Friday, August 23, 2019 11:34 PM IST
ഇന്ത്യയിലെ ക്രൈസ്തവർ തൊഴിലില്ലായ്മനിരക്കിൽ ഇതര മതവിഭാഗങ്ങളെ അപേക്ഷിച്ച് മുന്നിലാണെന്നു വെളിപ്പെടുത്തിയത് ക്രൈസ്തവ സഭകളോ സഭകളിലെ സംഘടനകളോ അല്ല. കേന്ദ്രം ഭരിക്കുന്ന എൻഡിഎ സർക്കാരാണ്. അതും പാർലമെന്റിൽ രേഖകൾ സഹിതം. പലരും അവിശ്വസനീയമെന്നു പറഞ്ഞെങ്കിലും സത്യം വെളിച്ചത്തുവന്നപ്പോൾ കണ്മുന്നിലെ യാഥാർഥ്യങ്ങൾ തള്ളിക്കളയാൻ ആർക്കുമാവില്ല.
ഇന്ത്യയിൽ തൊഴിലില്ലായ്മ ഏറ്റവും കൂടുതലായി അഭിമുഖീകരിക്കുന്നതു ക്രൈസ്തവരാണെന്നുള്ള സിബിസിഐ ലെയ്റ്റി കൗണ്സിൽ പുറത്തിറക്കിയ പഠന റിപ്പോർട്ട് ശരിവയ്ക്കുന്നതാണു കേന്ദ്ര ന്യൂനപക്ഷക്ഷേമവകുപ്പ് മന്ത്രി പാർലമെന്റിൽ സമർപ്പിച്ച സർക്കാർ രേഖകൾ.
നാഷണൽ സാന്പിൾ സർവേ ഓഫീസ് ദേശീയ തലത്തിൽ നടത്തിയ പീരിയോഡിക്കൽ ലേബർ ഫോഴ്സ് സർവേയുടെ 2017-18 കാലഘട്ടങ്ങളിലെ സ്ഥിതിവിവരക്കണക്കുകളും ലോകസഭയിൽ വയ്ക്കുകയുണ്ടായി. ഇതിൻപ്രകാരം മതാടിസ്ഥാനത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിൽ ഗ്രാമീണ സ്ത്രീകളിൽ 3.5:5.7:8.8, നഗരങ്ങളിൽ 10.0:14.5:15.6 അനുപാതമാണ്. ഗ്രാമീണ പുരുഷന്മാരുടെ നിരക്ക് 5.7:6.7:6.9, നഗരങ്ങളിലിത് 6.9:7.5:8.9 എന്നതുമാണ്.
വിദ്യാഭ്യാസ, സാന്പത്തിക, സാമൂഹ്യ രംഗങ്ങളിലും തൊഴിൽ മേഖലകളിലും ക്രൈസ്തവസമൂഹം മുന്നിൽ നിൽക്കുന്നുവെന്നു നിരന്തരമുള്ള ആസൂത്രിത പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണന്നു തെളിയിക്കുന്നതാണ് കേന്ദ്രമന്ത്രിയുടെ പുതിയ കണക്കുകൾ. ഈ കണക്കുകൾ സർക്കാർതന്നെ വെളിപ്പെടുത്തുന്പോൾ ആധികാരികതയേറുന്നുവെന്നു മാത്രമല്ല പ്രശ്നപരിഹാരത്തിന് ബദൽ സംവിധാനങ്ങളൊരുക്കുവാൻ നിർബന്ധിതരുമാകും. മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി ഇന്നിപ്പോൾ സർക്കാർ- അർധസർക്കാർ ജോലികളിലും വിദ്യാഭ്യാസ- ആരോഗ്യമേഖലകളിലും വാണിജ്യ- വ്യവസായ- ബിസിനസ് തലങ്ങളിലും ക്രൈസ്തവർ പുറന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നത് തിരിച്ചറിയേണ്ടിയിരിക്കുന്നു.
