Saturday, December 7, 2019 11:50 PM IST
കുട്ടനാടിന്റെ പ്രശ്നങ്ങളും പ്രതിസന്ധികളും കാർഷിക രംഗത്തെ മുരടിപ്പുമൊക്കെ ചൂണ്ടിക്കാട്ടി ദീപിക പ്രസിദ്ധീകരിച്ച “കുട്ടനാട്: വീണ്ടെടുക്കാം, വീഴ്ചയില്ലാതെ” എന്ന പരന്പര സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും ഇടപെടൽ അനിവാര്യമാണെുള്ള ഓർമപ്പെടുത്തലായി. ദൈവത്തിന്റെ സ്വന്തം നാട്ടിലെ അത്യപൂർവ ഇടമാണു കുട്ടനാട്. വെള്ളത്താൽ ചുറ്റി സമുദ്രനിരപ്പിൽ നിന്നു രണ്ടര മീറ്റർ വരെ താഴെക്കിടക്കുന്ന പ്രദേശം.
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി കിടക്കുന്ന ഈ പ്രദേശം, കേരളത്തിന്റെ നെല്ലറ കൂടിയാണ്. കർഷകരും കർഷകത്തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന കുട്ടനാടും അതിനോടുചേർന്നു കിടക്കുന്ന വേന്പനാട് കായലും ലോക ടൂറിസം മാപ്പിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നവയുമാണ്. എന്നാൽ, കുട്ടനാട് വേണ്ടവിധം സംരക്ഷിക്കപ്പെടുന്നില്ല എന്നതു നമ്മുടെ വേദനയും ദുഃഖവുമായി മാറിയിരിക്കുന്നു. പദ്ധതികളുടെ കുറവല്ല, മറിച്ച് ആസൂത്രണത്തിലെ പിഴവുകളും അധികൃതരുടെ അനാസ്ഥയും നാട്ടുകാരെ പൊതുവേ ബാധിച്ചിട്ടുള്ള നിസംഗതയുമെക്കെ കുട്ടനാടിന്റെ നിലനില്പിനുതന്നെ ഭീഷണി ഉയർത്തുന്നു.
കാലാകാലങ്ങളിൽ കുട്ടനാടിനുവേണ്ടി പദ്ധതികൾ പലതും പ്രഖ്യാപിക്കാറുണ്ടെ ങ്കിലും അവയൊന്നും ഉദ്ദേശിച്ച ഫലമോ ലക്ഷ്യമോ കാണുന്നില്ല എന്നതു വസ്തുതയാണ്. 1840 കോടിയുടെ കുട്ടനാട് പാക്കേജ് അവയിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു. അനുവദിക്കപ്പെട്ട ഫണ്ടിൽ പാതിപോലും ഉപയോഗപ്പെടുത്താതെ അതു നഷ്ടമാക്കി. പദ്ധതി നടപ്പാക്കാൻ ചുമതലപ്പെടുത്തിയ വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയും നാടിന്റെ നന്മ മറന്നുള്ള രാഷ്ട്രീയ ചേരിതിരിവുകളും അതിനു കാരണമായിട്ടുണ്ട് എന്നു സമ്മതിക്കാതെ തരമില്ല. പാടശേഖരങ്ങളുടെ പുറംബണ്ട് നിർമിക്കാനായി മാത്രം വകകൊള്ളിച്ച 150 കോടിയുടെ പദ്ധതിയും വെള്ളത്തിലായി. നടപ്പാതകൾ പോലുമില്ലാതെ പല ബണ്ടുകളും ഇപ്പോഴും പൊട്ടിത്തകർന്നു കിടക്കുന്നു.
പുതുതായി പ്രഖ്യാപിച്ച പദ്ധതി സ്വാഗതാർഹം
കുട്ടനാടിനുവേണ്ടി സംസ്ഥാന സർക്കാർ പുതുതായി പ്രഖ്യാപിച്ച 2447.66 കോടിയുടെ പദ്ധതി വലിയ പ്രതീക്ഷ നൽകുന്നുണ്ട്. കുട്ടനാടിന്റെ പുനഃർനിർമാണത്തിനും പാരിസ്ഥിതിക പുനഃസ്ഥാപനത്തിനും ഉൗന്നൽ നൽകിക്കൊണ്ടുള്ള പദ്ധതിയാണിത് എന്നാണ് അറിയുന്നത്. നെതർലൻഡ് മോഡൽ വികസന രീതികളും ഇതിൽപ്പെടുന്നുണ്ട് എന്നതു സ്വാഗതാർഹമാണ്. മുൻ പ്രഖ്യാപനങ്ങളുടെ അവസ്ഥ ഇതിനു സംഭവിക്കാതിരിക്കട്ടെ എന്നാഗ്രഹിക്കുന്നു.
