Monday, August 26, 2019 12:37 AM IST
വിഖ്യാത അമേരിക്കൻ സാന്പത്തിക ശാസ്ത്രജ്ഞനും ഫെഡറൽ റിസർവ് മുന് ചെയർമാനുമായ അലൻ ഗ്രീൻസ്പാനിന്റെ ഒരു നിരീക്ഷണമുണ്ട്. ’’പുരുഷന്മാരുടെ അടിവസ്ത്ര വില്പന സൂചിക’’(Men’s underwear index) സന്പദ്ഘടനയുടെ ആരോഗ്യം സംബന്ധിച്ച ഏറ്റവും കാര്യക്ഷമമായ സൂചകമാണെന്നാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. വില്പനയിൽ ഇടിവുണ്ടായാൽ സന്പദ്ഘടന കുഴപ്പത്തിലേക്കാണ്; മറിച്ചായാൽ നല്ല കാലത്തിന്റെ സൂചനയും.
ഇന്ത്യയിൽ പുരുഷന്മാരുടെ അടിവസ്ത്ര വില്പന കുറയുകയാണ്. ഈ മേഖലയിൽനിന്നുള്ള രാജ്യത്തെ നാലു ലിസ്റ്റഡ് കന്പനികളുടെ ജൂണിലവസാനിച്ച ക്വാർട്ടറിലെ പ്രകടനം 10 വർഷത്തിനിടയിലെ ഏറ്റവും മോശമാണ്. ജോക്കി നിർമാതാക്കളായ പേജ് ഇൻഡസ്ട്രിയുടെ ജൂണിലെ അറ്റാദായം 125 കോടി രൂപയിൽനിന്ന് 111 കോടി രൂപയിലേക്കാണ് ഇടിഞ്ഞത്. വിഐപിയുടെ വില്പനയിൽ 20 ശതമാനം ഇടിവുണ്ടായപ്പോൾ ഡോളർ ബ്രാൻഡിന്റെ വില്പന നാലു ശതമാനം കുറഞ്ഞു.
ബ്രീഫ് മാത്രമല്ല, ബിസ്കറ്റ്, ബീയർ, ബൈക്ക് തുടങ്ങി ഉപഭോക്താവ് വിവേകത്തോടെ ചെലവഴിക്കുന്ന മേഖലകളിൽ വിൽപ്പന കുറയുകയാണ്.
ഉദാഹരണത്തിന് ഒന്പതു ലക്ഷം കോടി രൂപ വലുപ്പമുളള ഓട്ടോ വ്യവസായം രണ്ടു ദശകത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നു. കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽ ഇരുചക്രവാഹന വിപണിയിൽ മാത്രം 15000 കരാർ തൊഴിലാളികളുടെ ജോലി നഷ്ടപ്പെട്ടു. മുന്നൂറു വാഹന ഡീലർഷിപ്പുകൾ അടച്ചുപൂട്ടിയതുൾപ്പെടെ വാഹന വ്യവസായത്തിൽ 2.3 ലക്ഷംപേർക്ക് ഇതുവരെ തൊഴിൽ നഷ്ടപ്പെട്ടതായാണ് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറിംഗ് (സിയാം) വ്യക്തമാക്കിയിട്ടുള്ളത്.
2019 ജൂലൈയിൽ യാത്രാവാഹനങ്ങളുടെ വില്പനയിൽ 36 ശതമാനം ഇടിവാണുണ്ടായത്. പത്തൊന്പതു വർഷത്തെ ഏറ്റവും ഉയർന്ന പ്രതിമാസ വില്പന ഇടിവാണിത്. ടാറ്റാ മോട്ടോഴ്സ്, അശോക് ലൈലാൻഡ്, ഹ്യുണ്ടായ് തുടങ്ങിയ കന്പനികളൊക്കെ വാഹനങ്ങൾ ഗോഡൗണിൽ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ ഉത്പാദന ദിനങ്ങൾ കുറയ്ക്കുകയാണ്.
