Saturday, January 25, 2020 1:49 AM IST
ഭരണഘടനയിൽ വിശ്വാസമർപ്പിച്ചു വലിയ വിഭാഗം ജനങ്ങൾ, പ്രത്യേകിച്ചു യുവജനങ്ങൾ സമാധാനപരമായ പ്രതിഷേധ സ്വരം ഉയർത്തുന്നത് ഉത്സാഹഭരിതനാക്കുന്നു- മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിയുടെ ഈ വാക്കുകൾക്ക് അർഥതലങ്ങളേറെ. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ ഡൽഹിയിൽ നടത്തിയ ഒൗദ്യോഗിക പരിപാടിയിലാണു ഭാരതരത്ന നൽകി രാഷ്ട്രം ആദരിച്ച പ്രണാബ് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്ന പ്രസ്താവന നടത്തിയതെന്നതാണു ശ്രദ്ധേയം.
കേൾക്കുന്നതും വാദിക്കുന്നതും എതിർക്കുന്നതുമാണു ജനാധിപത്യത്തിന്റെ സത്തയെന്നു മുൻ രാഷ്ട്രപതി ഓർമിപ്പിച്ചു. രാജ്യമെന്പാടും നടന്നുവരുന്ന സമാധാനപരമായ പ്രതിഷേധങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ വേരുകൾ കൂടുതൽ ബലപ്പെടുത്തും. അഭിപ്രായ സമന്വയമാണു ജനാധിപത്യത്തിന്റെ ജീവരക്തം- ഇന്ത്യയുടെ പ്രഥമ തെരഞ്ഞെടുപ്പു കമ്മീഷണറായിരുന്ന സുകുമാർ സെന്നിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഭാഷണ പരന്പരയുടെ ആദ്യത്തേതായിരുന്നു പ്രണാബിന്റേത്.
ആണിക്കല്ലായി ഭരണഘടന
സുപ്രീംകോടതിയിലും രാജ്യമെങ്ങുമുള്ള മറ്റു പല സ്ഥാപനങ്ങളിലും പൗരന്മാർ കൂട്ടംചേർന്നു ഭരണഘടനയുടെ ആമുഖം വായിക്കുന്നതു ജനാധിപത്യത്തിന്റെ നേട്ടമാണ്. വക്കീലന്മാരുടെ നേതൃത്വത്തിൽ ഇന്നലെയും സുപ്രീംകോടതിക്കു മുന്നിൽ ഭരണഘടന വായിച്ചുകേൾപ്പിച്ചതും കേട്ടതും എത്രയോ നല്ല രീതിയാണ്. പ്രതിഷേധിക്കാൻ ക്രിയാത്മകവും അർഥവത്തുമായ മാർഗങ്ങൾ കണ്ടുപിടിച്ച സർവകലാശാല വിദ്യാർഥികളും ഡൽഹി ഷഹീൻ ബാഗിലെ വീട്ടമ്മമാരുമെല്ലാം ഇന്ത്യയുടെ പ്രതീക്ഷകളാണ്.
പൗരത്വ നിയമ ഭേദഗതി (സിഎഎ), ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി), ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) എന്നിവയുടെ പേരിൽ രാജ്യത്തെ ജനങ്ങളുടെയിടയിൽ ആശങ്കകളും ഭിന്നതകളും വിതയ്ക്കുന്നവരെ പോലും അത്ഭുതപ്പെടുത്തുകയാണ് സാധാരണ ജനങ്ങൾ. രാഷ്ട്രീയ പാർട്ടികളുടെയോ നേതാക്കളുടെയോ പോലും പിന്തുണയില്ലാതെയാണു ജനാധിപത്യ വിശ്വാസികൾ ഭരണഘടനയും മതേതരത്വവും കാക്കാനായി അനേകം ആഴ്ചകളായി തളരാതെ പോരാടുന്നത്.
