Monday, August 5, 2019 12:31 AM IST
കരട് ദേശീയ വിദ്യാഭ്യാസ നയം-1 / പ്രശാന്ത് പാലക്കാപ്പിള്ളിൽ സിഎംഐ
ദേശീയ വിദ്യാഭ്യാസ നയം 2019 ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്ത താത്പര്യത്തിനും ചർച്ചയ്ക്കും ഇടവരുത്തി. കേന്ദ്ര സർക്കാർ ആകട്ടെ തികച്ചും ജനാധിപത്യപരമെന്നു തോന്നുംവിധം പ്രതികരണങ്ങൾ നൽകാൻ ഒരു മാസം കൂടെ സമയം അനുവദിക്കുകയും ചെയ്തു. അത് വീണ്ടും ഓഗസ്റ്റ് 15 വരെ നീട്ടി. ജൂലൈയിലെ ഒരു രാജ്യസഭാ പ്രസ്താവനയിൽ 15ഓടെ ഏകദേശം 65,000 പ്രതികരണങ്ങൾ ലഭിച്ചതായും വെളിപ്പെടുത്തി.
കരടു നയരേഖയുടെ അനുബന്ധം 5ൽ വളരെ വിശദമായി നാനാവിധ തലങ്ങളിൽനിന്നും പങ്കാളിത്തം ഉറപ്പാക്കി എത്തിച്ചേർന്നിരിക്കുന്ന ഒരു നയരേഖയായി ഇതിനെ അവതരിപ്പിച്ചിരിക്കുന്നു. (ദൗർഭാഗ്യം എന്നു പറയട്ടെ, കേരളം പോലുള്ള സന്പൂർണ സാക്ഷരത നേടിയ ഒരു സംസ്ഥാനത്തിൽ ആരുംതന്നെ 2015 മുതൽ നടന്നതായി പറയപ്പെട്ടിരിക്കുന്ന ഈ പങ്കാളിത്ത പ്രക്രിയയിൽ ഭാഗഭാക്കായതായി അറിയുന്നില്ല. ഏകദേശം മുന്നൂറോളം വ്യക്തികൾ സംഘടനകൾ എന്നിവയുടെ സൂചികയിലും കേരളത്തിൽനിന്ന് ആരും കടന്നുകൂടിയതായി കാണുന്നില്ല. സമ്പൂർണ സാക്ഷരത നേടിയതിനാൽ ഇനി കേരളീയരുടെ പങ്കാളിത്തം ആവശ്യമില്ല എന്ന ധാരണയിൽ ആകാം. അതുമല്ലെങ്കിൽ, കഴിഞ്ഞ മൂന്നു വർഷത്തെ ഭരണംകൊണ്ട് ഇവിടെ എല്ലാം ശരിയാക്കിക്കഴിഞ്ഞിരിക്കുന്നു എന്ന ധാരണയിലും ആകാം)
നമ്മുടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, വിദ്യാഭ്യാസ മേഖല ശരിയാക്കിയിട്ടേ ഉള്ളൂ എന്ന നിലപാടിൽ ആണെന്നു തോന്നുന്നു. ഒരു വശത്തു ഖാദർ കമ്മീഷൻ റിപ്പോർട്ട്, മറുവശത്തു കസ്തൂരിരംഗൻ നയം. രണ്ടാമത്തേതിനെക്കുറിച്ച് എല്ലാം ശരിയാക്കുന്ന സർക്കാരിന്റെ പ്രതികരണം കാര്യമായി കേട്ടില്ല. 480 പേജ് വരുന്ന ഒരു ബൃഹത് സംഹിതയാണ് ഈ നയരേഖ. ആകർഷകമായ ഭാഷയിൽ, വേണ്ട കാര്യങ്ങൾ വിശദമായി, പ്രത്യക്ഷത്തിൽ വലിയ തെറ്റ് കൂടാതെ പറഞ്ഞു വച്ചിരിക്കുന്നു.