എഫ്എംസിജി വ്യവസായങ്ങളിലെ വില്പന വ്യാപ്തവും വരുമാനവും ലാഭവും കുറയുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ബിസ്ക്റ്റ് നിർമാതാക്കളായ പാർലെ പ്രോഡക്ട്സ് 10,000 ജോലിക്കാരെ പിരിച്ചുവിടുകയാണെന്നു പ്രഖ്യാപിച്ചു കഴിഞ്ഞു. ഏപ്രിൽ- ജൂണ് ക്വാർട്ടറിൽ യുണിലിവറിന്റെ വരുമാനത്തിൽ വെറും 6.61 ശതമാനം വളർച്ചയാണുണ്ടായത്.
സിമന്റ്, സ്റ്റീൽ, ഫർണിച്ചർ, പെയിന്റ്, തടി, ഇലക്ട്രിക്കൽ, ഇലക്ട്രോണിക് തുടങ്ങി നിരവധി വ്യവസായങ്ങൾക്കു ജീവൻ നൽകുന്ന റിയൽ എസ്റ്റേറ്റ് മേഖലയിൽ വിൽക്കാതെ കിടക്കുന്ന ഫ്ളാറ്റുകളുടെയും അപ്പാർട്ടുമെന്റുകളുടെയും എണ്ണം വർധിക്കുന്നു.
സന്പദ്ഘടനയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളുടെ ശക്തി പതിയെ കൂടുകയാണ്. തൊഴിലവസരങ്ങൾ കുറയുന്നു; ഗ്രാമീണ മേഖലയിലെ കുടുംബങ്ങളിലെ ദാരിദ്യ്രം, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളിൽനിന്നുള്ള സമ്മർദം തുടങ്ങിയവയെല്ലാം വളർച്ചയെ കുറയ്ക്കുന്നു. ഇതോടൊപ്പമാണ് രാജ്യത്തിനു പുറത്ത് ആഗോള സന്പദ്ഘടനയിലെ വളർച്ചാ മാന്ദ്യം ശക്തി പ്രാപിക്കുന്നത്.
റിസർവ് ബാങ്ക് നൽകുന്ന സൂചനയും ഇതുതന്നെയാണ്. ചില്ലറവിലക്കയറ്റത്തോത് കുറഞ്ഞുനിൽക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നു സന്പദ്ഘടനയിലെ ഡിമാൻഡ് കുറയുന്നതാണ്. വായ്പാ വളർച്ചയുടെ തോത് കഴിഞ്ഞ മൂന്നുമാസക്കാലത്ത് കുറഞ്ഞു. ഡിമാൻഡും നിക്ഷേപവും കുറയുകയാണെന്നു വ്യക്തമാണ്. ശക്തമായ ഒരു ’’തള്ള്’’ സന്പദ്ഘടനയ്ക്കു വേണ്ടിയിരിക്കുന്നു: റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറയുന്നു.
സന്പദ്ഘടനയിലെ മുരടിപ്പിന്റെ അശുഭസൂചനകൾക്ക് ആഴം വർധിക്കുകയാണ്. ഒന്നു ചെവിയോർത്താൽ മാത്രം മതി ബിസിനസ് മേഖലയിൽനിന്നുയരുന്ന ആശങ്കയുടെ സ്വരം കേൾക്കാൻ.
അസാധാരണ സ്ഥിതിവിശേഷം
“ഇതൊരു അസാധാരണ സ്ഥിതിവിശേഷമാണ്. കഴിഞ്ഞ 70 വർഷത്തിനുള്ളിൽ ഇത്തരമൊരു സാഹചര്യം രാജ്യം അഭിമുഖീകരിച്ചിട്ടില്ല. രാജ്യത്തിന്റെ ധനകാര്യസംവിധാനം വലിയ ഭീഷണിയിലാണ്. സന്പദ്ഘടനയിൽ പണലഭ്യത കുറയുന്നു. ആർക്കും ആരെയും വിശ്വാസമില്ല. സ്വകാര്യമേഖലയിലുള്ളവർക്ക് ആരെയും വിശ്വാസമില്ല. അവർ പണം കടം കൊടുക്കാൻ തായാറല്ല.
