Saturday, November 30, 2019 12:38 AM IST
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
മുഖ്യശത്രുവിനെ അവന്റെ കൂട്ടാളിയെക്കൊണ്ടു തല്ലിക്കുക. രാഷ്ട്രീയത്തിൽ ഏറെക്കാലമായി പരീക്ഷിച്ചു വിജയിച്ച തന്ത്രമാണിത്. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന പനന്പിള്ളി ഗോവിന്ദമേനോന്റെ പ്രശസ്തമായ വാക്കുകൾ ഓർക്കാം. കോണ്‍ഗ്രസ് മുന്നണിയിലേക്കു സിപിഐയെ കൂട്ടിയതിനെതിരേ കോണ്ഗ്രസുകാർക്കിടയിൽ തുടക്കത്തിൽ വലിയ അമർഷവും സംശയങ്ങളുമുണ്ടായി. പ്രത്യേകിച്ചു തൃശൂരിലെ പാർട്ടി പ്രവർത്തകർക്ക്. അന്നു പനന്പിള്ളി നൽകിയ വിശദീകരണമാണു ശ്രദ്ധേയം.
കോണ്‍ഗ്രസിന് കേരളത്തിൽ മുഖ്യശത്രു മാർക്സിസ്റ്റ് പാർട്ടിയാണ്. സിപിഎമ്മിനെ അടിക്കാൻ ഏറ്റവും നല്ല വടി അവരുടെ സഹചാരികളായ സിപിഐയാണ്. സിപിഎമ്മിനെ അടിക്കാൻ സിപിഐയെ കിട്ടുകവഴി രണ്ടു ഗുണങ്ങളുണ്ട്. അടികൊണ്ട് വേദനിച്ചു മാർക്സിസ്റ്റ് പാർട്ടി പുളയും. മുറുക്കി അടിക്കുന്പോൾ ചിലപ്പോൾ വടി ഒടിഞ്ഞേക്കാം. രണ്ടായാലും കോണ്‍ഗ്രസിനു നഷ്ടമില്ല. നേട്ടം മാത്രം.
സഖ്യകക്ഷി രാഷ്ട്രീയത്തിൽ ഇന്ത്യക്കാകെ അത്ഭുതമായി മാറിയ കേരളത്തിലെ രാഷ്ട്രീയ പരീക്ഷണങ്ങളിൽ പനന്പിള്ളി പറഞ്ഞ ഈ കളിയും വിജയകരമായിരുന്നു. മുഖ്യശത്രുവിനെതിരേ അവന്റെതന്നെ സഖ്യകക്ഷിയെ കൂടെനിർത്തി പോരാടുക. ഇതുവഴി ആർക്കെങ്കിലും ക്ഷീണമുണ്ടായാൽ പരസ്പരം ഭിന്നിച്ചു പോരടിക്കുന്ന പാർട്ടികൾക്കാകും അത് സംഭവിക്കുന്നത്. ചെറിയ വിട്ടുവീഴ്ചകളിലൂടെ പഴയ എതിരാളികളിലൊരാളെ കൂടെനിർത്തുന്ന പാർട്ടിക്കാകും കൂടുതൽ നേട്ടം.
മധുരിച്ചില്ലെങ്കിലും കയ്ച്ചിട്ട് ഇറങ്ങില്ല
മഹാരാഷ്ട്രയിൽ ത്രികക്ഷി സർക്കാർ അധികാരമേറ്റതിനെ പനന്പിള്ളി ഗോവിന്ദമേനോന്റെ പഴയ തിയറിയുടെ വിജയമായി കാണാം. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ മന്ത്രിസഭയിൽ പഴയ എതിരാളികളായ കോണ്‍ഗ്രസും എൻസിപിയും പങ്കാളികളായതു ചെറിയ അത്ഭുതമല്ല. പക്ഷേ സാധ്യതകളുടെയും അത്ഭുതങ്ങളുടെയുമാണ് രാഷ്ട്രീയം. പ്രത്യേകിച്ച് അധികാരത്തിനും പദവികൾക്കും പണത്തിനും വേണ്ടിയുള്ള നെട്ടോട്ടത്തിൽ ഏതു ധാർമികതയും തത്വസംഹിതയും ഉപേക്ഷിക്കാൻ രാഷ്ട്രീയനേതാക്കൾ മൽസരിക്കുന്പോൾ!
മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നിട്ട് 35 ദിവസം കഴിഞ്ഞാണു താക്കറെയുടെ ത്രികക്ഷി സർക്കാർ അധികാരത്തിലെത്തിയത്. മൂന്നു ദശകം നീണ്ട രാഷ്ട്രീയവും ആശയപരവുമായ വൈരം ഉപേക്ഷിച്ചാണു ശിവസേനയും എൻസിപി- കോണ്‍ഗ്രസ് സഖ്യവും ഒന്നിച്ചത്. ഏതാനും വർഷം മുന്‍പ് ആലോചിക്കാൻ പോലും സാധ്യതയില്ലാത്ത കൂട്ടുകക്ഷി സർക്കാരാണു യാഥാർഥ്യമായത്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിന്റെ ഭരണം വെല്ലുവിളികളെ അതിജീവിച്ച് എത്രകാലം മുന്നോട്ടുപോകുമെന്നതാണു ചോദ്യം.
വൈരുധ്യങ്ങളുടെ വലിയ കൂട്ടായ്മയാണു മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി എന്ന ത്രികക്ഷി മഹാസഖ്യം. പ്രത്യേകിച്ചു മതേതരത്വ, ഹിന്ദുത്വ വിഷയത്തിലെ വൈരുധ്യം പെട്ടെന്നു വിഴുങ്ങാവുന്നതല്ല. മന്ത്രിപദവികളും വകുപ്പുകളും തർക്കവിഷയങ്ങളിലെ തീരുമാനവും അടക്കമുള്ള മറ്റു കാര്യങ്ങളിൽ സ്വാഭാവികമായുണ്ടാകുന്ന പ്രശ്നങ്ങൾ വെറെ. ബിജെപിയെ അകറ്റിനിർത്താനും അധികാരത്തിന്റെ തേൻ നുണയാനുമായി അവയൊക്കെ തത്കാലം ഒത്തുതീർപ്പാക്കി മുന്നോട്ടു പോയേക്കാം.
തത്കാലം ഭരണഘടനയിൽ ചാരി
ശിവസേനയുടെ ഒറിജിനൽ തീവ്രഹിന്ദുത്വവും കോണ്‍ഗ്രസ്, എൻസിപി പാർട്ടികളുടെ മതേതരത്വ നിലപാടുകളും പക്ഷേ സംഘർഷങ്ങളില്ലാതെ മുന്നോട്ടു പോകാൻ അപാര മെയ്വഴക്കവും വിട്ടുവീഴ്ചകളും വേണ്ടിവരും. മതേതരത്വം ഉയർത്തിപ്പിടിക്കുമെന്നു മൂന്നു പാർട്ടികളുംചേർന്ന് അംഗീകരിച്ച പൊതുമിനിമം പരിപാടിയിലുണ്ട്. ഭരണഘടനയിൽ നിർവചിക്കുന്ന മതേതര മൂല്യങ്ങൾക്കു പ്രാധാന്യം നൽകിയായിരിക്കും ഭരണമെന്നു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം നടത്തിയ ആദ്യ പത്രസമ്മേളനത്തിൽ ഉദ്ധവ് താക്കറെയും വ്യക്തമാക്കി. അത്രയും നല്ലത്.
മതേതരത്വത്തെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾ മുഖ്യമന്ത്രിയെ ചൊടിപ്പിച്ചതിലും അത്ഭുതമില്ല. ബിജെപിയേക്കാളും ആർഎസ്എസിനേക്കാളും കടുത്ത ഹിന്ദുത്വ മുദ്രാവാക്യം ഉയർത്തിയും ദക്ഷിണേന്ത്യക്കാർക്കും ഹൈന്ദേവതര മതസ്ഥർക്കുമെതിരേ ശിവസേന മുന്പെടുത്തിരുന്ന തീവ്രനിലപാടുകൾ മാറ്റാരേക്കാളും ഉദ്ധവ് താക്കറെക്കു ഓർമയുണ്ടാകും. മതേതരത്വം എന്നതുകൊണ്ട് അർഥമാക്കുന്നത് എന്താണ്? എന്നായിരുന്നു ചോദ്യമുന്നയിച്ച പത്രലേഖകനോടുള്ള ഉദ്ധവിന്റെ മറുചോദ്യം. ശിവസേന മുഖ്യമന്ത്രിയുടെ നിലപാടാണ് അറിയേണ്ടതെന്നു ലേഖകനും തിരിച്ചടിച്ചു.
