പുരാതന കച്ചിലെ കക്കകൾ പറയുന്നത്
Friday, June 6, 2025 11:57 PM IST
ഗുജറാത്തിലെ കച്ചിൽ ഹാരപ്പൻ കാലത്തിനും മുന്പുള്ള ജനവാസകേന്ദ്രം കണ്ടെത്തിയ വാർത്ത നരവംശ-പുരാവസ്തു ശാസ്ത്രമേഖലയിലെ നാഴികക്കല്ലായി. ഹാരപ്പൻ കാലത്തിനും അയ്യായിരം വർഷംമുന്പ് ഇവിടെ സമൂഹമായി മനുഷ്യൻ താമസിച്ചിരുന്നു എന്നാണ് ഗാന്ധിനഗർ ഐഐടിയിലെ ഗവേഷകർ തെളിയിച്ചത്.
ഹാരപ്പൻ കാലത്താണ് കച്ച് മേഖലയിലെ നാഗരികത തുടങ്ങിയതെന്ന ധാരണയാണ് ഇതോടെ തകിടംമറിഞ്ഞത്. ഹാരപ്പൻ നാഗരികതയായ ധോലാവീരയ്ക്കു സമീപം ഖാദിറിൽനിന്നു ലഭിച്ച കക്കത്തോടുകളുടെ ശേഖരം പരിശോധിച്ചാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. കണ്ടൽക്കാടുകളിൽ ജീവിച്ചിരുന്ന ഹണ്ടർ-ഗാതറർ വിഭാഗത്തിൽപ്പെട്ട ജനസമൂഹം കക്കകൾപോലുള്ള സമുദ്രവിഭവങ്ങളെയാണ് ആശ്രയിച്ചിരുന്നത്.
അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലാണ് ഖനനം ചെയ്തെടുത്ത തെളിവുകൾ ശാസ്ത്രീയമായി പരിശോധിച്ചത്. ആക്സലറേറ്റർ മാസ് സ്പെക്ട്രോമെട്രി എന്ന സംവിധാനമുപയോഗിച്ച് ലഭിച്ച വസ്തുക്കളുടെ കാലനിർണയം നടത്തി.
ഇന്ത്യയുടെ ചരിത്രം ആരംഭിക്കുന്നത് ഹാരപ്പൻ സംസ്കാരം എന്നും അറിയപ്പെടുന്ന സിന്ധു നദീതട സംസ്കാരത്തിന്റെ ആവിർഭാവത്തോടെയാണ്. ഏകദേശം 2,500 ബിസിയിൽ, ദക്ഷിണേഷ്യയുടെ പടിഞ്ഞാറൻ ഭാഗത്ത്, ആധുനിക പാക്കിസ്ഥാനിലും പശ്ചിമ ഇന്ത്യയിലുമായി ഇത് അഭിവൃദ്ധി പ്രാപിച്ചു. ഈജിപ്ത്, മെസൊപ്പൊട്ടാമിയ, ഇന്ത്യ, ചൈന എന്നീ നാല് പുരാതന നാഗരികതകളിൽ ഏറ്റവും വലുത് സിന്ധുനദീതടത്തിലായിരുന്നു.
1920കളിൽ ഇന്ത്യൻ പുരാവസ്തു വകുപ്പ് സിന്ധുനദീതടത്തിൽ നടത്തിയ ഖനനത്തിൽ മോഹൻജദാരോ, ഹാരപ്പ എന്നീ രണ്ട് പഴയ നഗരങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി.1924ൽ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറൽ ആയിരുന്ന ജോൺ മാർഷൽ, സിന്ധുനദീതടത്തിൽ ഒരു പുതിയ നാഗരികത കണ്ടെത്തിയതായി ലോകത്തോടു പ്രഖ്യാപിച്ചു. നാഗരികതയുടെ ആദ്യകാല കളിത്തൊട്ടിലുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന സിന്ധുനദീതട സംസ്കാരത്തെ അക്കാദമിക് സമൂഹവും ചരിത്രപ്രേമികളും ഒരുപോലെ പിന്തുടർന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് പുരാതന ഹാരപ്പ നഗരം അഭിവൃദ്ധി പ്രാപിച്ച നിരവധി സ്ഥലങ്ങളിൽ നടത്തിയ ഖനനങ്ങൾ നാഗരികതയുടെ രഹസ്യങ്ങൾ അനാവരണം ചെയ്യുന്നത് തുടർന്നുകൊണ്ടിരിക്കുകയാണ്.
