Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഉന്നാവോ പോലീസും കവടിയാറിലെ പോലീസും
Sunday, August 11, 2019 12:52 AM IST
ഉത്തർ പ്രദേശിലെ ഉന്നാവോയിൽ സമൂഹത്തിലെ പ്രമാണിയുടെയും കിങ്കരന്മാരുടെയും പീഡനത്തിന് ഇരയായ പതിനേഴുകാരിയുടെ പരാതിയിൽ അവിടത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പോലീസ് കാണിച്ച അതേ നയമാണു തിരുവനന്തപുരത്തു കവടിയാറിൽ അർധരാത്രിക്കു ജോലികഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയ പാവം പത്രപ്രവർത്തകനെ കള്ളടിച്ചു വന്നു വണ്ടിയിടിച്ചു കൊന്ന ഐഎഎസുകാരനോടു പിണറായിയുടെ പോലീസും കാണിച്ചത്. കള്ളടിച്ചിരുന്നോ എന്ന് ഓർമിച്ചെടുക്കുവാൻ പോലും പറ്റാത്ത മാനസിക അവസ്ഥയിലാണ് ഇയാളെന്നു ഡോക്ടർമാർ വരെ വിധിയെഴുതി. ഈ സ്ഥിതി കേസൊക്കെ കഴിയുന്പോഴേക്കും മാറുകയും ചെയ്യും.
എത്ര നല്ല രോഗം! പുതിയ അന്വേഷണ സംഘത്തിനും മൊഴി കൊടുക്കേണ്ട. സർവീസിൽ തുടരുകയും ചെയ്യാം. ജാമ്യം കിട്ടിയതോടെ തീവ്രപരിചരണവും വേണ്ടാതായി!
ഉന്നാവോയിൽ ഇരയുടെ പരാതിയിൽ കേസെടുക്കാൻ പോലീസ് കൂട്ടാക്കിയില്ല. അവസാനം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനു മുന്നിൽ ആത്മാഹുതി നടത്തുമെന്ന് പെണ്‍കുട്ടി ഭീഷണി മുഴക്കിയതോടെ നടപടികളായി. പെണ്‍കുട്ടിയുടെ അച്ഛനെ ജുഡിഷൽ കസ്റ്റഡിയിൽ വച്ച് പോലീസ് ഇടിച്ചുകൊന്നു. ആറു പോലീസുകാരെ സസ്പെൻഡ് ചെയ്തു എന്നതു സത്യം. പക്ഷേ അവർ വിലസുന്നു.
അടുത്ത നടപടിയും വൈകിയില്ല. അനിയന്റെ മരണത്തിനെതിരേ സമരം നയിച്ച ചേട്ടനെ കൊലക്കുറ്റത്തിന് കേസെടുത്തു ജയിലിലാക്കി. ഇരയെയും കുടംബത്തെയും ട്രക്കിടിച്ചു കൊല്ലാനും ശ്രമിച്ചു. ഇര അത്യാസന്ന നിലയിൽ ആശുപത്രിയിലാണ്. കേസ് ഇപ്പോൾ സിബിഐ ആണ് അന്വേഷിക്കുക. നാട്ടിലെ നിയമവാഴ്ചയിൽ സുപ്രീം കോടതി പോലും ഞെട്ടി. ഇരയുടെ കുടുംബത്തിന് 25 ലക്ഷം രൂപ രായ്ക്കുരാമാനം കൊടുക്കാൻ കല്പിച്ചു. ഇര മരണവുമായി മല്ലിടുന്നു. അതാണു ബിജെപിയുടെ മുഖ്യമന്ത്രി യോഗി ഭരിക്കുന്ന ഉത്തർപ്രദേശിലെ നിയമവാഴ്ച.
