Saturday, July 6, 2019 12:52 AM IST
ന്യൂഡൽഹി: വലിയ വാക്കുകൾ. അതിലേറെ സ്വപ്നങ്ങളും. ചെറിയ വാഗ്ദാനങ്ങൾ. ചെറിയ ഇളവുകളും. പെട്രോൾ, ഡീസൽ വില ലിറ്ററിനു രണ്ടു രൂപയിലേറെ കൂടുന്നതിന്റെ വലിയ ഭാരവും. പക്ഷേ, അഞ്ചു വർഷത്തിനുള്ളിൽ അഞ്ചു ലക്ഷം കോടി ഡോളറിന്റെ ആഗോള സാന്പത്തിക ശക്തിയായി ഇന്ത്യയെ വളർത്തുന്നതിന്റെ ഒരുക്കമാണു ബജറ്റിന്റെ കാതൽ. വനിതാ ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റിന് ഇനിയുമേറെയുണ്ട് വിശേഷണങ്ങൾ.
ഇന്ദിരാഗാന്ധിക്കു ശേഷം ബജറ്റ് അവതരിപ്പിച്ച വനിതാ ധനമന്ത്രി നിർമല സീതാരാമൻ സാന്പത്തിക വളർച്ചയ്ക്ക് ഉൗന്നൽ നൽകുന്പോഴും ഭൂരിപക്ഷം വരുന്ന സാധാരണ ജനതയെ തലോടിയില്ല. സ്ത്രീയായ ധനമന്ത്രിയുടെ കന്നിബജറ്റിൽ സ്ത്രീകൾക്കു പോലും എടുത്തുപറയാൻ ആനുകൂല്യങ്ങളോ ഇളവുകളോ ഇല്ല. സ്ത്രീകളുടെ കൂട്ടായ്മകളെയും വ്യവസായ സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതാകും നല്ല കാര്യം.
വയോധികർ, കർഷകർ, തൊഴിലാളികൾ, പാവപ്പെട്ടവർ, ഇടത്തരക്കാർ തുടങ്ങിയവർക്കും സന്തോഷിക്കാനില്ല. നരേന്ദ്ര മോദിയുടെ രണ്ടാം സർക്കാരിന്റെ ആദ്യ ബജറ്റിൽ സാധാരണക്കാർക്ക് ആഹ്ളാദിക്കാൻ കാര്യമായൊന്നുമില്ല.
ഇന്ധനവിലയിൽ ലിറ്ററിന് രണ്ടു രൂപയുടെ അധിക സെസ് സൃഷ്ടിക്കുന്ന വിലവർധന രാജ്യത്താകെ സാധാരണക്കാരെ ദോഷകരമായി ബാധിക്കും. ഇതിനു പുറമേ കശുവണ്ടിപ്പരിപ്പ്, സ്വർണം, ഓട്ടോ പാർട്സുകൾ, മെറ്റൽ ഫിറ്റിംഗുകൾ, പിവിസി, ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ, ടൈലുകൾ, മാർബിൾ സ്ലാബുകൾ, വിനൈൽ ഫ്ളോറിംഗുകൾ, സിസിടിവി കാമറ ഡിജിറ്റൽ വീഡിയോ റിക്കോർഡറുകൾ തുടങ്ങിയവയ്ക്കെല്ലാം വില കൂടുകയും ചെയ്യും. വൈദ്യുത വീട്ടുപകരണങ്ങൾക്കും വൈദ്യുത വാഹനങ്ങൾക്കും മാത്രമാണു പേരിനെങ്കിലും വില കുറയുന്നത്.
നേട്ടം കുത്തകകൾക്ക്
സൂപ്പർ റിച്ച് നികുതിയിലൂടെ അതിസന്പന്നരിൽനിന്നും, ഇന്ധന സെസിലൂടെ സാധാരണക്കാരനിൽനിന്നും ധനസമാഹരണം നടത്തുന്ന ധനമന്ത്രി, പക്ഷേ 400 കോടി രൂപ വരെ വിറ്റുവരവുള്ള കന്പനികൾക്കു നികുതിയിളവ് പ്രഖ്യാപിക്കാൻ മടിച്ചില്ലെന്നത് അതിശയിക്കുന്നതായി. ഏറ്റവും താഴ്ന്ന കോർപറേറ്റ് നികുതി നിരക്കായ 25 ശതമാനം നികുതി സ്ലാബിന്റെ പരിധിയാണ് ഒറ്റയടിക്ക് 400 കോടിയായി ഉയർത്തിയത്. ഇതോടെ രാജ്യത്താകെ 93 ശതമാനം കന്പനികളും താഴ്ന്ന നിരക്കിൽ നികുതി നൽകിയാൽ മതിയാകും.
