Saturday, October 5, 2019 12:14 AM IST
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
ലോക ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പായിരുന്നു 2019ലെ ഇന്ത്യൻ ലോക്സഭാ തെരഞ്ഞെടുപ്പ്. കോർപറേറ്റ് വന്പന്മാർ മുതൽ ആയിരവും രണ്ടായിരവും രൂപ വീതമുള്ള വ്യക്തികളുടെ "സംഭാവന' വരെ സഹസ്രകോടികൾ രാഷ്ട്രീയ പാർട്ടികളുടെ, പ്രത്യേകിച്ചു മുഖ്യ ഭരണകക്ഷിയുടെ ഫണ്ടിലേക്ക് ഒഴുകിയെത്തി.
2017-18 വർഷത്തിൽ രാജ്യത്തെ ആറു ദേശീയ പാർട്ടികൾക്കു കിട്ടിയ മൊത്തം കോർപറേറ്റ് സംഭാവനകളുടെ 93 ശതമാനവും ബിജെപിക്കായിരുന്നു. മറ്റെല്ലാ രാഷ്ട്രീയ പാർട്ടികൾക്കും കൂടി നൽകിയതിന്റെ 12 ഇരട്ടിയാണു കോർപറേറ്റ് ഭീമന്മാർ ബിജെപിക്കു മാത്രം കൊടുത്തത്! ഇപ്പോഴും സ്ഥിതി വ്യത്യസ്തമല്ല.
ബാർ, ക്വാറി ലൈസൻസുകൾ, റോഡ്, പാലം, കെട്ടിടം പോലുള്ള കരാറുകൾ എന്നിവയുടെയെല്ലാം പേരിൽ കേരളത്തിലും രാഷ്ട്രീയ നേതാക്കൾ പണക്കാരെ നന്നായി പിഴിയുന്നുണ്ട്. അബ്കാരികൾ, റിയൽ എസ്റ്റേറ്റ് വന്പന്മാർ, വലിയ കരാറുകാർ തുടങ്ങിയവരെയാണു പ്രധാനമായും ഉൗറ്റിയെടുക്കുന്നത്. വന്പൻ വ്യവസായികളും കച്ചവടക്കാരും കുറവാണെങ്കിലും ഉള്ളവരിൽനിന്നു പരമാവധി വാങ്ങിയെടുക്കാൻ സംസ്ഥാനത്തെ ഭരണക്കാരും മുഖ്യപ്രതിപക്ഷവും കേന്ദ്രത്തിലെ ഭരണക്കാരും തെല്ലും മടിക്കാറില്ല.
കൊടുത്തു മുടിഞ്ഞവരേറെ
സാന്പത്തികലാഭമുള്ളതും അല്ലാത്തതുമായ ആവശ്യങ്ങൾ സാധിച്ചെടുക്കാൻ രാഷ്ട്രീയക്കാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും ഇടനിലക്കാർക്കുമെല്ലാം പണം കൊടുത്തു മുടിഞ്ഞവർ നിരവധിയുണ്ട്. രാഷ്ട്രീയത്തിന്റെ മറവിൽ സംഭാവന പിരിച്ചു സ്വയം വീർത്ത പാർട്ടികളും നേതാക്കളും ഉദ്യോഗസ്ഥരും നമുക്ക് മുന്നിൽ എത്ര പേർ വേണമെങ്കിലുമുണ്ട്.
കൊള്ളക്കാരും കള്ളക്കടത്തുകാരും കള്ളപ്പണക്കാരും അബ്കാരികളും അടക്കമുള്ള തട്ടിപ്പുകാരിൽനിന്നടക്കം വാങ്ങുന്ന പണമൊക്കെ വെളുപ്പിച്ചെടുക്കാൻ പഴയ ബക്കറ്റു പിരിവിന്റെ രീതി കൊണ്ടുവന്ന് ഇതരസംസ്ഥാന പാർട്ടിക്കാർക്കു തെറ്റായ മാതൃക കാട്ടിയതും കേരളത്തിലെ ചില പാർട്ടികളാണ്. വിദേശത്തുനിന്നു സംഘടിപ്പിക്കുന്ന പണത്തിന്റെ കണക്കു പോലും പാർട്ടികൾ കൃത്യമായി ജനങ്ങളെ അറിയിക്കാറില്ല. പല രൂപത്തിൽ എത്ര കോടി രൂപ കിട്ടിയെന്നു കൃത്യമായി ആരും വെളിപ്പെടുത്താറില്ലെന്നു മാത്രം.