9 മുതൽ 18 വരെ അധ്യായങ്ങൾ ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചാണ്. ഗുണമേന്മയാർന്ന സർവകലാശാലകളും കലാലയങ്ങളും - പുതുമയാർന്ന ഒരു ദർശനം (9), സ്ഥാപനങ്ങളുടെ പുനർഘടനയും സുദൃഢീകരണവും (10), കൂടുതൽ ഉദാരമായ (സാർവവിഷയകമായ) ഒരു വിദ്യാഭ്യാസം (11), സമുചിതമായ പഠനാന്തരീക്ഷവും വിദ്യാർഥികൾക്കുള്ള പിന്തുണയും (12), ഊർജിതരും നലം തികഞ്ഞവരുമായ അധ്യാപകർ (13), ദേശീയ ഗവേഷണ ഫൗണ്ടേഷൻ (14), അധ്യാപക പരിശീലനം (15), സേവനവൃത്തികൾക്കുള്ള വിദ്യാഭ്യാസം (16), ശക്തീകരിക്കപ്പെട്ട ഭരണവും ക്ഷമതയാർന്ന നേതൃത്വവും (17), നിയന്ത്രണ സംവിധാനങ്ങളുടെ നവീകരണം. (transforming), എന്നീ അധ്യായങ്ങൾ പൊതുവിൽ ഉപരി വിദ്യാഭ്യാസത്തെക്കുറിച്ചും വിദ്യാഭ്യാസത്തിൽ സാങ്കേതിക വിദ്യ (19), തൊഴിലധിഷ്ഠിത വിദ്യാഭ്യാസം (20), വയോജന വിദ്യാഭ്യാസത്തിന്റെ സംയോജനം (21), ഭാരത ഭാഷകളുടെ മുന്നിലെത്തിക്കൽ (22), രാഷ്ട്രീയ വിദ്യാഭ്യാസ ആയോഗ് എന്നിവ തുടർന്നുള്ള അധ്യായങ്ങളിലും അവതരിപ്പിച്ചിരിക്കുന്നു. തുടർന്നുള്ള അനുബന്ധങ്ങളിൽ ഇവയുടെ സാമ്പത്തിക ആസൂത്രണവും നടപ്പിൽ വരുത്താനുള്ള സമയക്രമവും കാണാം.
പൊതുവിൽ, ഉന്നത വിദ്യാഭ്യാസം സംബന്ധിച്ച ഒരു ദർശനവും ഇന്നത്തെ അവസ്ഥയുടെ വിശകലനവും പോരായ്മകൾ പരിഹരിക്കാനുള്ള പോംവഴികളും എന്ന വിധം ഈ സംഹിത സമാഹരിക്കാം.
ഊന്നലുകൾ:
വിദ്യാഭ്യാസനയം ഊന്നൽ കൊടുക്കുന്ന കാര്യങ്ങൾ ദർശന വാക്യത്തിൽ ഉണ്ട്:
സാർവത്രിക വിദ്യാഭ്യാസം ഉറപ്പാക്കുന്നതും രാജ്യത്തെ ഒരു ചലനാത്മക വിജ്ഞാന സമൂഹമാക്കി രൂപാന്തരപ്പെടുത്തുന്നതുമായ ഭാരത കേന്ദ്രീകൃത വിദ്യാഭ്യാസം.
വിജ്ഞാന സമൂഹത്തിന്റെ യാഥാർഥ്യം കണക്കിലെടുക്കുന്നുണ്ടെങ്കിലും യാഥാർഥ്യത്തിൽനിന്നും അകന്ന വളരെ സങ്കുചിതമായ ഭാരതീയ കാഴ്ചപ്പാടാണ് ഇതിൽ വ്യക്തമാകുന്നത്. നളന്ദയിലും തക്ഷശിലയിലും ഒതുങ്ങുന്ന ഒരു ഭാരത പാരമ്പര്യമായി ഒതുങ്ങി പോകുമ്പോൾ, ഭാരതത്തിലെ സാമൂഹികവും സാംസ്കാരികവും ലിംഗപരവും ജാതീയവുമായ അസമത്വവും മറ്റും കണക്കിലെടുക്കാതെയും ഭാരത പാരമ്പര്യത്തിന്റെ കാതലെന്നു വിശേഷിപ്പിക്കാവുന്ന ആധ്യാത്മികതയുടെയും (സമഗ്ര വികസനത്തിന്റെ ഭാഗം) സമാധാനം (ശാന്തി), അഹിംസ, സർവധർമ സമഭാവം, സർവോദയം എന്നീ മൂല്യങ്ങളുടെയും യാതൊരു പരാമർശവും ഇല്ലാതെയുമാണ് നയം അവതരിക്കപ്പെട്ടിരിക്കുന്നത്.
പ്രശ്നങ്ങളും പരിഹാരങ്ങളും
നയം പല അധ്യായങ്ങളിലായി ഭാരതത്തിലെ വിദ്യാഭ്യാസത്തിന്റെ ന്യൂനതകളും അവയ്ക്കുള്ള പരിഹാരങ്ങളും നിർദേശിക്കുന്നു.
