Friday, November 8, 2019 1:18 AM IST
കാന്പസുകൾ കലാപഭൂമികളാക്കുന്പോൾ / ഡോ. പി.സി. അനിയൻകുഞ്ഞ്
സ്കൂൾ കാന്റീനിലും പരിസരത്തും ജങ്ക് ഫുഡ് വില്പനയും സ്കൂളുകളിലെ മൊബൈൽ ഫോൺ ഉപയോഗവും നിരോധിച്ചുകൊണ്ടു ബന്ധപ്പെട്ട കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകൾ ഉത്തരവിറക്കിയിരിക്കുന്നു. വളരെ നല്ല നീക്കംതന്നെ. എന്നാൽ, കാന്പസുകളിലെ പഠനാന്തരീക്ഷം താറുമാറാക്കുന്ന, അവയെ അക്രമരാഷ്ട്രീയത്തിന്റെ പരിശീലനക്കളരികളാക്കി മാറ്റുന്ന കാന്പസ് രാഷ്ട്രീയത്തിനു നിയമസാധുത നൽകി തിരികെക്കൊണ്ടുവരാനുള്ള സർക്കാർ നീക്കം വിദ്യാഭ്യാസ രംഗത്തു സർക്കാരിന്റെ പരസ്പരവിരുദ്ധ നിലപാടുകളെ വ്യക്തമാക്കുന്നു.
സ്കൂൾ പരിസരത്ത് ജങ്ക് ഫുഡ് വിൽക്കുന്നതും അതിന്റെ പരസ്യബോർഡുകൾ പ്രദർശിപ്പിക്കുന്നതും നിരോധിച്ചുകൊണ്ടുള്ള മാർഗനിർദേശങ്ങൾ ദേശീയ ഭക്ഷ്യ സുരക്ഷാ അഥോറിറ്റിയുടേതാണെങ്കിൽ, സ്കൂളുകളിൽ മൊബൈൽ ഫോണിനു വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള സർക്കുലർ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റേതാണ്. ജങ്ക് ഫുഡ് കുട്ടികളുടെയും യുവജനങ്ങളുടെയും ആരോഗ്യത്തെ എത്രമാത്രം ദോഷകരമായി ബാധിക്കുന്നു എന്നുള്ള പഠനങ്ങൾ നാളുകൾക്കുമുന്പേ പുറത്തുവന്നതാണ്. ഇതറിയാതെ അവ കുട്ടികളുടെ ഹരമായി മാറിക്കൊണ്ടിരിക്കുന്നു. അമിതവണ്ണം, ഹൃദയ-കരൾ സംബന്ധമായ രോഗങ്ങൾ, ഡയബറ്റിക്
ടൈപ്പ്-2, കാൻസർപോലുള്ള തീരാവ്യാധികൾ ചെറുപ്രായത്തിലേ ആളുകളെ ബാധിക്കുന്നു.
മൊബൈൽഫോണിന്റെ ദുരുപയോഗം കുട്ടികളുടെ ശാരീരിക, മാനസിക ആരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിക്കുന്നുവെന്നുള്ള കണ്ടെത്തലുകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. അതു കുട്ടികളുടെ സാമൂഹിക ആരോഗ്യത്തെയും ആരോഗ്യകരമായ വ്യക്ത്യന്തര ബന്ധങ്ങളെയും ജീവിതത്തിന്റെ ലക്ഷ്യബോധത്തെയും കഠിനാധ്വാനത്തിന്റെ സംസ്കാരത്തെയും മറ്റും പ്രതികൂലമായി ബാധിക്കുന്നു എന്നുള്ളതു പൊതുവെ അറിവുള്ള കാര്യമാണ്.
