Wednesday, July 31, 2019 11:51 PM IST
1898-ൽ ബ്രിട്ടീഷുകാരനായ മെക്കാളെ പ്രഭുവിന്റെ നേതൃത്വത്തിൽ നിർമിക്കപ്പെട്ട ക്രിമിനൽ പ്രൊസീജിയർ കോഡ് (സിആർപിസി) അനുസരിച്ചാണ് ഇന്ത്യയിലെ വിവിധ രംഗങ്ങളിൽ കുറ്റാന്വേഷണവും കുറ്റവിചാരണയും നടക്കുന്നത്. 1973-ൽ ഇന്ദിരാഗാന്ധി സമഗ്രമായ പൊളിച്ചെഴുത്തിലൂടെ ഒട്ടേറെ കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലും നടത്തി സിആർപിസി നവീകരിച്ചു. ഇതുവഴി ഒൗദ്യോഗിക കൃത്യനിർവഹണം നടപ്പിലാക്കുന്ന വേളയിൽ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ നിന്നു സർക്കാരിനും ഉദ്യോഗസ്ഥർക്കും ഒട്ടേറെ പരിരക്ഷകൾ ലഭിച്ചുവരുന്നു.
അതിനാലാണു പോലീസ് ഉദ്യോഗസ്ഥർക്കു നിർഭയമായി കുറ്റവാളികളെയും കുറ്റകൃത്യങ്ങളെയും നേരിടാൻ കഴിയുന്നത്. ചില നേരങ്ങളിൽ നിയമം കൈയിലെടുത്ത്, ഇതിലെ സംരക്ഷണം മുതലെടുത്ത്, നിരപരാധികളെ അപരാധികളാക്കുന്നവരും ഉണ്ടെന്നുള്ളതു മറ്റൊരു യാഥാർഥ്യം. സംഘപരിവാർ ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ വ്യാജ ഏറ്റുമുട്ടലുകളുടെ തിരക്കഥ രചിച്ചു പ്രാവർത്തികമാക്കി എതിർപാർട്ടിക്കാരെയും പിന്നോക്ക- ആദിവാസി- ദളിത് - മതന്യൂനപക്ഷങ്ങളിൽ പെട്ടവരെയും വകവരുത്താൻ ഒരുപറ്റം "നീതിന്യായ'"ക്രമസമാധാനപാലകർ' കാണിക്കുന്ന അത്യുത്സാഹം വർത്തമാനകാലത്ത് എന്പാടും കാണുന്നു.
സഞ്ജീവ് ഭട്ട് എന്ന ഇര
അയോധ്യയിലെ രാമക്ഷേത്രനിർമാണം ഉയർത്തിപ്പിടിച്ച് ലാൽകൃഷ്ണ അഡ്വാനി 1990-ൽ ഒരു ഭാരതരഥയാത്ര നടത്തി. ബിഹാറിൽ വച്ച് ലാലുപ്രസാദ് യാദവിന്റെ സർക്കാർ, നിരോധനാജ്ഞ ലംഘിച്ചതിന് അഡ്വാനിയെ അറസ്റ്റ് ചെയ്തു. തുടർന്ന് വിശ്വഹിന്ദുപരിഷത്ത് ഇന്ത്യയിൽ ബന്ദ് ആഹ്വാനം ചെയ്തു. കേരളം ഉൾപ്പെടെ മിക്ക സംസ്ഥാനങ്ങളും ബന്ദ് ആഹ്വാനം നിരാകരിച്ചു. എന്നാൽ, ചിമൻ ഭായ് പട്ടേൽ ഭരിച്ചിരുന്ന ഗുജറാത്തിൽ ബന്ദ് അക്രമാസക്തമായി. കടകന്പോളങ്ങൾ അടിച്ചു തകർത്തു. ഒട്ടേറെ വാഹനങ്ങളും വ്യവസായ സ്ഥാപനങ്ങളും അഗ്നിക്കിരയാക്കി.
