Saturday, August 17, 2019 10:32 PM IST
ബിഷപ് ജോസഫ് കല്ലറങ്ങാട്ട്
അതിജീവനത്തിന്റെ നാളുകളിലൂടെയാണു കേരളം കടന്നുപോകുന്നത്. പ്രളയം ഒരു ഭീഷണിയായും ആകുലതയായും നമ്മുടെ മുന്നിൽ വന്നപ്പോൾ കേരളസമൂഹം പരസ്പരം കൈകോർത്തു. പ്രളയം വരുത്തിയ ദുരന്തങ്ങൾ മറക്കാനും മുറിവുകളെ ഉണക്കാനും കേരളത്തെ കൂടുതൽ മികച്ച ഇടമാക്കി മാറ്റുവാനും ഒരു ദർശനം ആവശ്യമാണ്.
കേരളത്തിന്റെ ഭാവിക്കുമേൽ കിടക്കുന്ന രണ്ടു വാളുകളാണു വൻതോതിലുള്ള കാലാവസ്ഥാ വ്യതിയാനവും അതിന്റെ സാമൂഹികവും പാരിസ്ഥിതികവുമായ ഫലങ്ങളും. പ്രളയത്തിനു പരിഹാരം പ്രാദേശികമായി കണ്ടെത്താനാകില്ല. അത് ഏതാനും നേതാക്കളുടെയോ വ്യവസായികളുടേയോ കൈകളിലല്ല. നമ്മുടെ കേരളത്തെ ജീവിക്കാൻ കൂടുതൽ മികച്ച ഇടമാക്കി മാറ്റാനുള്ള ദർശനങ്ങളും പദ്ധതികളുമാണ് നാം അവതരിപ്പിക്കേണ്ടത്. നമ്മുടെ ജീവിതശൈലിയെ പുതുക്കാനും ഭൂമിയെ കൂടുതൽ സുരക്ഷിതമായ ആവാസവ്യവസ്ഥയാക്കി മാറ്റാനും സുസ്ഥിര ജീവിത മാർഗങ്ങൾ കെട്ടിപ്പെടുക്കാനും നാം ഭൂമിയെയും പ്രകൃതിയെയും മനസിലാക്കേണ്ടതുണ്ട്.
പ്രകൃതിക്കു നാം നൽകുന്നതിനേക്കാൾ കൂടുതൽ പ്രകൃതിയിൽനിന്നു ചൂഷണം ചെയ്യുന്ന മൂല്യക്രമം മാറണം. നാം ഇന്നു ജീവിക്കുന്ന രീതിയിൽ കാര്യമായ എന്തോ തകരാറുണ്ടെന്ന ടോണി ജൂബിറ്റിന്റെ വാക്കുകൾ കേരള സമൂഹത്തെക്കുറിച്ചുള്ള ശരിയായ നിരീക്ഷണമാണ്. നമ്മൾ സാന്പത്തിക വികസന പരിഷ്കാരങ്ങൾ നടപ്പിൽ വരുത്തുന്പോൾ പ്രകൃതിയെ വിസ്മരിക്കരുതെന്നു പ്രളയം ഓർമിപ്പിക്കുന്നു. എന്നാൽ, നൊന്പരങ്ങൾക്കൊപ്പം മാനവികതയുടെ, സമന്വയത്തിന്റെ, ഹൃദയവിശാലതയുടെ അതിജീവനത്തിന്റെ പുതിയ ചരിത്രം എഴുതാൻ മലയാളികൾക്കു പ്രളയകാലം നിമിത്തമായി.
എല്ലാത്തരം സംഘർഷങ്ങളെയും മറക്കാനും സമൃദ്ധിയുടെ ലക്ഷ്യത്തിലേക്കു നീങ്ങാനും ഇന്നു മലയാളിക്ക് മഹത്തായ ദർശനം ആവശ്യമാണ്. ജീവിക്കാൻ മെച്ചപ്പെട്ട ഭൂമിയെ വാർത്തെടുക്കാൻ ഒരു പുതിയ വികസനദർശനംതന്നെ ഉടലെടുക്കുമെന്നു നമുക്ക് പ്രത്യാശിക്കാം.
