Friday, September 13, 2019 11:00 PM IST
തോൽവിയാണ് വിജയത്തിലേക്കുള്ള ചവിട്ടുപടി. തോൽവിയെ ബഹുമാനിച്ച്, അതിൽനിന്നു പാഠം ഉൾക്കൊണ്ട്, കഠിന പരിശ്രമത്തിലൂടെ, സധൈര്യം മുന്നോട്ടു പോയാൽ വിജയം വീണ്ടും പുൽകും. തോൽവിയിൽ തളരരുത്. വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടേയിരിക്കൂ. ലക്ഷ്യം നേടുക തന്നെ ചെയ്യും. ഏതെങ്കിലും വിദ്യാർഥിയോട് അധ്യാപകൻ പറയുന്നതല്ല ഈ വാക്കുകൾ. ഇന്ത്യയിലെ ഏറ്റവും പുരാതന പാർട്ടിയായ കോണ്‍ഗ്രസിനോട് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി ഇതാകും പറയുന്നത്.
പക്ഷേ രാഹുൽ ഗാന്ധിയോട് ആരു പറയാൻ. ആരോടും ആലോചിക്കാതെ കോണ്‍ഗ്രസ് പ്രസിഡന്റ് പദവി ഇട്ടെറിഞ്ഞിട്ടു രാഹുൽ മാറിയതാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയേക്കാലും കോണ്‍ഗ്രസിനെ ക്ഷീണിപ്പിച്ചത്. തോറ്റാലും കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ വലിയ പ്രതീക്ഷകൾ നൽകിയ പോരാട്ടത്തിനു ശേഷമായിരുന്നു രാഹുലിന്റെ പിന്മാറ്റമെന്നതാണ് കൂടുതൽ നടുക്കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരേ 2019ൽ രാഹുൽ നടത്തിയത് ഏതാണ്ട് ഒറ്റയാൾ പോരാട്ടമായിരുന്നു. റഫാൽ വിമാന ഇടപാടിൽ പിടിച്ച് ചൗക്കിധാർ ചോർ ഹെ എന്ന മുദ്രാവാക്യവുമായി പ്രതീക്ഷ ഉണർത്താൻ കഴിഞ്ഞ വീര്യം. പക്ഷേ പ്രതിപക്ഷത്തെ ഇതര കക്ഷികളും സ്വന്തം പാർട്ടിയിലെ നേതാക്കളും പോലും രാഹുലിന് വേണ്ട പിന്തുണയോ സഹകരണമോ നൽകിയില്ല. പ്രതിപക്ഷം പരസ്പരം തമ്മിലടിക്കുകകൂടി ചെയ്തപ്പോൾ വീണ്ടുമൊരിക്കൽകൂടി തരംഗമായി വിജയകിരീടം ചൂടാൻ മോദിക്കും അമിത് ഷായ്ക്കും തടസമുണ്ടായില്ല.
തോൽവികളിലൂടെ ജയിക്കണം
തോൽവികൾ രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും പുത്തരിയല്ല. ബിജെപിയോളം തോറ്റന്പിയ പാർട്ടിതന്നെ ഒരു കാലത്ത് വേറെയുണ്ടായില്ല. അടൽ ബിഹാരി വാജ്പേയിയും എൽ.കെ. അഡ്വാനിയും പോലുള്ള വന്പൻ നേതാക്കൾ ഉണ്ടായിട്ടും ഏറെ വർഷങ്ങൾ പണിപ്പെട്ടാണ് കേന്ദ്രത്തിൽ ശക്തിയുള്ള പാർട്ടിയായത്. 1992ലെ ബാബ്റി മസ്ജിദ് തകർക്കലും 2001ലെ ഗുജറാത്ത് കലാപവും ഒക്കെ വേണ്ടി വന്നു രാജ്യത്ത് ബിജെപിക്ക് അനുകൂല ഭൂരിപക്ഷ ധ്രുവീകരണത്തിന്. ആർഎസ്എസ് ഉൾപ്പെട്ട സംഘപരിവാറായിരുന്നു ബിജെപിയെ അധികാരത്തിലെത്തിച്ചതെന്നു പറഞ്ഞാലും തെറ്റാകില്ല.