കവടിയാർ കളികൾ
കവടിയാറിൽ കുറെക്കൂടി ഹൈ ലെവൽ പരിപാടിയായിരുന്നു. ഒരു പാർട്ടി കഴിഞ്ഞു വന്ന ഐഎഎസുകാരനും കൂട്ടുകാരിയും കൂടി ഒരു പാവം പത്രപ്രവർത്തകനെ കാറിടിച്ചു കൊന്നു. മ്യൂസിയം പോലീസിന്റെ മൂക്കിനു താഴെയാണു സംഭവം. ധീരതയുടെ പര്യായമായി മാറിയവനാണ് ഐഎഎസ് കാരൻ. അന്തിയ്ക്കു തല ചായ്ക്കാൻ കൂര ഇല്ലാത്തവൻ പുറന്പോക്കിൽ കെട്ടുന്ന കൂടിലുകൾ പോലും പൊളിച്ചുകളഞ്ഞ് മാധ്യമങ്ങളിൽ നിറയുന്നവൻ. ക്രൈസ്തവ വിശ്വാസത്തിന്റെ പ്രതീകമായ കുരിശ് ചാനലുകാരെ സാക്ഷിയാക്കി ജെസിബി കൊണ്ട് ഇടിച്ചുതകർത്ത് ആഹ്ലാദിക്കുന്നവൻ. വർഷങ്ങളായി ഒരു കുടംബത്തിന്റേത് എന്നു കരുതിപ്പോന്ന ഭൂമിയിൽ നിന്ന കുരിശ് തകർത്തത് ’ കുരിശുകൃഷി’ തകർത്തതാണത്രെ. തൊട്ടടുത്തുണ്ടായിരുന്ന മറ്റു പലതും അദ്ദേഹം കണ്ടില്ല. അക്കാലത്തും ഈ മറവി രോഗം ഉണ്ടായിരുന്നോ ആവോ?
കവടിയാറിൽ അപകടം നടന്നതറിഞ്ഞു വന്ന പോലീസ് കാറോടിച്ചവരെ രക്ഷിക്കാൻ കാണിച്ച വ്യഗ്രത ഉന്നാവോയിലെ പോലീസിന്റേതിനേക്കാൾ ബുദ്ധിപൂർവകമായിരുന്നു. കാറോടിച്ചതാര് എന്നുപോലും തിട്ടപ്പെടുത്താൻ മെനക്കെട്ടില്ല. കാറിലുണ്ടായിരുന്ന യുവാവ് പറഞ്ഞത് കൂട്ടുകാരിയാണ് വണ്ടി ഓടിച്ചത് എന്നാണ്. കൂട്ടുകാരിയും ആദ്യം സമ്മതിച്ചുവെന്നും പിന്നെ സമ്മതിച്ചില്ല എന്നും ഒക്കെയാണ് വാർത്ത. അവർ മാറിമാറി പറയുന്നുണ്ട്. ഏതായാലും പോലീസ് ആ സ്ത്രീയെ ഉടൻ തന്നെ അവരുടെ വീട്ടിലെത്തിക്കുന്നതിന് എല്ലാ ക്രമീകരണവും നടത്തി.
ഇടിയേറ്റു കിടന്നയാളെ ആശുപത്രിയിൽ എത്തിക്കുന്നതിനെക്കാൾ പോലീസ് ആ സ്ത്രീയുടെ കാര്യത്തിൽ താത്പര്യം കാട്ടി എന്നു വേണം കരുതാൻ. എത്ര നല്ല പെരുമാറ്റം! കാറിടിച്ചു ’ചത്തവനെ’ എന്തിന് നോക്കണം പരിക്കേറ്റ പ്രമാണിക്കു ഫൈവ് സ്റ്റാർ ആശുപത്രിയിൽ സുഖചികിത്സക്കും സൗകര്യം. നൂറു കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്ന ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന പ്രമാണം പാലിക്കുകയായിരുന്നു മ്യൂസിയം പോലീസ് എന്നു ചിത്രീകരിച്ചു ഗുഡ് സർവീസ് എൻട്രിക്കു ശിപാർശ ചെയ്യാവുന്ന പ്രവൃത്തി.
