Thursday, January 2, 2020 11:10 PM IST
കൃഷിക്കും മനുഷ്യജീവനും നാശമുണ്ടാക്കുന്ന കാട്ടുപന്നിയെ വെടിവയ്ക്കാൻ അപ്രായോഗികമായ ഒരുപാട് നിയമങ്ങളുണ്ടെന്ന് നാം ധരിക്കുന്നു. പക്ഷേ, യുപിയിലും ഉത്തരാഞ്ചലിലും ബിഹാറിലുമെല്ലാം ശല്യക്കാരായ കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച് ആർക്കും വെടിവയ്ക്കാനുള്ള അനുവാദം നൽകിയിരിക്കുന്നു.
കേരളത്തിൽ, പന്നി ഗർഭിണിയാണോ എന്നു പരിശോധിക്കണം, മുലയൂട്ടുന്ന പന്നികളെ കൊല്ലാൻ പാടില്ല, യൂണിഫോം ധരിച്ച ഫോറസ്റ്റ് ഉദ്യോഗസ്ഥൻ വന്നു വേണം വെടിവയ്ക്കാൻ, പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യമുണ്ടാകണം എന്നിങ്ങനെ നിയമങ്ങൾ.
അതേസമയം 1972-ലെ വന്യജീവി സംരക്ഷണ നിയമമനുസരിച്ച് മനുഷ്യന്റെ സ്വത്തിനും ജീവനും അപകടമുണ്ടാക്കുന്ന വന്യമൃഗങ്ങളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാനും വെടിവയ്ക്കാൻ ആർക്കും അനുവാദം കൊടുക്കാനും നിയമത്തിന്റെ 11-ാം വകുപ്പ് ബി അനുസരിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ട്! ഈ ഉദ്യോഗസ്ഥൻ ഇക്കാര്യം പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവിറക്കിക്കഴിഞ്ഞാൽ സ്വയംസംരക്ഷണത്തിനോ തന്റെ കൃഷിയുടെ സംരക്ഷണത്തിനോവേണ്ടി അപകടകാരികളായ ക്ഷുദ്രജീവികളെ വെടിവച്ചു കൊല്ലാൻ കർഷകന് അവകാശമുണ്ടായിരിക്കും.
ഈ വ്യവസ്ഥയനുസരിച്ച് ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സർക്കാരുകൾ കേന്ദ്ര വനം-പരിസ്ഥിതിവകുപ്പിനെ സമീപിച്ചു. കേന്ദ്ര ഉദ്യോഗസ്ഥർ ഇക്കാര്യം പരിഗണിച്ച് ഉത്തരാഖണ്ഡിൽ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചുകൊണ്ട് 2018 നവംബറിൽ ഉത്തരവ് പുറപ്പെടുവിച്ചുകഴിഞ്ഞു. അവിടെ 13 ജില്ലകളിലുള്ള കർഷകർ അങ്ങനെ രക്ഷപ്പെട്ടു.
ബിഹാറിൽ സംസ്ഥാന സർക്കാർ നീലക്കാളയെയും കാട്ടുപന്നിയെയും ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്ന് നിർദേശം സമർപ്പിച്ചു. അതനുസരിച്ച് അവർക്കും 31 ജില്ലകളിൽ നീലക്കാളയേയും 10 ജില്ലകളിൽ കാട്ടുപന്നിയേയും ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്ന ഉത്തരവ് നൽകി.
ഹിമാചൽപ്രദേശിൽ 10 ജില്ലകളിൽ കുരങ്ങിനെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. ഇവർക്കെല്ലാം അനുകൂല ഉത്തരവുകൾ ലഭിച്ചുകഴിഞ്ഞു.
കേരളത്തിൽ 2010 മുതൽ 2018 വരെ എട്ടു കൊല്ലക്കാലത്ത് 38,994 കർഷകർക്ക് വന്യമൃഗങ്ങളുടെ ആക്രമണംകൊണ്ട് കൃഷിനാശം സംഭവിച്ചു. 996 പേരുടെ ജീവൻ നഷ്ടപ്പെട്ടു. 3585 പേർക്ക് ഗുരുതരമായ പരിക്ക്. വനംവകുപ്പിൽനിന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയാണിത്.
കേരളത്തിൽ നാശം വരുത്തിയത് കാട്ടുപന്നി, ആന ഉൾപ്പെടെയുള്ള മൃഗങ്ങളാണ്. കാട്ടുപന്നികളെയെങ്കിലും വെടിവച്ചു കൊല്ലാനുള്ള അനുമതി കേരള സർക്കാർ നേടിയെടുത്തേ തീരൂ. 2002ൽ കേരളത്തിലുണ്ടായിരുന്നത് 60,940 കാട്ടുപന്നികൾ. ഇപ്പോൾ കാട്ടുപന്നി പെറ്റുപെരുകി 10 ലക്ഷത്തിലെത്തിനിൽക്കുന്നു.
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ കേന്ദ്രത്തിൽ നിർദേശം സമർപ്പിച്ച് കേരള സർക്കാർ കർഷകരെ രക്ഷിക്കുമോ?
പി.സി. സിറിയക്