Thursday, January 23, 2020 1:13 AM IST
ആരോഗ്യരംഗം ആഗോളതലത്തിൽതന്നെ അതിസങ്കീർണമായി തീർന്നിരിക്കുന്ന ഒരു കാലഘട്ടമാണിത്. മുടക്കുന്ന പണത്തിന് അനുസരിച്ചുള്ള ഗുണമേന്മ, സാങ്കേതികത വർധിക്കുന്പോൾ മനുഷ്യത്വത്തെ അവഗണിക്കാതിരിക്കൽ, ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അന്തരം തുടങ്ങിയ കാര്യങ്ങളിൽ ഒരു സംതുലനം കണ്ടെത്തുകയെന്നത് ആരോഗ്യമേഖലയിൽ വലിയ വെല്ലുവിളി ഉയർത്തുന്നു. അനുകന്പ, എല്ലാവർക്കും പ്രാപ്യമായ ചെലവുകുറഞ്ഞ ചികിത്സ, ഗുണമേന്മ, സമഗ്ര രോഗശാന്തി തുടങ്ങി ആരോഗ്യ മേഖലയുടെ അടിസ്ഥാനമായിരിക്കുന്ന മൂല്യങ്ങൾ സംരക്ഷിക്കുകയെന്നതും വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു.
ഇത്ര സങ്കീർണവും വെല്ലുവിളി നിറഞ്ഞതുമായ സാഹചര്യങ്ങളിൽ ദൃഢനിശ്ചയവും ധാർമികമൂല്യവും കൈമുതലാക്കിയ ഒരു കൂട്ടം വനിതകൾ നമ്മുടെ രാജ്യത്തെ ഏറ്റവും ദുർബലരായവർക്കു വേണ്ടി പ്രവർത്തിക്കുന്നുവെന്നുള്ളത് ആശാവഹമായ കാര്യമാണ്. തങ്ങളുടെ നിശ്ചിത ഉത്തരവാദിത്വങ്ങൾക്കപ്പുറം കടന്ന് എല്ലാവർക്കും പ്രചോദനമായ രീതിയിൽ പ്രവർത്തിക്കുന്ന ഈ വനിതാ കൂട്ടായ്മയാണ് സിസ്റ്റർ ഡോക്ടർമാർ. മഹത്തായ ആരോഗ്യസേവന ദൗത്യത്തിന്റെ അംഗീകൃത സാക്ഷികളായി അവർ നിലകൊള്ളുന്നു. അവർ തലമുറകൾക്കു പരിചരണം നല്കുകക മാത്രമല്ല, നേതൃപാടവം, പ്രസന്നത, മാർഗദർശിത്വം, കഠിനാധ്വാനം മുതലായ ഗുണങ്ങളിലൂടെ അനേകർക്കു പ്രചോദനമായി മാറുകയും ചെയ്യുന്നു. ഇത്രയേറെ സേവനങ്ങൾ നല്കുന്ന ഇവർ പുറംലോകത്തിന് അദൃശ്യരായി നില്ക്കുന്നു, അദൃശ്യ ഹീറോകൾ എന്നനിലയിൽ ഏറ്റവും സന്തോഷത്തോടെ.
ദ്വന്ദ ഐഡന്റിറ്റിയുള്ള പ്രഫഷണലുകളുടെ ഒരു പ്രത്യേക സംഘമാണ് സിസ്റ്റർ ഡോക്ടർമാർ. ഒരുവശത്ത് അവർ തങ്ങളുടെ ദൈവവിളിയോട് അങ്ങേയറ്റം പ്രതിജ്ഞാബദ്ധതയുള്ളവരാണ്. മറുവശത്ത് ഉന്നത നിലവാരമുള്ള പ്രഫഷണലുകളും. ഇന്ന് ഇന്ത്യയിൽ 105 സന്യാസിനീ സഭകളിലായി ആയിരത്തോളം സിസ്റ്റർ ഡോക്ടർമാർ പ്രവർത്തിക്കുന്നു. ഗൈനക്കോളജി, പീഡിയാട്രിക്സ്, മെഡിസിൻ, സർജറി തുടങ്ങിയ മേഖലകളിൽ സ്പെഷലൈസ് ചെയ്തവരാണ് ഭൂരിഭാഗം പേരും. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവർക്കായി രോഗപ്രതിരോധം, രോഗസൗഖ്യം തുടങ്ങിയ സേവനങ്ങൾ നല്കുന്നതിന് തങ്ങളുടെ ജീവിതം സമർപ്പിച്ചവരാണിവർ. രാജ്യത്തെ ആദിവാസി, ഗോത്ര, ഗ്രാമീണ മേഖലകളാണ് ഇവരിൽ ഭൂരിഭാഗത്തിന്റെയും പ്രവർത്തനമേഖല. ദൈവത്തോടും മനുഷ്യത്വത്തോടുമുള്ള ദൃഢചിത്തതയോടെ ഇവർ തങ്ങളുടെ ഗുരുനാഥനും സൗഖ്യദായകനുമായ യേശുവിനെ പിന്തുടരുന്നു.
സമൂഹത്തിലെ ദുർബലരുടെ ജീവിതം മെച്ചപ്പെടുത്താൻ സേവനത്തിനിറങ്ങിയിരിക്കുന്ന സിസ്റ്റർ ഡോക്ടർമാർ പലവിധ വെല്ലുവിളികൾ നേരിടേണ്ടിവരുന്നുണ്ട്- പണത്തിന്റെ അപര്യാപ്തത, സേവനത്തിനു വേണ്ട ആളുകളെ കിട്ടായ്മ, സൗകര്യങ്ങളില്ലായ്മ, പഠിച്ച ജോലിയിൽ വൈദഗ്ധ്യം വർധിപ്പിക്കാൻ വേണ്ട അവസരം ലഭിക്കായ്മ മുതലായവ. ഇതിന്റെയെല്ലാം ഫലമായി കഠിനമായ ജോലി സാഹചര്യങ്ങളോടും ശാരീരികവും മാനസികവുമായുള്ള അവശതകളോടും പോരാടേണ്ടിവരുന്നു. ഭരണപരമായ വെല്ലുവിളികൾ വേറെ.