വെല്ലുവിളികൾ നേരിട്ട് ഏഴു പതിറ്റാണ്ടു പിന്നിട്ട ഇന്ത്യൻ ജനാധിപത്യം ഇപ്പോൾ ഇടിയുന്നതാണു പുതിയ വാർത്ത. ജിഡിപി എന്ന സാന്പത്തിക വളർച്ചാ സൂചികയും രൂപയുടെ മൂല്യവും മുതൽ മനുഷ്യന്റെ വില വരെ ഇടിയുന്ന കാലത്ത് ആഗോള ജനാധിപത്യ സൂചികയിലെ ഇന്ത്യയുടെ സ്ഥാനം 51-ലേക്കു കൂപ്പുകുത്തിയതിൽ അതിശയിക്കാനില്ല. പശുവിനെ ആരാധിക്കുന്പോഴും മനുഷ്യനെ തല്ലിക്കൊല്ലുന്നവരും ചെറിയ പെണ്കുട്ടികളെ പോലും കൂട്ടമാനഭംഗം ചെയ്ത് കൊലപ്പെടുത്തുന്നവരും ഈ നൂറ്റാണ്ടിലുമുള്ള രാജ്യമാണല്ലോ ഇന്ത്യ.
2006നു ശേഷം ആദ്യമാണു ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ആയ ഇന്ത്യ പട്ടികയിൽ ഒറ്റയടിക്ക് 10 സ്ഥാനങ്ങൾ കീഴോട്ടടിക്കുന്നത്. ഇതേ ജനാധിപത്യത്തിന്റെ പേരിലായിരുന്നു ഓരോ ഇന്ത്യക്കാരനും ഇതുവരെ വലിയ അഭിമാനം കൊണ്ടിരുന്നത്. ദി ഇക്കണോമിസ്റ്റ് ദിനപത്രത്തിന്റെ സഹോദരസ്ഥാപനമായ ദി ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് 165 രാജ്യങ്ങളിൽ നടത്തിയ ഗവേഷണ സർവേയിലാണ് ഇന്ത്യ നാണംകെട്ടത്. ഏഷ്യ- ഓസ്ട്രേലിയ മേഖലയിൽ തായ്വാന്റെ പിന്നിലെത്തിയിരിക്കുന്നു ഇന്ത്യ.
ഇടിയുന്ന ജനാധിപത്യ ഛായ
ഇന്ത്യയിൽ മാത്രമല്ല ലോകമെങ്ങും ജനാധിപത്യത്തിന്റെ മൂല്യം ഇടിയുകയാണെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പൗരസ്വാതന്ത്ര്യം കുറയുന്നതിലൂടെയാണു ജനാധിപത്യം പിന്നോട്ടടിക്കുന്നത്. ജമ്മു കാഷ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന 370, 35എ അനുച്ഛേദങ്ങൾ റദ്ദാക്കിയതും ഇന്റർനെറ്റ് സൗകര്യം പോലും വിലക്കിയതും ആസാമിൽ 19 ലക്ഷം പേരെ പൗരത്വ രജിസ്റ്ററിൽ നിന്നു പുറത്താക്കിയതുമെല്ലാം ഇന്ത്യൻ ജനാധിപത്യത്തിനും പൗരസ്വാതന്ത്ര്യത്തിനും തിരിച്ചടികളാണെന്നു സർവേ റിപ്പോർട്ടിൽ പറയുന്നു.
അഴിമതിയുടെ കാര്യത്തിലും ഇന്ത്യയുടെ സ്ഥാനം ലോകത്ത് 80-ാം സ്ഥാനത്തേക്കു വീണിരിക്കുകയാണ്. ഡാവോസിൽ ഇന്നലെ സമാപിച്ച ലോക സാന്പത്തിക ഫോറത്തിൽ ട്രാൻസ്പേരൻസി ഇന്റർനാഷണൽ പ്രസിദ്ധീകരിച്ച അഴിമതി അവബോധ സൂചികയിലാണ് (കറപ്ഷൻ പെർസപ്ഷൻ ഇൻഡക്സ്- സിപിഐ) 41 പോയിന്റുമായി ഇന്ത്യ എണ്പതാം സ്ഥാനത്തേക്കു വീണത്. ചൈന, മൊറോക്കോ, ഘാന, ബെനിൻ എന്നീ രാജ്യങ്ങളും ഇന്ത്യയുടെ അതേ നിലവാരത്തിലാണെന്നതാണു തമാശ. ഇന്ത്യയുടെ സ്ഥാനം 80 ആണെങ്കിൽ പാക്കിസ്ഥാന്റെ സ്ഥാനം 120 ആണ്.