ഒടുവിൽ വാജ്പേയ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ കോണ്‍ഗ്രസ് തകർന്നെന്നു കരുതിയവർ ഏറെയായിരുന്നു. അതിനു മുന്‍പ് അടിയന്തരാവസ്ഥയ്ക്കു ശേഷം ജനതാ മുന്നണി സർക്കാരുകളുടെ കാലത്തും കോണ്‍ഗ്രസിന് പലരും അന്ത്യയാത്ര ചൊല്ലിയിരുന്നു. പക്ഷേ തകർന്നടിഞ്ഞ കോണ്‍ഗ്രസിനു പുനർജീവൻ നൽകാൻ സോണിയ ഗാന്ധിക്കു കഴിഞ്ഞു. 2004ലും 2009ലും തുടർച്ചയായി കോണ്‍ഗ്രസിന്റെ യുപിഎ മുന്നണി സർക്കാർ അധികാരത്തിലേറിയതും മറക്കരുതല്ലോ.
2014ൽ കൈയിലെത്തിയ പ്രധാനമന്ത്രിപദം സോണിയ ഗാന്ധി ഉപേക്ഷിച്ചതും പകരക്കാരനായി ഡോ. മൻമോഹൻ സിംഗ് വന്നതുമെല്ലാം തത്കാലത്തേക്കുള്ള തിരിച്ചടിയാണെന്നാണ് ബിജെപി കണക്കുകൂട്ടിയത്. പക്ഷേ തുടർച്ചയായ പത്തു വർഷം ബിജെപിക്ക് പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നു. അഡ്വാനി അടക്കമുള്ള നേതാക്കളെയെല്ലാം വെട്ടി മൂലക്കിരുത്തി നരേന്ദ്ര മോദി ബിജെപി നേതൃത്വം കൈയാളിയതോടെ ചിത്രം മാറി. രണ്ടാം യുപിഎ സർക്കാരിനെ അഴിമതിയാരോപണങ്ങളിൽ മുക്കി തഴച്ചുവളരാൻ ബിജെപിക്കു കഴിഞ്ഞു.
സഹസ്രകോടികളുടെ അഴിമതിക്കഥകൾ കേട്ട് രാജ്യത്തെ ജനം മിഴിച്ചിരുന്ന കാലം. 1.76 ലക്ഷം കോടിയുടെ 2ജി അഴിമതി മുതൽ കൽക്കരി അഴിമതി വരെ എല്ലാം മൻമോഹനെയും കോണ്‍ഗ്രസിനെയും കസേരയിൽനിന്നു താഴെയിറക്കി. അവസരങ്ങളെ എങ്ങനെ ഫലപ്രദമായി നേരിടണമെന്നും മുതലാക്കി നേട്ടമാക്കാമെന്നും മോദി നമ്മെ കാണിച്ചു തരുകയായിരുന്നു.
മോദി സ്റ്റൈൽ രാഷ്ട്രീയം
2014ൽ ഗുജറാത്ത് മുഖ്യമന്ത്രി മാത്രമായിരുന്ന മോദി ആദ്യം ആർഎസ്എസിനെ വിശ്വാസത്തിലെടുത്തു. പിന്നീട് എത്ര വേഗമാണ് സ്വന്തം പാർട്ടിയിൽ ഗോപുരം പോലെ വലുതായിരുന്ന, പ്രധാനമന്ത്രിയാകാൻ മോഹിച്ചിരുന്ന, ലാൽ കൃഷ്ണ അഡ്വാനിയെ വെട്ടിനിരത്തിയത്. ബിജെപിയെ കേന്ദ്രത്തിൽ ആദ്യമായി അധികാരത്തിലേറ്റിയ രഥയാത്രയുടെ നായകൻ. ബിജെപിയുടെ മുൻ ദേശീയ അധ്യക്ഷനും മുൻ ഉപപ്രധാനമന്ത്രിയുമായ അഡ്വാനിയെ എത്ര വേഗത്തിലും നിസാരവുമായാണ് മോദി ഒതുക്കി സൈഡിലിരുത്തിയത്.
