സാഹിത്യനായകൻ സി. അന്തപ്പായി
ഡോ. കുര്യാസ് കുന്പളക്കുഴി
Saturday, May 31, 2025 12:32 AM IST
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ മലയാള സാഹിത്യരംഗത്ത് നിറഞ്ഞുനിന്ന നിരൂപകനും നോവലിസ്റ്റുമാണ് സി. അന്തപ്പായി. ആദ്യ മലയാള നോവലിസ്റ്റ് ചന്തുമേനോന്റെ അപൂർണ നോവൽ ‘ശാരദ’യ്ക്കൊരു രണ്ടാംഭാഗമെഴുതി പൂർത്തിയാക്കിയ എഴുത്തുകാരൻ എന്ന നിലയിലും അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി.
സാഹിത്യരംഗത്തു ക്രൈസ്തവർ പൊതുവെ പിന്നാക്കമായിരുന്ന അക്കാലത്ത്, കത്തോലിക്ക സമുദായത്തിൽനിന്ന് ഒരെഴുത്തുകാരൻ ഉയർന്നുവരിക അത്ര എളുപ്പമായിരുന്നില്ല. എങ്കിലും സ്വന്തം സർഗശേഷികൊണ്ടുമാത്രം അത്തരമൊരു നേട്ടമുണ്ടാക്കിയ പ്രതിഭാശാലിയാണ് അന്തപ്പായി.
ജനനവും വിദ്യാഭ്യാസവും
1862 ജനുവരി രണ്ടിന് തൃശൂർ ചിറയത്തു വീട്ടിലാണ് അന്തപ്പായിയുടെ ജനനം. പിതാവ് ചിറയത്ത് തൊമ്മൻ അന്തപ്പായി. മാതാവ് മറിയാമ്മ. തൃശൂരിലെ മലയാളം പ്രൈമറി സ്കൂളിലും ഗവൺമെന്റ് സ്കൂളുകളിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അന്തപ്പായി എറണാകുളം മഹാരാജാസ് കോളജിൽ ചേർന്ന് എഫ്എ പരീക്ഷ പാസായി. തുടർന്നു കൊച്ചി രാജ്യത്തെ വിദ്യാഭ്യാസവകുപ്പിൽ ഉദ്യോഗസ്ഥനായി.
സംസ്കൃതഭാഷയോടു കടുത്ത അഭിനിവേശമുണ്ടായിരുന്ന അന്തപ്പായി പരസഹായമില്ലാതെതന്നെ ആ ഭാഷയിൽ നല്ല അവഗാഹം നേടി. ഒപ്പം, മദ്രാസ് യൂണിവേഴ്സിറ്റിയുടെ ഫിലോസഫി ബിഎ പരീക്ഷ പ്രൈവറ്റായി പഠിച്ചു പാസായി. ബിരുദധാരിയായതിനെത്തുടർന്ന് സർക്കാർ അദ്ദേഹത്തെ ഫോറസ്റ്റ് കൺസർവേറ്റർ ഓഫീസിൽ പ്രമോഷൻ നല്കി നിയമിച്ചു. പിന്നീട് രജിസ്ട്രേഷൻ സൂപ്രണ്ട്, ഗവൺമെന്റ് പ്രസ് സൂപ്രണ്ട്, കോ-ഓപ്പറേറ്റീവ് രജിസ്ട്രാർ എന്നീ പദവികളും അദ്ദേഹം വഹിച്ചു.
അന്തപ്പായിയുടെ ലേഖനങ്ങൾ
ഇങ്ങനെയിരിക്കെ ദൗർഭാഗ്യകരമായ ഒരു സംഭവമുണ്ടായി. അക്കാലത്ത് കൊച്ചി രാജാവിന്റെ ദിവാനായിരുന്നത് ബംഗാളിയായ എ.ആർ. ബാനർജിയായിരുന്നു. അദ്ദേഹത്തിന് ക്രൈസ്തവരായ ഉദ്യോഗസ്ഥരോടു പൊതുവേ താത്പര്യമുണ്ടായിരുന്നില്ല. അതുമൂലം പലർക്കും അർഹമായ അംഗീകാരങ്ങളും സ്ഥാനക്കയറ്റങ്ങളും ലഭിക്കാതെപോയി. ഈ വസ്തുതയിൽ മനംനൊന്ത അന്തപ്പായി ദിവാന്റെ നടപടികളെ, പ്രത്യേകിച്ച് സാമുദായിക വിവേചനത്തെ വിമർശിച്ചുകൊണ്ടു മദ്രാസിൽനിന്നിറങ്ങിയിരുന്ന ഇംഗ്ലീഷ് പത്രത്തിൽ ഏതാനും ലേഖനങ്ങളെഴുതി.
