Monday, August 5, 2019 12:33 AM IST
ഉള്ളതു പറഞ്ഞാല്‍ / കെ. ഗോപാലകൃഷ്ണന്
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കു സമയം മോശമാണെന്നും ഭാവി ആശയറ്റതാണെന്നും ഏറെയാളുകൾ കരുതുന്നുണ്ട്. തെരഞ്ഞെടുപ്പ് തോല്‍വി അത്ര വലിയ ആഘാതമാണു സൃഷ്ടിച്ചത്. ഇത്രയ്ക്ക് അപമാനകരമായ ഒരു തോല്‍വി എതിരാളികള്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. മറ്റൊരു ആഘാതം കര്‍ണാടക സര്‍ക്കാരിന്റെ വീഴ്ചയാണ്. പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃനിരയിലുള്ള പ്രഗല്ഭരായ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ക്കു പോലും കണക്കില്ലാത്ത പണവും ചോദ്യം ചെയ്യപ്പെടാത്ത അധികാരവുമുള്ള ഭാരതീയ ജനതാ പാര്‍ട്ടിയിലെ ചാണക്യന്മാരുടെ പ്രലോഭനങ്ങളെ തടുക്കാന്‍ സാധിച്ചില്ല. കൂടാതെ ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നതുപോലെ, കണക്കില്‍പ്പെടാത്ത ആസ്തിയുള്ള ഖദര്‍ധാരികളെ ശക്തമായ കേന്ദ്ര ഏജന്‍സികൾ ഉപയോഗിച്ച് കാവിപാര്‍ട്ടിയുടെ പ്രത്യയശാസ്ത്രവുമായി എളുപ്പത്തില്‍ അടുപ്പിക്കാന്‍ സാധിച്ചു.
കഴിഞ്ഞ രണ്ടുമാസമായി കാണുന്നത്, കോണ്‍ഗ്രസ് പാര്‍ട്ടി വിവിധ സംസ്ഥാനങ്ങളില്‍നിന്നു തുടച്ചു നീക്കപ്പെടുന്നതും അറുപതിനും എഴുപതിനും ഇടയില്‍ പ്രായമുള്ള പാര്‍ട്ടിയുടെ മുതിര്‍ന്ന മാര്‍ഗദര്‍ശികള്‍ പാര്‍ട്ടി വിടുന്നതുമാണ്. ഇവരില്‍ ചിലര്‍ ഉടന്‍തന്നെ ന്യൂല്‍ഹിയിലെ ബിജെപി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ എത്തി പാര്‍ട്ടി അംഗത്വം സ്വീകരിക്കുന്നു. ചുരുങ്ങിയ സമയം കൊണ്ട് ഔദ്യോഗിക സ്വീകരണവും ഫോട്ടോ സെഷനുള്ള അവസരവും നല്കുന്ന ബിജെപി ഹെഡ്ക്വാര്‍ട്ടേഴ്സിലേക്കുള്ള കോണ്‍ഗ്രസില്‍നിന്നുള്ള കൂട്ടപ്പലായനം തടയാനാവാത്തതാണെന്ന് അനേകര്‍ വിശ്വസിക്കുന്നു. പ്രാദേശിക പാര്‍ട്ടികളായ തെലുങ്കുദേശത്തിനും തൃണമൂല്‍ കോണ്‍ഗ്രസിനും അവരുടെ നിരവധി മുതിര്‍ന്നനേതാക്കളെ ഈ കാലയളവില്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മറ്റൊരു നഷ്ടം അധ്യക്ഷന്‍, രാഹുല്‍ഗാന്ധിയുടെ രാജിയാണ്. മുന്‍കാലങ്ങളിലെ ഇത്തരം അവസരങ്ങളില്‍നിന്നു വ്യത്യസ്തമായി, രാഹുല്‍ ഗാന്ധി തന്റെ തീരുമാനത്തില്‍നിന്നു മാറാന്‍ കൂട്ടാക്കുന്നില്ല. പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട പദവികളില്‍ ഇരുന്നവര്ക്കാണു പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരാവാദിത്വമെന്നും ഇവര്‍ പദവികള്‍ രാജിവയ്ക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞതും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര ഒഴികെ നിരവധി മുതിര്‍ന്ന നേതാക്കള്‍ രാജിവച്ചു. ഈ കൂട്ടരാജി ഫലത്തില്‍ കോണ്‍ഗ്രസിനെ നിശ്ചലമാക്കി. ഒരു പക്ഷേ, ദൈവികമായ ഇടപെടലാകാം ഇപ്പോള്‍ പാര്‍ട്ടിയെ മുന്നോട്ടു നയിക്കുന്നത്. പ്രക്ഷുബ്ധമായ രാഷ്ട്രീയ സമുദ്രത്തിലൂടെ നാഥനില്ലാതെ നീങ്ങുന്ന പാര്‍ട്ടിയുടെ ദയനീയാവസ്ഥയെപ്പറ്റി നിരവധി രാഷ്ട്രീയ നിരീക്ഷകരും വിമര്‍ശകരും എഴുതിയിട്ടുണ്ട്.