നാശനഷ്ടങ്ങൾ നേരിട്ടവരും വധിക്കപ്പെട്ടവരും ദളിത്- മതന്യൂനപക്ഷങ്ങളിൽപ്പെട്ടവരായിരുന്നു. പട്ടേൽ വംശജർക്കു സ്വാധീനവും ശക്തിയുമുള്ള ജാംനഗർ ജില്ലയിലായിരുന്നു അക്രമങ്ങളിൽ ഏറെയും അരങ്ങേറിയത്. 1988-ൽ ഐപിഎസ് ലഭിച്ച യുവാവായ സഞ്ജീവ് ഭട്ട് ആയിരുന്നു ജില്ലയിലെ അഡീഷണൽ പോലീസ് സൂപ്രണ്ട്. എസ്പി ഡി.എസ്. ബിഷ്ട് ഇദ്ദേഹത്തെ ജില്ലാ ആസ്ഥാനത്തിന് അകലെ ജാമോദപൂരിൽ ക്രമസമാധാനപാലനത്തിനു നിയോഗിച്ചു. ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്നായി 150 ഓളം അക്രമികളെ കസ്റ്റഡിയിലെടുത്തു കോടതിയിൽ ഹാജരാക്കി. ഇവരെ റിമാൻഡ് ചെയ്തു ജയിലിലടച്ചു. ഒൻപതു ദിവസത്തിനുശേഷം ഇവരെല്ലാം തന്നെ ജാമ്യം ലഭിച്ചു പുറത്തുവന്നു.
അതിനും പത്തു ദിവസത്തിനുശേഷം ഇവരിൽ ഒരാൾ - പ്രഭുദാസ് വൈശാനി - ഏതോ അസുഖം ബാധിച്ചു ചികിത്സയിലിരിക്കെ ആശുപത്രിയിൽ മരിച്ചു. കുറെ നാളുകൾക്കു ശേഷം വൈശാനിയുടെ സഹോദരൻ അമൃതലാൽ തന്റെ സഹോദരൻ മരിച്ചത് പോലീസിന്റെ മർദനം മൂലമാണെന്നും ആയതിനാൽ അതിനുത്തരവാദികളായ ഒൻപതു പോലീസുകാരുടെമേൽ നടപടി സ്വീകരിക്കണമെന്നും പരാതിപ്പെട്ടു. 1995-ൽ മജിസ്ട്രേട്ട് കോടതി സിഐഡി (ക്രൈം) യെ കേസ് അന്വേഷിക്കാൻ ചുമതലപ്പെടുത്തി.
സംഭവവുമായി ബന്ധപ്പെട്ട ഇരുനൂറോളം പേരെ വിശദമായി ചോദ്യം ചെയ്ത് സിഐഡി തയാറാക്കിയ 2,500 പേജോളം വരുന്ന അന്വേഷണ റിപ്പോർട്ടിൽ, വൈശാനിയുടെ മരണവും പോലീസുമായി യാതൊരു ബന്ധവുമില്ലെന്ന് അസന്ദിഗ്ദ്ധമായി രേഖപ്പെടുത്തി. വൈശാനിയെ പരിചരിച്ച ഡോക്ടർമാരും പോസ്റ്റുമോർട്ടം ചെയ്തവരും നല്കിയ റിപ്പോർട്ടിലും അസ്വാഭാവികമായി ഒന്നും പരാമർശിച്ചില്ല. ഇതോടുകൂടി ഈ വിഷയത്തിനു തിരശീല വീണു.
കേസിനു വീണ്ടും ജീവൻ
എന്നാൽ, 1995-ൽ അടച്ചുവച്ച കേസ് ഫയലിന് 2002-ൽ പൊടുന്നനേ ജീവൻ വച്ചു. ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ഈ സമയത്ത് ഗുജറാത്ത് മുഖ്യമന്ത്രി. മോദിയുടെ ഭരണത്തിൽ ഗോദ്രയിൽ ഉണ്ടായ സബർമതി എക്സ്പ്രസ് ട്രെയിൻ ബോഗി തീപിടിത്തവും ഒട്ടേറെപ്പേരുടെ ദാരുണമരണവും അറിവുള്ളതാണല്ലോ. ഉത്തർപ്രദേശിലെ അയോധ്യയിൽ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് "കർസേവ'യ്ക്കു പോയി മടങ്ങിവന്നവർ സഞ്ചരിച്ചിരുന്ന ട്രെയിനിനാണു തീപിടിച്ചത്. ഇതു സ്വാഭാവിക അഗ്നിബാധയല്ലെന്നും ഒരു ന്യൂനപക്ഷ മതക്കാർ മന:പൂർവം തീകൊളുത്തി ഹിന്ദുക്കളെ വധിച്ചതാണെന്നും പ്രചരിപ്പിക്കപ്പെട്ടു.