സംഘപരിവാറിന്റെ മുഖംമൂടി മാത്രമായിരുന്ന മോദി ബിജെപിയിലും കേന്ദ്രസർക്കാരിലും പൂർണമായി പിടിമുറുക്കി. പ്രധാനമന്ത്രിക്കു പുറമെ ബിജെപി അധ്യക്ഷസ്ഥാനവും ഗുജറാത്തുകാരുടെ സ്വന്തമായി. ഗുജറാത്തിൽ മോദി മന്ത്രിസഭയിലെ വിശ്വസ്തനായ ആഭ്യന്തരമന്ത്രി അമിത് ഷായെ പാർട്ടിയുടെ ദേശീയ അധ്യക്ഷനാക്കിയതോടെ മോദി- ഷാ കൂട്ടുകെട്ട് തകർത്താടി. പ്രതിപക്ഷത്തെ തമ്മിലടികളും അധികാരത്തിനായുള്ള നേതാക്കളുടെ കൈവിട്ട കളികളും മോദിയുടെ മാർക്കറ്റിംഗ് മികവും മോഹന വാഗ്ദാനങ്ങളും ചേർന്നപ്പോൾ തുടർച്ചയായ രണ്ടാം തവണയും മോദി കേന്ദ്രഭരണം പിടിച്ചു.
ബിജെപിക്കാരെ പോലും അതിശയിപ്പിച്ച വന്പൻ ഭൂരിപക്ഷത്തോടെയായിരുന്നു മോദി- ഷാ കൂട്ടുകെട്ടിന്റെ തിരിച്ചുവരവ്. ബിജെപിക്ക് തനിയെ മൂന്നൂറിലേറെ സീറ്റ് കിട്ടിയപ്പോൾ വെറും 55 സീറ്റിൽ കോണ്‍ഗ്രസ് ഒതുങ്ങി. കേരളം, തമിഴ്നാട്, പഞ്ചാബ് സംസ്ഥാനങ്ങളിൽ മാത്രമാണ് മോദിയുടെ തേരിനെ തടഞ്ഞുനിർത്തിയത്. അതിലേറെ നെഹ്റു കുടുംബത്തിന്റെ കോട്ടയായ അമേഠിയിൽ കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനായ രാഹുൽ ഗാന്ധി തോറ്റു. കേരളത്തിലെ വയനാട്ടിൽ ലഭിച്ച പടുകൂറ്റൻ ഭൂരിപക്ഷത്തിന്റെ പ്രഭ പോലും അമേഠിയിൽ സ്മൃതി ഇറാനിക്കു മുന്പിൽ തോറ്റതോടെ മങ്ങി. സോണിയ ഗാന്ധി മാത്രം റായ്ബറേലിയിൽ ജയിച്ചതു മുഖം രക്ഷിച്ചു.
സ്തംഭിപ്പിച്ചത് രാഹുൽ തന്നെ
തോൽവിയുടെ ഉത്തരവാദിത്വം ഏറ്റ് കോണ്‍ഗ്രസ് പ്രസിഡന്റുപദവി രാജിവയ്ക്കുന്നതായുള്ള രാഹുലിന്റെ പ്രഖ്യാപനമാണ് എല്ലാവരെയും ഞെട്ടിച്ചത്. കോണ്‍ഗ്രസിലെ പതിവ് രാജിനാടകം മാത്രമെന്ന് തുടക്കത്തിൽ കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരും പോലും കരുതി. പക്ഷേ രക്ഷയില്ല. രാഹുൽ രാജിയിൽ ഉറച്ചുനിന്നു. തെരഞ്ഞെടുപ്പു തോൽവിക്ക് ഉത്തരവാദി ഇല്ലാതെ പോകുന്ന കോണ്‍ഗ്രസിലെ പതിവ് പറ്റില്ലെന്ന ഉറച്ച വാശിയിലായിരുന്നു രാഹുൽ. അതു ശരിയാണെങ്കിലും പാർട്ടിയെ വഴിയിലാക്കിയതു വലിയ തെറ്റായിപ്പോയെന്നു മാത്രം.