ഡെൻമാർക്ക്, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളാണ് അഴിമതി കുറവുള്ള രാജ്യങ്ങളുടെ മുന്നിലെത്തിയത്. ഫിൻലൻഡ്, സിംഗപ്പൂർ, സ്വീഡൻ, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലും അഴിമതി താരതമ്യേന കുറവാണ്. നോർവേ, നെതർലൻഡ്സ്, ജർമനി തുടങ്ങിയവയും മെച്ചപ്പെട്ട രാജ്യങ്ങളുടെ പട്ടികയിലുണ്ട്.
തെരഞ്ഞെടുപ്പു പ്രചാരണങ്ങൾക്കും മറ്റും വലിയ തോതിൽ പണമൊഴുക്കുന്ന രാജ്യങ്ങളിലും അതിസന്പന്നരായവരുടെ വാക്കുകൾക്കു സർക്കാരുകൾ ചെവികൊടുക്കുന്ന രാജ്യങ്ങളിലുമാണ് അഴിമതി കൂടുതൽ എന്നതാണു റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഇതൊക്കെ മനസിലാക്കിയാണു ഭരിക്കുന്നതെന്നതിൽ സംശയിക്കാനില്ല.
കുന്നുകൂട്ടി കോർപറേറ്റുകൾ
രാജ്യത്തെ സാന്പത്തികനില തകരുന്പോഴും അംബാനിമാരും അദാനിമാരും പേടിഎം മുതലാളിയുമെല്ലാം സന്പത്തും ലാഭവും വൻതോതിൽ കൂട്ടുന്നതാണു പുതിയ ഇന്ത്യ. രാജ്യത്തെ ഇടത്തരം, ചെറുകിട വ്യവസായികളും വ്യാപാരികളും കർഷകരും തൊഴിലാളികളുമെല്ലാം ദുരിതക്കയത്തിൽ നക്ഷത്രമെണ്ണുകയുമാണ്. വരുമാനം കുറയുകയും വിലക്കയറ്റം രൂക്ഷമാവുകയും ചെയ്യുന്നതു സ്ഥിതി വഷളാക്കുന്നു.
ലക്ഷങ്ങളിലും ഏതാനും കോടികളിലുമായിരുന്ന അഴിമതി ആയിരക്കണക്കിനു കോടികളായി കൂടി. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സന്പത്ത് മാത്രം പല മടങ്ങു കൂടുന്നതും കോർപറേറ്റുകളും വൻകിട മുതലാളിമാരുമെല്ലാം ഭരണക്കാർക്കു സ്തുതി പാടുന്നതും ജനം കാണുന്നുണ്ട്. അഴിമതിയും കള്ളപ്പണവും ഭീകരതയും ഇല്ലാതാക്കാനെന്നു പറഞ്ഞു മോഹിപ്പിച്ചു മോദി നടപ്പാക്കിയ നോട്ട് റദ്ദാക്കലിനു ശേഷം സ്ഥിതി കൂടുതൽ മോശമായി. ആറു വർഷം ഭരിച്ചിട്ടും കള്ളപ്പണവും വ്യാജ കറൻസിയുമെല്ലാം കൂടുന്നതിന്റെ വാർത്തകളാൽ പത്രങ്ങൾ നിറയുന്നു.
