ആൾക്കൂട്ടം ദുരന്തമാകുന്പോൾ
Thursday, June 5, 2025 11:45 PM IST
എന്തുകൊണ്ടാണ് ആൾക്കൂട്ടത്തിലും തിരക്കിലുംപെട്ട് അപകടങ്ങൾ സംഭവിക്കുന്നത്? എന്തുകൊണ്ടാണ് അവ തുടർച്ചയായി സംഭവിക്കുന്നത്? ഇവ പ്രകൃതിദുരന്തങ്ങളല്ല. ആരും തടയാത്തതുകൊണ്ടാണ് ഇതു സംഭവിക്കുന്നത്. സമീപകാലത്ത് ഇന്ത്യയിൽ തിരക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തങ്ങൾ ഇവയാണ്.
2025 ജൂൺ 4: ഐപിഎൽ ക്രിക്കറ്റ് ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ ബംഗളൂരുവിൽ 11 പേർ മരിച്ചു.
2025 മേയ് 3: ഗോവയിലെ ക്ഷീർഗാവ് ഗ്രാമത്തിലെ ശ്രീ ലൈരായി ദേവീ ക്ഷേത്രോത്സവത്തിനിടെ ആറു പേർ മരിച്ചു. നൂറിലേറെ പേർക്കു പരിക്കേറ്റു.
2025 ഫെബ്രുവരി 15: ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ 18 പേർ മരിച്ചു. പ്രയാഗ്രാജിലെ മഹാ കുംഭമേളയിൽ പങ്കെടുക്കാൻ ട്രെയിൻ കാത്തിരുന്നവരാണ് ദുരന്തത്തിനിരയായത്.
2025 ജനുവരി 29: മഹാകുംഭമേളയിൽ വിശ്വാസികൾ അമൃത് സ്നാനം നടത്തുന്നതിനിടെ 30 പേർ മരിച്ചു. അറുപതിലേറെ പേർക്കു പരിക്കേറ്റു.
2025 ജനുവരി 8: തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിൽ വൈകുണ്ഠ ദ്വാര ദർശനത്തിനുള്ള ടിക്കറ്റിനായി വിശ്വാസികൾ തിരക്കുകൂട്ടിയതിനെത്തുടർന്ന് ആറു മരണം. നിരവധി പേർക്കു പരിക്കേറ്റു.
2024 ഡിസംബർ 4: ഹൈദരാബാദ് സന്ധ്യ തിയറ്ററിൽ തെലുങ്കു സൂപ്പർസ്റ്റാർ അല്ലു അർജുന്റെ ബ്ലോക്ബസ്റ്റർ സിനിമ പുഷ്പ 2 പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും യുവതി മരിച്ചു. മകനു പരിക്കേറ്റു.
2024 ജൂലൈ 2: യുപിയിലെ ഹാത്രസിൽ ആൾദൈവം ഭോലേ ബാബയുടെ പ്രാർഥനായോഗത്തിനിടെ നൂറിലേറെ മരണം.
2023 നവംബർ 25: കുസാറ്റ് സ്കൂൾ ഓഫ് എൻജിനിയിംഗിലെ സംഗീതപരിപാടിക്കിടെയുണ്ടായ തിരക്കിൽ മൂന്നു വിദ്യാർഥികൾ ഉൾപ്പെടെ നാലു പേർ മരിച്ചു.
2023 മാർച്ച് 31: മധ്യപ്രദേശിലെ ഇൻഡോറിൽ രാമനവമിയോടനുബന്ധിച്ച് നടന്ന ഹവനത്തിനിടെ പൗരാണിക കിണറിന്റെ സ്ലാബ് തകർന്ന് 36 മരണം.
2022 ജനുവരി 1: ജമ്മു കാഷ്മീരിലെ പ്രശസ്തമായ മാതാ വൈഷ്ണോ ദേവീ തീർഥാടനകേന്ദ്രത്തിൽ തിക്കിലും തിരക്കിലും 12 മരണം. നിരവധി പേർക്കു പരിക്ക്.
2017 സെപ്റ്റംബർ: മുംബൈയിലെ എൽഫിൻസ്റ്റൺ റോഡ് സ്റ്റേഷനെയും പരേൽ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന ഇടുങ്ങിയ നടപ്പാലത്തിലുണ്ടായ തിരക്ക് 23 ജീവനെടുത്തു. 36 പേർക്കു പരിക്ക്.
2015 ജൂലൈ 14: ആന്ധ്രപ്രദേശിലെ രാജമുന്ദ്രിയിൽ ഗോദാവരി നദീതീരത്തു നടത്തിയ പുഷ്കരം ഫെസ്റ്റിവലിനിടെ 27 മരണം. 20 പേർക്കു പരിക്ക്.
