Thursday, July 4, 2019 11:11 PM IST
പുതിയ ദേശീയ വിദ്യാഭ്യാസനയ രൂപീകരണത്തിനുവേണ്ടി തയാറാക്കിയിട്ടുള്ള ഡോ. കസ്തൂരിരംഗൻ കരട് റിപ്പോർട്ടിൽ സ്കൂൾ വിദ്യാഭ്യാസത്തിനു നാലു ഘട്ടങ്ങളുള്ള ഒരു പുതിയ ഘടന ശിപാർശ ചെയ്തിട്ടുണ്ട്. അര നൂറ്റാണ്ടിലേറെയായി രാജ്യത്തു നിലനിൽക്കുന്ന 10+2 ഘടനയിൽനിന്നു വ്യത്യസ്തമാണു കരട് റിപ്പോർട്ടിൽ ഉദ്ദേശിച്ചിട്ടുള്ള ഘടന.
പുതിയ ശിപാർശ അനുസരിച്ച് മൂന്നു മുതൽ 18 വരെയുള്ള 13 വർഷമാണ് സ്കൂൾ വിദ്യാഭ്യാസകാലം. ഈ വർഷങ്ങളെ നാലു ഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു. 5+3+3+4 എന്ന ക്രമത്തിലാണു ഘട്ടവിഭജനം നടത്തിയിരിക്കുന്നത്. അതായത്, ആദ്യഘട്ടത്തിൽ അഞ്ചു വർഷം. രണ്ടും മൂന്നും ഘട്ടങ്ങളിൽ മൂന്നു വർഷങ്ങൾ വീതം, അവസാന ഘട്ടത്തിൽ നാലു വർഷം.
അഞ്ചു വർഷങ്ങളുള്ള ആദ്യഘട്ടത്തെ "ഫൗണ്ടേഷൻ സ്റ്റേജ്' എന്നാണു പറയുക. ഈ സ്റ്റേജിൽ മൂന്നു മുതൽ എട്ടുവരെ വയസ് പ്രായമുള്ള കുട്ടികളാണ് ഉൾപ്പെടുക. പ്രീ-പ്രൈമറി വിദ്യാഭ്യാസവും ഒന്ന്, രണ്ട് ക്ലാസുകളും കൂട്ടിച്ചേർത്തുകൊണ്ടുള്ളതാണ് ഈ ഘട്ടം. മൂന്നു വർഷം നീളുന്ന പ്രീ-പ്രൈമറി വിദ്യാഭ്യാസം മൂന്നു വയസിൽ ആരംഭിക്കണം. അതിന്റെ തുടർച്ചയായി ആറ്, ഏഴ് വയസുകളിൽ ഒന്ന്, രണ്ട് ക്ലാസുകളിൽ പഠിക്കുന്നു. അങ്ങനെ ആകെ അഞ്ചു വർഷം ഫൗണ്ടേഷൻ സ്റ്റേജിൽ.
രണ്ടാം ഘട്ടം "പ്രിപ്പറേറ്ററി/ ലേറ്റർ പ്രൈമറി സ്റ്റേജ്' എന്നാണറിയപ്പെടുക. എട്ട്, ഒന്പത്, പത്ത് പ്രായക്കാർക്കുള്ള മൂന്ന്, നാല്, അഞ്ച് ക്ലാസുകളാണ് ഈ സ്റ്റേജിൽ വരിക. അടുത്ത ഘട്ടമായ മിഡിൽ /അപ്പർ പ്രൈമറി സ്റ്റേജിൽ ആറ്, ഏഴ്, എട്ട് ക്ലാസുകൾ വരും. 11, 12, 13 പ്രായത്തിലുള്ള കുട്ടികൾ. അവസാന ഘട്ടം സെക്കൻഡറി/ഹൈസ്റ്റേജ് ആണ്. നാലു വർഷങ്ങൾ ഉള്ള ഈ സ്റ്റേജിൽ 9,10,11,12 ക്ലാസുകൾ ഉൾപ്പെടുന്നു. 14,15,16,17 പ്രായത്തിലുള്ള കുട്ടികൾ. ഇവിടെ സൂചിപ്പിച്ചിരിക്കുന്ന ഘടനാ വിഭജനം നടപ്പിലാക്കിയാൽ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് ഇപ്പോൾ നിലനിൽക്കുന്ന ഘട്ടങ്ങളുമായി ഒത്തുപോകുമോ എന്ന സംശയമുണ്ടാകാം. ഉദാഹരണമായി നമ്മുടെ രീതി അനുസരിച്ച് പ്രീ-പ്രൈമറി സ്കൂളുകളോട് ചേർന്നു ഫൗണ്ടേഷൻ സ്റ്റേജിൽ പറയുന്ന ഒന്ന്, രണ്ട് ക്ലാസുകൾ വരുന്നില്ല. അപ്പോൾ പ്രീ-സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം എന്താണു ചെയ്യുക? പ്രീ-പ്രൈമറി വിഭാഗം കൂടി ഉള്ള ചില വിദ്യാലയങ്ങളും പിടിഎയുടെ ആഭിമുഖ്യത്തിൽ പ്രീ-പ്രൈമറി ക്ലാസുകൾ നടത്തുന്ന ചില വിദ്യാലയങ്ങളും ഉണ്ടെങ്കിലും അത്തരത്തിലുള്ളവയുടെ എണ്ണം വളരെ കുറവാണ്.