എല്ലാവരും പണത്തിനു പുറത്ത് അടയിരിക്കുകയാണ്. ഇപ്പോഴത്തെ ഈ ആലസ്യത്തിൽനിന്ന് ഉണരേണ്ടിയിരിക്കുന്നു. അതിനുള്ള നടപടികൾ എടുക്കണം. സ്വകാര്യ മേഖലയുടെ ആശങ്ക മാറ്റാൻ സാധ്യമായ എല്ലാ നടപടികളും കേന്ദ്രസർക്കാർ എടുക്കണം:’’ കേന്ദ്ര സർക്കാരിന്റെ ഉന്നത നയ സമിതിയായ നീതി ആയോഗിന്റെ വൈസ് ചെയർമാൻ രാജീവ് കുമാറിന്റെ വിലാപമാണിത്. രാജ്യത്തിന്റെ സാന്പദ്ഘടന കഴിഞ്ഞ അഞ്ചുവർഷത്തിനിടയിലെ ഏറ്റവും മോശമായ പ്രകടനം കാഴ്ചവച്ച സാഹചര്യത്തിലാണ് നീതി ആയോഗ് വൈസ് ചെയർമാന്റെ പരാമർശം എത്തുന്നത്.
’’ഏറ്റവും ആശങ്കാകുലം’’ എന്നാണ് ഇന്ത്യൻ സന്പദ്ഘടനയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ പ്രതികരിച്ചത്. നീതി ആയോഗ് വൈസ് ചെയർമാന്റെ പരാമർശം വന്ന അന്നുതന്നെയായിരുന്നു രാജൻ ഇതു പറഞ്ഞത്.
എൻബിഎഫ്സി കുഴപ്പങ്ങൾ, ഉൗർജമേഖലയിലെ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് അടിയന്തര പരിഹാരം ഗവണ്മെന്റ് മുന്നോട്ടുവയ്ക്കണമെന്നും സ്വകാര്യമേഖലയെയും സ്വകാര്യ നിക്ഷേപത്തെയും പ്രോത്സാഹിപ്പിക്കാൻ പുതിയ സെറ്റ് പരിഷ്കാരങ്ങൾക്കു ഗവണ്മെന്റ് തുനിയണമെന്നും രാജൻ നിർദേശിക്കുന്നു.
ആശങ്കയും നിരാശയും
സാന്പത്തിക, ധനകാര്യ മേഖലകളിലെ വിദഗ്ധരുടെ മാത്രമല്ല, വ്യവസായമേഖലകളിലുള്ളവരുടെ വാക്കുകളിലും നിഴലിക്കുന്നത് ആശങ്കയും നിരാശയുമാണ്. പലരും അമർഷം മനസിൽ അടക്കിപ്പിടിച്ചിരിക്കുകയാണ്. അതിനു സാധിക്കാതെ വരുന്നവർ തുറന്നടിച്ചു തുടങ്ങിയിരിക്കുന്നു. നടപ്പുവർഷം ജിഡിപി വളർച്ച ആറര ശതമാനത്തിലേക്ക് താഴ്ന്നാൽപ്പോലും നാം ഭാഗ്യം ചെയ്തവരാണെന്ന് അടുത്തയിടെ എൽ ആൻഡ് ടി ചെയർമാൻ എ. എം. നായിക് ഇന്ത്യൻ സന്പദ്ഘടനയിലെ വളർച്ച കുറയുന്നതിനെക്കുറിച്ചു പറഞ്ഞു.
നായികിന്റെ തൊട്ടുപിന്നാലെ വന്ന കമന്റ് എച്ച്ഡിഎഫ്സി ചെയർമാൻ ദീപക് പരേഖിന്റെതാണ്. വ്യക്തമായ വളർച്ചാമുരടിപ്പ് സന്പദ്ഘടനയിൽ ദൃശ്യമാണെന്നാണ് പരേഖ് പറഞ്ഞത്. ബാങ്കിംഗ് ഇതര മേഖലയിലെ പണച്ചുരുക്കവും ബാങ്കുകൾ വായ്പ നൽകാൻ തയാറാകാത്തതും വളർച്ചയെ പിന്നോട്ടുതള്ളുകയാണ്. ബിസിനസുകൾക്ക് ആവശ്യമായ വായ്പ ലഭിക്കുന്നില്ല. ഇപ്പോൾ സന്പദ്ഘടന നേരിടുന്ന ഏറ്റവും വലിയ വെല്ലുവളി, റിസ്ക് ഒഴിവാക്കുകയെന്ന വായ്പാ ഏജൻസികളുടെ സമീപനമാണെന്നു പരേഖ് പറയുന്നു.
