Thursday, October 3, 2019 12:05 AM IST
കരാറില് കുരുങ്ങുന്ന കര്ഷകര്-1 / സി.കെ. കുര്യാച്ചൻ
വലിപ്പംകൊണ്ടും വൈവിധ്യംകൊണ്ടും ശ്രദ്ധേയമായിരുന്നു നൂറ്റാണ്ടുകൾക്കു മുമ്പേ ഇന്ത്യൻ കാർഷികരംഗം. പുരാതനകാലം മുതൽ ഇവിടത്തെ കാർഷിക വിളകൾതേടി ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നും കച്ചവടക്കാർ ഇവിടേക്കെത്തി. വിസ്തൃതികുറഞ്ഞ കൃഷിയിടങ്ങളും ജലസേചനത്തിന്റെ അപര്യാപ്തതയും മൂലധനക്കമ്മിയും യന്ത്രവത്കരണത്തിലെ മെല്ലെപ്പോക്കും എല്ലാം പരിമിതികളായി നിലനിൽക്കുമ്പോഴുംആഗോള ഭക്ഷ്യധാന്യ ഉത്പാദനത്തിൽ ഇന്ത്യ മുൻനിരയിലാണ്.
2017-18 വർഷം 275 ദശലക്ഷം ടണ്ണാണ് രാജ്യത്തെ ഭക്ഷ്യധാന്യ ഉത്പാദനം. ആഗോള ഉത്പാദനത്തിന്റെ 25 ശതമാനം വരുമിത്. പാൽ, ചണം, ധാന്യങ്ങൾ എന്നിവയുടെ ഉത്പാദനത്തിൽ മുന്നിൽനിൽക്കുന്ന ഇന്ത്യ കന്നുകാലി സമ്പത്തിൽ ലോകത്തു രണ്ടാംസ്ഥാനത്തുമാണ്. 2012ലെ കണക്കുപ്രകാരം 190 ദശലക്ഷം കന്നുകാലികളാണ് രാജ്യത്തുള്ളത്. അരി, ഗോതമ്പ്, കരിമ്പ്, പരുത്തി, പഴങ്ങൾ, പച്ചക്കറി തുടങ്ങിയവയുടെ ഉത്പാദനത്തിലും ഇന്ത്യക്ക് രണ്ടാംസ്ഥാനമുണ്ട്. ആഗോള ഉത്പാദനത്തിൽ പഴങ്ങളുടെ 10.9 ശതമാനവും പച്ചക്കറികളുടെ 8.6 ശതമാനവും ഇവിടെയാണ്. ഉത്പാദനക്ഷമതയിൽ മറ്റുപല രാജ്യങ്ങളേക്കാളും പിന്നിലാണെങ്കിലും കർഷകരുടെ അത്യധ്വാനമാണു കാർഷികമേഖലയെ പിടിച്ചുനിർത്തുന്നത്.
എന്നാൽ, നമ്മുടെ പുകൾപെറ്റ കാർഷികസംസ്കാരം ഇന്ന് ഒരുതരം അടിമത്തമായി പരിണമിക്കുകയാണ്. അനുദിനം സംഭവിക്കുന്ന കർഷക ആത്മഹത്യകളാണ് ഇപ്പോൾ ഇന്ത്യൻ കാർഷികമേഖലയുടെ മുഖചിത്രം. 136.64 കോടി ജനങ്ങളിൽ 63.56 കോടി ജനങ്ങളും കൃഷിയെ ആശ്രയിച്ചാണ് ഇവിടെ ഇപ്പോഴും കഴിയുന്നത്. ഓരോ അരമണിക്കൂറിലും ഒരു കർഷകനെങ്കിലും ജീവനൊടുക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. 1995 മുതൽ 2015വരെയുള്ള രണ്ടുപതിറ്റാണ്ടിൽ 3,18,528 കർഷകർ ആത്മഹത്യചെയ്തു എന്ന് ഇന്ത്യ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്ന കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോൾ ഇത്തരം കണക്കുകൾപോലും ലഭ്യമല്ലതാനും.
