ആവർത്തിക്കുന്ന നെഹ്റു തമസ്കരണം എന്തിന്?
പ്രഫ. റോണി കെ. ബേബി
Thursday, June 5, 2025 11:47 PM IST
നെഹ്റുവിന്റെ ഓർമകളില്ലാത്ത ഇന്ത്യയാണ് തങ്ങളുടെ ലക്ഷ്യമെന്ന് നരേന്ദ്ര മോദി സർക്കാർ വീണ്ടും വീണ്ടും തെളിയിക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് 53 വര്‍ഷം പ്രവര്‍ത്തനപാരമ്പര്യമുള്ള നെഹ്റു യുവകേന്ദ്രയുടെ പേര് ‘മേരാ യുവ ഭാരത്’ എന്നാക്കി മാറ്റിയത്.
1972ലാണ് നെഹ്റു യുവകേന്ദ്ര പ്രവർത്തനം ആരംഭിച്ചത്. കേന്ദ്ര കായികമന്ത്രാലയത്തിനു കീഴിലാണ് നെഹ്റു യുവകേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഗ്രാമീണ യുവാക്കൾക്ക് രാഷ്ട്രനിർമാണ പ്രക്രിയയിൽ പങ്കാളികളാകാൻ അവസരമൊരുക്കുക, അതോടൊപ്പം അവരുടെ വ്യക്തിത്വത്തിന്റെയും കഴിവുകളുടെയും വികസനത്തിന് അവസരങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് നെഹ്റു യുവകേന്ദ്രങ്ങൾ സ്ഥാപിതമായത്. നിലവിൽ 34.92 ലക്ഷത്തിലധികം യുവാക്കൾ നെഹ്റു യുവകേന്ദ്രയുടെ ഭാഗമാണ്.
രാജ്യത്തെ 623 ജില്ലകളിലായി 2.55 ലക്ഷം ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന ലോകത്തെ ഏറ്റവും വലിയ യുവജനസംഘടനയുടെ പേരുമാറ്റത്തിനുള്ള ശ്രമങ്ങൾ അങ്ങേയറ്റം അപലപനീയമാണ്. തുടർച്ചയായി ആവർത്തിക്കുന്ന നെഹ്റു തമസ്കരണത്തിനു പിന്നിലെ അജണ്ട കൃത്യവും വ്യക്തവുമാണ്.
നെഹ്റുവിനെ കാലക്രമേണ ചരിത്രത്തില്‍നിന്നു മായ്ച്ചുകളഞ്ഞ് ചരിത്രം തിരുത്തുക. മതരാഷ്ട്രത്തിന് എതിരു നില്ക്കുന്നതെന്തോ അതിന്റെ വേരറക്കുക. കാരണം സംഘപരിവാർ മുന്നോട്ടുവയ്ക്കുന്ന മതരാഷ്ട്രവാദത്തിന്റെ എക്കാലത്തെയും ഏറ്റവും വലിയ പ്രതിരോധം നെഹ്റു ഉയർത്തിയ മതേതര ചിന്തകളാണ്, മതേതര ഭരണഘടനയാണ്. ഇത് കുറച്ചൊന്നുമല്ല മതരാഷ്ട്രീയത്തിന്റെ വക്താക്കളെ അസ്വസ്ഥരാക്കുന്നത്. ഒരർഥത്തിൽ ബിജെപി മുന്നോട്ടുവയ്ക്കുന്ന കോൺഗ്രസ്മുക്ത ഭാരതം യഥാർഥത്തിൽ നെഹ്റുമുക്ത ഭാരതമാണ്. കോണ്‍ഗ്രസിന്റെ നെഹ്റുവിയന്‍ ആശയധാരയെയാണ് ബിജെപി ഭയക്കുന്നത്. ആ പാരമ്പര്യമാണ് കോണ്‍ഗ്രസിന്റെ ശക്തിയെന്ന് സംഘപരിവാർ ബുദ്ധികേന്ദ്രങ്ങൾക്കു നന്നായറിയാം.