2019ൽ ഗുജറാത്തിലെ ജുന ഖാതിയ എന്ന ആദ്യകാല ഹാരപ്പൻ നെക്രോപോളിസ് (പുരാതന സെമിത്തേരി) കണ്ടെത്തുന്നതിനു പര്യവേക്ഷണം നടത്തിയ കേരള സർവകലാശാലയിലെ പുരാവസ്തു ഗവേഷകർ, കച്ച് ജില്ലയിലെ പഡ്ട ബെറ്റിലെ 5,200 വർഷം പഴക്കമുള്ള ഹാരപ്പൻ വാസസ്ഥലത്ത് നിന്ന് നിരവധി നിർണായക കണ്ടെത്തലുകൾ നടത്തിയിരുന്നു.
നിർണായക കണ്ടെത്തലുകൾ
ഗാന്ധിനഗർ ഐഐടി എർത്ത് സയൻസ് വകുപ്പിലെ ആർക്കിയോളജിക്കൽ സയൻസ് സെന്റർ അസോസിയേറ്റ് പ്രഫസർ വി.എൻ. പ്രഭാകറാണ് ഇപ്പോഴത്തെ ഗവേഷണങ്ങൾക്കു നേതൃത്വം നല്കിയത്. ഇപ്പോൾ കണ്ടെത്തിയ ജനസമൂഹം ദൈനംദിന കാര്യങ്ങൾക്ക് കല്ലുകൊണ്ടുള്ള ആയുധങ്ങളാണ് ഉപയോഗിച്ചിരുന്നത്. മുന്പിവിടെ കക്കത്തോടുകളുടെ വലിയ അവശിഷ്ടം കണ്ടെത്തിയിരുന്നു. ബ്രിട്ടീഷ് ഗവേഷകരായിരുന്നു കണ്ടെത്തലിനു പിന്നിൽ. ഇവ മനുഷ്യർ ഭക്ഷിച്ചതിന്റെ അവശിഷ്ടമാണെന്ന് ഇപ്പോഴാണു മനസിലാകുന്നതെന്ന് പ്രഫ. പ്രഭാകർ പറഞ്ഞു. ഈ പഠനത്തിൽ കാൺപുർ ഐഐടി, ഇന്റർ യൂണിവേഴ്സിറ്റി ആക്സിലറേറ്റർ സെന്റർ ഡൽഹി, ഫിസിക്കൽ റിസർച്ച് ലബോറട്ടറി അഹമ്മദാബാദ് എന്നിവയും സഹകരിച്ചു.
കണ്ടെത്തിയ കക്കത്തോടുകളിലെ കാർബൺ-14ന്റെ റേഡിയോ ആക്ടീവ് ഐസോടോപ് മൂല്യം അളന്നാണ് കാലപ്പഴക്കം നിർണയിച്ചത്. ഈ രീതിയാണ് ആക്സലറേറ്റർ മാസ് സ്പെക്ട്രോമെട്രി എന്നറിയപ്പെടുന്നത്. എല്ലാ ജീവജാലങ്ങളും കാർബൺ-14 ആഗിരണം ചെയ്യുന്നുണ്ട്. മരണശേഷം കാർബൺ-14 ക്ഷയിക്കാൻ തുടങ്ങും. ഓരോ 5,730 വർഷത്തിലും ഇത് പകുതിയായി കുറയും. കക്കത്തോടുകളിൽ അവശേഷിക്കുന്ന കാർബൺ-14 അളന്നാണ് എത്രവർഷം മുന്പാണ് കക്ക നശിച്ചതെന്ന് കണ്ടെത്തുന്നത്. കിട്ടുന്ന ഫലത്തെ വൃക്ഷവലയങ്ങളുമായി താരതമ്യപ്പെടുത്തിയാണ് കൃത്യത ഉറപ്പാക്കുന്നത്.
