Friday, January 17, 2020 11:35 PM IST
“മനുഷ്യകുടുംബത്തിനു നല്കുന്ന സംഭാവന” എന്നാണു സഭൈക്യപ്രസ്ഥാനത്തെ ഫ്രാൻസിസ് മാർപാപ്പ വിശേഷിപ്പിക്കുന്നത്. ക്രിസ്തുവിൽ വിശ്വസിക്കുന്നവരുടെ സമൂഹത്തിൽ അനൈക്യം വിചിത്രം തന്നെ. ലോകത്തെല്ലായിടത്തും വ്യാപിച്ചുകിടക്കുന്ന ക്രൈസ്തവസമൂഹത്തിൽ ഐകരൂപ്യം പ്രതീക്ഷിക്കുന്നില്ല. പക്ഷേ ഐക്യം അനുപേക്ഷണീയമാണ്. എന്നാൽ, സഭകൾക്കിടയിലും ഭിന്നിപ്പ് ഒരു ദുഃഖസത്യമായി തുടരുന്നു. ക്രൈസ്തവസമൂഹത്തിലെ ഭിന്നിപ്പ് പരിഹരിക്കപ്പെടേണ്ട തിന്മയാണ്. ഐക്യത്തിനുള്ള പരിശ്രമങ്ങൾ ലോകത്തെവിടെയും പുരോഗമിക്കുന്നുണ്ട്. അതാണു സഭൈക്യപ്രസ്ഥാനം.
അതിന്റെ സാർവത്രികമായ ഒരു പദ്ധതിയാണ് വർഷംതോറും ജനുവരി 18 മുതൽ 25 വരെ നടത്തപ്പെടുന്ന സഭൈക്യപ്രാർഥനാ പരിപാടി. സഭകളുടെ ലോക കൗണ്സിലും കത്തോലിക്കാസഭയും സംയുക്തമായി ഈ പരിപാടി ക്രമീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു. ഓരോ വർഷവും ലോകത്തിലെ തെരഞ്ഞെടുക്കപ്പെടുന്ന ഏതെങ്കിലും പ്രദേശത്തെ സഭകൾ സംയുക്തമായി വിഷയം തെരഞ്ഞെടുക്കുകയും പ്രാർഥനാക്രമവും വിചിന്തനവും മറ്റു പരിപാടികളും സജ്ജീകരിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്യും.
2020 ലെ വിചിന്തനവിഷയം മാൾട്ടദ്വീപുകാർ തെരഞ്ഞെടുത്തു. അവരുടെ ചരിത്രവും അപ്പസ്തോലപ്രവർത്തനങ്ങൾ എന്ന ബൈബിൾ ഭാഗവും അടിസ്ഥാനമാക്കിയുള്ളതാണു വിഷയം. ജറുസലമിലെ എതിർപ്പിന്റെ പേരിൽ വിചാരണ ചെയ്യപ്പെടാൻ റോമിലേക്ക് തടവുകാരനായി 275 സഹയാത്രികരോടൊപ്പം പൗലോസ് അയയ്ക്കപ്പെടുകയുണ്ടായി (അപ്പ. പ്ര. 27, 28 അധ്യായങ്ങൾ). കൊടുങ്കാറ്റുമൂലം കപ്പൽ അപകടത്തിൽ പെട്ടു. ചരക്കുകളും കപ്പലും നശിച്ചെങ്കിലും എല്ലാവരും മാൾട്ടദ്വീപിൽ എത്തി. അപരിചിതരായ ഈ പ്രവാസികളെ ദ്വീപുനിവാസികൾ സ്വീകരിച്ചതിനെക്കുറിച്ച് പൗലോസ് പറയുന്നു, “അപരിചിതരെങ്കിലും സ്ഥലവാസികൾ ഞങ്ങളോട് അസാധാരണമായ കാരുണ്യം കാണിച്ചു” (അപ്പ. പ്ര. 28:2). ഈ കാരുണ്യമാണ് ഈ വർഷത്തെ സഭൈക്യവാരാചരണത്തിന്റെ വിചിന്തനങ്ങളുടെ കേന്ദ്ര ബിന്ദു.
