Friday, August 23, 2019 11:36 PM IST
ഡല്ഹിഡയറി / ജോർജ് കള്ളിവയലിൽ
സമയമെത്തിയ ഒരു ആശയത്തെ ലോകത്ത് ഒരു ശക്തിക്കും തടഞ്ഞു നിർത്താനാകില്ല: വിഖ്യാത കഥാകാരൻ വിക്ടർ ഹ്യൂഗോയുടെ വാക്കുകളാണിത്. ലോകത്തിലെ വലിയ ഒരു സാന്പത്തിക ശക്തിയായി ഇന്ത്യയെ ഉയർത്തുകയെന്നത് അത്തരമൊരു ആശയമാണ്. ലോകം മുഴുവൻ ഇക്കാര്യം വ്യക്തമായി, ഉറക്കെ കേൾക്കണം. നാം ജയിക്കും. നാം അതിജീവിക്കും. 1991ലെ പൊതുബജറ്റ് അവതരിപ്പിച്ചുകൊണ്ട് അന്നത്തെ ധനമന്ത്രി ഡോ. മൻമോഹൻ സിംഗ് പാർലമെന്റിൽ നടത്തിയ വികാരനിർഭരമായ, ദീർഘവീക്ഷണത്തോടെയുള്ള പ്രസംഗത്തിലെ വാചകങ്ങളാണിത്.
നാം ഏർപ്പെട്ടിരിക്കുന്ന ദുഷ്കരവും നീണ്ട തുമായ യാത്രയുടെ പ്രയാസങ്ങളെ താൻ കുറച്ചുകാണുന്നില്ലെന്നും ഡോ. സിംഗ് അന്നു പറഞ്ഞു. കടക്കെണിയിലും വലിയ പ്രതിസന്ധിയിലുമായിരുന്നു അക്കാലത്ത് ഇന്ത്യയുടെ സന്പദ്ഘടന. മൻമോഹൻ സിംഗിന്റെ സാന്പത്തിക ഉദാരവത്കരണത്തിനു മുന്പ്, വിദേശകടത്തിലൂടെയായിരുന്നു ഇന്ത്യയിലെ വിദേശനിക്ഷേപത്തിന്റെ കൂടിയ പങ്ക്. പക്ഷേ കോട്ടിട്ടു കുളിക്കുന്നയാൾ എന്നു മൻമോഹനെ പരിഹസിക്കാനാണു പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നീടു ശ്രമിച്ചത്.
ലോക ബാങ്കിന്റെയും എഡിബിയുടെയും മറ്റും മുന്നിൽ വായ്പയ്ക്കായി കാത്തുകെട്ടിക്കിടന്ന കാലഘട്ടം ഇന്ത്യക്കു മറക്കാനാകില്ല. കരുതൽ സ്വർണ ശേഖരം വരെ പണയം വയ്ക്കേണ്ടിവന്ന ഒരു കാലം. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനു മുഖ്യമായും വിദേശവായ്പയെ ആശ്രയിക്കേണ്ടിവന്ന പഴയകാലം.
• കോടി ഡോളറിൽ കണ്ണും നട്ട്
സ്വാതന്ത്ര്യം കിട്ടുന്പോൾ പട്ടിണിയും ക്ഷാമവുമായിരുന്നു ഇന്ത്യയുടെ ആകെത്തുകയെന്നതു മറക്കരുതല്ലോ. ബംഗാളിലും ഒഡീഷയിലും 1943ൽ ഉണ്ടായ കൊടിയ പട്ടിണിയിലും ക്ഷാമത്തിലും 21 മുതൽ 30 ലക്ഷം പേർ വരെ മരിച്ചതായാണ് ചരിത്രരേഖകൾ. പട്ടിണി മൂലം ഇക്കാലത്തും അനേകർ മരിക്കേണ്ടിവരുന്നു. ജമ്മു കാഷ്മീരിലെ 370-ാം അനുച്ഛേദവും മുത്തലാക്കും പി. ചിദംബരത്തിന്റെ അറസ്റ്റും മതവും ജാതിയും ഒക്കെയായി വിഷയം മാറ്റുന്ന സർക്കാരിന് പട്ടിണി മരണങ്ങളും കർഷക ആത്മഹത്യകളും സാന്പത്തിക മാന്ദ്യവും തൊഴിൽ നഷ്ടങ്ങളും പ്രശ്നമാകില്ല.