മലയോര- തീരദേശ മേഖലകളുടെ പ്രതിസന്ധികളും കാർഷിക തകർച്ചയും സൃഷ്ടിക്കുന്ന സാന്പത്തിക വെല്ലുവിളിയോടൊപ്പം ക്രൈസ്തവർക്കിടയിൽ തൊഴിൽരഹിതരുടെ എണ്ണവും പെരുകുന്നത് കുടുംബഭദ്രതയ്ക്കും സാമൂഹ്യവും സാമുദായികവുമായ അസന്തുലിതാവസ്ഥയ്ക്കും കാരണമായിട്ടുണ്ട്. വിവിധ ക്രൈസ്തവ സഭകൾ നടത്തുന്ന വിദ്യാഭ്യാസ- ആരോഗ്യ സ്ഥാപനങ്ങളൊഴിച്ചാൽ അഭ്യസ്തവിദ്യരായ ക്രൈസ്തവർക്കുള്ള ജോലിസാധ്യതാമേഖലകൾ പരിമിതമാണ്. നിലവിലെ സാന്പത്തിക പിന്നോക്കാവസ്ഥ ഉയർന്ന വിവാഹപ്രായനിരക്കിലും അവിവാഹിതരുടെ എണ്ണത്തിലുള്ള വർധനവിനും എണ്ണത്തിൽ ശുഷ്കിച്ച കുടുംബങ്ങൾക്കും ക്രൈസ്തവ ജനസംഖ്യാ ഇടിവിനും ഇടനൽകുന്നു.
ക്രൈസ്തവ പിന്നോക്കാവസ്ഥ
ജോലിസംവരണത്തിലും ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ ആസൂത്രണത്തിലും നടത്തിപ്പിലും പങ്കുവയ്ക്കലിലും ക്രൈസ്തവർ കടുത്ത വിവേചനം നേരിടുന്പോഴാണ് കേന്ദ്രസർക്കാരിൽനിന്ന് ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്കുകൾ പുറത്തുവന്നിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങൾക്കായി വിദ്യാഭ്യാസം, സ്വയംതൊഴിൽ, സംരംഭകത്വം, കോച്ചിംഗ് സെന്റർ എന്നീ മേഖലകളിൽ കേന്ദ്രസർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നുണ്ടെങ്കിലും അതിന്റെ ഗുണഫലങ്ങൾ ന്യൂനപക്ഷത്തിലെ ഭൂരിപക്ഷത്തിനല്ലാതെ ക്രൈസ്തവർക്ക് സാന്പത്തിക സാമൂഹ്യ പിന്നോക്കാവസ്ഥയുടെ പേരിൽ ജനസംഖ്യാനുപാതികമായി ലഭിക്കുന്നില്ല. നിലവിലുള്ള ന്യൂനപക്ഷ ക്ഷേമപദ്ധതികളിൽ ക്രൈസ്തവരെ കൂടുതലായി ഉൾപ്പെടുത്തുകയും സർക്കാർ- അർധസർക്കാർ തലങ്ങളിൽ ജോലിസംവരണവും വിവിധ മേഖലകളിൽ പുതിയ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
ഇന്ത്യയിലെ ക്രൈസ്തവരുടെ നിലവിലെ ജീവിതസാഹചര്യങ്ങളെക്കുറിച്ചും സാന്പത്തിക പിന്നോക്കാവസ്ഥയെക്കുറിച്ചും പഠനങ്ങൾ നടത്തി തുടർനടപടികളാണ് ഇനിയിപ്പോൾ വേണ്ടത്. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് സിബിസിഐ ലെയ്റ്റി കൗണ്സിൽ കേന്ദ്രസർക്കാർ മുന്പാകെ റിപ്പോർട്ടുകളും നിവേദനങ്ങളും നൽകിയിട്ടുണ്ട്.
ക്രൈസ്തവ സേവനങ്ങളുടെ നേട്ടമാർക്ക്?
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ സമൂഹത്തിനുലഭിക്കുന്ന അതിവിശിഷ്ടമായ സംഭാവനകളെക്കുറിച്ചും ആരോഗ്യ - ആതുര ശുശ്രൂഷ തലങ്ങളിലെ നിസ്വാർഥ സേവനങ്ങളെക്കുറിച്ചും കേന്ദ്ര സംസ്ഥാന സർക്കാരുകളും പൊതുസമൂഹവും വാനോളം പുകഴ്ത്താറുണ്ട്. പൊതുസമൂഹമൊന്നാകെയാണ് ഇതിന്റെ ഗുണഫലങ്ങൾ അനുഭവിക്കുന്നതെന്നതു പരമാർഥമാണ്. സർക്കാർ സംവിധാനങ്ങൾ പലപ്പോഴും പരാജയപ്പെടുന്ന വിദ്യാഭ്യാസപ്രവർത്തനങ്ങളിൽ സഭാസംവിധാനങ്ങൾ സജീവമാകുന്പോൾ രാജ്യത്തിന്റെ സമഗ്രവളർച്ചയ്ക്ക് വിത്തുപാകപ്പെടുന്നു.