സത്യത്തില്‍, പതിറ്റാണ്ടുകളായി തെരഞ്ഞെടുപ്പിനു ശേഷമുള്ള കാലഘട്ടത്തില്‍ പാര്‍ട്ടി സജീവമല്ല. പാര്‍ലമെന്റില്‍ ബഹളം വയ്ക്കുകയും വാക്ക് ഔട്ട് നടത്തുകയുമാണു പ്രധാനപണി. പാര്‍ലമെന്റില്‍ അംഗബലം കുറഞ്ഞതുകൊണ്ട് ബഹളവും കുറഞ്ഞു. അല്ലാതെ, പ്രധാനനേതാവിന്റെ അഭാവം കൊണ്ടുള്ള നിശ്ചലാവസ്ഥ കൂടുതല്‍ വ്യക്തമാകില്ല. എങ്കിലും, രാജി പിന്‍വലിച്ച് പാര്‍ട്ടി അധ്യക്ഷസ്ഥാനത്തു തുടരണമെന്നു രാഹുല്‍ ഗാന്ധിയോട് കൃത്യമായ ഇടവേളകളില്‍ ആവശ്യപ്പെടുന്നുണ്ട്. ഭാരതീയ ജനതാപാര്‍ട്ടിക്കു വെല്ലുവിളി സൃഷ്ടിക്കാതെ വെറുതേ വിടുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ വലിയ ക്ഷതമേല്പ്പിക്കുമെന്നു ചിലര്‍ വാസ്തവമായി ചിന്തിക്കുമെന്നതു ന്യായമായ കാര്യമാണ്.
പക്ഷേ, ഈ സാഹചര്യം പ്രയോജനശൂന്യമായ ഒന്നാണോ, നഷ്ടം മാത്രമാണോ നല്‍കുക? വാസ്തവത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വര്‍ഷങ്ങളായി ചെയ്യാതിരുന്നത് എന്താണോ, അത് ചെയ്ത് പാര്‍ട്ടിയെ പുനഃസൃഷ്ടിക്കുന്നതിനും പുനഃസംഘടിപ്പിക്കുന്നതിനുമായി ബൃഹത്തായ രാഷ്ട്രീയ അവസരം ഉണ്ടായിരിക്കുന്നു. ആളുകള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും, ബിജെപിയില്‍നിന്ന് ഏറ്റ പരാജയം പാര്‍ട്ടിക്ക് അഭികാമ്യമല്ലാത്ത ഒരുകൂട്ടം പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും നിര്‍മാര്‍ജനം ചെയ്യാനാണു സഹായിക്കുക. വിശ്വാസയോഗ്യമല്ലാത്ത ഭൂതകാലമുള്ള ഇവര്‍ കാവിപ്പാര്ട്ടിയിലേക്കാണു ചേക്കേറിയിരിക്കുന്നത്. ഒരു കൂട്ടം പേരുടെ പാര്‍ട്ടിമാറ്റത്തിന്റെ കാര്യം ന്യായീകരിക്കാനാവാത്തതാണ്. ഇവരുടെ ഭൂതകാലത്തെക്കുറിച്ച് ചിലര്‍ക്കെങ്കിലും ചിലതു പറയാനുണ്ടാവും. ചിലര്‍ക്കെതിരേ ക്രിമിനല്‍ കേസുകള്‍ പോലും നിലവിലുണ്ട്. ചില പരിഗണനയുടെ പേരില്‍ ഇവരെ പുറത്താക്കുന്നതില്‍ പാര്‍ട്ടിനേതൃത്വം ശങ്കിച്ചിരിക്കുകയായിരുന്നു. ബിജെപിയിലേക്കുള്ള ഇവരുടെ മാറ്റം ഒരു കാരണവശാലും അതിന്റെ കീര്‍ത്തി വര്‍ധിപ്പിക്കുകയില്ല. ഇവരില്‍ ചിലര്‍ അറിയപ്പെടുന്ന വിദഗ്ധരാണ്, ഇവരെ നിയന്ത്രിക്കുന്നത് അമിത് ഷായ്ക്കു പോലും എളുപ്പമാവില്ല.
