Saturday, October 5, 2019 11:56 PM IST
കയറ്റുമതി കൂട്ടിയും കുറഞ്ഞവിലയ്ക്ക് ഇറക്കുമതിനടത്തിയും വിദേശവ്യാപാരത്തിലൂടെ നേട്ടമുണ്ടാക്കാനും വിദേശനിക്ഷേപം ആകർഷിച്ച് ആഭ്യന്തര വളർച്ച ത്വരിതപ്പെടുത്താനുമാണ് എല്ലാ അന്താരാഷ്ട്ര വാണിജ്യകരാറുകളും ലക്ഷ്യം വയ്ക്കുന്നത്. എന്നാൽ ഈ ലക്ഷ്യങ്ങൾ ജലരേഖയായ അനുഭവമാണ് കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഇന്ത്യ ഏർപ്പെട്ടിരിക്കുന്ന കരാറുകളുടെയെല്ലാം ഫലം വിശദമായി പരിശോധിച്ചാൽ കിട്ടുക. ഓരോ കരാറും ഒരുപറ്റം വ്യവസായികൾക്ക് ചാകരയായിരിക്കുന്നു. എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കുന്നവരെ ആരും ഗൗനിക്കുന്നുമില്ല. അവരുടെ മുറവിളി ആരും കേൾക്കുന്നില്ല.
പൂർണമായും ഇരുമ്പുമറയ്ക്കുള്ളിലാണ് എല്ലാ കരാറുകളും രൂപപ്പെടുത്തുന്നത് എന്നതാണ് യാഥാർഥ്യം. ഓരോ കരാറുകളുടേയും വ്യവസ്ഥകളെ സംബന്ധിച്ചോ പ്രത്യാഘാതങ്ങളെ സംബന്ധിച്ചോ പാർലമെന്റിൽപ്പോലും പ്രസക്തമായ ചർച്ചകൾ നടക്കാറില്ല. ബന്ധപ്പെട്ട മന്ത്രിമാർക്കുപോലും വേണ്ടത്ര അവഗാഹമുണ്ടാകാറുമില്ല. എന്നാൽ വ്യവസായികൾക്ക് കൃത്യമായ വിവരങ്ങൾ കിട്ടുന്നുണ്ട്. അവർ തങ്ങൾക്കനുകൂലമായ വ്യവസ്ഥകൾ ഉണ്ടാക്കാൻ സമ്മർദം ചെലുത്തുകയും ചെയ്യുന്നു.
ആദ്യഘട്ടങ്ങളിൽ ഉദ്യോഗസ്ഥതലത്തിലായിരിക്കും ചർച്ചകൾ. പലപ്പോഴും അവസാനഘട്ടത്തിൽ മാത്രമായിരിക്കും വിവരങ്ങൾ അല്പാല്പമായി പുറത്തുവരുന്നത്. ഉള്ളതുമില്ലാത്തതുമെല്ലാം പ്രചരിപ്പിച്ച് ആശയക്കുഴപ്പമുണ്ടാക്കി അതിന്റെ മറവിലാണ് പല കരാറുകളും ഒപ്പുവയ്ക്കപ്പെടുന്നത്. കർഷകരെ പ്രതികൂലമായി ബാധിക്കുന്ന വ്യവസ്ഥകളെല്ലാം ദുരനുഭവമായിക്കഴിമ്പോഴായിരിക്കും ചർച്ചയാകുന്നത്. ഇപ്പോൾ ചർച്ചകൾ അന്തിമഘട്ടത്തിൽ എത്തിനിൽക്കുന്ന ആർസിഇപി കരാറിന്റെ കാര്യത്തിലും സ്ഥിതി വിഭിന്നമല്ല. ദേശീയ മാധ്യമങ്ങളടക്കം മിക്കവയും ഇതൊന്നും കണ്ടതായി നടിക്കുന്നുമില്ല.
