Wednesday, August 14, 2019 11:16 PM IST
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു രാഷ്ട്രപതി രാം നാഥ് കോവിന്ദ് രാഷ്ട്രത്തോടായി നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ
73-ാം സ്വാതന്ത്ര്യ ദിനത്തിന്റെ തലേന്നു ഞാൻ എന്റെ ആശംസകൾ നിങ്ങൾക്കു നേരുന്നു. രാജ്യത്തിന് അകത്തും വിദേശത്തും വസിക്കുന്ന ഭാരതമാതാവിന്റെ എല്ലാ മക്കൾക്കും സന്തോഷകരവും, വികാരപരവുമായ ഒരു ദിനമാണിത്. കോളനി ഭരണത്തിൽനിന്ന് നമുക്ക് സ്വാതന്ത്ര്യം നേടിത്തരാൻ കഠിന പോരാട്ടം നടത്തിയ, വീരോചിതമായ ത്യാഗങ്ങൾ അനുഷ്ഠിച്ച എണ്ണമറ്റ സ്വാതന്ത്ര്യ സമര സേനാനികളെയും വിപ്ലവകാരികളെയും നാം കൃതജ്ഞതയോടെ സ്മരിക്കുന്നു.
ഒരു സ്വതന്ത്ര രാഷ്ട്രം എന്ന നിലയിൽ നാം 72 വർഷം പൂർത്തിയാക്കുന്നത് ഒരു പ്രത്യേക സന്ദർഭത്തിലാണ്. ഏതാനും ആഴ്ചകൾക്കകം, ഒക്ടോബർ രണ്ടിന്, എല്ലാത്തരം അസമത്വങ്ങളിൽനിന്നും നമ്മുടെ സമൂഹത്തെ നവീകരിക്കാനുള്ള നമ്മുടെ നിരന്തര പരിശ്രമങ്ങൾക്കും നമ്മുടെ രാജ്യത്തെ സ്വതന്ത്രമാക്കിയതിലെ വിജയകരമായ ഉദ്യമങ്ങൾക്കും വഴിവിളക്കായിരുന്ന രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികം നാം ആഘോഷിക്കും.
മഹാത്മാഗാന്ധി ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്ത ഇന്ത്യയിൽനിന്നു തികച്ചും ഭിന്നമാണു സമകാലീന ഇന്ത്യ. എങ്കിലും ഗാന്ധിജി ഇപ്പോഴും അങ്ങേയറ്റം പ്രസക്തമാണ്. പ്രകൃതിയുമൊത്ത് സമരസപ്പെട്ട് ജീവിക്കുന്നതിലും പാരിസ്ഥിതിക സംവേദനക്ഷമതയിലും ദീർഘകാല നിലനിൽപ്പിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ വാദഗതികൾക്കു നമ്മുടെ കാലഘട്ടത്തിൽ വെല്ലുവിളികളുടെ സമ്മർദം ഉണ്ടാകുമെന്ന് അദ്ദേഹം മുൻകൂട്ടി കണ്ടിരുന്നു.
എല്ലാ കാലത്തെയും മഹാനായ, ബുദ്ധിമാനായ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ ഇന്ത്യാക്കാരിലൊരാളായ ഗുരുനാനാക്ക് ദേവ്ജിയുടെ 550-ാം ജന്മവാർഷികവും ഇക്കൊല്ലമാണ്. ഈ പാവന വേളയിൽ അവർക്ക് എന്റെ ആശംസകൾ.
സഹപൗരന്മാരെ, നമ്മെ സ്വാതന്ത്ര്യത്തിലേക്കു നയിച്ച പുകൾപെറ്റ തലമുറ രാഷ്ട്രീയ അധികാര കൈമാറ്റത്തിന്റെ അനുശ്രണമായി മാത്രമല്ല സ്വാതന്ത്ര്യത്തെ കണ്ടത്. രാഷ്ട്രനിർമിതിയുടെയും രാഷ്ട്ര സംയോജനത്തിന്റെയും ചവിട്ടുപടിയായിട്ടാണ്. ഓരോ കുടുംബത്തിന്റെയും സമൂഹത്തിന്റെ മൊത്തത്തിലുമുള്ള ജീവിതം മെച്ചപ്പെടുത്തുകയായിരുന്നു അവരുടെ ലക്ഷ്യം.
