Friday, November 22, 2019 12:13 AM IST
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
കൊത്തിക്കോളൂ പക്ഷേ, കൊത്തിക്കൊത്തി മുറത്തിൽ കയറി കൊത്തരുത്... കഴിഞ്ഞ ദിവസം നിയമസഭയിൽ കൊത്തും പോരും മൂത്തപ്പോഴാണ് സഭയിലെ മൂത്ത കാരണവരായ സ്പീക്കർജി പ്രതിപക്ഷത്തോടു കോർത്തത്. തട്ടിയും മുട്ടിയും സ്പീക്കറുടെ തട്ടകത്തിൽ കയറി മുട്ടിയവരോട് ഇതൊന്നും തനിക്കു തീരെ ഇഷ്ടമല്ലെന്നു സ്പീക്കർജി കട്ടിയായിത്തന്നെ പറഞ്ഞു. എന്നിട്ടും അരിശം തീരാതെ സീറ്റ് വിട്ട് ഒറ്റ വാക്കൗട്ട്! സാധാരണ പ്രതിപക്ഷമാണ് വാക്കൗട്ട് നടത്തി ക്ഷീണിക്കുന്നത്. എന്നാൽ, ഇത്തവണ സ്പീക്കർജിയുടെ വകയായിരുന്നു വാക്കൗട്ട്. സഭ പിരിക്കുകയോ ഒടിക്കുകയോ ചെയ്യാതെയുള്ള സ്പീക്കറുടെ മടക്കം പ്രതിപക്ഷത്തെ മാത്രമല്ല ഭരണപക്ഷത്തെപ്പോലും ഒന്നു നടുക്കി.
സമരം നടത്തിയ എംഎൽഎയുടെ തല തല്ലിപ്പൊട്ടിച്ച പോലീസുകാരെ പൊക്കംവിടണമെന്നാവശ്യപ്പെട്ടായിരുന്നു സഭയിൽ പ്രതിപക്ഷത്തിന്റെ തട്ടും മുട്ടും കൂട്ടപ്പൊരിച്ചിലും.
എന്നാൽ, പൊട്ടിയ തല എംഎൽഎയുടെ സ്വന്തമാണോയെന്നും അടിച്ച ലാത്തി പോലീസുകാരന്റെ വകയാണോയെന്നും ശാസ്ത്രീയമായി കണ്ടെത്താതെ എടുത്തുചാടി ഒരു നടപടിയുമില്ലെന്നായിരുന്നു ഭരണക്കാരുടെ നിലപാട്. തലപൊട്ടിയ എംഎൽഎയുടെ ചോരപുരണ്ട കുപ്പായം വട്ടവും നീളവും വീശി കാണിച്ചിട്ടും കരിങ്കല്ലിനു കാറ്റുപിടിച്ച മട്ടിൽ ഭരണബെഞ്ചിനു കുലുക്കമില്ല.
കാര്യം പറഞ്ഞിട്ട് എട്ടും പൊട്ടും തിരിയുന്നില്ലെങ്കിൽ കരണം മറിഞ്ഞിട്ടായാലും നടപടിയെടുപ്പിക്കാനായിരുന്നു പിന്നെ പ്രതിപക്ഷത്തിന്റെ കൂട്ടത്തോടെയുള്ള തട്ടകപ്രവേശം. സ്പീക്കറുടെ ഡയസ് എന്നു പറഞ്ഞാൽ ആർക്കും കയറി കൊട്ടാവുന്ന ചെണ്ടയല്ല എന്നു കാണിക്കാനാണ് സ്പീക്കർജി ചട്ടവും മട്ടവും നോക്കാതെ ഒറ്റയ്ക്കു വാക്കൗട്ട് നടത്തിക്കളഞ്ഞത്.