ഇതുപോലെ രണ്ടാമത്തെ സ്റ്റേജ് ആയി വരുന്ന പ്രിപ്പറേറ്ററി/ലേറ്റർ പ്രൈമറി സ്റ്റേജിൽ മൂന്ന്, നാല്, അഞ്ച് ക്ലാസുകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ നിലവിലുള്ള സന്പ്രദായം അനുസരിച്ച് എൽപി വിഭാഗത്തിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളാണുള്ളത് (ചില സ്കൂളുകളിൽ അഞ്ചാം ക്ലാസുകൂടി ഉണ്ട്). അതിനാൽ ശിപാർശ ചെയ്തിട്ടുള്ള പ്രിപ്പറേറ്ററി സ്റ്റേജിൽ മൂന്ന്, നാല്, അഞ്ച് ക്ലാസുകൾ ഒരു യൂണിറ്റായിട്ട് എടുത്താൽ നാലാം ക്ലാസ് വരെയുള്ള എൽപി സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് അഞ്ചാം ക്ലാസ് പഠനത്തിന് പ്രശ്നം ഉണ്ടാവില്ലേ? മൂന്നാം ഘട്ടമായി ശിപാർശ ചെയ്യപ്പെട്ടിരിക്കുന്ന മിഡിൽ സ്റ്റേജിലും നാലാം ഘട്ടമായ സെക്കൻഡറി സ്റ്റേജിലും കേരളത്തിലും മറ്റു പല സംസ്ഥാനങ്ങളിലും നിലനിൽക്കുന്ന ഘടനയുമായി ഒത്തുപോകാത്ത പ്രശ്നം വരില്ലേ?
കുട്ടികളുടെ മാനസിക, ബൗദ്ധിക, ശാരീരിക വികാസങ്ങളുടെ അടിസ്ഥാനത്തിൽ ശിപാർശ ചെയ്തിട്ടുള്ള ഈ വിഭജനം മുഖ്യമായും ലക്ഷ്യംവച്ചിരിക്കുന്നത് ബോധനരീതികൾ, പാഠപുസ്തകങ്ങൾ, പഠനസാമഗ്രികൾ, പരീക്ഷാ സന്പ്രദായങ്ങൾ എന്നിങ്ങനെയുള്ള പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ്. ഒരേ ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ ക്ലാസുകളും ഒരേ സ്കൂളിൽ തന്നെയോ ഒരേ കോന്പണ്ടിൽ തന്നെയോ വേണെന്നു പറഞ്ഞിട്ടില്ല. ഒരു ഘട്ടത്തിലെ ഏതാനും വർഷങ്ങൾ ഒരു വിദ്യാലയത്തിലും ബാക്കി ഭാഗങ്ങൾ മറ്റൊരു സ്കൂളിലും ആകുന്നതിൽ കുഴപ്പമില്ല.