കാട്ടുതീ പോലെ പരന്ന വാർത്തയെ തുടർന്ന് ഗുജറാത്തിലെന്പാടും കലാപം പൊട്ടിപ്പുറപ്പെട്ടു. അഗ്നികുണ്ഠങ്ങൾ രൂപപ്പെട്ടു. മുസ്ലിംകൾ തെരുവിൽ വേട്ടയാടപ്പെട്ടു. കോണ്ഗ്രസിന്റെ പാർലമെന്റംഗം ജാഫ്രി തുടങ്ങി ആയിരങ്ങൾ പട്ടാപ്പകൽ വധിക്കപ്പെട്ടു. ഗർഭിണിയുടെ നിറവയറിൽ ശൂലം കുത്തിയിറക്കപ്പെട്ടു. ബെസ്റ്റ് ബേക്കറിയും അതിലെ ജീവനക്കാരും വാങ്ങാനെത്തിയവരും ഉൾപ്പെടെ അഗ്നിക്കിരയാക്കി. ക്രമസമാധാന ചുമതലയുള്ള പോലീസ് നിഷ്ക്രിയരായി കാഴ്ചക്കാരായി ഭവിച്ചു. അക്രമികൾ അഴിഞ്ഞാടി.
അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ് പേയ് നരേന്ദ്ര മോദിയോടു നീതിയും ന്യായവും നടപ്പിലാക്കി ക്രമസമാധാനം ഉറപ്പുവരുത്താൻ കർശനമായ ഭാഷയിൽ ആവശ്യപ്പെട്ടു. പക്ഷേ ഈ ആഹ്വാനവും ബധിര കർണങ്ങളിലാണ് പതിച്ചത്. നിരാലംബരുടെയും അശരണരുടെയും അരക്ഷിതരുടെയും സംരക്ഷണത്തിന് തുണയാകേണ്ട പോലീസും പട്ടാളവും അക്രമികളോടൊപ്പം സംഘം ചേർന്നപ്പോൾ എരിതീയിൽ എണ്ണയൊഴിച്ചതിനു സമാനമായി കാര്യങ്ങൾ. ദിവസങ്ങളോളം നീണ്ടുനിന്ന അക്രമങ്ങൾക്കു തെല്ലു ശമനം വന്നപ്പോൾ ദളിതരും മതന്യൂനപക്ഷങ്ങളുമായ വലിയൊരു ജനവിഭാഗത്തിനു ജീവനും സ്വത്തുമുൾപ്പെടെ സർവതും നഷ്ടപ്പെട്ടു.
ഇതേ തുടർന്ന് ദുർബലമായ കേസുകളും മറ്റും വഴിപാടെന്നോണം ചാർജ് ചെയ്യപ്പെട്ടു. ചില അന്വേഷണ കമ്മീഷനുകളും നിയോഗിക്കപ്പെട്ടു. ഇത്തരത്തിലുള്ള ഒരു അന്വേഷണ ഏജൻസിക്ക് - നാനാവതി കമ്മീഷൻ- മുന്പാകെ ഹാജരായ, സഞ്ജീവ് ഭട്ട് നടന്ന സംഭവങ്ങളെ സംബന്ധിച്ചു നല്കിയ ചില മൊഴികളാണ് 29 വർഷത്തിനുശേഷം അദ്ദേഹത്തിനു കാരാഗൃഹവാസം സമ്മാനിച്ചത്.
അക്രമങ്ങൾ നടക്കുന്ന വേളയിൽ സർക്കാരിലെ "ഉന്നതൻ' വിളിച്ചുകൂട്ടിയ പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ വച്ച്, അക്രമികളെ തടയുന്നതിനുപകരം, ഹിന്ദുക്കൾക്ക് അവരുടെ രോഷവും ദേഷ്യവും പ്രകടിപ്പിക്കാനും പ്രവർത്തിക്കാനും അവസരമൊരുക്കി വേണ്ട സൗകര്യം നല്കണമെന്ന് രഹസ്യനിർദേശം നൽകപ്പെട്ടു.
വൈരനിര്യാതനം
ഈ പരമാർഥം സഞ്ജീവ് ഭട്ട് ഉത്തരവാദിത്വപ്പെട്ടവരുടെ സമക്ഷം വെളിപ്പെടുത്തിയപ്പോൾ മാധ്യമങ്ങൾ അതൊരു വിസ്ഫോടന വാർത്തയാക്കി. ഇതു സംഘപരിവാറിനെ ചൊടിപ്പിച്ചു. അവർ വൈരനിര്യാതനബുദ്ധിയോടെ പെരുമാറാൻ തുടങ്ങി. കലാപത്തെത്തുടർന്ന്, അതു നിയന്ത്രിക്കാൻ നിയുക്തരായ ഉദ്യോഗസ്ഥർക്ക് സർക്കാർ സുരക്ഷാസംവിധാനം ഏർപ്പെടുത്തിയിരുന്നു. പെട്ടെന്നൊരു ദിനം മുന്നറിയിപ്പില്ലാതെ സഞ്ജീവ് ഭട്ടിന്റെ സുരക്ഷാഭടന്മാരെ പിൻവലിച്ചു. അദ്ദേഹത്തിന്റെ വീടും ഓഫീസും റെയ്ഡ് ചെയ്തു. മുൻകൂർ നോട്ടീസ് നല്കാതെ, രാത്രിയിൽ വീട്ടിൽ കടന്നുകയറി ഭട്ടിന്റെ ഭാര്യ ശ്വേതയുടെ ശയനമുറി ചവിട്ടിത്തുറന്ന് ഭീതി പരത്തി.
