Saturday, August 24, 2019 10:58 PM IST
‘കേരളം പ്രളയത്തിൽ നിന്നു പ്രളയത്തിലേക്ക് ’എന്ന തലക്കെട്ടിൽ ഡോ.സി.എം. ജോയി ഓഗസ്റ്റ് 22നു ദീപികയിൽ എഴുതിയ ലേഖനമാണ് ഈ പ്രതികരണത്തിന്റെ പശ്ചാത്തലം. കേരളത്തിൽ തുടരെ ഉണ്ടാകുന്ന പ്രളയങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹം കുറിക്കുന്ന ചില കാര്യങ്ങൾ വളരെ പ്രസക്തമാണെങ്കിലും പൊതുവെ വിലയിരുത്തുന്പോൾ ഏകപക്ഷീയമാണോയെന്ന ഒരു സംശയം ഉയർന്നതിനാൽ ചില നിരീക്ഷണങ്ങൾ പങ്കുവയ്ക്കട്ടെ.
1. കാലാവസ്ഥാ വ്യതിയാനമാണ് ഈ വലിയ പ്രളയത്തിന്റെ കാരണമെന്ന് അദ്ദേഹം സമർഥിക്കുന്നുണ്ട്. പ്രളയത്തിന്റെ തുടർച്ചയായി ഉരു ൾപൊട്ടലുകളും ഉണ്ടായി. ഹൈറേഞ്ചിലെ ക്രമാതീതമായ നഗരവത്കരണവും അനധികൃത നിർമാണവുമാണ് ഉരുൾപൊട്ടലുകൾക്കു പ്രധാന കാരണമെന്നും സ്ഥാപിച്ചു. അന്തരീക്ഷത്തിലെ ചൂടു കൂടുന്നതാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും പ്രധാന കാരണമെന്നത് സൗകര്യപൂർവം മറന്നു.
ചതുപ്പുനിലങ്ങൾ നശിപ്പിക്കപ്പെടുന്നതും കോണ്ക്രീറ്റ് കെട്ടിടങ്ങളുടെ എണ്ണം കൂടുന്നതും ഫാക്ടറികൾ പെരുകുന്നതും വാഹനങ്ങൾ വർധിക്കുന്നതും എസി ഉപയോഗം കൂടുന്നതും ഉൾപ്പെടെ നിരവധി കാര്യങ്ങൾ ഇതിന്റെ പിന്നിലുണ്ട്. നഗരവത്കരണത്തിന് ശ്രമിക്കുന്നതുമൂലം ഉണ്ടാകുന്നതിനേക്കാൾ നശീകരണമാണ് നഗരവാസികളുടെ ജീവിതശൈലി വഴി സംഭവിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ലോകത്തിന്റെ വിവിധ മേഖലകളിലും ഇതുപോലെ പ്രളയങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. മത്സരങ്ങൾ ഒഴിവാക്കി ലളിതജീവിതത്തിന് എല്ലാവരും തയാറാകേണ്ടതാണ്.
2. ആഗോളതാപനത്തിന്റെ ഫലമാണു മേഘവിസ്ഫോടനം പോലുള്ള പ്രതിഭാസങ്ങൾ എന്നു ശാസ്ത്രലോകം പറയുന്നുണ്ട്. മഴമേഘങ്ങൾ ചില മേഖലകളിൽ ഉരുണ്ടുകൂടി അതിശക്തമായ മഴ പെയ്യുന്നു. ഒരു മാസം പെയ്യേണ്ട മഴ ഒരു ദിവസംകൊണ്ട്ഒരു പ്രദേശത്ത് കേന്ദ്രീകരിച്ച് അതിശക്തമായി പെയ്യുന്നതിനാലാണ് വലിയ ഉരുൾപൊട്ടലുകൾ ഉണ്ടാകുന്നത്.
മലന്പ്രദേശങ്ങളിൽ പെയ്യുന്ന മഴ 10 മണിക്കൂർകൊണ്ടു തീരപ്രദേശങ്ങളിൽ എത്തിയിരുന്നത് ഇന്നു മൂന്നു മണിക്കൂറിനകം എത്തുന്നുവെന്നു നിരീക്ഷിക്കുമ്പോൾ അതിനു പ്രധാന കാരണം മഴയുടെ തീവ്രത തന്നെയാണ്. മണ്ണിലേക്ക് ഇറങ്ങാൻ കഴിയുന്നതിനു മുമ്പേ അത് ഒഴുകി ഒലിച്ചു പോകുകയാണ്. ഭൂവിനിയോഗത്തിലെ മാറ്റം കൊണ്ടുമാത്രം ആഗോളതാപനവും മേഘവിസ്പോടനവും പോലുള്ള പ്രതിഭാസങ്ങൾ നിയന്ത്രിക്കാവുന്നതല്ല.
