Tuesday, November 5, 2019 11:23 PM IST
കേരളത്തിലെ തോട്ടഭൂമിയുടെ ചരിത്രം പത്തൊൻപതാം നൂറ്റാണ്ടിൽ ആരംഭിക്കുന്നു. തിരുവിതാംകൂറിൽ 1824 ലാണ് ആദ്യമായി യൂറോപ്യന്മാര്ക്കു തോട്ടങ്ങള്‍ സ്ഥാപിക്കാനുള്ള വനഭൂമി പതിച്ചുനല്‍കി തുടങ്ങിയത്. തിരുവിതാംകൂറിന്റെ ചരിത്രത്തിലെ "മാഗ്നാ കാർട്ട' എന്നു വിശേഷിപ്പിക്കുന്ന 1864 ലെ പാട്ടം പ്രഖ്യാപനം ഭൂമിയെ സ്വതന്ത്രമായി ക്രയവിക്രയം ചെയ്യാവുന്ന വസ്തുവാക്കി മാറ്റി. സ്റ്റേറ്റിന്റെയും സ്വരൂപങ്ങളുടെയും പക്കലുണ്ടായിരുന്ന ഭൂമി വ്യാപകമായി തോട്ടങ്ങളായി വകമാറിയതോടെ വിദേശികൾക്കൊപ്പം തദ്ദേശീയരും തോട്ടവ്യവസായത്തില് കടന്നുവന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തോടുകൂടി പശ്ചിമഘട്ട മലനിരകളിലെ ഫലഭൂയിഷ്ടമായ പ്രദേശങ്ങൾ ചെറുതും വലുതുമായ തോട്ടങ്ങളായി മാറ്റപ്പെട്ടിരുന്നു. തിരുവിതാംകൂറിലെ സാമന്ത രാജ്യങ്ങൾക്ക് ഇടവക അവകാശമായി ലഭിച്ച 1,30,000 ഏക്കർ ഭൂമി അത്രയും തോട്ടങ്ങളായി മാറി.
കേരളത്തിൽ നടപ്പാക്കിയ ഭൂപരിഷ്കരണനിയമങ്ങളിലെ ഭൂപരിധിയില്നിന്നു റബര്‍, തേയില, കാപ്പി, ഏലം തുടങ്ങിയവ കൃഷി ചെയ്യുന്ന തോട്ടഭൂമികൾ ഒഴിവാക്കപ്പെട്ടതു വ്യക്തമായ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. സ്വാതന്ത്ര്യാനന്തരം റബര്‍ ബോര്‍ഡ്, കോഫി ബോര്‍ഡ് തുടങ്ങിയവയുടെ രൂപീകരണത്തോടെ തോട്ടംവ്യവസായത്തിൽ വലിയ കുതിച്ചുചാട്ടമുണ്ടായി. ചെറുകിട തോട്ടങ്ങളും വ്യാപകമായി. 1956ല്‍ ഐക്യകേരളം നിലവിൽ വരുമ്പോൾ 25 ഏക്കറിലേറെ ഭൂമിയുള്ള 1.40 ശതമാനം കുടുംബങ്ങള്‍ മൊത്തം ഭൂമിയുടെ 31.80 ശതമാനം നിയന്ത്രിച്ചിരുന്നുവെങ്കിൽ ഭൂപരിഷ്കരണനിയമം വന്നതിനുശേഷം 1970-71 ആകുമ്പോഴേക്കും അത് 0.40 ശതമാനം കുടുംബങ്ങളും 12.4 ശതമാനം ഭൂമിയുമായി കുറഞ്ഞു. പക്ഷേ തോട്ടഭൂമിയുടെ ഉടമസ്ഥതാവകാശത്തിൽ ഒരു മാറ്റവും ഇല്ലാതെ തുടർന്നു. 1959 ഡിസംബറില്‍ ഇഎംഎസ് സർക്കാർ കൊണ്ടുവന്ന കാർഷിക ബന്ധ ബില്ലിൽ തോട്ടങ്ങളെ ഭൂപരിധിനിര്ണയത്തില് നിന്ന് ഒഴിവാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു നല്കിയ ഭൂപരിഷ്കരണ മാര്‍ഗരേഖ അനുസരിച്ചായിരുന്നു ഈ ഒഴിവാക്കല്‍.