ഗോദ്റേജ് ചെയർമാൻ ആദി ഗോദ്റേജും ബജാജ് ഗ്രൂപ്പ് ചെയർമാൻ രാഹുൽ ബജാജൂം ഇൻഫോസിസ് സ്ഥാപകൻ എൻ. ആർ. നാരായണ മൂർത്തിയുമൊക്കെ ഇതേ അഭിപ്രായം ഈയിടെ പറഞ്ഞിരുന്നു. ചുരുക്കത്തിൽ സാന്പത്തിക വളർച്ച സംബന്ധിച്ചുള്ള ആശങ്കകൾ രാജ്യത്തെ എല്ലാ കോണുകളിൽനിന്നും ഉയരുകയാണ്.
ഗവണ്മെന്റ് ഏറ്റവും വലിയ കുടിശികക്കാരൻ
ഇന്ത്യൻ ഓഹരി വിപണി വിദഗ്ധനായ രാംദേവ് അഗർവാളിന്റെ അഭിപ്രായമാണ് ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ കുടിശികക്കാരൻ മറ്റാരുമല്ല; ഗവണ്മെന്റ് തന്നെയാണ്. ഗവണ്മെന്റ് അവരുടെ കുടിശിക യഥാസമയം തീർക്കാൻ ശ്രമിച്ചാൽ സന്പദ്ഘടനയിലെ പകുതി പ്രശ്നങ്ങളും പരിഹരിക്കപ്പെടും. മുപ്പതു ദിവസത്തെ കടം മുപ്പതാംദിവസം ഗവണ്മെന്റു കൊടുത്ത് തീർത്താൽ സന്പദ്ഘടനയിലെ മൂന്നിലൊന്നു പ്രശ്നങ്ങളും തീരും: അഗർവാൾ പറയുന്നു.
സന്പദ്ഘടന തളരുന്പോഴും വളരെ ലാഘവത്തോടെയാണ് ഈ ഗവണ്മെന്റ് അതിനെ സമീപിക്കുന്നത്. ജമ്മു കാഷ്മീരിനേക്കാൾ അടിയന്തരശ്രദ്ധ വേണ്ടിയിരുന്നത് സന്പദ്ഘടനയ്ക്കായിരുന്നു. 2025-ഓടെ, 2.78 ലക്ഷം കോടി ഡോളർ സന്പദ്ഘടനയെ അഞ്ചു ലക്ഷം കോടി ഡോളറാക്കുമെന്ന കാന്പില്ലാത്ത സ്വപ്നം ഗവണ്മെന്റ് മുന്നോട്ടു വച്ചുവെന്നല്ലാതെ അതിനായി ചെറുവിരൽ പോലും അനക്കിയില്ല. വൻതോതിൽ മൂലധന നിക്ഷേപം സംഭവിച്ചാലേ ഇതു സാധ്യമാകൂ. അതേക്കുറിച്ചു മിണ്ടുന്നതേയില്ല.
സന്പദ്ഘടനയെ ഒൗപചാരികമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നോട്ട് പിൻവലിക്കലും ജിഎസ്ടിയും നടപ്പിലാക്കിയത്. ഇവ രണ്ടും ഏതാനും വർഷങ്ങൾക്കുള്ളിൽ വളർച്ചയും വരുമാനവും വർധിപ്പിക്കുമെന്നായിരുന്നു അവകാശവാദം. പക്ഷേ, ആസൂത്രണമില്ലാതെ അനൗപചാരിക മേഖലയെ തകർത്തതു സന്പദ്ഘടനയെ തളർത്തുകയും ഉപഭോക്താക്കളുടെ വരുമാനം കുറയ്ക്കുകയും തൊഴിൽ നഷ്ടപ്പെടുത്തുകയുമാണു ചെയ്തത്.