സഞ്ജീവ് ഭട്ടിനോടൊപ്പം കുറ്റവാളികളെ മുഖം നോക്കാതെ എതിരിട്ട്, കുറച്ചുപേരെ കൈയാമം അണിയിച്ച മറ്റൊരു പോലീസ് ഓഫീസറായിരുന്ന രാഹുൽ ശർമ ഐപിഎസിനെയും വളരെയധികം പീഡിപ്പിച്ചു. ഇതേത്തുടർന്ന് അദ്ദേഹം സർവീസിൽ നിന്നു സ്വമേധയാ വിരമിക്കാൻ നിർബന്ധിതനായി. എന്നാൽ, ധീരനായ സഞ്ജീവ് അതിനു തയാറായില്ല. സഞ്ജീവ് ഭട്ടിന്റെ ഭാര്യയും മകനും സഞ്ചരിച്ചിരുന്ന കാറിൽ ലോറി കൊണ്ടിടിച്ചു അവരെ അപായപ്പെടുത്താൻ ശ്രമമുണ്ടായി. മുനിസിപ്പൽ കോർപറേഷന്റെ ലോറിയായിരുന്നെങ്കിലും അതിൽ നന്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. പരിക്കേറ്റ ശേത്വാ ഭട്ട് തലനാരിഴയ്ക്കാണ് മരണത്തിൽനിന്നു രക്ഷപ്പെട്ടത്.
ഇരുപത്തിമൂന്ന് വർഷം മുന്പ് കെട്ടിടനിർമാണ നിയന്ത്രണ ചട്ടങ്ങൾ പാലിച്ചു പണിത്, ഭട്ടും കുടുംബവും താമസിച്ചു വന്നിരുന്ന വീട്ടിൽ പെട്ടെന്നൊരു ദിനം മുനിസിപ്പൽ അധികൃതർ സംഘമായി വന്നു പരിശോധന പ്രഹസനം നടത്തി, ഒട്ടേറെ "കുറ്റങ്ങളും പിഴവുകളും'കണ്ടെത്തി. അതേത്തുടർന്ന് "അനധികൃതനിർമാണം' ആരോപിച്ച് വീടിന്റെ നല്ല ഭാഗങ്ങൾ ബുൾഡോസർ ഉപയോഗിച്ചു പൊളിച്ചുമാറ്റി. ഭട്ടിനോടുള്ള വിരോധത്തിന്റെ പേരിൽ അദ്ദേഹത്തിന്റെയും ഭാര്യയുടെയും ബന്ധുക്കളെപ്പോലും ഗുജറാത്ത് സർക്കാർ പീഡിപ്പിച്ചു.
ഇതു പോരാഞ്ഞിട്ടാണ് 29 വർഷംമുന്പുള്ള അടച്ച കേസുകെട്ട് പൊടിതട്ടിയെടുത്തു കള്ളസാക്ഷികളുടെ വ്യാജമൊഴികളുടെ ബലത്തിൽ, യുദ്ധകാലാടിസ്ഥാനത്തിൽ ഏകപക്ഷീയമായി വിചാരണ ചെയ്തത്. 1995-ൽ വൈശാനിയെ ചികിത്സിക്കുകയും പോസ്റ്റുമോർട്ടം ചെയ്യുകയും ചെയ്ത ഡോക്ടർമാർ വർഷങ്ങൾക്കുശേഷം പുനർവിചാരണ വേളയിൽ പഴയ നിലപാടുകളിൽ നിന്നു മാറി. ബാഹ്യശക്തികളുടെ പ്രേരണയും ഭീഷണിയുമാണ് ഇതിനു പിന്നിലെന്നു വ്യക്തം. പ്രതിഭാഗത്തിന് എതിർ വിചാരണ ചെയ്യുവാനുള്ള അവസരം നീതിന്യായവ്യവസ്ഥയുടെ സ്വാഭാവിക നീതിയാണ്. എന്നാൽ ഈ സമയത്ത് അന്യസംസ്ഥാനത്ത് താമസമാക്കിയ ഡോക്ടറെ വിളിച്ചുവരുത്താൻ കേവലം മണിക്കൂറുകളുടെ സാവകാശം മാത്രം നല്കുക വഴി നഗ്നമായ മനുഷ്യാവകാശ ധ്വംസനമാണു നടന്നത്.