കേരളത്തിൽ ഭൂപരിഷ്കരണ നിയമങ്ങൾ നിലവിൽവരുന്ന അറുപതുകളുടെ അവസാനമായപ്പോഴേക്കും ആകെ കാര്‍ഷികഭൂമിയുടെ 65 ശതമാനവും തോട്ടങ്ങളുടെ നിർവചനത്തിലുള്ള ഭൂമിയായി മാറി. 1959 ലെ കാർഷികബന്ധ ബില്ലിന്റെ മാതൃക പിന്തുടർന്ന് 1963ലെ കേരള ഭൂപരിഷ്കരണ നിയമവും 1969ലെ കേരള ഭൂപരിഷ്കരണ (ഭേദഗതി) നിയമവും തോട്ടഭൂമിയെ ഭൂപരിധിയിൽനിന്ന് ഒഴിവാക്കിയിരുന്നു.
റബര്‍, തേയില, കാപ്പി, ഏലം തുടങ്ങിയ നാണ്യവിളകള്‍ സംരക്ഷിക്കുന്നതിനും തോട്ടങ്ങളില്‍ തൊഴിലെടുത്തു ജീവിക്കുന്ന ലക്ഷക്കണക്കിനു തൊഴിലാളികളുടെ സംരക്ഷണവും ജീവിതഭദ്രതയും കണക്കിലെടുത്തുമാണ് തോട്ടങ്ങളെ ഭൂപരിധിയില്‍ നിന്ന് ഒഴിവാക്കിയത്. ഇങ്ങനെ ഒഴിവാക്കപ്പെട്ട ഭൂമി മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചാല്‍ അത്തരം ഭൂമിക്ക് നല്‍കിയിട്ടുള്ള പരിരക്ഷ നഷ്ടമാകുമെന്നും നിയമത്തിൽ വ്യവസ്ഥ ചെയ്തിരുന്നു.
ലക്ഷ്യം നേടാനാവാതെ
ഭൂപരിഷ്കരണനിയമം വന്നുകഴിയുമ്പോൾ കേരളത്തിൽ 7,20,000 ഏക്കര്‍ മിച്ചഭൂമി ഉണ്ടാകുമെന്നായിരുന്നു സർക്കാരിന്റെ കണക്കുകൂട്ടൽ. എന്നാല്‍, മിച്ചഭൂമിയായി ഏറ്റെടുക്കാനായത് 93,178 ഏക്കറാണ്. അതായത് കണക്കാക്കിയതിന്റെ 13 ശതമാനം മാത്രം. വിതരണം ചെയ്യാനായത് 64,237ഏക്കർ ഭൂമിയും. 2012 ലെ കണക്കുപ്രകാരം 1,38,861 ഏക്കറാണ് മിച്ചഭൂമിയായി കണക്കാക്കിയിട്ടുള്ളത്. ഇതില്‍ 1,03,421 ഏക്കര്‍ മാത്രമേ ഏറ്റെടുക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ബാക്കി 35,440 ഏക്കര്‍ കേസിലോ തര്‍ക്കങ്ങളിലോ പെട്ട് കിടക്കുകയാണ്. കേരളത്തിൽ വലിയൊരു പങ്ക് പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളും മറ്റു പിന്നോക്കവിഭാഗങ്ങളും ഇന്നും ഭൂരഹിതരായിരിക്കുന്നതിന്റെ ഒരു പ്രധാന കാരണം ഭൂപരിഷ്കരണനിയമത്തിലെ ഈ വീഴ്ചകൾ മൂലമാണ് .