ഒരുകാലത്ത് കാർഷിക വിഭവങ്ങൾ തേടി വന്നിരുന്നവർ ഇപ്പോൾ ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള കമ്പോളമായാണ് ഇന്ത്യയെ കാണുന്നത്. ജനസംഖ്യയിൽ രണ്ടാംസ്ഥാനത്തുള്ളതിനാൽ ആഗോള ഉപഭോഗത്തിലും ഇന്ത്യ മുൻനിരയിലാണ്. ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളിൽ 27 ശതമാനത്തിന്റെ ഉപഭോഗവും ഇന്ത്യയിലാണ്. ഇതാണ് വൻകിട രാജ്യങ്ങൾക്കടക്കം ഇന്ത്യൻ കമ്പോളത്തിൽ കമ്പമുണ്ടാക്കുന്നത്. വിദേശ ഉത്പന്നങ്ങൾ യഥേഷ്ടം വിറ്റവിക്കാൻ ഇന്ത്യൻ കാർഷികമേഖലയെ തകർക്കുകയാണോ എന്നുപോലും സംശയിക്കപ്പെടുന്നു.
ലോകകമ്പോളത്തെ ഒറ്റച്ചരടിൽ കോർത്തിണക്കിയ ഉദാരവത്കരണനയങ്ങൾ ഊർജിതമായി നടപ്പിലാക്കിയതോടെ ഇവിടെയും ഗ്ലോബൽ വില്ലേജ് യാഥാർഥ്യമായി. എന്നാൽ, ഇന്ത്യൻ ഗ്രാമങ്ങളും കാർഷികസംസ്കൃതിയും തച്ചുതകർത്തുകൊണ്ടാണ് ആഗോളവത്കരണം യാഥാർഥ്യമായത്. 1995 ഇന്ത്യൻ കാർഷികമേഖലയ്ക്ക് മറക്കാനാവാത്ത വർഷമാണ്. 1994 ഏപ്രിൽ 16ന് ഒപ്പുവച്ച ഗാട്ട് കരാർ പ്രകാരം ലോകവ്യാപാരസംഘടന നിലവിൽവന്നത് 1995 ജനുവരി ഒന്നിനായിരുന്നു. തുടർന്നുള്ള രണ്ടര പതിറ്റാണ്ടിനിടെ രാജ്യത്തെ കാർഷിക മേഖലയ്ക്കുണ്ടായ ആഘാതം ചില്ലറയല്ല.
2011ലെ സെൻസസ് പ്രകാരം 118.7 ദശലക്ഷം കൃഷിക്കാരും 144.3 ദശലക്ഷം കർഷകതൊഴിലാളികളുമാണു രാജ്യത്തുള്ളത്. 2001 മുതൽ 2011 വരെയുള്ള പത്തുവർഷംകൊണ്ട് കൃഷിക്കാരുടെ എണ്ണത്തിൽ 93 ദശലക്ഷത്തിന്റെ കുറവുണ്ടായപ്പോൾ 38 ദശലക്ഷം കർഷകതൊഴിലാളികൾ വർധിച്ചു. രാജ്യത്തു മൊത്തം തൊഴിലെടുക്കുന്ന 481.73 ദശലക്ഷം പേരിൽ 55 ശതമാനവും കാർഷികമേഖലയിലാണെന്നും 2011ലെ സെൻസസ് വ്യക്തമാക്കുന്നു. ഇത്രമാത്രം പ്രാധാന്യമുണ്ടായിട്ടും കാർഷികമേഖലയെ അവഗണിക്കുന്നു എന്നല്ല, ഇല്ലായ്മചെയ്യാൻ ശ്രമിക്കുന്നു എന്നതാണ് അവസ്ഥ.