ദാരിദ്ര്യവും ക്ഷാമവും കൈമുതലായുണ്ടായിരുന്ന രാജ്യത്തെ ജവഹർലാൽ നെഹ്റുവും ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും അടക്കമുള്ള മുൻ പ്രധാനമന്ത്രിമാർ വലിയ ഉയരങ്ങളിലേക്കു നയിച്ചുവെന്നതു ചെറിയ കാര്യമല്ല. പി.വി. നരസിംഹറാവുവും മൻമോഹൻ സിംഗും ചേർന്നു നടപ്പിലാക്കിയ പരിഷ്കാരങ്ങളാണ് കാര്യമായ സാന്പത്തിക വളർച്ചയിലേക്കു നയിച്ചത്. ഉദാരവത്കരണത്തിന്റെയും സ്വകാര്യവത്കരണത്തിന്റെയും ദോഷവശങ്ങൾ കണക്കിലെടുത്താലും മൊത്തത്തിലുണ്ടായ നേട്ടങ്ങൾക്കാകും മേൽക്കൈ.
• നോട്ടു നിരോധനം തന്നെ പ്രതി
ഇന്ത്യയുടെ 70 വർഷത്തെ ചരിത്രത്തിൽ ഇന്നേവരെ ഉണ്ടാകാത്ത സാന്പത്തിക മാന്ദ്യത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. പണലഭ്യതയിലെ വലിയ കുറവു മൂലം അസാധാരണ സാഹചര്യമാണ് ഇന്ത്യയിൽ നിലവിലുള്ളതെന്നു പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇഷ്ടക്കാരനായ നീതി ആയോഗ് ഉപാധ്യക്ഷൻ രാജീവ് കുമാർ ആണ്. സ്വകാര്യ മേഖലയുടെ നിക്ഷേപം കുറഞ്ഞുവെന്നും ആരും ആരെയും വിശ്വസിക്കാത്ത നിലയാണെന്നുകൂടി രാജീവ് തുറന്നുപറഞ്ഞു.
നോട്ടുനിരോധനമാണ് പണലഭ്യതക്കുറവിനും അതുവഴി സാന്പത്തിക പ്രതിസന്ധിക്കും തിരിച്ചടികൾക്കും തുടക്കമിട്ടത്. നോട്ട് നിരോധനം, ജിഎസ്ടി, പാപ്പരത്ത നിയമ ഭേദഗതി (ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ്) തുടങ്ങിയവ കാര്യങ്ങൾ മാറ്റിമറിച്ചുവെന്ന് കേന്ദ്രസർക്കാരിന്റെ പ്രധാന ആസൂത്രകനായ രാജീവ് കുമാർ തന്നെ പറയുന്നു. വലിയ തോതിൽ നിഷ്ക്രിയ ആസ്തി കൂടുകയാണ്. ഇതിന് മുൻ സർക്കാരിനെ കുറ്റപ്പെടുത്താനും അദ്ദേഹം മറക്കുന്നില്ല.
ക്രമാതീതമായി നിഷ്ക്രിയ ആസ്തി വർധിച്ചത് ബാങ്കുകളുടെ വായ്പ നൽകൽ ശേഷി കുറച്ചു. പണലഭ്യതയുടെ കുറവു മൂലം സന്പദ്്വ്യവസ്ഥ മുന്നോട്ടു ചലിക്കുന്നില്ലെന്നു സമ്മതിക്കാനും അദ്ദേഹം മടിച്ചില്ല. ഭവന നിർമാണ മേഖലയിലും വാഹന വിൽപനയിലും പോലും വായ്പകളുടെ എണ്ണത്തിലും തുകയിലും കാര്യമായ ഇടിവുണ്ടായി. ജിഡിപി വളർച്ചാ നിരക്കിലും ഇടിവ് തുടരും. ഏഴു ശതമാനത്തിനു മുകളിലായിരുന്ന ജിഡിപി വളർച്ചയിൽ ഒരു ശതമാനത്തിലേറെ ഇടിവുണ്ട്.