ഗുരുതര പ്രതിസന്ധിയിൽ
ഭൂപരിഷ്കരണ നിയമങ്ങൾ നിലവിൽവന്ന കാലത്തെ സാഹചര്യങ്ങളല്ല ഇപ്പോൾ കേരളത്തിലുള്ളത്. ഉത്പന്നങ്ങളുടെ കുറഞ്ഞ വില, ഉയർന്ന ഉത്പാദനച്ചെലവ്, കുറഞ്ഞ ഉത്പാദന ക്ഷമത, ഉയർന്ന നികുതി, ജോലിക്കാരുടെ കുറവ്, ശാസ്ത്രീയമല്ലാത്ത ഭൂവിനിയോഗ നിയന്ത്രണം, കാലാവസ്ഥയിലെ വ്യതിയാനം തുടങ്ങിയവയെല്ലാം സംസ്ഥാനത്തെ തോട്ടവിള വ്യവസായത്തെ തകർച്ചയിലേക്കു തള്ളിവിടുകയാണ്. കേരളത്തിലെ തോട്ടഭൂമി 27.33 ശതമാനമായി കുറഞ്ഞിരിക്കുന്നു. ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നില്ലെങ്കിൽ കേരളത്തിന്റെ സമ്പദ്ഘടനയിൽ മുഖ്യസ്ഥാനമുള്ള ഈ വ്യവസായം നാശത്തിലേക്കു പോകുകയായിരിക്കും ഫലം.
ഏതാനും വർഷമായി കുറഞ്ഞുവരുന്ന ഉത്പന്നവില മൂലം ആവർത്തനകൃഷി നടത്താൻ പല തോട്ടങ്ങൾക്കും സാധിക്കുന്നില്ല. ഭൂമി, ജോലിക്കാർ, മൂലധനം എന്നിവയുടെ അടിസ്ഥാനത്തിൽ ഏറ്റവും കുറഞ്ഞ ഉത്പാദനക്ഷമതയാണ് കേരളത്തിലെ തോട്ടം മേഖലയ്ക്കുള്ളത്. കാർഷിക വരുമാനത്തിനു 30 ശതമാനം നികുതി ചുമത്തുന്ന ദക്ഷിണേന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. കാലാവസ്ഥാ വ്യതിയാനം പോലെയുള്ള തിരിച്ചടികളും തോട്ടം മേഖലയെ ബാധിക്കുന്നു.
തോട്ടങ്ങളിലെ റബർ ടാപ്പിംഗ് ഉപേക്ഷിച്ച കർഷകർ ഏറെയാണ്. രണ്ടുവർഷമായി 30 ശതമാനത്തോളം തോട്ടങ്ങളിൽ ടാപ്പിംഗ് നടക്കുന്നില്ല എന്നു റബർ ബോർഡ് തന്നെ പറയുന്നു. 2012-13 ൽ 9.14 ലക്ഷം ടണ്‍ റബർ ഉത്പാദിപ്പിച്ചിരുന്നെങ്കിൽ 2018-19 ൽ അത് 6.42 ലക്ഷം ടണ്ണായി കുറഞ്ഞു. 2016-17ൽ 77, 645 ടൺ കാപ്പി കേരളത്തിൽ ഉൽപ്പാദിപ്പിച്ചിരുന്നത് 2018-19 ൽ 77, 370 ടൺ ആയി കുറഞ്ഞു. കേരളത്തിലെ ഏലത്തിന്റെ ഉത്പാദനം 2016-17 ലെ 17,215 ടണ്ണിൽനിന്ന് 2018-19 ൽ പതിനായിരം ടണ്ണിൽ താഴെ എത്തുമെന്നാണ് കണക്കുകൂട്ടൽ. 50,000 തൊഴിലാളികള്‍ പണിയെടുക്കുന്ന ചെറുകിട തേയിലക്കൃഷിയിടങ്ങള്ക്കു പറയാനുള്ളതു കണ്ണീരിന്റെ കഥ മാത്രം. 35,000 ഹെക്ടര്‍ സ്ഥലത്താണ് ചെറുകിട തേയിലക്കൃഷി ഉള്ളത്. കൊളുന്തിന്റെ വിലക്കുറവ് കര്‍ഷകരുടെ ജീവിതം നരകതുല്യമാക്കി മാറ്റിയിരിക്കുന്നു.