“ഭരണഘടന അനുശാസിക്കുന്നതെന്തോ അതാണു മതേതരത്വം”- എന്ന മുഖ്യമന്ത്രിയുടെ മറുപടി വളരെ പ്രത്യാശാജനകമാണ്. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചായിരിക്കും മഹാ വികാസ് അഘാഡി മുന്നോട്ടു പോകുകയെന്നു കൂടി വ്യക്തമാക്കാനും ഉദ്ധവ് താക്കറെ മടിച്ചില്ല. മുംബൈയിലും മഹാരാഷ്ട്രയിലെ മറ്റിടങ്ങളിലും സ്ഥിരതാമസമാക്കിയിട്ടുള്ള മലയാളികളും തമിഴരും കന്നഡക്കാരും ഉൾപ്പെടെ ലക്ഷക്കണക്കിനു വരുന്ന ദക്ഷിണേന്ത്യക്കാർക്കു വലിയ ആശ്വാസം നൽകുന്നതുമാകും ഈ പ്രഖ്യാപനം.
കടുവയുടെ പുറത്തെ പാടുകൾ എളുപ്പം മായില്ലെന്ന പഴഞ്ചൊല്ലു പലരെയും അലോസരപ്പെടുത്തുന്നുണ്ടാകും. പക്ഷേ പ്രായോഗിക രാഷ്ട്രീയത്തിൽ, പ്രത്യേകിച്ച് അധികാര രാഷ്ട്രീയത്തിൽ പലതും മാറുമെന്നതാണു വസ്തുത. പ്രത്യേകിച്ചു ശിവസേനയെന്നതു പലപ്പോഴും കടലാസ് കടുവ ആണെന്നതും ചരിത്രം ബോധ്യപ്പെടുത്തും. രാഷ്ട്രീയനേട്ടങ്ങൾക്കു വേണ്ടി മതത്തെ ദുരുപയോഗിക്കുന്ന രാഷ്ട്രീയത്തിന്റെ പല രൂപങ്ങൾ രാജ്യത്തുണ്ട്. ജാതി രാഷ്ട്രീയവും കുടുംബ രാഷ്ട്രീയവും കളിച്ച പാർട്ടികളെ അപ്രസക്തരാക്കി ബിജെപി കളിച്ചു ജയിച്ച മതരാഷ്ട്രീയം ഇന്ത്യയിലുണ്ടാക്കിയ മാറ്റം ചെറുതല്ല.
വഴുതുന്ന പ്രതിപക്ഷ പാർട്ടികൾ
കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയമായിരുന്നു കഴിഞ്ഞ കുറെ ദശകങ്ങളായി രാജ്യത്തുണ്ടായിരുന്നത്. ഭൂരിപക്ഷ, ന്യൂനപക്ഷ, ദളിത്, ആദിവാസി വോട്ടുകളുടെ സമവാക്യത്തിലായിരുന്നു കോണ്‍ഗ്രസ് പോലുള്ള പാർട്ടികളുടെ നിലനിൽപ്. ജാതി രാഷ്ട്രീയത്തിൽ വളർന്ന പാർട്ടികളായിരുന്നു മായാവതിയുടെ ബിഎസ്പി, മുലായം സിംഗിന്റെ സമാജ്വാദി, ലാലു പ്രസാദ് യാദവിന്റെ ആർജെഡി, രാം വിലാസ് പാസ്വാന്റെ എൽജെപി, അകാലിദൾ തുടങ്ങിയവ. മറ്റുള്ള പ്രധാന പാർട്ടികളിൽ പലതും വ്യക്തി കേന്ദ്രീകൃതമോ, കുടുംബാധിപത്യമോ ആയിരുന്നു.
2014ലെ നരേന്ദ്ര മോദി തരംഗത്തിൽ ബിജെപി കേന്ദ്രത്തിൽ വൻഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നതോടെയാണു രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ വന്നുതുടങ്ങിയത്. അയോധ്യയും കാഷ്മീരും മുതൽ പശുവും പാക്കിസ്ഥാനും വരെയുള്ള വിഷയങ്ങളുടെ മറവിൽ ബിജെപി പ്രമാണിത്തം നേടി. നോട്ട് നിരോധനവും കാർഷിക, വ്യാപാര, നിർമാണ, തൊഴിൽ മേഖലകളിലെ തളർച്ചയും പോലും മതപരമായ വൈകാരിക പ്രശ്നങ്ങൾക്കു വഴിമാറുകയും ചെയ്തു.