ഇത്തരത്തിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയുടെ പ്രധാന പദവികളില്‍ ഇരിക്കുന്നത് അല്ലെങ്കില്‍ കാവിപ്പടയുടെ ഭാഗമാകുന്നത് അനുസരണയുള്ള ബിജെപി കേഡര്‍ സംവിധാനത്തെ തകര്‍ക്കുമെന്നതില്‍ സംശയമില്ല. ഇതില്‍ ഭൂരിപക്ഷം പേരും ഗ്രൂപ്പ് പ്രവര്‍ത്തനം, ജാതിവാദം, തീരുമാനമെടുക്കുന്നതില്‍ സ്വാധീനം ചെലുത്തല്‍ എന്നിവയില്‍ പേരുകേട്ടവരാണ്. തിരശീലയ്ക്കു പുറകില്‍ കളികള്‍ നടത്തുന്ന വിദഗ്ധരായ ഇവര്‍ക്കു കൂച്ചുവിലങ്ങിടുക എന്നതു ലളിതമായ കാര്യമല്ല. അല്ലെങ്കില്‍, ഏതെങ്കിലും പദവിയില്‍ ഇവരെ ഇരുത്തിയാല്‍ പൊതുജനതാത്പര്യത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കും. സാധാരണയായി ഇത്തരക്കാര്‍ സ്വകാര്യ താത്പര്യത്തിനും അല്ലെങ്കില്‍ വ്യക്തികള്‍ക്കു നേട്ടമുണ്ടാകുന്നതിനുമാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ സ്വജനപക്ഷപാതക്കാരുടെ വലിയ കൂട്ടം ഒരു പാര്‍ട്ടിയുടെയും യശസ് വര്‍ധിപ്പിക്കുകയില്ല. ഇതിന് ഇതുവരെ കോണ്‍ഗ്രസ് വലിയ വില കൊടുത്തിട്ടുണ്ട്. ഇത്തരക്കാരില്‍നിന്നു മോചനം നേടാന്‍ കോണ്‍ഗ്രസ് കഷ്ടപ്പെടുകയായിരുന്നു. ഈ രീതിയില്‍, ഇത്തരക്കാരുടെ ഒരു വലിയ സംഖ്യയെ കാവിപ്പാര്ട്ടിയിലേക്കു റിക്രൂട്ട്ചെയ്തു ബിജെപി കോണ്‍ഗ്രസിനെ സഹായിച്ചു.
തെരഞ്ഞെടുപ്പു തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാര്‍ട്ടി ഭരണചുമതലയില്‍നിന്നു നിരവധിപ്പേര്‍ രാജിവച്ചത് പല പദവികളിലും ആളില്ലാത്ത അവസ്ഥയുണ്ടാക്കി. ഇതില്‍ ചിലര്‍, വേണ്ടത്ര ശോഭിക്കാതെ പാര്‍ട്ടിയുടെ പ്രധാന തസ്തിക പതിറ്റാണ്ടുകളായി വഹിച്ചിരുന്നവരാണ്. മൂന്നു നാലു പതിറ്റാണ്ടുകളായി പാര്‍ട്ടി പദവിയില്‍ കടിച്ചുതൂങ്ങിക്കിടക്കുന്ന ഇവര്‍ പുതുരക്തത്തിന് അവസരം നല്‍കാത്തവരാണ്. താഴെത്തട്ടിലും ഇടത്തട്ടിലും കഠിനാധ്വാനം ചെയ്യുന്ന യുവാക്കളുടെ ഇടയിലേക്കാണ് ഇവര്‍ വരുന്നത്. രാഹുല്‍ ഗാന്ധി പോലും വര്‍ഷങ്ങളായി ഇവരുമായി ബന്ധപ്പെട്ടിരുന്നില്ല. ജാതി, വര്‍ഗീയം, ക്രിമിനല്‍ പശ്ചാത്തലം അല്ലെങ്കില്‍ മറ്റു പിന്‍ബലം എന്നിവ മൂലം ഈ ഗ്രൂപ്പ് പാര്‍ട്ടിയില്‍ ശക്തമായിരുന്നു. ഇതിന്റെയെല്ലാം പരിണിതഫലമായി പാര്‍ട്ടിക്കുള്ളില്‍ ഉള്‍പ്പാർട്ടി ജനാധിപത്യം അല്ലെങ്കില്‍ പൊതുതെരഞ്ഞെടുപ്പ് എന്നിവ ഇല്ലാതായി. വര്‍ഷങ്ങളായി ഒരേ നേതാക്കള്‍തന്നെ പദവികള്‍ വഹിക്കുന്നത് തുടര്‍ന്നു പോരുകയായിരുന്നു പതിവ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഹൈക്കമാന്‍ഡ് പോലും മികച്ച മതിപ്പും സ്വീകാര്യതയുമുള്ള പുതുമുഖങ്ങള്‍ക്കൊപ്പം ചെറിയ അളവില്‍ അനര്‍ഹരെ തിരുകി കയറ്റിയിരുന്നു.