കേരളത്തിൽ ആവർത്തിച്ച് വന്നുകൊണ്ടിരിക്കുന്ന പ്രളയങ്ങൾ തോട്ടം മേഖലയെ തകർത്തെറിഞ്ഞു. തോട്ടംമേഖലയിലെ ഇത്തരം പ്രതിസന്ധികൾ ഭൂപരിഷ്കരണനിയമങ്ങളിൽ കാലികമായി മാറ്റം വരുത്തേണ്ടിയിരിക്കുന്നു എന്ന സൂചനയാണു നൽകുന്നത്.
മാറ്റത്തിനുള്ള ശ്രമങ്ങൾ
ഈ സാഹചര്യത്തിലാണു തോട്ടം മേഖലയുമായി ബന്ധപ്പെട്ടു കേരള ഭൂപരിഷ്കരണനിയമത്തിൽ കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. 2005 മാര്‍ച്ച് 22 ന് യുഡിഎഫ് സർക്കാരിൽ റവന്യുമന്ത്രി ആയിരുന്ന കെ.എം. മാണി ഭൂപരിഷ്കരണനിയമത്തിനു ഭേദഗതി നിർദേശിച്ചുകൊണ്ടുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. തോട്ടഭൂമിയുടെ അഞ്ച് ശതമാനം വരെ വിനോദസഞ്ചാര പദ്ധതികൾക്കും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ അനുവദിക്കുന്ന നിയമഭേദഗതിയായിരുന്നു ഇത്. 2005 ഓഗസ്റ്റ് 12 ന് സഭ നിയമം പാസാക്കുകയും രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുകയും ചെയ്തു.
2006 ല്‍ പുതിയ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ഈ ബില്ലിനെതിരായ നിലപാട് കേന്ദ്രത്തെ അറിയിച്ചതുമൂലം ബില്ലിനു രാഷ്ട്രപതിയുടെ അനുമതി ലഭിച്ചില്ല. തുടർന്ന് 2011 ൽ അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാരിനുവേണ്ടി ധനമന്ത്രി കെ.എം. മാണി നിയമസഭയിൽ അവതരിപ്പിച്ച ആദ്യ ബജറ്റിൽ തന്നെ ഭൂപരിഷ്കരണനിയമത്തിൽ ഭേദഗതികൾ വരുത്തുമെന്ന് പ്രഖ്യാപിച്ചു. ഭൂപരിധിയില്‍നിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ള തോട്ടങ്ങളിൽ തോട്ടങ്ങളുടെ നിര്‍വചനത്തില്‍പ്പെടാത്ത മറ്റു സംരംഭങ്ങള്‍ ആരംഭിച്ചാല്‍ ആ തോട്ടങ്ങള്‍ക്ക് പരിരക്ഷ നല്‍കും എന്നാണ് അന്ന് പ്രഖ്യാപിച്ചത്.
തോട്ടവിളകള്‍ക്കുള്ള ഭൂമിയുടെ അഞ്ചു ശതമാനം വരെ മറ്റു കാര്‍ഷിക വിളകള്‍ക്കോ ഔഷധ സസ്യങ്ങള്‍ക്കോ പൂന്തോട്ട കൃഷിക്കോ വിനോദസഞ്ചാര പദ്ധതികള്‍ക്കോ ഉപയോഗിക്കാന്‍ അനുവദിക്കുമെന്നു പ്രഖ്യാപിച്ചു. കശുമാവ് വച്ചുപിടിപ്പിക്കുന്ന ഭൂമിയെ ഭൂപരിധി വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കുമെന്നും പ്രഖ്യാപിക്കുകയുണ്ടായി. ഈ നിർദേശങ്ങൾ പിന്നീട് ബിൽ റവന്യു മന്ത്രി അടൂർ പ്രകാശ് നിയമസഭയിൽ അവതരിപ്പിച്ചു പാസാക്കുകയും രാഷ്ട്രപതിയുടെ അനുമതിയോടെ 2012 ജൂണ്‍ 19 ന് അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ പ്രസിദ്ധപ്പെടുത്തി നടപ്പിലാക്കുകയും ചെയ്തു. തകർച്ചയെ നേരിട്ടുകൊണ്ടിരുന്ന തോട്ടം മേഖലയ്ക്ക് വലിയ ആശ്വാസമായിരുന്നു ഈ ഭേദഗതികൾ.