കൃത്യമായ കളികൾ
കാറോടിച്ചവരിൽ ആരുടെയും രക്തം പരിശോധിക്കണമെന്നോ രക്തത്തിൽ മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ സൂചന ഉണ്ടായിരുന്നോ എന്നു നോക്കണമെന്നോ ഒന്നും പോലീസ് ഓർത്തില്ല. രക്തം എടുക്കാൻ പ്രമാണി സമ്മതിച്ചില്ലെന്ന് ഒരു പോലീസ് ന്യായം കേട്ടു. അങ്ങനെ പറയുകയാണെങ്കിൽ കോടതി തന്നെ പറയട്ടെ അതിനു ബാക്കി. കാറിടിച്ചവനെ അറിയാത്തതുകൊണ്ടാവണം ആശുപത്രിയിലെ ഡോക്ടർ കുറിച്ചുവച്ചു അയാളെ വല്ലാതെ മദ്യം മണത്തു എന്ന്. യൂണിവേഴ്സിറ്റി കോളജിലെ കുത്തുകേസിലെ പ്രതിയുടെ വീട് റെയ്ഡ് ചെയ്തത് ഉത്തരക്കരടലാസ് പിടിച്ച പോലീസുകാരനു പിറ്റേന്നു സ്ഥലംമാറ്റം കൊടുത്ത സർക്കാർ ഈ ഡോക്ടറോട് എന്താവുമോ ചെയ്യുക!
പാതിരാത്രിക്കു കൂട്ടുകാരനു ലിഫ്റ്റ് കൊടുക്കുവാൻ പാഞ്ഞു ചെന്ന കൂട്ടുകാരിയുടെ പിതാവോ ഭർത്താവോ മദ്യപിക്കില്ലാത്തതുകൊണ്ട് അവർക്കു കൂട്ടുകാരനിൽ നിന്നുവന്ന മണം മദ്യത്തിന്റെയോ എന്നു തിട്ടവുമില്ല. അപകടത്തെക്കുറിച്ച് തെരക്കിയ മാധ്യമങ്ങളോടും പോലീസ് പറഞ്ഞു അജ്ഞാതനാണ് വണ്ടി ഓടിച്ചതെന്ന്. കൊല്ലപ്പെട്ട പാവത്തിന്റെ കുടുംബത്തിനു വല്ല സർക്കാർ സഹായവും കൊടുപ്പിച്ച് എല്ലാം ശാന്തമാക്കാമെന്ന് കരുതിക്കാണും പോലീസുകാർ. പിടിക്കണം എന്നു വച്ചാൽ മണിക്കൂർവച്ച് പ്രതിയെ പിടിക്കാൻ പറ്റുന്നവരും വേണ്ടെന്നു വച്ചാൽ ആരു നോക്കിയാലും പറ്റാത്തവിധം എല്ലാം താറുമാറാക്കാനും കഴിവുള്ളവരാണല്ലോ നമ്മുടെ പോലീസ്.
കാനം രാജേന്ദ്രനെതിരെ പോസ്റ്റർ ഒട്ടിച്ചവരെ നിന്നനിൽപ്പിനു പിടിച്ചു. കാഞ്ഞിരപ്പള്ളിക്കാരി ജസ്നയെ ഉപേക്ഷിക്കുകയും ചെയ്തു. യൂണിവേഴ്സിറ്റി കോളജിലെ കുത്തുകേസിലെ ഒന്‍പതു പ്രതികളെ പിടിക്കാനോ ഇപ്പോൾ കീഴടങ്ങിയ പ്രതികളിലൊരാളെ പോലീസുകാരനെ തല്ലിയ കേസിൽ ആറു മാസക്കാലം പിടിക്കാനോ ആയില്ല. അതാണു കേരള പോലീസിന്റെ നിറം.
ഇര പത്രക്കാരനായപ്പോൾ
കാറിടിച്ചു കൊല്ലപ്പെട്ടതു പത്രക്കാരനാണെന്ന് അറിഞ്ഞതോടെ തലസ്ഥാനത്തെ പത്രലോകം ഇളകി. അതോടെ പലയിടത്തും നടുക്കമായി. അജ്ഞാതനാക്കി പ്രതിയെ രക്ഷിക്കാനാവില്ലെന്നു പോലീസിനും അവരെ നിയന്ത്രിച്ചവർക്കും മനസിലായി. പിടിവിട്ടു പോകുന്നു എന്നു വന്നതോടെ ന്യായീകരണത്തൊഴിലാളികളും തലപൊക്കി. കുറ്റവാളികളെ പ്പോലും ജാതി നോക്കി ന്യായീകരിക്കുന്നവർ തല നീട്ടി പൊക്കി നോക്കി.