വെള്ളപ്പൊക്കം അവസാനിച്ചു. ഇനി ദുരിതത്തിന്റെ രണ്ടാംഘട്ടമാണ്. ഇവിടെയാണ് ഒരുമയോടെ കേരളസമൂഹം ഉണരേണ്ടത്. ദുരന്തത്തിന്റെ ബാക്കിപത്രമായ അവശിഷ്ടങ്ങളിൽ ഒരായുസിന്റെ മുഴുവൻ അധ്വാനവും ഹൃദയമിടിപ്പും കണ്ടെത്താൻ കഴിയും. പ്രളയക്കെടുതിക്കിരയായവരെ മാനസികമായി ശക്തിപ്പെടുത്തേണ്ടതു നമ്മുടെ കടമയാണ്. സർക്കാരും സമുദായവും വിവിധ സംഘടനകളും ഒപ്പമുണ്ട് എന്നു പ്രളയബാധിതർക്കു തോന്നണം. തോന്നിയാൽ മാത്രം പോരാ ഒപ്പം നിൽക്കണം. പ്രളയത്തിന്റെ ശുചീകരണത്തിനുമുൻപ് മലയാളി സമൂഹം നടത്തേണ്ട ഒരു ശുചീകരണമുണ്ട്. മനോഭാവത്തിന്റെ, സ്വാർഥതയുടെ, വിവേചനത്തിന്റെ മാലിന്യങ്ങൾ മനസിൽ നിന്ന് ആദ്യം വൃത്തിയാക്കണം.
മലയാളി അതിജീവനത്തിനു സ്വന്തമാക്കേണ്ടത് ആത്മബോധവും മനഃസാക്ഷിയും ഇച്ഛാശക്തിയുമാണ്. പ്രകൃതിവിഭവങ്ങളാൽ സന്പന്നമാണു കേരളം. പക്ഷേ നമ്മുടെ നാടിന്റെ പല ഭാഗങ്ങളും പ്രകൃതിക്ഷോഭങ്ങളാൽ ദുരിതം അനുഭവിക്കുന്നു. ഉരുൾപൊട്ടലും പേമാരിയും പ്രളയവും കൊടുങ്കാറ്റും പോലുള്ള പ്രകൃതിക്ഷോഭങ്ങൾ ഒഴിവാക്കാൻ കഴിഞ്ഞെന്നു വരില്ല. എന്നാൽ, അതുമൂലം ഉണ്ടാകുന്ന ആളപായവും ദുരിതങ്ങളും സാന്പത്തിക നഷ്ടവും കുറയ്ക്കാൻ കഴിയണം.
അതിസന്പന്നരുടെ ധനാർത്തിയുടെ മുമ്പിൽ അതിജീവനത്തിനു കഷ്ടപ്പെടുന്നവരുടെ വിയർപ്പും കണ്ണീരും വിസ്മരിക്കപ്പെടരുത്. കേരളം ഒറ്റക്കെട്ടായി പ്രളയ കാരണങ്ങളെക്കുറിച്ച് പഠിച്ച് ശരിയായ നടപടികൾ സ്വീകരിക്കാനുള്ള ആർജവം കാണിക്കണം. ഓലിവർ ഗോർഡ് സ്മിത്ത് എഴുതിയ ദ ഡസേർട്ടഡ് വില്ലേജ് എന്ന കവിതയിൽ കോറിയിട്ടതുപോലെ,
വ്യാധികൾ മണ്ണിനെ വേട്ടയാടുന്നു, സന്പത്ത് കുമിഞ്ഞുകൂടുന്നിടത്ത് മനുഷ്യർ ദുഷിക്കുന്നു, ധീരരായ കൃഷീവലന്മാർ ത്യാഗത്തിന്റെ അഭിമാനം, ഒരിക്കൽ നശിപ്പിക്കപ്പെട്ടാൽ അവർ പീന്നിടൊരിക്കലും തിരികെ വരുന്നില്ല.
