Thursday, October 17, 2019 11:57 PM IST
പഞ്ചാകം / സാബു ജോണ്
കെ. മുരളീധരൻ രണ്ടു തവണ പ്രതിനിധീകരിച്ച വട്ടിയൂർക്കാവിൽ ആരു വരും? മൂന്നു മുന്നണികളിൽ ആരും വരാം എന്നതാണു സ്ഥിതി. വട്ടിയൂർക്കാവ് മണ്ഡലത്തിൽ മൂന്നു കൂട്ടരും ഒരുപോലെ പ്രബലർ. പലപ്പോഴായി കരുത്തു തെളിയിച്ചവർ. ഇങ്ങനെയൊരു സ്ഥിതി കേരളത്തിൽ അപൂർവം മണ്ഡലങ്ങളിൽ മാത്രമേയുള്ളു. അതുകൊണ്ടുതന്നെ വട്ടിയൂർക്കാവിൽ മരണപ്പോരാട്ടമാണ് നടക്കുന്നത്.
വട്ടിയൂർക്കാവിന്റെ പൂർവരൂപമായ തിരുവനന്തപുരം നോർത്തിൽ യുഡിഎഫും എൽഡിഎഫും ജയിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും നാളുകളായി ബിജെപിയും കരുത്തുകാട്ടി തുടങ്ങിയതോടെ ചിത്രം അപ്പാടെ മാറി. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 13,494 വോട്ട് മാത്രം നേടി മൂന്നാമതെത്തിയ ബിജെപി 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പായപ്പോൾ മണ്ഡലത്തിൽ ഒന്നാം സ്ഥാനത്തെത്തി. അന്ന് വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഒ. രാജഗോപാൽ ശശി തരൂരിനേക്കാൾ 2926 വോട്ടുകൾ അധികമായി നേടി. 2016 ൽ കുമ്മനം രാജശേഖരനെ കളത്തിലിറക്കി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പോരാട്ടത്തിനിറങ്ങിയെങ്കിലും കെ. മുരളീധരൻ 7622 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചു. ബിജെപി രണ്ടാമതെത്തി. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ശശി തരൂരും കുമ്മനവും നേർക്കുനേർ വന്നപ്പോൾ 2836 വോട്ടിന് തരൂർ മുന്നിലെത്തി. അപ്പോഴും ബിജെപി രണ്ടാമത്.
ബിജെപി നിർണായക ശക്തിയായി മാറിയപ്പോൾ വട്ടിയൂർക്കാവിൽ മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ടത് എൽഡിഎഫ് ആണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അവരുടെ പ്രകടനം അതിദയനീയവുമായി. വെറും 21.69 ശതമാനം വോട്ടാണ് അവർക്കു ലഭിച്ചത്. ശശി തരൂരിനേക്കാൾ 24,131 വോട്ടിനു പിന്നിൽ. കുമ്മനത്തേക്കാൾ 21,295 വോട്ടുകളുടെ കുറവ്.
ഈ മാനക്കേട് തിരുത്തിക്കുറിക്കാനാണ് ഇത്തവണ എൽഡിഎഫിന്റെ പടപ്പുറപ്പാട്. തിരുവനന്തപുരത്തെ യുവമേയർ വി.കെ. പ്രശാന്തിനെ സ്ഥാനാർഥിയാക്കി അവർ ആദ്യപടി വിജയകരമായി കടന്നു. ഒരിക്കൽ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുള്ള ഡോ. കെ. മോഹൻകുമാറിനെ യുഡിഎഫും രംഗത്തിറക്കിയപ്പോൾ അവസാനനിമിഷ മാറ്റത്തിലൂടെ ബിജെപി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് അവരുടെ സ്ഥാനാർഥിയായി.
മൂന്നാംസ്ഥാനക്കാർ എന്ന ദയനീയനിലയിൽ നിന്നു പുറത്തുവരാൻ പ്രശാന്തിനു സാധിച്ചു. മണ്ഡലത്തെ ഇളക്കി മറിക്കുന്ന പ്രചാരണമാണ് എൽഡിഎഫ് നടത്തുന്നത്. മന്ത്രിമാർ വരെ ഗൃഹസന്ദർശനത്തിനിറങ്ങുന്നു. "മേയർ ബ്രോ’ എന്ന പേരു വിളിച്ച് ചെറുപ്പക്കാരുടെ കൂട്ടങ്ങൾ പ്രശാന്തിനായി കൈമെയ് മറന്നു രംഗത്തുണ്ട്. കെ. മോഹൻകുമാറിനായി യുഡിഎഫും കടുത്ത മത്സരവുമായി രംഗത്തെത്തി. കുമ്മനത്തെ മാറ്റി എസ്. സുരേഷിനെ സ്ഥാനാർഥിയാക്കിയത് ബിജെപിയിൽ നീറി നിൽക്കുന്ന അസ്വസ്ഥതകൾക്കു വഴിമരുന്നിട്ടു. അത് എത്രത്തോളം വോട്ടിനെ ബാധിക്കുമെന്നു കണ്ടറിയണം.