വർധിക്കുന്നത് ഇറക്കുമതി
ഇതുവരെ ഇന്ത്യ ഏർപ്പെട്ടിരിക്കുന്ന കരാറുകൾവഴിയായി വിദേശവാണിജ്യത്തിന്റെ തോത് ഉയർന്നിട്ടുണ്ടെങ്കിലും അതിൽ മുന്നിട്ടുനിൽക്കുന്നത് ഇറക്കുമതിയാണ്. 2011-12ൽ ഇന്ത്യയുടെ ഇറക്കുമതി 489.3 ബില്ല്യൺ അമേരിക്കൻ ഡോളറായിരുന്നത് 2018-19ൽ 507.4 ബില്ല്യൺ ഡോളറായി. ഇക്കാലയളവിലെ കയറ്റുമതിയാകട്ടെ 306.0ൽനിന്ന് 331.0 ബില്ല്യൺ ഡോളറിലേക്കു മാത്രമാണ് എത്തിയത്. കർഷകരെ കണ്ണീരു കുടിപ്പിച്ച് ഇതുവരെ ഒപ്പുവച്ച കരാറുകളൊന്നും കയറ്റുമതി കൂട്ടാൻ സഹായിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം. ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ ഒന്നാംസ്ഥാനത്തു നിൽക്കുന്നത് ചൈനയാണ്. പിന്നാലെ അമേരിക്കയും.
മുച്ചൂടും മുടിക്കാൻ ആർസിഇപി
അമേരിക്കയും ബ്രിട്ടനും മുൻകൈയെടുത്തായിരുന്നു ഗാട്ട്കരാറും ലോകവ്യാപാര സംഘടനയും യാഥാർഥ്യമാക്കിയത്. എന്നാൽ ഇപ്പോൾ ചൈനയുടെ താത്പര്യങ്ങൾക്കു മേൽക്കൈ കിട്ടുന്നതാണ് റീജണൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്ണർഷിപ് എന്ന ആർസിഇപി കരാർ. 16 രാജ്യങ്ങളുടെ പങ്കാളിത്തമുള്ള ആർസിഇപി ഇന്ത്യക്കു ഭീഷണിയാകുന്നത് ചൈന, ന്യൂസിലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ സജീവപങ്കാളിത്തമാണ്. ആർസിഇപിയിൽ ഉൾപ്പെടുന്ന 16 രാജ്യങ്ങളിലാണ് ലോകജനസംഖ്യയുടെ 45 ശതമാനവും അധിവസിക്കുന്നത്. കൂടാതെ ആഗോള ജിഡിപിയുടെ 25 ശതമാനവും ലോകവ്യാപാരത്തിന്റെ 30 ശതമാനവും ഈ രാജ്യങ്ങളുടെ സംഭാവനയാണ്. നേരിട്ടുള്ള ആഗോള വിദേശനിക്ഷേപത്തിന്റെ 26 ശതമാനവും ആർസിഇപി കരാറിൽ ഉൾപ്പെടുന്ന രാജ്യങ്ങളിലാണ്. ഇത്രമാത്രം ബ്രഹത്തായ സമ്പദ്ഘടനയിൽ ഉൾപ്പെടുമ്പോൾ പുലർത്തേണ്ട സൂക്ഷ്മതകളും കൂടിയാലോചനകളും ഇന്ത്യയിൽ വേണ്ടത്രയുണ്ടായിട്ടില്ല എന്നതാണ് വസ്തുത. ഭാരതീയ കിസാൻ യൂണിയൻ ദേശീയസെക്രട്ടറി യുധ്വിർ സിംഗ് പറയുന്നത് ആർസിഇപി കരാർ ഇപ്പോഴത്തെ അവസ്ഥയിൽ നടപ്പായാൽ ഇന്ത്യക്ക് വർഷംതോറും 60,000 കോടി രൂപയെങ്കിലും നഷ്ടപ്പെടുമെന്നാണ്. ഇപ്പോൾത്തന്നെ ചൈനീസ് ഉത്പന്നങ്ങൾക്കൊണ്ട് ഇന്ത്യൻ കമ്പോളം നിറഞ്ഞിട്ടുണ്ട്.