ഐഎഎസ് ഒരു ചെറിയ മീനല്ല
ഐഎഎസ് ഒരു പരീക്ഷ മാത്രമാണ് എന്നു സുധാകരൻ മന്ത്രി പറഞ്ഞാലും അതു കടക്കുന്നവനു വല്ലാത്ത സുരക്ഷയാണ്. രാജു നാരായണസ്വാമിയെപ്പോലുള്ള പ്രഗത്ഭരാണ് അപവാദം. വാദിയായായോ പ്രതിയായോ തങ്ങളുടെ മുന്നിലെത്തുന്നവരെ സർ എന്ന് അഭിസംബോധന ചെയ്യുന്നവർ എന്നുപേരുള്ള സ്കോട്ട്ലൻഡ് യാർഡിലെ പോലീസ് പോലും പത്രക്കാരനെ വണ്ടി ഇടിച്ചുകൊന്ന ഈ കൂട്ടുകാരനോടും കൂട്ടുകാരിയോടും മ്യൂസിയം പോലീസ് കാണിച്ചതിൽ വലിയ ഒൗദാര്യം കാണിക്കില്ല. അത് ഐഎഎസ് എന്ന മൂന്നക്ഷരത്തിന്റെ കരുത്തോ കൂട്ടുപ്രതിയാക്കപ്പെട്ട കൂട്ടുകാരിയുടെ സൗഹൃദങ്ങളുടെ ശക്തിയോ എന്നാണു പത്രക്കാരുടെ സംശയം.
പണ്ട് ഒരു ഹിന്ദി നടൻ നിരത്തിൽ ഉറങ്ങിക്കിടന്നവരുടെമേൽ കാർ കയറ്റിക്കൊന്നെങ്കിലും കോടതിയിൽ നിന്നു കാര്യമായ പരിക്കില്ലാതെ ഇറങ്ങുന്നതു കണ്ടപ്പോൾ വടക്കേ ഇന്ത്യ ആയതു കൊണ്ടാണ് നടന്നത് എന്നു കരുതി. പാവം പത്രക്കാരനെ ഇടിച്ചു കൊന്നവൻ നിഷ്പ്രയാസം ജാമ്യം നേടുന്നതു കണ്ടപ്പോൾ, അയാളുടെ രക്തത്തിൽ മദ്യത്തിന്റെ അംശം ഇല്ലായിരുന്നു എന്ന മെഡിക്കൽ റിപ്പോർട്ട് പോലീസിനെതിരേ തന്നെ കോടതിയിൽ സാക്ഷ്യമായപ്പോൾ പകച്ചു പോവുകയാണ് ജനം. പോലീസും ഡോക്ടർമാരും രാഷ്ട്രീയക്കാരും പത്രക്കാരിൽ തന്നെ ചിലരുമെല്ലാം വല്ലാത്ത കളിയല്ലേ കളിക്കുന്നതെന്നു ഭയപ്പെട്ടുപോകുന്നു.
യോഗി ആദിത്യനാഥിൽ നിന്നു വ്യത്യസ്തമായി പിണറായി വിജയൻ മുഖംനോക്കാതെ നടപടി എടുക്കുമെന്നു പറഞ്ഞിട്ടും പോലീസ് ഇങ്ങനെയൊക്കെ കാണിച്ചതിനെക്കുറിച്ചാണു സംശയം. ഉന്നാവോയിൽ മുഖ്യമന്ത്രി പ്രതിയുടെ പക്ഷത്തായതുകൊണ്ടാണ് പോലീസ് അങ്ങനെ ചെയ്തത് എന്നു കരുതുന്നതെങ്കിൽ കവടിയാറിലോ? കാറിടിച്ചു കൊന്നയാളെ മുഖ്യമന്ത്രി പിണറായി ശക്തമായി എതിർത്തിട്ടും നടപടിയെ പരസ്യമായി അപലപിച്ചിട്ടും പോലീസും ഡോക്ടർമാരും എല്ലാം ആ പ്രമാണിക്ക് അനുകൂലമാകുന്നു. കൊല്ലപ്പെട്ടതു തലസ്ഥാനത്തെ പ്രസ് ക്ലബ് ഭാരവാഹി പോലും ആയിരുന്ന പത്രക്കരനല്ലാതെ വെറും വഴിപോക്കനോ ബൈക്ക് യാത്രക്കാരനോ ആയിരുന്നെങ്കിലോ എല്ലാം പോലീസ് തയാറാക്കിയ തിരക്കഥ പോലെ പൂർത്തിയാകുമായിരുന്നു!