പശ്ചിമഘട്ടത്തിലെ പ്രകൃതിവിഭവങ്ങളുടെ ഉപയോഗത്തിൽ പക്വമായ മുൻഗണനാക്രമം വരേണ്ടിയിരിക്കുന്നു. ഇതിനായി നിയമനിർമാണപരവും നിർവഹണപരവും പ്രോത്സാഹനപരവുമായ നടപടികൾ തുടർച്ചയായി സ്വീകരിക്കേണ്ടതുണ്ട്. അപകട സാധ്യതകൾ മനസിലാക്കുക, വിലയിരുത്തുക, തുടർനിരീക്ഷണങ്ങൾ നടത്തുക എന്നിവയെല്ലാം നമ്മുടെ ഭരണസംവിധാനങ്ങളുടെ ഭാഗമാകണം. ദുരന്തനിവാരണപദ്ധതിയുടെ സൂക്ഷ്മവശങ്ങളിലേക്കു നാം ശ്രദ്ധ പതിപ്പിക്കണം.
പരിസ്ഥിതിയോടും പ്രകൃതിയോടുമുള്ള നമ്മുടെ മനോഭാവങ്ങളിൽ ഒരു പുനർവായനയും പുനർസൃഷ്ടിയും ആവശ്യമാണ്. ഫ്രാൻസീസ് മാർപാപ്പയുടെ പ്രഖ്യാതമായ ചാക്രികലേഖനം Laudato Si (കർത്താവേ അങ്ങേയ്ക്കു സ്തുതി), നമ്മുടെ പ്രകൃതിക്കുവേണ്ടിയുള്ള അതിശക്തമായ പക്ഷംചേരലാണ്. നമ്മുടെ പൊതുഭവനവും സഹോദരിയുമായ പ്രകൃതിയെ നാം അവഗണിക്കുന്നതിലുള്ള വ്യഥകളും ദുരുപയോഗിച്ചു പിച്ചിച്ചീന്തുന്നതിലുള്ള കടുത്ത ധർമരോഷവും മാർപാപ്പ പ്രകടിപ്പിക്കുന്നുണ്ട്. പരിശുദ്ധ പിതാവ് പറയുന്നു: ഈ ഭൂമി തന്നെയാണു നമ്മുടെ നിതാന്ത പരിഗണന അർഹിക്കുന്ന ഏറ്റവും വലിയ ദരിദ്ര. അവൾ വ്യാകുലപ്പെടുകയാണ്. നാം ഈ ഭൂമിയുടെ പൊടികൊണ്ടു സൃഷ്ടിക്കപ്പെട്ടവരാണെന്ന വസ്തുത നാം മറക്കരുത്. നമ്മുടെ ശരീരം ഭൂമിയുടെ പദാർഥങ്ങൾകൊണ്ടു നിർമിതമാണെന്നതു നാം ഓർക്കണം. അവളുടെ വായുവും ജലവുമാണു നമ്മുടെ ജീവൻ നിലനിർത്തുന്നതും നമ്മുടെ പോഷണമെന്നതും നാം വിസ്മരിക്കരുത്.
ഭൂമിയുടെ യജമാനൻമാരായി നാം നമ്മത്തന്നെ കാണുന്നതുമൂലമാണു നാം പ്രകൃതിയെ കൊള്ളയടിച്ചു ചൂഷണവിധേയയാക്കുന്നത്. മനഃസാക്ഷി ഇല്ലാത്തവിധം പ്രകൃതിയെ നാം ദ്രോഹിക്കുന്നതും അവസാനിപ്പിക്കണം. മറിച്ച് നാം എല്ലാവരും സകല ജീവജാലങ്ങളും മണ്ണും മഞ്ഞും മഴയും പൂവും പുഴകളും പരസ്പരബന്ധിതരും ആശ്രയിച്ചുനിൽക്കുന്നവരുമാണെന്ന തിരിച്ചറിവ് പ്രകൃതിയെ സ്നേഹിക്കുന്നതിനും സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും കാരണമാകും.