ഈ പശ്ചാത്തലത്തിൽ ജമ്മു കാഷ്മീരിലും ലഡാക്കിലും അടുത്തിടെ വരുത്തിയ മാറ്റങ്ങൾ ആ മേഖലകൾക്ക് അതിബൃഹത്തായ പ്രയോജനങ്ങൾ ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്. രാജ്യത്തിന്റെ ഇതര ഭാഗങ്ങളിൽനിന്നുള്ള തങ്ങളുടെ സഹപൗരന്മാർ അനുഭവിക്കുന്ന അതേ അവകാശങ്ങളും അതേ അധികാരങ്ങളും അതേ സൗകര്യങ്ങളും അനുഭവിക്കാൻ ജനങ്ങളെ അവ സഹായിക്കും. വിദ്യാഭ്യാസത്തിനുള്ള അവകാശവുമായി ബന്ധപ്പെട്ട പുരോഗമനപരവും സമത്വാധിഷ്ഠിതവുമായ നിയമങ്ങളും വ്യവസ്ഥകളും, വിവരാവകാശത്തിലൂടെ പൊതു വിവരങ്ങൾ ലഭ്യമാക്കൽ, പരന്പരാഗതമായി അവശത അനുഭവിക്കുന്ന സമൂഹങ്ങൾക്കു വിദ്യാഭ്യാസത്തിലും, തൊഴിലിലും മറ്റ് സൗകര്യങ്ങളിലുമുള്ള സംവരണം, മുത്തലാഖ് പോലുള്ള അസമത്വ സന്പ്രദായങ്ങൾ നിരോധിക്കുക വഴി നമ്മുടെ പെണ്കുട്ടികൾക്കു നീതി ലഭ്യമാക്കൽ മുതലായവ ഇതിലുൾപ്പെടും.
മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉദ്യമമായ 17-ാം പൊതു തെരഞ്ഞെടുപ്പിൽ ഇന്ത്യയിലെ ജനങ്ങൾ ഈ വേനൽക്കാലത്തു ഭാഗഭാക്കായിരുന്നു. ഇതിന് നമ്മുടെ സമ്മതിദായകരെ അഭിനന്ദിക്കുന്നു.
ക്രിയാത്മക വാദപ്രതിവാദങ്ങളിലൂടെയും കക്ഷിരാഷ്ട്രീയത്തിനതീതമായ സഹകരണത്തിലൂടെയും നിരവധി സുപ്രധാന ബില്ലുകൾ കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ പാസാക്കപ്പെട്ടു. വരുന്ന അഞ്ച് വർഷം കാത്തു വച്ചിരിക്കുന്നതിന്റെ സൂചന മാത്രമാണ് ഇതെന്നതിൽ എനിക്ക് ഉറച്ച വിശ്വാസമുണ്ട്. ഈ സംസ്കാരം നമ്മുടെ എല്ലാ നിയമസഭകളിലേക്കും വ്യാപിപ്പിക്കണമെന്നും ഞാൻ ആഹ്വാനം ചെയ്യുന്നു.
രാഷ്ട്രപതിയെന്ന നിലയിൽ, നമ്മുടെ വ്യത്യസ്തമായ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളുമുൾപ്പെടെ, രാജ്യത്തെന്പാടും സഞ്ചരിക്കുകയും ജീവിതത്തിന്റെ എല്ലാ തുറകളിലുംപെട്ട സഹഇന്ത്യക്കാരെ കാണുകയും ചെയ്യുകയെന്നത് എന്റെ വിശേഷ ഭാഗ്യമാണ്.
130 കോടി ഇന്ത്യക്കാരുടെ നൈപുണ്യം, പ്രതിഭ, നൂതന ആശയം, സൃഷ്ടിപരത, സംരംഭകത്വം എന്നിവയിലാണ് കൂടുതൽ അവസരവും ശേഷിയും കുടികൊള്ളുന്നതെന്നാണ് എന്റെ അഭിപ്രായം. നമ്മുടെ സംസ്കാരത്തെ ആയിരക്കണക്കിനു വർഷങ്ങളായി പോഷിപ്പിച്ചുവരുന്നതും ഇവ തന്നെയാണ്.