2014 ഒക്ടോബർ 3: ബിഹാറിലെ പാറ്റ്ന ഗാന്ധി മൈതാനത്ത് ദസറ ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചുണ്ടായ അപകടത്തിൽ 32 മരണം. 26 പേർക്കു പരിക്ക്.
2013 ഒക്ടോബർ 13: മധ്യപ്രദേശിലെ ദാതിയ ജില്ലയിലെ രത്തൻഗഡ് ക്ഷേത്രോത്സവത്തിനിടെ 115 പേർ മരിച്ചു. നൂറിലേറെ പേർക്കു പരിക്കേറ്റു. നദിയിലെ പാലം തകർന്നുവെന്ന അഭ്യൂഹത്തെത്തുടർന്നായിരുന്നു തിക്കും തിരക്കുമുണ്ടായത്.
2012 നവംബർ 19: ബിഹാറിലെ പാറ്റ്നയിൽ ഗംഗാനദിയിലെ താത്കാലിക പാലം തകർന്നതിനെത്തുടർന്നുണ്ടായ തിക്കിലും തിരക്കിലും 20 മരണം.
2011 നവംബർ 8: ഹരിദ്വാറിൽ ഗംഗാതീരത്തുണ്ടായ തിക്കിലും തിരക്കിലും 20 മരണം.
2011 ജനുവരി 14: ഇടുക്കി ജില്ലയിലെ പുല്ലുമേടിൽ മകരജ്യോതി ദർശനം കഴിഞ്ഞു മടങ്ങിയ ശബരിമല തീർഥാടകർ തിക്കിലും തിരക്കിലും പെട്ട് 104 മരണം.
2010 മാർച്ച് 4: യുപിയിലെ പ്രതാപ്ഗഡ് ജില്ലയിലെ ക്ഷേത്രത്തിൽ ആൾദൈവത്തിൽനിന്നു വസ്ത്രങ്ങളും ഭക്ഷണവും വാങ്ങാനെത്തിയവരുടെ തിക്കിലും തിരക്കിലും 63 മരണം.
2008 സെപ്റ്റംബർ 30: രാജസ്ഥാനിലെ ജോധ്പുർ ചാമുണ്ഡ ദേവീ ക്ഷേത്രത്തിൽ ബോംബ് സ്ഫോടനമുണ്ടായെന്ന അഭ്യൂഹത്തെത്തുടർന്നുണ്ടായ കൂട്ടബഹളത്തിൽ 250 മരണം. 60 പേർക്കു പരിക്ക്.
2008 ഓഗസ്റ്റ് 3: ഹിമാചൽപ്രദേശിലെ നൈനാ ദേവി ക്ഷേത്രത്തിനു സമീപം പാറകൾ ഇടിഞ്ഞുവെന്ന അഭ്യൂഹത്തെത്തുടർന്ന് ജനം തിക്കിത്തിരിക്കിയപ്പോൾ 47 മരണം.
2005 ജനുവരി 25: മഹാരാഷ്ട്രയിലെ സത്താറയിലെ മന്ഥർദേവീ ക്ഷേത്രത്തിൽ വിശ്വാസികൾ തേങ്ങ ഉടയ്ക്കുന്നതിടെ തിക്കിലും തിരക്കിലും 340 മരണം. നൂറുകണക്കിനു പേർക്കു പരിക്ക്.
2003 ഓഗസ്റ്റ് 27: മഹാരാഷ്ട്രയിലെ നാസിക്കിൽ കുംഭമേളയ്ക്കിടെ 39 മരണം. 140 പേർക്കു പരിക്ക്.
വ്യത്യസ്ത സാഹചര്യങ്ങളിൽ ജനക്കൂട്ടം എങ്ങനെ നീങ്ങുന്നുവെന്ന് മനസിലാക്കാൻ പെരുമാറ്റ പരീക്ഷണങ്ങളും ഗണിതശാസ്ത്ര മോഡലിംഗും രാജ്യങ്ങളും ഉപയോഗിക്കുന്നുണ്ട്. അപകടകരമായ സാന്ദ്രത വർധിക്കുന്നതു തടയുക എന്നതാണു ലക്ഷ്യം. ഇക്കാര്യത്തിൽ ഇന്ത്യ വളരെ പിന്നാലാണെന്ന് ആവർത്തിച്ചുണ്ടാകുന്ന ദുരന്തങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
ഒരു ചതുരശ്ര മീറ്ററിൽ നാലുപേരിൽ കൂടുതലായാൽ, പ്രത്യേകിച്ച് ആറ് പേരിലേക്ക് എത്തിയാൽ രണ്ടുതരത്തിലുള്ള അപകടങ്ങളാണുണ്ടാകുക. ജനക്കൂട്ടത്തിന്റെ തകർച്ച പലപ്പോഴും ആരംഭിക്കുന്നത് ഒരാൾ മറിഞ്ഞുവീഴുമ്പോഴാണ്. ഒരുപക്ഷേ ജനക്കൂട്ടത്തിലൂടെ സഞ്ചരിക്കുന്ന ഒരു ഷോക്ക് തരംഗം മൂലമോ അല്ലെങ്കിൽ വഴുതി വീഴുന്നതുമൂലമോ. പെട്ടെന്ന് വീണുപോയ വ്യക്തിയുടെ ശരീരത്തിലേക്ക് സമീപത്തുള്ള ആളുകൾ വന്നു വീഴുന്നു. അല്ലെങ്കിൽ സഹായിക്കാൻ ശ്രമിച്ചു മറിഞ്ഞുവീഴുന്നു. അതോടെ ആൾക്കൂട്ടത്തിൽ വലിയ ദ്വാരം സൃഷ്ടിക്കപ്പെടുന്നു, അതിലേക്ക് കൂടുതൽ ആളുകൾ വന്നുവീഴുന്നു.