2018-19ലെ മൊത്തം ഇറക്കുമതിയായ 507.44 ബില്ല്യൺ ഡോളറിൽ ചൈനയുടേതാണ് ഏറ്റവും ഉയർന്ന വിഹിതം. 70.3 ബില്ല്യൺ ഡോളറിന്റെ ഇറക്കുമതിയാണ് കഴിഞ്ഞ സാമ്പത്തിക വർഷം ചൈനയിൽനിന്നുണ്ടായത്. ഇന്ത്യയുടെ സുന്ദരമുദ്രാവാക്യമായിരുന്ന മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ കടയ്ക്കൽ കത്തിവച്ചത് പ്രധാനമായും ചൈനയാണ്. ആർസിഇപി കരാർകൂടി യാഥാർഥ്യമായാൽ ചൈനയുടെ സ്വന്തം കമ്പോളമായി ഇന്ത്യ മാറുകതന്നെചെയ്യും.
ഇന്ത്യയുടെ കയറ്റുമതിയും ഇറക്കുമതിയും 2011-12 മുതൽ 2018-19 വരെ
(ബില്ല്യൺ ഡോളറിൽ)
വർഷം കയറ്റുമതി ഇറക്കുമതി
2011-12 306.0 489.3
2012-13 300.4 490.7
2013-14 314.4 450.2
2014-15 310.3 448.0
2015-16 262.3 381.0
2016-17 275.9 384.4
2017-18 303.5 465.6
2018-19 331.0 507.4
ഇന്ത്യയുടെ പ്രധാന ഇറക്കുമതി രാജ്യങ്ങൾ 2018-19
(ബില്ല്യൺ ഡോളറിൽ)
രാജ്യം തുക
ചൈന 70.3
യുഎസ് 35.5
യുഎഇ 29.8
സൗദി 28.5
ഇറാക്ക് 22.4
സ്വിറ്റ്സർലൻഡ് 18.1
ഹോങ്കോംഗ് 18.0
ദക്ഷിണ കോറിയ 16.8
സിംഗപ്പൂർ 16.3
ഇന്തൊനേഷ്യ 15.8
പാൽക്കുടം തകരും
റബറും തെങ്ങും കുരുമുളകുമെല്ലാം ചതിച്ചപ്പോഴും കേരളത്തിലെ ഗ്രാമീണ മേഖലയ്ക്കു കൈത്താങ്ങായത് ക്ഷീരമേഖലയാണ്. ഒരു പശുവിനെ വളർത്തിയാൽ അന്നംമുട്ടാതെ കഴിയാമെന്ന ഗ്രാമീണകർഷകരുടെ കണക്കുകൂട്ടലുകൾക്കുമേലാണ് ആർസിഇപി കരിനിഴൽ വീഴ്ത്തുന്നത്. ക്ഷീരമേഖലയടക്കം സ്വതന്ത്രവ്യാപാരത്തിന് തുറക്കണമെന്നതാണ് ആർസിഇപി കരാറിന്റെ അപകടകരമായ പ്രത്യാഘാതം. കേരളത്തിലെ മിൽമ മാത്രമല്ല ഗുജറാത്തിലെ അമൂൽ അടക്കമുള്ള വമ്പന്മാരും നാഷണൽ ഡെയറി ഡെവലപ്മെന്റ് കോർപറേഷനും രാജ്യത്തെ കോടിക്കണക്കിന് ചെറുകിട ക്ഷീരകർഷകരും ഒരുപോലെ ഭീതിയിലായിക്കഴിഞ്ഞു. കർഷക സംഘടനകളും അമൂൽ മാനേജിംഗ് ഡയറക്ടർ ആർ.എസ്. സോഥിയടക്കമുള്ളവരും സർക്കാരിന്റെ ഇടപെടലിനായി ആവശ്യപ്പെട്ടിട്ടുണ്ട്.