നെഹ്റുവുമായി ബന്ധപ്പെട്ട സ്ഥലനാമങ്ങൾ, ബഹുമതികൾ, സ്മാരകങ്ങൾ, പാഠപുസ്തകങ്ങള്‍, കലാലയങ്ങള്‍, എന്നുവേണ്ട എവിടെയും നെഹ്റുവിനെ തമസ്കരിക്കാനുള്ള ബോധപൂർവമായ അജണ്ടകളും തിരക്കഥകളും അരങ്ങേറുകയാണ്. മുൻപ് ചരിത്രഗവേഷണ കൗണ്‍സിലിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഹോം പേജ് ചിത്രത്തിലുള്ള സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽനിന്നും പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചിത്രം ഒഴിവാക്കിയതിനെതിരേ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
‘ആസാദി കേ അമൃത് മഹോത്സവ്’ എന്ന പേരില്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തയാറാക്കിയ ഹോം പേജ് ചിത്രമാണ് വിവാദത്തിന് തിരികൊളുത്തിയിയത്. മഹാത്മാഗാന്ധി, ബി.ആര്. അംബേദ്കര്‍, സുഭാഷ് ചന്ദ്ര ബോസ്, ഭഗത് സിംഗ് തുടങ്ങി എട്ട് നേതാക്കള്‍ ഉള്‍പ്പെട്ട ഹോം പേജില്‍നിന്നാണ് നെഹ്റുവിനെ ഒഴിവാക്കിയത്.
സംഘപരിവാര്‍ നേതാവ് വി.ഡി. സവര്‍ക്കറും എട്ട് നേതാക്കളില്‍ ഇടം പിടിച്ചിരുന്നു എന്നത് ആസൂത്രിതമായ ഗൂഢാലോചനയാണെന്ന ആരോപണത്തിനു ശക്തി പകർന്നിരുന്നു. ഡൽഹിയിലെ പ്രസിദ്ധമായ നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയുടെ പേര് പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് സൊസൈറ്റി എന്ന് പുനർനാമകരണം ചെയ്യാനുള്ള തീരുമാനത്തിനെതിരേ വലിയ വിമർശനമാണുണ്ടായത്.
കൂടാതെ എൻസിഇആർടിയുടെ പാഠപുസ്തകങ്ങളിൽനിന്നു പലതവണ ജവഹർലാൽ നെഹ്റുവുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾ ഒഴിവാക്കപ്പെട്ടിരുന്നു. ഡൽഹിയിലെ പ്രശസ്തമായ ജവഹർലാൽ നെഹ്റു സർവകലാശാലയുടെ പേരു മാറ്റുന്നതിന് കേന്ദ്രസർക്കാർ ഗൗരവമായി ആലോചിക്കുന്ന വാർത്തകളും പുറത്തുവന്നിരുന്നു.
സ്വതന്ത്ര ഇന്ത്യയില്‍ സംഘപരിവാർ ഏറ്റവും രൂക്ഷമായി വേട്ടയാടിയത് ആരെയാണ് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. അത് നെഹ്റുവിനെയാണ്. പ്രഥമ പ്രധാനമന്ത്രി എന്നും വിശ്വപൗരൻ എന്നും രണ്ടു വാക്കുകളിൽ മാത്രം അടയാളപ്പെടുത്താൻ കഴിയുന്ന ഒന്നല്ല നെഹ്റുവിന്റെ വ്യക്തിത്വം. സ്വാതന്ത്ര്യസമര പോരാളി, ഇന്ത്യയുടെ ആത്മസത്ത ബഹുസ്വരതയിൽ ആണെന്നു കണ്ടെത്തി വൈവിധ്യങ്ങൾക്കിടയിലെ ഏകത്വം എന്ന് ആ സത്തയെ നിർവചിച്ചയാൾ, ആ വിചാരധാരകൾക്കനുസൃതമായി ഭരണഘടനയെ രൂപപ്പെടുത്തുന്നതിൽ മുൻനിരയിൽ നിന്നയാൾ, ഉയർന്ന ജനാധിപത്യബോധവും ശാസ്ത്രദർശനങ്ങളും വിശാല ലോക കാഴ്ചപ്പാടുകളും പുലർത്തിയ മഹാനായ ഭരണാധികാരി, സാമ്രാജ്യത്വ ശക്തികൾക്കെതിരേ വികസ്വരരാജ്യങ്ങളുടെ മൂന്നാം ചേരി രൂപപ്പെടുത്തിയ ലോകനേതാവ് എന്നിങ്ങനെ ചരിത്രത്തിലെ നിരവധി അടയാളപ്പെടുത്തലുകൾ നെഹ്റുവിന്റേതായിട്ടുണ്ട്.