സുതാര്യതയും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ബാങ്കിങ് സംവിധാനം, ഓണ്ലൈൻ സൗഹൃദപരമായ നികുതിസംവിധാനം, നിയമാനുസരണം പ്രവർത്തിക്കുന്ന സംരംഭകർക്ക് എളുപ്പത്തിൽ മൂലധന ലഭ്യത എന്നീ കാര്യങ്ങൾ ഒരുക്കുക വഴി സാന്പത്തിക അടിസ്ഥാനസൗകര്യം സജ്ജമാക്കാൻ ഗവണ്മെന്റിനു സാധിക്കും. ഏറ്റവും ദരിദ്രർക്കു വീടുകൾ, ഉൗർജ ലഭ്യത, എല്ലാ വീടുകളിലും ശൗചാലയവും വെള്ളവും എന്നിവ ലഭ്യമാക്കുക വഴി ഭൗതിക അടിസ്ഥാന സൗകര്യം ഒരുക്കാൻ ഗവണ്മെന്റിനു സാധിക്കും. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ അനുഭവപ്പെടുന്ന വെള്ളപ്പൊക്കവും മറ്റു ചില ഭാഗങ്ങളിൽ അനുഭവപ്പെടുന്ന ജലക്ഷാമവും നേരിടാൻ സ്ഥാപനപരമായ അടിസ്ഥാന സൗകര്യം ഒരുക്കാനും ഗവണ്മെന്റിനു സാധിക്കും. വീതിയും മേന്മയുമുള്ള കൂടിയ ഹൈവേകളും വേഗമേറിയതും സുരക്ഷിതവുമായ തീവണ്ടികളും രാജ്യത്തെ ഉൾപ്രദേശങ്ങളിൽ വിമാനത്താവളങ്ങളും തീരപ്രദേശങ്ങളിൽ തുറമുഖങ്ങളും യാഥാർഥ്യമാക്കുക വഴി കണക്റ്റിവിറ്റിയും അടിസ്ഥാന സൗകര്യവും, ഗവണ്മെന്റിനു സാധ്യമാക്കാം. ഡിജിറ്റൽ ഇന്ത്യയുടെ നേട്ടം സാധാരണക്കാരന് ലഭ്യമാക്കുന്ന സാർവത്രിക ഡാറ്റാ പ്രാപ്യതയോടടുത്ത സൗകര്യവും.
ഒരു സമഗ്ര ആരോഗ്യസംരക്ഷണ പദ്ധതിയിലൂടെയും ദിവ്യാംഗ സഹ പൗരന്മാരെ മുഖ്യധാരയിൽ എത്തിക്കാൻ സൗകര്യവും വ്യവസ്ഥകളും തയാറാക്കുക വഴിയും സാമൂഹിക അടിസ്ഥാന സൗകര്യം ഒരുക്കാൻ ഗവണ്മെന്റിനു സാധിക്കും. ലിംഗനീതി കൂടുതൽ ഉറപ്പാക്കുന്ന നിയമങ്ങൾ നടപ്പാക്കുക വഴിയും നമ്മുടെ ജനങ്ങളുടെ ജീവിതം എളുപ്പമാർന്നതാക്കുന്നതിനായി കാലഹരണപ്പെട്ട നിയമങ്ങൾ ഒഴിവാക്കുക വഴിയും നിയമപരമായ അടിസ്ഥാന സൗകര്യം ഒരുക്കാൻ ഗവണ്മെന്റിനു സാധിക്കും.
ഇതിലും പ്രധാനമാണു തങ്ങളുടെയും തങ്ങളുടെ കുടുംബങ്ങളുടെയും ഒപ്പം സമൂഹത്തിന്റെയും നമ്മുടെ ഓരോരുത്തരുടെയും നേട്ടത്തിനായി സമൂഹവും പൗരന്മാരും ഈ അടിസ്ഥാന സൗകര്യം ഉപയോഗപ്പെടുത്തുകയും പോഷിപ്പിക്കുകയും ചെയ്യുക എന്നത്.
ഉദാഹരണത്തിന്, വൻ വിപണികളിലേക്ക് എത്തിച്ചേരുന്നതിനും തങ്ങളുടെ വിളകൾക്കു മെച്ചപ്പെട്ട വില ലഭിക്കാനും ഗ്രാമീണ റോഡുകളും മെച്ചപ്പെട്ട കണക്റ്റിവിറ്റിയും കർഷകർ ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിൽ മാത്രമേ അത്തരം സംവിധാനങ്ങൾ ഒരുക്കുന്നതിൽ അർഥമുള്ളൂ. ചെറിയ സ്റ്റാർട്ടപ്പുകളോ വലിയ വ്യവസായികളോ സത്യസന്ധവും ഭാവനാപൂർണവുമായ സംരംഭങ്ങൾ ആരംഭിക്കാനും സുസ്ഥിരമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഉപയോഗപ്പെടുത്തുന്പോൾ മാത്രമാണു സാന്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കുന്നതും ബിസിനസിനായുള്ള നിയന്ത്രണം ലളിതവത്കരിക്കുന്നതും അർഥവത്താകുന്നത്. എല്ലാ വീടുകളിലും ശൗചാലയങ്ങളും വെള്ളവും ലഭ്യമാക്കുന്നതു ഫലം കാണുന്നത് അത് ഇന്ത്യയിൽ സ്ത്രീശക്തീകരണത്തിനും സ്ത്രീകളുടെ അന്തസ്സ് ഉയർത്തുന്നതിനും സഹായമാവുകയും സ്ത്രീകൾക്കു ലോകഭൂപടത്തിലേക്കു വളരാൻ ഉൾപ്രേരകമായിത്തീരുകയും ലക്ഷ്യപ്രാപ്തി നേടാൻ ഉപകാരപ്പെടുകയും ചെയ്യുന്പോഴാണ്. അമ്മമാരെന്ന നിലയിലും വീട്ടമ്മമാരെന്ന നിലയിലും അവർക്കു സ്വന്തം ഇഷ്ടപ്രകാരം ലക്ഷ്യങ്ങൾ തെരഞ്ഞെടുക്കാം; അതോടൊപ്പം തൊഴിൽവൈദഗ്ധ്യമുള്ളവരെന്ന നിലയിലും സ്വന്തം ഭാവി മുന്നിൽക്കാണുന്ന വ്യക്തികളെന്ന നിലയിലും ലക്ഷ്യങ്ങൾ തെരഞ്ഞെടുക്കാം.