3. വനനശീകരണം ഉരുൾപൊട്ടലിന് കാരണമാകുന്നുവെന്ന വാദവും പൂർണമായും ശരിയല്ല. ഇതിൽ കൂടുതൽ വനങ്ങൾ ഉണ്ടായിരുന്ന കാലഘട്ടങ്ങളിലും (ഉദാ: 1924 ലെ പ്രളയം) ഇതിലും വലിയ ഉരുൾപൊട്ടലുകളും പ്രളയങ്ങളും സംഭവിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ വർഷം ഇടുക്കിയിൽ ഉണ്ടായ ഉരുൾ പൊട്ടലുകളിൽ ഏറ്റവും വലുത് സംഭവിച്ചത് വനത്തിനുള്ളിലായിരുന്നു.
ഇക്കാലഘട്ടത്തിൽ വനസംരക്ഷണത്തിൽ ദേശീയ ശരാശരിയേക്കാൾ വളരെ ഉയർന്ന നിലവാരമാണ് കേരളത്തിന്റേത്. ദേശീയതലത്തിൽ ഭൂവിസ്തീർണത്തിന്റെ 19% വനഭൂമിയാണെങ്കിൽ കേരളത്തിൽ അത് 29% ആണ്. വനഭൂമി കൃത്യമായി ജണ്ടയിട്ടുതിരിച്ച് കർശനമായ വനനിയമങ്ങളാൽ പരിപാലിക്കപ്പെടുന്നു. എവിടെയെങ്കിലും അപൂർവമായി വനം കൈയേറുന്നുണ്ടെങ്കിൽ അത് ഉത്തരവാദപ്പെട്ടവരുടെ വീഴ്ച മൂലം മാത്രമാണ്. എന്നാൽ, അതിതീവ്രജനവാസമേഖലയായ കേരളത്തിൽ ഇനിയും വനവിസ്തൃതി വർധിപ്പിക്കാൻ കഴിയില്ല.
എന്നാൽ, വനം വകുപ്പ് അനേകം ഹെക്ടർ വനഭൂമി നിബിഡ വനത്തിനുള്ളിൽ തന്നെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ്, കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷൻ തുടങ്ങി നിരവധി ഏജൻസികൾക്കു പാട്ടത്തിനു നൽകിയിട്ടുണ്ട്. ഇവിടെ സ്വാഭാവിക വനം നശിപ്പിച്ച് അക്കേഷ്യ, യൂക്കാലിപ്റ്റസ് തുടങ്ങിയ മരങ്ങളുടെ തോട്ടങ്ങൾ നിർമിച്ചിട്ടുണ്ട്. ഇതുമൂലം ജലക്ഷാമം കൂടുകയും തീറ്റയില്ലാതാകുകയും ചെയ്യുന്നതിനാലാണ് വന്യമൃഗങ്ങൾ കാടിറങ്ങി കൃഷിയിടങ്ങളിലേക്കും ജനവാസമേഖലകളിലേക്കും എത്തുന്നത്.
ഇതോടൊപ്പം ചേർത്തുപറയേണ്ട മറ്റൊരു കാര്യം ജനവാസമേഖലകളിൽ കാണുന്ന പച്ചപ്പാണ്. അതു കാണാതെ പോകരുത്. ഇതുമുഴുവൻ മനുഷ്യാധ്വാനത്തിന്റെ ഫലമാണ്. സർക്കാർ കൂപ്പ് വെട്ടിയിറക്കിയ തെളിഞ്ഞ പ്രദേശങ്ങളിലാണു കൂടുതൽ കുടിയേറ്റങ്ങളും ഉണ്ടായത്. അവിടം ഹരിതാഭമാക്കിയതു കർഷകരാണ്. ഇപ്രകാരം പച്ചപ്പ് സംരക്ഷിക്കുന്ന കർഷകർക്ക് അവരുടെ ഭൂമിയിലെ മരങ്ങളുടെയെങ്കിലും എണ്ണം പരിഗണിച്ച് ന്യായമായ പ്രതിഫലം എല്ലാ വർഷവും നൽകേണ്ടതാണ്. ആഗോളതാപനം കുറയ്ക്കുന്നതിന് ഏറ്റവും വലിയ സംഭാവനയാണ് അവർ ചെയ്യുന്നത്.