15 കോടി ഗ്രാമീണ ക്ഷീരകർഷകർ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്. ഉത്പാദനമാകട്ടെ 167 ദശലക്ഷം ടൺ. ഇതിന്റെ സിംഹഭാഗവും ആഭ്യന്തര ഉപഭോഗമാണ്. എന്നാൽ കേവലം 12,000 ക്ഷീരകർഷകർ മാത്രമുള്ള രാജ്യമാണ് ന്യൂസിലൻഡ്. അവിടുത്തെ ഉത്പാദനം 22 ദശലക്ഷം ടണ്ണും കയറ്റുമതി 19 ദശലക്ഷം ടണ്ണുമാണ്. ഇന്ത്യയിൽ ഒന്നോ രണ്ടോ പശുക്കളെ വളർത്തി ഉപജീവനം കഴിക്കുന്നവരാണ് ഏറെയും. എന്നാൽ ന്യൂസിലൻഡിലും ഓസ്ട്രേലിയയിലും വൻകിട ക്ഷീര ഫാമുകളാണുള്ളത്. യന്ത്രവത്കൃത ഫാമുകളിൽ വൻതോതിലുള്ള ഉത്പാദനം നടക്കുന്നു. അതിനാൽ ന്യൂസിലൻഡും ഓസ്ട്രേലിയയും ഇന്ത്യൻ മാർക്കറ്റിലേക്കു പ്രവേശിച്ചാൽ ഇവിടുത്തെ ക്ഷീരകർഷകർ നാമാവശേഷമാകും.
ഇതിനോടകം തകർന്നിരിക്കുന്ന റബർ, കുരുമുളക്, തുടങ്ങിയ കാർഷിക വിളകളുടെയും തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, ഔഷധങ്ങൾ, ഇരുമ്പ്, ഉരുക്ക്, വാഹനങ്ങൾ തുടങ്ങിയവയൂടെയും വലിയൊരു ഇറക്കുമതിപ്രളയമായിരിക്കും ആർസിഇപിയുടെ അനന്തരഫലം എന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രതിപക്ഷസ്വരങ്ങളും വിമർശനങ്ങളും നന്നേ ദുർബലമായിരിക്കുന്ന ഇന്ത്യയിൽ കർഷകർക്കുവേണ്ടി വാദിക്കാനോ ശബ്ദമുയർത്താനോ ആരുമില്ലാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്. മുംബൈയിലും മന്ധ്സോറിലും പഞ്ചാബിലും തമിഴ്നാട്ടിലുമൊക്കെ അടുത്തകാലത്തുണ്ടായ ഒറ്റപ്പെട്ട കർഷക മുന്നേറ്റങ്ങൾ ഏകോപിപ്പിക്കപ്പെട്ടുമില്ല. രാഷ്ട്രീയക്കാരൊന്നും തങ്ങളെ പിന്തുണയ്ക്കില്ലെന്ന് കർഷകർ അനുഭവത്തിലൂടെ പലവുരു തിരിച്ചറിഞ്ഞതാണ്. അതിനാൽത്തന്നെ സ്വയംപ്രതിരോധം
തീർക്കാനും സംഘടിച്ച് ചെറുത്തുനിൽക്കാനും കർഷകമനസുകൾ പരുവപ്പെടേണ്ടിയിരിക്കുന്നു.