• ‘സാന്പത്തിക അടിയന്തരാവസ്ഥ’
ആഗോള തലത്തിലെ മാന്ദ്യംകൂടി കണക്കിലെടുക്കുന്പോൾ ഇന്ത്യയിലെ സ്ഥിതി കൂടുതൽ വഷളാകുമെന്നാണ് സൂചന. ഓഹരിവിപണിയിലും രൂപയുടെ മൂല്യത്തിലും ദിവസേന ഇടിവ് തുടരുന്നതും രോഗലക്ഷണം തന്നെ. ജിഎസ്ടി വരുമാനം പ്രതീക്ഷിച്ചതിലും കുറവായതും സർക്കാരിന് ക്ഷീണമാണ്. ആഗോളവിപണയിൽ എണ്ണവില കുറഞ്ഞതും ഇന്ത്യയിൽ വിലയും നികുതിയും കൂട്ടി ജനങ്ങളുടെ ലക്ഷക്കണക്കിന് കോടി രൂപ ഖജനാവിലേക്ക് സ്വരുക്കൂട്ടിയതും ആണ് കേന്ദ്രസർക്കാരിന് പിടിച്ചുനിൽക്കാൻ വഴിയൊരുക്കുന്നത്. ചരിത്രത്തിൽ മുന്പൊരിക്കലും കാണാത്ത പ്രതിസന്ധിയിൽ ആശങ്കയുണ്ടെന്നു രാജീവ് കുമാർ പരസ്യമായി പറഞ്ഞത് പ്രശ്നത്തിന്റെ ഗൗരവം വെളിവാക്കുന്നതായിരുന്നു.
സാന്പത്തിക മേഖലയിലെ വളരെ രൂക്ഷവും ഗുരുതരവുമായ പ്രതിസന്ധിയെ അപ്പാടെ നിഷേധിക്കാൻ കേന്ദ്രസർക്കാരിനോ ബിജെപിയുടെ നേതാക്കൾക്കോ ഇനി എളുപ്പമാകില്ല. എന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെയും പറഞ്ഞതു സാന്പത്തിക മാന്ദ്യം നേരിടുന്നതിനെ കുറിച്ചായിരുന്നില്ല. ഇന്ത്യയിൽ സാന്പത്തിക അടിയന്തരാവസ്ഥയ്ക്കു തുല്യമായ ഗുരുതര പ്രതിസന്ധിയാണെന്ന് കഴിഞ്ഞ തിങ്കളാഴ്ച കോണ്ഗ്രസ് പാർട്ടി പത്രസമ്മേളനം വിളിച്ചു മുന്നറിയിപ്പു നൽകിയിരുന്നതാണ്.
• മോദിയുടെ ഫ്രഞ്ച് മൗനം
ഫ്രാൻസിലെ രണ്ടു ദിവസത്തെ സന്ദർശനത്തിനിടെ പുതിയ ഇന്ത്യയെക്കുറിച്ച് വാചാലനായപ്പോഴും ഇന്ത്യയെ അലട്ടുന്ന ഏറ്റവും ഗുരുതരമായ സാന്പത്തിക മാന്ദ്യത്തെക്കുറിച്ച് മോദി പറഞ്ഞതേയില്ല. അഴിമതി, സ്വജനപക്ഷപാതം, പൊതുമുതൽ കൊള്ള, ഭീകരത എന്നിവയെക്കുറിച്ചൊക്കെ അദ്ദേഹം വാചാലനായി.
പാരീസിലെ ഇന്ത്യക്കാരുടെ സമ്മേളനത്തിൽ കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെക്കുറിച്ചും മുത്തലാക്ക് നിരോധിച്ചതിനെക്കുറിച്ചും മോദി പറഞ്ഞു. പക്ഷേ രാജ്യം നേരിടുന്ന സാന്പത്തിക പ്രതിസന്ധിയെക്കുറിച്ചോ, അതു പരിഹരിക്കാനുള്ള പദ്ധതികളെക്കുറിച്ചോ മാത്രം കമാന്നൊരക്ഷരം പറഞ്ഞില്ല!
ധനമന്ത്രി നിർമല സീതാരാമൻ പക്ഷേ മൗനം ഉപേക്ഷിക്കാൻ നിർബന്ധിതയായി. അതിസന്പന്നർക്ക് ബജറ്റിൽ പ്രഖ്യാപിച്ച അധിക സർചാർജിൽ നിന്ന് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരെ (എഫ്പിഐ) ഒഴിവാക്കിയതായി നിർമല ഇന്നലെ അറിയിച്ചു. പൊതുമേഖലാ ബാങ്കുകൾക്ക് 70,000 കോടിയുടെ മൂലധന വീണ്ടെടുക്കൽ, ഭവന വായ്പാ കന്പനികൾക്ക് 20,000 കോടി അടക്കമുള്ള ചില നടപടികളും പ്രഖ്യാപിച്ചു.