ബിജെപിയുടെ തേരോട്ടത്തിനിടയിലും പഴയ കോണ്‍ഗ്രസ് വിരോധം അപ്പാടെ ഉപേക്ഷിക്കാനോ വേണ്ട വിട്ടുവീഴ്ചകൾ ചെയ്യാനോ പ്രതിപക്ഷത്തെ മിക്ക പാർട്ടികൾക്കും കഴിഞ്ഞില്ല. ഒരു പരിധിവരെ ബിജെപിയുടെ പദ്ധതികൾക്കു സഹായകമായ യോജിപ്പില്ലായ്മയാണു കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിലും രാജ്യം കണ്ടത്. മിക്ക സംസ്ഥാനങ്ങളിലും പരസ്പരം മൽസരിച്ച പ്രതിപക്ഷ പാർട്ടികൾക്കു നിരാശയായിരുന്നു പൊതുവേ ഫലം.
മോദിയുടെ നേതൃത്വത്തിലും അമിത് ഷായുടെ തന്ത്രത്തിലും രണ്ടാമതും ബിജെപി തൂത്തുവാരിയതോടെ പ്രതിപക്ഷ പാർട്ടികളുടെ ഉറക്കം നഷ്ടമായി. വലിയ പാർട്ടിയായ കോണ്‍ഗ്രസിനെ ഒതുക്കി വലുതായ ശേഷം വിലപേശി പരമാവധി അപ്പക്കഷണങ്ങൾ സ്വന്തമാക്കാൻ ശ്രമിച്ച ചെറുതും വലുതുമായ പാർട്ടികൾക്കെല്ലാം കണക്കുകൂട്ടലുകൾ പിഴച്ചു. സിപിഎമ്മിന്റെ പതനത്തിനു ശേഷം പശ്ചിമ ബംഗാളിൽ എതിരാളിയില്ലെന്നു കരുതിയ മമത ബാനർജിയുടെ തൃണമൂൽ കോണ്‍ഗ്രസിനു വരെ കാര്യമായ ക്ഷീണം തട്ടി.
നീതിപീഠത്തിനു തിളക്കമേറി
കോണ്‍ഗ്രസിനു പകരം മിക്ക പാർട്ടികൾക്കും ബിജെപി മുഖ്യ എതിരാളിയായി മാറിയത് വളരെ വേഗമായിരുന്നു. അതിലേറെ നിലനിൽപിന് ബിജെപിക്കെതിരേ ഒന്നിക്കേണ്ടത് അനിവാര്യതയായി. തെരഞ്ഞെടുപ്പിൽ തോറ്റ ഗോവ, മേഘാലയ, അരുണാചൽ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ കൂടി കേന്ദ്രഭരണത്തിന്റെയും പണത്തിന്റെയും ഭീഷണികളുടെയും സഹായത്തോടെ ബിജെപി അധികാരം പിടിച്ചതാണു പ്രതിപക്ഷത്തെ കൂടുതൽ ഞെട്ടിച്ചത്.
ഒരിക്കലും യോജിക്കാനാകില്ലെന്നു കരുതിയ പിഡിപിയുമായി പോലും ചേർന്നു ജമ്മു കാഷ്മീരിലും ബിജെപി ഭരണത്തിലെത്തി. ഒടുവിൽ മുളകും പഞ്ചസാരയും ചേർത്തുണ്ടാക്കിയ സഖ്യവും സർക്കാരും വീണപ്പോൾ ജമ്മു കാഷ്മീരിനെ വെട്ടിമുറിച്ച് കേന്ദ്ര ഭരണത്തിലാക്കുകയും പ്രത്യേക സംസ്ഥാന പദവി നൽകിയിരുന്ന അനുച്ഛേദം 370 റദ്ദാക്കുകയും ചെയ്തു. മുത്തലാക്ക് നിയമം പാസാക്കുക കൂടി ചെയ്തതോടെ ഏക സിവിൽ കോഡ് മുതൽ ഭരണഘടനയെ മാറ്റിയെഴുതുന്നതു വരെ എന്തും ബിജെപി ചെയ്യുമെന്ന തോന്നലും വ്യാപകമായി.