അന്തപ്പായിയുടെ ലേഖനങ്ങൾ തൂലികാനാമത്തിലായിരുന്നെങ്കിലും ദിവാൻ പത്രം ഓഫീസുമായി ബന്ധപ്പെട്ട് എഴുത്തുകാരൻ ആരാണെന്നു മനസിലാക്കി. ദിവാൻ അന്തപ്പായിയെ വിളിച്ച് വിശദീകരണം തേടി. കുറ്റം സമ്മതിച്ച അന്തപ്പായി നിരുപാധികം മാപ്പപേക്ഷ എഴുതിനല്കി. അതുപക്ഷേ ദിവാന് സ്വീകാര്യമായില്ല. അദ്ദേഹം അന്തപ്പായിയെ സർവീസിൽനിന്നു ഡിസ്മിസ് ചെയ്തു. 1913ലാണ് ഈ സംഭവം. അന്നദ്ദേഹത്തിന് 51 വയസേ പ്രായമുണ്ടായിരുന്നുള്ളൂ.
ദയാഹർജി
ദുഃഖിതനായ അന്തപ്പായി സുഹൃത്തുക്കളുടെ ഉപദേശപ്രകാരം ഒരു ദയാഹർജി എഴുതി മഹാരാജാവിനു സമർപ്പിച്ചു. അന്നത്തെ കൊച്ചി രാജാവ് രാജർഷി എന്ന പേരിൽ അറിയപ്പെട്ടിരുന്ന രാമവർമ പതിനഞ്ചാമനായിരുന്നു. 1895 മുതൽ 1914 വരെയാണദ്ദേഹത്തിന്റെ ഭരണകാലം. ബ്രിട്ടീഷ് റസിഡന്റുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് അഭിമാനിയായ അദ്ദേഹം 1914ൽ സ്ഥാനത്യാഗം ചെയ്യുകയാണുണ്ടായത്.
ആശ്രിതവത്സലനും ദീനദയാലുവുമായ രാജാവിന് അന്തപ്പായിയോടു ദിവാൻ ചെയ്തത് അനീതിയാണെന്നു ബോധ്യമായി. എങ്കിലും അന്തപ്പായിക്ക് പുനർനിയമനം നല്കാൻ കല്പന കൊടുത്തു ദിവാനെ ധർമസങ്കടത്തിലാക്കാന് അദ്ദേഹം തയാറായില്ല. പകരം, അന്തപ്പായിയുടെ ഡിസ്മിസൽ സ്വയം വിരമിക്കലായി കണക്കാക്കി പ്രതിമാസം 80 രൂപ പെൻഷൻ അനുവദിച്ചു. ഇലയ്ക്കും മുള്ളിനും കേടില്ലാത്ത നടപടി.ഇത്രയും പറഞ്ഞത് അന്തപ്പായിയുടെ ഉദ്യോഗപർവത്തെക്കുറിച്ചാണ്. അതിനേക്കാൾ പ്രധാനമാണല്ലോ അക്ഷരപർവം.
സാഹിത്യജീവിതം
1890ൽ ഭാഷാപോഷിണിസഭ തൃശൂരിൽ നടത്തിയ ഒരു പ്രബന്ധരചനാ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയതോടെയാണ് അന്തപ്പായിയുടെ സാഹിത്യജീവിതം ആരംഭിക്കുന്നത്. ദീപിക, മലയാള മനോരമ, സത്യനാദം, സത്യദീപം, ഭാഷാപോഷിണി, കർമെല കുസുമം, വിദ്യാവിനോദിനി, രസികരഞ്ജിനി തുടങ്ങി അന്നത്തെ ഏതാണ്ടെല്ലാ ആനുകാലികങ്ങളിലും അന്തപ്പായി തുടരെ എഴുതി.
അന്തപ്പായിയുടെ ഏറെ ശ്രദ്ധേയമായ മൂന്നു രചനകൾ, ശാരദ രണ്ടാം ഭാഗം, ഭാഷാനാടക പരിശോധന, നാലുപേരിലൊരുത്തൻ അഥവാ നാടകാദ്യം കവിത്വം എന്നിവയാണ്. മലയാളത്തിലെ ആദ്യനോവലിസ്റ്റ് ഒ. ചന്തുമേനോന്റെ രണ്ടാമത്തെ നോവൽ ശാരദയുടെ ഒന്നാം ഭാഗം 1892ൽ പ്രസിദ്ധീകരിച്ചിരുന്നു.
എന്നാൽ 1899ൽ അന്തരിക്കുന്നതിനു മുന്പ്, രണ്ടാം ഭാഗം എഴുതി പൂർത്തിയാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. വളരെ മികച്ച രചന എന്നു വിലയിരുത്തപ്പെട്ട ശാരദയുടെ രണ്ടാം ഭാഗം എഴുതുന്നതിനെക്കുറിച്ച് അന്നു സാഹിത്യലോകത്തിൽ വ്യാപകമായ ചർച്ച നടന്നിരുന്നു. ചന്തുമേനോന്റെ രചനയ്ക്ക് ഒരു രണ്ടാംഭാഗം എന്നതു സാധാരണഗതിയിൽ എഴുത്തുകാർക്കൊക്കെ വലിയൊരു വെല്ലുവിളിയായിരുന്നു. ഈ വെല്ലുവിളി ആദ്യം ഏറ്റെടുത്തതു സി. അന്തപ്പായിയാണ്.