കാന്പസ് അതിക്രമങ്ങളുടെ നേർചിത്രം
ജങ്ക് ഫുഡിനേക്കാളും മൊബൈൽ ഫോണിനേക്കാളും കുട്ടികളുടെയും യുവജനങ്ങളുടെയും ഭാവിജീവിതത്തെയും ജീവിത വിജയത്തെയും സംസ്ഥാനത്തിന്റെ പൊതുതാത്പര്യങ്ങളെയും ഏറെ പ്രതികൂലമായി ബാധിക്കുന്നതാണ് കാന്പസ് രാഷ്ട്രീയം എന്ന വസ്തുത അംഗീകരിക്കാൻ ബന്ധപ്പെട്ട രാഷ്ട്രീയ അധികാരികളും നേതാക്കന്മാരും വൈമനസ്യം കാട്ടുന്നു. 1990 കളിൽ കേരള സ്കൂൾ-കോളജ് കാന്പസുകളിൽ കാന്പസ് രാഷ്ട്രീയം മൂലം വളർന്നുവന്ന അസ്വസ്ഥതകൾ മറക്കാറായിട്ടില്ല. മാധ്യമങ്ങൾ അക്രമരാഷ്ട്രീയത്തിന്റെ റിപ്പോർട്ടുകൾകൊണ്ടു നിറഞ്ഞു. 1996-ൽ അവസ്ഥ ഏറെ വഷളായി മാറി; കലാലയങ്ങൾ കലാപശാലകളായി മാറി. ഏതാനും ചില റിപ്പോർട്ടുകൾ കുറിക്കട്ടെ:
"സ്കൂളുകളിൽ രാഷ്ട്രീയാധിഷ്ഠിത തെരഞ്ഞെടുപ്പ് അവസാനിപ്പിക്കണമെന്നു വിദ്യാഭ്യാസ സുരക്ഷാ സമിതി ദേശീയ മനുഷ്യാവകാശ കമ്മീഷനോട് ആവശ്യപ്പെട്ടു. മുൻകാലങ്ങളിൽ സ്കൂൾ തെരഞ്ഞെടുപ്പുകളോട് അനുബന്ധിച്ചു നടന്ന അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും വിശദാംശങ്ങൾ ആവശ്യപ്പെടണമെന്നും മുപ്പത്തഞ്ച് വിദ്യാഭ്യാസ-സാംസ്കാരിക നായകർ സംയുക്തമായി ഒപ്പിട്ട പ്രസ്താവനയിൽ അഭ്യർഥിച്ചു’(തിരുവനന്തപുരം, ദീപിക, 16.6.1996)
"കലാലയ രാഷ്ട്രീയത്തിന്റെ കരുക്കളായി കഴിഞ്ഞ രണ്ടുമാസത്തിനിടയിൽ നാലു വിദ്യാർഥികളുടെ ദാരുണ മരണത്തിനിടയാക്കിയ സംഭവങ്ങളിൽ കോട്ടയം ബിസിഎം കോളജിൽ ചേർന്ന കോളജ് പ്രിൻസിപ്പൽമാരുടെ അടിയന്തര യോഗം അഗാധമായ ദുഃഖവും ഉത്കണ്ഠയും രേഖപ്പെടുത്തി. ഈ നില തുടരാൻ അനുവദിക്കരുതെന്നു പ്രിൻസിപ്പൽമാർ ഗവൺമെന്റിനോടും സർവകലാശാലകളോടും രാഷ്ട്രീയ കക്ഷികളോടും ആവശ്യപ്പെട്ടു’ (കോട്ടയം, ദീപിക, 24.10.1996)
"നിയമവിദ്യാർഥികൾ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതുമൂലം എംജി സർവകലാശാലാ സെനറ്റ് യോഗം അലങ്കോലപ്പെട്ടു. സമരക്കാരിൽനിന്നു രക്ഷപ്പെടുന്നതിനായി ഹാൾ അകത്തുനിന്നും അടച്ചു കുറ്റിയിട്ടു. വാതിൽ അടച്ചതോടെ വിദ്യാർഥികൾ കൂടുതൽ പ്രകോപിതരായി. അവർ വാതിലിൽ ശക്തിയായി തൊഴിച്ചു. ആരും വാതിൽ തുറന്നില്ല. ഒടുവിൽ സെനറ്റ് അംഗങ്ങളുടെ ആവശ്യപ്രകാരം വാതിൽ തുറക്കാൻ അധികൃതർ തയാറായി. അപ്പോഴേക്കും വിദ്യാർഥികൾ വാതിൽ ചവിട്ടിത്തുറന്നു. കസേരകൾ മറിച്ചിട്ടു വിദ്യാർഥികൾ കസേരകളുമായി വിസി, പിവിസി, രജിസ്ട്രാർ എന്നിവരുടെ പക്കലേക്കു പാഞ്ഞടുത്തു’ (അതിരന്പുഴ, ദീപിക 1.12.1996)
"വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെത്തുടർന്നു പന്പാനദിയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച ഒരു വിദ്യാർഥി മുങ്ങിമരിച്ചു. രണ്ടുപേരെ കാണാതായി. നദിയിൽ ചാടിയ എട്ടു വിദ്യാർഥികളെ പരിക്കുകളോടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്’ (തിരുവല്ല, ദീപിക, 18.09.1996)
കേരള മനഃസാക്ഷി ഉണർന്നു; ഹൈക്കോടതി ആർക്കും നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിൽ ഇടപെട്ടു. മിടുക്കരായ വിദ്യാർഥികൾ, സാന്പത്തികശേഷിയുള്ളവർ കേരള കാന്പസുകളിൽനിന്നു പലായനം ചെയ്തു. നൂറുകണക്കിനു വിദ്യാർഥികൾ പഠിപ്പു നിർത്താൻ നിർബന്ധിതമായി. ഒട്ടനവധി മാതാപിതാക്കൾക്കു മക്കളെ നഷ്ടപ്പെട്ടു. പേരെടുത്തു പറയാവുന്ന തരത്തിൽ പ്രഗത്ഭരായ ഒട്ടേറെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികൾ ഉണ്ടായി. കാന്പസ് സംഘട്ടനങ്ങളിൽ ശാരീരികവും മാനസികവുമായ ഒട്ടേറെ ആഘാതങ്ങൾക്കു കൗമാരക്കാർ ഇരയായി. കലാലയങ്ങളുടെ സത്പേരുകൾ കളങ്കിതമായി.
കോളജ് മാനേജ്മെന്റ് അസോസിയേഷനും കേരള കോളജ് പ്രിൻസിപ്പൽ കൗൺസിലും കേരള ഹൈക്കോടതിയെ സമീപിച്ചു. കോളജ് പ്രിൻസിപ്പൽമാരെ പ്രതികളാക്കി വിദ്യാർഥി നേതാക്കളിൽ ചിലർ കോടതിയെ സമീപിച്ചു. ഒട്ടനവധി സാംസ്കാരിക-വിദ്യാഭ്യാസ പ്രവർത്തകർ സ്കൂൾ-കോളജുകളുടെ ജീവൻ തിരികെ ലഭിക്കുന്നതിനുവേണ്ടി ശബ്ദിച്ചു, തൂലികകൾ ചലിപ്പിച്ചു. 2003-ൽ കേരള ഹൈക്കോടതി കാന്പസുകളിൽ രാഷ്ട്രീയം നിരോധിക്കുന്നതിനുള്ള കോളജ് അധികാരികളുടെ അവകാശത്തെ ശരിവച്ചു. കോളജുകൾ ഉയിർത്തെഴുന്നേൽപ്പിനു തയാറായി. മാതാപിതാക്കൾക്കു കേരള വിദ്യാഭ്യാസ കാന്പസുകളെക്കുറിച്ചുള്ള വിശ്വാസം തിരികെ ലഭിച്ചു. ഒട്ടനവധി സ്വകാര്യ കോളജുകളിൽ കാന്പസ് രാഷ്ട്രീയം നിരോധിച്ചുകൊണ്ട് അധികാരികൾ നടപടികളെടുത്തു. ഹൈക്കോടതി ഇതിനെ വിവിധ വിധികളിലൂടെ ശരിവച്ചു.
നീതിന്യായ വ്യവസ്ഥയുടെ ഇടപെടലുകളെ തുടർന്ന് കോളജുകൾക്കു കൂടുതൽ അധ്യയനദിവസങ്ങൾ ലഭിക്കുകയും കാന്പസുകൾ ശാന്തമാവുകയും ചെയ്തു. കാന്പസ് അക്രമങ്ങൾ പൊതുവെ കുറഞ്ഞു. എന്നാൽ, ചുരുക്കം ചില കോളജുകൾ ഇന്നും ഈ സൗകര്യം പ്രയോജനപ്പെടുത്താൻ വിമുഖത കാണിക്കുന്നതുമൂലം, അത്തരം കാന്പസുകളിൽ ഈയിടത്തെ പത്രറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതുപോലെ അക്രമങ്ങൾ നടക്കുന്നു. എങ്കിലും, ഇതര കോളജുകളുടെ ക്രിയാത്മക സ്വാധീനം അത്തരം കോളജുകളിൽ ഉണ്ടാകുന്നതായും തിരിച്ചറിയുന്നു.