ചുറ്റും വെള്ളമുണ്ടെ ങ്കിലും കുടിക്കാൻ തുള്ളിയില്ലാത്ത അവസ്ഥയുടെ ഭീകരത ഏറെനാളുകളായി കുട്ടനാട്ടുകാർ അനുഭവിക്കുകയാണ്. 289 കോടി രൂപയുടെ കുട്ടനാട് സമഗ്ര ജലവിതരണ പദ്ധതിയിലൂടെ കുടിവെള്ളക്ഷാമം പൂർണമായി പരിഹരിക്കപ്പെട്ടിരുന്നുവെങ്കിൽ എന്നാശിച്ചു പോകുന്നു. കുട്ടനാട്ടിൽ വല്ലപ്പോഴും വന്നുപോകുന്നവരുടെ താത്പര്യങ്ങളെക്കാളുപരി, അവിടെ ജനിച്ചു വളർന്നു ജീവിക്കുന്നവരെ മനസിൽക്കണ്ടുവേണം വികസനപദ്ധതികളുടെ മുൻഗണനാക്രമം നിശ്ചയിക്കേണ്ടതും നടപ്പാക്കേണ്ടതും.
ഓരോ പാടശേഖരവും ഓരോ യൂണിറ്റ്
കുട്ടനാടൻ പാടശേഖരങ്ങൾ ശൃംഖലയായിട്ടാണു കിടക്കുന്നത്. നദികളും പുഴകളും തോടുകളും ഇവയ്ക്ക് അതിരിടുകയും ചെയ്യുന്നു. എല്ലാ പാടശേഖരങ്ങൾക്കും പ്രത്യേകം ബണ്ടുകളും വെള്ളം വറ്റിക്കാൻ മേട്ടോർ തറകളുമുണ്ട്. ബണ്ടുകളിൽ കരകൃഷിയും കാലിവളർത്തലും ഉപതൊഴിലുകളായി സ്വീകരിച്ചു നിരവധി കുടുംബങ്ങൾ വീടുവച്ചു താമസിക്കുന്നു. ഇങ്ങനെയുള്ള ഓരോ പാടശേഖരത്തെയും ഓരോ പ്രത്യേക യൂണിറ്റായി പരിഗണിച്ചു വികസന പദ്ധതികൾ നടപ്പാക്കുതിനെക്കുറിച്ചു സർക്കാർ ഗൗരവമായി ചിന്തിക്കേണ്ട താണ്. വെള്ളപ്പൊക്കത്തെ അതിജീവിക്കത്തക്കവിധം പുറംബണ്ടിലെ ജലനിരപ്പ് എപ്പോഴും ക്രമീകരിച്ചു നിർത്തുകയും വേണം. ബണ്ടുകളിലും ട്രാക്ടർ റോഡുകളിലും വെള്ളം കയറാത്ത വിധമായിരിക്കണം ജലനിരപ്പ് ക്രമീകരിക്കേണ്ടത്. വാട്ടർ സ്കെയിലുകൾ ഉപയോഗിച്ച് ജലനിരപ്പ് ക്രമീകരിച്ചു നിറുത്തിയാൽ മടവീഴ്ച പോലുള്ള ദുരന്തങ്ങൾ ഒരുപരിധി വരെ ഒഴിവാക്കുകയും ചെയ്യാം.
എക്കൽ നീക്കം ചെയ്യാത്തത് പ്രശ്നം
കുട്ടനാട്ടിലെ ഒട്ടുമിക്ക നദികളും പുഴകളും ചെറുതോടുകളും എക്കൽ അടിഞ്ഞ് നീരൊഴുക്ക് നിലച്ച നിലയിലാണ്. വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തുന്ന എക്കൽ വർഷംതോറും നീക്കം ചെയ്യാത്തതാണു പ്രശ്നം. ജലാശയങ്ങളിലെ എക്കൽ നീക്കി സ്വാഭാവിക ആഴം നിലനിർത്തിയാൽ, പ്രളയജലം ഉൾക്കൊള്ളാൻ അവയ്ക്കു കഴിയുകയും വെള്ളപ്പൊക്ക കെടുതികളിൽ നിന്നും വെള്ളക്കെട്ടിൽ നിന്നും നാട്ടുകാർ രക്ഷപ്പെടുകയും ചെയ്യും. എ.സി കനാൽ തുറന്നാൽ, എസി റോഡിലെ വെള്ളക്കെട്ടും കനാലിലെ പോളയടക്കം കെട്ടിക്കിടക്കുന്ന മാലിന്യങ്ങളും ഒഴിവാകുകയും ചെയ്യും. തോടുകളിൽ അടിഞ്ഞുകൂടുന്ന വളക്കൂറുളള എക്കൽ കൃഷിയിടങ്ങളെയും പാടങ്ങളെയും ഫലഭൂയിഷ്ഠമാക്കാൻ പര്യാപ്തമാണ്.