ഒന്നിൽ ചേരാൻ കുട്ടികളെ കിട്ടില്ല
എന്നാൽ, മറ്റൊരു പ്രശ്നമുണ്ട്. പ്രീ- സ്കൂൾ പ്രായം ആറു വയസ് ആകുന്പോൾ ഉണ്ടാകുന്ന പ്രശ്നമാണത്. കേരളത്തിലും മറ്റു ചില സംസ്ഥാനങ്ങളിലും നിലവിലുള്ള വ്യവസ്ഥ അനുസരിച്ച് അഞ്ചു വയസു തികയുന്പോൾ കുട്ടികൾ ഒന്നാം ക്ലാസിൽ ചേരുന്നു. എന്നാൽ, പുതിയ ശിപാർശ അനുസരിച്ച് ആറു വയസ് തിയകുന്പോഴേ കുട്ടിക്ക് ഒന്നിൽ ചേരാൻ പ്രായമാകൂ. അതിനാൽ കസ്തൂരിരംഗൻ റിപ്പോർട്ടിൽ ശിപാർശ ചെയ്തിട്ടുള്ള ആറ് വയസ് ഒന്നാം ക്ലാസിൽ ചേരാനുള്ള പ്രായമായി നമ്മളും അംഗീകരിച്ചു നടപ്പിലാക്കേണ്ടി വന്നാൽ നമുക്ക് ഒരു വർഷം ഒന്നാം ക്ലാസിൽ ചേരുവാൻ കുട്ടികളുണ്ടാവില്ല. ആദ്യം ഒന്നാം ക്ലാസിൽ തുടങ്ങുന്ന ഈ പ്രശ്നം അടുത്ത വർഷം രണ്ടാം ക്ലാസിലേക്കും പടിപടിയായി നമ്മുടെ വിദ്യാഭ്യാസത്തിന്റെ എല്ലാ മേഖലകളിലേക്കും എത്തിച്ചേരുകയും ചെയ്യും. അതിനാൽ അത് സജീവ ചർച്ചയ്ക്കു വിഷയമാക്കേണ്ട ഒരു പ്രശ്നമാണ്.
വ്യത്യസ്ത പ്രായത്തിൽ കുട്ടികൾക്കുണ്ടാകുന്ന വളർച്ചയുടെയും വികാസത്തിന്റെയും പ്രത്യേകതകളും അവരുടെ സ്വഭാവത്തിന്റെ സവിശേഷതകളും കണക്കിലെടുത്തു നിർണയിച്ചിട്ടുള്ള നാലു ഘട്ടങ്ങളിൽ ഓരോന്നിലെയും ബോധന രീതികൾ, പാഠപുസ്തകങ്ങൾ, പരീക്ഷാസന്പ്രദായങ്ങൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. ഒരു വ്യക്തിയുടെ ബുദ്ധിവികാസത്തിന്റെ 85 ശതമാനവും ഉണ്ടാകുന്നത് ആറു വയസിനു മുന്പാണ്. അതിനാൽ ഫൗണ്ടേഷൻ സ്റ്റേജിലെ വിദ്യാഭ്യാസത്തിന് വളരെയേറെ ശ്രദ്ധ നൽകണം എന്ന് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.
ഈ ഘട്ടത്തിൽ അക്ഷരജ്ഞാനവും അക്കജ്ഞാനവും കളിരീതികളിലൂടെ കുട്ടികളിൽ വളർത്തിയെടുക്കണം. മാതൃഭാഷയിലൂടെയും മറ്റു ഭാഷകളിലൂടെയും ആശയ വിനിമയം നടത്താനുള്ള ശേഷി പരിപോഷിപ്പിക്കണം. ചിത്രം വരയ്ക്കുന്നതിനും ചായമടിക്കുന്നതിനും ടീം വർക്കുകളിൽ താൽപര്യപൂർവം പങ്കെടുക്കുന്നതിനും, അതുപോലെയുള്ള കാര്യങ്ങൾക്കും ധാരാളം അവസരങ്ങൾ ഉണ്ടാവണം. കേരളത്തെ സംബന്ധിച്ചിടത്തോളം പ്രീ-സ്കൂളുകളിലും പ്രൈമറി ക്ലാസുകളിലും കളിരീതിക്കു പ്രാധാന്യം നൽകിക്കൊണ്ടുള്ള ബോധനരീതികളും പാഠപുസ്തകങ്ങളും പരീക്ഷാരീതികളുമാണ് വർഷങ്ങളായി നിലനിൽക്കുകയും ചെയ്യുന്നത്.