1. ഉന്നത വിദ്യാഭ്യാസം നേടുന്ന പ്രായത്തിലുള്ളവരുടെ പ്രവേശന അനുപാതം (GER) 50 ശതമാനമെങ്കിലും ആക്കുകയാണ് ഒരു പ്രധാന ലക്ഷ്യം. വികസിതമെന്നു കരുതപ്പെടുന്ന മറ്റ് രാഷ്ട്രങ്ങളിലെ സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോൾ 2040ഓടെ ഇതു കൈവരിക്കാൻ സാധിക്കണം. സാധാരണ കലാലയ വിദ്യാഭ്യാസത്തിനു പുറമെ തുറന്നതും വിദൂരവുമായ (Open & Distance Learning - ODL) വിദ്യാഭ്യാസം ഗുണമേന്മയോടെ നൽകുക വഴിയും ഈ ലക്ഷ്യം നേടാൻ ശ്രമിക്കും.
2. ഉന്നത വിദ്യാഭ്യാസത്തിലെ അയവില്ലായ്മ - തികച്ചും വ്യതിരിക്തമായി ഏകോപനമില്ലാതെ, സങ്കുചിതമായ വിഷയ അതിരുകൾ തരണം ചെയ്യുന്ന, ഉദാരവും സാർവവിഷയകവുമായ (liberal) വിശാലാടിസ്ഥാനമുള്ളതും പരസ്പര-ബഹുമുഖ വിഷയങ്ങൾ ഉൾക്കൊള്ളുന്നതുമായ പാഠ്യ പദ്ധതിക്കു രൂപം നൽകും.
ഒരേ ഇടത്ത് എല്ലാ വിഷയങ്ങളും അഭിരുചിക്കനുസരണമായി പഠിക്കാൻ അവസരമൊരുക്കുന്ന, എല്ലാ മാനുഷിക വ്യാപാരങ്ങളും വ്യാപകാർഥത്തിൽ കലയായി കാണുന്ന ഭാരത പാരമ്പര്യം ഇന്ന് അമേരിക്കൻ ഐവി ലീഗ് സർവകലാശാലകളിൽ നടക്കുന്ന രീതിയിൽ നടപ്പിൽ വരുത്തും.
3. സ്വയംഭരണവും ഉന്നത വിദ്യാഭ്യാസവും: അയവില്ലായ്മയുളവാക്കുന്ന അനുവാദ സമ്പ്രദായം - എല്ലാറ്റിനും സർവകലാശാല, UGC, സർക്കാർ എന്നിവയുടെ അനുവാദങ്ങൾ ആവശ്യമാക്കുന്ന സ്ഥിതിവിശേഷം മാറ്റി, ഉന്നത വിദ്യാഭ്യാസം ഒട്ടാകെ സ്വയം ഭരണം നൽകുന്ന ക്രമീകരണം കൊണ്ടുവരും. 2020ഓടെ അഫിലിയേഷൻ സമ്പ്രദായം നിർത്തലാക്കും. പുതുതായി ആരംഭിക്കുന്ന കലാലയങ്ങൾ എല്ലാം ഇപ്രകാരം സ്വയം ഭരണമുള്ളവയായിരിക്കും.
മുൻ നയരേഖകളും ഈ കാര്യം വ്യക്തമാക്കിയിരുന്നു എന്ന കാര്യം ഓർക്കേണ്ടതാണ്.
പക്ഷേ, ഇതുമായി ബന്ധപ്പെടുത്തി, ഗുണമേന്മയുടെയും കാര്യം ചർച്ച ചെയ്യപ്പെടുന്പോൾ അത് ഉറപ്പാക്കാൻ നിർദേശിച്ചിരിക്കുന്ന മാർഗം ചെറുതും വിശേഷവത്കൃതവും ആയ സ്ഥാപനങ്ങൾക്ക് പകരം (ഇന്നത്തെ നിലയിൽ, 800 ഓളം ചെറുതും വലുതുമായ സർവകലാശാലകൾ, 40000ഓളം കലാലയങ്ങൾ) ബൃഹത്തും (5000 മുതൽ 25000 വരെ വിദ്യാർഥികൾ പഠിക്കുന്ന) സാർവവിഷയകവുമായ ബിരുദം നൽകുന്ന കലാലയങ്ങളോ ഗവേഷണത്തിനു വേണ്ട പ്രാമുഖ്യം നൽകുന്ന എന്നാൽ അടിസ്ഥാന ബിരുദവും ഉപരി ബിരുദങ്ങളും നൽകുന്ന സർവകലാശാലകളോ നിലവിൽ വരണം എന്നതാണ് ഇവ താമസിച്ചു പഠിക്കുന്ന ഏകദേശം 15,000 സ്ഥാപനങ്ങൾ ആയി മാറണം. ഇന്നത്തെ സ്ഥാപനങ്ങൾക്ക് ഇവയിലേക്കു വളരാനോ പരിണാമപ്പെടാനോ വേണ്ട സഹായം നൽകും.