ഖാദിറിൽനിന്നും തൊട്ടടുത്ത ദ്വീപുകളിൽനിന്നും ശേഖരിച്ച കക്കത്തോടുകൾ പ്രഫ. രവി ഭൂഷൻ, ജെ.എസ്. റേ. എന്നിവരുടെ സഹായത്തോടെ അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലും ഡോ. പങ്കജ് കുമാറിന്റെ സഹകരണത്തോടെ ഡൽഹിയിലെ ഇന്റർ യൂണിവേഴ്സിറ്റി ആക്സിലറേറ്റർ സെന്ററിലുമാണ് വിശകലനം ചെയ്തതെന്ന് പ്രഫ. പ്രഭാകർ വ്യക്തമാക്കി. ഇതിൽനിന്നാണ് ഹാരപ്പൻ കാലത്തിനും പിറകിലാണ് ശേഖരിച്ചവയുടെ പഴക്കമെന്നു തെളിഞ്ഞത്.
കച്ച് മേഖലയിൽ കണ്ടെത്തിയ ഈ സ്ഥലങ്ങൾ സാംസ്കാരികമായും കാലക്രമത്തിലും വ്യക്തമായ, ഇത്തരത്തിലുള്ള ആദ്യത്തേതാണ്. പാകിസ്ഥാനിലെ ലാസ് ബേല, മക്രാൻ പ്രദേശങ്ങളിലെയും ഒമാൻ ഉപദ്വീപിലെയും തീരദേശ പുരാവസ്തു കേന്ദ്രങ്ങളുമായുള്ള സമാനതകളും കണ്ടെത്തലുകൾ വ്യക്തമാക്കുന്നതായി ഗവേഷകർ പറഞ്ഞു. ഈ വിശാലമായ പ്രദേശത്തുടനീളമുള്ള ആദ്യകാല തീരദേശ സമൂഹങ്ങൾ ഭക്ഷ്യശേഖരണത്തിനും അതിജീവനത്തിനും സമാനമായ തന്ത്രങ്ങൾ വികസിപ്പിച്ചെടുത്തിരിക്കാമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
കക്കത്തോട് നിക്ഷേപത്തിനു പുറമെ, മുറിക്കാനും ഉരയ്ക്കാനും പിളർക്കാനുമൊക്കെ ഉപയോഗിച്ചിരുന്ന വ്യത്യസ്ത കല്ലായുധങ്ങളും ഗവേഷകസംഘം കണ്ടെത്തി. ഈ ആയുധങ്ങൾ ഉണ്ടാക്കാൻ ഉപയോഗിച്ച ശിലാഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. “ഈ ഉപകരണങ്ങളും അതുണ്ടാക്കാനുപയോഗിച്ച അസംസ്കൃത വസ്തുക്കളും വ്യക്തമാക്കുന്നത് ഈ സമൂഹങ്ങൾ ദൈനംദിന കാര്യങ്ങൾക്കായുള്ള ഉപകരണങ്ങൾ ഉണ്ടാക്കുന്നതിൽ വ്യാപൃതരായിരുന്നു എന്നാണ്” -ഗാന്ധിനഗർ ഐഐടിയിലെ ഗവേഷകയായ ഡോ. ശിഖ റായ് പറയുന്നു. അസംസ്കൃത വസ്തുക്കൾ ഖാദിർ ദ്വീപിൽനിന്നാവാം ശേഖരിച്ചത്. ഇപ്പോൾ അറിയപ്പെടുന്ന ഹാരപ്പൻ നഗരമായ ധോലവിര ഈ ദ്വീപിലായിരുന്നു. മറ്റു സ്രോതസുകളുടെ സാധ്യതയും തള്ളിക്കളയാനാവില്ല.
പുതിയ ഉൾക്കാഴ്ച
ഈ മേഖലയിലെ സാംസ്കാരിക പരിണാമത്തിലേക്ക് പുതിയ ഉൾക്കാഴ്ച നൽകുന്നതാണ് ഈ കണ്ടെത്തലുകൾ. കച്ച് മേഖലയിലെ നാഗരികത സിന്ധ് മേഖലയുടെ പ്രാഥമിക സ്വാധീനത്താലാണ് വികസിച്ചതെന്ന പൊതുധാരണയെ ഇക്കാര്യങ്ങൾ വെല്ലുവിളിക്കുന്നു.