സഭൈക്യപ്രാർഥനാവാരവിചിന്തനത്തിനായി എട്ടുദിവസത്തേക്ക് എട്ടു ചിന്തകൾ കപ്പലപകടത്തെ അടിസ്ഥാനപ്പെടുത്തി ക്രമീകരിച്ചിട്ടുണ്ട്.
1. അനുരഞ്ജനം: യാത്ര തുടങ്ങി താമസിയാതെ കൊടുങ്കാറ്റ് ആഞ്ഞടിച്ചു. അടുത്ത ദിവസം ചരക്കുകൾ കടലിൽ എറിഞ്ഞുതുടങ്ങി (അപ്പ. പ്ര. 18-19). ഓരോ സമൂഹവും സഭയും സംശയങ്ങളാകുന്ന ചരക്കുകൾ കൂട്ടിവച്ചിട്ടുണ്ടാകും. ഇതൊക്കെ എറിഞ്ഞുകളയുന്നത് എളുപ്പമല്ല. ചിലപ്പോഴെങ്കിലും സത്യത്തിന്റെ പ്രശ്നവും കാണാം. മൗലികവാദവും എല്ലാ സമൂഹങ്ങളിലും ഉണ്ടായെന്നു വരാം. സാന്പത്തികവും ഭൗതികവുമായ ചരക്കുകൾ തന്നെ അനൈക്യപ്രശ്നമാകുന്നു. ചരക്കുകൾ എറിഞ്ഞുകളയാൻ കപ്പലിലുള്ളവർ മടിച്ചിരുന്നെങ്കിൽ സ്ഥിതിസർവനാശമായേനെ. ഐക്യമാണ് സർവപ്രധാനം. അതിനുവേണ്ടി ഭൗതികഘടകങ്ങളും ശാഠ്യങ്ങളും ഉപേക്ഷിക്കാൻ ധീരമായ നിലപാട് വേണം.
2. പ്രകാശത്തെ അന്വേഷിക്കുക, പ്രസരിപ്പിക്കുക: ദിവസങ്ങളായി സൂര്യനും നക്ഷത്രങ്ങളും കാണപ്പെടാതിരിക്കുകയും കൊടുങ്കാറ്റ് ശമിക്കാതിരിക്കുകയും ചെയ്തപ്പോൾ രക്ഷപ്പെടുമെന്ന പ്രതീക്ഷ കപ്പൽയാത്രക്കാർ ഉപേക്ഷിക്കാൻ തുടങ്ങി (അപ്പ. പ്ര. 27:20). ഇത്തരം ഇരുളടഞ്ഞ സാഹചര്യങ്ങളിൽ ക്രൈസ്തവർ യേശുവിലേക്ക് തിരിയണം (മാർക്ക്, 4:35-41). ഇതര മതസ്ഥർക്ക് ഈശ്വരപരിപാലനയിൽ മറ്റു മാർഗങ്ങളുണ്ടാകും. യേശു ദിശാബോധവും പ്രത്യാശയും തരുന്ന വെളിച്ചവും മാർഗദർശിയുമാണ്. അവിടത്തെ മാതൃകയും വചനങ്ങളുമാണ് വെളിച്ചം. ആ പ്രകാശത്തിൽ ജീവിക്കുന്പോൾ സമൂഹങ്ങളും സഭകളും പരസ്പരം കൂടുതൾ സ്നേഹത്തിൽ അടുക്കും.
3. പ്രത്യാശ ഉണ്ടാക്കണം നല്കണം: സഭൈക്യലക്ഷ്യം പെട്ടെന്ന് നേടാൻ കഴിയാത്തത് നിരുത്സാഹപ്പെടുത്തും. ലക്ഷ്യപ്രാപ്തി അസാധ്യമെന്നും കരുതാം. ഐക്യം അനാവശ്യമാണെന്നുവരെ കരുതാം. പ്രകടമായ ഐക്യത്തിനായി ശ്രമിക്കുന്പോൾ അചഞ്ചലമായ വിശ്വാസം, ക്ഷമ, പ്രത്യാശ എന്നിവയ്ക്കായി പ്രാർഥിക്കണം. പൗലോസ് പ്രത്യാശയുള്ളവനായിരുന്നതുകൊണ്ട് സഹയാത്രകർക്ക് അത് നല്കുവാനും കഴിഞ്ഞു (അപ്പ. പ്ര. 27: 22,24) സഭയ്ക്കുവേണ്ടിയുള്ള യേശുവിന്റെ പ്രാർഥന പ്രധാനമായി ഐക്യത്തിനുവേണ്ടിയായിരുന്നല്ലോ (യോഹ.17:21). എത്ര കാലതാമസമുള്ളതോ ഭൗതികനഷ്ടങ്ങളുള്ളതോ ആയാലും ഐക്യം നഷ്ടപ്പെടുത്തരുതാത്ത സ്വപ്നമാണ്.