നാഷണൽ ഇലക്ഷൻ വാച്ച് പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് 2017-18ൽ പ്രൂഡന്റ് ഇലക്ടറൽ ട്രസ്റ്റ് മാത്രം പല തവണകളായി എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ടിലൂടെ ബിജെപിക്ക് നൽകിയ സംഭാവന 146.8 കോടി രൂപയാണ്. ബിജെപി കേന്ദ്ര ഓഫീസിനടുത്തുള്ള ഹാൻസ് ഭവനിലെ ജി-15 എന്ന വിലാസത്തിലാണ് ഈ ട്രസ്റ്റിന്റെ പ്രവർത്തനം.
കാഡില്ല ഹെൽത്ത്കെയർ 10 കോടി, സിപ്ല കന്പനി, മൈക്രോ ലാബ്സ്, യുഎസ്വി ലിമിറ്റഡ്- ഒന്പതു കോടി വീതം, അബ് ജനറൽ ഇലക്ടറൽ ട്രസ്റ്റ് - 7.5 കോടി, മഹാവീർ മെഡികെയർ- ആറു കോടി എന്നിവ മുതൽ ഹീറോ സൈക്കിൾ കന്പനിയുടെ അഞ്ചു കോടി വരെ നൂറുകണക്കിനു സ്ഥാപനങ്ങളാണ് കേന്ദ്രഭരണ പാർട്ടിക്കു "സ്വമേധയാ വലിയ സംഭാവനകൾ' നൽകിയത്.
കടിഞ്ഞാണില്ലാതെ പാർട്ടികൾ
രാജ്യത്തെ 30 ലക്ഷത്തിലധികം വരുന്ന സർക്കാരിതര സന്നദ്ധ സംഘടനകളുടെ (നോണ് ഗവണ്മെന്റൽ ഓർഗനൈസേഷൻസ്- എൻജിഒകൾ) വരുമാനവും ചെലവുകളും വെളിപ്പെടുത്തണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷൻ (സിഐസി) ഉത്തരവിടുന്പോഴും രാഷ്ട്രീയ പാർട്ടികൾ കള്ളക്കളി തുടരുന്നു. വരുമാനത്തിന്റെ കൃത്യവും വ്യക്തവുമായ സ്രോതസ് വെളിപ്പെടുത്താതിരിക്കാൻ പാർലമെന്റിൽ നിയമം കൊണ്ടുവരാനും കേന്ദ്രസർക്കാർ തയാറായെന്നതു കള്ളം ഒളിപ്പിക്കാനുള്ള തത്രപ്പാടു വ്യക്തമാക്കുന്നു.
ഒന്നാം നരേന്ദ്ര മോദി സർക്കാരിന്റെ കാലാവധി അവസാനിക്കാറായപ്പോൾ, 2018 മാർച്ച് 14ന് ലോക്സഭയിൽ ധനബില്ലിൽ 21 ഭേദഗതികൾ പാസാക്കിയിരുന്നു. 2010ലെ വിദേശ സംഭാവന നിയന്ത്രണ നിയമത്തിലുള്ള (ഫോറിൻ കോണ്ട്രിബ്യൂഷൻ- റെഗുലേഷൻ ആക്ട് 2010) ഭേദഗതിയായിരുന്നു അതിലൊന്ന്. വിദേശ കന്പനികൾ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്കു ഫണ്ട് നൽകുന്നതു പരിശോധിക്കപ്പെടാതെ കാക്കാനുള്ളയിരുന്നു ഈ ഭേദഗതി. വലിയ പ്രതിപക്ഷ ബഹളത്തിനിടെയാണു ധനബില്ലിൽ അന്നു ഭേദഗതികൾ പാസാക്കിയത്.
ജനപ്രാതിനിധ്യ നിയമം അനുസരിച്ചു തെരഞ്ഞെടുപ്പുകൾക്കു നടപ്പിലാക്കിയ ചട്ടങ്ങളിൽ വിദേശ ഫണ്ടുകൾ സ്വീകരിക്കുന്നതിൽനിന്നു രാഷ്ട്രീയ പാർട്ടികളെ വിലക്കിയിട്ടുണ്ട്. ഇതിനു മാറ്റം വരുത്തി വിദേശത്തുനിന്നു യഥേഷ്ടം പണം സ്വീകരിക്കുന്നതിന് അനുമതി നൽകുന്നതിന് 2016ലെ ധനബില്ലിൽതന്നെ ബിജെപി സർക്കാർ (എഫ്സിആർഎ) ഭേദഗതി പാസാക്കിയിരുന്നു. ഇതനുസരിച്ച് രാഷ്ട്രീയപാർട്ടികൾക്കു വിദേശഫണ്ട് സ്വീകരിക്കാനായി. 2018ലെ ഭേദഗതിയിലൂടെ 1976 മുതൽ രാഷ്ട്രീയ പാർട്ടികൾക്കു കിട്ടിയ വിദേശഫണ്ടിനെക്കുറിച്ച് പരിശോധനയ്ക്കുള്ള സാധ്യത ഇല്ലാതാക്കി.