രോഗവാഹിനികളായി ജലാശയങ്ങൾ
എക്കൽ അടിഞ്ഞ്, നീരൊഴുക്കില്ലാത്ത പല പുഴകളും തോടുകളും മാലിന്യവാഹിനികളായി മാറിയിരിക്കുന്നു. ശുചിമുറി മാലിന്യങ്ങളടക്കം ഗാർഹിക മാലിന്യങ്ങളെല്ലാം തള്ളുന്നത് ഈ ജലാശയങ്ങളിലേക്കാണ്. കാൻസർ പോലുള്ള മാരക രോഗങ്ങൾ കുട്ടനാട്ടിൽ വ്യാപകമാകാൻ ഒരു കാരണം വിഷലിപ്തമാക്കപ്പെടുന്ന ജലാശയങ്ങളാണ്. എലിപ്പനി, ഡങ്കിപ്പനി, കോളറ, ടൈഫോയ്ഡ്, ത്വക്ക് രോഗങ്ങൾ തുടങ്ങി നിരവധിയായ രോഗങ്ങളുടെ പ്രഭവ-വിതരണ കേന്ദ്രം കുട്ടനാടാകുന്നതിന്റെ കാരണവും മറ്റൊന്നല്ല.
വിത്തു വിതയ്ക്കുന്നതു മുതൽ കൊയ്ത്തിനു തൊട്ടുമുന്പുവരെയും വളവും വിഷവും വാരിക്കോരി വിതറുന്ന പ്രവണത കുട്ടനാട്ടിൽ വ്യാപകമായുണ്ട്. മണ്ണിനോടും പ്രകൃതിയോടും മനുഷ്യരോടും ചെയ്യുന്ന കടുത്ത അനീതിയാണിത്. ചെടികൾ വലിച്ചെടുക്കാതെ മണ്ണിൽ അവശേഷിക്കുന്ന വിഷം വെള്ളത്തിലൂടെയും മറ്റും മനുഷ്യശരീരത്തിലെത്തിച്ചേരുകയും അതു മാരക രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. ജലാശയങ്ങളിലെ വിഷവും രാസവസ്തുക്കളും മറ്റും കുട്ടനാട്ടിലെ മത്സ്യസന്പത്തിന് വലിയ ഭീഷണിയായിരിക്കുന്നു എന്നതും അടിയന്തരശ്രദ്ധ ചെലുത്തേണ്ട വിഷയമാണ്. മാലിന്യ നിർമാർജനവും സംസ്കരണവും സംസ്കാരത്തിന്റെ ഭാഗമായി മാറ്റുന്നതിനുള്ള ബോധവത്കരണവും പരിശീലനവും ശ്രദ്ധയും സർക്കാർ തലത്തിലും സന്നദ്ധസംഘടനകളുടെ ആഭിമുഖ്യത്തിലും കൂടുതൽ വ്യാപകമാക്കേണ്ടതുണ്ട്. മഴവെള്ള സംഭരണി പോലുള്ള കുടിവെള്ള ഉപാധികൾ ജനകീയമാക്കി മാറ്റുകയും, അത് എല്ലാ വീടുകളിലുമുണ്ട് എന്ന് ഉറപ്പുവരുത്തുകയും വേണം.
ഒറ്റകൃഷിയെക്കുറിച്ച് ചിന്തിക്കണം
വർഷത്തിൽ രണ്ട് നെൽകൃഷി എന്നത് ഒഴിവാക്കി ഒറ്റകൃഷിയാക്കുന്നതിനെക്കുറിച്ചും ബാക്കിസമയം മത്സ്യം, താറാവ് തുടങ്ങിയ കൃഷിയെക്കുറിച്ചും ചന്തിക്കുന്നത് ഉചിതമായിരിക്കുമെന്നു തോന്നുന്നു. മടവീഴ്ച മൂലവും അകാലത്തിൽ പെയ്യുന്ന മഴമൂലവും വിളവെടുക്കാൻ കഴിയാതെ കോടിക്കണക്കിനു രൂപയുടെ നഷ്ടമാണു വർഷംതോറും കർഷകർക്കുണ്ടാകുന്നത്.