നാം ഒരു യുവ രാജ്യമാണ് , യുവാക്കളാൽ നിർവചിക്കപ്പെട്ട, രൂപം നൽകപ്പെട്ട ഒരു സമൂഹമാണ് നമ്മുടേത്. കായികം മുതൽ ശാസ്ത്രം വരെയും സ്കോളർഷിപ്പുകൾ മുതൽ വിവിധ കഴിവുകൾ വികസിപ്പിക്കുന്നതിലും നമ്മുടെ യുവാക്കളുടെ ഉൗർജം കൂടുതലായി വിവിധ ദിശകളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു. ഇതു ഹൃദയഹാരിയായ ഒരു കാര്യമാണ്. എങ്കിലും, നമ്മുടെ യുവാക്കൾക്കും വരാൻ പോകുന്ന തലമുറയ്ക്കും നമുക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ഒരു സമ്മാനം അവരിൽ ജിജ്ഞാസ അല്ലെങ്കിൽ അറിയാനുള്ള ആഗ്രഹം വളർത്തുന്ന സംസ്കാരം രൂപപ്പെടുത്തുക എന്നതാണ്- പ്രത്യേകിച്ചും ക്ലാസ് മുറികളിൽ. നമുക്ക് നമ്മുടെ കുട്ടികൾ പറയുന്നതിനു കാതോർക്കാം- അവരിലൂടെയാണ് ഭാവി നമ്മോടു സംവദിക്കുന്നത് .
ഏറ്റവും ദുർബലമായ ശബ്ദങ്ങൾ പോലും കേൾക്കാനുള്ള കഴിവ് രാജ്യം ഒരിക്കലും നഷ്ടപെടുത്തില്ല എന്നും രാജ്യത്തിന്റെ പുരാതനമായ മൂല്യങ്ങൾ സംബന്ധിച്ച അവബോധം, ന്യായത്തിനൊപ്പം നിൽക്കാനുള്ള ദൃഢനിശ്ചയം , സാഹസികത എന്നിവ രാജ്യം ഒരിക്കലും കൈവെടിയില്ല എന്നും ആത്മവിശ്വാസത്തോടെയും കൃത്യമായ ധാരണയോടെയും എനിക്കു പറയാൻ സാധിക്കും. ചന്ദ്രനിലും ചൊവ്വയിലും വരെ പര്യവേഷണം നടത്താൻ ധൈര്യപ്പെടുന്ന ഒരു ജനതയാണ് നാം.
ആ മൂല്യങ്ങൾ, അറിവ് നേടാനുള്ള, കേൾക്കാനുള്ള, കൂടുതൽ മെച്ചപ്പെടാനുള്ള അടങ്ങാത്ത ആഗ്രഹം, ജിജ്ഞാസ, സാഹോദര്യം എന്നിവ നമ്മുടെ കൂടെ എപ്പോഴും ഉണ്ടാവട്ടെ. അത് എല്ലായ്പ്പോഴും നമ്മെ അനുഗ്രഹിക്കട്ടെ , നമ്മുടെ ഭാരതത്തെ അനുഗ്രഹിക്കട്ടെ .
ഇതോടെ, ഞാൻ ഒരിക്കൽ കൂടി നിങ്ങൾക്കും നിങ്ങളുടെ കുടുംബങ്ങൾക്കും ഈ സ്വാതന്ത്ര്യദിനത്തലേന്ന് എല്ലാ ഭാവുകങ്ങളും നേരുന്നു.
നന്ദി, ജയ് ഹിന്ദ്