പ്രതികാരബുദ്ധിയോടെ
ഭൂപരിഷ്കരണനിയമംപ്രകാരം ഇളവ് ലഭിച്ച ഭൂമി വകമാറ്റി മറ്റു കാര്യങ്ങൾക്ക് ഉപയോഗിച്ചാൽ ഭൂമിയിലെ വസ്തുവകകൾ സഹിതം പിടിച്ചെടുക്കാൻ ശിപാർശ ചെയ്യുന്ന വകുപ്പ് നിയമത്തിൽ കൂട്ടിച്ചേർക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഇപ്പോഴത്തെ നീക്കം കർഷകരുടെ പ്രതീക്ഷകൾക്കു തിരിച്ചടിയായിരിക്കുകയാണ്. നിയമം കാലോചിതമായി പരിഷ്കരിക്കുന്നതിനുപകരം കർഷകരെ ഉപദ്രവിക്കാനാണു സർക്കാരിന്റെ നീക്കം. തോട്ടം മേഖല അതിഗുരുതരമായ പ്രതിസന്ധികളെ നേരിടുമ്പോൾ പ്രതീക്ഷയോടെ സർക്കാരിനെ നോക്കുന്നത് ആശ്വാസനടപടികൾക്കു വേണ്ടിയാണ്. അതിനുപകരം പ്രതികാരബുദ്ധിയോടെയുള്ള സമീപനമാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് .
വൻകിട കോർപറേറ്റുകൾ പാട്ടക്കാലാവധി കഴിഞ്ഞും കൈവശം വച്ചിരിക്കുന്ന വൻകിട തോട്ടങ്ങളോടു കാണിക്കുന്ന ഔദാര്യത്തിന്റെ ഒരു ചെറിയ അംശംപോലും തോട്ടമുടമകളായ ചെറുകിട കർഷകരോടു കാണിക്കാൻ സർക്കാർ തയാറാകുന്നില്ല. കാലഹരണപ്പെട്ടുപോയ നിയമങ്ങളുടെ ബാക്കിപത്രമായി കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിൽ താമസിക്കുന്ന മൂന്നു സെന്റുകാരനും ഇപ്പോൾ സർക്കാർ കണക്കിൽ തോട്ടം ഉടമയാണ്. സർക്കാരിന്റെ തെറ്റായ സമീപനം മൂലം നാൽപ്പതിനായിരത്തിൽപ്പരം കുടുംബങ്ങളാണ് ഈ പ്രദേശങ്ങളിൽ ബുദ്ധിമുട്ടുന്നത്. 1964 ലെ ഭൂപതിവ് ചട്ടങ്ങളിലെ സർക്കാരിന്റെ പുതിയ സമീപനങ്ങൾ മൂലം ഇടുക്കി ജില്ലയിലും വലിയ വിഭാഗം ജനങ്ങൾ വലിയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു.
അതുകൊണ്ട് കർഷകരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി ഭൂപരിഷ്കരണനിയമങ്ങളിൽ കർഷകർക്ക് അനുകൂലമായ പൊളിച്ചെഴുതലുകൾ നടത്താൻ സർക്കാർ തയാറാകണം.
പ്രഫ. റോണി കെ. ബേബി