Thursday, October 10, 2019 12:39 AM IST
ജീവിതവഴിയിൽ മാനസികാരോഗ്യം നഷ്ടപ്പെടുന്നു എന്ന കാരണത്താൽ നിർബന്ധിതമായും ഒറ്റപ്പെടേണ്ടിവന്നവർ. അവരെ സമൂഹത്തിനൊപ്പം കൈപിടിച്ച് നടത്തുവാനും കരുതലോടുകൂടി സംരക്ഷിക്കുവാനും വേണ്ടിയുള്ള ഒരു തീരം.
സ്നേഹതീരം. തെരുവിൽ ആരും അലഞ്ഞുതിരിയരുത് എന്ന ആഗ്രഹത്താൽ സിസ്റ്റർ റോസിലിൻ തീർത്ത സ്നേഹഭവനം. തെരുവിൽ ഉപേക്ഷിക്കപ്പെട്ട് അലഞ്ഞുതിരിയുന്ന മാനസികരോഗികളായ സഹോദരിമാരെ പ്രതിഫലം കൂടാതെ സംരക്ഷിച്ച് പുനരധിവസിപ്പിക്കുന്ന സ്ഥാപനം.മലപ്പുറം ജില്ലയിൽ നിലന്പൂർ എടക്കര കരിനെച്ചി ചിറായിൽ സി.ജെ. ജോണ്- ത്രേസ്യാമ്മ ദന്പതികളുടെ മകളായ സിസ്റ്റർ റോസിലിൻ പഠനം പൂർത്തീകരിച്ചതിനുശേഷം ഉത്തരേന്ത്യയിലെ പല പിന്നോക്കഗ്രാമങ്ങളിലും ആദിവാസിമേഖലയിലും മിഷനറി പ്രവർത്തനത്തിന്റെ ഭാഗമായി കടന്നുചെന്നപ്പോൾ ലഭിച്ച അനുഭവം മനസിനെ നൊമ്പരപ്പെടുത്തുന്നതായിരുന്നു. അവിടത്തെ സ്ത്രീകളും കുഞ്ഞുങ്ങളും ഒറ്റപ്പെടലുകൽ നേരിട്ട് മനോനിലതെറ്റി തെരുവിലേക്ക് വലിച്ചെറിയപ്പെടുകയും വലിയ പീഡനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്യുന്ന അവസ്ഥ. ഇത്തരത്തിലുള്ളവർക്ക് സ്നേഹം പങ്കുവച്ച് കരുതലും സംരക്ഷണവുമേകാൻ ഉതകുന്ന ജീവകാരുണ്യപ്രവർത്തനം നടത്തണമെന്ന ഒരാഗ്രഹം ഉടലെടുത്തു.
മാനസികാരോഗ്യം നഷ്ടപ്പെട്ട് ആരും കരുതാനില്ലാതെ തെരുവുകളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന സഹോദരിമാർക്കും അമ്മമാർക്കും അഭയം നൽകി സംരക്ഷിച്ച് പുനരധിവസിപ്പിക്കുക എന്ന ദൗത്യം ഏറ്റെടുത്ത് 2002 സെപ്റ്റംബർ 26 ന് മൂന്ന് അന്തേവാസികളുമായി കൊല്ലം ജില്ലയിലെ കിഴക്കൻ പ്രദേശമായ കൊട്ടാരക്കരയ്ക്കും പുനലൂരിനുമിടയിൽ വിളക്കുടിയിൽ സിസ്റ്റർ റോസിലിൻ സ്നേഹതീരം ആരംഭിച്ചു. സഹോദരങ്ങൾ ചേർന്നു വാങ്ങിനൽകിയ പഴയ ഓടിട്ട കെട്ടിടവും അതിനോട് ചേർന്ന വീടും സ്ഥലവും കൂടി വാടകയ്ക്കെടുത്താണ് സ്ഥാപനം ആരംഭിച്ചത്.
മനോവൈകല്യത്തിന് പുറമെ ശാരീരികവൈകല്യങ്ങളാലും മറ്റ് പലവിധ രോഗങ്ങളാലും യാതന അനുഭവിക്കുന്നവരും ജനിച്ച നാടോ, വീടോ, തിരിച്ചറിയാൻ കഴിയാത്തവരുമായ സഹോദരിമാരും അമ്മമാരും ആണ് സ്നേഹതീരം കുടുംബാംഗങ്ങൾ. സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ആരും ഏറ്റെടുക്കാനില്ലാതെ ഉപേക്ഷിക്കപ്പെടുന്നവർ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ മനോനിലതെറ്റി എത്തിപ്പെടുന്നവർ, അന്യസംസ്ഥനക്കാർ, ബന്ധുക്കളാലും മറ്റും ഉപേക്ഷിക്കപ്പെടുന്നവർ, ഒറ്റപ്പെടലുകളും പീഡനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നവർ തുടങ്ങിയവരെയാണ് സ്നേഹതീരത്ത് സംരക്ഷിച്ച് പുനരധിവസിപ്പിക്കുന്നത്. ജനപ്രതിനിധികൾ, പോലീസ്, സന്നദ്ധ-സാമൂഹ്യപ്രവർത്തകർ എന്നിവരാണ് പ്രധാനമായും നിരാലംബരും നിരാശരുമായ അന്തേവാസികളെ കണ്ടെത്തി ഇവിടെ എത്തിക്കുന്നത്.