ലഭ്യമായ കണക്കനുസരിച്ച് ഇന്ത്യയിൽ 54,937 വിദ്യാഭ്യാസ സ്ഥാപനങ്ങൾ കത്തോലിക്കാസഭ നടത്തുന്നുണ്ട്. ഈ മേഖലയിൽ ഇതര ക്രൈസ്തവവിഭാഗങ്ങളുടെയുംകൂടി പങ്കാളിത്തം കണക്കിലെത്താൽ ഈ എണ്ണം കുതിച്ചുയരും.
കത്തോലിക്കാ സ്ഥാപനങ്ങളിൽ മാത്രം ഇപ്പോഴുള്ള വിദ്യാർഥികളുടെ എണ്ണം 5,19,48,600. ഇന്ത്യയിലെ 2011ലെ സെൻസസ് പ്രകാരമുള്ള ആകെ ക്രൈസ്തവരുടെ എണ്ണം 2,78,19,588. ഇതിൽ ലാറ്റിൻ, സീറോ മലബാർ, സീറോ മലങ്കര വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന കത്തോലിക്കാസഭയിൽ 1.99 കോടി വിശ്വാസികളാണുള്ളത്. ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ 1.55 ശതമാനമാണ് കത്തോലിക്കർ.
രണ്ടുകോടിയോളം ജനസംഖ്യയുള്ള കത്തോലിക്കാസഭയിലെ സ്കൂൾ- കോളജ്- മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിലെ കത്തോലിക്കാ വിദ്യാർഥികളുടെ എണ്ണം ഏതാനും ലക്ഷങ്ങളിലൊതുങ്ങുന്പോൾ രാജ്യത്തുടനീളമുള്ള സഭാസ്ഥാപനങ്ങളിൽ വിദ്യാഭ്യാസം നടത്തുന്നവരാകട്ടെ അഞ്ചു കോടിയിലേറെ. സഭയുടെ വിശാലമായ കാഴ്ചപ്പാടും മൂല്യാധിഷ്ഠിത നിലപാടും വിദ്യാഭ്യാസമേഖലയിൽ ഉയർത്തിക്കാട്ടുന്പോഴും ഇതര മതവിഭാഗങ്ങൾ ക്രൈസ്തവസ്ഥാപനങ്ങളിലൂടെ നേട്ടങ്ങളുണ്ടാക്കുന്പോഴും ഉന്നതപഠനം പൂർത്തിയാക്കുന്ന സഭാമക്കൾക്കുപോലും രാജ്യത്ത് തൊഴിലവസരങ്ങൾ ലഭ്യമാകുന്നില്ലെന്നുള്ളതാണു കണക്കുകൾ വ്യക്തമാക്കുന്നത്.
രാജ്യത്തെ എല്ലാ മതവിഭാഗങ്ങളിലുംവച്ച് ക്രിസ്ത്യൻ പുരുഷന്മാരാണ് തൊഴിലില്ലായ്മ നിരക്കിൽ മുന്നിലെന്നത് പഠനവിഷയമാക്കേണ്ടതാണ്. ഇതിന്റെ ബാക്കിപത്രമായിട്ടായിരിക്കാം 35 വയസുകഴിഞ്ഞിട്ടും അവിവാഹിതരായി ജീവിക്കുന്ന ക്രൈസ്തവ യുവാക്കളുടെ നിരക്ക് ഉയർന്നിരിക്കുന്നതും.
കാർഷികമേഖലയിലെ പ്രതിസന്ധിയിൽ ജീവിതവെല്ലുവിളി നേരിടുന്നവരിൽ നല്ലൊരുശതമാനവും ക്രൈസ്തവരാണ്. നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള ക്രൈസ്തവസാന്നിധ്യം ഇതരമതവിഭാഗങ്ങളുമായി താരതമ്യപ്പെടുത്തുന്പോൾ വളരെ കുറവാണ്. അതേസമയം ക്രൈസ്തവ മിഷനറിമാരാൽ സ്ഥാപിക്കപ്പെട്ട് ശുശ്രൂഷചെയ്യുന്ന സ്ഥാപനങ്ങൾ ഇന്ത്യയിലെ നഗരങ്ങളിലുണ്ട് . ഈ ശുശ്രൂഷയുടെ ഗുണഫലം ക്രൈസ്തവരേക്കാളുപരി പൊതുസമൂഹമൊന്നാകെയാണ് നേടിയെടുക്കുന്നത്.