4. പാറമടകളിലെ സ്ഫോടനങ്ങൾ ഉരുൾപൊട്ടലിനു പ്രധാന കാരണമാകുന്നുവെന്ന കണ്ടെത്തലും പൂർണമായും ശരിയല്ല. പാറമടകളില്ലാത്ത സ്ഥലങ്ങളിലും ഉരുൾപൊട്ടൽ സംഭവിക്കുണ്ട്. പശ്ചിമഘട്ടമേഖലയിൽ ജീവിക്കുന്നവർക്കു പാറമടകൾ വ്യാപകമായി പ്രവർത്തിക്കുന്നതിനോട് ഒട്ടും യോജിപ്പില്ല. എന്നാൽ, ഇവിടത്തെ ആവശ്യത്തിനുള്ള കല്ലുകൾ ഇവിടെത്തന്നെ ലഭിക്കാവുന്ന തരത്തിൽ നിയന്ത്രിതമായി അനുവദിക്കേണ്ടതാണ്. കല്ലിനു പകരം ഉപയോഗിക്കാവുന്ന മറ്റൊരു വസ്തു ഇതുവരെയും ലഭ്യമല്ലായെന്ന വസ്തുതയും വിസ്മരിക്കരുത്. പശ്ചിമഘട്ടത്തിൽ പൊട്ടിക്കുന്ന പാറയുടെ ഗുണഭോക്താക്കളിൽ 90 ശതമാനവും മറ്റു മേഖലകളിലുള്ളവരാണ്. കല്ലിനു പകരമാകാവുന്ന പുതിയ വസ്തു കണ്ടെത്തേണ്ടതും അനിവാര്യമാണ്.
തമിഴ്നാട്ടിലെ തേനി ജില്ലയിൽ പെട്ടിപ്പുറത്തു കണികാപരീക്ഷണശാല നിർമിക്കുന്നതിന് പശ്ചിമഘട്ടം തുരന്ന് കേരള അതിർത്തിയിൽ എട്ടു ലക്ഷം ടണ് പാറപൊട്ടിക്കുന്നതിനുള്ള നടപടികളുമായി മുമ്പോട്ടു പോകുന്പോൾ പാറമടയ്ക്കെതിരെ ശബ്ദമുയർത്തിയവരിൽ ആരുംതന്നെ പ്രതികരിക്കുന്നില്ലായെന്നതു വിരോധാഭാസമാണ്. ഈ പരീക്ഷണശാലയുടെ 50 കിലോമീറ്റർ ചുറ്റളവിൽ 12 ഡാമുകളുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച്ഡാമായ ഇടുക്കി വെറും 30 കിലോമീറ്റർ മാത്രം ദൂരത്താണ്. 120 വർഷം പഴക്കമുള്ള മുല്ലപ്പെരിയാറാകട്ടെ 50 കിലോമീറ്ററിനുള്ളിലും.
5. പശ്ചിമഘട്ടമേഖലയിൽ സുഗന്ധവ്യഞ്ജനങ്ങൾ, പച്ചക്കറി, പഴവർഗങ്ങൾ ഉൾപ്പെടെ വിവിധ കൃഷികൾക്ക് ഏറ്റവും അനുയോജ്യമായ മണ്ണും കാലാവസ്ഥയുമുണ്ട്. ഇവിടേക്കുള്ള കുടിയേറ്റങ്ങൾ കൃഷിക്കുവേണ്ടിയായിരുന്നു. എന്നാൽ, കൃഷി വളരെ നഷ്ടത്തിലായതിനാലാണ് നഗരവത്കരണത്തിലേക്കു തിരിയുന്നത്. ഉത്പാദനച്ചെലവ് കൂടുന്നതും ഉത്പാദനം കു റയുന്നതും രോഗകീടങ്ങളുടെ ബാധ വർധിക്കുന്നതും തൊഴിലാളി ക്ഷാമവും വലിയ പ്രതിസന്ധികളാണ്. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും ആകർഷകമായ പദ്ധതികളിലൂടെ കർഷകർക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിനും തയാറായാൽ നഗരവത്കരണത്തിനു പകരം കൃഷിയിൽ തന്നെ അവർ ഉറച്ചുനിൽക്കും.
