"അമ്മമനസ് - സ്നേഹത്തിന്റെ നിറവ് '; വിശുദ്ധ മറിയം ത്രേസ്യയുടെ ഓർമദിനം നാളെ
ഫാ. റോയി കണ്ണൻചിറ സിഎംഐ
Friday, June 6, 2025 11:48 PM IST
മഹത്വം! ആത്മീയമാണോ, ശാരീരികമാണോ? ജന്മംനൽകുക എന്ന പ്രക്രിയ ശാരീരികമാണ്. അമ്മയാകണോ എന്നതു പിറവി നൽകുന്നവരുടെ തീരുമാനമാണ്, അത് ആത്മീയമാണ്. താൻ പിറവി നൽകാത്ത മക്കൾക്ക് അമ്മയാകാൻ മനസുണ്ട് എന്ന് ജീവിതംകൊണ്ട് അറിയിച്ച് നൂറുകണക്കിനു കുടുംബങ്ങളിലെ മാതൃഭാവങ്ങൾക്കു നിറവുനൽകിയ ആത്മീയസാന്നിധ്യമാണ് വിശുദ്ധ മറിയം ത്രേസ്യ.
വിശുദ്ധ മറിയം ത്രേസ്യ ഒരു അറിയിപ്പാണ്; ഈ കാലത്തിൽ കുടുംബജീവിതം നയിക്കുന്നവർക്കുള്ള അറിയിപ്പും, ജീവിതം ക്രിസ്തീയമാക്കേണ്ടത് എന്തിന് എന്ന ചോദ്യത്തിന്റെ ഉത്തരവുമാണ്. ഓരോ കുടുംബത്തിലേക്കും അമ്മ വരുന്നു എന്ന ആഹ്ലാദമാണ് ക്രിസ്തുശിഷ്യയായ ഒരു സമർപ്പിതയുടെ ഭവനസന്ദർശനം ഉണർത്തുന്നത് എന്ന് തിരുക്കുടുംബ സന്യാസിനീസമൂഹ അംഗങ്ങളിലൂടെ കേരളസഭയിൽ അറിയിച്ച വിശുദ്ധയ്ക്കു ‘കുടുംബം’ എന്ന കൂട്ടായ്മ പൂർണമായും ആത്മീയമായ അനുഭവമാക്കി മാറ്റാനുള്ള സവിശേഷമായ കൃപയുണ്ടായിരുന്നു.
കുടുംബജീവിതം ഒരു സംഘയാത്രയാണ്. ഈ സംഘത്തിലുള്ള മാതാപിതാക്കളും മക്കളും ഒരുമിച്ചു യാത്രചെയ്യുകയാണ്. ഈശോയിലുള്ള പ്രത്യാശ നിലനിൽക്കുന്ന വിശ്വാസഹൃദയങ്ങൾക്ക് ഈ സംഘയാത്ര ഒരു തീർഥാടനമാണ്. പ്രത്യാശയുടെ തീർഥാടകരാണ് ഓരോ അംഗവും. ഈ പ്രത്യാശ, പരസ്പരവും സ്വയവും നിരന്തരം നിറയ്ക്കുക എന്ന അംഗങ്ങളുടെ കടമ, അവരുടെ ക്രിസ്തുവിശ്വാസത്തിന്റെ ആഴമുള്ള അനുഭവത്തിലൂടെ മാത്രമേ പൂർത്തിയാക്കാൻ കഴിയൂ.