സിസ്റ്റർ ഡോക്ടേഴ്സ് ഫോറം ഓഫ് ഇന്ത്യ (എസ്ഡിഎഫ്ഐ)
ഇത്തരമൊരു സാഹചര്യത്തിലാണ് 26 വർഷം മുന്പ് സിസ്റ്റർ ഡോക്ടർമാർക്കായി പൊതുവായൊരു വേദി വേണമെന്ന ആശയം ഉയർന്നുവന്നത്. കാത്തലിക് ഹോസ്പിറ്റൽ അസോസിയേഷൻ ഓഫ് ഇന്ത്യ (സിഎച്ച്എഐ) യുടെ സുവർണ ജൂബിലി ആഘോഷത്തിനിടെ സിഎച്ച്എഐ ഡയറക്ടർ ഫാ. ജോൺ വട്ടമറ്റം എസ്വിഡിയുടെ മാഗർനിർദേശത്വത്തിൽ ഏതാനും മുതിർന്ന സിസ്റ്റർ ഡോക്ടർമാരാണ് ഇതിനുള്ള പദ്ധതി തയാറാക്കിയത്. പ്രഫഷണൽ വൈദഗ്ധ്യവും അറിവും വർധിപ്പിക്കാൻ ഉതകുന്ന ഒരു സഹോദരീ കൂട്ടായ്മ സ്ഥാപിക്കുകയെന്നതായിരുന്നു പ്രധാന ലക്ഷ്യം. അങ്ങനെ 1993ൽ സിസ്റ്റർ ഡോ. ലിലിയൻ ജെഎംജെ ആദ്യ പ്രസിഡന്റായി സിസ്റ്റർ ഡോക്ടേഴ്സ് ഫോറം ഓഫ് ഇന്ത്യ ഔദ്യോഗികമായി ആരംഭിച്ചു.
ഒരു ചെറു കൂട്ടായ്മയായി തുടങ്ങിയ എസ്ഡിഎഫ്ഐ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകൊണ്ട് ആയിരത്തോളം അംഗങ്ങളുടെ വലിയ സംഘടനയായി മാറിയിരിക്കുന്നു. നേർത്തേൺ, ഈസ്റ്റേൺ, സെൻട്രൽ, വെസ്റ്റേൺ, ആന്ധ്രപ്രദേശ് ആൻഡ് തെലങ്കാന, കർണാടക, തമിഴ്നാട്, കേരള എന്നിങ്ങനെ എട്ടു റീജണുകളായി ഫോറത്തെ തിരിച്ചിരിക്കുന്നു. ഇന്ത്യയിൽ റീജൺ തലത്തിലും ദേശീയ തലത്തിലും പലവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. വനിതകളിലെ കാൻസർ പ്രതിരോധം, കാൻസർ കണ്ടെത്തിയാൽ ആദ്യഘട്ടത്തിൽ തന്നെ ചികിത്സ എന്നിവയ്ക്ക് സ്ക്രീനിംഗ് പരിപാടികൾ, സേവ് ദ ഗേൾ ചൈൽഡ് കാന്പയിൻ, അനീമിയ നിയന്ത്രണ- ചികിത്സ ക്യാന്പുകൾ, അമ്മയും കുഞ്ഞും ക്ഷേമ പരിപാടികൾ മുതലായ ഇതിൽ ചിലതാണ്.
ഭൂകന്പം, വെള്ളപ്പൊക്കം, സുനാമി തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ നേരിടേണ്ടിവരുന്പോളും സിസ്റ്റർ ഡോക്ടർമാർ മുൻനിരയിലുണ്ടാകും. സിബിസിഐ ഹെൽത്ത് കമ്മീഷൻ, കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ(സിഎച്ച്എഐ), ബംഗളുരുവിലെ സെന്റ് ജോൺസ് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ മുതലായവ പോലുള്ള സംഘടനകളും സ്ഥാപനങ്ങളുമായി എസ്ഡിഎഫ്ഐ ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു.
എസ്ഡിഎഫ്ഐയുടെ 26ാമത് ദേശീയ കോൺഫറൻസും വാർഷിക പൊതു സമ്മേളനവും ഇന്നു മുതൽ 25വരെ ആലുവ രാജഗിരി ഹോസ്പിറ്റലിൽ നടക്കുന്നു. ‘പകരാത്ത രോഗങ്ങൾ: മികച്ച പരിചരണത്തിലേക്കുള്ള മാറ്റം’ എന്ന ആശയത്തെ അടിസ്ഥാനമാക്കിയായിരിക്കും ചർച്ചകൾ.
രാജ്യത്തെ ആരോഗ്യപരിചരണ ദൗത്യങ്ങളിൽ സിസ്റ്റർ ഡോക്ടർമാർ വളരെ വലിയ പങ്കാണു വഹിക്കുന്നത്. രാജ്യത്തെ അനേകർക്ക് അവർ പ്രതീക്ഷയുടെ കിരണമാണ്, പ്രത്യേകിച്ച് അടിസ്ഥാന ആരോഗ്യസൗകര്യങ്ങൾ അപ്രാപ്യമായവർക്ക്.
സിസ്റ്റർ ഡോ. ബീന മാധവത്ത് യുഎംഐ
(പ്രസിഡന്റ്, എസ്ഡിഎഫ്ഐ)