ബാബറി മസ്ജിദ് പൊളിച്ചതു തീർത്തും തെറ്റായെന്നു കണ്ടെത്തിയ സുപ്രീംകോടതി, പക്ഷേ അയോധ്യയിലെ തർക്കഭൂമി പൂർണമായും മസ്ജിദ് പൊളിച്ചവർക്കായി അനുവദിച്ചതോടെ കോടതികളും ബിജെപിക്കു വഴങ്ങുന്നതായുള്ള പ്രതീതി ചിലർക്കെങ്കിലുമുണ്ടായി. സുപ്രീംകോടതിയുടെ പല വിധികളും കേന്ദ്രം ഭരിക്കുന്ന സർക്കാരിന്റെ ഇംഗിതവും ഒന്നാകുന്നുവെന്ന തോന്നൽ. ജുഡീഷറിയുടെ നിഷ്പക്ഷതയിൽ സംശയം കൂടിത്തുടങ്ങിയപ്പോഴാണു മഹാരാഷ്ട്രയിൽ പെട്ടെന്നു വിശ്വാസവോട്ടെടുപ്പിനു നിർദേശിച്ച വിധിയുണ്ടായത്. ഏതായാലും ഉന്നത നീതിപീഠത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കുന്നതിനു മഹാരാഷ്ട്രയിലെ വിധി വളരെ സഹായിച്ചു.
അധികാരക്കളികളിൽ അടുത്തത്?
ബിജെപിക്ക് അടുത്ത തിരിച്ചടി ഇനി ഗോവയിൽ ആണെന്നു ശിവസേനയുടെ മുതിർന്ന നേതാവും എംപിയുമായ സഞ്ജയ് റാവത്ത് ഇന്നലെ പറഞ്ഞതിൽ പല സൂചനകളുമുണ്ട്. ബിജെപിക്കെതിരേ ദേശീയ തലത്തിലും ബിജെപി ശക്തമായ സംസ്ഥാനങ്ങളിലും പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കാനുള്ള സാധ്യതകൾക്ക് മഹാരാഷ്ട്രയിലെ ത്രികക്ഷി സഖ്യം വഴിതെളിച്ചേക്കും.
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, പഞ്ചാബ് തുടങ്ങിയ ഹിന്ദി ബെൽറ്റിലെ പ്രധാന സംസ്ഥാനങ്ങളിൽ ബിജെപി അധികാരത്തിൽനിന്നു തെറിച്ചതിനു പിന്നാലെയുള്ള മഹാരാഷ്ട്രയിലെ ശിവസേന, എൻസിപി, കോണ്‍ഗ്രസ് ഭരണം രാഷ്ട്രീയത്തിലെ പുതുചലനങ്ങൾക്കു ഗതിവേഗം കൂട്ടും. ഇന്നു തെരഞ്ഞെടുപ്പു തുട ങ്ങുന്ന ജാർഖണ്ഡിലും ബിജെപി അധികാരത്തിൽനിന്നു തെറിക്കാനുള്ള സാധ്യതകളേറെയുണ്ട്.
രാഷ്ട്രീയത്തിലെ വരാനിരിക്കുന്ന പുതിയ മസാലക്കൂട്ടുകളിൽ എന്തെല്ലാം പരീക്ഷണങ്ങളാകും ഉണ്ടാവുകയെന്ന് ആർക്കും കൃത്യമായി പ്രവചിക്കാനാകില്ല. 2023ലെ പൊതുതെരഞ്ഞെപ്പിൽ പുതിയ സഖ്യങ്ങളും മാറ്റവും ഉണ്ടായാൽ അത്ഭുതപ്പെടാനില്ല. ചില പാശ്ചാത്യ രാജ്യങ്ങളിൽ കണ്ടതു പോലെ രാജ്യത്തെ രണ്ടു പ്രധാന പാർട്ടികളായ ബിജെപിയും കോണ്‍ഗ്രസും ചേർന്നുള്ള സഖ്യസർക്കാർ മാത്രമാകും ശേഷിക്കുന്ന പരീക്ഷണം. അധികാര രാഷ്ട്രീയത്തിൽ സംഭവിക്കാത്തതായി ഒന്നും ശേഷിക്കാനിടയില്ല.