6. കെട്ടിടനിർമാണത്തെ സംബന്ധിച്ചു ഗൗരവമായ ചർച്ചകൾ ആവശ്യമാണ്. പ്രാദേശികമായ കെട്ടിടനിർമാണ ചട്ടങ്ങളല്ല, സംസ്ഥാനത്തിന് ആകമാനം ബാധകമാക്കുന്ന പുതിയ ചട്ടങ്ങൾ ഉണ്ടാകണം. പരമാവധി 1000 ചതുരശ്ര അടിയിൽ താഴെയുള്ള കെട്ടിടങ്ങൾക്കു മാത്രമേ വീട് നിർമാണത്തിനായി അനുമതി നൽകാവൂ. സർക്കാർ മൂന്നോ നാലോ പ്ലാനുകൾ തയാറാക്കി അതനുസരിച്ച് മാത്രം അനുവാദം നല്കുക. പ്രകൃതിവിഭവങ്ങളുടെ ഉപയോഗം പരമാവധി കുറയുന്ന രീതിയിലുള്ള നിർമാണ രീതികൾ പരിചയപ്പെടുത്തണം. മറ്റു കെട്ടിടനിർമാണത്തിലും പുതിയ മാനദണ്ഡങ്ങൾ ഉണ്ടാകണം.
7. ജലസംഭരണികളും ജലവൈദ്യുത പദ്ധതികളും നിരുത്സാഹപ്പെടുത്തുന്നതിനു പകരം ഇവകൊണ്ട് ലഭിക്കുന്ന നന്മകൾ കൂടി പരിഗണിക്കണം. ലോകത്തിലെ ഏറ്റവും ചെലവു കുറഞ്ഞ ഉൗർജോത്പാദന രീതികളിലൊന്നായിട്ടാണ് ഇതു പരിഗണിക്കപ്പെടുന്നത്. സാധ്യമാകുന്ന പ്രദേശങ്ങളിൽ അത്ര വലിപ്പമില്ലാത്ത ജലവൈദ്യുത പദ്ധതികൾ ആരംഭിക്കുന്നത്, മറ്റു കൂടുതൽ ചെലവേറിയതും അപകടകരവുമായ സ്രോതസുകളെ ആശ്രയിക്കുന്നതിനേക്കാൾ ഭേദമായിരിക്കും.
8. ഉരുൾപൊട്ടൽസാധ്യതാ മേഖലകൾ കണ്ടെത്തി ജാഗ്രതയോടെ സംരക്ഷിക്കണം. എന്നാൽ അതിശക്തമായ മഴ വളരെ കേന്ദ്രീകരിച്ച് ഒരിടത്ത് പെയ്താൽ അവിടെ അപകടസാധ്യത വളരെ കൂടുതലായിരിക്കും. ഉരുൾപൊട്ടൽ സാധ്യത കൂടുതലുള്ള മേഖലകളിൽനിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്പോൾ അവർക്കു ന്യായമായ നഷ്ടപരിഹാരം നൽകി സുരക്ഷിത സ്ഥാനങ്ങളിൽ പുനരധിവസിപ്പിക്കണം. പശ്ചിമഘട്ടം മുഴുവൻ ഇപ്രകാരം സംരക്ഷിക്കണമെങ്കിൽ മുഴുവൻ ജനങ്ങളെയും പുനരധിവസിപ്പിക്കേണ്ടതാണ്.
ഈ മേഖലയിൽ ജീവിക്കാൻ വിധിക്കപ്പെട്ടതിനാൽ മറ്റുള്ളവർ ചെയ്യുന്ന പ്രവൃത്തികളുടെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരികയും എന്നാൽ, തങ്ങളാണ് ദുരന്തങ്ങളുടെയെല്ലാം ഉത്തരവാദികൾ എന്ന നിലയിൽ ആക്ഷേപിക്കപ്പെടുകയും ചെയ്യുകയാണ്.
ജനങ്ങളുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിച്ചും അവരെ വിശ്വാസത്തിലെടുത്തും അവരുടെ സഹകരണത്തോടെയും മാത്രമേ ഫലപ്രദമായ പരിസ്ഥിതി സംരക്ഷണം സാധ്യമാകുകയുള്ളൂ.
ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ
(ഹൈറേഞ്ച് സംരക്ഷണ സമിതി)