“ഇടമുറിഞ്ഞ ബാഹ്യസ്വാധീനത്തിനു പകരം നമ്മൾ കാണുന്നത് ക്രമാനുഗതമായ, പ്രാദേശികമായി വേരുള്ള സാംസ്കാരിക വികാസവും അനുരൂപപ്പെടുത്തൽ പ്രക്രിയയുമാണ്. പ്രാദേശിക ഭൂമിശാസ്ത്രം, ജലസ്രോതസുകൾ, ഗതാഗതം എന്നിവയിലെ സംയോജിത അറിവ് പിന്നീടുണ്ടായ ഹാരപ്പൻ സമൂഹത്തിന് അവരുടെ താവളങ്ങൾ കൂടുതൽ ഫലപ്രദമായി ആസൂത്രണം ചെയ്യാനും ദീർഘദൂര വാണിജ്യബന്ധങ്ങൾ ഉണ്ടാക്കാനും സഹായിച്ചിരിക്കാം.” -പ്രഫ. പ്രഭാകർ വിശദീകരിക്കുന്നു.
കാലാവസ്ഥാ മാറ്റം
കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പഠനങ്ങൾക്കും ഈ കണ്ടുപിടിത്തം പ്രയോജനം ചെയ്യും. കാലാവസ്ഥാ മാറ്റം ലക്ഷക്കണക്കിന് വർഷങ്ങളിലൂടെ സംഭവിക്കുന്നതാണ്. ചെറിയ കാലയളവിൽ നേരിട്ടു നിരീക്ഷിക്കാൻ പറ്റുന്ന ഒന്നല്ല. കക്കത്തോടുകൾ പോലുള്ള പ്രകൃതിദത്തമായ വസ്തുക്കൾ നൂറ്റാണ്ടുകൾക്കു മുന്പുള്ള അന്തരീക്ഷസ്ഥിതി പുനർനിർമിക്കാൻ സഹായിക്കുന്ന അടയാളങ്ങൾ സൂക്ഷിച്ചുവയ്ക്കുന്നുണ്ട്. ഗാന്ധിനഗർ ഐഐടി നടത്തിയ മുൻ പഠനങ്ങൾ ഖാദിർ ദ്വീപിലെ കഴിഞ്ഞ 11,500 വർഷത്തെ കാലാവസ്ഥാ വ്യതിയാനം ഇതിനകം തിട്ടപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ കണ്ടുപിടിത്തം ഈ അറിവിലേക്കു കൂടുതൽ വെളിച്ചം വീശും.
ചരിത്രപരമായ ഉൾക്കാഴ്ചകൾക്കപ്പുറം, ഈ പഠനം വർത്തമാനകാലത്തും പ്രസക്തമായ അറിവുകൾ നല്കുന്നുണ്ട്. “പണ്ടത്തെ മനുഷ്യർ വ്യത്യസ്ത കാലാവസ്ഥാ മേഖലകളോടും പാരിസ്ഥിതിക വെല്ലുവിളികളോടും ആധുനിക സാങ്കേതികവിദ്യയുടെ സഹായമൊന്നുമില്ലാതെ പൊരുത്തപ്പെട്ടിരുന്നു. നിരീക്ഷിക്കാനും പ്രതികരിക്കാനും പാരിസ്ഥിതിക പരിമിതികളിൽ ജീവിക്കാനുമുള്ള അവരുടെ കഴിവ് ഇക്കാലത്തും ഏറെ പ്രസക്തമാണ്. പ്രത്യേകിച്ചും, ആഗോള കാലാവസ്ഥാ മാറ്റത്തിന്റെ കാലത്ത്.” -ഡോ. ശിഖ റായ് വ്യക്തമാക്കി.
ദക്ഷിണേഷ്യൻ ആർക്കിയോളജിയുടെ പതിനേഴാമത് വാർഷിക ശില്പശാല, ആർക്കിയോളജി ഓഫ് ഇൻഡോ-ഇറേനിയൻ ബോർഡർലാൻഡ്സ് സെമിനാർ പരന്പര, ഇന്ത്യൻ സൊസൈറ്റി ഫോർ പ്രീ-ഹിസ്റ്റോറിക് ആൻഡ് ക്വാട്ടേർനറി സ്റ്റഡീസ് റായ്പ്പുർ എന്നിവയിൽ ഈ വർഷംതന്നെ ഈ കണ്ടെത്തലുകൾ അവതരിപ്പിച്ചിരുന്നു.