സാധാരണ നികുതിദായകരുടെ ആദായനികുതി സ്ലാബുകളിൽ മാറ്റം ഇല്ലെങ്കിലും സർചാർജിലൂടെ പിന്നാന്പുറത്തുകൂടി നികുതി കൂടുതൽ ഈടാക്കാനും മറന്നില്ല. എന്നാൽ രണ്ടു കോടി രൂപയ്ക്കു മുകളിൽ വ്യക്തിഗത വാർഷിക വരുമാനമുള്ള മുതലാളിമാരിൽ നിന്നു കൂടുതൽ നികുതി ഈടാക്കുന്നുമുണ്ട്. ഇതിലൂടെ മാത്രം 12,000 കോടി രൂപയുനടെ അധികവരുമാനമാണു ധനമന്ത്രി കണ്ടെത്തിയത്. രണ്ടര ലക്ഷത്തിനു മുകളിൽ വാർഷിക വരുമാനമുള്ളവർക്കെല്ലാം മുന്പത്തേതു പോലെ അധികനികുതിയും നാലു ശതമാനം സെസും ബാധകമാകും.
വാക്കിലുള്ളത് പ്രവൃത്തിയിലില്ല
ഗ്രാമങ്ങൾ, പാവപ്പെട്ടവർ, കർഷകർ (ഗാവ്, ഗരീബ് ആൻഡ് കിസാൻ) എന്നീ വിഭാഗങ്ങൾക്കാണു പ്രാമുഖ്യം എന്ന് അടിവരയിടുന്ന ബജറ്റിൽ പക്ഷേ, ഫലത്തിൽ ഈ വിഭാഗങ്ങൾക്ക് സന്തോഷിക്കാൻ അനുകൂല്യങ്ങളോ ഇളവുകളോ ഇല്ലെന്നതു വിരോധാഭാസമാകും. ഗ്രാമങ്ങളിലെ വിവിധ കേന്ദ്രപദ്ധതികൾക്കായി കൂടുതൽ നിക്ഷേപം നടത്തും. ഗ്രാമീണ റോഡ് പദ്ധതിക്കായി 80,250 കോടി നിക്ഷേപമാണു പ്രഖ്യാപിച്ചത്.
രാജ്യത്താകെ 1.95 കോടി പുതിയ വീടുകൾ നിർമിക്കുമെന്നതും നേട്ടമാകും. 2002ൽ എല്ലാവർക്കും വീടെന്നതാണു വാഗ്ദാനം. സ്വന്തം വീട് എന്ന സ്വപനം യാഥാർഥ്യമാക്കാൻ ഇടത്തരക്കാരെ സഹായിക്കുമെന്നതിനെ സ്വാഗതം ചെയ്യാം. മൊത്തം 45 ലക്ഷം രൂപ വരെയുള്ള വീടുകൾക്കായി വായ്പ എടുക്കുന്നവർക്കുള്ള ഒന്നര ലക്ഷം രൂപയുടെ വരെ ആദായനികുതി ഇളവുകൾ തെല്ലൊരു ആശ്വാസമാകും.
കാർഷിക മേഖലയിലെ കടുത്ത പ്രതിസന്ധി മറികടക്കാനും കടക്കെണിയിലായ കർഷകരെയും കർഷകത്തൊഴിലാളികളെയും രക്ഷിക്കാനോ, സഹായിക്കാനോ പദ്ധതികളും പരിപാടികളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചില്ല. സബ്സിഡികൾ കുറയ്ക്കുന്നതല്ലാതെ കൂട്ടിയതുമില്ല. പഴയ സീറോ ബജറ്റ് ഫാമിംഗ് പ്രോൽസാഹിപ്പിക്കുമെന്നതാണു കർഷകർക്കുള്ള വാഗ്ദാനം. ഫലത്തിൽ രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന കർഷകരുടെ ഇപ്പോഴത്തെ ദുരിതങ്ങളും ഗതികേടും തുടരും.
തെക്കിനോട് തെല്ലുമില്ല പ്രിയം
തമിഴ്നാട്ടിൽ ജനിച്ച് ആന്ധ്രയുടെ മരുമകളായി ഡൽഹിയിലെ പ്രഫസറും പിന്നീട് മുഴുസമയ രാഷ്ട്രീയക്കാരിയുമായ നിർമല പക്ഷേ കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് എന്തെങ്കിലും പ്രത്യേക മമതയോ, അനുഭാവമോ കാട്ടിയില്ല. കേരളത്തിന്റെ പൊതു ആവശ്യങ്ങൾ അംഗീകരിച്ചില്ലെന്നു മാത്രമല്ല, റബർ കർഷകർ ഉൾപ്പെടെ പ്രതിസന്ധി നേരിടുന്ന കർഷകർക്കും ആനുകൂല്യങ്ങളൊന്നും പ്രഖ്യാപിച്ചില്ല. പെട്രോൾ, ഡീസൽ വർധനയുടെ അധികഭാരവും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനു മിച്ചം.