നഗരമണ്ഡലമായ വട്ടിയൂർക്കാവിൽ വോട്ടർമാർ അത്രയേറെ ആവേശമൊന്നും പുറമേ കാട്ടാറില്ല. പോളിംഗ് ശതമാനവും താരതമ്യേന കുറവായിരിക്കും. മഴ ഭീഷണി കൂടിയുള്ള സാഹചര്യത്തിൽ പരമാവധി വോട്ടർമാരെ പോളിംഗ് ബൂത്തിലെത്തിക്കുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്.
മേയർ എന്ന നിലയിലുള്ള പ്രവർത്തന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രശാന്തിന്റെ പ്രചാരണം നീങ്ങിയത്. പ്രളയ മേഖലയിലേക്കു ദുരിതാശ്വാസ സഹായങ്ങളെത്തിക്കുന്നതിൽ മേയർ വഹിച്ച നേതൃത്വവും പ്രചാരണായുധമായി. മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ സർക്കാരിന്റെ ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് വോട്ട് തേടിയത്. സാമുദായിക സമവാക്യങ്ങൾ പോലും നിരാകരിച്ചു കൊണ്ടാണ് പ്രശാന്തിന്റെ ജനകീയതയിൽ മുന്നണി നേതൃത്വം പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്.
എംഎൽഎ എന്ന നിലയിൽ മോഹൻകുമാർ മുമ്പു മണ്ഡലത്തിൽ നടത്തിയ പ്രവർത്തനങ്ങൾ യുഡിഎഫ് സ്ഥാനാർഥി പ്രചാരണായുധമാക്കുന്നു. പിഎസ് സി തൊഴിൽ തട്ടിപ്പും രാഷ്ട്രീയ കൊലപാതകങ്ങളുമെല്ലാം അവർ ഭരണപക്ഷത്തിനെതിരേ ഉപയോഗിച്ചു. ഇരുമുന്നണികളെയും കടന്നാക്രമിച്ചു കൊണ്ടാണ് ബിജെപിയുടെ പ്രചാരണം നീങ്ങുന്നത്.
നായർ സമുദായത്തിനു നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ അവരുടെ നിലപാട് മുന്നണികൾ ഉറ്റുനോക്കുകയാണ്. ശബരിമല വിഷയം ഇപ്പോഴും കെട്ടടങ്ങാതെ നിൽക്കുന്ന സ്ഥലമാണിവിടെ. എൻഎസ്എസിന്റെ ശരിദൂര പ്രഖ്യാപനം കൂടി വന്നതോടെ രാഷ്ട്രീയാന്തരീക്ഷം ആകെ മാറി മറിഞ്ഞു. എൻഎസ്എസ് നിലപാട് എൽഡിഎഫിനെയും ബിജെപിയെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. എൻഎസ്എസ് ആകട്ടെ യുഡിഎഫിന്റെ വിജയം അവരുടെ അഭിമാനപ്രശ്നമായി ഏറ്റെടുത്തു കഴിഞ്ഞു. ക്രിസ്ത്യൻ വിഭാഗങ്ങളുടെ നിലപാടും ഫലത്തെ സ്വാധീനിക്കും.
പ്രചാരണം അവസാനഘട്ടത്തിലേക്കു കടക്കുന്പോൾ യുഡിഎഫ് - എൽഡിഎഫ് പോരാട്ടം എന്ന പ്രതീതി സൃഷ്ടിക്കുന്നതിൽ എൽഡിഎഫ് വിജയിച്ചിട്ടുണ്ട്. ഇതിനെ മറികടക്കാൻ ബിജെപിയുടെ സംഘടനാബലം സഹായിക്കുമോ എന്നു കണ്ടറിയേണ്ടതുണ്ട്.
വട്ടിയൂർക്കാവിലെ വോട്ട്നില
2011 നിയമസഭ
കെ. മുരളീധരൻ - കോണ്ഗ്രസ്: 56,531
ചെറിയാൻ ഫിലിപ് - സിപിഎം - സ്വത: 40,364
വി.വി. രാജേഷ് - ബിജെപി : 13,494
2014 ലോക്സഭ
ഡോ. ശശി തരൂർ - കോണ്ഗ്രസ് : 40,663
ബെന്നറ്റ് ഏബ്രഹാം - സിപിഐ : 27,504
ഒ. രാജഗോപാൽ - ബിജെപി : 43,589
2016 നിയമസഭ
കെ. മുരളീധരൻ - കോണ്ഗ്രസ് : 51,322
ടി.എൻ. സീമ - സിപിഎം : 40,441
കുമ്മനം രാജശേഖരൻ - ബിജെപി : 43,700
2019 ലോക്സഭ
ഡോ. ശശി തരൂർ - കോണ്ഗ്രസ് : 53,545
സി. ദിവാകരൻ - സിപിഐ : 29,414
കുമ്മനം രാജശേഖരൻ - ബിജെപി : 50,709