കുട്ടികളുടെ വൈജ്ഞാനിക വികാസംല
ഫൗണ്ടേഷൻ സ്റ്റേജിലുള്ള കുട്ടികളുടെ ഭാഷാപഠനത്തെക്കുറിച്ചും റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. മൂന്നു വയസുവരെയും മൂന്നു മുതൽ എട്ടുവയസുവരെയും ഉള്ളവർക്കാണ് ഏറ്റവും എളുപ്പത്തിൽ ഭാഷ പഠിക്കാൻ കഴിയുന്നത്. കുഞ്ഞുങ്ങളുടെ വൈജ്ഞാനിക വികാസത്തിൽ ഭാഷാ പഠനത്തിന് വളരെ പ്രാധാന്യമുണ്ടുതാനും. അതിനാൽ ഫൗണ്ടേഷൻ സ്റ്റേജിലുള്ള കുട്ടികളിൽ ബഹുഭാഷാ നൈപുണ്യങ്ങൾ വളർത്തിയെടുക്കണം എന്ന് റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്. (പേജ് 49, പി 11 ബി) എന്നാൽ ഈ നിർദേശം ശിശു മനഃശാസ്ത്രത്തിനു ചേർന്നതല്ല. കുട്ടികളിൽ സർഗാത്മകത, സ്വതന്ത്രചിന്ത, കണ്ടുപിടിത്ത വാസന തുടങ്ങിയ നല്ല ഗുണങ്ങൾ ഉണ്ടാക്കുന്നതിനും വികസിക്കുന്നതിനും ഈ പ്രായത്തിൽ ബഹുഭാഷാ പഠനത്തിന് ശ്രമിക്കാതിരിക്കുന്നതായിരിക്കും കൂടുതൽ ഉത്തമം.
വെള്ളത്തിൽ വരയ്ക്കുന്ന ഫലംല
കുട്ടികളുടെ മാനസിക, ശാരീരിക വികാസങ്ങളുടെ അടിസ്ഥാനത്തിൽ ശിപാർശ ചെയ്യപ്പെട്ടിരിക്കുന്ന ഘട്ടവികസനം, പിയാഷേയെപ്പോലുള്ള മനഃ ശാസ്ത്രജ്ഞർ നടത്തിയിട്ടുള്ള വിഭജനവുമായി ഒത്തുപോകുന്നില്ല. മാത്രവുമല്ല ഭൗതിക സൗകര്യങ്ങൾ പരിഗണിക്കാതെ പാഠ്യപദ്ധതി മുഖ്യമായി എടുത്തുകൊണ്ടു നിർദേശിക്കുന്ന ഈ വിഭജനം കൊണ്ട് വെള്ളത്തിൽ വരയ്ക്കുന്ന ഫലമേ ഉണ്ടാവുകയുള്ളൂ.
ഈ വിഭജനം കൊണ്ട് ദൂരവ്യാപകമായ ചില ദൂഷ്യങ്ങൾ ഉണ്ടായെന്നും വരാം; ഒരേ ഘട്ടത്തിലുള്ള പഠനം (ഉദാ: പ്രീപ്രൈമറിയും ഒന്ന്, രണ്ട് ക്ലാസുകളിലും) വ്യത്യസ്ത സ്കൂളുകളിൽ നടത്താൻ കഴിയുമെങ്കിലും പ്രീ-സ്കൂൾ മുതൽ സെക്കൻഡറി വരെയുള്ള (മൂന്ന് മുതൽ 18 വയസ് വരെ) വിദ്യാഭ്യാസം ഒരേ കോന്പൗണ്ടിൽ എല്ലാവിധ സൗകര്യങ്ങളോടുംകൂടി ചിട്ടയായി ക്രമീകരിച്ചിട്ടുള്ള ഹൈടെക് കെട്ടിടസമുച്ചയങ്ങളിൽ നടത്താൻ കഴിഞ്ഞാൽ അത് കൂടുതൽ ആകർഷണീയവും ഫലപ്രദവുമായിരിക്കും. പക്ഷേ, രാജ്യത്ത് ഇപ്പോൾ നിലവിലുള്ള ഗവൺമെന്റ് എയ്ഡഡ് വിദ്യാലയങ്ങളിൽ ഇപ്പറഞ്ഞ സൗകര്യങ്ങളും സംവിധാനങ്ങളും ക്രമീകരിക്കുക സാധ്യമായിരിക്കില്ല.