പ്രകൃതിയുടെ ആത്യന്തികനിയോഗം മനുഷ്യർക്ക് ഉപയോഗിക്കാനുള്ള ഒരു വസ്തു എന്നതല്ല. ഈ പ്രപഞ്ചം മുഴുവനും നിത്യമായ ഒരു സഞ്ചാരത്തിലാണ്, ദൈവത്തിലേക്കുള്ള ഭ്രമണപഥത്തിലാണ്. എല്ലാ മതങ്ങൾക്കും പ്രകൃതിയെ സംബന്ധിച്ച ഉൽകൃഷ്ട ദർശനങ്ങളുണ്ട്. വിശുദ്ധ ബൈബിൾ നിഷ്കർഷിക്കുന്നതു മനുഷ്യൻ എന്നതുപോലെ പ്രകൃതിക്കും ഭൂമിക്കും വിശ്രമം വേണമെന്നാണ്. ജൂബിലി വർഷത്തിന്റെ ഒരു കല്പന ആ വർഷം ഭൂമിയിൽ കൃഷി ഇറക്കരുത് എന്നതാണ്. ഇതുവഴി കൃഷിസ്ഥലത്തിനും മനുഷ്യർക്കും ഒപ്പം വിശ്രമം ലഭിക്കുന്നുവെന്നതാണ്.
ഭൂമിയെ വിശ്രമിക്കാൻ അനുവദിക്കുക. അമേരിക്കൻ നേറ്റീവ് ഇൻഡ്യൻസ് ലോകത്തിൽ ഏറ്റവും അധികം പ്രകൃതി സ്നേഹികളായിരുന്ന ആദിമസമൂഹങ്ങളുടെ മുൻനിരയിൽ നിൽക്കുന്നവരാണ്. അവരുടെ വിജ്ഞാനശകലങ്ങൾ ശ്രദ്ധേയമാണ്. “ഒരു ദിവസം ഈ ഭൂമി വിലപിക്കും. അവളുടെ ജീവൻ നശിപ്പിക്കരുതേയെന്നു നമ്മോടു കേഴും. അവൾ രക്തക്കണ്ണീർ പൊഴിച്ചു കരയും. നിങ്ങൾ ഒരു തീരുമാനം എടുക്കാൻ നിർബന്ധിതരാകും. ഒന്നെങ്കിൽ അവളെ സഹായിക്കുക അല്ലെങ്കിൽ അവളെ മരണത്തിനായി വിട്ടേക്കുക. അതോടെ നിങ്ങളും മരിക്കും’’ എന്ന ജോണ് ഹോളോ ഹോണിന്റെ വാക്കുകൾ പ്രസക്തമാണ്.
ഒരു ഭൂമി, ഒരു ജീവിതം, ഒരു ആകാശം എന്ന സഹോദര്യചിന്ത നാം വളർത്തണം. പ്രകൃതിയെ ചൂഷണം ചെയ്യുന്നവർ മനുഷ്യവർഗത്തിന്റെ മാത്രമല്ല സകല ജീവജാലങ്ങളുടെയും ശത്രുവാണ്. കാലമാകുന്ന മന്ദമാരുതൻ നമ്മോടു മന്ത്രിക്കുന്നതു നമുക്കു ശ്രവിക്കാം. പ്രകൃതി നമ്മുടെ അമ്മയാണ്. അവളെ പരിരക്ഷിക്കൂ. ഈ മണ്ണ് നിന്റെതല്ല എന്നു നീ തിരിച്ചറിയുക. നീ ഈ മണ്ണിന്റെതാണ്. സകലതും ദൈവത്തിന്റേതും. ഫ്രാൻസീസ് മാർപാപ്പ ലോകത്തെ ഓർമിപ്പിച്ച, ലോകത്തിനാവശ്യം ഒരു Ecological Conversion (പാരിസ്ഥിതിക പരിവർത്തനം) ആണെന്ന, കാര്യം നാം വിസ്മരിക്കരുത്.