ചൂടായി വാക്കൗട്ട് നടത്തിയ സ്പീക്കർ ഒരു ചൂടു കട്ടൻകാപ്പി കുടിച്ചു കഴിഞ്ഞപ്പോൾ ലേശം കൂളായെന്നു തോന്നി. കാരണം, വാക്കൗട്ടിനേക്കാൾ വേഗത്തിലായിരുന്നു വാക്ക് ഇൻ. തട്ടകത്തിൽ തിരിച്ചെത്തി പ്രതിപക്ഷത്തിന്റെ മുഖത്തുനോക്കി ഇത്തിരി കടുപ്പിച്ച് ഇങ്ങനെ തട്ടിവിട്ടു: സഭയിലുണ്ടായത് തീർത്തും നിർഭാഗ്യകരമായ സംഭവങ്ങളാണ്. ഇക്കാര്യത്തിൽ നടപടിയെടുക്കേണ്ടിവരും. ഡയസിൽ കയറിയ എംഎൽഎമാർ സാമാന്യമര്യാദ ലംഘിച്ചു... വെടിക്കെട്ടുപോലുള്ള ഈ ഡയലോഗ് കേട്ട പ്രതിപക്ഷം കൂട്ടത്തോടെ ഞെട്ടി. പിന്നെ വിശ്വസിക്കാനാവാതെ കണ്ണുതിരുമ്മി ഒന്നുകൂടി നോക്കി, ആരാ ഈ പറയുന്നത്? കണ്ണട ഇരുപത്തയ്യായിരത്തിന്റെ അല്ലെങ്കിലും കൃത്യമായി കാണാം, ആൾ നമ്മുടെ സ്പീക്കർ ശ്രീരാമകൃഷ്ണൻജി തന്നെ.
നാലു വർഷം മുന്പത്തെ ഒരു മാർച്ച് 13 അവരുടെ ഓർമയിൽ തെളിഞ്ഞുവന്നു. സ്പീക്കറുടെ തട്ടകത്തിൽനിന്നു പറന്നുപോകുന്ന മൈക്കുകൾ, ജീവനുംകൊണ്ടോടുന്ന കംപ്യൂട്ടറുകൾ, ചുവടെ മറിയുന്ന ഇരിപ്പിടങ്ങൾ, കസേരയിൽ പിടിച്ചിരിക്കാൻ ശ്രമിക്കുന്ന സ്പീക്കർ, കാട്ടാഗുസ്തി പരിശീലിക്കുന്ന എംഎൽഎമാർ, നിലവിളി, കൊലവിളി, ചിന്നംവിളി... ഇതിനിടയിൽ പൊങ്ങിവരുന്ന ധനമന്ത്രി, വാരിവിതറുന്ന ലഡുവും വടയും... എല്ലാം കഴിഞ്ഞ് മേശപ്പുറത്തു ശിവൻകുട്ടിജിയുടെ വകയായുള്ള ശവാസനം യോഗാപ്രദർശനം..!
ഇതിനിടയിൽ എവിടെയോ ഈ മുഖം കണ്ടതായി തോന്നുന്നുണ്ടല്ലോ... അന്ന് ഒരു ഭീമൻകസേരയെ തലകുത്തി മറിയാൻ സഹായിച്ച മഹാനുഭാവൻ ഇദ്ദേഹമല്ലായിരുന്നോ? അതേ മൂക്ക്, അതേ താടി, അതേ ചിരി..!
ഏയ്, അതു തോന്നുന്നതാ, ആ ആള് അല്ല ഈ ആൾ... ആ കണ്ണടയല്ല ഈ കണ്ണട. ഒരാളെപ്പോലെ ഏഴു പേർ ഉണ്ടെന്നല്ലേ. ഡയസിൽ കയറിയവർ സാമാന്യ മര്യാദ ലംഘിച്ചു എന്നു സ്പീക്കർജി പറഞ്ഞതിലും കാര്യമില്ലാതില്ല, കാരണം അവിടെ കയറിയാൽ ആ കസേരയെങ്കിലും ഒന്നുമറിക്കാതെ തിരിച്ചിറങ്ങുന്നത് ഒരു മര്യാദയല്ല!
മിസ്ഡ് കോൾ
= കുടുംബത്തിൽ എസി കാറുണ്ടോ, ക്ഷേമപെൻഷനില്ല.
- വാർത്ത
=വീടിനു നല്ല തണലും ചെറിയ തണുപ്പുമുണ്ട്, കുഴപ്പമുണ്ടോ?