Sunday, December 1, 2019 11:53 PM IST
ലോക ഭിന്നശേഷിദിനം ഡിസംബർ മൂന്ന് : ശാരീരിക, മാനസിക കുറവുകളുടെ പേരിൽ ആരും മാറ്റി നിർത്തപ്പെടാതെ, തുല്യതയിൽ ഉൾകൊള്ളുന്ന ഒരു ഭാവി സമൂഹസൃഷ്ടിയാണു പ്രാപ്തമാക്കേണ്ടത് എന്നതാണ് ഈ വർഷത്തെ വിഷയം.
ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങൾ നടപ്പിലാക്കാനുള്ള സമൂഹത്തിന്റെ ഉത്തരവാദിത്വം ഓർമിപ്പിക്കുന്ന ദിനമാണ് ലോകഭിന്നശേഷി ദിനം. കൂടുതൽ ക്ഷേമപ്രവർത്തനങ്ങൾ ആവിഷ്കരിക്കാനും ഭിന്നശേഷിയുള്ളവരെ ഇതിനായി സജ്ജരാക്കാനും ശക്തീകരിക്കാനുമുള്ള കടമയും ഈ ദിനത്തിന്റെ സന്ദേശമാണ്. അന്തർദേശീയതലത്തിൽ ഡിസംബർ മൂന്ന് ഭിന്നശേഷിയുള്ളവരുടെ ദിനമായി ആചരിക്കുമ്പോൾ, സമൂഹത്തിൽ അവർക്കു പൊതുസമൂഹം അർഹിക്കുന്ന പ്രാധാന്യം നല്കുന്നുണ്ടോയെന്നു ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.
ശാരീരിക, മാനസിക കുറവുകളുടെ പേരിൽ ആരും മാറ്റി നിർത്തപ്പെടാതെ, തുല്യതയിൽ ഉൾകൊള്ളുന്ന ഒരു ഭാവി സമൂഹസൃഷ്ടിയാണു പ്രാപ്തമാക്കേണ്ടത് എന്നതാണ് ഈ വർഷത്തെ വിഷയം. ഇതിനായി സമസ്ത മേഖലകളിലും ഭിന്നശേഷിയുള്ളവരുടെ പങ്കാളിത്തം ഉറപ്പുവരുത്താനും ആവശ്യങ്ങൾ നിറവേറ്റാനും അവകാശങ്ങൾ സംരക്ഷിക്കാനുമുള്ള മാർഗനിർദേശങ്ങളും നിയമങ്ങളും നടപ്പിലാക്കുന്നതിൽ നമ്മുടെ രാജ്യവും ഇന്നു പ്രാധാന്യം നൽകുന്നുണ്ട്.
ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങൾ തടസപ്പെടുത്തുന്നതിലോ അവരെ ഒറ്റപ്പെടുത്തുന്നതിലോ അകറ്റി നിർത്തുന്നതിലോ ജീവസന്ധാരണത്തിന്റെ സാഹചര്യങ്ങൾ ഒഴിവാക്കാനോ ആനുകൂല്യം തടയാനോ പൊതുസമൂഹമോ ഭരണാധികാരികളോ നേരിട്ടിടപെടാറില്ല. എങ്കിലും ഭിന്നശേഷിയുള്ള എല്ലാവരെയും തുല്യമായി പരിഗണിക്കുന്നതിൽ വിവേചനം നിലനില്ക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കൃത്യതയോടെ അവരെ പരിഗണിക്കുന്നതിൽ വീഴ്ചയുള്ളതായും കാണുന്നുണ്ട്.
2030ൽ ഭിന്നശേഷിയുള്ളവരുടെ പങ്കാളിത്തവും നേതൃത്വവും വഴി അവരുടെ സർവോത്മുഖമായ വികസനമാണ് നമ്മുടെ രാജ്യം ലക്ഷ്യം വയ്ക്കുന്നത്. അതിനായി എല്ലാവരും ചേർന്ന് എല്ലാ മേഖലകളിലും ഭിന്നശേഷിയുള്ളവരുടെ പ്രതിബന്ധരഹിതമായ ഭാവി ഉറപ്പാക്കുക എന്നതാണു പരമപ്രധാനം.
ഭിന്നശേഷിയുള്ളവരുടെ ഏതുവിധ പ്രശ്നങ്ങളും പ്രതിബന്ധങ്ങളും പൊതുസമൂഹത്തിന്റെ തന്നെ പ്രശ്നമാണ്. കുറവുകളുടെ പേരിൽ ഒഴിഞ്ഞു മാറുന്നതിൽനിന്ന് എല്ലാം സാധ്യമാകും എന്ന മനോഭാവത്തിലേക്കു ഭിന്നശേഷിയുള്ളവരെ വളർത്തിയെടുക്കണം.
സഹായ ഉപകരണങ്ങളും പരിശീലനങ്ങളും പിന്തുണയും ആരോഗ്യകരമായ ബോധ്യത്തിൽ തുല്യതയിലേക്ക് അവരെ വളർത്തും.