അമേരിക്കയുടെ കണ്ണുരുട്ടൽ
കഴിഞ്ഞവർഷം ഇന്ത്യ കാർഷിക വിളകളുടെ താങ്ങുവില കൂട്ടിയപ്പോൾ അമേരിക്ക എതിർക്കുകയുണ്ടായി. ലോകവ്യാപാരസംഘടനയിൽ ഇന്ത്യനൽകിയ ഉറപ്പിനു വിരുദ്ധമാണ് താങ്ങുവില വർധന എന്നായിരുന്നു അവരുടെ ന്യായം. എന്നാൽ തങ്ങളുടെ കർഷകർക്ക് അമേരിക്ക നൽകുന്ന സബ്സിഡി ലോകവ്യാപാരസംഘടനയുടെ നിർദേശങ്ങളുമായി ചേർന്നുപോകുന്നതല്ലെന്ന വിവരങ്ങൾ അടുത്തിടെ പുറത്തുവന്നു.
അമേരിക്ക എല്ലാക്കാലത്തും തങ്ങളുടെ കാർഷികമേഖല സംരക്ഷിച്ചുപോരുന്നുണ്ട്. ഇന്ത്യയിലെ ശരാശരി കൃഷിയിടങ്ങളുടെ വലിപ്പത്തേക്കാൾ 134 ഇരട്ടി വലിപ്പമുള്ളവയാണ് അമേരിക്കയിലെ കൃഷിയിടങ്ങൾ. അതിനാൽത്തന്നെ വൻകിട യന്ത്രവത്കൃത കൃഷിയാണ് അവിടെ നടക്കുന്നത്. അതിനിടയിലാണ് വൻതോതിലുള്ള സബിസിഡി നൽകുന്നത്.
2016ൽ ഇന്ത്യയും ചൈനയും ദക്ഷിണാഫ്രിക്കയും വെനസ്വേലയും ചേർന്ന് ലോകവ്യാപാര സംഘടനമുമ്പാകെ ഇതിനുള്ള തെളിവുകൾ നൽകി. അതുപ്രകാരം ഇന്ത്യ നൽകുന്ന കാർഷിക സബ്സിഡിയുടെ 45 മടങ്ങും ചൈന നൽകുന്നതിന്റെ 70 മടങ്ങുമാണ് അമേരിക്ക കൃഷിക്കാർക്കു സബ്സിഡി നൽകുന്നത്. ചോളം, ഗോതമ്പ്, പരുത്തി, നെല്ല് എന്നീ കൃഷികൾക്കാണ് അമേരിക്ക വൻതോതിൽ സബ്സിഡി നൽകുന്നത്.
2019-20 വർഷം രാസവളം സബ്സിഡിയായി ഇന്ത്യ ലഭ്യമാക്കേണ്ടത് 1,12,000 കോടി രൂപയാണ്. എന്നാൽ അനുവദിക്കപ്പെട്ടിരിക്കുന്നതാകട്ടെ 74,986 കോടി രൂപമാത്രം. 37,014 കോടി രൂപയുടെ കുറവാണ് രാസവളം സബ്സിഡിയിൽ മാത്രം ഉള്ളത്. പെട്രോളിയം സബ്സിഡിയിലും ഈ കുറവുണ്ട്. 63,100 കോടി രൂപ വേണ്ടിടത്ത് 37,478 കോടി രൂപയേ അനുവദിച്ചിട്ടുള്ളൂ. 25,622 കോടി രൂപയുടെ കമ്മിയാണുള്ളത്. 2011 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ രാസവളത്തിന്റെയും പെട്രോളിയത്തിന്റെയും ഭക്ഷ്യവസ്തുക്കളുടേയും സബ്സിഡി ജിഡിപിയുടെ ശതമാനത്തിൽ കണക്കാക്കിയാൽ ഇന്ത്യയിൽ കുറഞ്ഞുവരുകയാണ്. സിഎജി റിപ്പോർട്ടുകളും ബജറ്റുകളും റിസർവ്ബാങ്ക് രേഖകളും പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും.
(അവസാനിച്ചു)
കരാറിൽ കുരുങ്ങുന്ന കർഷകർ - 4 / സി.കെ. കുര്യാച്ചൻ