വൻ ജനവിധി നേടി അധികാരത്തിൽ വന്ന ഗവണ്മെന്റ് സന്പദ്ഘടനയിലെ ഹ്രസ്വകാലതളർച്ചയെ നേരിടുന്നതിനുള്ള കാര്യമായ നിർദേശങ്ങൾ ബജറ്റിൽ വച്ചില്ല. പകരം വ്യക്തിഗത നികുതി ഉയരത്തിൽ നിർത്തുകയും പരോക്ഷനികുതി വർധിപ്പിക്കുകയുമാണ് ചെയ്തത്. ധനമന്ത്രി നിർമല സീതാരാമൻ, ബജറ്റ് അവതരിപ്പിച്ച ജൂലൈ അഞ്ചുമുതൽ ഇതുവരെ ഇന്ത്യൻ ഓഹരി വിപണിയിൽനിന്നു 14.5 ലക്ഷം കോടി രൂപയുടെ സന്പത്താണ് മാഞ്ഞുപോയത്. ഓഹരി വിപണിയിലെ ഇടിവ്, കോർപറേറ്റ് മേഖലയ്ക്ക് മൂലധനം സ്വരൂപിക്കുന്നതിനുള്ള അവസ്ഥപോലും ഇല്ലാതാക്കുകയാണ്.
ഇന്ത്യയുടെ സാന്പത്തിക ചിത്രം ഇങ്ങനെ
* ജിഡിപി വളർച്ച തുടർച്ചയായി കുറയുന്നു. 2018-19ലെ വളർച്ച 6.8 ശതമാനം. 2019-20 നാലാം ക്വാർട്ടറുകളിലെ വളർച്ച 5.8 ശതമാനം. ഇത് 20 ക്വാർട്ടറിലെ ഏറ്റവും കുറഞ്ഞ വളർച്ച.
* വ്യാവസായികോത്പാദന വളർച്ച ഇക്കഴിഞ്ഞ ജൂണിൽ രണ്ടു ശതമാനം. മുൻവർഷം ജൂണിലിത് ഏഴു ശതമാനം. ഏപ്രിൽ- ജൂണിലെ വ്യാവസായികോത്പാദന വളർച്ച മുൻവർഷത്തെ 5.1 ശതമാനത്തിൽനിന്ന് 3.6 ശതമാനത്തിലേക്ക് താഴ്ന്നു.
* ജൂണിൽ എട്ടു വ്യവസായങ്ങളടങ്ങിയ കാതൽമേഖലയുടെ വളർച്ച 0.2 ശതമാനമായി. അന്പതു മാസത്തെ ഏറ്റവും കുറഞ്ഞ വളർച്ചയാണിത്.
മാനുഫാക്ചറിംഗ് പർച്ചേസിംഗ് മാനേജേഴ്സ് സൂചിക അഞ്ചുവർഷത്തെ ശരാശരിയിലാണ് ജൂലൈയിൽ.
* ജൂണിലെ മാനുഫാക്ചറിംഗ് വളർച്ച മുൻവർഷം ജൂണിലെ 6.5 ശതമാനത്തിൽനിന്ന് 1.2 ശതമാനമായി കുറഞ്ഞു. വ്യവസായവളർച്ചയുടെ അളവുകോലായ കാപ്പിറ്റൽ ഗുഡ്സ് മേഖലയുടെ വളർച്ച ജൂണിൽ 6.5 ശതമാനം. മുൻവർഷം ജൂണിലിത് 9.7 ശതമാനം. മാനുഫാക്ചറിംഗ് മേഖലയിലെ സ്ഥാപിതശേഷി വിനിയോഗം 70.
* ജൂലൈയിലെ ചില്ലറവിലക്കയറ്റത്തോത് 3.15 ശതമാനവും മൊത്തവിലക്കയറ്റത്തോത് 1.08 ശതമാനവുമാണ്. മാനുഫാക്ചറിംഗിലെ മൊത്തവിലക്കയറ്റത്തോത് 0.34 ശതമാനം. സന്പദ്ഘടനയിൽ ഡിമാൻഡ് കുറഞ്ഞതിന്റെ സൂചനയായി ഇതിനെ കാണുന്നു. ഇന്ത്യയെപ്പോലെ വളരുന്ന സന്പദ്ഘടനയെ സംബന്ധിച്ചിടത്തോളം ഇത്രയും താഴ്ന്ന വിലക്കയറ്റത്തോത് ഡിമാൻഡ് കുറവിന്റെ സൂചനയാണ്.ഗ്രാമീണ മേഖലയിലെ ഉപഭോഗത്തെ ബാധിച്ചുവന്നാണ് ഇതു നൽകുന്ന സൂചന.