4. അചഞ്ചലമായ വിശ്വാസം: കൊടുങ്കാറ്റിന്റെ മധ്യത്തിൽ സഹയാത്രികരുടെ ഭയത്തെയും നിരാശയെയും പ്രോത്സാഹനവും പ്രതീക്ഷയും കൊണ്ട് പൗലോസ് പ്രതിരോധിച്ചു. ഇതിന് പൗലോസിനെ ശക്തനാക്കിയത് ദൈവത്തിലുള്ള ഉറച്ചവിശ്വാസമാണ്. റോമിൽ താൻ ചക്രവർത്തിയെ കാണുമെന്നും സഹയാത്രികർക്കെല്ലാം സുരക്ഷ ഉറപ്പാണെന്നുമുള്ള ദൈവികസന്ദേശം പൗലോസ് സംശയിച്ചില്ല (അപ്പ. പ്ര. 27: 23-26). ദൈവത്തിന്റെ സ്നേഹവും പരിപാലനയും അചഞ്ചലമായതുകൊണ്ട് ഉത്കണ്ഠയും ഭയവുമില്ലാതെ ഐക്യകാര്യത്തിൽ ബദ്ധശ്രദ്ധരാകാം.
5. ശക്തി സംഭരിക്കുക: മനസ് വല്ലാതെ തളർന്നിരുന്നതുകൊണ്ട് ദിവസങ്ങളോളം കപ്പൽയാത്രക്കാർ ഭക്ഷണം കഴിച്ചിരുന്നില്ല. പൗലോസ് എല്ലാവരേയും ഭക്ഷണത്തിന് പ്രേരിപ്പിച്ചു (അപ്പ. പ്ര. 27: 33-36). ഭക്ഷണം കഴിക്കാമെന്ന് കരുതുന്നതുതന്നെ പോസിറ്റീവ് മനോഭാവത്തിലേക്കുള്ള മാറ്റമാണ്. തുടർന്ന് പ്രവർത്തിക്കണമെന്നും അതിന് ഉൗർജം ആവശ്യമാണെന്നുമുള്ള ബോധ്യം, നിരാശയിൽ നിന്ന് പ്രത്യാശയിലേക്കും ധൈര്യത്തിലേക്കുമുള്ള മാറ്റം, വിശ്വാസികൾക്ക് സഭൈക്യശ്രമത്തിൽ പരിശുദ്ധ കുർബാനയെയും ഉൗർജസ്രോതസാക്കാം.
6. മനുഷ്യത്വത്തിന്റെ വഴി: മാൾട്ടദ്വീപിലുള്ളവർ കാണിച്ച അസാധാരണ കാരുണ്യം (അപ്പ. പ്ര.28:12,7) ഐക്യശില്പികൾക്ക് നല്ല പാഠമാണ്. അവർ അപ്പോൾ ക്രിസ്ത്യാനികളായിട്ടില്ല. അവരുടെ കാരുണ്യം മനുഷ്യത്വത്തിന്റെ നൈസർഗിക പ്രകാശനമായിരുന്നു. കൊടുംതണുപ്പിലായിരുന്ന പ്രവാസികൾക്കുവേണ്ടി തീകൂട്ടി സ്വാഗതം ചെയ്തു. ദ്വീപിലെ നേതാവ് മൂന്നു ദിവസത്തേക്ക് പ്രത്യേക ആതിഥ്യം നൽകി. തിരിച്ചുപോകുന്പോൾ യാത്രയ്ക്കാവശ്യമായതെല്ലാം സജ്ജീകരിച്ചുകൊടുത്തു. ക്രൈസ്തവമായ സ്നേഹം യേശുവിന്റേതുപോലെ നിസ്വാർഥവും ത്യാഗനിർഭരവും സാർവത്രികവുമാണ്. സ്നേഹിക്കാൻ പ്രയാസം തോന്നുന്നവരെപ്പോലും സ്നേഹിക്കാൻ കഴിയുന്പോഴാണ് സഭൈക്യത്തിൽ പുരോഗതിയുണ്ടാവുക.