പുതിയ നിർമാണ സാങ്കേതിക വിദ്യകൾ
മണ്ണും കല്ലും പുറത്തുനിന്നിറക്കി നിർമിക്കുന്ന ഭാരമേറിയ കെട്ടിടങ്ങൾ കുട്ടനാടിന്റെ ഭൂപ്രകൃതിക്കു ചേർന്നതല്ല. കുട്ടനാടിന്റെ പ്രകൃതിക്കും പരിസ്ഥിതിക്കും ചേരുന്ന ഭാരം കുറഞ്ഞതും വെള്ളത്തെ പ്രതിരോധിക്കുന്നതുമായ കെട്ടിടങ്ങൾക്ക് ഉതകുന്ന സാങ്കേതിക വിദ്യകൾ പലത് നിലവിലുണ്ട്. അതു പ്രചരിപ്പിക്കാൻ സർക്കാർ മുൻ കൈ എടുക്കേണ്ടതാണ്. ഇനിയൊരു പ്രളയമുണ്ടായാൽ, അതിനെ മറ്റാരുടെയും സഹായമില്ലാതെ അതിജീവിക്കാൻ കുട്ടനാട്ടുകാർക്ക് കഴിയണം. അതിന് ഉതകുന്ന മുന്നൊരുക്കങ്ങളും പദ്ധതികളും കുട്ടനാട്ടിൽ നടപ്പാക്കാൻ തെല്ലും വൈകിക്കൂടാ.
ആത്മവിശ്വസം പകർന്നു നൽകണം
വെള്ളത്തിൽ ഭൂമിയെ രൂപപ്പെടുത്തി, പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ചും നഷ്ടം സഹിച്ചും കൃഷി ചെയ്ത് കേരള ജനതയെ തീറ്റിപ്പോറ്റുന്ന അധ്വാനശീലരായ കുട്ടനാടൻ കർഷകരെയും, സമൃദ്ധമായ വിളവു നൽകുന്ന ഹൃദയഹാരിയായ കുട്ടനാടിനെയും ആർക്കാണ് വിസ്മരിക്കാനാവുന്നത്? കുട്ടനാടൻ ജനതയുടെ ആത്മവീര്യം കെടുത്തുന്ന കെടുതികൾ ഒന്നിനു പുറകെ ഒന്നായി സംഭവിക്കുന്പോൾ അവർക്ക് ആശ്വാസവും ആത്മവിശ്വസവും പകരുന്ന പ്രവർത്തനങ്ങളും പദ്ധതികളും ആവിഷ്കരിച്ചു നടപ്പിലാക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് ചുമതലയുണ്ട്. പൊതുസമൂഹത്തിന്റെ സർവവിധ പിന്തുണയും പോത്സാഹനവും കുട്ടനാടൻ ജനത അർഹിക്കുന്നുമുണ്ട്.
ജൈവകൃഷി
തങ്ങളുടെ ശക്തിക്കും സാഹചര്യങ്ങൾക്കും അതീതമായ കാരണങ്ങളാൽ അധ്വാനഫലം മുഴുവൻ നഷ്ടപ്പെടുകയും ജീവിതം വഴിമുട്ടി നിൽക്കുകയും ചെയ്യുന്ന കർഷകർക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കാനും കൃഷിയിടങ്ങൾ സംരക്ഷിക്കാനും ശക്തമായ നടപടികളുണ്ടാകണം. ആളുകളുടെ ആരോഗ്യത്തിനും മണ്ണിന്റെ സംരക്ഷണത്തിനും ജൈവകൃഷി പ്രോത്സാഹിപ്പിക്കേണ്ടതാണ്. ജൈവ കൃഷിക്കു തയാറാകുന്ന കർഷകർക്ക് പ്രത്യേക സഹായധനം നൽകുകയും ആദ്യ വർഷങ്ങളിൽ ഉണ്ടാകാവുന്ന നഷ്ടം പൂർണമായും പരിഹരിക്കാൻ സർക്കാർ തയാറാകുകയും, അങ്ങനെ കർഷകർക്കു ആത്മവിശ്വാസം പകർന്ന് കുട്ടനാടിന്റെ സുരക്ഷയും സുസ്ഥിതിയും സർക്കാർ ഉറപ്പുവരുത്തുകയും വേണം.