പ്രതിബന്ധങ്ങൾ തിരിച്ചറിയാനും ആത്മവിശ്വാസത്തോടെ മുന്നേറാനും അവകാശപ്പെട്ടതു നേടാനുമുമുള്ള ആഹ്വാനമാണ് ഈ ദിനം ഭിന്നശേഷിക്കാർക്കു നൽകുന്ന സന്ദേശം. ഭിന്നശേഷിയുള്ളവരിൽ സ്വാഭിമാനം വർധിപ്പിക്കുക വഴി സമൂഹത്തിൽ ഭേദപ്പെട്ട നിലയിലാകാൻ സഹായിക്കുന്നു. ഒന്നിച്ചു ചേർന്നുള്ള ജീവിതപ്രവർത്തനവും കരുത്താർജ്ജിക്കാൻ സഹായകരമാണ്. അപ്പോൾ കഴിവുകളുടെയും നേട്ടങ്ങളുടെയും അംഗീകാരം, ശരിയായ പുനരധിവാസം, തുല്യഅവസരം, ദാരിദ്രനിർമാർജനം, സാമൂഹ്യ മതപരമായ പങ്കാളിത്തം എന്നിവയും സാധ്യമാകും.
പൊതുസമൂഹപിന്തുണ ഈ കാര്യത്തിലെല്ലാം അനിവാര്യമാണ്. ലോക ജനസംഖ്യയുടെ 15 ശതമാനം ഭിന്നശേഷിയുള്ളവരാണ്. ഏറ്റവും വലിയ ന്യുനപക്ഷവും അവർതന്നെ. ഈ മേഖലയിൽ പ്രോത്സാഹിപ്പിക്കാനും വളർത്തിയെടുക്കാനുമുള്ള പ്രവർത്തനങ്ങളിലൂടെയും കഴിവുകളും നേട്ടങ്ങളും അംഗീകരിക്കുന്നതിലൂടെയും പൂർണമായ പങ്കാളിത്വവും സമത്വവും ഉറപ്പു വരുത്തുന്നതിലൂടെയും തുല്യാവകാശ സാഹചര്യം ഒരുക്കുന്നതിലൂടെയും മെച്ചപ്പെട്ട ജീവിതം അവർക്കു നൽകാനാകും.
ഇതുകൂടാതെ ഭിന്നശേഷിയുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളിൽ അവരെയും ഉൾപ്പെടുത്തുക.
2016ലെ ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള നിയമം നടപ്പിലാക്കുന്നതു വഴി 21 വിധത്തിലുള്ള ഭിന്നശേഷിക്കാരാണ് പരിധിയിൽ വരുന്നത്. എന്നാൽ, ഈ നിയമത്തിന്റെ നാലു ന്യൂനതകൾ പറയാതിരിക്കാനാവില്ല. 1. ഒരു പരാതി പരിഹാര വേദിയില്ല. 2. കുട്ടികൾക്കു സ്കൂളുകളിൽ അഡാപ്റ്റീവ് ടെക്നോളജി നടപ്പിലാക്കുന്നില്ല. 3. 40 ശതമാനത്തിൽ താഴെയുള്ള ഭിന്നശേഷിക്കാരെ പരിഗണിക്കുന്നില്ല. 4. സ്വകാര്യമേഖലയും അവരുടെ കെട്ടിടങ്ങളും ഉൾപ്പെടുത്തിയിട്ടില്ല.
2016ലെ നിയമപ്രകാരം 21 വിഭാഗത്തിൽപെട്ട ഭിന്നശേഷിക്കാരെയും പൂർണമായും കണ്ടെത്തണം. അനർഹമായ സ്വാധീനത്തിലൂടെയും തട്ടിപ്പിലൂടെയും വ്യാജരേഖകളിലൂടെയും ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതു തടയാനും അങ്ങനെയുള്ളവർക്കെതിരെ കർശന നിയമനടപടി സ്വികരിക്കാനും സാധിക്കണം.
ഭിന്നശേഷിയുടെ പേരിൽ ആരെയും മാറ്റിനിർത്താത്ത ഭാവിസമൂഹത്തിനായി ഭരണ, അധികാര, പൊതുസമൂഹം ഒന്നുചേർന്നു പ്രവർത്തിക്കണം. കുറവുകളോടെ ജനിച്ചുവീഴുന്ന ഒരു കുട്ടിയുടെ ഭൂമിയിലെ ജനനംമുതൽ ഇതര കാരണങ്ങളാൽ വൈകല്യമുള്ളവരായിത്തീരുകയാണെങ്കിൽ അന്നു മുതൽ ഇക്കാര്യങ്ങൾ നടപ്പിലാക്കപ്പെടണം. സമഗ്രമായതും ചിട്ടയായതുമായ പ്രവർത്തനങ്ങളിലൂടെ ഭിന്നശേഷിയെന്നതു രാജ്യത്തിന്റെയും സമൂഹത്തിന്റെയും മെച്ചപ്പെട്ട വളർച്ചക്കായും പ്രയോജനപ്പെടുത്താം.
ഫാ. ജോസ് ആന്റണി സിഎംഐ
(20 വർഷമായി ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ലേഖകൻ)