കേരളത്തിന്റെ കാന്പസുകളിൽ പഠിക്കാനുള്ള വിദ്യാർഥികളുടെ താത്പര്യം തിരികെവരുകയും 2010ഓടുകൂടി ഇതു കൂടുതൽ ശക്തമാവുകയും ചെയ്തു. ഇതര സംസ്ഥാനങ്ങൾ കൂടുതൽ മികവിനുവേണ്ടി സ്വീകരിച്ച സ്വയംഭരണ കോളജ് പദവികൾക്കുവേണ്ടി അപേക്ഷിക്കുന്ന തരത്തിൽ കോളജുകൾക്ക് ആരോഗ്യകരമായ പഠനാന്തരീക്ഷം ഉറപ്പാക്കാൻ കഴിഞ്ഞു.
വിദ്യാഭ്യാസരംഗത്തു ചരിത്രം നൽകുന്ന പാഠം പഠിക്കാതെ, സങ്കുചിതമായ രാഷ്ട്രീയ താത്പര്യങ്ങൾക്കുവേണ്ടി കാന്പസുകളെ വീണ്ടും കലുഷിതമാക്കി കലാപശാലകളാക്കി മാറ്റിമറിക്കുമെന്ന് ഉറപ്പുള്ള കാന്പസ് രാഷ്ട്രീയം തിരികെ കൊണ്ടുവരാനുള്ള നീക്കത്തിൽനിന്നും ഈ സർക്കാർ പിന്തിരിയണം. ഇതിനായി 1996-ലെപ്പോലെ വീണ്ടും കേരള മനഃസാക്ഷി ഉണരണം. ഇതിലേക്കായി ചില വസ്തുതകൾ വിശകലനം ചെയ്തുകൊള്ളട്ടെ.
കാന്പസുകളെ അരാഷ്ട്രീയമാക്കുന്ന പാർട്ടി രാഷ്ട്രീയം
വിദ്യാഭ്യാസ പ്രക്രിയയുടെ വിശുദ്ധിയും, ഒപ്പം യുവജനങ്ങളിൽ ഉണ്ടാകേണ്ട രാഷ്ട്രീയബോധത്തിന്റെ ആവശ്യകതയും കണക്കിലെടുത്ത്, "രാഷ്ട്രീയം’ എന്നതിന്റെ അർഥം തേടി ഡിക്ഷണറികൾ പരിശോധിച്ചു. അതിൻപ്രകാരം രാഷ്ട്രീയമെന്നതു സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും നന്മയ്ക്കുവേണ്ടിയുള്ള തീരുമാനങ്ങളെ സ്വാധീനിക്കാൻ കഴിവുള്ളരാകുന്ന തരത്തിൽ പൊതുജീവിതത്തിൽ അധികാരം നേടിയെടുക്കുന്നതിലും അത് ഉപയോഗിക്കുന്നതിലുമുള്ള പരിശീലനമാണ്. ആത്യന്തികമായി അതു സാമൂഹിക- രാഷ്ട്രീയ നിർമിതിക്കുള്ളതാണ്. ഇതിന്റെ അടിസ്ഥാനം വിവേകപൂർണവും വിജ്ഞാനപരവുമായ ഉത്തമ തീരുമാനങ്ങളെ അധികരിച്ചുള്ള പ്രവർത്തനങ്ങളായിരിക്കണമെന്നും മേൽപ്രസ്താവിച്ച ഉറവിടങ്ങൾ പഠിപ്പിക്കുന്നു.
ഇപ്രകാരം വിദ്യാഭ്യാസത്തിന്റെ പരമപ്രധാനമായ ലക്ഷ്യങ്ങളിലൊന്ന് തങ്ങളുടെ രാഷ്ട്രത്തിന്റെ യശസിനും പുരോഗതിക്കും വേണ്ടി സമർപ്പിതരായി വിവിധ കർമമണ്ഡലങ്ങളിൽ സേവനം ചെയ്യേണ്ടതിന്റെ പ്രാധാന്യം മനസിലാക്കി സജ്ജരാകുകയെന്നതാണ്.