സ്വതന്ത്രവാണിജ്യത്തിനായി ഇന്ത്യ ഏർപ്പെട്ടിട്ടുള്ള അന്താരാഷ്ട്ര കരാറുകളെല്ലാം ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ കാർഷികമേഖലയെ ഞെരുക്കുന്നതാണ്. കർഷകർക്കുമേൽ അവയുണ്ടാക്കുന്ന കുരുക്കുകളാണ് കർഷക ആത്മഹത്യകളായി പരിണമിക്കുന്നത് എന്നതാണ് യാഥാർഥ്യം. ഇത്തരം ഗുരുതരമായ അവസ്ഥ നിലനിൽക്കുമ്പോഴും പുതിയ കരാറുകൾ നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
അപകടം ഗാട്ട് മുതൽ
രണ്ടോ അതിലധികമോ രാജ്യങ്ങൾ തമ്മിൽ വ്യാപാരം സുഗമമാക്കുന്നതിനു ചർച്ചകൾ നടത്തി ഒപ്പുവയ്ക്കപ്പെടുന്നവയാണ് അന്താരാഷ്ട്ര വ്യാപാര കരാറുകൾ. 1975 ലെ ബാങ്കോക്ക് കരാർ മുതൽ ഇന്ത്യ മറ്റു രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാരക്കരാറുകളിൽ ഏർപ്പെടുന്നുണ്ട്. ഇത്തരത്തിൽ 17 വ്യാപാരകരാറുകളാണു മറ്റു രാജ്യങ്ങളുമായി ഇന്ത്യ ഇതുവരെ ഒപ്പുവച്ചിട്ടുള്ളത്. ഇതിൽ ചിലതാണു നമ്മുടെ കാർഷികമേഖലയുടെ തകർച്ചയ്ക്ക് ആക്കംകൂട്ടിയത്. ഗാട്ട് കരാറായിരുന്നു ആദ്യത്തെ വില്ലൻ.
1929ൽ തുടങ്ങിയ സാമ്പത്തികമാന്ദ്യവും രണ്ടാം ലോകമഹായുദ്ധവും വരുത്തിവച്ച കെടുതികളെ അതിജീവിക്കാൻ മുതലാളിത്ത രാജ്യങ്ങൾ മുൻകൈയെടുത്ത് 1944ൽ ബ്രട്ടൻവുഡ്സിൽ ചേർന്ന ഐക്യരാഷ്ട്ര ധനകാര്യ-സാമ്പത്തിക സമ്മേളനമാണ് ഐഎംഎഫിനും ലോകബാങ്കിനും രൂപംനൽകിയത്. ഇതിന്റെ തുടർച്ചയായി ലോകവ്യാപാരം സുഗമമാക്കാൻ 1947 മുതൽ ആരംഭിച്ച ചർച്ചകളുടെ ഫലമായിരുന്നു ജനറൽ എഗ്രിമെന്റ് ഓൺ താരിഫ് ആൻഡ് ട്രേഡ് എന്ന ഗാട്ട്.
നിരവധി തവണ നടന്ന ചർച്ചകൾക്കൊടുവിൽ 1994ൽ കരാറിൽ അംഗരാജ്യങ്ങൾ ഒപ്പുവച്ചതിനെത്തുടർന്നാണു ലോകവ്യാപാരസംഘടന (ഡബ്ല്യുടിഒ) പിറവിയെടുത്തത്. 1995 ജനുവരി ഒന്നിനു പ്രാബല്യത്തിൽവന്ന ലോകവ്യാപാരസംഘടനയിൽ നിലവിൽ 164 രാജ്യങ്ങൾ അംഗങ്ങളാണ്. ലോകമെങ്ങും വാണിജ്യം സുഗമമാക്കുക എന്നതാണു സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം.