ഇന്നത്തെ വിദ്യാഭ്യാസ മേഖലയെ ആകമാനം ഉടച്ചു വാർക്കുന്ന ഈ ക്രമീകരണത്തിന്റെ ആവശ്യകത ചോദ്യം ചെയ്യപ്പെടേണ്ടിയിരിക്കുന്നു.
(i) ഉദ്ദേശിക്കുന്ന GER എത്തുവാൻ ഇത് ആവശ്യമാണോ? മറിച്ച്, ഉന്നത വിദ്യാഭ്യാസം അനേകർക്കു പ്രാപ്യമാക്കുന്ന ഈ ക്രമീകരണത്തിനു പകരം താമസിച്ചു പഠിക്കുന്ന മികവിന്റെ കേന്ദ്രങ്ങൾ അനേകായിരങ്ങളെ അതിൽനിന്നു പിന്തിരിപ്പിക്കാൻ ആണ് സാധ്യത
(ii) ഇപ്പോൾ ഗുണനിലവാരം പുലർത്തുന്ന സ്ഥാപനങ്ങൾ അപ്രകാരം തുടരാൻ അനുവദിച്ചുകൊണ്ട്, പുതിയ സംവിധാനം സ്വീകരിക്കാൻ അവയ്ക്ക് അവസരങ്ങൾ നൽകുകയാവണം വേണ്ടത്
(iii) അതേസമയം എല്ലാ ജില്ലകളിലും അപ്രകാരമുള്ള മികവിന്റെ ഒരു കേന്ദ്രമെങ്കിലും സ്ഥാപിക്കുക എന്ന ലക്ഷ്യം സ്വാഗതാർഹം തന്നെ.
4. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉത്തമ നേതൃത്വത്തിന്റെ അഭാവം - ഇതു പരിഹരിക്കാൻ കേവലം സേവന കാലയളവ് അടിസ്ഥാനപ്പെടുത്തിയുള്ള നേതൃത്വപദവി നേടുന്ന പ്രക്രിയയ്ക്കു പകരം മികവിനെ ആധാരമാക്കിയുള്ള നിയമനങ്ങൾ നടപ്പിലാക്കും. മികവ് തെളിയിക്കുന്നവർക്കു സേവനകാല പരിഗണനകൾക്ക് അതീതമായി മുന്നേറാൻ അവസരങ്ങൾ ഒരുക്കും. നേതൃത്വ വാസന ഉള്ളവരെ കണ്ടെത്തി ഒരുക്കാൻ സാധ്യതകൾ നൽകും.
ഇതിനു പുറമെ, ഓരോ സ്ഥാപനത്തിനും ക്രമമായ നേതൃത്വം നൽകുന്ന ഒരു ഭരണ സമിതി (Board of Governors) ഉത്തമരും സാമൂഹ്യ പ്രതിബദ്ധതയുള്ളവരും മികവ് തെളിയിച്ചിട്ടുള്ളവരുമായ ആളുകളെ ഉൾപ്പെടുത്തി നിലവിൽ വരുത്തും. സ്വകാര്യ സ്ഥാപനങ്ങളുടെ കാര്യത്തിൽ അതിന്റെ പ്രണേതാക്കൾ ആയിരിക്കും അത്തരം സമിതികൾ സ്ഥാപിക്കുക.
പ്രത്യക്ഷത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്ന ഈ നിർദേശം, വലിയ ശങ്കയോടെയാണ് വിദ്യാഭ്യാസ പ്രവർത്തകർ നോക്കിക്കാണുന്നത്. ഇതു ബാഹ്യ ഇടപെടലുകൾക്കു വഴി തെളിക്കും എന്ന ഭയം നിൽക്കുന്നു.
പക്ഷേ, ഇതോടൊപ്പം കൂട്ടി വായിക്കേണ്ട മറ്റൊരു നിർദേശം യാതൊരു വിധ ബാഹ്യ ഇടപെടലുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിൽ അനുവദിക്കില്ല എന്ന കാര്യം ഒന്നിലേറെ പ്രാവശ്യം ഭരണവും നേതൃത്വവുമായി ബന്ധപ്പെടുത്തി നിർദേശിച്ചിരിക്കുന്നു എന്നതാണ്.