മറ്റൊരു തരത്തിലുള്ള ആൾക്കൂട്ടദുരന്തം സംഭവിക്കുന്നത് ശ്വാസകോശം ഞെരുങ്ങുന്നതു മൂലമാണ്. ശ്വാസംമുട്ടൽ മരണകാരണമാകുന്നു. സാധാരണയായി കൂടുതൽ ആളുകൾ ഒരു പരിമിതമായ പ്രദേശത്തേക്ക് തള്ളിക്കയറുമ്പോഴാണ് ഇങ്ങനെ സംഭവിക്കുക. ഒരു വഴിയിൽനിന്നു പുറത്തുകടക്കാൻ ശ്രമിക്കുന്പോൾ പലപ്പോഴും മതിലിനോട് ചേർന്നുനിൽക്കുന്നവരാണ് ആൾക്കൂട്ടത്തിന്റെ തകർച്ചയിൽ മരിക്കുന്നത്. പല ഭയാനകമായ തീപിടിത്തങ്ങളും ആൾക്കൂട്ടത്തിന്റെ തകർച്ചകളാണ്. ഒരു ജനക്കൂട്ടം എത്ര ശാന്തമായി പെരുമാറിയാലും, പുറത്തേക്ക് ഒരേയൊരു വഴിയാണെങ്കിൽ ഒരു നിശ്ചിത നിരക്കിൽ മാത്രമേ അതിനു കടന്നുപോകാൻ കഴിയൂ.
ആൾക്കൂട്ട ദുരന്തങ്ങൾ സാങ്കേതിക പ്രശ്നവുമാണ്. ഏതെങ്കിലും തരത്തിലുള്ള പരിഭ്രാന്തി സൃഷ്ടിക്കുന്ന വാക്കോ പ്രവൃത്തിയോ ജനക്കൂട്ടത്തിന്റെ താളം തെറ്റിക്കുന്നു. ഒരു വലിയ ജനക്കൂട്ടത്തെ സമീപിക്കുമ്പോൾ, പാലിക്കേണ്ട ചില അടിസ്ഥാന നിയമങ്ങളുണ്ടെന്ന് ആൾക്കൂട്ടങ്ങളെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രജ്ഞർ പറയുന്നു.
നിങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ച് ബോധവാനായിരിക്കുക എന്നതാണത്. മുന്നോട്ട് നോക്കുക. ജനക്കൂട്ടത്തിന്റെ ശബ്ദം ശ്രദ്ധിക്കുക. നിങ്ങൾ ഒരു ജനക്കൂട്ടത്തിന്റെ തിരക്കിൽ അകപ്പെടാൻ തുടങ്ങിയാൽ, ആൾക്കൂട്ടം വരുന്നതുവരെ കാത്തിരിക്കുക. അതിനോടൊപ്പം പോകുക. അതിനോടൊപ്പം വശങ്ങളിലേക്ക് നീങ്ങുക. അങ്ങനെ ചെയ്യുന്പോൾ സാധാരണയായി ആളുകൾ അതിജീവിക്കുന്നു. വീട്ടിലെത്തുന്പോൾ ഒരു മിനിറ്റ് ഒന്നു പരിഭ്രമിച്ചുപോയി എന്നുമാത്രം വീട്ടുകാരോടും കൂട്ടുകാരോടും പറഞ്ഞ് സമാധാനമായിരിക്കുക.
തിക്കിലും തിരക്കിലും പെട്ടുണ്ടാകുന്ന ദുരന്തങ്ങളിൽ അകപ്പെടാതിരിക്കാൻ ആളുകൾ സ്വയം മുൻകരുതലെടുക്കുന്നതിനൊപ്പം സർക്കാർ തലത്തിലും നടപടികളുണ്ടാകണം. ആൾക്കൂട്ടങ്ങൾ രൂപപ്പെടുന്നതിന് വ്യക്തമായ പ്രോട്ടോകോൾ ഉണ്ടാക്കണം. ഇതു കർശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും വേണം.