പ്രസിഡന്റുപദവി രാജി വയ്ക്കുന്പോൾ പകരക്കാരനെ നിർദേശിക്കുകയെങ്കിലും ചെയ്യുമെന്നു എ.കെ. ആന്റണിയും അഹമ്മദ് പട്ടേലും കമൽനാഥും അടക്കമുള്ള മുതിർന്നവർ മുതൽ കെ.സി. വേണുഗോപാലും ജ്യോതിരാദിത്യ സിന്ധ്യയും സച്ചിൻ പൈലറ്റും വരെയുള്ള യുവനേതാക്കളും ആഗ്രഹിച്ചു. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ചുറ്റും കറങ്ങുന്ന പാർട്ടിയിൽ ഈ മൂന്നു പേരുകളും പ്രസിഡന്റു സ്ഥാനത്തേക്കു പരിഗണിക്കേണ്ടെന്നുകൂടി രാഹുൽ പ്രഖ്യാപിച്ചു.
ചുരുക്കത്തിൽ, മൂന്നു മാസത്തോളം പാർട്ടി വട്ടം കറങ്ങി ഒരിഞ്ചു പോലും നീങ്ങാനാകാതെ സ്തംഭനത്തിലായി. രാഷ്ട്രീയത്തിലെ അക്കരപ്പച്ചകൾ തേടി മുതിർന്ന കോണ്‍ഗ്രസ് നേതാക്കൾ മുതൽ എംപിമാരും എംഎൽഎമാരും വരെ കോണ്‍ഗ്രസിൽനിന്നു കൂടുമാറി. കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും അധികാരത്തിന്റെ ശക്തിയും സിബിഐ മുതൽ എൻഫോഴ്സ്മെന്റുകാരും പോലീസും വരെയുള്ള പേടിപ്പെടുത്തലുകളും ബിജെപി നന്നായി പ്രയോഗിച്ചു. വഴങ്ങാത്തവരിൽ പി. ചിദംബരം മുതൽ കർണാടകയിലെ ഡി. ശിവകുമാർ വരെയുള്ള വന്പന്മാരെ കേസിൽ കുടുക്കി ജയിലിൽ അടയ്ക്കാനും മടിച്ചില്ല. ബിജെപിയിലെ നേതാക്കൾക്കും ബിജെപിയെ തുണയ്ക്കുന്നവർക്കും എതിരേ ഒരു നടപടിയുമില്ല!
തകർച്ചയുടെ മുന്പിൽ പകച്ചുപോയ കോണ്‍ഗ്രസ് നേതാക്കൾ പലവട്ടം ആലോചിച്ചിട്ടും ഏതെങ്കിലും ഒരു നേതാവിനെ പകരക്കാരനാക്കാൻ കണ്ടെത്താൻ പോലുമായില്ല. അത്രകണ്ട് ഗതികേടിലും തകർച്ചയിലുമായി കോണ്‍ഗ്രസ്. ഒടുവിൽ ഒരു ദിവസം മുഴുവൻ നേതാക്കളും ഡൽഹിയിൽ സമ്മേളിച്ച് ചർച്ച ചെയ്തിട്ടും സോണിയയിലും രാഹുലിനും മാത്രമായി പ്രതീക്ഷ. ഏറെ സമ്മർദങ്ങൾക്കൊടുവിൽ സോണിയ ഗാന്ധി തന്നെ ആ ഭാരം വീണ്ടുമേറ്റെടുത്തു. കോണ്‍ഗ്രസിന്റെ പുതിയ നായികയായി പഴയ നായിക വീണ്ടുമിറങ്ങേണ്ടി വരുന്നതു വല്ലാത്ത ഗതികേടു തന്നെ.