അതാണ് ഏറ്റവും ഭീകരമായ ദുരന്തം. ഇവിടത്തെ ശരാശരിക്കാരൻ അനുഭവിക്കുന്ന സത്യം. അസത്യമായവ പറഞ്ഞ് ഒരു കുറ്റവാളിയെ രക്ഷിച്ചാലും ഇരയായവരുടെ കുഞ്ഞുങ്ങളുടെ നിലവിളിക്ക് ആർക്കും തടയാനാവാത്ത നീതിപീഠം കണക്കു ചോദിക്കാതിരിക്കുമോ? പ്രതിയോടു മാത്രമല്ല കൂട്ടുകാരോടും? അനാഥർക്കും വിധവകൾക്കും വേണ്ടി താൻ പ്രതികാരം ചെയ്യുമെന്നു ദൈവം പറയുന്നതായി വായിച്ചിട്ടുണ്ട്.
നല്ല കൂട്ടുകാരി
പാതിരാത്രിക്കു കൂട്ടുകാരനെ ക്ലബിൽ നിന്നു കൂട്ടിക്കൊണ്ടു വരാൻ പോവുകയും അപകടത്തെ തുടർന്ന സുരക്ഷിതയായി പോലീസ് സഹായത്തോടെ വീട്ടിലെത്തുകയും ചെയ്ത കൂട്ടുകാരി ആരെന്ന ചോദ്യം സർവത്ര ഉയർന്നു. അപകടത്തെ തുടർന്ന് വീട്ടിൽ പോയി വിശ്രമിച്ച അവർ വീണ്ടും പ്രത്യക്ഷപ്പെട്ടു. പോലീസിനു പുതിയ മൊഴി കൊടുത്തു. മജിസ്ട്രേറ്റിന്റെ മുന്നിൽ മൊഴി കൊടുത്തു. അവർക്കും ഉണ്ടാവുമോ നമ്മുടെ ഡോക്ടർമാർ പ്രധാനപ്രതിക്കു കണ്ടുപിടിച്ച രോഗം ആവോ?
അവനാണ് കാർ ഓടിച്ചിരുന്നത് എന്ന് അവർ രണ്ടാമത് വന്നപ്പോൾ പറഞ്ഞു. കേരള പോലീസിലെയും ഐഎഎസിലെയും നിരവധി പ്രഗത്ഭരുടെ സുഹൃത്താണ് താൻ എന്ന് അവർ പറഞ്ഞതായി വാർത്ത വന്നു. കേരളത്തിൽ നിന്ന് ഒരു പ്രതിയെപ്പിടിക്കാൻ ഗൾഫിൽ ചെന്ന കേരളത്തിലെ ഒരു പോലീസ് ഓഫീസർക്ക് വേണ്ട എല്ലാ സഹായവും ചെയതത് താനാണ് എന്നും അവർ പറഞ്ഞതായി വാർത്ത വന്നു. സിവിൽ സർവീസിൽ ധാരാളം കൂട്ടുകാർ. കാറോടിച്ചിരുന്ന കൂട്ടുകാരനുമായി ഒരു വർഷം മുന്‍പാണ് പരിചയപ്പെടുന്നത്. എന്നിട്ടും അദ്ദേഹത്തിന് അന്ന് അവർ ഗുഡ്നൈറ്റ് സന്ദേശം അയച്ചു. അതിനു മറുപടിയായാണ് വണ്ടിയുമായി ചെല്ലാൻ ക്ഷണിച്ചത്.
വണ്ടിയുമായി ചെന്നിട്ട് അദ്ദേഹത്തെ ലൊക്കേറ്റ് ചെയ്യാൻ സാധിച്ചില്ല. ഏതു കെട്ടിടത്തിലായിരുന്നു അനധികൃതമായ മദ്യപാന പാർട്ടി എന്നു കണ്ടെത്തുകയും അവിടെ വന്നവരെല്ലാം പ്രതികളാക്കപ്പെടുകയും ചെയ്യരുത് എന്നതുകൊണ്ടാണ് തനിക്കു കെട്ടിടം കണ്ടു പിടിക്കാനായില്ലെന്ന് അവർ പറയുന്നതെന്നു കരുതുന്നവരുണ്ട്. അവസാനം കവടിയാറിൽ കറങ്ങിയപ്പോൾ ഒരു ബഞ്ചിൽ തല കുന്പിട്ടിരിക്കുന്ന അദ്ദേഹത്തെ കാണുന്നു. തലകുന്പിട്ടിരിക്കുന്നതായി കണ്ടു എന്നു പറയുന്നത് അപകടം ഉണ്ടാക്കിയതിനു വല്ല ന്യായവും കണ്ടെത്താനാവുമോ എന്ന് സംശയിക്കുന്നവരുണ്ട്.