പക്ഷേ രാജ്യത്തെ വ്യവസായം, വാണിജ്യം അടക്കമുള്ള മേഖലകൾക്കും സാധാരണക്കാർക്കും ആത്മവിശ്വാസവും ഉണർവും പകരാൻ ഇതൊന്നും മതിയാകില്ല. രാജ്യത്തിന്റെ നട്ടെല്ലായ കർഷകരുടെയും തൊഴിലാളികളുടെയും വേദനകൾ ദിവസവും കൂടിവരുകയുമാണ്. പ്രശ്നപരിഹാരത്തിനുള്ള താത്കാലികവും ദീർഘകാലത്തേക്കുള്ളതുമായ സമഗ്രവും ഫലപ്രദവുമായ സാന്പത്തിക പദ്ധതികളും പരിപാടികളും പ്രതീക്ഷിച്ചവർ നിരാശപ്പെട്ടു. ജിഎസ്ടി റീഫണ്ട് വൈകില്ല, നിരക്കുകൾ ലളിതമാക്കും, നികുതി റിട്ടേണ് സുതാര്യമാക്കും തുടങ്ങിയ പ്രഖ്യാപനങ്ങളിൽ പുതുമയില്ല.
അമേരിക്ക, ജർമനി തുടങ്ങിയ രാജ്യങ്ങളേക്കാൾ മെച്ചമാണ് ഇന്ത്യയുടെ ജിഡിപി വളർച്ചയെന്ന നിർമലയുടെ വാദം അപഹാസ്യമാണ്. യുപിഎ സർക്കാരിന്റെ കാലത്തും ഇന്ത്യ വളർച്ചാനിരക്കിൽ വളരെ മുന്നിലായിരുന്നു. മൻമോഹന്റെയും ചിദംബരത്തിന്റെയും കാലത്തെ വളർച്ചാനിരക്കിൽനിന്നു താഴോട്ടുപോയെന്നതു നേട്ടമാകില്ല.
• ഭയാനകം ഈ തകർച്ചകൾ
പണലഭ്യതയിലെ വലിയ കുറവ്, തൊഴിൽ നഷ്ടം, ഓട്ടോമൊബൈൽ, വിമാന കന്പനികൾ, ചെറുകിട കച്ചവടങ്ങൾ തുടങ്ങിയവ മുതൽ ബിസ്കറ്റ് കന്പനികൾ വരെയാണ് മാന്ദ്യവും തൊഴിൽ നഷ്ടവും നേരിടുന്നത്. വിജയ് മല്യയുടെ കിംഗ്ഫിഷറിനു പിന്നാലെ ജെറ്റ് എയർവെയ്സും അന്ത്യം വരിച്ചു. എയർ ഇന്ത്യ സർക്കാരിന്റെ ദയയിലാണ്. വ്യവസായം, ബിസിനസ്, റിയൽ എസ്റ്റേറ്റ്, നിർമാണം, കൃഷി, കയറ്റുമതി തുടങ്ങി മിക്ക മേഖലകളിലും സാന്പത്തിക പ്രതിസന്ധി കാണാനുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ ബിസ്കറ്റ് നിർമാതാക്കളായ പാർലെ കന്പനി ഒറ്റയടിക്ക് 10,000 ജോലിക്കാരെയാണ് പിരിച്ചുവിടുന്നത്. 1929ൽ സ്ഥാപിച്ച പാർലെ കന്പനിയിലും അവരുടെ കരാർ ഉത്പാദക കേന്ദ്രങ്ങളിലും മറ്റുമായി ഒരു ലക്ഷം പേരാണ് തൊഴിൽ ചെയ്തുവരുന്നത്. ജിഎസ്ടി നടപ്പാക്കിയതാണ് 140 കോടി ഡോളർ (പതിനായിരം കോടിയോളം രൂപ) വിറ്റുവരവുണ്ടായിരുന്ന കന്പനിയുടെ തിരിച്ചടിക്കു തുടക്കമിട്ടത്.