5. വിദ്യാർഥികൾക്കു ആവശ്യകമായ സേവനങ്ങൾ (support) - ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വിദ്യാർഥിക്കാവശ്യമുള്ള ബഹുമുഖമായ സേവനങ്ങൾ ലഭിക്കുന്നില്ല. പുതിയ നയം പഠനം, സാമ്പത്തികം, സാമൂഹികം, സാംസ്കാരികം, കായികം തുടങ്ങി എല്ലാ മേഖലകളിലും ഉള്ള സേവനങ്ങൾ ലഭ്യമാക്കേണ്ടതാണെന്ന് അംഗീകരിക്കുന്നു.
സ്വാഗതാർഹമായ ഈ നിർദേശത്തിനുള്ള പ്രായോഗിക മാനങ്ങളിൽ, ഒന്ന് അധ്യാപക- വിദ്യാർഥി അനുപാതം 20 മുതൽ 30 വരെ വിദ്യാർഥികൾക്ക് ഒരു അധ്യാപകൻ/അധ്യാപിക എന്ന നിലയിൽ ക്രമീകരിക്കുകയാണ്. അധ്യാപകരുടെ ഗൈഡ്, മെന്റർ എന്നീ സേവന മേഖലകളും നയം വ്യക്തമാക്കുന്നു.
6. അധ്യാപക മികവിലേക്കും നയം വിരൽ ചൂണ്ടുന്നു - അധ്യാപകരെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹൃദയത്തിലേക്ക് കൊണ്ടുവരുക (To bring faculty back to the heart of Higher Education) എന്ന നിലയിൽ വളരെ ആകർഷകമായി അവതരിപ്പിച്ചിരിക്കുന്നു - ഇതിൽ ശ്രദ്ധേയമായ മാറ്റത്തിനുള്ള നിർദേശം അധ്യാപക പരിശീലനത്തിന്റെ ചട്ടക്കൂട് മാറ്റി അത് ഉദാര കലാ സമ്പ്രദായത്തിൽ, നാലു വർഷത്തെ രണ്ട് മേജർ (double major) അടിസ്ഥാന ബിരുദമാക്കി, ഓരോവർഷവും ലഭിക്കുന്ന അധ്യാപന പരിശീലനം ഉൾപ്പെടുത്തി
പുനഃക്രമീകരിക്കണമെന്നതാണ്. നിലവിൽ നിൽക്കുന്ന 17000ഓളം വരുന്ന അധ്യാപക പരിശീലന കേന്ദ്രങ്ങൾ ഇപ്രകാരം പുനഃസംവിധാനം ചെയ്യപ്പെട്ടില്ലെങ്കിൽ അടച്ചുപൂട്ടൽ ഭീഷണി നേരിടും. ഇവിടെയും അടച്ചുപൂട്ടലുകൾക്കു പകരം, പുതിയവ സ്വീകരിക്കാനുള്ള ക്രമീകരണമാണ് ഉണ്ടാകേണ്ടത്. ഗവേഷണത്തോടനുബന്ധിച്ച് അധ്യാപന പരിശീലനം നിർബന്ധമാക്കുന്നതും ഒരു ഉത്തമ നിർദേശംതന്നെ.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗവേഷണ ബിരുദത്തോടെ എത്തുന്നവർക്ക് അധ്യാപന പരിചയത്തോടെ പ്രവർത്തിക്കാൻ ഇത് അവസരമൊരുക്കും
അധ്യാപക നിയമനവും സ്ഥിരപ്പെടുത്തലും വളരെ ആദർശപരമായ നയങ്ങൾ ആണ് - അതിൽ മികവിന്റെയും തുടർച്ചയായുള്ള വിദ്യാർഥികൾ-സഹ അധ്യാപകർ - മേലധികാരികൾ എന്നിവരുടെയെല്ലാം വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സ്ഥിരപ്പെടുത്തൽ, ഉപരി ശ്രേണികളിലേക്കുള്ള നിയമനം പോലുള്ളവ ആകർഷകമെങ്കിലും പ്രാവർത്തി കമാക്കുക ഒരു ഹിമാലയൻ ഉദ്യമം തന്നെയായിരിക്കും.
(തേവര സേക്രഡ് ഹാർട്ട് കോളജ് പ്രിൻസിപ്പലാണ് ലേഖകൻ).
(തുടരും)