അഴിമതിയും അക്രമങ്ങളും കൂടിയതിനേക്കാൾ ഭീകരമാണു ജനങ്ങളിൽ കൂടിവരുന്ന വിദ്വേഷവും വർഗീയമായ ഭിന്നതകളും. എല്ലാ മതങ്ങളെയും ഉൾക്കൊള്ളുകയും സ്വാംശീകരിക്കുകയും പരസ്പര ബഹുമാനത്തോടെ ഏകോദര സഹോദരങ്ങളായി കഴിയുന്നതുമായിരുന്നു ഭാരതീയ സംസ്കാരത്തിന്റെ അന്തഃസത്ത. ബഹുസ്വരതയാണു ഹിന്ദുമതത്തിന്റെയും ഉന്നതമായ സവിശേഷത.
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു എന്ന വേദവാക്യമാണു ഭാരത സംസ്കാരത്തിന്റെ പൊരുൾ. എല്ലാ മതങ്ങളെയും ഒരുപോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മതേതര സംസ്കാരം. യവന സംസ്കാരം, റോമൻ സംസ്കാരം, ഈജിപ്ഷ്യൻ സംസ്കാരം എന്നിങ്ങനെ പല സംസ്കാരങ്ങളെക്കുറിച്ചും കേട്ടിട്ടുണ്ടെങ്കിലും ഭാരതീയ സംസ്കാരത്തിന്റെ മാഹാത്മ്യം പാശ്ചാത്യ സംസ്കാരങ്ങളേക്കാൾ മഹനീയവുമാണ്.
വേരുറയ്ക്കുന്ന വെറുപ്പ്, ഭിന്നത
പുരാതന ഋഷിവര്യന്മാർ തലമുറകളിലൂടെ കൈമാറിയ തത്ത്വചിന്തയും വിജ്ഞാനവും സംസ്കാരവുമെല്ലാം ചേർന്നതാണു നമ്മുടെ അഭിമാനമായ ആർഷഭാരത സംസ്കാരം. ഇതാകട്ടെ ഏതെങ്കിലും പാർട്ടിക്കോ മതത്തിനോ വർഗത്തിനോ മാത്രം അവകാശപ്പെട്ടതല്ല. ഓരോ ഭാരതീയനും മാനവരാശിക്കാകമാനവും അവകാശപ്പെട്ടതാണ്. നാനാത്വത്തിലെ ഏകത്വവും ബഹുസ്വരതയുമാണ് ഇന്ത്യയുടെ പാരന്പര്യവും ശക്തിയും.
പക്ഷേ, ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം കൈപ്പിടിയിലാക്കാനാണ് ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളും നേതാക്കളും ശ്രമിച്ചത്. ജാതി, മത, വർഗ, ദേശങ്ങളുടെ പേരിൽ ജനങ്ങളിൽ വിഭാഗീയതയും വർഗീയതയും വളർത്താനുള്ള ശ്രമങ്ങളെ ജനങ്ങൾ തന്നെയാണു ചെറുത്തു തോൽപിക്കേണ്ടത്. സവർണരെന്നും അവർണരെന്നും മുന്പും ജനങ്ങളെ തിരിച്ചിരുന്നു. കീഴാളന്മാരെന്നും ദളിതരെന്നും പറഞ്ഞ് ഒരു വലിയ വിഭാഗം ജനതയെ അടിച്ചമർത്തുകയും ചൂഷണം ചെയ്യുകയും ചെയ്തു.
പുതിയ കാലത്തു മതത്തിന്റെയും ജാതിയുടെയും പേരിലാണു കൂടുതൽ ഭിന്നതകൾ സൃഷ്ടിക്കുന്നത്. ഭൂരിപക്ഷ- ന്യൂനപക്ഷ വർഗീയത വളർത്തി മുതലെടുക്കാൻ ശ്രമിക്കുന്നതിൽ ആരാകും മുന്നിലെന്നേ സംശയിക്കാനുള്ളൂ. പക്ഷേ രാജ്യഭരണം പിടിക്കാനും അതു നിലനിർത്താനും എല്ലാ സീമകളും കടന്നാണു ബിജെപി ഇപ്പോൾ പായുന്നത്. രാജ്യവും ഭരണഘടനയും വരെ അപകടത്തിലാക്കുന്നതാണീ പോക്കെന്നു രാഷ്ട്രീയമില്ലാത്തവർ പോലും സംശയിക്കുന്നു.