പരിധിക്കു പുറത്തെ വിവരങ്ങൾ
യുപിഎ സർക്കാരിന്റെ അവസാന കാലത്ത് 2013ൽ രാഷ്ട്രീയ പാർട്ടികളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്നൊഴിവാക്കാൻ നിയമഭേദഗതി ബിൽ കൊണ്ടുവന്നതും വിസ്മരിക്കാനാകില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളും ഈ ബില്ലിനെ പിന്തുണച്ചുവെങ്കിലും പതിനഞ്ചാം ലോക്സഭയുടെ കാലാവധി കഴിഞ്ഞതിനാൽ നിയമ ഭേദഗതി നടപ്പാക്കാനായില്ല. ജനസേവനവും സുതാര്യതയും വാഗ്ദാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ ഫണ്ടിന്റെ കാര്യത്തിൽ ജനങ്ങളെ ഇരുട്ടിലാക്കാൻ ഏതു മാർഗവും സ്വീകരിക്കുന്നു. വളരെ ഗൗരവമുള്ള പ്രശ്നമാണിത്.
സർക്കാരിന്റെ കാര്യമായ സഹായം നേരിട്ടോ, പരോക്ഷമായോ പറ്റുന്ന എല്ലാ സന്നദ്ധ സംഘടനകളെയും വിവരാവകാശ നിയമത്തിന്റെ കീഴിലാക്കാൻ അടുത്തിടെ സുപ്രീംകോടതി വിധിച്ചിരുന്നു. ഡിഎവി കോളജ് ട്രസ്റ്റ് ആൻഡ് മാനേജ്മെന്റ് സൊസൈറ്റിയും ഡയറക്ടർ ജനറൽ ഓഫ് പബ്ലിക് ഇൻസ്ട്രക്ഷൻസും തമ്മിലുള്ള കേസിലായിരുന്നു സുപ്രധാന തീർപ്പ്.
സർക്കാരിന്റെ "സബ്സ്റ്റാൻഷ്യൽ' ധനസഹായം ലഭിക്കുന്ന എൻജിഒകൾ പബ്ലിക് അഥോറിറ്റിയുടെ പരിധിയിൽ വരുമെന്നും അവയ്ക്ക് 2005ലെ വിവരാവകാശ നിയമം (ആർടിഐ അക്ട്) ബാധകമാകും എന്നായിരുന്നു പരമോന്നത കോടതി വിധിച്ചത്.
നേരിട്ടോ, പരോക്ഷമായോ സർക്കാരിന്റെ ഗണ്യമായ (സബ്സ്റ്റാൻഷ്യൽ) സഹായം എന്നതുകൊണ്ട് 50 ശതമാനത്തിലേറെ എന്നു മാത്രം നിർവചിക്കാനാകില്ലെന്നു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വലിയ സബ്സിഡിയോടെയോ, സൗജന്യമായോ സർക്കാർ ഭൂമി നൽകിയിട്ടുണ്ടെങ്കിൽ അത്തരം ആശുപത്രികൾ, വിദ്യാലയങ്ങൾ, മറ്റു സ്ഥാപനങ്ങൾ തുടങ്ങിയവ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്നതാണ് ഇതിന്റെ ഒരു വാദം.
സംഭാവന വിവരത്തിന് അവകാശമില്ല
രാജ്യത്തെ എല്ലാ ദേശീയ പാർട്ടികൾക്കും കിട്ടിയ പത്തു വലിയ സംഭാവനയുടെ വിവരം ആവശ്യപ്പെട്ട് 2010ൽ അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) എന്ന സംഘടന വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിരുന്നു. ഒരു രാഷ്ട്രീയ പാർട്ടി പോലും പക്ഷേ വിവരം വെളിപ്പെടുത്തിയില്ല. തുടർന്ന് ആർടിഐ ആക്ടിവിസ്റ്റായിരുന്ന സുഭാഷ് അഗർവാൾ എന്നയാളും എഡിആറും കേന്ദ്ര വിവരാവകാശ കമ്മീഷന് പരാതി നൽകി.