7. മാനസാന്തരം: കൊടുംതണുപ്പിൽ തീകൂട്ടി സ്വാഗതം ചെയ്ത ദ്വീപുകാരെ സഹായിക്കാൻ പൗലോസ് കുറെ ചുള്ളിക്കന്പുകൾ ശേഖരിച്ചു കൊണ്ടുവന്ന് തീയിലിട്ടു. ഒരു അണലിപ്പാന്പ് ചൂടേറ്റ് പുറത്തുചാടി. അത് പൗലോസിന്റെ കൈയിൽ ചുറ്റി. പൗലോസ് ഒരു കൊലപാതകിയായതുകൊണ്ടാകാം ഇങ്ങനെ സംഭവിച്ചതെന്നായിരുന്നു നാട്ടുകാരുടെ അന്ധവിശ്വാസപ്രകാരമുള്ള വ്യാഖ്യാനം! എന്നാൽ, പാന്പിനെ തീയിലേക്ക് കുടഞ്ഞിടുകയും ഏറെ നേരം കഴിഞ്ഞിട്ടും അപകടമൊന്നും സംഭവിക്കാതിരിക്കുകയും ചെയ്തത് കണ്ടതോടെ അവരുടെ അഭിപ്രായം മാറി. പൗലോസിനെ അവർ ഒരു ദിവ്യനായി കാണാൻ തുടങ്ങി.
അവരുടെ ഈ മാനസാന്തരം (അപ്പ. പ്ര. 28: 3-8) അദ്ദേഹത്തിൽ നിന്ന് ക്രിസ്തുവിന്റെ സുവിശേഷം കേൾക്കാൻ അവരെ സജ്ജരാക്കി. സഭകൾ ഐക്യത്തിനായി ശ്രമിക്കുന്പോൾ ഇതര സഭാപാരന്പര്യങ്ങളെക്കുറിച്ച് പുനർവിചിന്തനം ചെയ്യേണ്ടിവരും. ഇതരസമൂഹങ്ങൾ ഭീഷണിയാണെന്ന ധാരണയും അതിജീവിക്കണം. ഇതിനെല്ലാം തുടർ മാനസാന്തരം അനുപേക്ഷണീയം തന്നെ.
8. വിശാലഹൃദയം: പൗലോസിന്റെ സാഹസികമായ കപ്പൽ യാത്രാസംഭവം മുഴുവൻ വാങ്ങലിന്റെയും കൊടുക്കലിന്റെയും കഥയാണ്. (അപ്പ.പ്ര. 28: 8-10) അസാധാരണ കാരുണ്യം കാട്ടിയ ദ്വീപുനിവാസികളായ രോഗികൾക്ക് പൗലോസ് സൗഖ്യം നൽകി. സുവിശേഷം നൽകി. അവർ അവയ്ക്ക് നന്ദിയുള്ളവരായി. റോമിലേക്ക് തുടർയാത്രയ്ക്കാവശ്യമായതെല്ലാം സമൃദ്ധമായി കൊടുത്തു.
കലവറയില്ലാത്ത കാരുണ്യം കാണിക്കാൻ ക്രിസ്തു നമ്മെ വിളിക്കുന്നു. നന്മ കിട്ടിയവർ അത് പങ്കുവയ്ക്കുകയും വേണം. ഇതരസഭകൾക്ക് നന്മ നൽകണം. ക്രിസ്തുവിന്റെ നന്മ കാണാനും നേടാനും ഇതരർക്കു വലിയ തടസമാണു സഭകൾക്കിടയിലെ അനൈക്യം.
റവ. ഡോ. സക്കറിയാസ് പറനിലം
(കെസിബിസിയുടെ മുൻ ഡെപ്യൂട്ടി സെക്രട്ടറിയും പിഒസി യുടെ മുൻ ഡയറക്ടറുമായ ലേഖകൻ ഇപ്പോൾ എറണാകുളം- അങ്കമാലി അതിരൂപതയുടെ സഭൈക്യ, മതസൗഹാർദ വിഭാഗത്തിന്റെ ഡയറക്ടറാണ്.)