ഇതുകൊണ്ട്, കോണ്‍ഗ്രസ് പാര്‍ട്ടി വിചാരിക്കാത്ത അല്ലെങ്കില്‍ പദ്ധതിയിടാത്ത രീതിയില്‍ അനര്‍ഹരെ നീക്കം ചെയ്യാന്‍ സാധിച്ചു. ഇതുമൂലം കൂടുതല്‍ തടസമില്ലാതെ പുതുരക്തങ്ങള്ക്കു സംഘടനയിൽ പ്രവര്‍ത്തിക്കാനും നിസ്വാര്‍ഥമായ പ്രവര്‍ത്തകര്‍ക്കു സ്വതന്ത്രമായി പ്രവര്‍ത്തിച്ചു സംഘടനയില്‍ വളരാനും സാധിക്കും. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു നേട്ടം എന്നത് രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ഇപ്പോഴും അതിന്റെ സാന്നിധ്യമുണ്ട് എന്നതാണ്. ഇവരില്‍ ഭൂരിഭാഗവും രാഷ്ട്രീയാധികാരികളില്നിന്ന് ഒരു നേട്ടവും ലഭിക്കാത്ത പരമ്പരാഗത കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനുള്ള ശക്തമായ അടിത്തറയാണിത്.
ആരുതന്നെ വന്നാലും കോണ്‍ഗ്രസ് പാര്‍ട്ടി ഒരു പുതിയ അധ്യായം ആരംഭിക്കേണ്ട സമയമാണ്. തെരഞ്ഞെടുപ്പ് പരാജയവും അതിനുശേഷമുണ്ടായ സംഭവവികാസങ്ങളും പുനഃസംഘടനയ്ക്കുള്ള ഒരു അവസരമാണ് നല്‍കിയിരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ നേട്ടങ്ങളുണ്ടായിട്ടുണ്ട്. ബിജെപി തെരഞ്ഞെടുപ്പ് സമയത്ത് നേട്ടമുണ്ടാക്കിയെങ്കിലും അത്തരം ഘടകങ്ങളെ പാര്‍ട്ടിയില്‍ പിടിച്ചു നിര്‍ത്തുന്നതിനു വലിയ വില കൊടുക്കേണ്ടിവരും. നേതൃത്വത്തിനു നയങ്ങളില്‍ ദൃഢനിശ്ചയവും തീരുമാനവും വ്യക്തതയുമുണ്ടെങ്കില്‍ ദീര്‍ഘകാലത്തേക്ക് നേട്ടം കോണ്‍ഗ്രസിനായിരിക്കും. ജനങ്ങളുടെ പ്രശ്നങ്ങള്‍ വെളിച്ചത്തുകൊണ്ടുവരുകയും ഫലപ്രദമായി ഇടപെടുകയും ചെയ്ത് തെരഞ്ഞെടുപ്പ് സമയത്തെ പ്രതിഭാസമെന്ന ഇപ്പോഴത്തെ പ്രതിച്ഛായ മാറ്റാം. ഈ പാര്‍ട്ടിക്ക് അധികാരം എന്നത് കുടുംബങ്ങള്‍ക്കും ഗ്രൂപ്പുകള്‍ക്കും നേട്ടമുണ്ടാക്കാതെ പൊതുജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനുള്ളതാണ്. ഇത്തരം മാറ്റം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതിച്ഛായ തന്നെ മാറ്റും. കോണ്‍ഗ്രസ് സ്ഥാപകരുടെ ആദർശങ്ങള്‍ക്കനുസരിച്ച് വഴിനടക്കുന്ന മര്യാദ, വീക്ഷണം എന്നിവയുള്ള വ്യക്തിയുടെ കൈയില്‍ പാര്‍ട്ടിയുടെ നേതൃത്വമെത്തിയാല് ആദ്യകാല യശസ് വിണ്ടെടുക്കുവാനും സാധിക്കും.