ഇതിനാവശ്യമായ അധികാരം പൊതുജീവിതത്തിൽ നേടിയെടുക്കാനും രാജ്യത്തിനു ഗുണംചെയ്യുന്ന തീരുമാനങ്ങളെ സ്വാധീനിക്കാൻ ഉതകുന്ന മാനവവിഭവശേഷി പരിശീലനം ആർജിച്ചെടുക്കാനും കഴിയുന്നതാണ് യഥാർഥ രാഷ്ട്രീയ പരിശീലനം. ഇതു ശാന്തമായ വിദ്യാഭ്യാസ അന്തരീക്ഷത്തിലൂടെയേ സാധ്യമാകൂ. ഈ അർഥത്തിൽ നമ്മുടെ എല്ലാ കാന്പസുകളും രാഷ്ട്രീയ കാന്പസുകളാണ്. ദേശബോധം ഉളവാക്കുന്ന പാഠ്യപദ്ധതികളും ബോധന രീതികളും പാഠ്യേതര പ്രവർത്തനങ്ങളും കൊണ്ട് സമൃദ്ധമായിരുന്നു കാന്പസുകൾ. ഇത്തരമൊരു പരിശീലനം വഴിയായി ലോകത്തിനും രാജ്യത്തിനും സംസ്ഥാനത്തിനും സ്കൂളുകളും കോളജുകളും നൽകിയ മാനവവിഭവശേഷി സന്പത്തിനെ വിസ്മരിക്കാൻ കഴിയുകയില്ലല്ലോ.
പാർട്ടിരാഷ്ട്രീയം കാന്പസുകളിൽ അഴിഞ്ഞാടാൻ തുടങ്ങിയപ്പോൾ കാന്പസുകൾ അരാഷ്ട്രീയമായി മാറി. ദേശത്തേയും സമൂഹത്തേയുംകുറിച്ചുള്ള പൊതുവായ ചിന്തയേയും പരിശീലനത്തെയും ദുർബലപ്പെടുത്തുന്ന തരത്തിൽ കാന്പസ് രാഷ്ട്രീയത്തിന്റെ ഗുണ്ടായിസം കാന്പസുകളെ മലിനപ്പെടുത്താൻ തുടങ്ങി. പാർട്ടി രാഷ്ട്രീയമായി തരംതാഴ്ന്നപ്പോൾ ഇത്തരം ഒരു ശൈലി കാന്പസുകളിലും നുഴഞ്ഞുകയറാൻ തുടങ്ങി. പൊതുവേ സുരക്ഷിത കേന്ദ്രങ്ങളായിരുന്ന വിദ്യാലയങ്ങളിലെത്തി മുദ്രാവാക്യം വിളിക്കാനും അധ്യാപകരെ ഭീഷണിപ്പെടുത്തി വിദ്യാർഥികളെ തെരുവിലിറക്കാനും അഴിഞ്ഞാടാൻ പ്രേരിപ്പിക്കാനും കക്ഷിഭേദമെന്യേ രാഷ്ട്രീയ പാർട്ടികൾ മുന്നിട്ടിറങ്ങി.
വരുംതലമുറകളിൽ പാർട്ടിയെ വളർത്താനുള്ള കുറുക്കുവഴിയായി രാഷ്ട്രീയ കക്ഷികൾ കാന്പസ് രാഷ്ട്രീയത്തെ കണ്ടു. കാന്പസ് അതിക്രമങ്ങളെ തുടർന്നുണ്ടായ കൊലപാതകങ്ങൾ മാതാപിതാക്കളെയും കോളജ് അധികാരികളെയും അധ്യാപകരെയും ഞെട്ടിച്ചു. അക്രമങ്ങളുടെ ബാക്കിപത്രങ്ങളായി കഴിയാൻ വിധിക്കപ്പെട്ട ഹതഭാഗ്യരുടെ എണ്ണം കൂടി. രാഷ്ട്രനിർമാണത്തിന്റെ ഭാഗമായ സ്കൂൾ-കലാലയങ്ങൾക്കു വരുത്തിയ സാന്പത്തിക നഷ്ടത്തിന്റെ ഭാരം കനത്തതായിരുന്നു. ഇതല്ലേ ശരിക്കും അരാഷ്ട്രീയം?
(കേരള കോളജ് പ്രിൻസിപ്പൽസ് കൗൺസിൽ മുൻ പ്രസിഡന്റാണു ലേഖകൻ)
(തുടരും)