Monday, July 8, 2019 11:53 PM IST
രാജ്യത്തെ ഏറ്റവും ജനോപകാരപ്രദമായ സർക്കാർ ഇടപെടലുകളിൽ ഒന്നാണ് തൊഴിലുറപ്പു പദ്ധതി. ആ പദ്ധതിക്ക് കഴിഞ്ഞ വർഷത്തെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം കേന്ദ്ര ഗവണ്മെന്റ് അനുവദിച്ചത് 61,084 കോടി രൂപയായിരുന്നു. രണ്ടാം എൻഡിഎ സർക്കാർ ഇത്തവണത്തെ ബജറ്റിൽ 60,000 കോടി രൂപയാണ് തൊഴിലുറപ്പു പദ്ധതിക്കു നീക്കിവച്ചത്.
1,084 കോടി രൂപ വെട്ടിക്കുറച്ചു. നൂറു ദിവസത്തെ തൊഴിൽ കൊടുക്കാനുള്ളതാണു പദ്ധതിയെങ്കിലും ഇതുവരെ ശരാശരി ഒരാൾക്ക് 46 ദിവസത്തെ തൊഴിൽ മാത്രമാണു കൊടുത്തിട്ടുള്ളത്. അതിൽ തന്നെ ഇത്രയും വലിയ വെട്ടിക്കുറവ് വരുത്തിയതിൽനിന്നു ധനമന്ത്രി നിർമലാ സീതാരാമന്റെ ആദ്യ ബജറ്റിന്റെ സമീപനം വ്യക്തമാകുന്നു.
ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങളെയോ രാജ്യത്തിന്റെ ആവശ്യങ്ങളെയോ അഭിസംബോധന ചെയ്യുന്നതല്ല 2019-20 ലെ കേന്ദ്ര ബജറ്റ്. എല്ലാ മേഖലകളിലും കേരളത്തോട് കടുത്ത അവഗണനയാണ് ഈ ബജറ്റിൽ പ്രകടമാകുന്നത്. കേരളവുമായി ബന്ധപ്പെട്ട ചില മേഖലകളിലെ കണക്കുകൾ നോക്കിയാൽ അതു തെളിയും. നമ്മുടെ പരമ്പരാഗത വ്യവസായ മേഖലയായ കയർ രംഗത്ത്, കയർ ബോർഡിനുവേണ്ടി കഴിഞ്ഞ സാന്പത്തിക വർഷത്തെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം മൂന്നു കോടി രൂപ ഉണ്ടായിരുന്നുവെങ്കിൽ ഈ ബജറ്റിൽ അത് ഒരു കോടിയാണ്.
ദേശീയ ബാംബൂ മിഷന്റെ വിഹിതം 300 കോടിയിൽ നിന്ന് 150 കോടിയാക്കി ചുരുക്കി. റബർ ബോർഡിന് കഴിഞ്ഞ വർഷം 172.22 കോടി ഉണ്ടായിരുന്നത് 170 കോടിയാക്കി.
പ്രളയം കൊടിയ ദുരന്തം വിതച്ച സംസ്ഥാനമാണ് കേരളം. സംസ്ഥാനങ്ങൾക്കുള്ള വായ്പാ പരിധിക്കു പുറത്തുനിന്ന് പ്രളയ പുനർനിർമാണത്തിന് വായ്പയെടുക്കാൻ അനുവദിക്കുകഎന്നത് കേരളം കേന്ദ്രത്തിനു മുന്നിൽവച്ച പ്രധാന ആവശ്യങ്ങളിലൊന്നാണ്. അത് അനുവദിച്ചില്ലെന്നു മാത്രമല്ല, കേരളത്തിന്റെ പുനരുജ്ജീവനത്തിന് ആവശ്യമായ സഹായങ്ങളോടാകെ മുഖംതിരിച്ചു. പ്രകൃതിദുരന്തം നേരിടുന്ന സംസ്ഥാനങ്ങൾക്കു കൂടുതൽ വായ്പയെടുക്കാൻ അനുമതി നൽകണമെന്ന സുശീൽകുമാർ മോദി സമിതിയുടെ നിർദേശം പോലും കേരളത്തിന്റെ കാര്യത്തിൽ പരിഗണിക്കപ്പെട്ടില്ല.
റബർ കർഷകർക്കുവേണ്ടി കേരളം സഹായം ആവശ്യപ്പെട്ടിരുന്നു. റബറിന്റെ മിനിമം താങ്ങുവില 200 രൂപയാക്കുന്നത് ഇവിടത്തെ കർഷകരുടെ നിലനിൽപ്പിനു തന്നെ പ്രധാനമാണ്. അതു നിരസിക്കുക മാത്രമല്ല, റബർ കർഷകരെ ആശ്വസിപ്പിക്കാനുള്ള ചെറിയ നടപടി പോലും ബജറ്റിൽ ഉണ്ടായതുമില്ല.
പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റ് 1,05,000 കോടി രൂപ ഒരു വർഷം കൊണ്ടു സമാഹരിക്കാൻ ബജറ്റ് പദ്ധതിയിട്ടിരിക്കുന്നു. കാർഷികമേഖലയെ പൂർണമായി അവഗണിക്കുന്നതാണ് ബജറ്റ്. കാർഷികോത്പന്നങ്ങൾക്കുള്ള വിപണി പ്രോത്സാഹനമോ കാർഷിക കടാശ്വാസമോ ഉത്പന്നങ്ങളുടെ താങ്ങുവിലയോ ബജറ്റിന്റെ ശ്രദ്ധയിൽ വന്നിട്ടില്ല.
പെട്രോൾ, ഡീസൽ വിലവർധനയിലൂടെ വൻ വിലക്കയറ്റത്തിന് തീകൊളുത്തുന്ന ബജറ്റ് സാമൂഹ്യസുരക്ഷാ പദ്ധതികളെ അവഗണിക്കുന്നു. സംസ്ഥാനങ്ങൾക്കു പ്രതികൂലമാണ് ബജറ്റിലെ പൊതുസമീപനം.
എയിംസ് എന്നത് കേരളത്തിന്റെ പ്രധാന ആവശ്യമാണ്. ബജറ്റിൽ അക്കാര്യത്തെക്കുറിച്ച് മിണ്ടുന്നതേയില്ല. ജലജീവൻ മിഷൻ പ്രഖ്യാപിച്ചിട്ടുള്ള കേന്ദ്രം കേരളത്തിലെ ഉൾനാടൻ ജലപാതകളുടെ നവീകരണത്തിനും കാര്യക്ഷമമാക്കലിനും ഒരു സഹായവും ചെയ്യുന്നില്ല.
റെയിൽവേ രംഗത്തെ അവഗണന പതിവുപോലെ തുടരുകയാണ്. തെക്കു- വടക്ക് റെയിൽവേ പാത ഇരട്ടിപ്പിക്കാനുള്ള അനുമതിയും ഫണ്ടും ആവശ്യപ്പെട്ടെങ്കിലും ബജറ്റ് മൗനം പാലിക്കുന്നു.
വ്യവസായരംഗത്ത് ചെന്നൈ- ബംഗളൂരു വ്യവസായ ഇടനാഴി കോയന്പത്തൂർ വഴി കൊച്ചിയിലേക്ക് നീട്ടണമെന്നാണ് നാം ആവശ്യപ്പെട്ടത്. അതിനോട് ബജറ്റ് പ്രതികരിക്കുന്നതേയില്ല. കോച്ചി ഷിപ്പ്യാർഡിനുള്ള വിഹിതം കഴിഞ്ഞവർഷം 660 കോടിയായിരുന്നത് 495 കോടിയായി കുറച്ചു. കൊച്ചി പോർട്ട് ട്രസ്റ്റിന്റേത് 67 കോടിയായിരുന്നത് 46 കോടിയാക്കി. രാഷ്്ട്രീയ ആരോഗ്യനിധിയിൽ മലബാർ കാൻസർ സെന്ററിനെ ഉൾപ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യവും പരിഗണിക്കപ്പെട്ടില്ല.
ബിജെപി പ്രകടനപത്രികയിൽ പ്രഖ്യാപിച്ച കാര്യങ്ങൾ നടപ്പാക്കുന്നതിനുള്ള സാന്പത്തിക നിർദ്ദേശങ്ങൾ പോലും ബജറ്റിലില്ല. പണപ്പെരുപ്പവും വിലക്കയറ്റവും വർധിപ്പിക്കുന്ന ബജറ്റ്, പൊതുവിൽ രാജ്യത്തിന്റെ താത്പര്യങ്ങൾക്കു ഹാനികരമാണ്.
കേന്ദ്രാവിഷ്കൃത പദ്ധതികൾ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഫലപ്രദമായി വിനിയോഗിക്കാൻ പറ്റാത്ത സാഹചര്യം കേരളത്തിലുണ്ട്. നാം നേടിയ പുരോഗതിയാണ് അതിനു കാരണം. കൂടുതൽ പിന്നോക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്ക് കൂടുതൽ സഹായം കിട്ടുന്പോൾ കേരളം അവഗണിക്കപ്പെടുന്നു. കേന്ദ്ര മാനദണ്ഡങ്ങൾ മാറ്റുക എന്നത് കേരളത്തിന്റെ ആവർത്തിച്ചുള്ള ആവശ്യമാണ്. അത് പരിഗണിച്ചില്ല.
ആരോഗ്യമേഖലയോട് സന്പൂർണ അവഗണനയാണ് കേന്ദ്ര ബജറ്റ് കാണിച്ചത്. സംസ്ഥാന സർക്കാരിന്റെ അവകാശങ്ങളും അധികാരങ്ങളും കവർന്നെടുത്ത് കേന്ദ്രത്തിന്റെ ആശ്രിതരാക്കി മാറ്റാനുള്ള ശ്രമമാണ് ബജറ്റിൽ തെളിഞ്ഞുകാണുന്നത്. പുതിയ ബജറ്റ് നിർദേശങ്ങളിലൂടെ ദുസ്സഹമായ ഭാരം കേരളത്തിനുമേൽ അടിച്ചേൽപിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ.
ഇതു പ്രതിഷേധാർഹവും തിരുത്തപ്പെടേണ്ടതുമാണ്.
പിണറായി വിജയൻ