ലോകവിപണികളുമായുള്ള ബന്ധം വികസ്വര രാജ്യങ്ങളുടെ വളർച്ചയെ ത്വതിതപ്പെടുത്തുമെന്നാണു കരുതപ്പെടുന്നത്. വ്യവസായവത്കരണം ത്വരിതപ്പെടുത്തുന്നതിനുള്ള മൂലധനസാമഗ്രികൾ മറ്റു രാഷ്ട്രങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യാൻ സാധിക്കും. വിദേശവ്യാപാരം മൂലം വിപുലീകരിക്കപ്പെട്ട ഉത്പാദനമേഖല വൻതോതിലുള്ള ഉത്പാദനമാർഗങ്ങൾ സൃഷ്ടിക്കും. ഇതുവഴി യന്ത്രവത്കരണം, തൊഴിൽവിഭജനം, പുതിയ കണ്ടുപിടിത്തങ്ങൾ തുടങ്ങിയവയ്ക്കു വഴിതെളിക്കും. ഇവയെല്ലാമാണു നേട്ടങ്ങളായി കരുതപ്പെടുന്നത്. ബ്രിട്ടൻ, അമേരിക്ക, സ്വീഡൻ, ഡെൻമാർക്ക്, കാനഡ, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാഷ്ട്രങ്ങളുടെ പുരോഗതി ചൂണ്ടിക്കാണിക്കാനും കഴിയും. വിദേശവ്യാപാരം ഈ രാജ്യങ്ങളുടെയെല്ലാം സാമ്പത്തികവളർച്ചയിൽ ഗണ്യമായ പങ്കുവഹിച്ചിട്ടുമുണ്ട്.
അതേസമയം, വികസിതവും വികസ്വരവുമായ രണ്ടു രാഷ്ട്രങ്ങൾ തമ്മിൽ തികച്ചും സ്വതന്ത്രമായി നടക്കുന്ന വ്യാപാരം വികസ്വരരാഷ്ട്രത്തെ പ്രതികൂലമായി ബാധിക്കുമെന്നതാണ് ഇതുവരെയുള്ള അനുഭവം. ശക്തരായ വികസിത രാജ്യങ്ങളുടെ ചൊല്പടിയിലാണ് ഡബ്ല്യുടിഒ എന്ന ആക്ഷേപം തള്ളിക്കളയാനാവില്ല. ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങൾക്കു പലപ്പോഴും സമ്മർദശക്തിയാകാൻ കഴിയുന്നില്ല. അമേരിക്ക, ചൈന, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ തങ്ങൾക്കനുകൂലമായി തീരുമാനങ്ങളെടുക്കുമ്പോൾ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്കു വഴങ്ങേണ്ടിവരുന്നു.
ഐഎംഎഫ്, ലോകബാങ്ക് തുടങ്ങിയ ഏജൻസികളിൽനിന്നു വായ്പകിട്ടാനും വിദേശനിക്ഷേപം ആകർഷിക്കാനും ഡബ്ല്യുടിഒ നിബന്ധനകൾക്കു വിധേയപ്പെടേണ്ടത് വികസ്വര-അവികസിത രാജ്യങ്ങൾക്ക് അനിവാര്യതയുമാകുന്നു.
പ്രത്യാഘാതങ്ങൾ
ഇന്ത്യ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളും ലാറ്റിൻ അമേരിക്കൻ, ആഫ്രിക്കൻ രാജ്യങ്ങളും പലവിധത്തിലുള്ള സബ്സിഡികളും ഇറക്കുമതിച്ചുങ്കവും ഏർപ്പെടുത്തിയാണ് ആഭ്യന്തര ഉത്പാദന മേഖലയെ സംരക്ഷിച്ചുപോന്നത്. കാർഷിക, വ്യവസായ മേഖലയുടെ നിലനിൽപ്പുതന്നെ ഇത്തരം സംരക്ഷണകവചങ്ങളെ ആശ്രയിച്ചായിരുന്നു. എന്നാൽ, ലോകവ്യാപാര സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യംതന്നെ ഇത്തരം സംരക്ഷണ കവചങ്ങളായ സബ്സിഡികൾ ഉപേക്ഷിക്കണമെന്നും ഇറക്കുമതിച്ചുങ്കമടക്കമുള്ള വ്യാപാര തടസങ്ങള്മാറ്റണം എന്നതുമാണ്.