വാഹന നിർമാണ കന്പനികളിലെ പ്രതിസന്ധി നേരിട്ടുതന്നെ 30,000 പേരുടെ തൊഴിൽ നഷ്ടമാക്കിക്കഴിഞ്ഞു. നഷ്ടം മൂലം രാജ്യത്ത് 280 കാർ വിൽപന ഷോറൂമുകൾ അടച്ചു. വിൽപനയിലെ തുടർച്ചയായ ഇടിവ് തുടർന്നാൽ വാഹന കന്പനികളിലൂടെ ജീവിതം പോറ്റിയിരുന്ന ലക്ഷത്തിലേറെ പേരുടെ ജോലി പോകുമെന്നാണ് ഓട്ടോമൊബൈൽ കന്പനികളുടെയും ഡീലർമാരുടെയും അസോസിയേഷനുകളുടെ വിലയിരുത്തൽ.
തുണിമില്ലുകളുടെ സഹായത്തിന് കേന്ദ്രസർക്കാർ എത്തുന്നില്ലെങ്കിൽ മിക്കതും അടച്ചുപോകുമെന്ന് ഉത്തരന്ത്യേയിലെ ടെക്സ്റ്റൈൽ മിൽസ് അസോസിയേഷൻ പ്രമുഖ പത്രങ്ങളിൽ കഴിഞ്ഞയാഴ്ച പരസ്യം ചെയ്തു. ധനമന്ത്രി നിർമലയ്ക്കു നിവേദനവും നൽകി. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ജൂണ് വരെ 106 കോടി ഡോളറിന്റെ വസ്ത്ര കയറ്റുമതി ഉണ്ടായിരുന്നത് ഈ വർഷം അതേ മൂന്നു മാസക്കാലത്ത് 69.6 കോടിയായാണു കുറഞ്ഞത്. 35 ശതമാനം ഇടിവ്. രാജ്യത്തെ പത്തു കോടി ജനങ്ങളുടെ ജീവിതത്തെ നേരിട്ടും പരോക്ഷമായും ബാധിക്കുന്ന ഈ പ്രശ്നത്തിൽ സർക്കാർ പ്രതികരിച്ചിട്ടില്ല.
• കരകയറണം, പക്ഷേ പിഴിയരുത്
സുഹൃത്തിന് തൊഴിൽ നഷ്ടമാകുന്പോൾ സാന്പത്തിക മാന്ദ്യം ആണ്. സ്വന്തം തൊഴിൽ പോകുന്പോഴാണ് വൻ തകർച്ച. അമേരിക്കൻ പ്രസിഡന്റുമാരായിരുന്ന ഹാരി എസ്. ട്രൂമാനും പിന്നീട് റോണൾഡ് റെയ്ഗനും ഇതു പറഞ്ഞതു ദീർഘവീക്ഷണത്തോടെയാണ്.
മുന്പ് ആഗോള സാന്പത്തിക മാന്ദ്യം നേരിട്ടപ്പോൾ ഇന്ത്യയെ തകർച്ചയിൽനിന്നു രക്ഷിച്ചത് ഡോ. മൻമോഹൻ സിംഗും പി. ചിദംബരവും ചേർന്നായിരുന്നു. സാന്പത്തിക മാന്ദ്യത്തിലാണ് രാജ്യം എന്നു കേന്ദ്ര ധനമന്ത്രിയും നീതി ആയോഗ് ഉപാധ്യക്ഷനും പരസ്യമായി സമ്മതിച്ചത് നന്ന്. അതിലൊരു തന്ത്രവും കബളിപ്പിക്കലും കണ്ടേക്കാം. മാന്ദ്യത്തിന്റെ മറവിൽ, നികുതി ഭാരവും ഇന്ധന വിലവർധനവും അടക്കം സാധാരണക്കാരെ കൂടുതൽ ബുദ്ധിമുട്ടിക്കുമോയെന്ന ആശങ്കയുണ്ട്.
ഭീകരാക്രമണ ഭീഷണിയുണ്ടെന്നു പറഞ്ഞ് അമർനാഥ് യാത്ര റദ്ദു ചെയ്തശേഷം കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും ജമ്മു കാഷ്മീരിനെ വിഭജിക്കുകയും ചെയ്തത് ഓർക്കണം. നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിന്റെ ഞെട്ടലും ആഘാതവും ജനം മറക്കില്ല. വന്പൻ കോർപറേറ്റുകൾക്കും ചങ്ങാത്ത മുതലാളിമാർക്കും ഇളവുകൾ നൽകുകയും സാധാരണക്കാരെ പിഴിയുകയും ചെയ്യുന്ന തന്ത്രം ഇനി വേണ്ട.