Monday, July 1, 2019 11:37 PM IST
സംസ്ഥാന പര്യടനം / സി.കെ. കുര്യാച്ചൻ
കൊടുംവരൾച്ചയിൽനിന്നു കരകയറാനാവാതെ ഉഴലുകയാണ് ചെന്നൈ നഗരവും തമിഴ്നാടും. ഏഴു പതിറ്റാണ്ടിനിടയിലെ കടുത്ത വരൾച്ചയാണു ചെന്നൈ നഗരത്തിൽ അനുഭവപ്പെടുന്നത്. ഏഴു മാസത്തോളമായി കാര്യമായ മഴ ലഭിച്ചിട്ടില്ല. സംസ്ഥാനത്തെ 32 ജില്ലകളിൽ 24 എണ്ണവും വരൾച്ചബാധിതമായി പ്രഖ്യാപിച്ചുകഴിഞ്ഞു. കൂടുതൽ കടൽവെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യാനാണ് ഇപ്പോൾ സർക്കാർ ശ്രമിക്കുന്നത്. നിലവിലുള്ള പ്ലാന്റുകളുടെ ശേഷി കൂട്ടുകയും പുതിയ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
പ്രധാന ജലസ്രോതസായ നാലു ജലസംഭരണികൾ വറ്റിവരണ്ടതാണു ചെന്നൈ നഗരത്തെ ഗുരുതരമായി ബാധിച്ചത്. നഗരത്തിലെ പൈപ്പ്വെള്ളം വിതരണവും സ്വകാര്യ ടാങ്കറുകൾ വഴിയുള്ള ജലവിതരണവും ഗണ്യമായി കുറഞ്ഞു. മിക്ക ഐടി കമ്പനികളും നിരവധി ഹോട്ടലുകളും അടച്ചിട്ടിരിക്കുകയാണ്. സ്കൂളുകളുടെ പ്രവർത്തനസമയം മിക്കയിടത്തും പുനഃക്രമീകരിച്ചു. കുടിവെള്ളത്തനുവേണ്ടി മണിക്കൂറുകൾ കാത്തുകിടക്കേണ്ടി വന്നതോടെ ജനജീവിതം താറുമാറായി. പലർക്കും ജോലിക്കുപോകാൻ കഴിയുന്നില്ല. ടാങ്കർ വെള്ളത്തിന്റെ വില അനിയന്ത്രിതമായി കൂടി. പ്രതിസന്ധി താങ്ങാനാവാതെ നഗരം വിട്ടു പോയവരും നിരവധിയാണ്. കടുത്ത വരൾച്ചയിൽ സംസ്ഥാനത്തിന്റെ കാർഷികമേഖലയും തകർന്നടിയുകയാണ്.
രാജ്യത്തെ ആറാമത്തെ വലിയ നഗരമായ ചെന്നൈയിൽ 79 ലക്ഷത്തോളം ജനങ്ങളുണ്ടെന്നാണു കണക്ക്. കൂവം, അഡയാർ, കൊസത്തലയാർ എന്നീ നദികളാൽ അനുഗ്രഹീതമാണു ചെന്നൈ. എന്നിട്ടും ഇപ്പോൾ ദാഹജലത്തിനായി നെട്ടോട്ടമാണ്. 47 ശതമാനം ജലആവശ്യവും നിറവേറ്റിയിരുന്ന കുഴൽക്കിണറുകൾ വ്യാപകമായി വറ്റിയതാണു പ്രതിസന്ധി രൂക്ഷമാക്കിയത്.
വറ്റിവരണ്ട് തടാകങ്ങൾ
പൂണ്ടി, ചെമ്പരമ്പാക്കം, പുഴൽ, ചോഴാവരം തടാകങ്ങളാണ് പ്രധാനമായും ചെന്നൈ നഗരത്തിനു കുടിവെള്ളം നൽകുന്നത്. ജൂൺ ആദ്യംതന്നെ ഇവയെല്ലാം വറ്റിവരണ്ടു. നഗരത്തിലെ പത്തു ശതമാനത്തോളം വീടുകളിൽമാത്രമാണ് പൈപ്പ് വെള്ളം വിതരണമുള്ളത്. ബാക്കിയുള്ളവർ കുഴൽക്കിണറുകളും ടാങ്കർ വെള്ളവുമാണ് ആശ്രയിക്കുന്നത്. 13,000 ദശലക്ഷം ലിറ്റർ വെള്ളമാണ് നഗരത്തിന് ഒരു ദിവസം വേണ്ടത്. വരൾച്ച തുടങ്ങിയതോടെ 830 ദശലക്ഷം ലിറ്റർ എന്ന തോതിലേക്ക് വിതരണം ചുരുങ്ങി. പിന്നീട് 500 ദശലക്ഷം ലിറ്റർ മാത്രമാണ് ലഭ്യമായത്. ഇതോടെയാണു നഗരജീവിതം വഴിമുട്ടിയത്.