കുടുംബസന്ദർശനത്തെ സന്യാസസമൂഹത്തിന്റെ കാരിസത്തോടു ചേർത്തുവച്ച വിശുദ്ധ മറിയം ത്രേസ്യ, ഓരോ സമർപ്പിതയും ക്രൈസ്തവകുടുംബങ്ങളുടെ തീർഥാടനത്തിൽ പ്രത്യാശയുടെ വഴിവിളക്കാകണമെന്നാണ് ആഗ്രഹിച്ചത്. ജീവിതത്തെ പ്രത്യാശകൊണ്ടു നിറയ്ക്കുന്നവരുടെ ശരീരഭാഷ, അവരുടെ പരിസരത്തെയും ഊർജസ്വലമാക്കും എന്നതിനു സംശയമില്ല. തളരുന്ന സഹയാത്രികരിലേക്ക് അടുത്ത ചുവടുകൂടി വയ്ക്കാൻ നിങ്ങൾക്കു കഴിയും, അതിനുകൂടിയുള്ള ശക്തി നിങ്ങൾക്കു ദൈവം നൽകിയിട്ടുണ്ട് എന്നു ബോധ്യപ്പെടുത്തുന്ന സഹയാത്രാസാന്നിധ്യമായാണ് വിശുദ്ധ മറിയം ത്രേസ്യ സ്വയം അടയാളപ്പെടുത്തിയത്.
തന്റെ ഗുരുവും നാഥനുമായ ഈശോ, തന്റെ ഉള്ളിലിരുന്നു തന്നെ മുന്നോട്ടു നയിക്കുന്നുണ്ട് എന്ന വിശ്വാസം അയൽക്കാരന്റെ അതിജീവനത്തിനുള്ള കരുത്തു പകരാൻ വിശുദ്ധ മറിയം ത്രേസ്യക്ക് ഇന്ധനമായി. നാമെല്ലാം പ്രത്യാശയുടെ തീർഥാടകരാണ് എന്ന പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം നമ്മെ പരസ്പരം പ്രത്യാശ നിറയ്ക്കുന്നവരാകാനാണ് പ്രചോദിപ്പിക്കുന്നത്; ഒപ്പം, ആരിലും നിരാശ നിറയ്ക്കുന്നവരാകാതിരിക്കാനും.
വിശ്വാസം പകരുന്ന, പ്രത്യാശയുടെ വിതരണക്കാരായ അമ്മസാന്നിധ്യങ്ങൾ ഇന്നും എന്നും ക്രൈസ്തവകുടുംബങ്ങൾക്ക് ആവശ്യമുണ്ട് എന്നറിഞ്ഞ പ്രവാചകി ആയിരുന്നു വിശുദ്ധ മറിയം ത്രേസ്യ. അമ്മ തന്റെ സമൂഹ അംഗങ്ങളെ ഒരുക്കിയതും ക്രൈസ്തവകുടുംബങ്ങളുടെ നിലനിൽപ്പിൽ സക്രിയവും സർഗാത്മകവുമായ ഇടപെടലിനു പങ്കാളിത്തവും നേതൃത്വവും നൽകാൻവേണ്ടിയാണ്.
വിശ്വാസം നിലനിൽക്കണമെങ്കിൽ വിശ്വാസി നിലനിൽക്കണമെന്നും വിശ്വാസി നിലനിൽക്കണമെങ്കിൽ വിശ്വാസിയെ നിലനിർത്തണമെന്നും ഉള്ള സാമാന്യബോധത്തിന്റെ കൃപാസാന്നിധ്യമായിരുന്നു വിശുദ്ധ മറിയം ത്രേസ്യ. ക്രൈസ്തവകുടുംബങ്ങളെ വിശ്വാസത്തിൽ തുടരുന്ന പൊതുസമൂഹ അംഗങ്ങളാക്കി, ഓരോ കാലത്തും ക്രിസ്തുവിനു സാക്ഷ്യം നൽകുന്ന പ്രത്യാശയുടെ വിളക്കുമരങ്ങൾ ആക്കാനും, അതുവഴി എല്ലാ കാലത്തെയും ക്രിസ്തുവിശ്വാസത്തിൽ സ്നാനപ്പെടുത്താനുമുള്ള ദീർഘകാലപദ്ധതിയാണ് ദൈവം വിശുദ്ധ മറിയം ത്രേസ്യയിലൂടെ ആവിഷ്കരിച്ചത്. ആ ദർശനം മനസിലാക്കാനും തുടരാനും തിരുക്കുടുംബ സന്യാസിനീസമൂഹത്തിനു കഴിയട്ടെ എന്നത് ഈ കാലത്തിന്റെ പ്രാർഥനയാണ്.