ഇങ്ങനെയുള്ള ഒരു സാഹചര്യത്തിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടി പ്രീ-സ്കൂളിൽ തുടങ്ങി സെക്കൻഡറി വിദ്യാഭ്യാസം വരെ പൂർത്തിയാക്കാൻ പറ്റുന്ന സ്ഥാപനങ്ങൾ വൻകിട കോർപറേറ്റുകൾ തുടങ്ങിയെന്നു വരാം. അങ്ങനെ ഉണ്ടായാൽ സംരംഭകർക്ക് വലിയ ലാഭം ഉണ്ടാക്കാൻ കഴിയും. ഉന്നതരുടെ കുട്ടികൾ മാത്രം അവിടെ പഠിക്കുകയും ചെയ്യും. അതോടെ സാധാരണക്കാരുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം അസാധാരണമാംവിധം പിന്നോട്ടു പോകുകയും ചെയ്യും.
ഖാദർ കമ്മീഷൻ റിപ്പോർട്ടിനുള്ള തിടുക്കംല
കേന്ദ്രസർക്കാർ പുതിയ വിദ്യാഭ്യാസ നയം ദേശീയ തലത്തിൽ നടപ്പാക്കാനിരിക്കെ കേരളത്തിൽ ഖാദർ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് ഘടനാപരമായ ഒരു മാറ്റം ധൃതിപിടിച്ചു നടപ്പിലാക്കേണ്ട ആവശ്യം ഇല്ലായിരുന്നു; പ്രത്യേകിച്ച് റിപ്പോർട്ടിന്റെ പൂർണ രൂപം പോലും പുറത്തിറങ്ങുന്നതിനു മുന്പായി. ഈ പരിഷ്കാരത്തിലൂടെ 12-ാം ക്ലാസുവരെയുള്ള എല്ലാ വിദ്യാഭ്യാസവും (സ്കൂൾ വിദ്യാഭ്യാസം, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി) ഏകോപനത്തിലൂടെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്നതാണല്ലോ ഉദ്ദേശിക്കുന്നത്.
വകുപ്പുകളുടെ ഏകോപനത്തിലൂടെ ഒരു കുടക്കീഴിലാക്കുന്നതുകൊണ്ട് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുള്ള ദൂഷ്യങ്ങളിൽ കാര്യമായ പരിഹാരം ഉണ്ടാകാനിടയില്ല. മാത്രവുമല്ല ഒരു സ്ഥാപനത്തിൽ ഒരു പ്രിൻസിപ്പലും അദ്ദേഹത്തിന്റെ കീഴിൽ, ഇതുവരെ ഹൈസ്കൂൾ എച്ച്എം ആയി സ്വതന്ത്രമായി ജോലി ചെയ്തിരുന്ന, മറ്റൊരാൾ വൈസ് പ്രിൻസിപ്പലുമായി വരുന്പോൾ പുതിയ കുറച്ചു പ്രശ്നങ്ങൾകൂടി ഉണ്ടാവുകയും ചെയ്തേക്കാം.
മൂന്നു ഡയറക്ടറേറ്റുകളെയും സംയോജിപ്പിച്ച് സ്കൂൾ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്ഥാപിക്കുന്പോൾ അതിന്റെ ഡയറക്ടറായി സീനിയറായ ഒരു ഐഎഎസ് ഓഫീസറെയോ സ്കൂൾ വിദ്യാഭ്യാസത്തിൽ പ്രാവീണ്യമുള്ള ഒരു അക്കാദമിക വിദഗ്ധനെയോ നിയമിക്കുന്നതാണ് അഭികാമ്യം എന്നു ഖാദർ കമ്മീഷൻ റിപ്പോർട്ടിൽ ശിപാർശ ചെയ്തിട്ടുണ്ട്. (പേജ് 1. ii) എന്നാൽ ആരാണ് അക്കാദമിക വിദഗ്ധൻ എന്ന കാര്യത്തിൽ വ്യക്തതയില്ല. ചിലരെ രക്ഷിക്കാനും ചിലരെ ശിക്ഷിക്കാനും പറ്റുന്ന വിധത്തിൽ അയവുള്ള ഒരു പദമാണിത്.
റവ. ഡോ. ജോൺസൺ ഒറോപ്ലാക്കൽ, ഡോ. കുര്യൻ ചെറുശേരി
(റവ. ഡോ. ജോൺസൺ ഒറോപ്ലാക്കൽ തൊടുപുഴ മൈലക്കൊമ്പ് സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ വൈസ് പ്രിൻസിപ്പലും ഡോ. കുര്യൻ ചെറുശേരി അവിടെ അസോസിയേറ്റ് പ്രഫസറുമാണ്)