സ്വാതന്ത്ര്യാനന്തരം ഒന്നുമില്ലായ്മയിൽനിന്ന് ഇന്ന് കാണുന്ന ഇന്ത്യയെ കെട്ടിപ്പടുത്ത നേതാക്കളിൽ പ്രഥമ സ്ഥാനീയൻ ജവഹർലാൽ തന്നെയാണ് . ഇന്ത്യയെന്നാൽ ഒരുകൂട്ടം ആശയങ്ങളുടെ സംയോജനമാണെന്നും നാനാത്വത്തിൽ ഏകത്വം എന്ന ഈ മഹത്തായ ദർശനത്തിലാണ് ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് എന്നും ‘ഇന്ത്യയെ കണ്ടെത്തൽ’ എന്ന മഹത്തായ കൃതിയിലൂടെ നിർവചിച്ചത് നെഹ്റുവാണ് .
സംഘപരിവാരങ്ങളെ ഏറ്റവും അസ്വസ്ഥമാക്കുന്നത് ഇന്ത്യയുടെ ചരിത്രത്തിലും വളർച്ചയിലുമുള്ള നെഹ്റുവിന്റെ ഇതുപോലെയുള്ള സംഭാവനകളാണ്. അതുകൊണ്ടു മാത്രമാണ് നെഹ്റുവിനെ അവര്‍ ഭയപ്പെടുന്നത്. ഒരു പക്ഷേ തകർക്കാൻ ശ്രമിക്കുംതോറും കൂടുതൽ കൂടുതൽ ശക്തമായി വർത്തമാന ഇന്ത്യയിൽ വീണ്ടും വീണ്ടും ഓർമിക്കപ്പെടുന്ന രാഷ്ട്രീയപ്രതീകം നെഹ്റു മാത്രമായിരിക്കും. കാരണം, രാജ്യത്തിന്റെ സമസ്ത മേഖലകളിലും നെഹ്റുവിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്.
ഇന്ത്യ-പാക്കിസ്ഥാന് വിഭജനത്തിനു കാരണക്കാരനെന്ന് നെഹ്റുവിനെ ചിത്രീകരിക്കുന്നവര്‍ക്ക് വിഭജനത്തോടെ ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമായി മാറണം എന്നായിരുന്നു ആഗ്രഹം. ‘മുസ്ലിം പാക്കിസ്ഥാന് ബദൽ ഹിന്ദു ഇന്ത്യ’ എന്ന ആക്രോശം ഭരണഘടനാ നിർമാണസഭയ്ക്ക് അകത്തും പുറത്തും ഉയർന്നപ്പോൾ അതിനെ വാക്കുകൾക്കൊണ്ടും പ്രവൃത്തികൊണ്ടും പ്രതിരോധിച്ചത് നെഹ്റുവിന്റെ അസാധാരണമായ വ്യക്തിത്വത്തിന്റെ കരുത്തിലായിരുന്നു. നെഹ്രുവിന്റെ മുൻപിൽ എക്കാലവും മുട്ടുമടക്കേണ്ടിവരുന്ന ഈ അപകർഷതാബോധമാണ് സംഘപരിവാറിനെ ഇന്നും വേട്ടയാടുന്നത്.