ദളിത് ക്രൈസ്തവർ തൊഴിൽരഹിതർ
വിശ്വാസം സ്വീകരിച്ച ദളിത് വിഭാഗങ്ങളാണ് ഇന്ത്യയിലെ ക്രൈസ്തവരിൽ നല്ലൊരുപങ്കും. ക്രൈസ്തവവിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ ദളിത് ക്രൈസ്തവരെ ജാതിസംവരണത്തിൽനിന്ന് പുകച്ചുപുറത്തുചാടിച്ച നടപടി ശരിയല്ലന്നും ജാതിയും വിശ്വാസവും വ്യത്യസ്തമായി കാണണമെന്നുമുള്ള കോടതിവിധികളും സർക്കാർ റിപ്പോർട്ടുകളും ശിപാർശകളും നിരവധിയുണ്ടെങ്കിലും ദളിത് ക്രൈസ്തവ സംവരണങ്ങൾക്ക് യാതൊരു നടപടികളുമില്ലാതെ മാറിമാറി രാജ്യം ഭരിച്ച സർക്കാരുകൾ മുഖംതിരിഞ്ഞു നിൽക്കുന്നു.
സിക്ക് മതവിശ്വാസത്തിലേക്കു വന്ന ദളിതർക്ക് 1956-ലും ബുദ്ധമത വിശ്വാസത്തിലേക്കു വന്ന ദളിതർക്ക് 1990-ലും കേന്ദ്രസർക്കാർ പട്ടികജാതി സംവരണത്തിലൂടെ തൊഴിലവസരങ്ങളും ആനുകൂല്യങ്ങളും നൽകുന്പോൾ ദളിത് ക്രൈസ്തവരോടുള്ള അവഗണന തൊഴിൽ മേഖലയിലും തുടരുന്നത് ക്രൈസ്തവ പിന്നോക്കാവസ്ഥയ്ക്ക് ആക്കം കൂട്ടുക മാത്രമല്ല, ക്രൈസ്തവരുടെ ഇടയിലെ തൊഴിൽരഹിതനിരക്ക് ഉയരുന്നതിനും കാരണമാകുന്നു.
അജൻഡകൾ അണിയറയിൽ
ദേശീയ- സംസ്ഥാന തലങ്ങളിൽ ക്രൈസ്തവർക്കും ക്രൈസ്തവ സേവനമേഖലകൾക്കുമെതിരേ നടക്കുന്ന കരുനീക്കങ്ങളെ എത്രനാൾ കണ്ടില്ലെന്നു നടിക്കാനാകും? അധികാരകേന്ദ്രങ്ങളുടെ ഭരണഘടനാവിരുദ്ധമായ നീക്കങ്ങൾ ഉന്നത നീതിപീഠം മുന്പാകെ പലതവണ ചോദ്യം ചെയ്യപ്പെട്ടതാണ്. കോടതിവിധിന്യായങ്ങളിൽ പോലും ഒളിഞ്ഞിരിക്കുന്ന ക്രൈസ്തവവിരുദ്ധത കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജി എസ്. വൈദ്യനാഥന്റെ വിധിവാചകത്തിൽ കണ്ടതാണ്. എതിർപ്പുകൾ ശക്തമായപ്പോൾ അദ്ദേഹമത് പിൻവലിച്ചു.
വിദ്യാഭ്യാസമേഖല മാത്രമല്ല, ക്രൈസ്തവ സമൂഹത്തിന്റെ സമസ്ത സേവനശുശ്രൂഷാമേഖലകളും ദുർവ്യാഖ്യാനം ചെയ്യപ്പെടുകയും നിരന്തരം അവഹേളിക്കപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണുള്ളത്. ചെറുതായ അഭിപ്രായവ്യത്യാസങ്ങളെ പോലും പൊതുസമൂഹത്തിൽ പർവതീകരിച്ചു ദുഷ്പ്രചാരണം നടത്തി സഭകളിലേക്കും സ്ഥാപനങ്ങളിലേക്കും നുഴഞ്ഞുകയറുന്ന തീവ്രവാദശക്തികളെ തിരിച്ചറിയാനും തടഞ്ഞുനിർത്താനും സാധിക്കുന്നില്ലെങ്കിൽ വരാനിരിക്കുന്നതു വലിയ അപകടമായിരിക്കും. പൊതുസമൂഹത്തിന് ഏറെ സംഭാവനകളും നന്മകളും പ്രദാനം ചെയ്യുന്ന ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ ഇന്ന് പഠിച്ചിറങ്ങുന്നവരും വിവിധ സേവനങ്ങളിലൂടെ നേട്ടം കൊയ്യുന്നവരും ആരൊക്കെയെന്ന് വിലയിരുത്തി അടിയന്തര തിരുത്തലുകൾ ആവശ്യമാണ്.
ഷെവലിയർ വി.സി. സെബാസ്റ്റ്യൻ
(കാത്തലിക് ബിഷപ്സ് കോണ്ഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്സിൽ സെക്രട്ടറിയാണു ലേഖകൻ)