വിചാരണ നാടകത്തിനൊടുവിൽ മുൻകൂർ രചിച്ച തിരക്കഥ നടപ്പിലാക്കുന്നതിന്റെ ഭാഗമെന്നോണം സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ച് ഇരുന്പഴിക്കുള്ളിലാക്കി. ഒന്നര വർഷത്തോളം കേസ് കൈകാര്യം ചെയ്ത ജഡ്ജിയെ പൊടുന്നനെ സ്ഥലം മാറ്റിയിരുന്നു. പകരം വന്ന ന്യായാധിപന്റെ വിധിയാണ് ഞൊടിയിടയിലുള്ള ജീവപര്യന്തം തടവുശിക്ഷ.
ഇരുണ്ട നാടോ?
ജനാധിപത്യ ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാൽ, നടന്ന സംഭവത്തിലെ നഗ്നയാഥാർഥ്യം ഉത്തരവാദിത്വപ്പെട്ടവരുടെ മുന്പിൽ അനാവരണം ചെയ്തതിന്റെ പേരിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും ഇത്രത്തോളം ദ്രോഹിക്കുകയും പീഡിപ്പിക്കുകയും ചെയ്ത ഒരു സംഭവം മുന്പുണ്ടായിട്ടില്ല. പോൾപോട്ടിന്റെ ഭരണത്തിൻ കീഴിൽ കംബോഡിയയിലും ഇദി അമീനിന്റെ ഉഗാണ്ടയിലും സ്റ്റാലിന്റെ സോവിയറ്റ് റഷ്യയിലും നടന്നതും കിം ജോംഗ് ഉൻ കുടുംബത്തിന്റെ കിരാതവാഴ്ചയിൽ വടക്കൻ കൊറിയയിലും ഇസ്ലാമിക ഭീകരരുടെ നേതൃത്വത്തിൽ ഇറാക്കിലും സിറിയയിലും യമനിലും പാക്കിസ്ഥാനിലുമൊക്കെ നടക്കുന്നതായി നമ്മൾ കേൾക്കുന്നതുമൊക്കെ ഇന്ത്യയിലും അരങ്ങേറിക്കൊണ്ടിരിക്കുന്നതായി അനുഭവപ്പെടുന്നു.
പോലീസും പട്ടാളവും നീതിന്യായകോടതികൾ പോലും അണിഞ്ഞിരിക്കുന്നത് "നിഷ്പക്ഷതയുടെ' മുഖംമൂടിയാണെന്നു നാം തിരിച്ചറിയുന്നു. ശിലായുഗത്തിലെ കാട്ടുനീതിക്ക് സമാനമായ ചെയ്തികൾ ഈ ഹൈടെക് യുഗത്തിൽ ഇന്ത്യയിൽ വേരുറപ്പിക്കുന്നതിന്റെ സൂചനകളായാണു പലയിടത്തുനിന്നും ലഭിക്കുന്നത്. ഈ വിധം കാര്യങ്ങൾ പുരോഗമിക്കുന്ന പക്ഷം, ഇന്ത്യയിൽ വന്നു ഭവിക്കാൻ പോവുന്ന ദുരന്തത്തിന്റെ സൂചന സാധാരണക്കാരിൽ ഭീതി വിതയ്ക്കുന്നു. അരുതാത്തത് സംഭവിക്കുന്പോൾ, ആയത് സമൂഹത്തിനു മുന്പിൽ അനാവരണം ചെയ്യേണ്ട മാധ്യമരംഗവും ഇന്നു ശാക്തികചേരിയുടെ പക്ഷത്തേക്കു ചായുന്നു.
എന്താണ് ഇതിനൊരു പരിഹാരം? പാർശ്വവത്കരിക്കപ്പെട്ടവന് എവിടെനിന്നാണു നീതി ലഭിക്കുക? "സൻജീവ് ഭട്ടിനു നീതി' എന്ന മുദ്രാവാക്യം ഉയർത്തി 2019 ജൂണ് 28-ന് കോഴിക്കോട്ട് ഒരു യോഗം നടന്നു. ആ യോഗത്തെ അഭിസംബോധന ചെയ്ത ശ്വേതാ ഭട്ട് വികാരവിക്ഷുബ്ദയായി പറഞ്ഞ ഒരു വാചകമുണ്ട്: "അന്തിമവിജയം സത്യത്തിനു മാത്രമായിരിക്കും.'
മാർഷൽ ഫ്രാങ്ക്