ധീരയായ ആ കൂട്ടുകാരിയെക്കുറിച്ച് കഥകൾ പ്രചരിച്ചു. അവസാനം കൃത്യമായി തയാറാക്കിയ തിരക്കഥയുമായി അവർ ചാനലിലെത്തി. തനിക്കു പറയാനുള്ളതു മാത്രം പറഞ്ഞ് ഒരു അഭിമുഖം. മുതിർന്ന ഒരു മകളുള്ള അമ്മയാണ് എന്ന് അവർ തന്നെ പറഞ്ഞു. കാറിന്റെ സ്പീഡിനെക്കുറിച്ച്, താൻ ഓടിക്കുന്നതിനെക്കാൾ സ്പീഡുണ്ടായിരുന്നു എന്നാണ് അവർക്കു പറയാനുണ്ടായിരുന്നത്. അത് എത്രയായിരുന്നു എന്നു ചോദിക്കാൻ ആ പത്രക്കാരനു ധൈര്യം വന്നില്ല. സുഹൃത്തുക്കൾ സഹായം ചോദിച്ചാൽ രാത്രിയായാലും പകലായാലും താൻ സഹായിക്കുമെന്നും അവർ പറഞ്ഞു.
തന്റേതല്ലാത്ത ചിത്രങ്ങൾ തന്റേത് എന്ന പേരിൽ പ്രചരിപ്പിച്ചവർക്കെതിരെ സൈബർ സെല്ലിൽ അവർ പരാതി കൊടുക്കുകയാണ്. ഉന്നാവോയിലെ ഇരയുടെ അച്ഛന്റെയും അച്ഛന്റെ ചേട്ടന്റെയും അനുഭവം പ്രതീക്ഷിക്കാം.
അവർക്കു പറയാനുള്ളതു മാത്രം പറയുന്നതിന് ചാനലുകാരൻ ഒരുക്കിക്കൊടുത്ത അവസരംപോലെ തോന്നി മറ്റു പലരോടും മുഖത്തടിക്കുന്നപോലുള്ള ചോദ്യങ്ങൾ ചോദിക്കുന്ന ആ പത്രക്കാരന്റെ വിനയം കണ്ടപ്പോൾ. അതു സ്ത്രീകളോടുള്ള അദ്ദേഹത്തിന്റെ ആദരമാവാം. പ്രധാന പ്രതിക്കു സുഖസൗകര്യങ്ങൾ ചെയ്തു കൊടുത്ത ആശുപത്രി ഉടമയെ പ്രസ്ക്ലബിന്റെ ഓണററി അംഗത്വത്തിൽ നിന്നു മാറ്റിയ നേതൃത്വം ചാനലുകാരോട് എന്താവുമോ ചെയ്യുക? പ്രസ്ക്ലബിനെതിരെ അടിസ്ഥാന രഹിതമായവ പറഞ്ഞ് ആ ചാനലിലെ ചിലർ അംഗത്വം നേരത്തെ നഷ്ടപ്പെടുത്തിയതാണ്.