ഡബ്ള്യുടിഒയുടെ നിയമങ്ങളനുസരിച്ച് രാജ്യത്തിന്റെ മൊത്തം ഭക്ഷ്യ ഉത്പാദനത്തിന്റെ പത്ത് ശതമാനത്തിലധികം സബ്സിഡി ഇനത്തില് ചെലവാക്കാന് കഴിയില്ല. ഗാട്ടിന്റെ ഉറുഗ്വായ് റൗണ്ട് ചർച്ചകളുടെ അടിസ്ഥാനത്തിലുള്ള സമവാക്യമാണ് സബ്സിഡിയുടെ മൂല്യം കണക്കാക്കാൻ ഉപയോഗിക്കുന്നത്. 1986-88 കാലയളവിലെ വിലയാണ് ഇതിന് അടിസ്ഥാനമാക്കുന്നത്.
ഇതുവഴിയാണു രാസവളങ്ങൾക്കും വിത്തുകൾക്കും മാത്രമല്ല പെട്രോൾ, ഡീസൽ അടക്കമുള്ള ഇന്ധനങ്ങൾക്കും ഭക്ഷ്യവസ്തുക്കൾക്കു വരെ സബ്സിഡി വെട്ടിക്കുറയ്ക്കപ്പെട്ടത്. ഇന്ത്യയിലെ കാർഷിക മേഖലയുടെ തളർച്ചയ്ക്കു തുടക്കമായതും ഇതോടെയാണ്. രാസവളത്തിന്റെ വിലവർധന കൃഷിച്ചെലവുകൾ അനിയന്ത്രിതമാക്കി. വിത്ത്കമ്പനിക്കാരായ അന്താരാഷ്ട്ര കുത്തകകൾക്ക് ഇന്ത്യൻ കാർഷികമേഖലയിൽ പ്രവേശിക്കാൻ വഴിയൊരുക്കിയതും ലോകവ്യാപാര സംഘടനയുടെ നിബന്ധനകളാണ്.
മിക്കപ്പോഴും വികസനത്തിന്റെ ഗുണഭോക്താക്കളായി മാറുന്നതു വൻകിട വ്യവസായികളും ധനികരുമാണ്. നമ്മുടെ രാജ്യത്തെ സമ്പത്തിന്റെ 73 ശതമാനവും കൈയാളുന്ന കേവലം ഒരു ശതമാനംവരുന്ന ധനികർക്ക് ഇപ്പോഴും ഉണ്ടാകുന്ന വളർച്ച ലോകവ്യാപാരത്തിന്റെ നേട്ടംതന്നെയാണ്. എന്നാൽ, കർഷകരടക്കം രാജ്യത്തെ 70 ശതമാനത്തോളം വരുന്ന ഗ്രാമീണരുടെ അവസ്ഥ കൂടുതൽ പരിതാപകരമാകുകയാണ്.
ലോക വ്യാപാര സംഘടനയുടെ നിബന്ധനകളിൽ ഭക്ഷ്യോത്പാദന മേഖലയ്ക്കു ചില പരിഗണനകൾ കിട്ടിയിരുന്നു. എന്നാൽ, ആസിയാൻ കരാർ അതും കവരുന്നതായി. കേരളത്തിന്റെ കാർഷിക മേഖലയെ കശക്കിയെറിഞ്ഞുകൊണ്ട് റബറിനും മറ്റു നാണ്യവിളകൾക്കും ആസിയാൻ കരാർ വരുത്തിവച്ച ആഘാതം ചെറുതല്ല.