1915ൽ അദ്ദേഹത്തിന്റെ ശാരദാപൂരണം പുറത്തുവന്നു. പിന്നീട് ടി.എസ്. അനന്ത സുബ്രഹ്മണ്യം, കുറുപ്പംവീട്ടിൽ ഗോപാലപിള്ള, പയ്യംപള്ളിൽ ഗോപാലപിള്ള, പാട്ടത്തിൽ രാധാകൃഷ്ണമേനോൻ, വാഴപ്പിള്ളേത്തു കൊച്ചുരാമൻപിള്ള എന്നിവരുടേതായി അഞ്ചു പൂരണങ്ങൾകൂടി ഉണ്ടായിട്ടുണ്ട്. ഇവയിൽ മികച്ചത് അന്തപ്പായിയുടേതാണെന്നു പൊതുവേ അഭിപ്രായമുണ്ട്.
സാഹിത്യനിരൂപകൻ
ഒരു സാഹിത്യനിരൂപകൻ എന്ന അംഗീകാരം അന്തപ്പായിക്കു നേടിക്കൊടുത്ത കൃതിയാണ് ഭാഷാനാടക പരിശോധന. ദേവീവിലാസം, മാലതീമാധവം, സുഭദ്രാർജുനം എന്നീ മൂന്നു പ്രഖ്യാത നാടകങ്ങളെ മുൻനിർത്തി അക്കാലത്തെ മലയാള നാടകങ്ങളുടെ ദൗർബല്യങ്ങൾ ചർച്ച ചെയ്യുകയും പാശ്ചാത്യ നാടകസങ്കേതങ്ങളുടെ പശ്ചാത്തലത്തിൽ ഗദ്യപ്രധാനമായ നാടകങ്ങൾ മലയാളത്തിലുണ്ടാകേണ്ടിയിരിക്കുന്നു എന്നു മലയാള നാടകവേദിക്കു പുതിയ ദിശാബോധം നല്കുകയും ചെയ്യുന്ന മികച്ച വിമർശനപഠനമാണു ഭാഷാനാടക പരിശോധന.
ഭാവനാശൂന്യവും അനുകരണജടിലവുമായ പദ്യനാടകങ്ങൾകൊണ്ടു മലയാള നാടകരംഗം വല്ലാതെ മലീമസമായ കാലഘട്ടത്തിൽ നാടകരചനാവേശം ബാധിച്ച അല്പവിഭവന്മാരായ നാടകരചയിതാക്കളെ രൂക്ഷമായി പരിഹസിക്കുന്ന ഒരു ആക്ഷേപഹാസ്യ രചനയാണ് ‘നാലുപേരിലൊരുത്തൻ അഥവാ നാടകാദ്യം കവിത്വം’.
നാലുപേരിൽ ഒരുത്തനായി അംഗീകരിക്കപ്പെടണമെങ്കിൽ ഒരു നാടകമെഴുതണം എന്ന മിഥ്യാധാരണയ്ക്ക് വശംവദരായ അന്നത്തെ നാടകയശഃപ്രാർഥികൾ അന്തപ്പായിയുടെ പരിഹാസശരങ്ങളേറ്റു വല്ലാതെ വിവശരായി. നാടകമെഴുതാൻ തുനിഞ്ഞിറങ്ങിയ ഒട്ടേറെപ്പേർ ഈ കൃതി വായിച്ചതോടെ ആ സാഹസവൃത്തി വേണ്ടെന്നുവച്ചു വേറെ പണിക്കുപോയെന്നു സാഹിത്യചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
സാഹിത്യവിഷയങ്ങൾ മാത്രമല്ല, മറ്റെല്ലാ വിജ്ഞാനശാഖകളും അന്തപ്പായിക്ക് ഇഷ്ടവിഷയങ്ങളായിരുന്നു. ഭൂകന്പങ്ങളെപ്പറ്റിയും അഗ്നിപർവത സ്ഫോടനങ്ങളെപ്പറ്റിയും പ്രകൃതിവിജ്ഞാനീയം, ഭൂവിജ്ഞാനീയം, ഖഗോള വിജ്ഞാനീയം എന്നിവയെപ്പറ്റിയുമൊക്കെ നിരവധി ലേഖനങ്ങൾ അദ്ദേഹം ആനുകാലികങ്ങളിൽ എഴുതിയിരുന്നു.
സന്മാർഗപ്രകാശിക, ധർമോപദേശിക, ക്രിസ്തീയ പുനരൈക്യം, ചീനയിലെ ജനങ്ങൾ, ജപ്പാനിലെ സന്പ്രദായങ്ങൾ, ഭാരതഹൃദയം എന്നീ ശീർഷകങ്ങൾ അന്തപ്പായിയുടെ വിജ്ഞാനമണ്ഡലം എത്ര വിസ്തൃതമായിരുന്നു എന്നു പറഞ്ഞുതരുന്നുണ്ട്.
നമ്മുടെ ആദ്യകാല സാഹിത്യനായകരിൽ പ്രമുഖനായ ഈ പ്രതിഭാശാലി 1936 മേയ് 31ന് ലോകത്തോടു വിടപറഞ്ഞു.