനം വളർച്ച നേടുമെന്നായിരുന്നു കഴിഞ്ഞ വർഷം പ്രവചിച്ചിരുന്നത്. 2021ൽ ആറു മുതൽ 6.5 ശതമാനം വരെ വളർച്ച നേടുമെന്ന പുതിയ പ്രതീക്ഷയും തമാശയാകാതിരിക്കട്ടെ. ഇതു പറയാനും കാരണമുണ്ട്. ഇന്നലെ രാവിലെ പ്രസിദ്ധീകരിച്ച സാന്പത്തിക സർവേയിൽ 2020-21 സാന്പത്തിക വർഷം ആറു മുതൽ 6.5 ശതമാനം വരെ വളർച്ച നേടുമെന്നാണു പറയുന്നത്.
ഇതിനു ശേഷം ഇന്നലെ വൈകുന്നേരം കേന്ദ്രസർക്കാർ പുറത്തുവിട്ട 2018-19 വർഷത്തെ വളർച്ചാ നിരക്കിലും പ്രതീക്ഷയും വസ്തുതയും തമ്മിൽ അകലമുണ്ട്. 2018-19ൽ 6.1 ശതമാനം വളർച്ചയെന്നാണു വൈകുന്നേരത്തെ സർക്കാരിന്റെ വിശദീകരണം. നേരത്തെ 6.8 ശതമാനം വളർച്ചയായിരുന്നു സർക്കാർ കണക്കുകൂട്ടിയിരുന്നത്.
സാന്പത്തികം നിർണായകം
ഉള്ളിയും സവോളയും ഉരുളക്കിഴങ്ങും തക്കാളിയും ധാന്യങ്ങളും അടക്കമുള്ള അവശ്യവസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ കാര്യമായി ഇടപെടാൻ സർക്കാരിനായില്ലെന്ന വിലയിരുത്തലും സാന്പത്തിക സർവേ റിപ്പോർട്ടിലുണ്ട്. പാൽ, മൽസ്യം, മാംസം, അരി, ഗോതന്പ് മുതലുള്ളവ മുതൽ വിദ്യാഭ്യാസ, ചികിൽസാ ചെലവുകളെല്ലാം കുടുംബബജറ്റുകളെ തകിടം മറിക്കുകയാണ്. പാവപ്പെട്ടവരെയും സാധാരണക്കാരെയും ഏറെ വിഷമിപ്പിക്കുന്ന വിലക്കയറ്റം തടയുന്നതിലെ പരാജയം സർക്കാരിന്റെതന്നെ സർവേയിൽ ഫലത്തിൽ സമ്മതിക്കുന്നു. വിലക്കയറ്റം അത്രയേറെ രൂക്ഷമാണ്.
സാന്പത്തിക മുരടിപ്പു മറികടക്കാൻ കൂടുതൽ സാന്പത്തിക പരിഷ്കരണങ്ങൾ വേഗത്തിൽ നടപ്പിലാക്കണമെന്നും കേന്ദ്രസർക്കാരിന്റെ മുഖ്യ സാന്പത്തിക ഉപേദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യന്റെ സർവേ റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്. ധനകമ്മി കുറച്ചാൽ മാത്രമേ സാന്പത്തിക വളർച്ച ഉണ്ടാകൂവെന്ന മുന്നറിയിപ്പും പ്രധാനമാണ്.
രാഷ്ട്രപുരോഗതിയിൽ സാന്പത്തിക വളർച്ച ഏറ്റവും നിർണായക ഘടകമാണ്. വിവാദങ്ങളും വിഭാഗീയതകളും രാഷ്ട്രീയക്കളികളും മാറ്റിവച്ച് ഇന്ത്യയുടെ സന്പദ്ഘടനയെ വളർച്ചയിലേക്കു തിരിച്ചു കൊണ്ടുവരാൻ ആകട്ടെ ഇനിയുള്ള നാളുകൾ. പൗരത്വത്തിന്റെയും മതത്തിന്റെയും പേരിലുള്ള ഭിന്നതകളല്ല, മറിച്ചു ജനങ്ങളുടെ ക്ഷേമവും രാജ്യത്തിന്റെ പുരോഗതിയുമാകണം സർക്കാരിന്റെ ലക്ഷ്യം. ജയിക്കണം ഇന്ത്യ.
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