അധികാരത്തിലെത്താൻ ഉപയോഗപ്പെടുത്തിയ ബാബറി മസ്ജിദ് തകർക്കലും രാമക്ഷേത്ര നിർമാണവും ബിജെപിക്കാർക്കു പോലും ഇപ്പോൾ വലിയ ചർച്ചാവിഷയമല്ല. പാക്കിസ്ഥാൻ വിരോധം വളർത്തി രാഷ്ട്രീയ മുതലെടുപ്പിനായിരുന്നു പിന്നീടുള്ള ശ്രമങ്ങൾ. അതിനു ശേഷമാണ് മുത്തലാക്ക് നിരോധന നിയമം, ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കലും കേന്ദ്രഭരണ പ്രദേശങ്ങളായുള്ള വെട്ടിമുറിക്കലും മുതൽ ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ നിയമ ഭേദഗതിയും ജനസംഖ്യാ രജിസ്റ്ററും പോലുള്ള പൗരത്വ വിവാദങ്ങൾ വരെയുള്ളവയിലേക്കു ശ്രദ്ധ തിരിച്ചു ജനങ്ങളെ രണ്ടു തട്ടിലാക്കുന്ന നടപടികൾക്കു തുടക്കമിട്ടത്.
പോരാട്ടം കണ്ടു തിരുത്തണം
സാന്പത്തിക തളർച്ചയും കാർഷിക പ്രതിസന്ധിയും തൊഴിലില്ലായ്മയും വ്യവസായ, വാണിജ്യ, വ്യാപാര മാന്ദ്യവും ജിഎസ്ടി നടപ്പാക്കലിലെ പാളിച്ചകളും കുതിച്ചുയരുന്ന വിലയക്കറ്റവും എല്ലാം സൃഷ്ടിക്കുന്ന വലിയ പ്രശ്നങ്ങളിൽ ശ്രദ്ധിക്കേണ്ട സർക്കാരാണു പൗരത്വം അമ്മാനമാടി രാജ്യത്തു പ്രതിസന്ധി സൃഷ്ടിക്കുന്നത്. അതാണു വലിയ അപകടവും. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള അതിക്രമങ്ങൾ തടയാനും ഇപ്പോഴും ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള 25 കോടിയിലേറെ വരുന്ന പാവങ്ങൾക്കു തുല്യനീതിയും ക്ഷേമവും ഉറപ്പാക്കാനും വികസനം ദ്രുതഗതിയിലാക്കാനുമാണു സർക്കാർ പ്രയത്നിക്കേണ്ടത്.
ജനാധിപത്യത്തിന്റെ തകർച്ചയും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾക്കെതിരായ നീക്കങ്ങളും അഴിമതിയുടെ വളർച്ചയും ഇന്ത്യയുടെ സ്വത്വബോധം പോലും തകർക്കുന്നവയാണ്. വാചകക്കസർത്തുകൾക്കപ്പുറത്ത് എല്ലാ സൂചികകളും സൂചനകളും ഇന്ത്യയുടെ ഇതുവരെയുള്ള മുന്നേറ്റങ്ങളെ താഴോട്ടു വലിച്ചിറക്കുന്നവയാണ്. സർക്കാരിനെ തിരുത്താൻ ജനങ്ങളും മാധ്യമങ്ങളും നീതിപീഠങ്ങളും ജാഗ്രത വിടാതെ പോരാടേണ്ട സമയമാണിത്. നാളെ 71-ാം റിപ്പബ്ലിക് ദിനാഘോഷത്തിനു തയാറെടുക്കുന്പോൾ മഹത്തായ രാഷ്ട്രമായി ഇന്ത്യയെ നിലനിർത്തുന്ന ഭരണഘടനയെ സംരക്ഷിക്കുമെന്ന് ഓരോ ഭാരതീയനും പ്രതിജ്ഞ ചെയ്യേണ്ടതുണ്ട്.
ജയ് ഹിന്ദ്.
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