ഇതുവരെ അറുനൂറിലധികം നിരാലംബരായ സ്ത്രീകൾക്ക് സ്നേഹതീരം അഭയം നൽകി ചികിത്സയും പരിചരണവും നൽകി പുനരധിവസിപ്പിച്ചു. ഇന്ന് രണ്ടു ദൈവപരിപാലനാഭവനങ്ങളിലായി ജാതിമത ഭേദമെന്യേ 320 അന്തേവാസികൾ സ്നേഹതീരത്തിന്റെ തണലിൽ ഒരുമയോടെ കഴിഞ്ഞുവരുന്നു. ചികിത്സയ്ക്ക് ശേഷം സുഖമാകുന്നവരെ ബന്ധുക്കളെ കണ്ടെത്തി സ്വന്തം നാട്ടിലെത്തിക്കുന്നു.
വിശാലമനസ്കരും കാരുണ്യനിധികളുമായ ഉപകാരികളുടെ അകമഴിഞ്ഞ പിന്തുണയോടെ ദൈനംദിന പ്രവർത്തനങ്ങൾ കഴിഞ്ഞുപോകുന്ന സ്നേഹതീരത്തിൽ ഉപകാരികൾക്ക് തിരികെ നൽകുന്നത് ഒരു ദിനം പോലും മുടങ്ങാതെ സ്നേഹതീരം കുടുംബാംഗങ്ങൾ നടത്തുന്ന പ്രത്യേക മധ്യസ്ഥപ്രാർഥന മാത്രമാണ്. സ്നേഹതീരത്തെയും സിസ്റ്റർ റോസിലിനെയും കുറിച്ചറിഞ്ഞ ഉത്തരേന്ത്യൻ മലയാളി ശശിധരൻ നായർ അദ്ദേഹത്തിന്റെ അമ്മയുടെ സ്മരണാർഥം തിരുവനന്തപുരം ജില്ലയിൽ കല്ലറ മിതൃമ്മലയിൽ ദാനം ചെയ്ത ഭൂമിയിൽ 2016 ജനുവരി 30ന് സ്നേഹതീരം മാനസിക-സാമൂഹിക പുനരധിവാസകേന്ദ്രം പ്രവർത്തനം ആരംഭിച്ചു.
താളം തെറ്റിയ മനസുകൾക്ക് സംഗീതത്തിലൂടെ രോഗത്തിന്റെ തീവ്രാവസ്ഥയിൽ നിന്ന് നേരിയ മാറ്റം ഉണ്ടാകുന്നുണ്ടെന്ന നിരീക്ഷണത്തിന്റെ ഫലമാണ് സ്വന്തമായി ഒരു ബാൻഡ് ട്രൂപ്പ് ആരംഭിച്ചത്. ബാൻഡ് മേളം അവതരിപ്പിക്കുന്പോൾ കിട്ടുന്ന വരുമാനം പുനരധിവാസ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നു.
ജീവിതം തിരികെപ്പിടിക്കാൻ പ്രാപ്തമാക്കുക എന്ന ഉദ്ദേശ്യത്തോടെ തൊഴിലധിഷ്ഠിത പുനരധിവാസത്തിന്റെ ഭാഗമായി അന്തേവാസികൾ ജപമാലകളും അലങ്കാരമാലകളും വർണചവിട്ടികളും നിർമിച്ചെടുക്കുന്നു. ഇവ വിറ്റുകിട്ടുന്നതിലൂടെയുള്ള വരുമാനം അന്തേവാസികളുടെ ക്ഷേമത്തിന് വിനിയോഗിക്കുന്നു. കുടുംബശ്രീയുമായി ചേർന്ന് സ്പെഷൽ അയൽകൂട്ടങ്ങളായി രൂപീകരിച്ച് കുടനിർമാണം, സോപ്പ് നിർമാണം, അഗർബത്തി, ജൈവപച്ചക്കറി തോട്ടം തയ്യൽയൂണിറ്റ് എന്നിവ പ്രയോജനപ്പെടുത്തി പരിശീലനം നൽകി വരുന്നു.
ഏവർക്കും സ്നേഹതീരം സന്ദർശിച്ച് പ്രാർഥനയിൽക്കൂടി ശുശ്രൂഷയിൽ പങ്കാളിയാവാം. ജന്മദിനം, വിവാഹം, വിവാഹവാർഷികം, ജൂബിലി, ഗൃഹപ്രവേശം, ചരമവാർഷികം എന്നീ വേളകളിൽ സ്നേഹതീരത്തിൽ ഭക്ഷണവുമായും വസ്ത്രവുമായും മരുന്നുമായും മറ്റ് അവശ്യസാധനങ്ങളുമായും കടന്നുവരുന്നവരാണ് സ്നേഹതീരത്തെ നയിക്കാനുള്ള സിസ്റ്റർ റോസിലിന്റെ ഉൗർജം.