എല്ലാ രാഷ്ട്രീയ പാർട്ടികളും പൊതുപ്രസ്ഥാനങ്ങൾ (പബ്ലിക് അഥോറിറ്റി) ആണെന്നും അതിനാൽ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്നും അന്നത്തെ കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഫുൾ ബെഞ്ച് വിധിച്ചു. ചരിത്രപരമായ ഈ വിധിയെ മറികടക്കാനാണ് 2013ൽ അന്നത്തെ ലോക്സഭയുടെ അവസാന ഘട്ടത്തിൽ വിവരാവകാശ നിയമ ഭേദഗതി പാസാക്കാൻ രാഷ്ട്രീയ പാർട്ടികൾ ഒന്നിച്ചത്. പാർലമെന്റ് കാലാവധി തീർന്നതിനാൽ ബിൽ പാസാക്കാനായില്ലെന്നു മാത്രം.
വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്നു രാഷ്ട്രീയ പാർട്ടികളെ രക്ഷപ്പെടുത്താനുള്ള നിയമഭേദഗതി പാസാക്കാനായില്ലെങ്കിലും ആർടിഐ നിയമം അനുസരിച്ചു വിവരം നൽകാൻ ഒരു രാഷ്ട്രീയ പാർട്ടിയും തയാറായില്ല. വിവരാവകാശ കമ്മീഷൻ അയച്ച ഷോ കോസ് നോട്ടീസിൽ വിശദീകരണം നൽകാൻ പാർട്ടികളുടെ പ്രതിനിധികളാരും ഹാജരായതു പോലുമില്ല.
ഇതേ തുടർന്നാണ് 2019ൽ രാഷ്ട്രീയ പാർട്ടികളെ ആർടിഐ നിയമപരിധിയിലാക്കാൻ ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി വന്നത്. എന്നാൽ ഭിന്നതകളെല്ലാം മറന്ന് ഇക്കാര്യത്തിനെതിരേ രാഷ്ട്രീയക്കാർ വീണ്ടും ഒന്നിച്ചു. ജനസേവനത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന പൊതുപ്രവർത്തകർക്ക് പൊതുജനങ്ങളിൽനിന്നു മറയ്ക്കാൻ പലതുമുണ്ടെന്നു രാഷ്ട്രീയക്കാർ തെളിയിക്കുകയാണ്.
വേണ്ടതു ജനങ്ങളുടെ ജാഗ്രത
ജനങ്ങൾക്കു വേണ്ടി, ജനങ്ങളാൽ ഭരിക്കുന്ന രാഷ്ട്രീയ നേതാക്കൾക്കും പാർട്ടികൾക്കും ജനങ്ങളോട് ഉത്തരം പറയാനും സുതാര്യമായി പ്രവർത്തനം നടത്താനും കടമയും ബാധ്യതയുമുണ്ട്. വലിയതോതിലുള്ള കള്ളപ്പണവും കപട തന്ത്രങ്ങളും വൈകാരിക പ്രശ്നങ്ങളും മറയാക്കി ജനാധിപത്യം അട്ടിമറിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കെതിരേ ജനം ശബ്ദം ഉയർത്തേണ്ട സമയമായി.
ജനാധിപത്യത്തിന്റെ പേരിൽ ജനങ്ങളുടെമേൽ ആധിപത്യം സ്ഥാപിച്ചു തടിച്ചുകൊഴുക്കുന്ന രാഷ്ട്രീയക്കാരെ മര്യാദ പഠിപ്പിക്കാനും പൊതുപ്രവർത്തനമെന്നതു യഥാർഥ ജനസേവനം ആക്കി മാറ്റാനും ജനം പ്രതികരിച്ചേ മതിയാകൂ. മന്ത്രിമാരും നേതാക്കളും യജമാനന്മാരല്ല, സേവകരാണ് എന്ന് അവരെ ഓർമിപ്പിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്യണം. ജനാധിപത്യത്തിൽ ജനങ്ങളാകണം യജമാനന്മാർ.
ലാളിത്യവും ജനസേവയും മുഖമുദ്രയാക്കിയ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാർഷികം ആഘോഷിക്കുന്ന രാജ്യം, മഹാത്മജിയുടെ യഥാർഥ പാതയും ദർശനങ്ങളുമാണു പാലിക്കേണ്ടത്. ജനസേവനത്തിന്റെ മറവിൽ ആധുനിക രാജാക്കന്മാരായി വാഴുന്നവരെ ചില്ലുകൂട്ടിൽനിന്നു താഴെയിറക്കാൻ ഓരോ പൗരനും ജാഗ്രതൈ!