വീണ്ടും പ്രതീക്ഷ സോണിയ
സ്ഥാനമേറ്റയുടൻ തന്നെ സോണിയാ ഗാന്ധി ഉന്മേഷവും ഉൗർജസ്വലതയും വീണ്ടെടുത്ത് കർമനിരതയായി. ഉറച്ച നിലപാടുകളും അതുപോലെ ഉറച്ച തീരുമാനങ്ങളുമെടുക്കാൻ സോണിയ തുടങ്ങിയതാകും പ്രതീക്ഷ. അണികളിൽ നഷ്ടമായ ആത്മവിശ്വാസം വീണ്ടെടുക്കാനും പ്രവർത്തകരെയും നേതാക്കളെയും കർമനിരതരാക്കി വീണ്ടും പോരിനിറങ്ങാനും സോണിയ തന്നെ വേണ്ടിവന്നു. പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ സമഗ്ര പദ്ധതികൾക്കാണ് സോണിയ രൂപം കൊടുക്കുന്നത്.
എഐസിസി ഭാരവാഹികളുടെയും പിസിസി അധ്യക്ഷന്മാരുടെയും നിയമസഭാകക്ഷി നേതാക്കളുടെയും ദിവസം മുഴുവൻ നീണ്ട വെള്ളിയാഴ്ച നടത്തിയ ചർച്ചയിൽ സോണിയയ്ക്ക് ആശയക്കുഴപ്പം പോലുമുണ്ടായില്ല. പക്ഷേ എഐസിസി ഭാരവാഹി അല്ലെന്ന സാങ്കേതികത്വം ഉന്നയിച്ച് വീണ്ടും രാഹുൽ ഗാന്ധി യോഗത്തിൽനിന്ന് വിട്ടുനിന്നു. പ്രസിഡന്റ് രാജിവച്ചപ്പോൾ പ്രവർത്തക സമിതിയും ഇല്ലാതായി. പുതിയ പ്രവർത്തക സമിതി രൂപീകരിച്ച ശേഷം യോഗത്തിനു വരാമെന്നായിരുന്നു രാഹുലിന്റെ വാദം. അപ്പോൾ പിന്നെ ഭാരവാഹിയല്ലാത്ത എ.കെ. ആന്റണി പങ്കെടുത്തതോ എന്ന ചോദ്യത്തിനു മുന്നിൽ കോണ്‍ഗ്രസിന് ഉത്തരവുമില്ലായിരുന്നു.
കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ ഇന്നലെ നടന്ന സമ്മേളനവും തലേന്നത്തെ യോഗത്തിന്റെ തുടർച്ചയായി. മെലിഞ്ഞു മെലിഞ്ഞ് കഷ്ടിച്ച് ഒരു കൈയിൽ എണ്ണാവുന്ന മുഖ്യമന്ത്രിമാരേ ഇപ്പോൾ കോണ്‍ഗ്രസിന് ഉള്ളൂ. മധ്യപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, ഛത്തീസ്ഗഡ്, പുതുച്ചേരി എന്നിവിടങ്ങളിലാണ് ഇപ്പോൾ കോണ്‍ഗ്രസ് ഭരണമുള്ളത്. തെരഞ്ഞെടുപ്പിലൂടെയോ, ജനാധിപത്യത്തിന്റെ അന്തഃസത്ത തകർത്ത അട്ടിമറികളിലൂടെേയോ മറ്റെല്ലാ സംസ്ഥാനത്തും കോണ്‍ഗ്രസിനെ അധികാരത്തിൽനിന്നു തെറിപ്പിക്കാൻ മോദി- ഷാ കൂട്ടുകെട്ടിന് കഴിഞ്ഞു.