കസവു ബോർഡറോടു കൂടിയ മജന്ത സാരിയിലെത്തിയ നിർമലയുടെ ബജറ്റ് പ്രസംഗത്തിലും തമിഴ് ശ്ലോകം ഉൾപ്പെടുത്താൻ മറന്നതുമില്ല. നൂറ്റാണ്ടിലേറെ പഴക്കമുള്ള പാശ്ചാത്യരീതികൾ പാടേ ഉപേക്ഷിക്കാനും ധീരവനിത മടിച്ചില്ല.
ബ്രിട്ടീഷ് കോളോണിയൽ സംസ്കാരത്തിന്റെ തുടർച്ചയെന്നോണം നൂറ്റാണ്ടിലേറെയായി തുടർന്നു വന്ന കീഴ്വഴക്കം അപ്പാടെ മാറ്റിയത് സ്വാഗതാർഹമായി. ബജറ്റ് അവതരണത്തിനായി ധനമന്ത്രിമാർ സാധാരണ കൊണ്ടുവന്നിരുന്ന തുകൽ ബ്രീഫ് കേസ് ഉപേക്ഷിച്ചതാണു നിർമലയെ ശ്രദ്ധേയയാക്കിയത്. ചുവന്ന പട്ടിൽ പൊതിഞ്ഞു ബജറ്റ് പ്രസംഗം പാർലമെന്റിൽ കൊണ്ടുവന്നപ്പോൾ പതിനെട്ടാം നൂറ്റാണ്ടു മുതൽ തുടർന്നിരുന്ന ആചാരത്തിനാണ് അന്ത്യം കുറിച്ചത്.
ചെന്പട്ടിൽ പൊതിഞ്ഞ പാരന്പര്യം
സ്വർണനിറത്തിലുള്ള അശോകചക്രം പതിച്ച ചുവന്ന പട്ടിൽ പൊതിഞ്ഞ ഫോൾഡറിൽ കൊണ്ടുവന്ന "ബഹി ഖാത' (ലെഡ്ജർ) എന്ന ബജറ്റ് രേഖകളും ഭാരത സംസ്കാരത്തിന്റെ പ്രതീകമായി. സന്പത്തിന്റെ ദേവതയെ പൂജിക്കാൻ പുരാതന കാലം മുതൽ കച്ചവടക്കാർ ചുവന്ന പട്ടിൽ പൊതിഞ്ഞു കണക്കുപുസ്തകങ്ങൾ സൂക്ഷിച്ചിരുന്ന രീതിയുടെ പുതിയ ആവിഷ്കാരമായിരുന്നു നിർമലയുടേത്.
1860ൽ ബ്രിട്ടീഷ് സാന്പത്തിക വിദഗ്ധനായ വില്യം ഗ്ലാഡ്സ്റ്റോണാണ് ബ്രിട്ടീഷ് രാജ്ഞിയുടെ മുദ്രയോടെയുള്ള ചുവന്ന ബ്രീഫ്കേസിൽ ബജറ്റ് അവതരണം തുടങ്ങിയത്. 1947ൽ സ്വതന്ത്ര ഇന്ത്യയുടെ ആദ്യബജറ്റ് അവതരിപ്പിച്ച തമിഴ്നാട്ടുകാരനായ ആർ.കെ. ഷണ്മുഖം ചെട്ടിയും ബ്രീഫ് കേസുമായാണെത്തിയത്. പിന്നീട് ജവഹർലാൽ നെഹ്റുവും ഇന്ദിരാഗാന്ധിയും മുതൽ പ്രണാബ് മുഖർജിയും പി. ചിദംബരവും പീയൂഷ് ഗോയലും വരെയുള്ളവർ തുടർന്ന കീഴ്വഴക്കമാണ് നിർമല ഇല്ലാതാക്കിയത്.
നാട്ടുകാരിയായ നിർമലയുടെ പുതിയ നീക്കത്തെ മുൻ ധനമന്ത്രി ചിദംബരം പക്ഷേ തമാശരൂപേണ പരിഹസിച്ചതിലും കഴന്പില്ലാതില്ല. ചുവന്ന പട്ടിൽ പൊതിഞ്ഞ് അന്ധവിശ്വാസം പ്രചരിപ്പിക്കാതെ കോണ്ഗ്രസ് അധികാരത്തിലെത്തിയാൽ ആധുനികതയുടെ ഉത്പന്നമായ ഐപാഡ് പോലുള്ള ഡിജിറ്റൽ രീതിയിലാകും ഇനി ബജറ്റ് അവതരിപ്പിക്കുക എന്നായിരുന്നു ചിദംബരത്തിന്റെ മറുപടി.
ജോർജ് കള്ളിവയലിൽ