നഗരം വളർന്നതിനനുസരിച്ച് ജലലഭ്യത കൂട്ടാനുള്ള മാർഗങ്ങളൊന്നും സ്വീകരിച്ചില്ല എന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്നാണു വിലയിരുത്തുന്നത്. ചെന്നൈ നഗരവും കാഞ്ചീപുരം, തിരുവള്ളൂർ എന്നീ സമീപ ജില്ലകളും ചേർന്ന് തടാക ജില്ലകൾ എന്നാണ് അറിയപ്പെടുന്നത്. ഈ മേഖലയിലെ സമൃദ്ധമായ ജലസ്രോതസുകളാണ് ഈ പേരിനാധാരം. തടാകങ്ങളും കുളങ്ങളുമെല്ലാമായി ആറായിരത്തോളം ജലസ്രോതസുകളാണ് ഈ മേഖലയിൽ ഉണ്ടായിരുന്നത്. എന്നാൽ, നിലവിൽ 3,896 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്. അവതന്നെ കൈയേറ്റവും നികത്തലുംവഴിയായി വിസ്തൃതി കുറഞ്ഞ് ശോഷിച്ചിരിക്കുന്നു.
ചെന്നൈ നഗരത്തിൽമാത്രം അടുത്തകാലത്ത് 150 ജലസ്രോതസുകൾ എങ്കിലും നശിച്ചിരിക്കുന്നുവെന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. ഒരു പതിറ്റാണ്ടിനിടെ നഗരത്തിലെ 33 ശതമാനം ജല സ്രോതസുകൾ കൈയേറ്റത്തിനും മറ്റും ഇരയായി ഇല്ലാതായെന്നാണ് അണ്ണാ സർവകലാശാലയുടെ പഠനത്തിൽ കണ്ടെത്തിയത്.
വരുത്തിവച്ച വിന
ചെന്നൈ നഗരവികസനം എല്ലാ സർക്കാരുകളുടേയും മുൻഗണനയാണ്. ചെന്നൈയെ ഐടി നഗരമാക്കി മാറ്റാൻ ശതകോടികൾ ഒഴുക്കുകയും ചെയ്തു. ഐടി കമ്പനികളെ ആകർഷിക്കാൻ ഇടനാഴികളും കെട്ടിടസമുച്ചയങ്ങളും ഒരുക്കിക്കൊടുത്തു. ഐടി കമ്പനികൾ കൂട്ടത്തോടെയെത്തിയതോടെ നഗരത്തിലേക്കുള്ള കുടിയേറ്റം പതിന്മടങ്ങ് വർധിച്ചു. 150 വൻകിട കെട്ടിടസമുച്ചയങ്ങളിലായി 650 കമ്പനികളാണ് ഐടി ഇടനാഴിയിൽ പ്രവർത്തിക്കുന്നത്. 3.2 ലക്ഷം പേർ ജോലിക്കാരായുമുണ്ട്. ഇതോടെ റിയൽ എസ്റ്റേറ്റ് മേഖല കുതിച്ചുചാട്ടത്തിലായി. റിയൽ എസ്റ്റേറ്റ് മേഖലയുടെ വികാസം എല്ലാ സർക്കാരുകളുടേയും ഇഷ്ടവിഷയവുമായിരുന്നു.