ഏറ്റവുമൊടുവിൽ അഴിമതിക്കേസിൽ കുരുങ്ങിയ ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തിൽ കർണാടകയിൽ ബിജെപി അധികാരം പിടിച്ചതിന്റെ രീതിയും രാജ്യം കണ്ടു. ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കലും വിഭജിക്കലും മുതൽ മുത്തലാഖ് നിരോധന നിയമം വരെ കൈയിലെടുത്ത് മോദിയും ഷായും അമ്മാനമാടിയപ്പോൾ ആരാധകർ ആവേശഭരിതരായി. സാന്പത്തിക മേഖലയിലെ വലിയ തളർച്ചയിലും തൊഴിൽ ലഭ്യതയിലെ കുറവും കാർഷിക, വ്യവസായ മേഖലകളിലെ പ്രതിസന്ധിയും പണലഭ്യതക്കുറവും വലിയ കാട്ടുകള്ളന്മാരെ രാജ്യം വിടാൻ അനുവദിച്ചതുമെല്ലാം മറയ്ക്കാൻ ഇതുപോലെ പലതും മോദിക്ക് വേണമായിരുന്നു. ചന്ദ്രയാൻ രണ്ടിന്റെ ദൗത്യം ലക്ഷ്യം നേടാതെ പരാജയപ്പെട്ടതു പോലും വൈകാരികമായി മുതലാക്കാൻ മോദിക്കു കഴിഞ്ഞു.
ജനാധിപത്യം തകരരുത്
കോണ്‍ഗ്രസിന് പുതുജീവനും പുതിയ ആവേശവും നൽകുന്ന രണ്ടാം തുടക്കമാണ് പക്ഷേ സോണിയ ഗാന്ധി നൽകുന്നത്. ആർഎസ്എസ് മാതൃകയിൽ പ്രചാരകന്മാരെ കോണ്‍ഗ്രസ് നിയമിക്കുമെന്ന വാർത്തകളെപോലും സോണിയ ചുരുട്ടിയെറിഞ്ഞു. ആർഎസ്എസിനെ മാതൃകയാക്കുന്ന പ്രശ്നമേയില്ലെന്നു തറപ്പിച്ചു പറയാൻ സോണിയ മടിച്ചില്ല. പ്രവർത്തകർക്ക് പരിശീലനം നൽകാനും പ്രചോദനം നൽകാനും ഏകോപനത്തിനുമായി നേതാക്കളെ ചുമതലപ്പെടുത്താൻ നിർദേശിച്ചു.
സോഷ്യൽ മീഡിയയിൽ മാത്രം സജീവമായാൽ പോരെന്നും ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാതെ കോണ്‍ഗ്രസിന് ജീവൻ തിരികെ കിട്ടില്ലെന്നു ഓർമിപ്പിക്കാനും സോണിയ വേണ്ടിവന്നു. മോദി സർക്കാരിന്റെ വീഴ്ചകൾക്കെതിരേ ജനകീയ പ്രക്ഷോഭത്തിനു പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഭാവിയിലേക്കുള്ള പുതിയ നേതൃത്വത്തിനായി പഴയ നേതാക്കൾ വഴിമാറുകയും ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് ജനവിശ്വാസം ആർജിക്കുകയും ചെയ്താൽ കോണ്‍ഗ്രസിന് തിരിച്ചുവരാം.
ഏകാധിപത്യം രാജ്യത്തിന് വലിയ ആപത്താണ്. ബിജെപിക്കെതിരേ ശക്തമായ പ്രതിപക്ഷം വളരേണ്ടതു ജനാധിപത്യത്തിന് അനിവാര്യമാണ്. തത്കാലം കോണ്‍ഗ്രസിനേ അതിനുള്ള സാധ്യയുള്ളൂ. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന തീർത്തും ജനാധിപത്യവിരുദ്ധ ആശയത്തെ തോൽപ്പിക്കാനുള്ള ബാധ്യത കോണ്‍ഗ്രസുകാർ തന്നെയാണു നിർവഹിക്കേണ്ടത്. ശക്തരായ ദേശീയ പാർട്ടികളാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിയും പ്രതീക്ഷയും.
ഡൽഹി ഡയറി / ജോർജ് കള്ളിവയലിൽ