ദേശീയ സുരക്ഷാ ഏജൻസി
ചാനൽ ചാർച്ചകളിൽ പങ്കെടുത്ത് വിവരമുള്ള അഭിപ്രായങ്ങൾ പറയാറുള്ള അഡ്വ. അജയകുമാർ ആ കൂട്ടുകാരിയുടെ ഉന്നത തല ബന്ധങ്ങളെക്കുറിച്ച് ദേശിയ സുരക്ഷാ ഏജൻസി അന്വേഷിക്കണം എന്നു നിർദേശിച്ചത് വെറുതെ തള്ളിക്കളയാനാവില്ല. ദേശീയ സുരക്ഷാ ഏജൻസി വന്നില്ലെങ്കിൽ കേരള പോലീസ് അനങ്ങില്ല. പണ്ട് ഇങ്ങനെ അന്വേഷിച്ചതാണ് ചാരക്കേസ്. മാധ്യമങ്ങളും ഹൈക്കോടതി വരെയും വല്ലാത്ത ആവേശത്തിലായിരുന്നു. ഒരുഘട്ടം കഴിഞ്ഞപ്പോൾ ന്യായീകരണത്തൊഴിലാളികൾ വന്നു. അന്ന് ചാരക്കേസ് പറഞ്ഞ് വോട്ടുപിടിച്ച് അധികാരത്തിൽ എത്തിയവർ പോലും കളംമാറ്റിച്ചവിട്ടി.
അന്നത്തെ പത്രക്കാരുടെ ഹീറോ കളായിരുന്ന അന്വേഷണ ഉദ്യോഗസ്ഥരെല്ലാം ഇന്നു കോടതികേറി നടക്കുന്നു. വൻ നഷ്ടപരിഹാരമാണ് ആവശ്യപ്പടുന്നത്. പ്രമാണികളോട് കളിക്കുന്നത് സൂക്ഷിച്ചില്ലെങ്കിൽ അവസാനം നഷ്ടം കളിക്കുന്നവർക്കാവും. എല്ലാവരും ഉപേക്ഷിച്ചു തടിതപ്പും. ആ ഭീതി ഉള്ളതുകൊണ്ട് ഉന്നത ബന്ധത്തെക്കുറിച്ചൊന്നും അന്വേഷണം നടക്കാൻ വഴിയില്ല. പിന്നെ ദൈവം നിശ്ചയിച്ചിട്ടുണ്ടെങ്കിൽ വല്ലവരും പറഞ്ഞുപോകാവുന്ന പാഴ്വാക്കിലൂടെ അന്വേഷണം ഉദ്ദേശിക്കാത്ത വഴികളിലൂടെ പോകാം. രണ്ടാമത്തെ സംഘം എന്താവും ചെയ്യുക എന്ന് കണ്ടു തീരുമാനിക്കാം.
കൃഷിമന്ത്രിക്കു പൂച്ചെണ്ട്!
കേരളത്തിലെ കർഷകനു ബാങ്കുകളിൽ നിന്നു കാര്യമായ ബുദ്ധിമുട്ടില്ലാതെ സ്വർണപ്പണയത്തിൽ കിട്ടിവന്ന ബാങ്ക് വായ്പ ഇല്ലാതാക്കിയതിന് കൃഷിമന്ത്രി സുനിൽക്കുമാറിന് ചുവപ്പൻ അഭിവാദനങ്ങൾ! കൃത്യമായ കാർഷികാവശ്യങ്ങളല്ലാതെയും കർഷകർക്ക് ആവശ്യങ്ങളുണ്ടെന്ന് മന്ത്രിക്കറിയാത്തതു കൊണ്ടല്ല. അദ്ദേഹം ഒക്കെ ഇടുന്നതരം ഒരു ബ്രാൻഡഡ് ഷർട്ട് ഇടണമെന്ന് മോഹിച്ചാൽ പറ്റില്ലെങ്കിലും സാമന്യം നല്ല ഒരു ഷർട്ട് വാങ്ങണമെങ്കിൽ കർഷകനു വല്ല സ്വർണവും പണയം വയ്ക്കുകയായിരുന്നു മാർഗം.
അതടച്ചു തന്ന് ബ്ലേഡ് കന്പനികൾക്കായി ചെയ്ത സഹായം കർഷക സമൂഹം മറക്കില്ല. കർഷകസ്നേഹം കരകവിഞ്ഞ് ഒഴുകുന്നു.
അനന്തപുരി/ദ്വിജൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
Latest News
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
ബംഗാളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന് മരിച്ച നിലയില്‍
ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാന്റെ തന്ത്രപ്രധാന നഗരത്തില്‍ മിസൈല്‍ ആക്രമണം
Latest News
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
ബംഗാളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന് മരിച്ച നിലയില്‍
ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാന്റെ തന്ത്രപ്രധാന നഗരത്തില്‍ മിസൈല്‍ ആക്രമണം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top