ഭവനനിർമാണം പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർതന്നെ തണ്ണീർത്തടങ്ങൾ നികത്തുന്നതിന് ഒത്താശചെയ്തു. ഫ്ലാറ്റ് സമുച്ചയങ്ങളുടെ എണ്ണം അനിയന്ത്രിതമായി കൂടി. എന്നാൽ, ഇതിനെല്ലാം ആവശ്യമായ വെള്ളം എവിടെനിന്നു കിട്ടുമെന്നുമാത്രം ആരും ചിന്തിച്ചില്ല. 12.5 ലക്ഷത്തോളം തദ്ദേശവാസികളും ഈ മേഖലയിലുണ്ട്. ഐടി കമ്പനികളിലേക്കും ഫ്ലാറ്റുകളിലേക്കും പൈപ്പ് വെള്ളമില്ല. കുഴൽക്കിണറുകളും പെട്ടന്നുതന്നെ ഉപയോഗശൂന്യമായി. ചെളിയും ഉപ്പും സോപ്പുമൊക്കെ കലർന്ന മലിനജലമാണ് മിക്ക കുഴൽക്കിണറുകളിലും. അതിനാൽ ടാങ്കർ വെള്ളമാണ് ഇവരുടെ പ്രധാന ആശ്രയം. സമീപ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽനിന്നും മറ്റുമാണ് ടാങ്കർ ലോബി വെള്ളമെത്തിക്കുന്നത്.
ഐടി ഇടനാഴിയിൽ മാത്രം മൂന്നു കോടി ലിറ്റർ വെള്ളമാണ് ദിവസവും വേണ്ടത്. 24,000 ലിറ്റർ ശേഷിയുള്ള എഴുന്നൂറോളം സ്വകാര്യ ടാങ്കറുകളാണ് ഈ വെള്ളമെത്തിക്കുന്നത്. കൂടാതെ 48,000 ലിറ്റർ ശേഷിയുള്ള ഒരു ഡസനിലേറെ 14 വീലുകളുള്ള ട്രക്കുകളും വൻകിട കമ്പനികൾക്കു വേണ്ടി വെള്ളമെത്തിച്ചു. ഇവർക്ക് വെള്ളം വിറ്റ് കർഷകർ തങ്ങളുടെ കൃഷിയിടങ്ങളെ മരുഭൂമിയാക്കി. താഴ്ന്നുകൊണ്ടിരുന്ന ഭൂഗർഭജലം കുഴൽക്കിണറുകളുടെ ആഴംകൂട്ടി ചൂഷണം ചെയ്തു.
ഒടുവിൽ തുള്ളിപോലും കിട്ടാതായപ്പോഴാണു നിലവിളി ഉയരുന്നത്. സ്വകാര്യ ടാങ്കർ ലോബിയെ നിയന്ത്രിക്കാൻ ഒരിക്കൽ ഹൈക്കോടതി ഇടപെട്ടു. എന്നാൽ, സമരംനടത്തി കോടതിയേയും അവർ മുട്ടുകുത്തിച്ചു. ഇപ്പോഴും അവർക്കു ചാകരയാണ്. വെള്ളത്തിന്റെ വില മൂന്നിരട്ടിയോളം കൂട്ടിയാണു ചൂഷണം തുടരുന്നത്.
വേണ്ടത് മഴക്കൊയ്ത്തും ജലസംരക്ഷണവും
2015ൽ നാനൂറിലധികം പേരുടെ ജീവനെടുത്ത മഹാപ്രളയത്തിനുശേഷമുണ്ടായ വരൾച്ച മുൻകൂട്ടിക്കണ്ട് പ്രതിരോധിക്കുന്നതിൽ സംസ്ഥാന സർക്കാർ തീർത്തും പരാജയപ്പെട്ടിരിക്കുന്നു. ചതുരശ്ര കിലോമീറ്ററിൽ 26,553 പേർ തിങ്ങിപ്പാർക്കുന്ന ചെന്നൈ നഗരത്തിൽ ജലക്ഷാമം പരിഹരിക്കുന്നതിന് ഫലപ്രദമായ മാർഗങ്ങൾ സ്വീകരിക്കുന്നതിനേക്കുറിച്ച് ഇപ്പോൾപ്പോലും സർക്കാർ ആത്മാർഥമായി ചിന്തിക്കുന്നില്ലെന്നതാണ് ഖേദകരം. കടൽവെള്ളം ശുദ്ധീകരിച്ച് പരിഹാരമുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ, ചെലവേറിയതും ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്നതുമാണ് ഈ മാർഗമെന്ന് ആരോപണം ഉയരുന്നുണ്ട്.