കർഷകരുടെ വരുമാനം കുറഞ്ഞുവെന്നതിന്റെ തെളിവാണ് രണ്ടു വർഷമായി കാർഷികമേഖലയിലെ കൂലി വളർച്ച നെഗറ്റീവാണ് എന്നുള്ളത്.
* വാഹന വിപണി ജൂലൈയിൽ 19 വർഷത്തെ ഏറ്റവും കുറഞ്ഞ വിൽപ്പനയിൽ. ഈ മേഖലയിൽ 300 ഡീലർഷിപ്പുകൾ അടച്ചു പൂട്ടി. 2.3 ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു.
വളർച്ചാ നിരക്ക് അനുമാനം വെട്ടിക്കുറച്ച് ഏജൻസികൾ
ഇക്കഴിഞ്ഞ സാന്പത്തിക വർഷത്തിലെ അവസാന ക്വാർട്ടറിൽ ( 2019 ജനുവരി-മാർച്ച്) ജിഡിപി വളർച്ച 5.8 ശതമാനത്തിലേക്കു താഴ്ന്നു. അഞ്ചുവർഷത്തിലെ ഏറ്റവും കുറഞ്ഞ ത്രൈമാസ വളർച്ചയാണിത്. ഡിസംബർ ക്വാർട്ടറിലിത് 6.6 ശതമാനമായിരുന്നു. 2018-19-ലെ വളർച്ച 6.8 ശതമാനവും തലേവർഷം ഇതേ കാലയളവിലിത് 7.2 ശതമാനവുമായിരുന്നു.
റിസർവ് ബാങ്ക്, സാന്പത്തിക സർവേ, ഏഷ്യൻ വികസന ബാങ്ക് തുടങ്ങിയവയെല്ലാം കഴിഞ്ഞ മാസം മുതൽ ഇന്ത്യൻ വളർച്ചാനുമാനത്തിൽ കുറവു വരുത്തിയിരിക്കുകയാണ്.
ഏറ്റവുമൊടുവിൽ ഐഎംഎഫാണ് ഇന്ത്യൻ വളർച്ചാ അനുമാനം കുറച്ചത്. 2019-ൽ 7 ശതമാനമായിരിക്കും വളർച്ച. 2020-ൽ വളർച്ച 0.3 ശതമാനം കണ്ടു കുറയുമെന്നും ഐഎംഎഫ് അനുമാനിക്കുന്നു. ഐഎംഎഫ് നേരത്തെ കണക്കാക്കിയിരുന്നത് യഥാക്രമം 7.2 ശതമാനവും 7.5 ശതമാനവും വീതമായിരുന്നു. ആഭ്യന്തര ഡിമാൻഡ് പ്രതീക്ഷിച്ചതിലും വളരെ താഴെയായതാണ് വളർച്ചാ അനുമാനം കുറയ്ക്കുവാൻ ഐഎംഎഫിനെ നിർബന്ധിതരാക്കിയത്. എങ്കിലും ലോകത്തിലെ ഏറ്റവും വേഗം വളരുന്ന സന്പദ്ഘടനയായി ഇന്ത്യ തുടരും. ഈ വർഷവും അടുത്ത വർഷവും ആഗോള വളർച്ചയും കുറയുമെന്ന് ഐഎംഎഫ് മുന്നിറിയിപ്പു നൽകിയിട്ടുണ്ട്. യുഎസ്- ചൈന വ്യാപാരയുദ്ധം, ഓട്ടോ താരിഫ്, ബ്രെക്സിറ്റ് തുടങ്ങിയവയാണ് ആഗോള വളർച്ചയെ ബാധിക്കുന്ന മുഖ്യഘടകങ്ങൾ.
ജോയി ഫിലിപ്പ്