പെയ്യുന്ന മഴവെള്ളം സംഭരിച്ചും ജലഉപയോഗം പരിമിതപ്പെടുത്തിയും മലിനജലം സംസ്കരിച്ച് ഉപയോഗിച്ചും ജലക്ഷാമം പരിഹരിക്കുന്നതാണ് ഫലപ്രദമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മൂന്നു ലക്ഷം കോടി ക്യുബിക് മീറ്റർ വെള്ളമാണ് പ്രതിവർഷം ഇന്ത്യക്ക് ആവശ്യമുള്ളത്. എന്നാൽ, രാജ്യത്ത് വർഷം ശരാശരി നാല് ലക്ഷം കോടി ക്യുബിക് മീറ്റർ വെള്ളമാണ് മഴയിലൂടെ ലഭിക്കുന്നത്. എന്നാൽ ഇന്ത്യ സംഭരിക്കുന്നതാകട്ടെ കേവലം എട്ട് ശതമാനം മഴവെള്ളം മാത്രമാണ്. ലോകത്ത് ഏറ്റവും കുറവ് മഴവെള്ളം സംഭരിക്കുന്ന രാജ്യം ഇന്ത്യയാണ്.
ചെന്നൈയിൽത്തന്നെ വർഷം ശരാശരി 1400 മില്ലിമീറ്റർ മഴ പെയ്യുന്നുണ്ട്. ഇതു സംഭരിച്ചാൽ ആവശ്യത്തിനു വെള്ളമായി. 2011ലെ വരൾച്ചയെത്തുടർന്ന് കെട്ടിടങ്ങൾക്ക് മഴവെള്ളസംഭരണി നിർബന്ധമാക്കിക്കൊണ്ട് ജയലളിത സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ, ഇതു ഫലപ്രദമായി നടപ്പാക്കാനായില്ല. സർക്കാർ കെട്ടിടങ്ങളിൽനിന്നുപോലും മഴവെള്ളം സംഭരിക്കപ്പെടുന്നില്ല. നഗരത്തിൽ പെയ്യുന്ന മഴയെല്ലാം ചുരുങ്ങിയസമയംകൊണ്ട് കടലിലെത്തുകയാണ്.
ഉപയോഗിച്ച വെള്ളം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കുന്ന കാര്യത്തിലും ഇന്ത്യ ഏറെ പിന്നിലാണ്. രാജ്യത്ത് ഉപയോഗിക്കപ്പെടുന്ന വെള്ളത്തിന്റെ 85 ശതമാനവും മലിനജലമായി ഒഴുക്കിക്കളയുകയാണ്. ഇവ ശുദ്ധജല സ്രോതസുകളെയടക്കം മലിനമാക്കുകയും ചെയ്യുന്നു. മരുഭൂമേഖലയിലുള്ള ഇസ്രായേൽ ഇക്കര്യത്തിൽ കാട്ടുന്ന ശുഷ്കാന്തി പഠനവിധേയമാക്കേണ്ടതാണ്.
അവിടെ ഉപയോഗിക്കപ്പെടുന്ന വെള്ളം മുഴുവൻ ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കുന്നു. ഇതിൽ 94 ശതമാനവും വീടുകളിലേക്കുതന്നെ ഉപയോഗത്തിനു നൽകുന്നു.
ഇസ്രയേലിലെ പകുതിയോളം കൃഷിയും ഇത്തരത്തിലുള്ള വെള്ളമുപയോഗിച്ചാണു നടത്തുന്നത്. ചെന്നൈയിൽ ഇത്തരത്തിലുള്ള പ്ലാന്റുകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, കേവലം 15 ശതമാനം വെള്ളം മാത്രമാണ് ശുദ്ധീകരിക്കുന്നത്. അടിയന്തരമായി ഈ സംവിധാനം കൂടുതൽ വർധിപ്പിക്കുകയാണു വേണ്ടത്.
കാർഷിക മേഖലയിലും ജലസംരക്ഷണപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണം. ഇന്ത്യയിൽ ഒരു കിലോഗ്രാം നെല്ല് ഉത്പാദിപ്പിക്കുന്നതിന് 5,600 ലിറ്റർ വെള്ളം ഉപയോഗിക്കുമ്പോൾ ചൈനയിൽ 350 ലിറ്റർ വെള്ളം മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. എന്നാൽ, കാർഷിക മേഖലയിൽ ജലസംരക്ഷണം നടത്താൻ ചെലവേറെയാണ്. കർഷകരെ ബോധവത്കരിച്ച് ജലസംരക്ഷണപ്രവർത്തനങ്ങളിൽ പങ്കാളികളാക്കണം. ജലസാക്ഷരത പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിക്കേണ്ടതിന്റെ പ്രാധാന്യം അരക്കിട്ടുറപ്പിക്കുന്നതാണ് രാജ്യം നേരിടുന്ന വരൾച്ച. ജലശക്തി മന്ത്രാലയം ഇക്കാര്യത്തിൽ ഫലപ്രദമായി പ്രവർത്തിക്കുമെന്നു പ്രത്യാശിക്കാം.
ചെന്നൈ ഒറ്റപ്പെട്ടതല്ല
ഇന്ത്യൻ കാലാവസ്ഥ വകുപ്പ് ജനുവരി 16ന് പുറത്തുവിട്ട റിപ്പോർട്ട്പ്രകാരം കഴിഞ്ഞ വർഷം ഒക്ടോബർ-ഡിസംബർ കാലയളവിലെ വടക്കുകിഴക്കൻ മൺസൂൺ 1901 നുശേഷമുള്ള ഏറ്റവും കുറഞ്ഞ തോതിലായിരുന്നു. 56 ശതമാനം മഴ മാത്രമാണ് കിട്ടിയത്. ഗാന്ധിനഗർ ഐഐടിയുടെ നേതൃത്വത്തിലുള്ള സൗത്ത് ഏഷ്യ വരൾച്ചാ പഠനമനുസരിച്ച് ഇന്ത്യയിലെ 44 ശതമാനം പ്രദേശങ്ങളും വരൾച്ചബാധിതമാണ്. 17 ശതമാനം പ്രദേശം അതീവഗുരുതര സ്ഥിതിയാണ് നേരിടുന്നത്.
നിതി ആയോഗിന്റെ പഠനമനുസരിച്ച് അടുത്ത വർഷമാകുമ്പോഴേക്കും രാജ്യത്തെ 21 നഗരങ്ങൾ കടുത്ത ജലക്ഷാമത്തിന്റെ പിടിയിലമരും. കഴിഞ്ഞവർഷമാണ് നിതി ആയോഗ് ഈ മുന്നറിയിപ്പ് നൽകിയത്. ജലസംരക്ഷണപ്രവർത്തനങ്ങൾക്ക് അതീവ മുൻഗണന നൽകണമെന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. ഇതേത്തുടർന്നാണ് പുതിയ സർക്കാർ ജലശക്തി വകുപ്പിന് രൂപം നൽകിയിരിക്കുന്നത്. ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ കാലവർഷത്തിലും വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂൺ 26 വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ 36 കാലാവസ്ഥ സബ്ഡിവിഷനുകളിൽ 31 ഇടത്തും മഴക്കുറവ് അനുഭവപ്പെടുന്നു. കേന്ദ്ര ജല കമ്മീഷന്റെ കണക്കനുസരിച്ച് രാജ്യത്തെ 91 അണക്കെട്ടുകളിൽ അവയുടെ ശേഷിയുടെ 17 ശതമാനം വെള്ളം മാത്രമാണ് നിലവിലുള്ളത്.
മഹാരാഷ്ട്രയിലെ 358 താലൂക്കുകളിൽ 151 താലൂക്കുകളിലെ 28,542 വില്ലേജുകൾ വരൾച്ചാബാധിതമാണ്. സംസ്ഥാനത്തിന്റെ 42 ശതമാനം പ്രദേശമാണിത്. മഹാരാഷ്ട്രയിലെ അണക്കെട്ടുകളിൽ അവശേഷിക്കുന്നത് 5.96 ശതമാനം വെള്ളം മാത്രമാണ്. കർണാടകയിലെ 24 ജില്ലകളിലായി 100 താലൂക്കുകളാണ് വരൾച്ചാബാധിതമായി പ്രഖ്യാപിച്ചിരിക്കുന്നത്. ജാർഖണ്ഡ് സർക്കാർ 18 ജില്ലകളിലെ 126 താലൂക്കുകളെയും വരൾച്ചാബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട്.